റിസര്‍വ് ബാങ്ക് നയം, സെന്‍സെക്‌സില്‍ നേട്ടം


മുംബൈ: റിസര്‍വ് ബാങ്ക് പണ-വായ്പാനയം പ്രഖ്യാപിച്ചത് വിപണിക്ക് അനുഗ്രഹമായി. എസ്.എല്‍.ആര്‍ നിരക്ക് കുറയ്ക്കാനുള്ള ബാങ്കിന്റെ തീരുമാനം പുറത്തുവന്നതിനു പിറകെ ഐ.ടി, ബാങ്കിങ് ഓഹരികളും ചില മെറ്റല്‍ ഓഹരികളും വാങ്ങാന്‍ തിരക്കേറി. സെന്‍സെക്‌സ് 217.08 പോയിന്റുയര്‍ന്ന് 19864.85ലും നിഫ്റ്റി 56.45 പോയിന്റ് ലാഭത്തില്‍ 5948.75ലും വില്‍പ്പന അവസാനിപ്പിച്ചു.
ഐ.ടി മേഖല 2.79 ശതമാനവും ടെക്‌നോളജി 2.16 ശതമാനവും ഉയര്‍ന്നു. 3.70 ശതമാനം മൂല്യം വര്‍ധിച്ച ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വിസും രണ്ടര ശതമാനത്തിലധികം ഉയര്‍ന്ന ഇന്‍ഫോസിസും വിപ്രോയും ചേര്‍ന്ന് മുംബൈ ഓഹരി സൂചികയില്‍ 95 പോയിന്റാണ് ഉയര്‍ത്തിയത്.
ശതമാനക്കണക്കില്‍ നോക്കുകയാണെങ്കില്‍ സുസ്‌ലോണ്‍ എനര്‍ജി, സ്റ്റീല്‍ അഥോറിറ്റി, ശ്രീ രേണുകാ ഷുഗേഴ്‌സ്, അരബിന്ദോ ഫാര്‍മ, എംഫസിസ് തുടങ്ങിയ ഓഹരികള്‍ നേട്ടവും യുനൈറ്റഡ് ഫോസ്ഫറസ്, നെസ്‌ലെ ഇന്ത്യ, കണ്ടെയ്‌നര്‍ കോര്‍പ്പറേഷന്‍, മഹീന്ദ്ര ആന്റ് മഹീന്ദ്ര, വോള്‍ട്ടാസ് ഓഹരികള്‍ നഷ്ടവും രേഖപ്പെടുത്തി.
റിസര്‍വ് ബാങ്ക് തീരുമാനങ്ങള്‍ക്കൊപ്പം യൂറോപ്യന്‍ വിപണി സ്ഥിരത പ്രകടിപ്പിച്ചതോടെ മികച്ച ബ്ലൂചിപ്പ് ഓഹരികള്‍ വാങ്ങാന്‍ നിക്ഷേപകര്‍ താല്‍പ്പര്യം കാണിച്ചു തുടങ്ങുകയായിരുന്നു. ഹോണ്ടയുമായുള്ള ബന്ധം വിച്ഛേദിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ കുറെ ദിവസമായി നഷ്ടത്തിലോടികൊണ്ടിരിക്കുന്ന ഹീറോ ഹോണ്ട ഓഹരി ഇന്ന് 3.6 ശതമാനം മുന്നേറി. ടാറ്റാ മോട്ടോര്‍സ്, ടാറ്റാ സ്റ്റീല്‍, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐ.സി.ഐ.സി.ഐ ബാങ്ക്, എച്ച്.ഡി.എഫ്.സി ബാങ്ക്, ഭാരതി എയര്‍ടെല്‍, ഡി.എല്‍.എഫ് എന്നീ ഓഹരികള്‍ക്കും ഇന്നു നല്ല ദിവസമായിരുന്നു.
ഒരു ലക്ഷത്തിലധികം കോടിയുടെ പണദൗര്‍ലഭ്യതയാണ് ഇപ്പോഴുള്ളത്.ഓപണ്‍ മാര്‍ക്കറ്റ് ഓപറേഷന്‍ ഓക്ഷനിലൂടെ പണ ലഭ്യത സാധ്യമാക്കാനുള്ള റിസര്‍വ് നീക്കവും അനുകൂലമാണ്. പ്രാദേശിക ഫണ്ടുകള്‍ ഐ.ടി, ഫാര്‍മ തുടങ്ങിയ സുരക്ഷിതമേഖലകളിലേക്ക് മാറ്റുന്നതിനുള്ള ശ്രമമാണ് ഇന്നു കണ്ടത്. അതിനിടെ ഇന്ത്യയിലേക്കുള്ള വിദേശനിക്ഷേപത്തില്‍ കാര്യമായ കുറവുണ്ടായതായി കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ 2.3 ബില്യന്‍ ഡോളറായിരുന്നു ഇന്ത്യയിലെത്തിയ വിദേശനിക്ഷേപം. എന്നാല്‍ ഈ വര്‍ഷം ഒക്ടോബറില്‍ 40 ശതമാനം കുറവുണ്ടായിട്ടുണ്ടെന്ന് വാണിജ്യ മന്ത്രാലയത്തിന്റെ രേഖകള്‍ പറയുന്നു.
വാങ്ങാവുന്ന ഓഹരികള്‍: അരവിന്ദ് ലിമിറ്റഡ്, ടാറ്റാ സ്റ്റീല്‍, ഐ.ഡി.ബി.ഐ ബാങ്ക്, ടാറ്റാ മോട്ടോര്‍സ്, അരേവ ടി ആന്റ് ഡി, ടി.സി.എസ്, ദാംപൂര്‍ ഷുഗര്‍.

Posted in Uncategorized

റിസര്‍വ് ബാങ്ക് നിരക്കുകളില്‍ മാറ്റമില്ല,എസ്.എല്‍.ആര്‍ ഒരു ശതമാനം കുറച്ചു

മുംബൈ: പണപ്പെരുപ്പത്തില്‍ കുറവുണ്ടായതിനെ തുടര്‍ന്ന് റിപ്പോ, റിവേഴ്‌സ് റിപ്പോ, കരുതല്‍ ധനാനുപാതം എന്നിവയില്‍ മാറ്റം വരുത്തേണ്ടെന്ന് റിസര്‍വ് ബാങ്ക് തീരുമാനിച്ചു. കൂടാതെ പണലഭ്യത ഉറപ്പുവരുത്താന്‍ ബാങ്കുകളുടെ നിര്‍ബന്ധ നിക്ഷേപ-പണാനുപാത(എസ്.എല്‍.ആര്‍)ത്തില്‍ ഒരു ശതമാനം കുറവുവരുത്താന്‍ കേന്ദ്രബാങ്ക് പുതിയ പണ-വായ്പാനയത്തില്‍ നിര്‍ദ്ദേശിച്ചു.
ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്കുകള്‍ വായ്പ നല്‍കുമ്പോള്‍ ഈടാക്കുന്ന പലിശയായ റിപോ നിരക്ക് 6.5 ശതമാനമായും ബാങ്കുകള്‍ റിസര്‍വ് ബാങ്കില്‍ നിക്ഷേപിക്കു്‌നപോള്‍തിരിച്ചുനല്‍കുന്ന പലിശയായ റിവേഴ്‌സ് റിപ്പോ നിരക്ക് 5.25 ശതമാനമായും തുടരും. ബാങ്കുകളിലെ നിക്ഷേപത്തിലെ ഒരു നിശ്ചിതഭാഗം റിസര്‍വ് ബാങ്കുകളില്‍ സുക്ഷിക്കേണ്ടതുണ്ട്. ഈ കരുതല്‍ ധനാനുപാതം( സി.ആര്‍.ആര്‍) ഇപ്പോഴുള്ള നിലയില്‍ തുടരുമെന്ന് അറിയിച്ചിട്ടുണ്ട്.
പണപ്പെരുപ്പ നിരക്ക് താഴേക്കു വരികയും
വ്യവസായിക വളര്‍ച്ചാനിരക്ക് ഉയര്‍ന്നുനില്‍ക്കുന്നതും ചെയ്യുന്ന പശ്ചാത്തലത്തില്‍ റിസര്‍വ് ബാങ്കിന്റെ തീരുമാനത്തില്‍ ആരും അദ്ഭുതം കാണുന്നില്ല. പക്ഷേ, ഇന്ധനവില വര്‍ധന ഭക്ഷ്യവിലസൂചികയില്‍ വര്‍ധനവുണ്ടാക്കുമെന്ന് ആശങ്ക സജീവമാണ്.പണപ്പെരുപ്പം കൂടിയാല്‍ റിസര്‍വ് ബാങ്കിന് മറ്റുനിരക്കുകളിലും മാറ്റം വരുത്തേണ്ടി വരും. ദീപാവലി, അതിനു പിറകെ വിവിധ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഐ.പി.ഒകള്‍ എന്നിവ പണദൗര്‍ലഭ്യത്തിന്റെ തീവ്രത വര്‍ധിപ്പിച്ചത്.
പണപ്പെരുപ്പ നിയന്ത്രിക്കുന്നതോടൊപ്പം തന്നെ വിപണിയില്‍ പണലഭ്യത ഉറപ്പുവരുത്താനുള്ള ബാധ്യതയും കേന്ദ്ര ബാങ്കിനുണ്ട്. വിവിധ ആവശ്യങ്ങള്‍ക്കായി ജനങ്ങള്‍ വന്‍തോതില്‍ പണം പിന്‍വലിച്ചത് വിപണിയില്‍ പണലഭ്യത രൂക്ഷമാക്കി. കഴിഞ്ഞാഴ്ച വരെ ഏകദേശം കോടികണക്കിന് രൂപ റിസര്‍വ് ബാങ്കില്‍ നിന്നു വായ്പയെടുത്തും നിരക്കുകളില്‍ വ്യത്യാസം വരുത്തിയുമാണ് ബാങ്കുകള്‍ പിടിച്ചുനിന്നത്.
പൊതുമേഖലാ ഓഹരികള്‍ വിറ്റൊഴിവാക്കിയതിനെ തുടര്‍ന്നു സര്‍ക്കാറില്‍ അടിഞ്ഞുകൂടിയ പണം ചെലവഴിയ്ക്കാന്‍ തുടങ്ങിയാല്‍ ഇതിനു ഒരു പരിധിവരെ പരിഹാരം കാണാന്‍ സാധിക്കും. പണമൊഴുക്കു സുഗമമാക്കുന്നതിനുവേണ്ടിയാണ് ഇപ്പോള്‍ മറ്റുനിരക്കുകളില്‍ മാറ്റം വരുത്താതിരിക്കുന്നത്.

Posted in Uncategorized