Category Archives: Views

കള്ളപ്പണം മറയ്ക്കാന്‍ ബാങ്കുകളും

രാജ്യത്തെ കള്ളപ്പണം കണ്ടുപിടിയ്ക്കാന്‍ ആദായനികുതി വകുപ്പ്‌ ഊര്‍ജ്ജിത തിരച്ചില്‍ നടത്തിയപ്പോഴാണ് ഒരു സത്യം മനസ്സിലായത്. രാജ്യത്തെ പലപ്രമുഖ ബാങ്കുകളും കള്ളപ്പണം മറച്ചുവയ്ക്കുന്നതിന് ഒത്താശ ചെയ്തുകൊടുക്കുന്നുണ്ട്.

Read from source

മെഡിക്ലെയിം പോളിസികള്‍ പ്രചാരം നേടുന്നു

ക്ഷേമരാഷ്ട്രം എന്ന സങ്കല്‍പ്പം ഇന്നു പഴങ്കഥയാവുകയാണ്. ആരോഗ്യ,വിദ്യാഭ്യാസ മേഖലയിലെ സേവനപ്രവര്‍ത്തനങ്ങളില്‍ നിന്നെല്ലാം സര്‍ക്കാര്‍ പതുക്കെ പതുക്കെ പിന്‍വാങ്ങിയിരിക്കുന്നു.
കൂടുതല്‍ നികുതി ചുമത്തുന്നതോടൊപ്പം പാവപ്പെട്ടവര്‍ക്കായി നല്‍കി വന്ന ഇളവുകളെല്ലാം സര്‍ക്കാര്‍ ഒന്നൊന്നായി പിന്‍വലിക്കുന്നു. ജീവിതച്ചെലവുകള്‍ അനുദിനം വര്‍ധിച്ചുവരുന്നു. തീര്‍ച്ചയായും ഇത്തരമൊരു സാഹചര്യത്തില്‍ രംഗബോധമില്ലാതെ കടന്നുവരുന്ന അസുഖങ്ങളോ, അപകടങ്ങളോ നിങ്ങളെ എന്നെന്നേക്കുമായി തളര്‍ത്തിയേക്കാം.. ഇവിടെയാണ് പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ ഏറെ പ്രചാരത്തിലുള്ള മെഡിക്ലെയിം പോളിസികള്‍ ശ്രദ്ധിക്കപ്പെടുന്നത്. അവിടെ മിക്ക രാജ്യങ്ങളിലും ഓരോ പൗരനും അതു നിര്‍ബന്ധമാണ്. അസുഖം വന്നാല്‍ ആശുപത്രിയില്‍ ചികില്‍സിക്കാം അതിനു പ്രത്യേക പണമൊന്നും നല്‍കേണ്ടതില്ലെന്നു വന്നാല്‍…തീര്‍ച്ചയായും അതു നല്ല കാര്യമാണെന്ന് നിങ്ങള്‍ പറയും…അതു തന്നെയാണ് മെഡിക്ലെയിം പോളിസി…നമ്മള്‍ ജീവിയ്ക്കാന്‍ വേണ്ടിയുള്ള ഓട്ടത്തിലാണ്. ആ ഓട്ടത്തില്‍ കൂടുതല്‍ ആത്മവിശ്വാസം ലഭിക്കാനും ഭാവി ഭദ്രമാക്കാനും ചെറിയൊരു തുക മാറ്റിവയ്ക്കുന്നു.
ഉദാഹരണത്തിന് രണ്ടു ലക്ഷം രൂപവരെയുള്ള ആശുപത്രി ചെലവുകള്‍ ലഭിക്കാന്‍ അച്ഛനും അമ്മയ്ക്കും അവരുടെ രണ്ട് മക്കള്‍ക്കും കൂടി ആകെ ചെലവാകുന്നത് 4000 രൂപയോളമാവും. അയ്യോ എനിക്ക് അസുഖമൊന്നും വന്നില്ലെങ്കില്‍ ആ പണം വെറുതെ പോവും..എന്നു ചിന്തിക്കരുത്. അസുഖം വരികയാണെങ്കിലോ? എന്നു ചിന്തിക്കണം. നിങ്ങളുടെ കുടുംബത്തിലേക്ക് പെട്ടെന്നു കടന്നുവരുന്ന ഏത് അസുഖവും നിങ്ങളുടെ എല്ലാ സ്വപ്‌നങ്ങളും ചവിട്ടിമെതിച്ചേക്കാം. അതിനാല്‍ ഒരു ചെറിയ തുക മുടക്കി നിങ്ങളുടെ സ്വപ്‌നങ്ങളെ ഇന്‍ഷുര്‍ ചെയ്യുന്നത് നന്നായിരിക്കും. അപ്പോള്‍ അസുഖം വരുന്നതിനെ പേടിക്കുന്നവര്‍ക്കാണ് ഈ പോളിസികളെന്നു കരുതരുത്. കൂടുതല്‍ വിവരങ്ങള്‍ക്ക് mail@shinod.in

കലാനാഥന്‍ മാഷ്‌ക്കെതിരേയുള്ള ആക്രമണം അപലപനീയം

പദ്മനാഭസ്വാമി ക്ഷേത്രത്തിലെ നിധി എന്തു ചെയ്യണമെന്ന അഭിപ്രായപ്രകടനത്തിന്റെ പേരില്‍ കലാനാഥന്‍ മാഷുടെ വീടിനുനേരെയുണ്ടായ ആക്രമണം അങ്ങേയറ്റം അപലപനീയമാണ്.
ചര്‍ച്ചയില്‍ കലാനാഥന്‍ മാഷുടെ അഭിപ്രായമാണ് ചോദിച്ചത്. അദ്ദേഹം അതിനുള്ള മറുപടി പറയുകയും ചെയ്തു. മറുപടിക്കുള്ള മറുപടി കൈകൊണ്ടായിപോയത് തീര്‍ത്തും നിര്‍ഭാഗ്യകരമാണ്. മികച്ച നേതാവും തന്റെ അഭിപ്രായളെ പ്രായോഗികവല്‍ക്കരിക്കുകയും ചെയ്ത അപൂര്‍വം നേതാക്കളിലൊരാളാണ് മാഷ്. വള്ളിക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയില്‍ ദേശീയ ശ്രദ്ധ  നേടിയ അദ്ദേഹത്തിനുനേരെ ആക്രമണം നടത്തിയവര്‍ ചെറുതാവുകയാണ് ചെയ്തത്.

നിധി തൊടാന്‍ സമ്മതിക്കില്ലെന്ന് നായര്‍ പ്രമാണികളും ഫാസിസ്റ്റുകളും മുറവിളി മുഴക്കിയതിനെ അദ്ദേഹം എതിര്‍ത്തിരുന്നു. അത് കലനാഥന്‍ മാഷുടെ അഭിപ്രായമാണ്. അതിനെ അങ്ങനെ വേണം എടുക്കാന്‍. അതിനുപകരം അതിനെതിരേ കൈവാളുമെടുത്തിറങ്ങുന്നവരും മൂവാറ്റുപ്പുഴയില്‍ അധ്യാപകന്റെ കൈവെട്ടിയവരും തമ്മില്‍ യാതൊരു വ്യത്യാസവും ഇല്ല. രണ്ടും ഒരു പോലെ അപകടമാണ്. അഭിപ്രായം പറയാനുള്ള ഒരാളുടെ അവകാശത്തെ ചോദ്യം ചെയ്യുന്ന് ശരിയല്ല. ആ അഭിപ്രായത്തോടെ നിങ്ങള്‍ വിയോജിപ്പ് പ്രകടിപ്പിക്കാം. അതും സാമൂഹ്യപരമായി മാനിക്കപ്പെടുന്ന ഒരാളാണെങ്കില്‍ മാത്രം. അല്ലെങ്കില്‍ ഒരു ചെവിയിലൂടെ കേട്ട് മറുചെവിയിലൂടെ വിടണം. പക്ഷേ, ഈ അഭിപ്രായ സ്വാതന്ത്ര്യം എന്തു വിളിച്ചുപറയാനുള്ള ലൈസന്‍സായി തെറ്റിദ്ധരിക്കരുത്. ഇനി അങ്ങനെ വിളിച്ചുപറഞ്ഞാല്‍ അതിനുള്ള ശിക്ഷാനടപടി സ്വീകരിക്കാന്‍ ആരും ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. ആരും അങ്ങനെ ഒന്നിന്റെ സംരക്ഷകരായി ചമയുന്നത് നന്നല്ല.
വാസ്തവത്തില്‍ ഈ ഒരു നടപടി കൊണ്ട് കലനാഥന്‍ മാഷുടെ നിലപാട് കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുകയാണ് ചെയ്യുക.

ഐസ്‌ക്രീം കേസും മൂവാറ്റുപ്പുഴ കൈവെട്ടും

കുഞ്ഞാലിക്കുട്ടിക്കെതിരേയുള്ള ഐസ്‌ക്രീം കേസും പാഠപുസ്തകവിവാദവുമായി ബന്ധപ്പെട്ട മുവാറ്റുപ്പുഴ കൈവെട്ടുകേസും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ? കേരളത്തില്‍ പ്രസിദ്ധീകരണം ആരംഭിച്ച രണ്ടു പത്രങ്ങളെ സംബന്ധിച്ചിടത്തോളം ഇവ നിര്‍ണായമായിരുന്നു. അല്ലെങ്കില്‍ ഇത് വഴിത്തിരിവായിരുന്നു. ആദ്യത്തെ പത്രം രജീന ഏഷ്യാനെറ്റിലൂടെ വിളിച്ചുപറഞ്ഞ കാര്യങ്ങള്‍(first) കൊടുക്കാന്‍ തയ്യാറായില്ല. അമിത രാജഭക്തിയായിരുന്നു കാരണം. ചന്ദ്രികപോലും കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണത്തിലൂടെ ആ വാര്‍ത്ത ജനങ്ങളിലെത്തിച്ചു. പക്ഷേ, വായനക്കാരില്‍ നിന്നും 100 ശതമാനം ആ വാര്‍ത്തയെ തിരസ്‌കരിയ്ക്കുകയാണ് ചില സ്തുതിപാഠകര്‍ ചെയ്തത്. അറിയാനുള്ള അവകാശം വായനക്കാരനുണ്ട്. അറിയിക്കാനുള്ള അവകാശം മാധ്യമങ്ങള്‍ക്കും. എന്തറിയിക്കണം എന്നു മാധ്യമങ്ങള്‍ക്കു തീരുമാനിക്കാം. പക്ഷേ, ഒന്നു അറിയിക്കില്ലെന്ന് ഒരു മാധ്യമം ശാഠ്യം പിടിച്ചാല്‍ അത് മാധ്യമധര്‍മത്തില്‍് നിന്ന് പിറകോട്ടടിക്കലാണ്. കേരളത്തിന്റെ സ്വന്തം സാസ്‌കാരികനായകന്‍ തന്നെ പത്രാധിപരായിരുന്നുവെന്നതിനു ചരിത്രം സാക്ഷി. ഇവിടെയായിരുന്നു ആ പത്രത്തിന്റെ പ്രഫഷണലിസം ചോദ്യം ചെയ്യപ്പെട്ടത്.

പുസ്തകവിവാദത്തിന്റെ പേരില്‍ അധ്യാപകന്റെ കൈവെട്ടിയ സംഭവത്തെ കേരളം മുഴുവന്‍ അപലപിച്ചപ്പോള്‍ അതിനെ ന്യായീകരിക്കുന്ന വാര്‍ത്തകളുമായി രണ്ടാമത്തെ മാധ്യമം വന്നു. തുടര്‍ച്ചയായ സ്‌റ്റോറികള്‍…ചെയ്തതിനെ അപലപിക്കാന്‍ തയ്യാറായത് ദിവസങ്ങള്‍ക്കുശേഷം. ചാനല്‍ ചര്‍ച്ചകളില്‍ ആ പത്രത്തിന്റെ ചുമതലയുള്ള എക്‌സിക്യുട്ടീവ് ഡയറക്ടര്‍ പറഞ്ഞത്.ചിലപ്പോള്‍ കൈവെട്ടിപോയേക്കാം. എന്ന രീതിയിലാണ്. കേസിലെ പ്രതികളുടെ പേരുവിവരങ്ങള്‍ പ്രഖ്യാപിക്കുമ്പോള്‍ പത്രത്തിന്റെ പേര് വലിച്ചിഴയ്ക്കപ്പെടുക. തീര്‍ച്ചയായും ഈ സംഭവം രണ്ടാമത്തെ പത്രത്തിന് ചിലര്‍ക്കിടയിലെങ്കിലും ഉണ്ടായിരുന്ന പൊതുമുഖം നഷ്ടപ്പെടുത്തി. ഒന്നും രണ്ടും നോട്ടീസ് പത്രങ്ങളുടെ നിരയിലേക്ക് പതുക്കെ നീങ്ങി തുടങ്ങി…

ടൈക്കൂണിനെയും ബിസയറിനെയും കുറിച്ച് നേരത്തെ വന്ന വാര്‍ത്തകള്‍

മണിചെയിന്‍ തട്ടിപ്പ്: ബിസയര്‍ എംഡി പോലീസ്‌കസ്റ്റഡിയില്‍-മാതൃഭൂമി

കൊച്ചി: മണിചെയിന്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് കൊച്ചിയിലെ ബിസയര്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് എംഡി അബ്ദുള്‍ ഹര്‍ഷാദി(35)നെയും 10 ജീവനക്കാരെയും പോലീസ് കസ്റ്റഡിയിലെടുത്തു. ഡിസിപി പി.എ. വത്സന്റെ നേതൃത്വത്തിലുള്ള സംഘം കലൂര്‍ ദേശാഭിമാനി റോഡിലുള്ള ഓഫീസില്‍ റെയ്ഡ് നടത്തിയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
മണിചെയിന്‍ തട്ടിപ്പില്‍ വയനാട് പോലീസ് കഴിഞ്ഞദിവസം നാലുപേരെ അറസ്റ്റ്‌ചെയ്തിരുന്നു.
http://www.mathrubhumi.com/online/malayalam/news/story/984610/2011-06-10/kerala

കഴിഞ്ഞ വര്‍ഷം നവംബറില്‍ എഴുതിയത്

https://shinod.in/index.php/archives/548

ടൈക്കൂണ്‍ തകര്‍ന്നതിനുശേഷം ബിസയറിനെ കുറിച്ചെഴുതിയത്‌

https://shinod.in/index.php/archives/1020

ഡല്‍ഹി നിവാസികള്‍ക്ക് ഉടന്‍ തന്നെ വൈദ്യുതി വില്‍പ്പന തുടങ്ങാം

ന്യൂഡല്‍ഹി: ഡല്‍ഹി നിവാസികള്‍ക്ക് വീട്ടില്‍ ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതി വില്‍പ്പന നടത്തി ഇനി സമ്പാദിച്ചു തുടങ്ങാം. വീടുകളുടെ മേല്‍ക്കൂരകളില്‍ സൗരോര്‍ജ്ജ പാനലുകള്‍ വിരിച്ച് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനും അത് വൈദ്യുത വിതരണക്കമ്പനികള്‍ക്കു കൈമാറാനുമുള്ള സംവിധാനം താമസിയാതെ തലസ്ഥാനത്ത് നിലവില്‍ വരും. പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ ഏറെ പ്രചാരത്തിലുള്ള ഈ രീതി ഡല്‍ഹി സര്‍ക്കാറും പാരമ്പര്യേതര ഊര്‍ജമന്ത്രാലയവും സംയുക്തമായാണ് ഈ പദ്ധതി നടപ്പാക്കുന്നത്.
ഞങ്ങള്‍ പദ്ധതിയുടെ അവസാനഘട്ടത്തിലാണ്. മൂന്നു നാലുമാസത്തിനുള്ളില്‍ ഇത് നടപ്പിലാക്കാനാവും.  പ്രകൃതിപരമായ ഊര്‍ജ്ജസ്രോതസ്സുകള്‍ക്ക് പരിഗണന നല്‍കി പരിസ്ഥിതി സംതുലനം സാധ്യമാക്കാനുള്ള സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായാണിത്-ഔദ്യോഗിക കേന്ദ്രങ്ങള്‍ വ്യക്തമാക്കി.
പവര്‍ പര്‍ച്ചേസ് എഗ്രിമെന്റ് ഒപ്പിടുന്നതോടെ വീടുകളുടെ മുകളില്‍ സൗരോര്‍ജ്ജപാനലുകള്‍ വിരിയ്ക്കും. 200 സ്‌ക്വയര്‍ മീറ്റര്‍ പാനലുകള്‍ സ്ഥാപിക്കുന്നതിന് ഏകദേശം ഒമ്പതുലക്ഷം ചെലവാകുമെന്നാണ് കണക്കാക്കുന്നത്. വീട്ടുടമകള്‍ക്ക് വൈദ്യുതി വിതരണം ചെയ്യുന്ന കമ്പനികള്‍ക്ക് മേല്‍ക്കൂര പാട്ടത്തിനോ നല്‍കുകയോ അല്ലെങ്കില്‍ മൊത്തം മുടക്കുമുതലിന്റെ 30 ശതമാനം പണം മുടക്കുകയോ വേണം. ബാക്കിയുള്ള 70 ശതമാനം ബാങ്കുകളിലൂടെ വായ്പയായി ലഭ്യമാക്കും. മേല്‍ക്കൂരയിലുള്ള പ്ലാന്റില്‍ നിന്നും ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതി യൂനിറ്റിന് 17.50 രൂപ എന്ന നിരക്കില്‍ വിതരണ കമ്പനികള്‍ക്ക് വില്‍ക്കാനുള്ള അവകാശം വീട്ടുടമയ്ക്കുണ്ടാവും. വിലകൂടുതലാണെങ്കിലും വിതരണകമ്പനികള്‍ക്ക് സബ്‌സിഡി നല്‍കി കൊണ്ട് സര്‍ക്കാര്‍ ഈ പ്രൊജക്ടിനെ പ്രോല്‍സാഹിപ്പിക്കാന്‍ ശ്രമിക്കും. ഫോട്ടോ വോള്‍ട്ടെയ്ക്ക് സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയായിരിക്കും ഈ പ്ലാന്റുകള്‍ പ്രവര്‍ത്തിക്കുക. ഇന്ത്യന്‍ മെട്രോളജിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റ് പുറത്തുവിട്ട കണക്കനുസരിച്ച് ഒരു സ്‌ക്വയര്‍ മീറ്റര്‍ സ്ഥലത്ത് നാലുമുതല്‍ ഏഴുവരെ കിലോവാട്ട് ഉല്‍പ്പാദിപ്പിക്കാനുള്ള സൂര്യപ്രകാശമാണ് ഒരു ദിവസം ലഭിക്കുന്നത്. ഡല്‍ഹിയില്‍ ഇത് 5.5 കിലോവാട്ടാണ്.
നാളെയുടെ മുഖ്യ ഊര്‍ജ്ജസ്രോതസ്സ് സൂര്യനായിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ഇപ്പോഴുള്ള പരമ്പരാഗത ഊര്‍ജ്ജമാര്‍ഗ്ഗങ്ങളെല്ലാം ഉടന്‍ തന്നെ തടസ്സപ്പെടും. സൂര്യപ്രകാശത്തില്‍ നിന്ന് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുമ്പോള്‍ ഒളിഞ്ഞുകിടക്കുന്ന മറ്റുചെലവുകളില്ലെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ വെള്ളമോ, കല്‍ക്കരിയോ, പ്രത്യേക ഭൂമിയോ വേണ്ടായെന്നതാണ് പ്രത്യേകത. ഡല്‍ഹി സര്‍ക്കാറിന്റെ ഭാഗത്തുനിന്നുണ്ടായ നല്ലൊരു നീക്കമാണിത്- ഊര്‍ജ്ജമേഖലയില്‍ വിദഗ്ധനായ ശങ്കര്‍ ശര്‍മ അഭിപ്രായപ്പെട്ടു.

സമ്പൂര്‍ണ ചന്ദ്രഗ്രഹണം ജൂണ്‍ 15ന്

മുംബൈ: നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ചന്ദ്രഗ്രഹണം ഈ മാസം 15ന്. ഈ ദിവസം സൂര്യനും ഭൂമിയും ചന്ദ്രനും ഒരു നേര്‍രേഖയിലെത്തുന്നതോടെ ഭൂമിയുടെ നിഴല്‍ ചന്ദ്രനെ പരിപൂര്‍ണമായും മറയ്ക്കും. ഇന്ത്യയിലുടനീളം ഇതു കാണാനാവുമെന്നു മുംബൈ നെഹ്‌റു സെന്റര്‍ അറിയിച്ചു.

ഭൂമിയുടെ ഇരുണ്ട ഭാഗത്തേക്കു ചന്ദ്രന്‍ നീങ്ങുന്നതോടെ അതൊരു ചെമ്പന്‍ ചുവപ്പുനിറത്തിലേക്കു മാറും. രാത്രി 11.53ഓടെയാണ് ഇതാരംഭിക്കുക. അടുത്ത ദിവസം പുലര്‍ച്ചെ 3.30ഓടെ ഗ്രഹണം അവസാനിക്കും. ഇന്ത്യയെ കൂടാതെ പശ്ചിമേഷ്യ, തെക്കന്‍ യൂറോപ്പ്, വടക്കന്‍ ആഫ്രിക്കന്‍ പ്രദേശങ്ങളിലും ഈ അസുലഭ കാഴ്ച ലഭ്യമാവും.
നൂറ്റാണ്ടിലെ ഏറ്റവും കറുത്ത ചന്ദ്രഗ്രഹണമായിരിക്കും ഇത്. ഇതിനു മുമ്പ് 1971 ആഗസ്ത് 6നാണ് ഒരു ചന്ദ്രഗ്രഹണം ഇന്ത്യയിലുണ്ടായത്. ഈ വര്‍ഷത്തെ അവസാന ചന്ദ്രഗ്രഹണം ഡിസംബര്‍ 10നാണ്. യുറേഷ്യ, ആസ്‌ത്രേലിയ, വടക്കുപടിഞ്ഞാറന്‍ അമേരിക്ക എന്നിവിടങ്ങളില്‍ ഇതു ദൃശ്യമാവും.

ടൈക്കൂണുകള്‍ വീണു, ഇനി ബിസയറിന്റെ കാലം

ടൈക്കൂണ്‍ ബിസിനസ് എംപയര്‍, വണ്ടര്‍ വേള്‍ഡ്, ജപ്പാന്‍ ലൈഫ് ഇന്ത്യ,നാനോ എക്‌സല്‍ പോലുള്ള മണിച്ചെയിന്‍ തട്ടിപ്പുകമ്പനികളില്‍ പണം നിക്ഷേപിക്കരുതെന്നും ഇത്തരം കമ്പനികളെ കുറിച്ച് അറിവുള്ളവര്‍ അത് പോലിസിനു കൈമാറണമെന്നും കേരള പോലിസ് ഐ.ജിയാണ് പ്രസ്താവനയിറക്കിയിരിക്കുന്നത്. ജീവിതാവസാനം വരെ സ്ഥിര വരുമാനം, നിക്ഷേപം ഇരട്ടിപ്പിക്കുന്നു തുടങ്ങിയ മോഹനവാഗ്ദാനങ്ങളില്‍ കുരുങ്ങിയത് അധ്യാപകരും അഭിഭാഷകരും ഡോക്ടര്‍മാരും ബാങ്ക് ഉദ്യോഗസ്ഥരും സര്‍ക്കാര്‍ ജീവനക്കാരുമാണെന്നതാണ് യാഥാര്‍ഥ്യം. സ്വാഭാവികമായും ഏതൊരു നെറ്റ്‌വര്‍ക്കിന്റെ തുടക്കത്തില്‍ കണ്ണികളാവുന്നവര്‍ക്ക് സാമ്പത്തിക ലാഭം ലഭിക്കും. പക്ഷേ, നെറ്റ് വര്‍ക്ക് നൂറില്‍ നിന്നു പതിനായിരത്തിലേക്കും പതിനായിരത്തില്‍ നിന്നു ലക്ഷത്തിലേക്കോ വ്യാപിക്കുന്നതോടെ ഏതൊരു മണിച്ചെയിന്‍ ബിസിനസിനു സംഭവിക്കുന്ന നാശം അതിനും സംഭവിക്കും. പണം കിട്ടിയെന്നു പറയുന്നവര്‍ നൂറില്‍ താഴെയായിരിക്കും. അതേ സമയം പണം നഷ്ടപ്പെട്ടവര്‍ പതിനായിരങ്ങളും. കേരളത്തില്‍ റീട്ടെയില്‍ വില്‍പ്പനകേന്ദ്രങ്ങളുടെ ശൃംഖലതന്നെ സ്ഥാപിക്കുമെന്ന മോഹനവാഗ്ദാനവുമായി ഒരു കമ്പനി രംഗത്തെത്തിയിട്ടുണ്ട്. കേരളത്തിലെ 140 നിയോജകമണ്ഡലങ്ങളില്‍ പൊതുജനങ്ങളുടെ പങ്കാളിത്തത്തോടെ സൂപ്പര്‍മാര്‍ക്കറ്റുകള്‍ സ്ഥാപിക്കുകയാണ് ആ കമ്പനിയുടെ ലക്ഷ്യം. ഓരോ നിയോജകമണ്ഡലത്തിലും 1200 പേരെ അംഗങ്ങളാക്കി കൊണ്ടുള്ള ബൃഹത്തായ പദ്ധതിയാണ് കമ്പനി മുന്നോട്ടുവയ്ക്കുന്നത്. അവര്‍ പറയുന്നതുപോലെ പ്രവര്‍ത്തിച്ചാല്‍ അത് 140×1200=168000×10500(തുടക്കത്തില്‍ വേണമെന്നു പറയുന്ന തുക)=1764000000രൂപയുടെ വെട്ടിപ്പായിരിക്കും നടക്കുക. ഇത്തരത്തില്‍ പല മാര്‍ജിന്‍ ഫ്രീ മാര്‍ക്കറ്റുകളും കേരളവിപണിയില്‍ പരീക്ഷണം നടത്തി പോയതാണ്. നിരവധി കേസുകള്‍ ഇപ്പോഴും നിലവിലുണ്ട്. കേന്ദ്രസര്‍ക്കാര്‍ റീട്ടെയില്‍ മേഖലയില്‍ പോലും വിദേശനിക്ഷേപം അനുവദിക്കാനുള്ള ഒരുക്കത്തിലാണ്. മള്‍ട്ടി ബ്രാന്‍ഡുകളുടെ മാളുകള്‍ ഗ്രാമങ്ങളില്‍ പോലുമെത്തുമ്പോള്‍ എന്തു ബിസെ..ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യം. ഇത് അമേരിക്കന്‍ ബൈനറി രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു മണിച്ചെയിന്‍ കമ്പനിയാണെന്നു തന്നെയാണ്. എം.എല്‍.എം അല്ല, മണിച്ചെയിന്‍ എന്നെല്ലാം പറയുകയാണെങ്കില്‍ അതു തന്നെയാണ് ശുദ്ധതട്ടിപ്പെന്നതാണ്. ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ്. ഇതിന്റെ ഓഹരികളാണെന്നു പറഞ്ഞു മണിച്ചെയിന്‍ രീതിയില്‍ ഇപ്പോള്‍ വില്‍പ്പന നടത്തുന്നതുമുഴുവന്‍ ഒരു തട്ടിപ്പിനുള്ള കോപ്പുകൂട്ടലാണ്. 2012ല്‍ ഇവര്‍ ഓടിച്ചെന്നാല്‍ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യാന്‍ സാധിക്കില്ല. തുടക്കത്തില്‍ ചേര്‍ന്നവരെ സംതൃപ്തിപ്പെടുത്താന്‍ ചിലയിടങ്ങളില്‍ ഇവര്‍ സ്ഥലങ്ങള്‍ വാങ്ങിവച്ചിട്ടുണ്ട്.. പക്ഷേ, അടിസ്ഥാനപരമായി പെട്ടെന്നു പണക്കാരനാവാനുള്ള പാവങ്ങളുടെ ത്വരയെ മോട്ടിവേഷന്‍ ക്ലാസ്സുകളിലൂടെ വളര്‍ത്തിയെടുത്ത് പണം അടിച്ചുമാറ്റാനുള്ള ഒരുക്കത്തിലാണിവര്‍. ശ്രദ്ധിക്കൂ..നാനോ എക്‌സലിനും ടൈക്കൂണിനും പിറകെ ബിസാരെയും വരും കാത്തിരിക്കുക.

ബന്ധപ്പെട്ട മറ്റൊരു വാര്‍ത്ത. കഴിഞ്ഞ നവംബറിലെഴുതിയ ഇക്കാര്യം ശരിയെന്നു കാലം തെളിയിച്ചു

https://shinod.in/index.php/archives/548