Category Archives: Investment

സെന്‍സെക്‌സ് 388ഉം നിഫ്റ്റി 119 പോയിന്റും ഉയര്‍ന്നു

മുംബൈ: അമേരിക്ക, യൂറോപ്പ് വിപണികളിലെ അനുകൂല കാലാവസ്ഥയും വന്‍കിട ഓഹരികള്‍ വീണ്ടും സജീവമാകാന്‍ തുടങ്ങിയതും ഇന്ത്യന്‍ വിപണിയ്ക്ക് ഇന്ന് പുത്തന്‍ ഉണര്‍വ് നല്‍കി. സെന്‍സെക്‌സ് 388.43 പോയിന്റ് വര്‍ധിച്ച് 20260.58ലും നിഫ്റ്റി 119.40 ഉയര്‍ന്ന് 6101.50ലും ക്ലോസ് ചെയ്തു. എഫ്.എം.സി.ജി, ഓയില്‍, ഗ്യാസ് മേഖലകളിലാണ് മുന്നേറ്റം കൂടുതല്‍ പ്രകടമായത്.
കോള്‍ ഇന്ത്യ ഐ.പി.ഒ വാങ്ങുന്നതിനുള്ള വില്‍പ്പന സമ്മര്‍ദ്ദം ശക്തമായതിനെ തുടര്‍ന്ന് ദിവസങ്ങളോളം ഇടിവ് നേരിട്ട വിപണിയെ കുറിച്ച് വ്യക്തമായ ധാരണയില്ലാതെയാണ് ഇന്നു വ്യാപാരം തുടങ്ങിയത്. തുടക്കത്തില്‍ തിരിച്ചടികള്‍ നേരിട്ടെങ്കിലും ദിവസത്തെ ഏറ്റവും മികച്ച പ്രകടനത്തിനൊടുവിലാണ് കച്ചവടം അവസാനിച്ചത്.
ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത് കനറാ ബാങ്കാണ്. 46.55 പോയിന്റാണ് ഒരു ദിവസം കൊണ്ട് വര്‍ധിച്ചത്. ഒരു മാസം മുമ്പ് 554.42 രൂപ വിലയുണ്ടായിരുന്ന ഓഹരികള്‍ ഇന്ന് 703.55 എന്ന നിലയിലാണ് ക്ലോസ് ചെയ്തത്. യുനൈറ്റഡ് ഫോസ്ഫറസ്, സെന്‍ട്രല്‍ ബാങ്ക്, ഇന്ത്യന്‍ബുള്‍സ് ഫിന്‍ സര്‍വീസ്, ഇന്ത്യന്‍ ബാങ്ക് ഓഹരികള്‍ നേട്ടമുണ്ടാക്കി. അതേ സമയം alstom projects, coromandal international, Fortis healthcare, appolo tyres, castrol india തുടങ്ങിയ കമ്പനികള്‍ക്ക് ഇന്ന് നഷ്ടത്തിന്റെ ദിവസമായിരുന്നു. ഓഹരി വിദഗ്ധര്‍ ഇന്ന് ഏറ്റവും കൂടുതല്‍ നിര്‍ദ്ദേശിച്ച ഓഹരികളിലൊന്ന് സൗത്ത് ഇന്ത്യന്‍ ബാങ്കാണ്. ഇന്ന് രണ്ടാം പാദ സാമ്പത്തിക റിപോര്‍ട്ട് പുറത്തുവിടുന്ന പ്രധാന സ്ഥാപനങ്ങള്‍
ajantha pharma
Aptech
Bank of india
Bank of maharashtra
Binani cement
Biocon
Chennai petrol
Finolex india
Indian Bank
M&M financial
Mirc electronics
NIIT
Tamil Newsprint
Sobha Developer
Thomas cook
Vijaya Bank
Wipro
വാങ്ങാവുന്ന ഓഹരികള്‍
ജെ.എസ്.ഡബ്ല്യു ഹോള്‍ഡിങ്‌സ്
ഇന്‍ഫോസിസ്
എച്ച്.സി.എല്‍ ടെക്
യെസ് ബാങ്ക്
വിജയാ ബാങ്ക്
എക്‌സൈഡ്
ഇന്ത്യന്‍ ബാങ്ക്
പെട്രോനെറ്റ് എല്‍.എന്‍.ജി
എ.ബി.ജി ഷിപ്‌യാര്‍ഡ്‌

പതനം തുടരുന്നു, നിഫ്റ്റി 6000ല്‍ താഴെ

മുംബൈ: കോള്‍ ഇന്ത്യ ഐ.പി.ഒയുടെ അവസാനദിവസമായ ഇന്നും ഇന്ത്യന്‍ ഓഹരി വിപണിയില്‍ വില്‍പ്പന സമ്മര്‍ദ്ദം ശക്തമായിരുന്നു. നിഫ്റ്റി സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിങ് ലെവലായി പരിഗണിയ്ക്കുന്ന 6000 പോയിന്റും തകര്‍ത്ത് താഴേയ്ക്ക് പതിച്ചത് വിപണിയില്‍ മ്ലാനത പടര്‍ത്തി. ഏറ്റവും കൂടുതല്‍ നഷ്ടം സംഭവിച്ചത് മെറ്റല്‍ മേഖലയിലാണ്. അതേ സമയം കാപ്പിറ്റല്‍ ഗൂഡ്‌സ്, ഹെല്‍ത്ത് കെയര്‍ മേഖലയ്ക്ക് ഇന്നു തിളങ്ങാനായി. സെന്‍സെക്‌സ് 110.98 പോയിന്റ് താഴ്ന്ന് 19872.15ലും നിഫ്റ്റി 45.20 പോയിന്റ് കുറഞ്ഞ് 5982.10ലും ക്ലോസ് ചെയ്തു.
ജൂബിലന്റ് ലൈഫ് സയന്‍സ്, സെന്‍ട്രല്‍ ബാങ്ക്, ഐ.ഡി.ബി.ഐ ബാങ്ക്, കനറാ ബാങ്ക് ഓഹരികളാണ് ഇന്ന് ഏറെ നേട്ടമുണ്ടാക്കിയത്. അതേ സമയം യൂനിടെക്, സ്‌റ്റെറൈല്‍ ഇന്‍ഡസ്ട്രീസ്, എച്ച്.സി.എല്‍ ടെക്‌നോളജീസ്, സെസാ ഗോവ, എച്ച്.ഡി.എഫ്. സി പോലുള്ള ഓഹരികള്‍ക്ക് കാര്യമായ നഷ്ടം സംഭവിച്ചു.
നാളെ ശ്രദ്ധിക്കേണ്ട ഓഹരികള്‍: എ.സി.സി, അലഹാബാദ് ബാങ്ക്, അംബുജാ സിമന്റ്, കോര്‍പ്പറേഷന്‍ ബാങ്ക്, മഹീന്ദ്ര ഫോര്‍ജ്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, ടി.സി.എസ്, എസ്.കെ.എഫ്,

വാങ്ങാവുന്ന ചില ഓഹരികള്‍: ഐ.ഡി.ബി.ഐ, എല്‍.ഐ.സി ഹൗസിങ് ഫിനാന്‍സ്, ലൂപിന്‍, എച്ച്.യു.എല്‍, യൂനിടെക്, സിന്റെക്‌സ് ഇന്‍ഡസ്ട്രീസ്, വോക്കാര്‍ഡ് ലിമിറ്റഡ്.

കെ.എസ്.എഫ്.ഇയും ഷെയര്‍ മാര്‍ക്കറ്റും

കേരള സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസസ് സംസ്ഥാന സര്‍ക്കാറിന്റെ ഉടമസ്ഥതയിലുള്ള ചിട്ടി കമ്പനിയാണ്. ഈ ചിട്ടിക്കമ്പനിയും ഷെയര്‍ മാര്‍ക്കറ്റും തമ്മിലെന്തു ബന്ധമെന്ന് നിങ്ങള്‍ ചിന്തിക്കുന്നുണ്ടാവും. ചില ഉദാഹരണങ്ങളിലൂടെ നമുക്ക് അവിടെയെത്താം.
2000×50മാസം, ഒരു ലക്ഷം സലയുള്ള ഒരു കെ.എസ്.എഫ്.ഇ ചിട്ടിയില്‍ ചേര്‍ന്നാല്‍ തുടക്കത്തില്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത് 70000.00 രൂപയായിരിക്കും. ഇതിന് കിഴിവെല്ലാം കഴിച്ച് പരമാവധി നിങ്ങള്‍ അടയ്‌ക്കേണ്ട തുക 85000 രൂപയായിരിക്കും(കുറിയ്ക്കനുസരിച്ച് വ്യത്യാസം വരാറുണ്ട്. എങ്കിലും ശരാശരി) അപ്പോള്‍ നിങ്ങള്‍ കരുതുന്നുണ്ടാവും ഈ 70000 രൂപ ആദ്യമേ വാങ്ങിയാല്‍ 30000 നഷ്ടമല്ലേയെന്ന്. എന്നാല്‍ വാസ്തവത്തില്‍ നിങ്ങളുടെ നഷ്ടം 15000 രൂപ മാത്രമേയുള്ളൂ. കാരണം അത്രയേ നിങ്ങള്‍ക്ക് ചെലവാകുന്നുള്ളൂ.. ഇനി ബാങ്കില്‍ നിന്ന് 70000 രൂപ ലോണെടുക്കുകയെന്ന് കരുതാം. 50 മാസം എന്നു പറയുന്നത് നാലുവര്‍ഷമായി നമുക്ക് കണക്കാക്കാം. വര്‍ഷത്തില്‍ 13 ശതമാനം പലിശകണക്കാക്കിയാല്‍ മൊത്തം നിങ്ങള്‍ അടച്ചുതീര്‍ക്കേണ്ട തുക ഒരു ലക്ഷം രൂപയിലധികമായിരിക്കും.
പണം വാങ്ങുന്നതിന് ഏറെ നൂലാമാലകളുണ്ട്.ശരിയാണ്. ഒരു സര്‍ക്കാര്‍ സ്ഥാപനമെന്ന നിലയില്‍ കൃത്യമായ നിയമങ്ങളോടെ തന്നെയേ കെ.എസ്.എഫ്.ഇ പ്രവര്‍ത്തിക്കുകയുള്ളൂ. ഒരു ലക്ഷം രൂപ വരെ ഏതെങ്കിലും ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ മതി. ഉദ്യോഗസ്ഥന്റെ ശമ്പളത്തിനനുസരിച്ച് അയാള്‍ക്ക് ജാമ്യം നില്‍ക്കാവുന്ന തുകയിലും വ്യത്യാസം വരും. വലിയ തുകയ്ക്ക് ചിലപ്പോള്‍ രണ്ടോ അതിലേറെയോ ആളുകള്‍ വേണ്ടി വന്നേക്കാം. പക്ഷേ, പണം വാങ്ങി പലരും കൃത്യമായി തിരിച്ചടയ്ക്കാത്തതുകൊണ്ട് അധിക ഉദ്യോഗസ്ഥരും ഇത്തരത്തില്‍ ജാമ്യം നില്‍ക്കാന്‍ വിമുഖത കാണിക്കുമെന്നുറപ്പാണ്.
പിന്നെ സ്ഥലം ഈടിന്മേല്‍ പണം വാങ്ങാവുന്നതാണ്. ആദ്യകാലത്ത് ഇതിന്റെ പേപ്പര്‍വര്‍ക്കുകള്‍ കൂടുതലായിരുന്നെങ്കിലും ഇപ്പോള്‍ വളരെ കുറഞ്ഞ സമയം കൊണ്ട് സ്ഥലം ഈട് നല്‍കാവുന്നതാണ്. (ഈട് നില്‍ക്കാവുന്നവ: Fixed Deposits of KSFE and Other Bank Deposit, Short Term Deposits of KSFE,Deposit-in-Trust of KSFE,L.I.C. Policy, Bank Guarantee, Pass Book of Non-prized Chitties of KSFE,National Savings Certificates VIII Issue, Kissan Vikas Patra,NRI Deposits,Property Security,Gold Ornaments,Sugama Security, Combined Security)
സ്വര്‍ണം വീട്ടിലോ ലോക്കറിലോ ഉള്ളവര്‍ക്കാണ് ഏറ്റവും എളുപ്പം. കാരണം. സ്വര്‍ണം ലോക്കറില്‍ വയ്ക്കുന്നത് ഒരിക്കലും സുരക്ഷിതമല്ലെന്ന് സമീപകാല അനുഭവങ്ങള്‍ നമ്മെ പഠിപ്പിക്കുന്നു. വീട്ടില്‍ വയ്ക്കുന്നതിനെ ആരും അംഗീകരിക്കുമെന്നു തോന്നുന്നില്ല. പലരും ഇപ്പോള്‍ ചെയ്യുന്നത് പണയം വച്ച് ആ തുക ബാങ്കില്‍ നിക്ഷേപിക്കുകയാണ്. കാരണം സൗത്ത് മലബാര്‍ ഗ്രാമീണ്‍ ബാങ്ക്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ തുടങ്ങിയ ബാങ്കുകളില്‍ 7 ശതമാനം പലിശയില്‍ സ്വര്‍ണവായ്പ ലഭിക്കും. ഈ പണം ബാങ്കില്‍ നിക്ഷേപിച്ചാല്‍ ഇതിലേറെ പലിശയും ലഭിക്കും. അതും ഒരു സീനിയര്‍ സിറ്റിസന്റെ പേരിലായാല്‍ അതിലും കൂടുതല്‍. പക്ഷേ, ബാങ്കില്‍ സ്വര്‍ണം പണയം വയ്ക്കാന്‍ ചിലര്‍ക്ക് മടിയാണ്. ചിലര്‍ക്ക് വിവാഹം കഴിഞ്ഞ ഉടന്‍ തന്നെ സ്വര്‍ണം പണയം വയ്ക്കുന്നത് മോശമല്ലേ എന്ന ചിന്ത. മറ്റു ചിലര്‍ക്ക് പലിശ വാങ്ങുന്നതിനോടും കൊടുക്കുന്നതിനോടുമുള്ള മടി. ഇവിടെയാണ് കെ.എസ്.എഫ്.ഇയുടെ ചിട്ടികള്‍ പ്രവര്‍ത്തിക്കുന്നത്. കെ.എസ്.എഫ്.ഇ ചിട്ടിയില്‍ എവിടെയും പലിശയില്ല. പണം വാങ്ങുന്നതിന് സെക്യൂരിറ്റിയായി സ്വര്‍ണം കൊടുത്താല്‍ നിങ്ങളുടെ സ്വര്‍ണവും സുരക്ഷിതം ആവശ്യമായ പണവും കൈയില്‍ വന്നു. ഈ പണം ബാങ്കില്‍ നിക്ഷേപിച്ച് മാസതവണ അടയ്ക്കുന്നതിലേക്കുള്ള ഒരു വിഹിതമായി പലിശ ഉപയോഗിക്കാം.(വേണമെങ്കില്‍ കെ.എസ്.എഫ്.ഇയില്‍ നിന്നു കുറി ലഭിച്ചാല്‍ ആ പണം അവിടെ തന്നെ ഫിക്‌സഡ് ഇട്ട് നിങ്ങള്‍ക്ക് പലിശ നേടാവുന്നതാണ്. ഇങ്ങനെ വരുമ്പോള്‍ ഒരുതരത്തിലുള്ള ജാമ്യവും ആവശ്യമില്ല).
ഇനി കെ.എസ്.എഫ്.ഇയും ഷെയര്‍മാര്‍ക്കറ്റും തമ്മിലുള്ള ബന്ധം എന്താണെന്ന് പരിശോധിക്കാം. സ്വര്‍ണത്തിന്റെ സെക്യൂരിറ്റിയില്‍ അല്ലെങ്കില്‍ മറ്റേതെങ്കിലും സെക്യൂരിറ്റിയില്‍ 70000 രൂപ സ്വന്തമാക്കിയ ഒരാള്‍ ആ പണം ഓഹരി വിപണിയിലോ മ്യൂച്ചല്‍ ഫണ്ടിലോ നിക്ഷേപിക്കുന്നതുകൊണ്ടുള്ള മെച്ചം എന്താണെന്ന് പരിശോധിക്കാം.
ഓഹരി വിപണിയെ കൃത്യമായ വിലയിരുത്തുന്ന, വിപണിയെ അറിഞ്ഞ് ട്രേഡിങ് നടത്താനറിയുന്ന ഒരാള്‍ക്ക് വിപണിയില്‍ എന്ത് സംഭവിച്ചാലും 7000 രൂപ കൊണ്ട് ചുരുങ്ങിയത് പ്രതിമാസം 2000 രൂപയുണ്ടാക്കാനാവും. നല്ലൊരു മ്യൂച്ചല്‍ ഫണ്ടില്‍ പണം നിക്ഷേപിച്ചാല്‍ 20 ശതമാനം വളര്‍ച്ചാനിരക്കും ഉറപ്പാക്കാനാവും. ചുരുക്കത്തില്‍ കെ.എസ്.എഫ്.ഇയിലെ അധികമാസതവണകളും കെ.എസ്.എഫ്.ഇയില്‍ നിന്ന് അഡ്വാന്‍സായി ലഭിച്ച തുക കൊണ്ട് അടച്ചുതീര്‍ക്കാനാവും. ഇതു കേട്ടാല്‍ ചിലര്‍ ചിരിക്കും..തന്നെ എല്ലാ പണവും പോയി കിട്ടും.. ഓഹരി വിപണിയില്‍ സ്റ്റോപ് ലോസ് നല്‍കി കച്ചവടം നടത്തുന്നവര്‍ക്ക് ഇക്കാര്യം എളുപ്പത്തില്‍ മനസ്സിലാവും. മ്യൂച്ചല്‍ ഫണ്ടുകളുടെ ലാഭത്തിനായി ചിലപ്പോള്‍ കാത്തിരിക്കേണ്ടി വരും.

വില്‍പ്പന തകൃതി, സെന്‍സെക്‌സ് 186 പോയിന്റ് താഴ്ന്നു


മുംബൈ: പുതിയ ഐ.പി.ഒകള്‍ വാങ്ങുന്നതിനായി ഇന്ത്യന്‍ ഓഹരി വിപണിയില്‍ വിറ്റൊഴിക്കല്‍ സജീവം. രാജ്യത്തെ ഏറ്റവും വലിയ ഐ.പി.ഒ ആയ കോള്‍ ഇന്ത്യ വില്‍പ്പനക്കെത്തിയ രണ്ടാം ദിവസമായ ഇന്നു തന്നെ ഓവര്‍ സബ്‌സ്‌ക്രൈബ്ഡ് ആണ്. കൂടാതെ ഇന്ത്യയിലേക്കുള്ള വിദേശനിക്ഷേപ ഒഴുക്ക് രൂപയ്ക്കു മുകളില്‍ കനത്ത സമ്മര്‍ദ്ദമാണുണ്ടാക്കുന്നത്. ഇത് മറികടക്കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നടപടി സ്വീകരിക്കുമെന്ന ആശങ്കയും സജീവമാണ്. സെന്‍ട്രല്‍ ബാങ്ക് കൂടുതല്‍ ഡോളര്‍ വാങ്ങികൂട്ടിയത് ഇത്തരമൊരു നീക്കത്തിന്റെ ഭാഗമായാണെന്ന് ചിലരെങ്കിലും വിശ്വസിക്കുന്നു.
ഇന്ന് സെന്‍സെക്‌സ് 0.92 ശതമാനവും(185.76 പോയിന്റ്) നിഫ്റ്റി 0.80 ശതമാനവും(48.60 പോയിന്റ്) കുറഞ്ഞു. റിയല്‍ എസ്‌റ്റേറ്റ്, ഐ.ടി മേഖലയ്ക്കാണ് കാര്യമായ നഷ്ടം സംഭവിച്ചത്. അതേ സമയം മെറ്റല്‍, ബാങ്കിങ് മേഖലയില്‍ നിക്ഷേപകര്‍ക്ക് ചെറിയ തോതില്‍ ലാഭം നേടാന്‍ സാധിച്ചു. ഹെല്‍ത്ത് കെയര്‍ മേഖലയിലാണ് ഇന്നേറ്റവും വലിയ മുന്നേറ്റമുണ്ടായത്.
ഇന്ത്യയിലെ ഏറ്റവും വലിയ ബയോ ടെക്‌നോളജി കമ്പനിയായ ബയോകോണാണ് ഇന്ന് ഏറ്റവുമധികം നേട്ടമുണ്ടായത്. പ്രശസ്ത മരുന്ന് കമ്പനിയായ ഫെയ്‌സറുമായി 350 മില്യന്‍ ഡോളറിന്റെ കരാറൊപ്പിട്ടതാണ് ബയോകോണിന് അനുഗ്രഹമായത്. ഇന്നു മാത്രം 52.25 പോയിന്റ് വര്‍ധിച്ച ബയോകോണ്‍ 455.00ലാണ് ക്ലോസ് ചെയ്തത്. pipavav shipyard ltd, Jain irrigation, glenmark pharma, Nestle india കമ്പനികളാണ് നേട്ടമുണ്ടാക്കിയ മറ്റു കമ്പനികള്‍.
പെട്രോനെറ്റ് എല്‍.എന്‍.ജി, സെസാ ഗോവ, alstom projects, unitech ltd, infosys techno തുടങ്ങിയ ഓഹരികളുടെ മൂല്യത്തിലാണ് ഇന്ന് ഏറ്റവുമധികം കുറവുണ്ടായത്.
സെന്‍സെസ്‌കിന്റെ തുടക്കം നേട്ടത്തോടെയായിരുന്നു. എന്നാല്‍ ഒരു മണിക്കൂറിനുള്ളില്‍ തന്നെ 13 പോയിന്റ് നഷ്ടത്തിലായി. ദിവസത്തെ അധികസമയവും കയറിയും ഇറങ്ങിയും കളിച്ച വിപണി അവസാനത്തെ ഒരു മണിക്കൂറിലാണ് കൂടുതല്‍ നഷ്ടം രേഖപ്പെടുത്തിയത്.
കോള്‍ ഇന്ത്യയുടെ വില്‍പ്പന തീരുന്ന നാളെയും വിപണിയില്‍ ചാഞ്ചാട്ടം പ്രകടമായിരിക്കാനാണ് സാധ്യത. വിപണി ഉയരുന്ന ഉടനെ ലാഭമെടുക്കാനുള്ള നിക്ഷേപകരുടെ ശ്രമം നാളെയും തുടരാനാണ് സാധ്യത.

വാങ്ങാവുന്ന ഓഹരികള്‍

max india target 210 stop loss 160

petronet lng target 150, stop loss 105

JSW holdings, jain irrigation, HCL, Fag bearings, vijaya bank, indiabull real estate, uco bank, southindian bank

അറിയൂ… നിങ്ങളുടെ സാമ്പത്തിക ആരോഗ്യം


പലപ്പോഴും സ്വന്തം സാമ്പത്തിക അവസ്ഥയെ കുറിച്ചുള്ള വ്യക്തമായ അറിവില്ലായ്മയാണ് പലരെയും കടുത്ത പ്രതിസന്ധിയിലേക്കും ചിലപ്പോഴൊക്കെ മരണത്തിലേക്കും നയിക്കുന്നത്. ഒരു പ്രശ്‌നത്തിന് പരിഹാരം കാണുന്നതിലെ ആദ്യപടി പ്രശ്‌നമെന്താണെന്ന് തിരിച്ചറിയുകയാണ്.
ഒരു കമ്പനിയുടെ ഓഹരിയില്‍ നിക്ഷേപിക്കുന്നതിനു മുമ്പ് വിദഗ്ധര്‍ ആ കമ്പനിയെ കുറിച്ച് വിശദമായി പഠിക്കും. നിക്ഷേപം, കടം, ചെലവുകള്‍, ആവശ്യമായ പണം എന്നിവയെല്ലാം വിലയിരുത്തിയിട്ടാണ് അവര്‍ ഒരു കമ്പനിയുടെ ഓഹരികള്‍ വാങ്ങാന്‍ പറ്റും, അല്ലെങ്കില്‍ വാങ്ങരുത് എന്നു പറയുന്നത്. വ്യക്തിയുടെ സാമ്പത്തിക ആരോഗ്യം പരിശോധിക്കുന്നത് തീര്‍ത്തും സങ്കീര്‍ണമാണെങ്കിലും ഒരു പരിധിവരെ ഇതില്‍ വിജയിക്കാന്‍ സാധിക്കും.
ആദ്യം കണ്ടെത്തേണ്ടത് ഒരാളുടെ നെറ്റ്‌വര്‍ത്താണ്. നിങ്ങളുടെ വീട്, ആഭരണങ്ങള്‍, നിക്ഷേപങ്ങള്‍ എന്നിവയ്ക്ക് ഇപ്പോഴത്തെ മാര്‍ക്കറ്റ് വിലയെന്തെന്ന് തിരിച്ചറിയാം. മൊത്തം തുകയില്‍ നിന്ന് നിന്ന് വാഹന, ഗാര്‍ഹിക വായ്പകളോ മറ്റു കടങ്ങളോ ഉണ്ടെങ്കില്‍ അത് കുറയ്ക്കണം.
ഈ നെറ്റ്‌വര്‍ത്തിനെ നിങ്ങള്‍ ഏത് അനുപാതത്തിലാണ് വിനിയോഗിക്കുന്നതെന്ന് പരിശോധിച്ചു നോക്കൂ
ലിക്വിഡിറ്റി റേഷ്യോ: ഒരു  സാമ്പത്തിക ആവശ്യം വന്നാല്‍ അതിനെ നിങ്ങള്‍ എങ്ങനെ നേരിടും. കുടുംബത്തിലെ ഒരാള്‍ക്ക് പെട്ടെന്ന് അസുഖം വന്നാലോ അല്ലെങ്കില്‍ ഒരാളുടെ ജോലി പെട്ടെന്ന് നഷ്ടപ്പെട്ടാലോ എന്തു ചെയ്യും? മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ ഏത് നിമിഷവും ഉപയോഗിക്കാവുന്ന കുറച്ചു പണം നിങ്ങളുടെ ബാങ്ക് എക്കൗണ്ടിലുണ്ടാവണം. അത് എത്രവേണമെന്ന് നിങ്ങളുടെ നെറ്റ്‌വര്‍ത്ത് അനുസരിച്ച് നിങ്ങള്‍ക്ക് തീരുമാനിക്കാം. ചെറിയ ചെറിയ ആവശ്യങ്ങള്‍ക്കൊന്നും ഈ പണം എടുക്കില്ലെന്ന് ആദ്യമേ ഉറപ്പിക്കണം. ഓഹരി വിപണിയില്‍ നിക്ഷേപിച്ച പണം ഒരിക്കലും ഇത്തരത്തില്‍ മാറ്റി വയ്ക്കരുത്. കാരണം ചിലപ്പോള്‍ നിങ്ങളുടെ ഓഹരികള്‍ വേണ്ടത്ര മൂല്യത്തിലുള്ള സമയത്തായിരിക്കില്ല നിങ്ങള്‍ക്ക് ആവശ്യം വരുന്നത്. അപ്പോള്‍ നഷ്ടത്തില്‍ കൊടുക്കേണ്ടി വരും. മൊത്തം നെറ്റ്‌വര്‍ത്തിന്റെ 15 ശതമാനം ലിക്വിഡിറ്റി ഫണ്ടായി വയ്ക്കുന്നതാണ് നല്ലത്.
ഡെറ്റ് ടു അസെറ്റ് റേഷ്യോ: നിങ്ങളുടെ നെറ്റ്‌വര്‍ത്തിനനുസരിച്ച് പരമാവധി നിങ്ങള്‍ക്ക് എത്ര മാത്രം കടം ആവാമെന്നു ഈ കണക്കിലൂടെ മനസ്സിലാക്കാം. നിങ്ങള്‍ ചെയ്യേണ്ടത് ആകെ കടത്തിനെ നെറ്റ്‌വര്‍ത്ത് കൊണ്ട് ഹരിയ്ക്കുകയാണ്. തീര്‍ച്ചയായും ഇത് ഒരു ശതമാനത്തില്‍ താഴെയായിരിക്കണം. ഇതില്‍ കൂടുതലാവുകയാണെങ്കില്‍ നിങ്ങള്‍ അപകടകരമായ സ്ഥിതിയിലാണെന്ന് ഉറപ്പിക്കാം. പ്രായം കൂടുന്നതിനനുസരിച്ച് ഇത് കുറച്ചുകൊണ്ടു വരണം. റിട്ടയര്‍ ആവുന്നതോടെ ഇത് സീറോയിലെത്തണം.

ഡെറ്റ് ടു ഇന്‍കം റേഷ്യോ: വളരെ പ്രധാനപ്പെട്ട ഒരു അളവുകോലാണിത്. നിങ്ങളുടെ മാസവരുമാനത്തില്‍ കടം വീട്ടുന്നതിനുവേണ്ടി എത്ര തുക മാറ്റിവയ്ക്കുന്നു. ഇത് പ്രായത്തിനനുസരിച്ച് മാറികൊണ്ടിരിക്കുമെങ്കിലും അത് മൊത്ത വരുമാനത്തിന്റെ .6 ശതമാനത്തില്‍ താഴെയിരിക്കുന്നതാണ് നല്ലത്.

സേവിങ്‌സ് റേഷ്യോ: നിങ്ങളുടെ വരുമാനത്തില്‍ എത്ര തുക നിങ്ങള്‍ കരുതിവയ്ക്കണം. ഇത് ഒരോ വ്യക്തിക്കുമനുസരിച്ച് മാറി കൊണ്ടിരിക്കും. എങ്കിലും .3 ശതമാനത്തില്‍ കുറയാത്ത ഒരു തുക നിക്ഷേപത്തിനായി മാറ്റിവയ്ക്കണം.

ആരെങ്കിലും അടിച്ചേല്‍പ്പിക്കുന്ന ഒരു സാമ്പത്തിക ആസൂത്രണത്തേക്കാള്‍ മുകളില്‍ വിവരിച്ച രീതിയിലോ അല്ലെങ്കില്‍ വ്യക്തിപരമായ ആസൂത്രണം ചെയ്ത മറ്റേതെങ്കിലും അനുപാതത്തിലോ ഒരു പ്ലാനിങ് അത്യാവശ്യമാണ്. ഈ വിലയിരുത്തല്‍ നിരവധി പ്രശ്‌നങ്ങളില്‍ നിന്ന് കരകയറാന്‍ നിങ്ങളെ സഹായിക്കും.

വിപണിയില്‍ നാടകീയരംഗങ്ങള്‍;നേട്ടത്തോടെ ക്ലോസിങ്

മുംബൈ: ഇന്ത്യന്‍ വിപണിയിലെ രസകരമായ ദിവസങ്ങളിലൊന്നായിരുന്നു ഇന്ന്. ദിവസത്തിലെ അധികസമയവും നഷ്ടം മാത്രം രേഖപ്പെടുത്തിയ വിപണി ക്ലോസിങിന് തൊട്ടുമുമ്പ് തീര്‍ത്തും നാടകീയമായി തിരിച്ചുവരികയായിരുന്നു. ഏറ്റവും വിചിത്രമായ സംഗതി ഈ തിരിച്ചുവരവിന് പിന്തുണ നല്‍കുന്ന യാതൊന്നും ആഗോളവിപണിയില്‍ നിന്നു ലഭിച്ചില്ലെന്നതാണ്.
ഇന്നത്തെ ദിവസത്തിന് മറ്റു ചില പ്രത്യേകതകളുമുണ്ടായിരുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ ഐ.പി.ഒ ആയ കോള്‍ ഇന്ത്യ വില്‍പ്പനയ്‌ക്കെത്തിയ ദിവസമായിരുന്നു ഇന്ന്. കൂടാതെ 9 മുതല്‍ 9.15 വരെയുള്ള പ്രീ മാര്‍ക്കറ്റ് സെഷന്റെയും തുടക്കം ഇന്നായിരുന്നു. 20 ദിവസത്തെ ഇടവേളയ്ക്കുശേഷം സെന്‍സെസ്‌ക്‌സ് 20000ല്‍ താഴെയും നിഫ്റ്റി 6000ല്‍ താഴെയും വില്‍പ്പന നടത്തിയതും മറ്റൊരു പ്രത്യേകതയാണ്. എന്നാല്‍ അവസാന അരമണിക്കൂറില്‍ തിരിച്ചുവരവ് നടത്തിയ സെന്‍സെക്‌സ് 43.84 പോയിന്റ് വര്‍ധിച്ച് 20168.89ലും നിഫ്റ്റി 13.30 ഉയര്‍ന്ന് 6075.95ലും വില്‍പ്പന അവസാനിപ്പിച്ചു. സിമന്റെ മേഖലയ്ക്കാണ് ഇന്ന് ഏറ്റവും കൂടുതല്‍ തിരിച്ചടിയേറ്റത്. മെറ്റല്‍, ബാങ്കിങ് മേഖലകള്‍ക്കും കാര്യമായി തിളങ്ങാനായില്ല.
പെട്രോനെറ്റ് എല്‍.എന്‍.ജി, ഇന്ത്യ ബുള്‍ റിയല്‍ എസ്‌റ്റേറ്റ്, നാഗാര്‍ജുന കണ്‍സ്ട്രക്ഷന്‍സ്, ജിന്‍ഡാല്‍ സോ, പിരമല്‍ ഹെല്‍ത്ത് കെയര്‍ കമ്പനികള്‍ നേട്ടമുണ്ടാക്കി. പെട്രോനെറ്റ് എല്‍.എന്‍.ജി ഈ സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും 9.55 പോയിന്റ് നേട്ടത്തോടെ 124.60ലാണ് ക്ലോസ് ചെയ്തത്.
കഴിഞ്ഞ കുറെ ദിവസമായി മികച്ച കുതിപ്പ് നടത്തുന്ന രാഷ്ട്രീയ കെമിക്കല്‍സ് രാവിലെ മികച്ച മുന്നേറ്റം നടത്തിയെങ്കിലും ക്ലോസ് ചെയ്യുമ്പോഴേക്കും 4.75 ശതമാനം നഷ്ടത്തിലെത്തിയിരുന്നു. ഗോദ്‌റേജ് പ്രോപ്പര്‍ട്ടീസ്, അപ്പോളോ ടയേഴ്‌സ്, എഞ്ചിനീയേഴ്‌സ് ഇന്ത്യ, എ.സി.സി ഓഹരികള്‍ക്കാണ് ഇന്ന് ഏറ്റവും കൂടുതല്‍ തിരിച്ചടിയേറ്റത്. അപ്പോളോ ടയേഴ്‌സ് 3.13 ശതമാനം കുറവോടെ 79.05ലാണ് വില്‍പ്പന നിര്‍ത്തിയത്.

വാങ്ങാവുന്ന ഓഹരികള്‍: (ഇപ്പോഴത്തെ വില, ലക്ഷ്യം, സ്റ്റോപ് ലോസ് എന്ന ക്രമത്തില്‍)
HUL: 297.55, 325.00, 290.00
Provogue (India) Ltd: 72.90, 90-123, 63.00
Essar Oil Ltd.: 142.55, 160.00, 130.00
Orchid Chemicals & Pharmaceuticals Ltd,Aptech Ltd,Tata Steel Ltd,Indian Bank,Eros International Media Ltd,Everest Kanto Cylinder Ltd,Vijaya Bank,uco bank,south indian bank,Federal Bank Ltd.

കോള്‍ ഇന്ത്യ ഐ.പി.ഒ: വിപണി താഴോട്ട്

മുംബൈ: നിക്ഷേപകരെല്ലാം പണം സ്വരുകൂട്ടുന്ന തിരക്കിലാണ്. കൈയിലുള്ള ഓഹരികളെല്ലാം ലാഭം കിട്ടുമ്പോള്‍ വിറ്റൊഴിവാക്കി അവര്‍ കാത്തിരിക്കുന്നത് രാജ്യത്തെ ഏറ്റവും വലിയ ഐ.പി.ഒയെയാണ്. 18ാം തിയ്യതി കോള്‍ ഇന്ത്യ ഓഹരികള്‍ വില്‍പ്പനയ്‌ക്കെത്തുന്നത് വിപണിയില്‍ ഇന്ന് കനത്ത സമ്മര്‍ദ്ദമാണുണ്ടാക്കിയത്. കൂടാതെ ഏഷ്യന്‍ വിപണിയിലും യൂറോപ്യന്‍ വിപണിയിലും ഇന്നു കാര്യമായ പ്രതിഫലങ്ങളില്ലാത്ത ഒരു ദിവസമായിരുന്നു. ഇന്‍ഫോസിസിന്റെ രണ്ടാം പാദപ്രവര്‍ത്തന റിപോര്‍ട്ട് ഏറ്റവും മികച്ചതായിരുന്നിട്ടു പോലും ഇന്ന് 108.10ന്റെ ഇടിവ് അഭിമുഖീകരിക്കേണ്ടി വന്നുവെന്നതില്‍ സമ്മര്‍ദ്ദത്തിന്റെ ആഴം മനസ്സിലാക്കാം. കമ്പനിയുടെ ലാഭം 16.7 ശതമാനം വര്‍ധിച്ചിട്ടുണ്ട്.
സെന്‍സെക്‌സ് 372.59 പോയിന്റ് താഴ്ന്ന് 20125.05ലും നിഫ്റ്റി 114.70 കുറഞ്ഞ് 6062.65ലും വില്‍പ്പന അവസാനിപ്പിച്ചു. ഈ തകര്‍ച്ചയ്ക്കിടയിലും എന്‍.ടി.പി.സി, ഡോ റെഡ്ഡീസ് ലാബ്, കെയ്ന്‍ ഇന്ത്യ ലിമിറ്റഡ് കമ്പനികള്‍ നേട്ടമുണ്ടാക്കി. ആക്‌സിസ് ബാങ്ക്, ഭാരത് പെട്രോളിയം, ഹീറോ ഹോണ്ട മോട്ടോര്‍, ടാറ്റാ കണ്‍സള്‍ട്ടന്‍സി, വിപ്രോ ലിമിറ്റഡ് ഓഹരികള്‍ക്കാണ് ഏറ്റവും കൂടുതല്‍ നഷ്ടമുണ്ടായത്.
ഇന്നലെ നിര്‍ദ്ദേശിച്ച ഓഹരികളുടെ ഇന്നത്തെ പ്രകടനം വിലയിരുത്താം.
മണപ്പുറം ജനറല്‍ ഫിനാന്‍സായിരുന്നു ഇന്നലെ നിര്‍ദ്ദേശിച്ച പ്രധാന ഓഹരി. ഇന്ന് 156.90 വരെ ഉയര്‍ന്ന ഈ ഓഹരിയില്‍ നിന്ന് ഇന്ന് ഇന്‍ട്രാഡേയില്‍ ലാഭം നേടാവുന്നതായിരുന്നു. കാരണം ഇന്നലെ ക്ലോസ് ചെയ്തത് 151.75ലായിരുന്നു. കമ്പനിയുടെ മികച്ച പ്രകടനറിപോര്‍ട്ടിന്റെ കരുത്തില്‍ ഈ ഓഹരികള്‍ സൂക്ഷിക്കുന്നതാണ് നല്ലത്.
തിങ്കളാഴ്ച വാങ്ങാവുന്ന ഓഹരികള്‍:(ഹോള്‍ഡ് ചെയ്യേണ്ടവ): uco bank, federal bank, tata motors, hul,vijaya bank,lupin, chamber fertilisers.

ലിമിറ്റഡ് ലയബിലിറ്റി പാര്‍ട്ണര്‍ഷിപ്പ്

ഇന്ത്യയില്‍ പുതിയതാണെങ്കിലും ലോകത്ത് ഏറ്റവും പ്രചാരമുള്ള ബിസിനസ് സങ്കല്‍പ്പമാണ് ലിമിറ്റഡ് ലയബിലിറ്റി പാര്‍ട്ണര്‍ഷിപ്പ് എന്ന എല്‍.എല്‍.പി. സാധാരണയായി സര്‍വീസ് മേഖലയിലെ കമ്പനികളാണ് ഈ രജിസ്‌ട്രേഷന്‍ സ്വന്തമാക്കാറുള്ളത്.
കമ്പനി രൂപീകരിക്കുന്നതിനുള്ള നൂലാമാലകളും ചെലവും ഏറ്റവും കുറവാണെന്നതു തന്നെയാണ് എല്‍.എല്‍.പിയുടെ ഏറ്റവും വലിയ പ്രത്യേകത. ഒരു കമ്പനിയുടെ എല്ലാ ഗുണങ്ങളോടൊപ്പം പാര്‍ട്ണല്‍ഷിപ്പ് സ്ഥാപനത്തിന്റെ മെച്ചങ്ങളും എല്‍.എല്‍.പിയില്‍ ലഭിക്കും.
എല്‍.എല്‍.പി രജിസ്‌ട്രേഷനുള്ള സ്ഥാപനവും നിങ്ങളും നിയമത്തിന്റെ മുന്നില്‍ രണ്ടായി പരിഗണിക്കപ്പെടുന്നുവെന്നതാണ് മറ്റൊരു പ്രത്യേകത. ഉദാഹരണത്തിന് ഒരു പാര്‍ട്ണര്‍ ഷിപ്പ് സ്ഥാപനം നടത്തുകയാണെങ്കില്‍ അതിന്റെ ബാധ്യത നമ്മുടെ പേരിലുള്ള മറ്റു വസ്തുവകകളിലേക്കും നീളും. എന്നാല്‍ എല്‍.എല്‍.പി കമ്പനിയുമായി ബന്ധപ്പെട്ടുണ്ടാവുന്ന ബാധ്യത കമ്പനിയോടെ തീരും. തീര്‍ച്ചയായും ഇത് ബിസിനസ്സില്‍ ഏര്‍പ്പെടുന്നവര്‍ മികച്ച സംരക്ഷണവും സുരക്ഷിതത്വവുമാണ് നല്‍കുന്നത്. അതുകൊണ്ടാണ് സര്‍വീസ് മേഖലയിലുള്ളവര്‍ അധികവും ഇത്തരത്തിലുള്ള രജിസ്‌ട്രേഷനുവേണ്ടി ശ്രമിക്കുന്നത്.
പ്രൈവറ്റ് ലിമിറ്റഡ് കമ്പനി തുടങ്ങുന്നത് പുലിപ്പുറത്തുപോവുന്നതുപോലെയാണെന്ന് പറയാറുണ്ട്. പുലിപ്പുറത്ത് പോവുന്നതു കാണുമ്പോള്‍ നല്ല ഗമയായിരിക്കും. എന്നാല്‍ യാത്ര ഒന്നുനിര്‍ത്തിയാല്‍ എന്തു സംഭവിക്കും. പുലി പിടിച്ചുതിന്നും. ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനി തുടങ്ങുന്നതിനേക്കാള്‍ ബുദ്ധിമുട്ടാണ് അത് ക്ലോസ് ചെയ്യുന്നത്. എന്നാല്‍ എല്‍.എല്‍.പിയില്‍ അത്തരം നൂലാമാലകളൊന്നും ഇല്ല. പാര്‍ട്ണര്‍മാരെ മാറ്റുന്നതിലോ ഇനി കമ്പനി തന്നെ നിര്‍ത്തുന്നതിനോ അതോ കമ്പനിയുടെ ഓണര്‍ഷിപ്പ് തന്നെ മാറ്റുന്നതിനോ താരതമ്യേന ചെറിയ പേപ്പര്‍വര്‍ക്കേ വരുന്നുള്ളൂ.
ഫണ്ടും വസ്തുവകകളും കൈകാര്യം ചെയ്യുന്നതിനുള്ള പരമാധികാരം എല്‍.എല്‍.പിയ്ക്കുണ്ട്. എല്‍.എല്‍.പിയുടെ സ്വത്തു വകകള്‍ ഒരിക്കലും അതിലെ പാര്‍ട്ണര്‍മാര്‍ക്ക് അവകാശമുള്ളതല്ല. അത് കമ്പനിയുടെതാണ്. അതുകൊണ്ടു തന്നെ പാര്‍ട്ണര്‍മാര്‍ തമ്മില്‍ അഭിപ്രായവ്യത്യാസം ഉണ്ടായാലും സ്വത്തിലോ പണത്തിലോ അവകാശവാദമുന്നയിക്കാന്‍ സാധിക്കില്ല.
കമ്പനിയുമായി താരതമ്യം ചെയ്യുമ്പോള്‍ കുറഞ്ഞ ടാക്‌സാണ് എല്‍.എല്‍.പിയ്ക്കു ചുമത്തുന്നത്. കൂടാതെ ടാക്‌സ് ചുമത്തുന്നത് കമ്പനിയ്ക്കുമാത്രമാണ്. അതുകൊണ്ടു തന്നെ ലാഭവിഹിതം പാര്‍ട്ണര്‍മാര്‍ക്ക് നല്‍കിയില്‍ അവര്‍ അതിനു പ്രത്യേക ടാക്‌സ് നല്‍കേണ്ടതില്ല. എന്നാല്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയില്‍ ഈ ആനുകൂല്യങ്ങളില്ല.
പ്രൊപ്രൈറ്റര്‍, പാര്‍ട്ണര്‍ ഷിപ്പ് സ്ഥാപനങ്ങള്‍ക്ക് ബിസിനസ് വിപുലീകരിക്കാന്‍ ഫണ്ട് ശേഖരിക്കുന്നതിന് പരിമിതിയുണ്ട്. എന്നാല്‍ എല്‍.എല്‍.പി എന്നത് വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും പണം സ്വീകരിക്കാന്‍ അനുമതിയുള്ള സ്ഥാപനമാണ്. അതുകൊണ്ടു തന്നെ ബിസിനസ് വിപുലീകരണത്തില്‍ നിന്ന് വ്യക്തമായ രേഖകളോടെ ആരില്‍ നിന്നും പണം സ്വീകരിക്കാനാവും.
എല്‍.എല്‍.പിയുടെ പേരില്‍ കേസ് നടത്താനും കേസ് നേരിടാനും അവകാശമുണ്ട്. എന്നാല്‍ കമ്പനിയില്‍ നിന്നു പിരിഞ്ഞുകിട്ടാനുള്ള തുകയ്ക്കായി പാര്‍ട്ണര്‍മാര്‍ക്ക് കമ്പനിയ്‌ക്കെതിരേ കേസ് കൊടുക്കാന്‍ അവകാശമില്ല.
വാര്‍ഷിക ടേണ്‍ഓവര്‍ 40-25 ലക്ഷത്തില്‍ താഴെയാണെങ്കില്‍ ചാര്‍ട്ടേര്‍ഡ് എക്കൗണ്ട് ഓഡിറ്റിങ് വേണമെന്ന് നിര്‍ബന്ധമില്ല. തീര്‍ച്ചയായും ചെറുകിട സ്ഥാപനങ്ങള്‍ക്ക് ഇത് വലിയൊരു ആശ്വാസമാണ്.
പാര്‍ട്ണര്‍ഷിപ്പ് സ്ഥാപനത്തില്‍ ഒരോ വ്യക്തിയും അവരവരുടെ താല്‍പ്പര്യങ്ങള്‍ക്കുവേണ്ടിയുള്ള ശ്രമങ്ങള്‍ നടത്തും. എന്നാല്‍ എല്‍.എല്‍.പിയില്‍ ഓരോ പാര്‍ട്ണര്‍മാരെയും കമ്പനിയുടെ പാര്‍ട്ണര്‍മാര്‍ എന്ന രീതിയില്‍ മാത്രമേ പരിഗണിക്കൂ. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ വ്യക്തിപരമായ പ്രവര്‍ത്തികള്‍ ഒരിക്കലും കമ്പനിയുടെ പ്രവര്‍ത്തിയായി വ്യാഖ്യാനിക്കപ്പെടില്ല. പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ക്കിടെ നിരവധി പരാധികള്‍ ഉയരാറുണ്ട്. എന്നാല്‍ എല്‍.എല്‍.പിയുടെ കാര്യത്തില്‍ ഇത് താരതമ്യേന കുറവാണ്. ഇന്ന് അധിക പാര്‍ട്ണര്‍ഷിപ്പ് കമ്പനികളും സര്‍വീസ് മേഖലയിലുള്ള കോര്‍പ്പറേറ്റ് കമ്പനികളും എല്‍.എല്‍.പിയിലേക്ക് മാറി കൊണ്ടിരിക്കുകയാണ്.

എല്‍.എല്‍.പി കമ്പനി രൂപീകരിയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ mail@shinod.in എന്ന ഇമെയില്‍ അഡ്രസ്സില്‍ ബന്ധപ്പെടുക. കൂടുതല്‍ വിവരങ്ങള്‍ക്ക്
www.llp.gov.in