ഷുക്കൂറിന്റെ മരണവും സോഷ്യല്‍ മീഡിയകളും

ഷുക്കൂറിന്റെ മരണത്തെ യുഡിഎഫ് അനുകൂല സോഷ്യല്‍ ജീവികള്‍ പലതരത്തിലും പ്രചാരണം നടത്തുന്നുണ്ട്. അങ്ങനെ ചെയ്യാനുള്ള സ്വാതന്ത്യവും അവകാശവും അവര്‍ക്കുണ്ട്. പക്ഷേ, പലപ്പോഴും ഇതിനു ഫലപ്രദമായ പ്രതിരോധം തീര്‍ക്കാന്‍ ഇടതുപക്ഷ സഹയാത്രികര്‍ക്കു കഴിയാതെ വരുന്നു. അതുകൊണ്ടു തന്നെ അവര്‍ കാടുകയറിയ ആക്രമണങ്ങളാണ് ഇപ്പോള്‍ നടത്തുന്നത്.

ഇടതുബുദ്ധിജീവികള്‍ ഇപ്പോഴും തങ്ങളുടെ കൂട്ടായ്മകള്‍ക്കുള്ളില്‍ ഒതുങ്ങി നിന്ന് ഗംഭീരചര്‍ച്ചകളാണ് നടത്തുന്നത്. അതേ സമയം യുഡിഎഫ് അനുകൂലവിഭാഗം ആശയവിനിമയം നടത്തുന്നത് ഏറ്റവും താഴെക്കിടയിലുള്ള സാധാരണക്കാരോടാണ്. കാരണം അവര്‍ക്ക് സിപിഎമ്മുമായി താരതമ്യം ചെയ്യുമ്പോള്‍ സംഘടിതമായ ഒരു സോഷ്യല്‍നെറ്റ് വര്‍ക്ക് മുഖമില്ല. തീര്‍ച്ചയായും വരാനിരിക്കുന്ന നാളുകളില്‍ ഇത്തരം പ്രചാരണരീതികള്‍ ജനങ്ങളില്‍ കൂടുതല്‍ സ്വാധീനം ചെലുത്തും. നേതൃത്വത്തിന്റെ തീരുമാനപ്രകാരം സഖാക്കളെല്ലാം ഫേസ്ബുക്കിലും ട്വിറ്ററിലും ഗൂഗിളിലും സജീവമാണ്. പക്ഷേ, ഈ ഗ്രൂപ്പുകള്‍ ശ്രദ്ധിച്ചാല്‍ ഒരു കാര്യം മനസ്സിലാവും. സഖാക്കള്‍ സഖാക്കളുടെ കൂട്ടായ്മയുണ്ടാക്കാനാണ് ശ്രമിക്കുന്നത്. അത് നല്ല കാര്യം തന്നെ. പക്ഷേ, സജീവ രാഷ്ട്രീയമില്ലാത്ത ഭൂരിപക്ഷത്തിനെ സ്വാധീനിക്കാവുന്ന കൂട്ടായ്മയ്ക്ക് ഇടതുപക്ഷം നേതൃത്വം നല്‍കുന്നില്ല.

ഷുക്കൂര്‍ അല്ലെങ്കില്‍ ഒരു വിഭാഗം യുഡിഎഫ് പ്രവര്‍ത്തകര്‍ ആക്രമിച്ചത് പാര്‍ട്ടിയുടെ സമുന്നത നേതാക്കളെയാണ്. ആക്രമിച്ചവനെ വെട്ടിക്കൊന്നതിനെ ന്യായീകരിക്കുന്നില്ലെങ്കിലും നടപ്പാക്കിയെന്നു പറയുന്ന വിധി ചോദിച്ചുവാങ്ങിയതാണ്. അതിനെ കുറിച്ച് ആര്‍ക്കും തര്‍ക്കമുണ്ടാവില്ല. ഈ ഉരുളയ്ക്കുപ്പേരി രീതി സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളിലും പാര്‍ട്ടി അവലംബിക്കണം. അല്ലാതെ ചെറിയ കുട്ടികളെ പോലെ ഞാന്‍ കേസ് കൊടുക്കും എന്നു പറയുകയല്ല വേണ്ടത്.

പാര്‍ട്ടിക്കു മാത്രം ചെയ്യാവുന്ന പല കാര്യങ്ങളുമുണ്ട്. ഉദാഹരണത്തിന് ബ്രാഞ്ച് തലം മുതല്‍ സംസ്ഥാന കമ്മിറ്റി വരെയുള്ള പാര്‍ട്ടി പ്രവര്‍ത്തകരുടെ സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളെ ഒരൊറ്റ കുടക്കീഴില്‍ അണിനിരത്താന്‍ സാധിച്ചാല്‍ ഏതൊരു കാര്യം പാര്‍ട്ടിക്ക് അണികള്‍ക്കുള്ളിലേക്ക് നിഷ്പ്രയാസം എത്തിക്കാനും വ്യാഖ്യാനിക്കാനും സാധിക്കും. ഉദാഹരണത്തിന് പണ്ട് ഏതെങ്കിലും വിഷയമുണ്ടായിരുന്നെങ്കില്‍ അതിനു വിശദീകരണം നല്‍കാന്‍ മൈക്കുമെടുത്ത് തെരുവിലിറങ്ങി വിശദീകരണപ്രസംഗം നടത്തുന്നതായിരുന്നു പാര്‍ട്ടി രീതി. അന്ന് തെരുവുകളില്‍ പ്രകടനം നടത്താന്‍ പ്രസംഗം കേള്‍ക്കാനും ആളെ കിട്ടുമായിരുന്നു. ഇന്നു പ്രസംഗം, പ്രകടനം എന്നിവ രാഷ്ട്രീയം ജോലിയായി സ്വീകരിച്ച ചിലരുടെ അവകാശമായി മാറി. അവര്‍ അത് നഗരകേന്ദ്രങ്ങലില്‍ ഭംഗിയായി നടത്തും. തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മാത്രമാണ് പ്രസംഗവും പ്രകടനവും സാര്‍വത്രികമാവുന്നത്. പ്രഭാതഭേരി വൈകുന്നേരം നടത്തിയാല്‍ പോരെ എന്നു ചോദിക്കുന്ന സഖാക്കളുടെ കാലമാണിത്. എന്നാല്‍ ഇവരെല്ലാം ഗൂഗിള്‍ പ്ലസിലും ഫേസ്ബുക്കിലും സജീവമാണ്. കാരണം ഇത് ക്രിക്കറ്റെന്ന ഫാഷന്‍ പോലെ പടരുകയാണ്. അതിനെ ചൂഷണം ചെയ്യേണ്ടതുണ്ട്.

ആവിഷ്‌കാരസ്വാതന്ത്ര്യം എന്നൊക്കെ പറയാമെങ്കിലും സോഷ്യല്‍നെറ്റ്‌വര്‍ക്കുകള്‍ക്ക് കൂച്ചുവിലങ്ങിടേണ്ട കാലം അതിക്രമിച്ചു കഴിഞ്ഞു. പോസ്റ്റ് ചെയ്യാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട്. പക്ഷേ, വ്യക്തിഹത്യ, മതനിന്ദ, വര്‍ഗ്ഗീയത, രാജ്യദ്രോഹം, ഭീഷണി, ആക്ഷേപകരമായ ഉള്ളടക്കം എന്നിവ പോസ്റ്റ് ചെയ്യുന്നതിനെ നിയന്ത്രിക്കേണ്ടതുണ്ട്. വിമര്‍ശിക്കാനുള്ള അവകാശവും മേല്‍പ്പറഞ്ഞ കാര്യങ്ങളും കൂട്ടികുഴയ്ക്കരുത്.
ഉദാഹരണത്തിന് വിരമിക്കാനുള്ള പ്രായം കൂട്ടിയ ഉമ്മന്‍ചാണ്ടിനെ സര്‍ക്കാറിനെ യുക്തിപരമായി വിമര്‍ശിക്കാന്‍ ഏതൊരാള്‍ക്കും അവകാശമുണ്ട്. എന്നാല്‍ അതിന്റെ ഉമ്മന്‍ചാണ്ടിയുടെ തന്തയ്ക്കു വിളിയ്ക്കാനോ ഉടുതുണിയില്ലാത്ത ചിത്രങ്ങളുണ്ടാക്കി പോസ്റ്റ് ചെയ്യാനോ ആര്‍ക്കും അവകാശമില്ല. കാതലായ വിമര്‍ശനങ്ങള്‍ തുടരണം.
ഓരോ പോസ്റ്റും അപ് ചെയ്യുന്ന ഐപികളെ തിരിച്ചറിയാനുള്ള സംവിധാനം ഉണ്ടാവണം. എനിക്കെതിരേയുള്ള പോസ്റ്റ് ആക്ഷേപകരമാണെന്ന് എനിക്കു തോന്നിയാല്‍ അതിനെതിരേ കേസ് കൊടുക്കാന്‍ കഴിയുന്ന വിധത്തില്‍ സൈബര്‍ ലോ ശക്തമായിരിക്കണം. ഇത്തരത്തില്‍ ചില കേസുകളെടുക്കുമ്പോഴേ സോഷ്യല്‍ നെറ്റ്‌വര്‍ക്കുകള്‍ സ്വാഭാവികമായ അച്ചടക്കത്തിലേക്ക് നീങ്ങൂ. വണ്ടി ഓടിക്കുന്നതിന് ഡ്രൈവിങ് ലൈസന്‍സ് വേണമെന്ന നിയമമുണ്ട്. ഇടക്കിടെ പോലിസ് ഇതുപരിശോധിക്കുന്നതുകൊണ്ടാണ് ആളുകള്‍ ലൈസന്‍സ് എടുക്കുന്നത്. അല്ലാത്തപക്ഷം ആരും ആ പണിയ്ക്ക് പോവില്ല.
ഇവിടെ സോഷ്യല്‍നെറ്റ്‌വര്‍ക്കില്‍ ലൈസന്‍സ് വേണമെന്നല്ല അര്‍ത്ഥമാക്കുന്നത്. സമൂഹജീവിയായ മനുഷ്യന്‍ ചില മര്യാദകള്‍ പാലിക്കാന്‍ തയ്യാറാവണം. അത് പിണറായിക്കോ കുഞ്ഞാലിക്കുട്ടിക്കോ എതിരെ ആയാല്‍ പോലും. എന്റെ ഫേസ്ബുക്ക്, എന്റെ പോസ്റ്റ് ഞാനെന്തും ചെയ്യും എന്ന ധാഷ്ട്യം നന്നല്ല. കാരണം അങ്ങനെ ചെയ്യാന്‍ മറ്റുള്ളവനും അവകാശമുണ്ട്. എന്ന കാര്യം മറക്കരുത്. സ്വന്തം വീടാണ്. സ്വന്തം ടിവിയാണ് എന്നു കരുതി..മുഴുവന്‍ ശബ്ദത്തില്‍ ടിവി വെച്ചുനോക്കൂ. ഒന്നോ രണ്ടോ ദിവസം അയല്‍ക്കാരന്‍ ക്ഷമിക്കും. എന്നാല്‍ അതിനുശേഷം അവന്റെ സ്വഭാവം മാറും. ആദ്യം അവന്‍ വാക്കാല്‍ പറയും. പിന്നെ അവന്‍ പോലിസ് സ്‌റ്റേഷനില്‍ പരാതി നല്‍കും.
ആവിഷ്‌കാര സ്വാതന്ത്ര്യമെന്നത് എന്തും പറയാനുള്ള അവകാശമല്ലെന്നു തിരിച്ചറിയണം.