റിസര്‍വ് ബാങ്ക് നിരക്കുകളില്‍ മാറ്റമില്ല,എസ്.എല്‍.ആര്‍ ഒരു ശതമാനം കുറച്ചു

മുംബൈ: പണപ്പെരുപ്പത്തില്‍ കുറവുണ്ടായതിനെ തുടര്‍ന്ന് റിപ്പോ, റിവേഴ്‌സ് റിപ്പോ, കരുതല്‍ ധനാനുപാതം എന്നിവയില്‍ മാറ്റം വരുത്തേണ്ടെന്ന് റിസര്‍വ് ബാങ്ക് തീരുമാനിച്ചു. കൂടാതെ പണലഭ്യത ഉറപ്പുവരുത്താന്‍ ബാങ്കുകളുടെ നിര്‍ബന്ധ നിക്ഷേപ-പണാനുപാത(എസ്.എല്‍.ആര്‍)ത്തില്‍ ഒരു ശതമാനം കുറവുവരുത്താന്‍ കേന്ദ്രബാങ്ക് പുതിയ പണ-വായ്പാനയത്തില്‍ നിര്‍ദ്ദേശിച്ചു.
ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്കുകള്‍ വായ്പ നല്‍കുമ്പോള്‍ ഈടാക്കുന്ന പലിശയായ റിപോ നിരക്ക് 6.5 ശതമാനമായും ബാങ്കുകള്‍ റിസര്‍വ് ബാങ്കില്‍ നിക്ഷേപിക്കു്‌നപോള്‍തിരിച്ചുനല്‍കുന്ന പലിശയായ റിവേഴ്‌സ് റിപ്പോ നിരക്ക് 5.25 ശതമാനമായും തുടരും. ബാങ്കുകളിലെ നിക്ഷേപത്തിലെ ഒരു നിശ്ചിതഭാഗം റിസര്‍വ് ബാങ്കുകളില്‍ സുക്ഷിക്കേണ്ടതുണ്ട്. ഈ കരുതല്‍ ധനാനുപാതം( സി.ആര്‍.ആര്‍) ഇപ്പോഴുള്ള നിലയില്‍ തുടരുമെന്ന് അറിയിച്ചിട്ടുണ്ട്.
പണപ്പെരുപ്പ നിരക്ക് താഴേക്കു വരികയും
വ്യവസായിക വളര്‍ച്ചാനിരക്ക് ഉയര്‍ന്നുനില്‍ക്കുന്നതും ചെയ്യുന്ന പശ്ചാത്തലത്തില്‍ റിസര്‍വ് ബാങ്കിന്റെ തീരുമാനത്തില്‍ ആരും അദ്ഭുതം കാണുന്നില്ല. പക്ഷേ, ഇന്ധനവില വര്‍ധന ഭക്ഷ്യവിലസൂചികയില്‍ വര്‍ധനവുണ്ടാക്കുമെന്ന് ആശങ്ക സജീവമാണ്.പണപ്പെരുപ്പം കൂടിയാല്‍ റിസര്‍വ് ബാങ്കിന് മറ്റുനിരക്കുകളിലും മാറ്റം വരുത്തേണ്ടി വരും. ദീപാവലി, അതിനു പിറകെ വിവിധ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഐ.പി.ഒകള്‍ എന്നിവ പണദൗര്‍ലഭ്യത്തിന്റെ തീവ്രത വര്‍ധിപ്പിച്ചത്.
പണപ്പെരുപ്പ നിയന്ത്രിക്കുന്നതോടൊപ്പം തന്നെ വിപണിയില്‍ പണലഭ്യത ഉറപ്പുവരുത്താനുള്ള ബാധ്യതയും കേന്ദ്ര ബാങ്കിനുണ്ട്. വിവിധ ആവശ്യങ്ങള്‍ക്കായി ജനങ്ങള്‍ വന്‍തോതില്‍ പണം പിന്‍വലിച്ചത് വിപണിയില്‍ പണലഭ്യത രൂക്ഷമാക്കി. കഴിഞ്ഞാഴ്ച വരെ ഏകദേശം കോടികണക്കിന് രൂപ റിസര്‍വ് ബാങ്കില്‍ നിന്നു വായ്പയെടുത്തും നിരക്കുകളില്‍ വ്യത്യാസം വരുത്തിയുമാണ് ബാങ്കുകള്‍ പിടിച്ചുനിന്നത്.
പൊതുമേഖലാ ഓഹരികള്‍ വിറ്റൊഴിവാക്കിയതിനെ തുടര്‍ന്നു സര്‍ക്കാറില്‍ അടിഞ്ഞുകൂടിയ പണം ചെലവഴിയ്ക്കാന്‍ തുടങ്ങിയാല്‍ ഇതിനു ഒരു പരിധിവരെ പരിഹാരം കാണാന്‍ സാധിക്കും. പണമൊഴുക്കു സുഗമമാക്കുന്നതിനുവേണ്ടിയാണ് ഇപ്പോള്‍ മറ്റുനിരക്കുകളില്‍ മാറ്റം വരുത്താതിരിക്കുന്നത്.

Posted in Uncategorized

റിസര്‍വ് ബാങ്ക് നയത്തെ കുറിച്ചുള്ള ആശങ്ക, ബാങ്കിങ്, റിയാലിറ്റി ഓഹരികള്‍ താഴോട്ട്

മുംബൈ: പെട്രോള്‍ വിലവര്‍ധനയും നാളെ പുറത്തുവരാനിരിക്കുന്ന റിസര്‍വ് ബാങ്ക് പണ-വായ്പാനയത്തെ കുറിച്ചുള്ള ആശങ്കയും വിപണിയെ തളര്‍ത്തി.
സെന്‍സെക്‌സ് 151.42 പോയിന്റ് കുറഞ്ഞ് 19647.77ലും നിഫ്റ്റ് 67.60 നഷ്ടത്തില്‍ 5892.70ലുമായാണ് വിപണി ക്ലോസ് ചെയ്തത്. പണപ്പെരുപ്പം 11 മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍ നില്‍ക്കുന്നതിനാല്‍ നിരക്കുകളില്‍ കാര്യമായ വ്യത്യാസം വരുത്താനുള്ള സാധ്യത കുറവാണ്. പക്ഷേ, പണ ലഭ്യത ഉറപ്പുവരുത്താന്‍ ധീരമായ ചില നടപടികള്‍ എടുക്കാന്‍ കേന്ദ്ര ബാങ്ക് നിര്‍ബന്ധിക്കപ്പെട്ടേക്കാമെന്ന ആശങ്കയാണ് വിപണിയില്‍ പ്രതിഫലിച്ചത്. പൊതുമേഖലാ ഐ.പി.ഒകളും അഡ്വാന്‍സ് ടാക്‌സ് പേയ്‌മെന്റ്‌സും ദൗര്‍ലഭ്യം വര്‍ധിപ്പിക്കുമെന്നാണ് വിലയിരുത്തുന്നത്.
ഇന്നു ലിസ്റ്റ് ചെയ്ത MOIL മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. 375 രൂപ ഇഷ്യു പ്രൈസായിരുന്ന ഓഹരി ഒരു സമയത്ത് 40 ശതമാനം വരെ മുന്നോട്ടുകുതിച്ചു. 24 ശതമാനം നേട്ടത്തോടെയാണ് ഇന്നത്തെ വ്യാപാരം അവസാനിച്ചത്.
വിപണിയില്‍ ഇപ്പോഴുള്ള കയറ്റിറക്കങ്ങള്‍ കുറച്ചുദിവസം കൂടി തുടരാനാണ് സാധ്യത. നിഫ്റ്റി 5890-5960 എന്ന ട്രാക്കില്‍ പൊന്തിയും താഴ്ന്നും നില്‍ക്കുമ്പോള്‍ അധികം ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന നിലപടാണ് പൊതുവെയുള്ളത്.
ബാങ്കിങ് ഓഹരികളില്‍ 3.18 ശതമാനത്തിന്റെ ഇടിവാണുണ്ടായത്. ഐ.സി.സി.ഐ ബാങ്ക്, എച്ച്.ഡി.എഫ്.സി ബാങ്ക്, എസ്.ബി.ഐ ഓഹരികളെല്ലാം ചേര്‍ന്ന് സെന്‍സെക്‌സിനെ 130 പോയിന്റോളമാണ് താഴേക്കു വലിച്ചത്. റിയാലിറ്റി ഓഹരികളില്‍ അന്‍സല്‍ പ്രോപ്പര്‍ട്ടീസ്, ഡി.എല്‍.എഫ് എന്നിവയ്ക്കാണ് ഏറ്റവും കൂടുതല്‍ നഷ്ടം സംഭവിച്ചത്. ഓട്ടോ മേഖലയില്‍ ഹീറോ ഹോണ്ടയും എസ്‌കോര്‍ട്‌സും വീണ്ടും നഷ്ടം രേഖപ്പെടുത്തി.
ഇന്ദ്രപ്രസ്ഥ ഗ്യാസ് ലിമിറ്റഡ്, പാറ്റ്‌നി കംപ്യൂട്ടര്‍ സിസ്റ്റം, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം, ഡാബര്‍ ഇന്ത്യ ഓഹരികള്‍ ഇന്നു മികച്ച പ്രകടനം കാഴ്ചവച്ചു. ശതമാനകണക്കില്‍ നോക്കുമ്പോള്‍
യൂക്കോ ബാങ്ക്, ഇന്ത്യന്‍ ബാങ്ക്, പാന്റലൂണ്‍ ഓഹരികളുടെ മൂല്യത്തില്‍ ഇന്നു കാര്യടമായ കുറവുണ്ടായി. ഹോണ്ടയുമായുള്ള എല്ല ബന്ധങ്ങളും വിച്ഛേദിക്കാനുള്ള തീരുമാനത്തിന് ഹീറോഹോണ്ടയുടെ മാനേജ്‌മെന്റ് ബോര്‍ഡ് ഇന്ന് അനുമതി നല്‍കി.
വാങ്ങാവുന്ന ഓഹരികള്‍: ടാറ്റാ കെമിക്കല്‍സ്, അബാന്‍ ഓഫ് ഷോര്‍, പൊളാരിസ് സോഫ്റ്റ്‌വെയര്‍, ഹിന്‍ഡാല്‍കോ, ബയോകോണ്‍, ചമ്പല്‍ ഫെര്‍ട്ടിലൈസേഴ്‌സ്, സെസാ ഗോവ, സത്യം കംപ്യൂട്ടേഴ്‌സ്.

Posted in Uncategorized

സെന്‍സെക്‌സും നിഫ്റ്റിയും നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: തുടര്‍ച്ചയായ മൂന്നാം ദിവസവും സെന്‍സെക്‌സും നിഫ്റ്റിയും ലാഭത്തില്‍ ക്ലോസ് ചെയ്തു. മുംബൈ ഓഹരി സൂചിക 107.41 പോയിന്റ് നേട്ടത്തോടെ 19799.19ലും ദേശീയ ഓഹരി സൂചിക 36.45 വര്‍ധിച്ച് 5944.10ലും വില്‍പ്പന അവസാനിപ്പിച്ചു. പണപ്പെരുപ്പ നിരക്കില്‍ വന്ന കുറവാണ് വിപണിയില്‍ അനുകൂലമായി പ്രതികരിച്ചത്.
ഫിനാന്‍ഷ്യല്‍ ടെക്‌നോളജി, ശ്രീരാം ട്രാന്‍സ്‌പോര്‍ട്ട് ഫിനാന്‍സ് കമ്പനി, ഹിന്ദുസ്ഥാന്‍ ഓയില്‍ എക്‌സ്‌പ്ലൊറേഷന്‍, ഹിന്ദ് കണ്‍സ്ട്രക്ഷന്‍, ഗുജറാത്ത് സ്‌റ്റേറ്റ് പെട്രോനെറ്റ് കമ്പനികളാണ് ഇന്ന് ഏറെ നേട്ടമുണ്ടാക്കിയത്. അതേ സമയം ഹീറോ ഹോണ്ട മോട്ടോര്‍സ്, നെസ്‌ലെ ഇന്ത്യ, അദാനി എന്റര്‍പ്രൈസസ്, ആക്‌സിസ് ബാങ്ക്, എക്‌സൈഡ് ഇന്‍ഡസ്ട്രീസ് ഓഹരികള്‍ക്ക് തിരിച്ചടിയേറ്റു.
വിപണിയിലെ ചാഞ്ചാട്ടം തുടരാന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തലാണ് പൊതുവേയുള്ളത്. ഈ സമയത്തും നിഫ്റ്റി 5600-5720 ഒരു മികച്ച സപ്പോര്‍ട്ടീവ് ലെവലായാണ് പരിഗണിക്കുന്നത്.
വാങ്ങാവുന്ന ഓഹരികള്‍: ഡെല്‍റ്റാ കോര്‍പ്പറേഷന്‍, വിജയാ ബാങ്ക്, ശ്രീ രേണുകാ ഷുഗേഴ്‌സ്, പെട്രോനെറ്റ് എല്‍.എന്‍.ജി, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഹെക്‌സാവെയര്‍ ടെക്‌നോളജി.

Posted in Uncategorized

വിപണിയില്‍ ചാഞ്ചാട്ടം തുടരുന്നു, ക്ലോസിങ് നേട്ടത്തില്‍

മുംബൈ: ലാഭത്തിനും നഷ്ടത്തിനുമിടയില്‍ ചാഞ്ചാടിയ ഇന്ത്യന്‍ വിപണി ഒടുവില്‍ ലാഭത്തില്‍ ക്ലോസ് ചെയ്തു. 400 പോയിന്റിനിടയിലായിരുന്നു സെന്‍സെക്‌സിന്റെ കളി. 19321നും 19711നും ഇടയില്‍ പലതവണ കയറിയിറങ്ങിയ മുംബൈ ഓഹരി സൂചിക ഒടുവില്‍ 182.89 പോയിന്റ് ലാഭത്തില്‍ 19691.78ല്‍ വില്‍പ്പന അവസാനിപ്പിച്ചു. 112 പോയിന്റോളം താഴേയ്ക്കു പോയ നിഫ്റ്റി അദ്ഭുതകരമായ തിരിച്ചുവരവാണ് നടത്തിയത്. 50.30 പോയിന്റ് ലാഭത്തില്‍ 5907.65 എന്ന സുരക്ഷിതമായ നിലയിലാണ് നിഫ്റ്റി ക്ലോസ് ചെയ്തത്.
തുടക്കം നേട്ടത്തോടെയായിരുന്നെങ്കിലും ബ്ലുചിപ്പ് കമ്പനി ഓഹരികളില്‍ നിന്ന് ലാഭമെടുക്കാന്‍ നിക്ഷേപകര്‍ നടത്തിയ ശ്രമം വിപണിയില്‍ സമ്മര്‍ദ്ദമുണ്ടാക്കി. ഐടി ഓഹരികളിലാണ് വില്‍പ്പന കൂടുതല്‍ പ്രകടമായത്. അതേസമയം അവസാനമണിക്കൂറില്‍ വാങ്ങാനെത്തിയവരുടെ എണ്ണം വര്‍ധിച്ചതോടെ വിപണി തിരിച്ചുവരാന്‍ തുടങ്ങി.
നിരക്കുകളില്‍ മാറ്റം വരുത്തേണ്ടെന്ന ചൈനീസ് സര്‍ക്കാറിന്റെ നിലപാടും ഇന്ത്യയിലെ മികച്ച വ്യാവസായിക വളര്‍ച്ചാനിരക്കും ആഗോളവിപണിയില്‍ പ്രത്യേകിച്ച് യാതൊരു സമ്മര്‍ദ്ദമില്ലാത്തതും നിക്ഷേപകരില്‍ ശുഭപ്രതീക്ഷ വളര്‍ത്തുന്നുണ്ടെന്നു വേണം മനസ്സിലാക്കാന്‍.
റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍, ഡി.എല്‍.എഫ് ലിമിറ്റഡ്, സീമെന്‍സ് ലിമിറ്റഡ്, ഹിന്‍ഡാല്‍കോ, സുസ്‌ലോണ്‍ എനര്‍ജി തുടങ്ങിയ മെറ്റല്‍ റിയാലിറ്റി സ്‌റ്റോക്കുകളാണ് ഇന്നലെ ഏറ്റവുമധികം നേട്ടമുണ്ടാക്കിയത്. അതേ സമയം എച്ച്.ഡി.എഫ്.സി ബാങ്ക്, അംബുജാ സിമന്റ്‌സ് ലിമിറ്റഡ്, എ.സി.സി ലിമിറ്റഡ്, ഐ.ടി.സി ലിമിറ്റഡ്, മഹീന്ദ്ര ആന്റ് മഹീന്ദ്ര കമ്പനികള്‍ക്ക് തിങ്കളാഴ്ച നല്ല ദിവസമായിരുന്നില്ല.
ആഗോളവിപണി മൊത്തം പരിഗണിക്കുമ്പോള്‍ ഏഷ്യന്‍ വിപണിയാണ് കൂടുതല്‍ ഉണര്‍വ് പ്രകടമാക്കിയത്.

Posted in Uncategorized

റിലയന്‍സ് ത്രിജി സര്‍വീസ് ആരംഭിച്ചു


മുംബൈ: റിലയന്‍സ് കമ്യൂണിക്കേഷന്‍സ് നാലു സര്‍ക്കിളുകളില്‍ ത്രിജി സേവനം ആരംഭിച്ചു. ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ചാണ്ഡീഗഡ് സര്‍ക്കിളുകളിലാണ് അനില്‍ അംബാനി ഗ്രൂപ്പ് സര്‍വീസ് തുടങ്ങിയത്. ത്രി ജി സേവനം ലഭ്യമാക്കുന്ന രാജ്യത്തെ രണ്ടാമത്തെ സ്വകാര്യമൊബൈല്‍ കമ്പനിയാണ് റിലയന്‍സ്. പൊതുമേഖലാസ്ഥാപനങ്ങളായ ബി.എസ്.എന്‍.എല്ലിനും എം.ടി.എന്‍.എല്ലിനും പിറകെ ടാറ്റാടെലിസര്‍വിസാണ് ത്രി ജിയുമായി രംഗത്തെത്തിയത്.
അടുത്ത മൂന്നു മാസത്തിനുള്ളില്‍ ബാക്കിയുള്ള സര്‍ക്കിളുകളില്‍ സേവനം ലഭ്യമാക്കും. കുറഞ്ഞ ചെലവില്‍ മികച്ച സേവനം ലഭ്യമാക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം- റിലയന്‍സ് കമ്യൂണിക്കേഷന്‍(വയര്‍ലെസ് ബിസിനസ്) പ്രസിഡന്റും സി.ഇ.ഒയുമായ സഈദ് സവാഫി അറിയിച്ചു.
8585.04 കോടി രൂപ ചെലവാക്കിയാണ് റിലയന്‍സ് 13 സര്‍ക്കിളുകളിലെ ത്രിജി സ്‌പെക്ട്രം പിടിച്ചെടുത്തത്.

Posted in Uncategorized

പാര്‍ലിമെന്റ്‌സ്തംഭനം: നഷ്ടമായത് 21 ദിവസം, 146 കോടി രൂപ


ന്യൂഡല്‍ഹി: പാര്‍ലമെന്റ് സമ്മേളനത്തിന്റെ അവസാനദിവസമായ ഇന്നലെയും ആദ്യദിവസവും തമ്മില്‍ കാര്യമായ വ്യത്യാസമൊന്നും ഉണ്ടായില്ല. പ്രതിപക്ഷബഹളം മൂലം അവസാനദിവസവും രാജ്യസഭയും ലോകസഭയും നടപടികള്‍ തുടരാനാവാതെ പിരിഞ്ഞു. കഴിഞ്ഞ 23 ദിവസത്തിനുള്ളില്‍ രാജ്യസഭ വെറും മൂന്നു മണിക്കൂറും ലോകസഭ ഏഴ് മണിക്കൂറും മാത്രമാണ് സമ്മേളിച്ചത്. സമ്മേളനത്തിന് മൊത്തം ചെലവായ തുക 146 കോടിരൂപയാണ്.
2ജി സ്‌പെക്ട്രം അഴിമതിക്കേസ് സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷിക്കണമെന്ന് പ്രതിപക്ഷവും പറ്റില്ലെന്ന് ഭരണപക്ഷവും നിര്‍ബന്ധം പിടിച്ചതോടെ രാജ്യത്തിന് പാഴായത് നിര്‍ണായകമായ 23 ദിവസവും 146 കോടി രൂപയുമാണ്.

Posted in Uncategorized

ഹോങ്കോങ് ഓപണ്‍: സെയ്‌നയ്ക്ക് കിരീടം


ഹോങ്കോങ്: ഹോങ്കോങ് ഓപണ്‍ സൂപ്പര്‍ സീരിസ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ സെയ്‌ന നെഹ്‌വാളിനു കിരീടം. വാന്‍ചെയിലെ ക്യൂന്‍ എലിസബത്ത് സ്റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ ചൈനയില്‍ നിന്നുള്ള മൂന്നാം സീഡ് ഷിസിയാന്‍ വാങിനെ മൂന്നു ഗെയിമുകള്‍ നീണ്ട പോരാട്ടത്തിനൊടുവിലാണ് സെയ്‌ന കീഴടക്കിയത്. സ്‌കോര്‍: 15-21, 21-16, 21-17. തന്റെ കരിയറിലെ നാലാം സൂപ്പര്‍ സീരിസ് കിരീടമാണ് 20കാരിയായ സെയ്‌ന ഒരു മണിക്കൂറും 11 മിനിറ്റും നീണ്ട പോരാട്ടത്തില്‍ സ്വന്തമാക്കിയത്. നേരത്തെ ഇന്ത്യന്‍ ഓപണ്‍ ഗ്രാന്‍പ്രീ, സിംഗപ്പൂര്‍ ഓപണ്‍, ഇന്തോനീസ്യന്‍ സൂപ്പര്‍സീരിസ് ടൂര്‍ണമെന്റുകളിലും കോമണ്‍വെല്‍ത്ത് ഗെയിംസിലും ഈ ഹൈദരാബാദുകാരി കിരീടം ചൂടിയിരുന്നു. ഈ വിജയത്തോടെ ഇപ്പോള്‍ ലോകറാങ്കിങില്‍ നാലാം സ്ഥാനത്തുള്ള സെയ്‌ന ഒന്നാം റാങ്കിനു തൊട്ടടുത്തെത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Posted in Uncategorized

ഇനി നമ്മുടെ കുട്ടികള്‍ ചൈനീസ് പഠിക്കും


മുംബൈ: അടുത്ത അധ്യയന വര്‍ഷം മുതല്‍ ചൈനീസ് ഭാഷ പാഠ്യവിഷയമാക്കാന്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്ററി എജ്യുക്കേഷന്‍(സി.ബി.എസ്.ഇ) സ്‌കൂളുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി.
ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സാമ്പത്തികമേഖലയായ ചൈനയും ഇന്ത്യയും തമ്മിലുള്ള വ്യാപാരം കൂടുതല്‍ ശക്തമായി വരുന്ന പശ്ചാത്തലത്തിലാണ് ഈ തീരുമാനം. അമേരിക്കയും യൂറോപ്പും വിട്ട് ഇന്ത്യന്‍ വ്യവസായികള്‍ ഇപ്പോള്‍ ചൈനയുമായുള്ള വ്യാപാരബന്ധത്തിനാണ് കൂടുതല്‍ താല്‍പ്പര്യം കാണിക്കുന്നത്. ചൈനയുമായുള്ള വ്യാപാരബന്ധത്തില്‍ മന്ദാരിന്‍ ഭാഷ അറിയുന്നത് നിര്‍ണായകമാണ്. അവിടെയുള്ള കരാറുകളെല്ലാം ഈ ഭാഷയില്‍ മാത്രമായതുകൊണ്ട് വഞ്ചിക്കപ്പെടാന്‍ സാധ്യത കൂടുതലാണ്. ഹിന്ദിയും ഇംഗ്ലീഷും മെച്ചപ്പെടുത്തി ഇന്ത്യയുമായുള്ള വ്യാപാരബന്ധങ്ങള്‍ ശക്തിപ്പെടുത്താനുള്ള തീവ്രശ്രമത്തിലാണ് ചൈനക്കാര്‍. അതേ സമയം ഭാഷ അറിയാത്തതിനാല്‍ ഇന്ത്യക്കാരായ പലരും ദ്വിഭാഷികളൊരുക്കുന്ന കെണിയില്‍ പെടുന്നത് സാധാരണ സംഭവമായ പശ്ചാത്തലത്തിലാണ് സി.ബി.എസ്.ഇ ഇത്തരമൊരു തീരുമാനം മുന്നോട്ടുവയ്ക്കുന്നത്.
ബോര്‍ഡിന്റെ തീരുമാനം സ്‌കൂളുകള്‍ ഉടനെ നടപ്പിലാക്കാനുള്ള സാധ്യത കുറവാണ്. ഇതിനാവശ്യമായ ഭൗതികസൗകര്യങ്ങളുടെയും അധ്യാപകരുടെയും കുറവു തന്നെയായിരിക്കും പ്രധാനവിഷയം. ചൈന ഇന്ത്യയുടെ മുഖ്യവാണിജ്യപങ്കാളിയായി മാറികഴിഞ്ഞാല്‍ ഭാഷാപരമായ അറിവില്ലായ്മ പ്രശ്‌നങ്ങള്‍ സൃഷ്ടിയ്ക്കുമെന്നുറപ്പാണ്. ഇപ്പോള്‍ ചൈനയുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങളില്‍ 14ാം സ്ഥാനത്താണ് ഇന്ത്യയുള്ളത്.
ഇന്നത്തെ പരിതസ്ഥിതിയില്‍ ചൈനീസ് സംസ്‌കാരവും ഭാഷയുമറിയാതെ അവിടെ വ്യാപാരം നടത്തുക അസാധ്യമാണ്. കരാറുകള്‍ക്കും ഇടപാടുകള്‍ക്കും നിയമങ്ങളുടെ ശക്തമായ പിന്തുണയുള്ള രാജ്യമല്ല ചൈന. ഇവിടെ വിശ്വാസം നേടണമെങ്കില്‍ ഭാഷ കൂടിയേ പറ്റൂ-എം.ഐ.ടി സ്ലോന്‍ സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റിലെ യാഷെങ് ഹുവാങ് അഭിപ്രായപ്പെട്ടു.
ചൈനയില്‍ പ്രവര്‍ത്തനം നടത്തുന്ന ഇന്‍ഫോസിസ് ടെക്‌നോളജീസിന്റെ കാര്യം പരിശോധിക്കാം. 3000 ചൈനക്കാരാണ് കമ്പനിയില്‍ ജോലി ചെയ്യുന്നത്. ഈ യൂണിറ്റില്‍ നിന്നു മാത്രം കമ്പനിയുടെ ലാഭം 48 മില്യണ്‍ ഡോളറാണ്. ഇവിടെ പ്രവര്‍ത്തനം ആരംഭിച്ചിട്ടുള്ള ഇന്ത്യന്‍ കമ്പനികളെല്ലാം തന്നെ ചൈനീസ് ഭാഷയെ പരിപോഷിപ്പിക്കുന്ന നിലപാടുകളുമായാണ് മുന്നോട്ടുപോവുന്നതെന്നതില്‍ നിന്ന് കാര്യങ്ങള്‍ ഏറെക്കുറെ മനസ്സിലാക്കാം.
ചൈന എന്നാല്‍ അടുത്ത അമേരിക്കയാണ്-ഇന്‍ഫോസിസ് ഹ്യൂമന്‍ റിസോഴ്‌സ് വിഭാഗം മേധാവി മോഹന്‍ദാസ് പൈയുടെ വാക്കുകളാണിത്. ഇപ്പോള്‍ അമേരിക്ക സ്വപ്‌നം കാണുന്നവരെല്ലാം സമീപഭാവിയില്‍ ചൈനയിലേക്ക് ശ്രദ്ധതിരിക്കും-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മന്ദാരിന്‍ ലോകത്തെ ഒരു വലിയ വിഭാഗം സംസാരിക്കുന്ന ഭാഷയാണ്. അതിനെ തള്ളിക്കളയാന്‍ നമുക്കാവില്ല. ആറാം ക്ലാസു മുതല്‍ ചൈനീസ് ഭാഷ പഠിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. അമേരിക്കന്‍ സര്‍വകലാശാലകളില്‍ ചൈനീസ് ഭാഷ പഠിക്കാന്‍ ഇപ്പോള്‍ തിക്കും തിരക്കുമാണ് -വിദേശകാര്യമന്ത്രാലയത്തിലെ ഒരു ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്ന കടുത്ത നിയന്ത്രണങ്ങളെ അതി ജീവിച്ചാണ് ഇന്ത്യന്‍ കമ്പനികളുടെ പ്രകടനം. വിരലിലെണ്ണാവുന്ന കമ്പനികള്‍ മാത്രമാണ് ചൈനയില്‍ വ്യാപാരം തുടങ്ങി രക്ഷപ്പെട്ടിട്ടുള്ളത്. പക്ഷേ, ഇതുകൊണ്ടൊന്നും ചൈനീസ് വിപണിയെ നമുക്ക് തള്ളിപ്പറയാനാവില്ല. കാരണം നാളെയും വിപണി ചൈനയും ഇന്ത്യയുമാണ്-ഈയിടെ ഒരു സെമിനാറില്‍ ചൈനയിലെ ഇന്ത്യന്‍ അംബാസിഡര്‍ എസ് ജയശങ്കറാണ് ഇത്തരമൊരു പരാമര്‍ശം നടത്തിയത്.

Posted in Uncategorized