സത്യം 125 കോടി രൂപ നഷ്ടത്തില്‍

മാര്‍ച്ച് 2010ന് ആരംഭിച്ച സാമ്പത്തികവര്‍ഷത്തില്‍ സത്യം കംപ്യൂട്ടേഴ്‌സ് 124.60 കോടിയുടെ നഷ്ടം രേഖപ്പെടുത്തിയതായി റിപോര്‍ട്ട്. കമ്പനിയുടെ സ്ഥാപകനും ചെയര്‍മാനുമായ ബി രാമലിംഗരാജു കണക്കില്‍ കൃത്രിമം കാണിച്ചു പോലിസ് പിടിയിലായതിനുശേഷം പുറത്തുവരുന്ന ആദ്യ കണക്കെടുപ്പാണിത്. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ സത്യം കംപ്യൂട്ടേഴ്‌സിനെ ടെക് മഹീന്ദ്രഏറ്റെടുത്തിരുന്നു. ഇതിനുശേഷം കമ്പനിയുടെ പേര് മഹീന്ദ്ര സത്യം എന്നാക്കി മാറ്റി.
ഫലം പുറത്തുവരുന്നതോടെ സത്യത്തിന്റെ ഓഹരികളില്‍ 10 ശതമാനത്തോളം വര്‍ധനവ് പ്രതീക്ഷിച്ചിരുന്ന നിക്ഷേപകര്‍ക്ക് ഈ വാര്‍ത്ത തിരിച്ചടിയാവും. ഇനി നവംബര്‍ 15ന് പുറത്തിറങ്ങുന്ന സാമ്പത്തിക റിപോര്‍ട്ടില്‍ പ്രതീക്ഷ അര്‍പ്പിക്കുകയേ നിക്ഷേപകര്‍ക്ക് നിവൃത്തിയുള്ളൂ. എങ്കിലും രാജ്യത്തെ ഏറ്റവും വലിയ കോര്‍പ്പറേറ്റ് തട്ടിപ്പിനിരയായ കമ്പനിയുടെ നഷ്ടം കുറവാണ്. തൊട്ടുമുമ്പത്തെ കണക്കുപ്രകാരം നഷ്ടം 818 കോടി രൂപയായിരുന്നു. പുതിയ കണക്കുകള്‍ മറ്റൊരു ലയനസാധ്യതയിലേക്കും വിരല്‍ ചൂണ്ടുന്നുണ്ട്. ടെക് മഹീന്ദ്രയും മഹീന്ദ്ര സത്യവും ലയിച്ച ഒറ്റ കമ്പനിയാവാനുള്ള സാധ്യത തള്ളികളയാനാവില്ല.