വിപണി മൂന്നാം ദിവസവും താഴോട്ട്

മുംബൈ: ഇന്ത്യന്‍ ഓഹരി വിപണി തുടര്‍ച്ചയായ മൂന്നാം ദിവസവും താഴോട്ട്. സെന്‍സെക്‌സ് 51.15 പോയിന്റ് താഴ്ന്ന് 18086.20ലും നിഫ്റ്റി 18.35 കുറഞ്ഞ് 5420.60ലും ക്ലോസ് ചെയ്തു. ഇന്ധനവിലവര്‍ധനയും വര്‍ധിച്ചുവരുന്ന പലിശനിരക്കുമാണ് ഇപ്പോഴത്തെ മാന്ദ്യത്തിനു പ്രധാനകാരണം.
ബ്ലുചിപ്പ് കമ്പനികളായ റിലയന്‍സ് ഇന്‍ഡസ്ട്രീസും സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമാണ് ഇന്നും മാര്‍ക്കറ്റിനെ താഴോട്ട് വലിച്ചത്. നാലാംപാദത്തില്‍ ലാഭം കുത്തനെ ഇടിഞ്ഞ എസ്.ബി.ഐയുടെ ഓഹരി മൂല്യത്തില്‍ 57.90ന്റെ കുറവാണുണ്ടായത്. ഉല്‍പ്പാദനമേഖലയില്‍ നിലനില്‍ക്കുന്ന മന്ദിപ്പാണ് റിലയന്‍സ് ഓഹരികളെ പ്രതികൂലമായി ബാധിച്ചത്. 2.02 ശതമാനത്തോളം(18.60) തളര്‍ന്ന ഓഹരി 901.80ലാണ് ക്ലോസ് ചെയ്തത്.
ഓപ്‌റ്റോ സര്‍ക്യൂട്ട് ഇന്ത്യ, കോള്‍ ഇന്ത്യ, എംഫസിസ്, എസ്.കെ.എസ് മൈക്രോഫിനാന്‍സ്, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ഓഹരികള്‍ക്കാണ് ഇന്നും ഏറ്റവും കൂടുതല്‍ നഷ്ടംസംഭവിച്ചത്.
ബജാജ് ഫിന്‍സെര്‍വ്, ശ്രീരാം ട്രാന്‍സ്‌പോര്‍ട്ട് ഫിന്‍, ഇന്ത്യാബുള്‍ ഫിന്‍ സര്‍വീസ്, ഇമാമി , മുണ്ട്ര പോര്‍ട്ട് ഓഹരികള്‍ തകര്‍ച്ചയ്ക്കിടയിലും കരുത്തു തെളിയിച്ചു.
വിപണിയിലെ തളര്‍ച്ച ദീര്‍ഘകാല നിക്ഷേപത്തിനുള്ള അനുകൂല അവസരമായി ഉപയോഗിക്കാമെന്നാണ് ഓഹരി വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. വിപണി വിശകലനം ചെയ്യുമ്പോള്‍ 5350 എന്നത് വളരെ ശക്തമായ സപ്പോര്‍ട്ടിങ് ലെവലാണ്. ഈ തിരുത്തലില്‍ നിന്നു കരകയറിയാല്‍ 5550 വരെ ഒന്നോ രണ്ടോ ദിവസം കൊണ്ട് തിരിച്ചെത്താനാവുമെന്നാണ് കരുതുന്നത്. മറിച്ചാണ് സംഭവിക്കുന്നതെങ്കില്‍ 5150 ലെവല്‍ വരെ താഴുന്ന മാര്‍ക്കറ്റ് 5150-5650 ലെവലില്‍ ഇനിയും മാസങ്ങളോളം തുടരാനുള്ള സാധ്യതയും കാണുന്നു.
പണപ്പെരുപ്പനിരക്കിനെ കുറിച്ചും പലിശനിരക്കിനെ കുറിച്ചുമുള്ള ആശങ്ക സജീവമായതിനാല്‍ വിപണി ഇപ്പോഴുള്ള അവസ്ഥയില്‍ തുടര്‍ന്നേക്കും- യൂനിയന്‍ ഫിനാന്‍ഷ്യല്‍ സി.ഇ.ഒ ഗജേന്ദ്ര നാഗ്പാല്‍ അഭിപ്രായപ്പെട്ടു.
വാങ്ങി സൂക്ഷിക്കാവുന്ന ഓഹരികള്‍: ഓപ്‌റ്റോ സര്‍ക്യൂട്ട്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ടെക് മഹീന്ദ്ര, ഭാരതി എയര്‍ ടെല്‍, പി.ടി.സി ഇന്ത്യ, ക്രോംപ്റ്റന്‍ ഗ്രീവ്‌സ്, എച്ച്.ഡി.എഫ്.സി,