ചങ്ങലകളില്ലാതെ ഫോറക്‌സ് ഫോക്‌സുകള്‍

പണം ഡോളറില്‍ നിക്ഷേപിച്ച് മൂല്യവര്‍ധനക്കനുസരിച്ച് ലാഭമുണ്ടാക്കമെന്ന് നിങ്ങളെ വിശ്വസിപ്പി

ക്കാന്‍ ടൈയും കോട്ടുമിട്ട് ചിലര്‍ തെരുവിലിറങ്ങുന്നുണ്ട്. കറന്‍സി വ്യാപാരത്തോട് തുടക്കത്തില്‍ മലയാളി വിമുഖത കാണിച്ചിരുന്നെങ്കിലും ഇപ്പോള്‍ ഉള്‍നാടുകളില്‍ പോലും ഇത് ഏറെ സജീവമാണ്.
കറന്‍സി ട്രേഡിങിനായി അംഗീകൃത ട്രേഡിങ് സ്ഥാപനത്തില്‍ എക്കൗണ്ട് തുറക്കുകയും ചെക്ക് മുഖേന ആ എക്കൗണ്ടിലേക്ക് പണം നല്‍കുകയും വേണം. ഒരു സാധാരണ ഷെയര്‍ ട്രേഡിങ് എക്കൗണ്ട് തുറക്കുന്നതു പോലുള്ള ഏര്‍പ്പാടാണിത്.
പക്ഷേ, കറന്‍സി വ്യാപാരത്തിന്റെ മറവില്‍ കള്ളപ്പണം വെളുപ്പിച്ചുതരാമെന്ന മോഹനവാഗ്ദാനവുമായാണ് ഇവരുടെ വരവ്. നിങ്ങളുടെ കൈയില്‍ കണക്കില്‍ പെടാത്ത പണമുണ്ടെങ്കില്‍ ഞങ്ങള്‍ ഇരട്ടിപ്പിച്ചുതരാമെന്നാണ് വാഗ്ദാനം. ഇത്തരം ഗ്രൂപ്പുകള്‍ അംഗീകൃത സ്ഥാപനങ്ങളുടെ ഓഫിസുകളും ഇതിനായി തുറന്നുവയ്ക്കും. എക്കൗണ്ടിലേക്കുള്ള പണം ചെക്ക് മുഖേന നല്‍കിയാലും ആശ്വസിച്ചുനില്‍ക്കാന്‍ വരട്ടെ.. ഒരോ ട്രേഡിങിലും ആയിരങ്ങളാണ് ഇത്തരം സംഘങ്ങള്‍ക്കു കമ്മീഷനായി ലഭിക്കുന്നത്. തീര്‍ച്ചയായും കമ്മീഷന്‍ ലഭിക്കുന്നതിനുവേണ്ടി സ്ഥാപനങ്ങള്‍ കൂടുതല്‍ ട്രേഡിങ് നടത്തും. വിദേശനിക്ഷേപ സ്ഥാപനങ്ങള്‍ കേരളസംസ്ഥാനത്തിന്റെ ബജറ്റ് നീക്കിയിരിപ്പിനും മുകളിലുള്ള തുകയുമായി ട്രേഡിങിനെത്തുമ്പോള്‍ നമ്മുടെ ലക്ഷങ്ങള്‍ അതിനടിയില്‍ അമര്‍ന്നുപോവും. ഫോറക്‌സ് എക്കൗണ്ട് എടുക്കുന്നവര്‍ ട്രേഡിങ് സ്വയം ചെയ്യാനുള്ള സൗകര്യവും അറിവും ഉള്ളവരാവണം. പറ്റുമെങ്കില്‍ ഈ നിക്ഷേപമാര്‍ഗ്ഗത്തെ ഒഴിവാക്കുന്നതാണ് നല്ലത്.

ഐസ്‌ക്രീം കേസും മൂവാറ്റുപ്പുഴ കൈവെട്ടും

കുഞ്ഞാലിക്കുട്ടിക്കെതിരേയുള്ള ഐസ്‌ക്രീം കേസും പാഠപുസ്തകവിവാദവുമായി ബന്ധപ്പെട്ട മുവാറ്റുപ്പുഴ കൈവെട്ടുകേസും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ? കേരളത്തില്‍ പ്രസിദ്ധീകരണം ആരംഭിച്ച രണ്ടു പത്രങ്ങളെ സംബന്ധിച്ചിടത്തോളം ഇവ നിര്‍ണായമായിരുന്നു. അല്ലെങ്കില്‍ ഇത് വഴിത്തിരിവായിരുന്നു. ആദ്യത്തെ പത്രം രജീന ഏഷ്യാനെറ്റിലൂടെ വിളിച്ചുപറഞ്ഞ കാര്യങ്ങള്‍(first) കൊടുക്കാന്‍ തയ്യാറായില്ല. അമിത രാജഭക്തിയായിരുന്നു കാരണം. ചന്ദ്രികപോലും കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണത്തിലൂടെ ആ വാര്‍ത്ത ജനങ്ങളിലെത്തിച്ചു. പക്ഷേ, വായനക്കാരില്‍ നിന്നും 100 ശതമാനം ആ വാര്‍ത്തയെ തിരസ്‌കരിയ്ക്കുകയാണ് ചില സ്തുതിപാഠകര്‍ ചെയ്തത്. അറിയാനുള്ള അവകാശം വായനക്കാരനുണ്ട്. അറിയിക്കാനുള്ള അവകാശം മാധ്യമങ്ങള്‍ക്കും. എന്തറിയിക്കണം എന്നു മാധ്യമങ്ങള്‍ക്കു തീരുമാനിക്കാം. പക്ഷേ, ഒന്നു അറിയിക്കില്ലെന്ന് ഒരു മാധ്യമം ശാഠ്യം പിടിച്ചാല്‍ അത് മാധ്യമധര്‍മത്തില്‍് നിന്ന് പിറകോട്ടടിക്കലാണ്. കേരളത്തിന്റെ സ്വന്തം സാസ്‌കാരികനായകന്‍ തന്നെ പത്രാധിപരായിരുന്നുവെന്നതിനു ചരിത്രം സാക്ഷി. ഇവിടെയായിരുന്നു ആ പത്രത്തിന്റെ പ്രഫഷണലിസം ചോദ്യം ചെയ്യപ്പെട്ടത്.

പുസ്തകവിവാദത്തിന്റെ പേരില്‍ അധ്യാപകന്റെ കൈവെട്ടിയ സംഭവത്തെ കേരളം മുഴുവന്‍ അപലപിച്ചപ്പോള്‍ അതിനെ ന്യായീകരിക്കുന്ന വാര്‍ത്തകളുമായി രണ്ടാമത്തെ മാധ്യമം വന്നു. തുടര്‍ച്ചയായ സ്‌റ്റോറികള്‍…ചെയ്തതിനെ അപലപിക്കാന്‍ തയ്യാറായത് ദിവസങ്ങള്‍ക്കുശേഷം. ചാനല്‍ ചര്‍ച്ചകളില്‍ ആ പത്രത്തിന്റെ ചുമതലയുള്ള എക്‌സിക്യുട്ടീവ് ഡയറക്ടര്‍ പറഞ്ഞത്.ചിലപ്പോള്‍ കൈവെട്ടിപോയേക്കാം. എന്ന രീതിയിലാണ്. കേസിലെ പ്രതികളുടെ പേരുവിവരങ്ങള്‍ പ്രഖ്യാപിക്കുമ്പോള്‍ പത്രത്തിന്റെ പേര് വലിച്ചിഴയ്ക്കപ്പെടുക. തീര്‍ച്ചയായും ഈ സംഭവം രണ്ടാമത്തെ പത്രത്തിന് ചിലര്‍ക്കിടയിലെങ്കിലും ഉണ്ടായിരുന്ന പൊതുമുഖം നഷ്ടപ്പെടുത്തി. ഒന്നും രണ്ടും നോട്ടീസ് പത്രങ്ങളുടെ നിരയിലേക്ക് പതുക്കെ നീങ്ങി തുടങ്ങി…

ഓഹരി വിപണിയില്‍ നിക്ഷേപിക്കാന്‍

ടൈക്കൂണ്‍, ബിസയര്‍ തുടങ്ങിയ നിരവധി നെറ്റ്‌വര്‍ക്ക് തട്ടിപ്പുകളില്‍ പണം കളഞ്ഞുകുളിച്ചവരുടെ പേരുവിവരങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. വളരെ ശക്തവും സുതാര്യവും സര്‍ക്കാര്‍ ഏജന്‍സികളുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്നതുമായ ഓഹരി വിപണിയില്‍ പണം നിക്ഷേപിക്കാതെ കുറുക്കുവഴികള്‍ തേടി പോവുന്നവരാണ് അക്കിടിയില്‍ പെടുന്നത്.
ഓഹരിയെ നല്ലൊരു നിക്ഷേപമാര്‍ഗ്ഗമായി സ്വീകരിക്കാന്‍ മലയാളി ഇനിയുംശീലിച്ചിട്ടില്ല. വിപണി അത് കളിക്കാനുള്ളതാണ്. അത്  പണം പോവാനുള്ളതാണ്. അയ്യോ വേണ്ട എന്റെ കുറെ പണം പോയതാണ്. ഇതൊക്കെയായിരിക്കും സ്ഥിരം മറുപടി.  ഓഹരിയില്‍ കച്ചവടം നടത്തിയിട്ടു നന്നായവര്‍ വളരെ കുറവാണ്. അതേ സമയം ബുദ്ധിപരമായ നിക്ഷേപം നടത്തി രക്ഷപ്പെട്ടവര്‍ ഏറെയുണ്ട്. അധികം പോവണ്ട, വിഗാര്‍ഡ് മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ബ്രാന്‍ഡാണ്. ഈ ഓഹരി 10000 രൂപയ്ക്ക് കഴിഞ്ഞ വര്‍ഷം വാങ്ങിയിരുന്നെങ്കില്‍ ഇപ്പോഴതിന്റെ വില 20000നു മുകളിലാണ്. ഇത്തരത്തില്‍ നിക്ഷേപിക്കണം എന്നാണ് പറയുന്നത്. അതിനുവേണ്ട കമ്പനികളെ നിര്‍ദ്ദേശിയ്ക്കാന്‍ വിപണിയെ ഗൗരവത്തോടെ വീക്ഷിക്കുന്ന ഏതൊരാള്‍ക്കും പറ്റും.
ഓഹരി വിപണിയില്‍ ആര്‍ക്കെങ്കിലും നിക്ഷേപിക്കാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍ നിങ്ങള്‍ക്ക് ലോകത്തിന്റെ ഏത് കോണില്‍ നിന്നും തുറക്കാവുന്ന ഓണ്‍ലൈന്‍ എക്കൗണ്ട് എടുത്തുതരാന്‍ സാധിക്കും.
വേണ്ട രേഖകള്‍: പാന്‍കാര്‍ഡ്(കോപ്പി), അഡ്രസ് കോപ്പി(പാസ്‌പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ്), ഫോട്ടോ(രണ്ട്), ബാങ്ക് സ്‌റ്റേറ്റ്‌മെന്റ് അവസാന ആറുമാസത്തെ(ബാങ്കിന്റെ റൗണ്ട് സീലോടുകൂടി), ചെക്ക് ലീഫില്‍ പേരുണ്ടെങ്കില്‍ സ്റ്റേറ്റ്‌മെന്റ് വേണമെന്നില്ല. രണ്ട് ചെക്ക് ലീഫ്(ഒന്ന് ക്യാന്‍സല്‍ ചെയ്ത് ഉപയോഗശൂന്യമാക്കിയത്, മറ്റൊന്ന് എത്ര തുകയാണ് താങ്കള്‍ നിക്ഷേപിക്കാനൊരുങ്ങുന്നത് ആ തുക എഴുതി ക്രോസ് ചെയ്ത ചെക്ക്). ഇത്രയും കാര്യങ്ങളും ഫോമിലുള്ള ഒപ്പുകളും കൂടിയായാല്‍ ട്രേഡിങ് എക്കൗണ്ട് ഓപണാക്കാം.  നിങ്ങളുടെ ആദ്യനിക്ഷേപം 25000നു മുകളില്‍ ആണെങ്കില്‍ ട്രേഡിങ് എക്കൗണ്ട് ഓപണിങ് ഫ്രീ ആക്കാന്‍ സാധിക്കും.

ഇനി റോയല്‍ ലൈഫ്

ടൈക്കൂണിനും ബിസാരെയ്ക്കും പിറകെ ഇനി ആരായിരിക്കും. കേരളത്തില്‍ രാജകീയ ജീവിതം ഓഫര്‍ ചെയ്യുന്ന ആലുവ കമ്പനി തന്നെയായിരിക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട.
പണക്കൊതിയന്മാരെ നിങ്ങള്‍ക്കു താല്‍പ്പര്യമുണ്ടെങ്കില്‍ ഒരാഴ്ച കൊണ്ട് 63000 രൂപ നിങ്ങള്‍ക്കുണ്ടാക്കാന്‍ സാധിക്കും. ബൈനറി രീതിയില്‍ 63 പെയറുകളാവണമെന്നു മാത്രം. സംശയിക്കേണ്ട കമ്പനി രജിസ്റ്റേര്‍ഡ് തന്നെയാണ്. 1000 രൂപ കൊടുത്തു ചേര്‍ന്നാല്‍ അസ്സല്‍ മുസ്‌ലി വിറ്റയോ സ്പിരുലിനയോ കിട്ടും..ഇറക്കിയ കായ് മുതലായല്ലോ? അതു പോരേ സഖാവെ ഇനി 4200 മുടക്കിയാല്‍ സ്പിരുലിനയെ കൂടാതെ നിരവധി സമ്മാനങ്ങള്‍ വേറെയുമുണ്ട്. കൊടുക്കുന്ന തുകയ്ക്ക് തുല്യമായ പണം തിരികെ ലഭിക്കുന്നുവെന്ന ആശ്വാസം നിക്ഷേപകന്. പക്ഷേ, ഇതിന്റെ ചതിക്കുഴി ഇവിടെയൊന്നുമല്ല. എല്ലാ ചിലന്തിവലയ്ക്കും ഒരവസാനമുണ്ടാവും. ലക്ഷങ്ങള്‍ അവസാന കണ്ണികളിലെത്തുമ്പോള്‍ നടത്തിപ്പുകാരെ പെട്ടെന്നു കാണാതാവും.

ടൈക്കൂണിനെയും ബിസയറിനെയും കുറിച്ച് നേരത്തെ വന്ന വാര്‍ത്തകള്‍

മണിചെയിന്‍ തട്ടിപ്പ്: ബിസയര്‍ എംഡി പോലീസ്‌കസ്റ്റഡിയില്‍-മാതൃഭൂമി

കൊച്ചി: മണിചെയിന്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് കൊച്ചിയിലെ ബിസയര്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് എംഡി അബ്ദുള്‍ ഹര്‍ഷാദി(35)നെയും 10 ജീവനക്കാരെയും പോലീസ് കസ്റ്റഡിയിലെടുത്തു. ഡിസിപി പി.എ. വത്സന്റെ നേതൃത്വത്തിലുള്ള സംഘം കലൂര്‍ ദേശാഭിമാനി റോഡിലുള്ള ഓഫീസില്‍ റെയ്ഡ് നടത്തിയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
മണിചെയിന്‍ തട്ടിപ്പില്‍ വയനാട് പോലീസ് കഴിഞ്ഞദിവസം നാലുപേരെ അറസ്റ്റ്‌ചെയ്തിരുന്നു.
http://www.mathrubhumi.com/online/malayalam/news/story/984610/2011-06-10/kerala

കഴിഞ്ഞ വര്‍ഷം നവംബറില്‍ എഴുതിയത്

https://shinod.in/index.php/archives/548

ടൈക്കൂണ്‍ തകര്‍ന്നതിനുശേഷം ബിസയറിനെ കുറിച്ചെഴുതിയത്‌

https://shinod.in/index.php/archives/1020

ഡല്‍ഹി നിവാസികള്‍ക്ക് ഉടന്‍ തന്നെ വൈദ്യുതി വില്‍പ്പന തുടങ്ങാം

ന്യൂഡല്‍ഹി: ഡല്‍ഹി നിവാസികള്‍ക്ക് വീട്ടില്‍ ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതി വില്‍പ്പന നടത്തി ഇനി സമ്പാദിച്ചു തുടങ്ങാം. വീടുകളുടെ മേല്‍ക്കൂരകളില്‍ സൗരോര്‍ജ്ജ പാനലുകള്‍ വിരിച്ച് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനും അത് വൈദ്യുത വിതരണക്കമ്പനികള്‍ക്കു കൈമാറാനുമുള്ള സംവിധാനം താമസിയാതെ തലസ്ഥാനത്ത് നിലവില്‍ വരും. പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ ഏറെ പ്രചാരത്തിലുള്ള ഈ രീതി ഡല്‍ഹി സര്‍ക്കാറും പാരമ്പര്യേതര ഊര്‍ജമന്ത്രാലയവും സംയുക്തമായാണ് ഈ പദ്ധതി നടപ്പാക്കുന്നത്.
ഞങ്ങള്‍ പദ്ധതിയുടെ അവസാനഘട്ടത്തിലാണ്. മൂന്നു നാലുമാസത്തിനുള്ളില്‍ ഇത് നടപ്പിലാക്കാനാവും.  പ്രകൃതിപരമായ ഊര്‍ജ്ജസ്രോതസ്സുകള്‍ക്ക് പരിഗണന നല്‍കി പരിസ്ഥിതി സംതുലനം സാധ്യമാക്കാനുള്ള സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായാണിത്-ഔദ്യോഗിക കേന്ദ്രങ്ങള്‍ വ്യക്തമാക്കി.
പവര്‍ പര്‍ച്ചേസ് എഗ്രിമെന്റ് ഒപ്പിടുന്നതോടെ വീടുകളുടെ മുകളില്‍ സൗരോര്‍ജ്ജപാനലുകള്‍ വിരിയ്ക്കും. 200 സ്‌ക്വയര്‍ മീറ്റര്‍ പാനലുകള്‍ സ്ഥാപിക്കുന്നതിന് ഏകദേശം ഒമ്പതുലക്ഷം ചെലവാകുമെന്നാണ് കണക്കാക്കുന്നത്. വീട്ടുടമകള്‍ക്ക് വൈദ്യുതി വിതരണം ചെയ്യുന്ന കമ്പനികള്‍ക്ക് മേല്‍ക്കൂര പാട്ടത്തിനോ നല്‍കുകയോ അല്ലെങ്കില്‍ മൊത്തം മുടക്കുമുതലിന്റെ 30 ശതമാനം പണം മുടക്കുകയോ വേണം. ബാക്കിയുള്ള 70 ശതമാനം ബാങ്കുകളിലൂടെ വായ്പയായി ലഭ്യമാക്കും. മേല്‍ക്കൂരയിലുള്ള പ്ലാന്റില്‍ നിന്നും ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതി യൂനിറ്റിന് 17.50 രൂപ എന്ന നിരക്കില്‍ വിതരണ കമ്പനികള്‍ക്ക് വില്‍ക്കാനുള്ള അവകാശം വീട്ടുടമയ്ക്കുണ്ടാവും. വിലകൂടുതലാണെങ്കിലും വിതരണകമ്പനികള്‍ക്ക് സബ്‌സിഡി നല്‍കി കൊണ്ട് സര്‍ക്കാര്‍ ഈ പ്രൊജക്ടിനെ പ്രോല്‍സാഹിപ്പിക്കാന്‍ ശ്രമിക്കും. ഫോട്ടോ വോള്‍ട്ടെയ്ക്ക് സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയായിരിക്കും ഈ പ്ലാന്റുകള്‍ പ്രവര്‍ത്തിക്കുക. ഇന്ത്യന്‍ മെട്രോളജിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റ് പുറത്തുവിട്ട കണക്കനുസരിച്ച് ഒരു സ്‌ക്വയര്‍ മീറ്റര്‍ സ്ഥലത്ത് നാലുമുതല്‍ ഏഴുവരെ കിലോവാട്ട് ഉല്‍പ്പാദിപ്പിക്കാനുള്ള സൂര്യപ്രകാശമാണ് ഒരു ദിവസം ലഭിക്കുന്നത്. ഡല്‍ഹിയില്‍ ഇത് 5.5 കിലോവാട്ടാണ്.
നാളെയുടെ മുഖ്യ ഊര്‍ജ്ജസ്രോതസ്സ് സൂര്യനായിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ഇപ്പോഴുള്ള പരമ്പരാഗത ഊര്‍ജ്ജമാര്‍ഗ്ഗങ്ങളെല്ലാം ഉടന്‍ തന്നെ തടസ്സപ്പെടും. സൂര്യപ്രകാശത്തില്‍ നിന്ന് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുമ്പോള്‍ ഒളിഞ്ഞുകിടക്കുന്ന മറ്റുചെലവുകളില്ലെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ വെള്ളമോ, കല്‍ക്കരിയോ, പ്രത്യേക ഭൂമിയോ വേണ്ടായെന്നതാണ് പ്രത്യേകത. ഡല്‍ഹി സര്‍ക്കാറിന്റെ ഭാഗത്തുനിന്നുണ്ടായ നല്ലൊരു നീക്കമാണിത്- ഊര്‍ജ്ജമേഖലയില്‍ വിദഗ്ധനായ ശങ്കര്‍ ശര്‍മ അഭിപ്രായപ്പെട്ടു.

സമ്പൂര്‍ണ ചന്ദ്രഗ്രഹണം ജൂണ്‍ 15ന്

മുംബൈ: നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ചന്ദ്രഗ്രഹണം ഈ മാസം 15ന്. ഈ ദിവസം സൂര്യനും ഭൂമിയും ചന്ദ്രനും ഒരു നേര്‍രേഖയിലെത്തുന്നതോടെ ഭൂമിയുടെ നിഴല്‍ ചന്ദ്രനെ പരിപൂര്‍ണമായും മറയ്ക്കും. ഇന്ത്യയിലുടനീളം ഇതു കാണാനാവുമെന്നു മുംബൈ നെഹ്‌റു സെന്റര്‍ അറിയിച്ചു.

ഭൂമിയുടെ ഇരുണ്ട ഭാഗത്തേക്കു ചന്ദ്രന്‍ നീങ്ങുന്നതോടെ അതൊരു ചെമ്പന്‍ ചുവപ്പുനിറത്തിലേക്കു മാറും. രാത്രി 11.53ഓടെയാണ് ഇതാരംഭിക്കുക. അടുത്ത ദിവസം പുലര്‍ച്ചെ 3.30ഓടെ ഗ്രഹണം അവസാനിക്കും. ഇന്ത്യയെ കൂടാതെ പശ്ചിമേഷ്യ, തെക്കന്‍ യൂറോപ്പ്, വടക്കന്‍ ആഫ്രിക്കന്‍ പ്രദേശങ്ങളിലും ഈ അസുലഭ കാഴ്ച ലഭ്യമാവും.
നൂറ്റാണ്ടിലെ ഏറ്റവും കറുത്ത ചന്ദ്രഗ്രഹണമായിരിക്കും ഇത്. ഇതിനു മുമ്പ് 1971 ആഗസ്ത് 6നാണ് ഒരു ചന്ദ്രഗ്രഹണം ഇന്ത്യയിലുണ്ടായത്. ഈ വര്‍ഷത്തെ അവസാന ചന്ദ്രഗ്രഹണം ഡിസംബര്‍ 10നാണ്. യുറേഷ്യ, ആസ്‌ത്രേലിയ, വടക്കുപടിഞ്ഞാറന്‍ അമേരിക്ക എന്നിവിടങ്ങളില്‍ ഇതു ദൃശ്യമാവും.

നിഫ്റ്റി നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: തുടര്‍ച്ചയായ രണ്ടാം ദിവസവും ഇന്ത്യന്‍ ഓഹരി വിപണി നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 117.70 പോയിന്റും നിഫ്റ്റി 33.60 പോയിന്റും താഴോട്ടിറങ്ങി യഥാക്രമം 18376.48ലും 5516.75ലും വില്‍പ്പന അവസാനിപ്പിച്ചു.
ആഗോളവിപണിയില്‍ നിന്നു കാര്യമായ പിന്തുണ കിട്ടാതിരുന്നതും പ്രമുഖ കമ്പനിയായ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ കാര്യമായ തീരുമാനങ്ങള്‍ പ്രഖ്യാപിക്കപ്പെടാതിരുന്നതും തിരിച്ചടിയായി. ബ്രിട്ടീഷ് പെട്രോളിയവുമായുള്ള സഹകരണം, ഇന്ത്യയില്‍ നിന്നു ഉല്‍പ്പാദനം വിപുലീകരിക്കല്‍ എന്നീ വിഷയങ്ങളില്‍ നിക്ഷേപകര്‍ക്കുണ്ടായിരുന്ന ആശങ്കകള്‍ അകറ്റുന്ന തരത്തില്‍ ഒന്നും തന്നെ ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ പ്രസംഗത്തില്‍ ഉണ്ടായിരുന്നില്ല. ഇന്ത്യയുടെ കിഴക്കന്‍ തീരത്തുള്ള റിലയന്‍സ് എണ്ണപ്പാടങ്ങളില്‍ ഉല്‍പ്പാദനം കാര്യമായി കുറഞ്ഞിട്ടുണ്ടെന്ന അഭ്യൂഹങ്ങളും ശക്തമായിരുന്നു.
വാര്‍ഷികയോഗത്തില്‍നിന്നും നല്ല വാര്‍ത്തകള്‍ പുറത്തുവരുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. അതുകൊണ്ടു തന്നെ  യോഗത്തിനു മുമ്പ് ഓഹരി ഒരു ശതമാനത്തോളം ഉയര്‍ന്നിരുന്നു. എന്നാല്‍ നിരാശപ്പെടുത്തിയ യോഗത്തിനൊടുവില്‍ ഓഹരി 1.65 ശതമാനത്തോളം നഷ്ടത്തിലേക്ക് കൂപ്പുകുത്തി. ഇതോടെ സ്വാഭാവികമായും മൊത്തം വിപണിയും നഷ്ടത്തിലേക്ക് നീങ്ങി.
അടുത്താഴ്ചയും വിപണി 5300-5700 ലെവലിനുള്ളില്‍ വില്‍പ്പന തുടരാനാണ് സാധ്യത. ഒമ്പതാം തിയ്യതി പെട്രോളിയം ഉല്‍പ്പന്നങ്ങളായ ഡീസല്‍, മണ്ണെണ്ണ, ഗ്യാസ് എന്നിവയുടെ വിലവര്‍ധിപ്പിക്കാനിടയുണ്ടെന്ന റിപ്പോര്‍ട്ട് നിര്‍ണായകമാണ്.
ഇന്നലെ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത് മണപ്പൂരം ജനറല്‍ ഫിനാന്‍സാണ്.6.35 പോയിന്റ് വര്‍ധിച്ച് 122.95ലാണ് വില്‍പ്പന നിര്‍ത്തിയത്. കഴിഞ്ഞ ദിവസം വന്‍ തകര്‍ച്ചയെ നേരിട്ട സണ്‍ ടിവി നെറ്റ്‌വര്‍ക്ക് ഇന്നലെ ചെറിയതോതില്‍ തിരിച്ചുവരവ് നടത്തി. റിലയന്‍സ് കമ്യൂണിക്കേഷന്‍, എന്‍ജീനിയേഴ്‌സ് ഇന്ത്യ, മാംഗ്ലൂര്‍ റിഫൈനറീസ് ഓഹരികള്‍ക്കും ഇന്നലെ സന്തോഷത്തിന്റെ ദിവസമായിരുന്നു. ഏറ്റവും നഷ്ടം സംഭവിച്ച ആദ്യ ഓഹരികളില്‍ സ്‌റ്റെര്‍ലിങ് ഇന്റര്‍നാഷണല്‍, എച്ച്.ഡി.എഫ്.സി, കോള്‍ ഇന്ത്യ, അപ്പോളോ ഹോസ്പിറ്റല്‍, ആക്‌സിസ് ബാങ്ക് എന്നിവ സ്ഥാനം പിടിച്ചു.

നിഫ്റ്റി നഷ്ടത്തില്‍ ക്ലോസ് ചെയ്തുമുംബൈ: തുടര്‍ച്ചയായ രണ്ടാം ദിവസവും ഇന്ത്യന്‍ ഓഹരി വിപണി നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 117.70 പോയിന്റും നിഫ്റ്റി 33.60 പോയിന്റും താഴോട്ടിറങ്ങി യഥാക്രമം 18376.48ലും 5516.75ലും വില്‍പ്പന അവസാനിപ്പിച്ചു.ആഗോളവിപണിയില്‍ നിന്നു കാര്യമായ പിന്തുണ കിട്ടാതിരുന്നതും പ്രമുഖ കമ്പനിയായ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ കാര്യമായ തീരുമാനങ്ങള്‍ പ്രഖ്യാപിക്കപ്പെടാതിരുന്നതും തിരിച്ചടിയായി. ബ്രിട്ടീഷ് പെട്രോളിയവുമായുള്ള സഹകരണം, ഇന്ത്യയില്‍ നിന്നു ഉല്‍പ്പാദനം വിപുലീകരിക്കല്‍ എന്നീ വിഷയങ്ങളില്‍ നിക്ഷേപകര്‍ക്കുണ്ടായിരുന്ന ആശങ്കകള്‍ അകറ്റുന്ന തരത്തില്‍ ഒന്നും തന്നെ ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ പ്രസംഗത്തില്‍ ഉണ്ടായിരുന്നില്ല. ഇന്ത്യയുടെ കിഴക്കന്‍ തീരത്തുള്ള റിലയന്‍സ് എണ്ണപ്പാടങ്ങളില്‍ ഉല്‍പ്പാദനം കാര്യമായി കുറഞ്ഞിട്ടുണ്ടെന്ന അഭ്യൂഹങ്ങളും ശക്തമായിരുന്നു.വാര്‍ഷികയോഗത്തില്‍നിന്നും നല്ല വാര്‍ത്തകള്‍ പുറത്തുവരുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. അതുകൊണ്ടു തന്നെ  യോഗത്തിനു മുമ്പ് ഓഹരി ഒരു ശതമാനത്തോളം ഉയര്‍ന്നിരുന്നു. എന്നാല്‍ നിരാശപ്പെടുത്തിയ യോഗത്തിനൊടുവില്‍ ഓഹരി 1.65 ശതമാനത്തോളം നഷ്ടത്തിലേക്ക് കൂപ്പുകുത്തി. ഇതോടെ സ്വാഭാവികമായും മൊത്തം വിപണിയും നഷ്ടത്തിലേക്ക് നീങ്ങി.അടുത്താഴ്ചയും വിപണി 5300-5700 ലെവലിനുള്ളില്‍ വില്‍പ്പന തുടരാനാണ് സാധ്യത. ഒമ്പതാം തിയ്യതി പെട്രോളിയം ഉല്‍പ്പന്നങ്ങളായ ഡീസല്‍, മണ്ണെണ്ണ, ഗ്യാസ് എന്നിവയുടെ വിലവര്‍ധിപ്പിക്കാനിടയുണ്ടെന്ന റിപ്പോര്‍ട്ട് നിര്‍ണായകമാണ്.ഇന്നലെ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത് മണപ്പൂരം ജനറല്‍ ഫിനാന്‍സാണ്.6.35 പോയിന്റ് വര്‍ധിച്ച് 122.95ലാണ് വില്‍പ്പന നിര്‍ത്തിയത്. കഴിഞ്ഞ ദിവസം വന്‍ തകര്‍ച്ചയെ നേരിട്ട സണ്‍ ടിവി നെറ്റ്‌വര്‍ക്ക് ഇന്നലെ ചെറിയതോതില്‍ തിരിച്ചുവരവ് നടത്തി. റിലയന്‍സ് കമ്യൂണിക്കേഷന്‍, എന്‍ജീനിയേഴ്‌സ് ഇന്ത്യ, മാംഗ്ലൂര്‍ റിഫൈനറീസ് ഓഹരികള്‍ക്കും ഇന്നലെ സന്തോഷത്തിന്റെ ദിവസമായിരുന്നു. ഏറ്റവും നഷ്ടം സംഭവിച്ച ആദ്യ ഓഹരികളില്‍ സ്‌റ്റെര്‍ലിങ് ഇന്റര്‍നാഷണല്‍, എച്ച്.ഡി.എഫ്.സി, കോള്‍ ഇന്ത്യ, അപ്പോളോ ഹോസ്പിറ്റല്‍, ആക്‌സിസ് ബാങ്ക് എന്നിവ സ്ഥാനം പിടിച്ചു.