ആദായനികുതി അടയ്ക്കാന്‍ സമയമായി ടാക്‌സ് ആനുകൂല്യം ലഭിക്കുന്ന നിക്ഷേപമാര്‍ഗ്ഗങ്ങള്‍ ഏതെല്ലാമാണ്.
1 എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട്(ഇപിഎഫ്)
തൊഴിലാളിയും തൊഴിലുടമയും ചേര്‍ന്ന് നിക്ഷേപിക്കുന്ന ഇപിഎഫുകള്‍ റിട്ടയര്‍മെന്റ് സമയത്താണ് ലഭിക്കുക. രണ്ടു പേരും 12 ശതമാനം വീതം നിക്ഷേപിക്കണം. നിലവിലുള്ള കണക്കനുസരിച്ച് 9.5 ശതമാനമാണ് പലിശ. പെന്‍ഷന്‍ പറ്റുമ്പോള്‍ ഫണ്ടിലെ മുഴുവന്‍ തുകയും പിന്‍വലിക്കാന്‍ സാധിക്കും.
കൂടാതെ വിആര്‍എസ് എടുക്കുമ്പോഴോ ഒരു കമ്പനിയില്‍ മറ്റൊരു കമ്പനിയിലേക്ക് മാറുമ്പോഴോ പണം പിന്‍വലിക്കാന്‍ സാധിക്കും. സര്‍വീസ് പൂര്‍ത്തിയാകുന്ന മുറയ്ക്ക് ഭാഗികമായി പണം പിന്‍വലിക്കാനുള്ള സൗകര്യവുമുണ്ട്്. 80c പ്രകാരം ഒരു ലക്ഷം രൂപ വരെയുള്ള തുകയ്ക്ക് നികുതി അടക്കേണ്ടതില്ല.
ജോലി ലഭിച്ച് അഞ്ചുവര്‍ഷത്തിനുള്ളില്‍ തുക പിന്‍വലിക്കുകയാണെങ്കില്‍ അതിന് നികുതി നല്‍കുകയും വേണം. നിര്‍ബന്ധിത നിക്ഷേപമാര്‍ഗ്ഗമായതിനാല്‍ ഇതില്‍ നിന്നു പണം പിന്‍വലിക്കാതിരിക്കുകന്നതാണ് ബുദ്ധി. അങ്ങനെ വരുമ്പോള്‍ റിട്ടയര്‍മെന്റ് സമയത്ത് നല്ലൊരു തുക കൈയില്‍ ലഭിക്കും.
പബ്ലിക് പ്രൊവിഡന്റ് ഫണ്ട്(പിപിഎഫ്)
അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് വാര്‍ധക്യ കാലത്ത് വരുമാനം ഉറപ്പാക്കുന്നതിനുവേണ്ടി കേന്ദ്രഗവണ്‍മെന്റ് കൊണ്ടു വന്ന സ്‌കീമാണിത്. നിലവില്‍ 8.6 ശതമാനമാണ് ഇതിനുള്ള പലിശ.
ചുരുങ്ങിയത് പതിനഞ്ചു വര്‍ഷം നിക്ഷേപിക്കാന്‍ തയ്യാറാവണം. തുടര്‍ന്ന് അഞ്ചു വര്‍ഷത്തിന്റെ ഓരോ ബ്ലോക്കായി തുടരുന്നത് നല്ലതാണ്. ഭാഗികമായി തുക പിന്‍വലിക്കാനുള്ള അവകാശമില്ല. പക്ഷേ, അത്യാവശ്യം വന്നാല്‍ നിക്ഷേപിച്ച തുകയുടെ 50 ശതമാനം കടമായി വാങ്ങാനാവും. പക്ഷേ, ആറുവര്‍ഷം പൂര്‍ത്തിയായല്‍ മാത്രമേ ഇത് ലഭിക്കുകയുള്ളൂ.
80 സി പ്രകാരം നികുതി നല്‍കുന്നതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. നീണ്ടകാലാവധിയാണ് ഈ നിക്ഷേപത്തിന്റെ ഏറ്റവും വലിയ പോരായ്മ. ഒരു വര്‍ഷം പരമാവധി ഒരാള്‍ക്ക് നിക്ഷേപിക്കാന്‍ കഴിയുന്ന തുക 70000 രുപയാണ്.
നാഷണല്‍ സേവിങ്‌സ് സര്‍ട്ടിഫിക്കറ്റ്(എന്‍എസ്‌സി)
നികുതി അടയ്ക്കുന്ന ഉദ്യോഗസ്ഥര്‍ക്കും ബിസിനസ്സുകാര്‍ക്കും ഏറെ ഉപകാരപ്പെടുന്ന നിക്ഷേപമാണിത്.
വര്‍ഷം എട്ടുശതമാനമാണ് പലിശ ഇനത്തില്‍ ലഭിക്കുക. 80 സി പ്രകാരം നികുതി ആനുകൂല്യം ലഭിക്കും. ആറു വര്‍ഷമാണ് കാലാവധി. എത്ര തുക വേണമെങ്കിലും നിക്ഷേപിക്കാന്‍ സാധിക്കും. തുകയ്ക്ക് നികുതിയില്ലെങ്കിലും ആ തുക കൊണ്ട് ലഭിക്കുന്ന പലിശയ്ക്ക് ആവശ്യമെങ്കില്‍ നികുതി കൊടുക്കേണ്ടി വരും.
ഓഹരിനിക്ഷേപവും നികുതി ആനുകൂല്യവും
ഇക്വിറ്റി ലിങ്ക്ഡ് സേവിങ്‌സ് സ്‌കീം(ഇഎല്‍എസ്എസ്)
നികുതി ആനൂകൂല്യം ലഭിക്കുന്ന മ്യൂച്ചല്‍ഫണ്ടുകളാണ് ഇഎല്‍എസ്എസ്. ഓഹരി വിപണിയില്‍ ദീര്‍ഘകാലത്തേക്ക് നിക്ഷേപിക്കുന്ന രീതിയാണിത്. പരിപൂര്‍ണമായും വിപണി അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്നതിനാല്‍ എത്ര ലാഭം കിട്ടുമെന്ന് മുന്‍കൂട്ടി പറയാനാവില്ല. സാധാരണ ഗതിക്ക് മൂന്നുവര്‍ഷമാണ് ഇത്തരം ഫണ്ടുകളുടെ ബ്ലോക്കിങ് കാലാവധി. 80സി പ്രകാരം നികുതി നല്‍കുന്നതില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
യൂനിറ്റ് ലിങ്ക്ഡ് ഇന്‍ഷുറന്‍സ് പ്ലാന്‍(യുലിപ്)
ടാക്‌സ് ആനുകൂല്യം, ഇന്‍ഷുറന്‍സ്, സമ്പാദ്യം എന്നിവയുടെ കൂടിച്ചേരലാണ് യൂനിറ്റ് ലിങ്ക്ഡ് ഇന്‍ഷുറന്‍സ് പ്ലാനുകള്‍. നിശ്ചിത ഇടവേളകളിലാണ് നിക്ഷേപം നടത്തേണ്ടത്. ഇഎല്‍എസ്എസിനെ പോലെ ലാഭത്തെ കുറിച്ച് മുന്‍കൂട്ടി പറയാന്‍ സാധിക്കില്ല. സാധാരണ അഞ്ചുവര്‍ഷമാണ് ലോക്ക് പിരിയഡ്. 80 സി പ്രകാരം നികുതി ആനുകൂല്യത്തിന് അര്‍ഹതയുണ്ട്. അടയ്ക്കുന്ന തുകയില്‍ എത്ര നിക്ഷേപത്തിലേക്ക് പോകുന്നുവെന്നതിനെ കുറിച്ച് ചോദിച്ചുമനസ്സിലാക്കണം.
ടാക്‌സ് സേവിങ് ബാങ്ക് ഫിക്‌സഡ് ഡിപ്പോസിറ്റ്
ഒരു സാധാരണ ബാങ്ക് നിക്ഷേപം പോലെ തന്നെയാണിത്. 9 മുതല്‍ 9.5 ശതമാനം വരെ പലിശ ലഭിക്കും. അഞ്ചുവര്‍ഷമാണ് കാലാവധി. പക്ഷേ, പലിശഇനത്തില്‍ ലഭിക്കുന്ന തുകയ്ക്ക് ആവശ്യമെങ്കില്‍ നികുതി കൊടുക്കേണ്ടി വരും.
നിര്‍മാണമേഖലയിലെ നിക്ഷേപം
നിര്‍മാണ കമ്പനികള്‍ പ്രഖ്യാപിക്കുന്ന ബോണ്ടുകളില്‍ പണം നിക്ഷേപിച്ചാലും നികുതി ആനുകൂല്യം ലഭിക്കും. കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ക്കനുസരിച്ചായിരിക്കും തിരിച്ചുവരവും. 20000 രൂപയുടെ അധിക നികുതി ആനുകൂല്യം. ഉയര്‍ന്ന ലാഭം എന്നിവ ഇത്തരം ഇന്‍ഫ്രസ്ട്രക്ചര്‍ ബോണ്ടുകളെ ആകര്‍ഷകമാക്കുന്നു. പക്ഷേ, ശ്രദ്ധിച്ച് നിക്ഷേപിച്ചില്ലെങ്കില്‍ പണി പാളും.
ലൈഫ് ഇന്‍ഷുറന്‍സ് പ്രീമിയം:
ഇന്‍ഷുറന്‍സ് പ്രീമിയം ജീവിതത്തിനു സുരക്ഷ നല്‍കുന്നതോടൊപ്പം നികുതി ആനുകൂല്യവും നല്‍കുന്നുണ്ട്.
പോസ്റ്റ് ഓഫിസ് നിക്ഷേപം
സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്ക് നല്ലൊരു നിക്ഷേപമാര്‍ഗ്ഗമാണിത്. എട്ടു മുതല്‍ 8.6 ശതമാനം വരെ ലാഭം കിട്ടും. 80 സി പ്രകാരമുള്ള ആനുകൂല്യം ലഭിക്കും. പലിശ വളരെ കുറവായതിനാല്‍ മറ്റു നിക്ഷേപമാര്‍ഗ്ഗങ്ങള്‍ പോലെ ജനപ്രിയമല്ല.
ബാംഗ്ലൂരില്‍ നിന്നും കോഴിക്കോട്ടേക്കുള്ള ഒരു യാത്രയിലാണ് അവസാനമായി പ്രദീപ്കുമാറിനെ കണ്ടത്. സാധാരണ സെക്കന്റ് ക്ലാസ് കംപാര്‍ട്ട്‌മെന്റില്‍. കേട്ടറിഞ്ഞ ആരാധ്യപുരുഷനെ കണ്ടപ്പോള്‍ അടുത്തിരിക്കുന്നവരോട് അതു വ്യക്തമാക്കാന്‍ ഞാനും മറന്നില്ല.
ട്രെയിനില്‍ രസകരമായ ഒരു സംഭവവുമുണ്ടായി. ഒരു സ്ത്രീയുടെ ടിക്കറ്റില്‍ പേര് പാര്‍വതി, മെയില്‍ എന്നു രേഖപ്പെടുത്തിയിരിക്കും. കൈവശം പാര്‍വതിയാണെന്ന് വ്യക്തമാക്കുന്ന രേഖകളും ഉണ്ട്. പക്ഷേ, മെയില്‍ എന്നു രേഖപ്പെടുത്തിയതിനാല്‍ യാത്ര അനുവദിക്കാനാവില്ലെന്ന് ടിടി. ചില്ലറ കിട്ടാനുള്ള അസുഖം.
കുറച്ചു നേരം നോക്കി നിന്നതിനുശേഷം പ്രദീപ്കുമാര്‍ ഇടപെട്ടു. ഒരു സാധാരണക്കാരനെ പോലെ. ടിടിആര്‍ ഡയലോഗ് തുടങ്ങി. ഇതൊരു ക്ലറിക്കല്‍ മിസ്‌റ്റേക്കാണെന്നത് പകല്‍പോലെ വ്യക്തമാണ്. തെലുങ്കന്‍ ടിടിആറിന് ഇതൊന്നും ബാധകമല്ലെന്ന മട്ടിലാണ്. രാത്രിയാണ്. സ്ത്രീയാണ്. ഇവരെ ഇറക്കിവിടാനാവില്ലെന്ന നിലപാടിലാണ് പ്രദീപ്കുമാര്‍. ആളുകള്‍ തിരിയാന്‍ തുടങ്ങിയപ്പോള്‍ ടിടിആര്‍ അടുത്ത കംപാര്‍ട്ട്‌മെന്റിലുള്ള സഹപ്രവര്‍ത്തകനുമായെത്തി. വന്നത് മലയാളി ടിടിആര്‍. അയാള്‍ വന്നതും വാണം വിട്ട പോലെ പോകുന്നതാണ് കണ്ടത്. കാരണം അയാള്‍ പ്രദീപ് കുമാറിനെ തിരിച്ചറിഞ്ഞിരുന്നു.. പറഞ്ഞു വരുന്നത് ജനങ്ങള്‍ ഇഷ്ടപ്പെടുന്ന, മാനിക്കുന്ന ജനകീയനായ ഉദ്യോഗസ്ഥനാണ് പ്രദീപ്കുമാര്‍.
ഇയാള്‍ക്കെതിരേ ലീഗും കോണ്‍ഗ്രസും തിരിയുന്നതിന്റെ യുക്തി മനസ്സിലാവുന്നില്ല. ഇയാള്‍ സിപിഎംകാരനൊന്നുമല്ല. കൊളത്തറയില്‍ പോലിസുകാരെ കൈവെച്ചപ്പോള്‍ ഭരിയ്ക്കുന്നത് സിപഎമ്മായിട്ടുപോലും കണക്കിന് കൊടുത്ത ചരിത്രം പ്രദീപ് കുമാറിനുണ്ട്. മാറാട്, നാദാപുരം കേസുകളുടെ അന്വേഷണചുമതലയില്‍ നിന്നും പ്രദീപ് കുമാറിനെ മാറ്റി, പണ്ട് രാഹുല്‍ഗാന്ധി കോഴിക്കോട് വന്നപ്പോള്‍ വയര്‍ലസിലൂടെ ചങ്ങായി എന്നു വിളിച്ച ഒരു പഴയ കേസ് കുത്തിപ്പൊക്കിയെടുത്തു. ചങ്ങായി എന്നു വിളിച്ചാല്‍ ഞങ്ങള്‍ കോഴിക്കോട്ടുകാര്‍ക്ക് സുഹൃത്ത് തന്നെയാണ്. എല്ലാം കൂടി കൂട്ടി വായിക്കുമ്പോള്‍ മനസ്സിലാക്കേണ്ടത് എന്താണ്?
ഇറാനെ പ്രതിസന്ധിയില്‍ സഹായിക്കുന്നത് ഇന്ത്യയും ചൈനയും റഷ്യയും മാത്രമാണ്. ഇന്ത്യയെയും ഇറാനെയും തമ്മിലകറ്റുന്നതിനുള്ള രഹസ്യനീക്കം.
അമേരിക്കയും യൂറോപ്യന്‍ യൂനിയനും ഉമ്മാക്കി കാട്ടിയിട്ടും പെട്രോള്‍ വാങ്ങുമെന്ന് ഇന്ത്യ പറഞ്ഞിരുന്നു. വാങ്ങാതിരിക്കാം. പകരം ആരു പെട്രോള്‍ ഇതേ വിലക്ക് തരും? ഇറാന്‍ ഒഎന്‍ജിസിക്കു നല്‍കിയ കരാറുകള്‍ ഏത് രാജ്യം തരും? ഇതിനുള്ള ഉത്തരം നല്‍കാന്‍ അമേരിക്കയ്ക്കും വാലാട്ടികള്‍ക്കും കഴിയാതെ വന്നപ്പോഴാണ് ഇത്തരമൊരു നാടകം കളിക്കുന്നത്.
ഇപ്പോഴത്തെ പരിതസ്ഥിതിയില്‍ ദില്ലിയില്‍ ഇറാന്‍ സ്‌ഫോടനം നടത്താന്‍ മുന്‍കൈയെടുക്കുമെന്നു പറയുന്നത് ആരു വിശ്വസിക്കാന്‍. മൊസാദിന്റെ പിന്തുണയോടെ നടന്ന രാഷ്ട്രീയനാടകമായിരിക്കും ഇത്.
ദില്ലി: നമ്പര്‍ മാറാതെ മൊബൈല്‍, ഹെല്‍ത്ത് ഇന്‍ഷുറന്‍സ് സേവനദാതാക്കളെ മാറാനുള്ള സൗകര്യം നിലവില്‍ വന്നിട്ട് അധികനാളായില്ല. ബിസിനസ് സ്റ്റാന്‍ഡാര്‍ഡില്‍ വന്ന പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് താമസിയാതെ എക്കൗണ്ട് നമ്പറുകള്‍ മാറാതെ സേവനം നല്‍കുന്ന ബാങ്ക് മാറാനുള്ള സംവിധാനം നിലവില്‍ വരും.
അധിക കമ്പനികളും ഇപ്പോള്‍ ശമ്പളം നല്‍കുന്നത് ബാങ്ക് എക്കൗണ്ടുകളിലൂടെയാണ്. ഇതുമൂലം കമ്പനികള്‍ മാറുന്നതിനനുസരിച്ച് പല ബാങ്കുകളിലും എക്കൗണ്ട് തുറക്കാന്‍ പലരും നിര്‍ബന്ധിക്കപ്പെടുന്നുണ്ട്. ഒരാള്‍ക്കു തന്നെ പത്തോ പതിനഞ്ചോ ബാങ്ക് എക്കൗണ്ടുകള്‍ കാണും. ഇതില്‍ ഉപയോഗിക്കുന്ന എക്കൗണ്ടുകള്‍ വളരെ കുറവായിക്കുകയും ചെയ്യും. പലപ്പോഴും ഇത്തരം എക്കൗണ്ടുകള്‍ക്ക് ബാങ്കുകള്‍ക്ക് തലവേദനയാണ്.
ഇത്തരം പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം നല്‍കാന്‍ പുതിയ രീതി കൊണ്ട് സാധിക്കും. എച്ച്ഡിഎഫ്എസി ബാങ്കില്‍ സാലറി എക്കൗണ്ടുള്ള ഒരാള്‍ പുതിയ കമ്പനിയില്‍ ഐസിഐസിഐ ബാങ്കാണ് സേവനം നല്‍കുന്നതെന്ന് കണ്ട് എക്കൗണ്ട് തുറക്കാന്‍ ഓടണ്ടെന്ന് ചുരുക്കം. എച്ച്ഡിഎഫ്‌സി ബാങ്കിലെ എക്കൗണ്ട് നമ്പര്‍ ഐസിഐസിയിലേക്ക് മാറ്റാന്‍ ഒരു അപേക്ഷ കൊടുക്കണം അത്രമാത്രം.
കൂടാതെ, ഇത്തരമൊരു സൗകര്യം നിലവില്‍ വരുന്നതോടെ ബാങ്കുകളുടെ ഭാഗത്തുനിന്നും കൂടുതല്‍ മെച്ചപ്പെട്ട സേവനം ഉറപ്പുവരുത്താനാവും. പക്ഷേ, ഈ സംവിധാനം നിലവില്‍ വരണമെങ്കില്‍ ചുരുങ്ങിയത് മൂന്നു വര്‍ഷമെങ്കിലും എടുക്കും. മറ്റൊരു പ്രത്യേകത ഇത് യാഥാര്‍ഥ്യമാവുന്നതോടെ ഒരു എക്കൗണ്ടില്‍ നിന്ന് വേറൊരു എക്കൗണ്ടിലേക്ക് പണം എളുപ്പത്തില്‍ മാറ്റാന്‍ സാധിക്കുമെന്നതാണ്. ഐഎഫ്‌സിഐ കോഡ്, ബാങ്ക്, ബ്രാഞ്ച് എന്നിവ തിരഞ്ഞു സമയം നഷ്ടപ്പെടുത്തേണ്ടെന്ന് ചുരുക്കം.
ബാങ്ക്, എക്കൗണ്ട്, എക്കൗണ്ട് നമ്പര്‍ പോര്‍ട്ടബിലിറ്റി, എസ്ബിഐ, എച്ച്ഡിഎഫ്‌സി, ഐസിഐസിഐ
ഇന്റര്‍നെറ്റിനെയും സോഷ്യല്‍നെറ്റ് വര്‍ക്ക് സൈറ്റുകളെയും മൂക്കുകയറിടുമെന്ന് മന്ത്രി കപില്‍ സിബല്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അത് നടക്കുന്ന കാര്യമല്ലെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. വാസ്തവത്തില്‍ പരമ്പരാഗത മാധ്യമങ്ങള്‍ക്കൊപ്പം സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സംവിധാനങ്ങളെയും കൂട്ടികുഴച്ചതാണ് മന്ത്രിക്കു പറ്റിയ തെറ്റ്.
ഫേസ്ബുക്കും ട്വിറ്ററും ഗൂഗിള്‍ പ്ലസും എന്തു ചെയ്യണമെന്നാണ് കപില്‍ സിബല്‍ പറയുന്നത്. ഓരോരുത്തരും പോസ്റ്റ് ചെയ്യുന്ന കാര്യങ്ങള്‍ വായിച്ചുനോക്കി യോജിച്ചതാണെങ്കില്‍ മാത്രം പ്രസിദ്ധീകരിക്കുകയോ? കോടിക്കണക്കിന് ട്വീറ്റുകളും കമന്റുകളും പോസ്റ്റുകളുമാണ് ഓരോ ദിവസവും ഇന്റര്‍നെറ്റിലൂടെ ഇന്ത്യയില്‍ നിന്നു മാത്രം പ്രവഹിക്കുന്നത്.
ഇതിനെ മോശമായി ഉപയോഗപ്പെടുന്നതിനെതിരേ ബോധവല്‍കരണം നടത്താം. തെറ്റു ചെയ്യുന്ന ചിലരെ മാതൃകാപരമായി ശിക്ഷിച്ച് മറ്റുള്ളവര്‍ക്ക് മുന്നറിയിപ്പ് നല്‍കാം. ഇതില്‍ കൂടുതലൊന്നും സര്‍ക്കാറിന് ചെയ്യാനാവില്ല. കാരണം സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളില്‍ എഡിറ്റര്‍ എന്ന റോള്‍ ഇല്ല. കുറ്റ ചെയ്ത ഒന്നരക്കോടി ആളുകളെ സര്‍ക്കാര്‍ എന്തു ചെയ്യും. ഈ കമന്റുകളെല്ലാം വെട്ടിയൊഴിവാക്കാമെന്നുവെച്ചാല്‍ ഇവ ഹോസ്റ്റ് ചെയ്തിട്ടുള്ള സെര്‍വറുകളെല്ലാം തന്നെ ഇന്ത്യയുടെ നിയമപരിധിക്കുള്ളിലല്ല ഉള്ളത്.
ഇനി സൗദി അറേബ്യയും പാകിസ്താനും ചൈനയും മ്യാന്‍മാറും ചെയ്യുന്നതുപോലെ വാക്കുകള്‍ക്കും ചിത്രങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തിയാല്‍ അതും ഇന്ത്യയെ പോലൊരു രാജ്യത്ത് നടപ്പില്‍ വരുത്തുക ബുദ്ധിമുട്ടായിരിക്കും. മലയാളത്തിനെയും കന്നഡയെയും ഫലപ്രദമായി വിവര്‍ത്തനം ചെയ്യാനാവാതെ ഗൂഗിള്‍ ഇപ്പോഴും വെള്ളം കുടിക്കുകയാണ്. എത്ര ഭാഷകള്‍, എത്ര വാക്കുകള്‍, എത്ര സംസ്‌കാരങ്ങള്‍..അത്രയും വാക്കുകള്‍ ബ്ലോക്ക് ചെയ്യുന്നതിനേക്കാള്‍ ഇന്ത്യയില്‍ സേവനം വേണ്ടയെന്ന് കമ്പനികള്‍ തീരുമാനിക്കാനാണ് സാധ്യത.
ഭീഷണി, മൊബൈല്‍ കമ്പനി ഉടമയെ അറസ്റ്റ് ചെയ്യുമോ?
ആളുകള്‍ പോസ്റ്റ് ചെയ്യുന്ന കാര്യം ഉടന്‍ പ്രസിദ്ധീകരിക്കപ്പെടുന്നതു കൊണ്ടും അതിനുള്ള മറുപടി ഉടന്‍ ലഭിക്കുന്നതുകൊണ്ടുമാണ് സോഷ്യല്‍നെറ്റ്‌വര്‍ക്കിങ് സൈറ്റുകളെ ആളുകള്‍ ഇഷ്ടപ്പെടുന്നത്. ഒരു പോസ്റ്റ് പ്രസിദ്ധീകരിച്ച് അതിനുള്ള കമന്റ് ഒരാഴ്ച കഴിഞ്ഞ് പ്രസിദ്ധീകരിക്കുകയും ആ കമന്റിനുള്ള കമന്റ് അതിനടുത്താഴ്ച പ്രസിദ്ധീകരിക്കുകയും ചെയ്യുക. ഇതൊന്നും നടക്കുന്ന കാര്യമല്ല.
മറ്റൊരു രീതിയില്‍ ചിന്തിക്കാം. ഒരു മൊബൈല്‍ ഫോണില്‍ ഒരാള്‍ വിളിച്ചു വധഭീഷണി മുഴക്കിയാല്‍ മൊബൈല്‍ കമ്പനി ഉടമയെ പോലിസ് അറസ്റ്റ് ചെയ്യുമോ? ഇത്തരം കോളുകള്‍ വിളിക്കാതിരിക്കാന്‍ ഇനി മുതല്‍ എല്ലാ കോളുകളും പരിശോധിച്ചതിനുശേഷം കണക്ട് ചെയ്താല്‍ മതിയെന്ന് പറഞ്ഞാല്‍ സമ്മതിക്കുമോ? നോക്കിയാ ഫോണില്‍ നിന്നാണ് വിളിച്ചതെങ്കില്‍ നോക്കിയ ഫോണ്‍ നിരോധിക്കുമോ?
മൊബൈല്‍ കമ്പനി പോലിസിന്റെ അന്വേഷണത്തെ സഹായിക്കും. വിളിച്ച നമ്പറിനെ കുറിച്ചുള്ള വിവരങ്ങള്‍ കൈമാറും. ഇത്തരത്തില്‍ സോഷ്യല്‍നെറ്റ്‌വര്‍ക്കിങ് സൈറ്റുകള്‍ ഇപ്പോള്‍ പോലിസിന്റെ സൈബര്‍ സെല്ലിനെ സഹായിക്കുന്നുണ്ട്. ഈ മേഖലയില്‍ സര്‍ക്കാറിന് കൂടുതല്‍ സഹകരണം ആവശ്യപ്പെടാവുന്നതാണ്. തീര്‍ച്ചയായും ഒരാളുടെ ഫോണില്‍ നിന്ന് ബോംബ് ഭീഷണിയോ വധഭീഷണിയോ നടത്താന്‍ അയാള്‍ അനുവദിക്കില്ല. കാരണം അതുകൊണ്ടുള്ള ബുദ്ധിമുട്ട് എന്താണെന്ന് അയാള്‍ക്കറിയാം.
വിക്കിപീഡിയ ഒരു നല്ല ഉദാഹരണം
ആവശ്യക്കാര്‍ ഓണ്‍ലൈനില്‍ ഉണ്ടാക്കിയെടുത്ത ഒരു എന്‍സൈക്ലോപീഡിയ തന്നെയാണ് വിക്കിപീഡിയ. ഇതിലേക്കുള്ള കാര്യങ്ങള്‍ അപ് ചെയ്യാന്‍ എല്ലാവര്‍ക്കും സാധിക്കും. എന്നിട്ടും കാര്യങ്ങള്‍ സമഗ്രവും വസ്തുതാപരവുമായി മനസ്സിലാക്കുന്നത് ആളുകള്‍ ഏറ്റവും ആശ്രയിക്കുന്ന ഒന്നായി വിക്കി പീഡിയ വളര്‍ന്നുകഴിഞ്ഞു. എന്തുകൊണ്ട്?
ഉത്തരം വളരെ ലളിതമാണ്. തെറ്റായ എന്തെങ്കിലും നിങ്ങള്‍ അപ് ചെയ്താല്‍ മറ്റാരെങ്കിലും വന്ന് അത് ശരിയാക്കി വയ്ക്കും. ഈ ഒരു നിലപാട് തന്നെ ഫേസ്ബുക്കിലും ട്വിറ്ററിലും നടപ്പിലാക്കാവുന്നതാണ്.
തെറ്റായ കാര്യങ്ങള്‍ പോസ്റ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അത് റിപ്പോര്‍ട്ട് ചെയ്യണം. വേണെങ്കില്‍ ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്യാനുള്ള ഒരു സര്‍ക്കാര്‍ സംവിധാനവും ഉണ്ടാക്കാവുന്നതാണ്. അതിനര്‍ത്ഥം സര്‍ക്കാര്‍ റിപ്പോര്‍ട്ട് ചെയ്യുന്ന എല്ലാം ഓണ്‍ലൈന്‍ ആക്ടിവിറ്റികളും ബ്ലോക്ക് ചെയ്യണമെന്നല്ല. പ്രശ്‌നക്കാരെ സര്‍ക്കാര്‍ നിരീക്ഷിക്കുന്നുണ്ടെന്ന ബോധമുണ്ടാക്കാന്‍ വേണ്ടി മാത്രമാണിത്.
കൂടാതെ കൂടുതല്‍ പേര്‍ ബ്ലോക്ക് അല്ലെങ്കില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഉള്ളടക്കങ്ങള്‍ പരിശോധിക്കാനുള്ള ഒരു സംവിധാനം സോഷ്യല്‍നെറ്റ് വര്‍ക്കിങ് സൈറ്റുകള്‍ക്കും സ്വീകരിക്കാവുന്നതാണ്. പക്ഷേ, ഓട്ടോമാറ്റിക്കായി ഇത് സെറ്റ് ചെയ്യുന്നത് അപകടരമാണ്. കാരണം ഭരിയ്ക്കുന്ന പാര്‍ട്ടിക്കെതിരേയുള്ള ജനവികാരം സോഷ്യല്‍നെറ്റ്‌വര്‍ക്കിങ് സൈറ്റുകളിലൂടെ പരക്കുമ്പോള്‍ ഈ ഓട്ടോമാറ്റിക് ടൂളുകള്‍ ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യതയുണ്ട്
കാമഭ്രാന്തിനും സന്തോഷ് പണ്ഡിനും ഇടയില്‍ കേരളം കുടുങ്ങികിടക്കുമ്പോഴാണ് വെള്ളിടി പോലെ ടിഎം ജേക്കബിന്റെ മരണമെത്തുന്നത്.
ടിഎം ജേക്കബിനെ കണ്ടാല്‍ ‘അടിക്കണം’ എന്ന മട്ടില്‍ ഒരു ഇമേജാണ് പഠിക്കുന്ന കാലത്ത് ‘കുട്ടി സഖാക്കള്‍’ മനസ്സില്‍ കുത്തി നിറച്ചിരുന്നത്. അതുകൊണ്ടു തന്നെ തനി ‘തറ രാഷ്ട്രീയക്കാരന്‍’ എന്ന ഇമേജ് മാത്രമേ ടിഎം ജേക്കബിന് ഉണ്ടായിരുന്നുള്ളു.
കോഴിക്കോട് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലെ കൊച്ചു ഹാളില്‍, ജലസേചനമന്ത്രിയായിരുന്ന ടിഎം ജേക്കബിന്റെ ഒരു പരിപാടിയില്‍ പങ്കെടുക്കേണ്ടി വന്നു. മുന്‍ നിരയില്‍ തന്നെ കസേര കിട്ടുന്ന ജോലിയായിരുന്നതുകൊണ്ട് സീറ്റ് കിട്ടി. തെല്ലൊരു അവജ്ഞയോടെയാണ് പ്രസംഗം കേള്‍ക്കാന്‍ തുടങ്ങിയത്.
പക്ഷേ, പതുക്കെ പതുക്കെ ആ പ്രസംഗരീതി മനസ്സിനെ കീഴടക്കുകയായിരുന്നു. ആ ശബ്ദം,,,അതിന് എന്റെ മനസ്സിനെ സ്വാധീനിക്കാനുള്ള ഒരു മാന്ത്രികതയുണ്ടായിരുന്നു. ചുരുങ്ങിയത് ഒരാളെ കുറിച്ച് ഏഴോളം വര്‍ഷമായി മനസ്സിലുണ്ടായിരുന്ന ചിത്രം പതുക്കെ പതുക്കെ അലിഞ്ഞലിഞ്ഞു പോവുന്നത് ഞാന്‍ തിരിച്ചറിഞ്ഞു.
ഒരു പക്ഷേ, ആളുകളെ രാഷ്ട്രീയത്തിന് അതീതമായി വിശകനം ചെയ്യണമെന്ന ചിന്ത ലഭിക്കുന്നത് ഈ ഒരൊറ്റ പ്രസംഗത്തിലൂടെയായിരുന്നു. ചിലത് വേര്‍തിരിച്ചുകാണാന്‍ സാധിച്ചാല്‍ മാത്രമേ നല്ല കാമ്പുള്ള അഭിപ്രായങ്ങള്‍ പുറത്തുവരൂവെന്നും തിരിച്ചറിഞ്ഞ നിമിഷങ്ങള്‍.
വ്യക്തി എന്ന നിലയില്‍ ജേക്കബ് എനിക്ക് ജേക്കബ് സാര്‍ ആയി മാറുകയായിരുന്നു….മനസ്സിനെ ഇത്തരത്തില്‍ സ്വാധീനിച്ച ഒരു വ്യക്തിയെന്ന നിലയില്‍ സാറിന്റെ മരണം എനിക്ക് സാധാരണ ഒരു മരണത്തിന് അപ്പുറം..എന്തോ ഒരു..
ലോകസാമ്പത്തിക തലസ്ഥാനമായ വാള്‍സ്ട്രീട്ടിനുനേരെയുള്ള പ്രക്ഷോഭപരിപാടികള്‍ ഇന്ന് ആഗോളവല്‍ക്കരിക്കപ്പെട്ടിരിക്കുകയാണ്. കുത്തകകളുടെ സാമ്പത്തിക ചൂഷണത്തിനെതിരേ ഒട്ടുമിക്ക രാജ്യങ്ങളിലും പ്രക്ഷോഭങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. എന്താണ് അമേരിക്കയിലെ സാമ്പത്തിക മേഖലയില്‍ നിലനില്‍ക്കുന്ന പ്രശ്‌നം?