വിപണിയില്‍ ചാഞ്ചാട്ടം തുടരുന്നു, ക്ലോസിങ് നേട്ടത്തില്‍

മുംബൈ: ലാഭത്തിനും നഷ്ടത്തിനുമിടയില്‍ ചാഞ്ചാടിയ ഇന്ത്യന്‍ വിപണി ഒടുവില്‍ ലാഭത്തില്‍ ക്ലോസ് ചെയ്തു. 400 പോയിന്റിനിടയിലായിരുന്നു സെന്‍സെക്‌സിന്റെ കളി. 19321നും 19711നും ഇടയില്‍ പലതവണ കയറിയിറങ്ങിയ മുംബൈ ഓഹരി സൂചിക ഒടുവില്‍ 182.89 പോയിന്റ് ലാഭത്തില്‍ 19691.78ല്‍ വില്‍പ്പന അവസാനിപ്പിച്ചു. 112 പോയിന്റോളം താഴേയ്ക്കു പോയ നിഫ്റ്റി അദ്ഭുതകരമായ തിരിച്ചുവരവാണ് നടത്തിയത്. 50.30 പോയിന്റ് ലാഭത്തില്‍ 5907.65 എന്ന സുരക്ഷിതമായ നിലയിലാണ് നിഫ്റ്റി ക്ലോസ് ചെയ്തത്.
തുടക്കം നേട്ടത്തോടെയായിരുന്നെങ്കിലും ബ്ലുചിപ്പ് കമ്പനി ഓഹരികളില്‍ നിന്ന് ലാഭമെടുക്കാന്‍ നിക്ഷേപകര്‍ നടത്തിയ ശ്രമം വിപണിയില്‍ സമ്മര്‍ദ്ദമുണ്ടാക്കി. ഐടി ഓഹരികളിലാണ് വില്‍പ്പന കൂടുതല്‍ പ്രകടമായത്. അതേസമയം അവസാനമണിക്കൂറില്‍ വാങ്ങാനെത്തിയവരുടെ എണ്ണം വര്‍ധിച്ചതോടെ വിപണി തിരിച്ചുവരാന്‍ തുടങ്ങി.
നിരക്കുകളില്‍ മാറ്റം വരുത്തേണ്ടെന്ന ചൈനീസ് സര്‍ക്കാറിന്റെ നിലപാടും ഇന്ത്യയിലെ മികച്ച വ്യാവസായിക വളര്‍ച്ചാനിരക്കും ആഗോളവിപണിയില്‍ പ്രത്യേകിച്ച് യാതൊരു സമ്മര്‍ദ്ദമില്ലാത്തതും നിക്ഷേപകരില്‍ ശുഭപ്രതീക്ഷ വളര്‍ത്തുന്നുണ്ടെന്നു വേണം മനസ്സിലാക്കാന്‍.
റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍, ഡി.എല്‍.എഫ് ലിമിറ്റഡ്, സീമെന്‍സ് ലിമിറ്റഡ്, ഹിന്‍ഡാല്‍കോ, സുസ്‌ലോണ്‍ എനര്‍ജി തുടങ്ങിയ മെറ്റല്‍ റിയാലിറ്റി സ്‌റ്റോക്കുകളാണ് ഇന്നലെ ഏറ്റവുമധികം നേട്ടമുണ്ടാക്കിയത്. അതേ സമയം എച്ച്.ഡി.എഫ്.സി ബാങ്ക്, അംബുജാ സിമന്റ്‌സ് ലിമിറ്റഡ്, എ.സി.സി ലിമിറ്റഡ്, ഐ.ടി.സി ലിമിറ്റഡ്, മഹീന്ദ്ര ആന്റ് മഹീന്ദ്ര കമ്പനികള്‍ക്ക് തിങ്കളാഴ്ച നല്ല ദിവസമായിരുന്നില്ല.
ആഗോളവിപണി മൊത്തം പരിഗണിക്കുമ്പോള്‍ ഏഷ്യന്‍ വിപണിയാണ് കൂടുതല്‍ ഉണര്‍വ് പ്രകടമാക്കിയത്.

റിലയന്‍സ് ത്രിജി സര്‍വീസ് ആരംഭിച്ചു


മുംബൈ: റിലയന്‍സ് കമ്യൂണിക്കേഷന്‍സ് നാലു സര്‍ക്കിളുകളില്‍ ത്രിജി സേവനം ആരംഭിച്ചു. ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ചാണ്ഡീഗഡ് സര്‍ക്കിളുകളിലാണ് അനില്‍ അംബാനി ഗ്രൂപ്പ് സര്‍വീസ് തുടങ്ങിയത്. ത്രി ജി സേവനം ലഭ്യമാക്കുന്ന രാജ്യത്തെ രണ്ടാമത്തെ സ്വകാര്യമൊബൈല്‍ കമ്പനിയാണ് റിലയന്‍സ്. പൊതുമേഖലാസ്ഥാപനങ്ങളായ ബി.എസ്.എന്‍.എല്ലിനും എം.ടി.എന്‍.എല്ലിനും പിറകെ ടാറ്റാടെലിസര്‍വിസാണ് ത്രി ജിയുമായി രംഗത്തെത്തിയത്.
അടുത്ത മൂന്നു മാസത്തിനുള്ളില്‍ ബാക്കിയുള്ള സര്‍ക്കിളുകളില്‍ സേവനം ലഭ്യമാക്കും. കുറഞ്ഞ ചെലവില്‍ മികച്ച സേവനം ലഭ്യമാക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം- റിലയന്‍സ് കമ്യൂണിക്കേഷന്‍(വയര്‍ലെസ് ബിസിനസ്) പ്രസിഡന്റും സി.ഇ.ഒയുമായ സഈദ് സവാഫി അറിയിച്ചു.
8585.04 കോടി രൂപ ചെലവാക്കിയാണ് റിലയന്‍സ് 13 സര്‍ക്കിളുകളിലെ ത്രിജി സ്‌പെക്ട്രം പിടിച്ചെടുത്തത്.

പാര്‍ലിമെന്റ്‌സ്തംഭനം: നഷ്ടമായത് 21 ദിവസം, 146 കോടി രൂപ


ന്യൂഡല്‍ഹി: പാര്‍ലമെന്റ് സമ്മേളനത്തിന്റെ അവസാനദിവസമായ ഇന്നലെയും ആദ്യദിവസവും തമ്മില്‍ കാര്യമായ വ്യത്യാസമൊന്നും ഉണ്ടായില്ല. പ്രതിപക്ഷബഹളം മൂലം അവസാനദിവസവും രാജ്യസഭയും ലോകസഭയും നടപടികള്‍ തുടരാനാവാതെ പിരിഞ്ഞു. കഴിഞ്ഞ 23 ദിവസത്തിനുള്ളില്‍ രാജ്യസഭ വെറും മൂന്നു മണിക്കൂറും ലോകസഭ ഏഴ് മണിക്കൂറും മാത്രമാണ് സമ്മേളിച്ചത്. സമ്മേളനത്തിന് മൊത്തം ചെലവായ തുക 146 കോടിരൂപയാണ്.
2ജി സ്‌പെക്ട്രം അഴിമതിക്കേസ് സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷിക്കണമെന്ന് പ്രതിപക്ഷവും പറ്റില്ലെന്ന് ഭരണപക്ഷവും നിര്‍ബന്ധം പിടിച്ചതോടെ രാജ്യത്തിന് പാഴായത് നിര്‍ണായകമായ 23 ദിവസവും 146 കോടി രൂപയുമാണ്.

ഹോങ്കോങ് ഓപണ്‍: സെയ്‌നയ്ക്ക് കിരീടം


ഹോങ്കോങ്: ഹോങ്കോങ് ഓപണ്‍ സൂപ്പര്‍ സീരിസ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ സെയ്‌ന നെഹ്‌വാളിനു കിരീടം. വാന്‍ചെയിലെ ക്യൂന്‍ എലിസബത്ത് സ്റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ ചൈനയില്‍ നിന്നുള്ള മൂന്നാം സീഡ് ഷിസിയാന്‍ വാങിനെ മൂന്നു ഗെയിമുകള്‍ നീണ്ട പോരാട്ടത്തിനൊടുവിലാണ് സെയ്‌ന കീഴടക്കിയത്. സ്‌കോര്‍: 15-21, 21-16, 21-17. തന്റെ കരിയറിലെ നാലാം സൂപ്പര്‍ സീരിസ് കിരീടമാണ് 20കാരിയായ സെയ്‌ന ഒരു മണിക്കൂറും 11 മിനിറ്റും നീണ്ട പോരാട്ടത്തില്‍ സ്വന്തമാക്കിയത്. നേരത്തെ ഇന്ത്യന്‍ ഓപണ്‍ ഗ്രാന്‍പ്രീ, സിംഗപ്പൂര്‍ ഓപണ്‍, ഇന്തോനീസ്യന്‍ സൂപ്പര്‍സീരിസ് ടൂര്‍ണമെന്റുകളിലും കോമണ്‍വെല്‍ത്ത് ഗെയിംസിലും ഈ ഹൈദരാബാദുകാരി കിരീടം ചൂടിയിരുന്നു. ഈ വിജയത്തോടെ ഇപ്പോള്‍ ലോകറാങ്കിങില്‍ നാലാം സ്ഥാനത്തുള്ള സെയ്‌ന ഒന്നാം റാങ്കിനു തൊട്ടടുത്തെത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഇനി നമ്മുടെ കുട്ടികള്‍ ചൈനീസ് പഠിക്കും


മുംബൈ: അടുത്ത അധ്യയന വര്‍ഷം മുതല്‍ ചൈനീസ് ഭാഷ പാഠ്യവിഷയമാക്കാന്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്ററി എജ്യുക്കേഷന്‍(സി.ബി.എസ്.ഇ) സ്‌കൂളുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി.
ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സാമ്പത്തികമേഖലയായ ചൈനയും ഇന്ത്യയും തമ്മിലുള്ള വ്യാപാരം കൂടുതല്‍ ശക്തമായി വരുന്ന പശ്ചാത്തലത്തിലാണ് ഈ തീരുമാനം. അമേരിക്കയും യൂറോപ്പും വിട്ട് ഇന്ത്യന്‍ വ്യവസായികള്‍ ഇപ്പോള്‍ ചൈനയുമായുള്ള വ്യാപാരബന്ധത്തിനാണ് കൂടുതല്‍ താല്‍പ്പര്യം കാണിക്കുന്നത്. ചൈനയുമായുള്ള വ്യാപാരബന്ധത്തില്‍ മന്ദാരിന്‍ ഭാഷ അറിയുന്നത് നിര്‍ണായകമാണ്. അവിടെയുള്ള കരാറുകളെല്ലാം ഈ ഭാഷയില്‍ മാത്രമായതുകൊണ്ട് വഞ്ചിക്കപ്പെടാന്‍ സാധ്യത കൂടുതലാണ്. ഹിന്ദിയും ഇംഗ്ലീഷും മെച്ചപ്പെടുത്തി ഇന്ത്യയുമായുള്ള വ്യാപാരബന്ധങ്ങള്‍ ശക്തിപ്പെടുത്താനുള്ള തീവ്രശ്രമത്തിലാണ് ചൈനക്കാര്‍. അതേ സമയം ഭാഷ അറിയാത്തതിനാല്‍ ഇന്ത്യക്കാരായ പലരും ദ്വിഭാഷികളൊരുക്കുന്ന കെണിയില്‍ പെടുന്നത് സാധാരണ സംഭവമായ പശ്ചാത്തലത്തിലാണ് സി.ബി.എസ്.ഇ ഇത്തരമൊരു തീരുമാനം മുന്നോട്ടുവയ്ക്കുന്നത്.
ബോര്‍ഡിന്റെ തീരുമാനം സ്‌കൂളുകള്‍ ഉടനെ നടപ്പിലാക്കാനുള്ള സാധ്യത കുറവാണ്. ഇതിനാവശ്യമായ ഭൗതികസൗകര്യങ്ങളുടെയും അധ്യാപകരുടെയും കുറവു തന്നെയായിരിക്കും പ്രധാനവിഷയം. ചൈന ഇന്ത്യയുടെ മുഖ്യവാണിജ്യപങ്കാളിയായി മാറികഴിഞ്ഞാല്‍ ഭാഷാപരമായ അറിവില്ലായ്മ പ്രശ്‌നങ്ങള്‍ സൃഷ്ടിയ്ക്കുമെന്നുറപ്പാണ്. ഇപ്പോള്‍ ചൈനയുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങളില്‍ 14ാം സ്ഥാനത്താണ് ഇന്ത്യയുള്ളത്.
ഇന്നത്തെ പരിതസ്ഥിതിയില്‍ ചൈനീസ് സംസ്‌കാരവും ഭാഷയുമറിയാതെ അവിടെ വ്യാപാരം നടത്തുക അസാധ്യമാണ്. കരാറുകള്‍ക്കും ഇടപാടുകള്‍ക്കും നിയമങ്ങളുടെ ശക്തമായ പിന്തുണയുള്ള രാജ്യമല്ല ചൈന. ഇവിടെ വിശ്വാസം നേടണമെങ്കില്‍ ഭാഷ കൂടിയേ പറ്റൂ-എം.ഐ.ടി സ്ലോന്‍ സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റിലെ യാഷെങ് ഹുവാങ് അഭിപ്രായപ്പെട്ടു.
ചൈനയില്‍ പ്രവര്‍ത്തനം നടത്തുന്ന ഇന്‍ഫോസിസ് ടെക്‌നോളജീസിന്റെ കാര്യം പരിശോധിക്കാം. 3000 ചൈനക്കാരാണ് കമ്പനിയില്‍ ജോലി ചെയ്യുന്നത്. ഈ യൂണിറ്റില്‍ നിന്നു മാത്രം കമ്പനിയുടെ ലാഭം 48 മില്യണ്‍ ഡോളറാണ്. ഇവിടെ പ്രവര്‍ത്തനം ആരംഭിച്ചിട്ടുള്ള ഇന്ത്യന്‍ കമ്പനികളെല്ലാം തന്നെ ചൈനീസ് ഭാഷയെ പരിപോഷിപ്പിക്കുന്ന നിലപാടുകളുമായാണ് മുന്നോട്ടുപോവുന്നതെന്നതില്‍ നിന്ന് കാര്യങ്ങള്‍ ഏറെക്കുറെ മനസ്സിലാക്കാം.
ചൈന എന്നാല്‍ അടുത്ത അമേരിക്കയാണ്-ഇന്‍ഫോസിസ് ഹ്യൂമന്‍ റിസോഴ്‌സ് വിഭാഗം മേധാവി മോഹന്‍ദാസ് പൈയുടെ വാക്കുകളാണിത്. ഇപ്പോള്‍ അമേരിക്ക സ്വപ്‌നം കാണുന്നവരെല്ലാം സമീപഭാവിയില്‍ ചൈനയിലേക്ക് ശ്രദ്ധതിരിക്കും-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മന്ദാരിന്‍ ലോകത്തെ ഒരു വലിയ വിഭാഗം സംസാരിക്കുന്ന ഭാഷയാണ്. അതിനെ തള്ളിക്കളയാന്‍ നമുക്കാവില്ല. ആറാം ക്ലാസു മുതല്‍ ചൈനീസ് ഭാഷ പഠിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. അമേരിക്കന്‍ സര്‍വകലാശാലകളില്‍ ചൈനീസ് ഭാഷ പഠിക്കാന്‍ ഇപ്പോള്‍ തിക്കും തിരക്കുമാണ് -വിദേശകാര്യമന്ത്രാലയത്തിലെ ഒരു ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്ന കടുത്ത നിയന്ത്രണങ്ങളെ അതി ജീവിച്ചാണ് ഇന്ത്യന്‍ കമ്പനികളുടെ പ്രകടനം. വിരലിലെണ്ണാവുന്ന കമ്പനികള്‍ മാത്രമാണ് ചൈനയില്‍ വ്യാപാരം തുടങ്ങി രക്ഷപ്പെട്ടിട്ടുള്ളത്. പക്ഷേ, ഇതുകൊണ്ടൊന്നും ചൈനീസ് വിപണിയെ നമുക്ക് തള്ളിപ്പറയാനാവില്ല. കാരണം നാളെയും വിപണി ചൈനയും ഇന്ത്യയുമാണ്-ഈയിടെ ഒരു സെമിനാറില്‍ ചൈനയിലെ ഇന്ത്യന്‍ അംബാസിഡര്‍ എസ് ജയശങ്കറാണ് ഇത്തരമൊരു പരാമര്‍ശം നടത്തിയത്.

വിവരാവകാശനിയമം: അപേക്ഷ 250 വാക്കില്‍ ഒതുക്കണം

ന്യൂഡല്‍ഹി: വിവരാവകാശനിയമപ്രകാരം സമര്‍പ്പിക്കുന്ന അപേക്ഷകള്‍ ഒറ്റവിഷയത്തെ കുറിച്ചുള്ള 250 വാക്കുകളില്‍ ഒതുങ്ങുന്ന ഒന്നായിരിക്കണമെന്ന് നിഷ്‌കര്‍ഷിക്കാന്‍ സാധ്യത. വിവരാവകാശനിയമഭേദഗതികളിലാണ് ഇതു സംബന്ധിച്ച ശുപാര്‍ശയുള്ളത്. അപേക്ഷ നല്‍കുന്ന ഓഫിസിന്റെയും അപേക്ഷകന്റെയും വിലാസം കൂടാതെയാണ് 250 വാക്കുകള്‍. കൂടാതെ വിവരങ്ങള്‍ നല്‍കുന്നതിന് ആവശ്യമായി വരുന്ന ചെലവ് അടയ്‌ക്കേണ്ട ബാധ്യത അപേക്ഷകന്റെതാണ്. ഈ ഭേദഗതികള്‍ക്കെതിരേ അഭിപ്രായം രേഖപ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ ഡിസംബര്‍ 27നു മുമ്പ് ustri-dovt@nic.in എന്ന ഇമെയില്‍ വിലാസത്തില്‍ അയയ്ക്കണം.
അപേക്ഷ 250 വാക്കുകളായി ഒതുക്കുന്നത് അറിയാനുള്ള അവകാശത്തെ തടസ്സപ്പെടുത്തുമെന്ന കാര്യം തീര്‍ച്ചയാണ്. ഒട്ടനവധി ചോദ്യങ്ങള്‍ ഒരുമിച്ച് ചോദിച്ച് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നവര്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമാണ്. അത്തരം അപേക്ഷകര്‍ നിരസിക്കാനുള്ള അവകാശം ബന്ധപ്പെട്ട ഉദ്യോഗസ്ഥനുണ്ടു താനും. അതുകൊണ്ടു തന്നെ ഇത്തരത്തിലുള്ള നിബന്ധനകളുടെ യാതൊരു ആവശ്യവുമില്ല-വിവരാവകാശപ്രവര്‍ത്തകനായ സുഭാഷ് അഗര്‍വാള്‍ അഭിപ്രായപ്പെട്ടു.
ഇത് അപേക്ഷ തള്ളികളയാന്‍ ഉദ്യോഗസ്ഥന്മാര്‍ക്ക് കൂടുതല്‍ അധികാരം നല്‍കുകയാണ് ചെയ്യുന്നത്. ഒരേ ചോദ്യം തന്നെ പല ഭാഷകളില്‍ പലരീതികളിലാണ് എഴുതുക. ചില ഭാഷകളില്‍ കാര്യം സമര്‍ഥിക്കാന്‍ കൂടുതല്‍ വാക്കുകള്‍ വേണ്ടി വരും. ഇതിന് സര്‍ക്കാര്‍ എങ്ങനെ പരിധി വക്കും-കോമണ്‍വെല്‍ത്ത് ഹ്യൂമന്‍ റൈറ്റ്‌സ് ഇനിഷ്യേറ്റീവ് പ്രതിനിധി വെങ്കിടേഷ് നായക് പറഞ്ഞു.

സെന്‍സെക്‌സ് 267 പോയിന്റും നിഫ്റ്റി 91 പോയിന്റും ഉയര്‍ന്നു

മുംബൈ: വ്യാവസായിക ഉല്‍പ്പാദന സൂചികയിലുണ്ടായ മുന്നേറ്റത്തില്‍ നിന്നു പ്രചോദനമുള്‍കൊണ്ട ഇന്ത്യന്‍ വിപണി നാലുദിവസത്തെ നഷ്ടത്തിനുശേഷം ഇന്നു ലാഭത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 266.53 പോയിന്റും നിഫ്റ്റി 90.85 പോയിന്റും മുന്നേറി യഥാക്രമം 19508.89ലും 5857.35ലും വില്‍പ്പന അവസാനിപ്പിച്ചു.
ഇന്‍ഡസ്ട്രിയല്‍ ഔട്ട്പുട്ട് ഗ്രോത്ത്(ഐ.ഐ.പി) കഴിഞ്ഞ മാസമുണ്ടായിരുന്ന 4.4 ശതമാനത്തില്‍ നിന്നു 10.8 ആയി ഉയര്‍ന്നു.
ഒരു സാമ്പത്തിക വ്യവസ്ഥയുടെ കരുത്തു തെളിയിക്കുന്ന അളവുകോലായിട്ടാണ് ഇന്‍ഡക്‌സ് ഓഫ് ഇന്‍ഡസ്ട്രിയല്‍ ഔട്ട്പുട്ടിനെ കാണാറുള്ളത്. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യബാങ്കായ ഐ.സി.ഐ.സി.ഐ 5.65 ശതമാനവും ജയപ്രകാശ് അസോസിയേറ്റ്‌സ് 4.6 ശതമാനവും റിലയന്‍സ് ഇന്‍ഡസ്ട്രീസ് 3.58 ശതമാനവും റിലയന്‍സ് കമ്യൂണിക്കേഷന്‍ 3.10 ശതമാനവും എന്‍.ടി.പി.സി 2.59 ശതമാനവും ഉയര്‍ന്നു.
നേട്ടത്തിന്റെ ശതമാനക്കണക്ക് നോക്കുകയാണെങ്കില്‍ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത് എ.സി.സിയാണ്. ഒരു ദിവസം കൊണ്ട് 8.76 ശതമാനത്തിന്റെ വര്‍ധനവാണ് സിമന്റ് കമ്പനി നേടിയത്. ശ്രീ രേണുകാ ഷുഗേഴ്‌സ് 7.40 ശതമാനവും ഇന്ത്യന്‍ ഓവര്‍സീസ് 7.05 ശതമാനവും വീഡിയോകോണ്‍ ഇന്‍ഡസ്ട്രീസ് 6.63 ശതമാനവും ബി.ജി.ആര്‍ എനര്‍ജി സിസ്റ്റം 6.33 ശതമാനവും വര്‍ധനവ് രേഖപ്പെടുത്തി.
അതേ സമയം ഫണ്ട് വിവാദത്തില്‍ കുടുങ്ങിയ ഡി.ബി റിയാലിറ്റി ഇന്നും നഷ്ടത്തിന്റെ കാര്യത്തില്‍ ഏറ്റവും മുന്നിലെത്തി. ബജാജ് ഓട്ടോ ലിമിറ്റഡ്, ഭാരതി എയര്‍ടെല്‍, ജെ.എസ്.ഡബ്ല്യു സ്റ്റീല്‍, ടാറ്റാ മോട്ടോര്‍സ് കമ്പനികള്‍ക്കാണ് ഇന്ന് ഏറ്റവും കൂടുതല്‍ നഷ്ടം സംഭവിച്ചത്.
ഐ.ഐ.പി വളര്‍ച്ചാനിരക്ക് ഇന്ത്യ ശരിയായ പാതയിലാണെന്നതിന് ഏറ്റവും മികച്ച ഉദാഹരണമാണ്. വിപണിയുടെ അടിസ്ഥാനപരമായ കാര്യങ്ങള്‍ ഏറെ കെട്ടുറപ്പുള്ളതാണെന്ന വിദഗ്ധരുടെ വിലയിരുത്തലിനെ സാധൂകരിക്കുന്നതാണ് റിപോര്‍ട്ടെങ്കിലും ചെറിയ ചെറിയ കാര്യങ്ങള്‍ക്കു പോലും വിപണി അമിത പ്രതികരണം കാണിക്കുന്നതിനു വിശദീകരണം നല്‍കാന്‍ ആര്‍ക്കും സാധിക്കുന്നില്ല. അതേ സമയം മീഡിയം, ലോങ് ടേം നിക്ഷേപകരെ സംബന്ധിച്ചിടത്തോളം വിപണിയില്‍ ആശങ്കപ്പെടാനൊന്നുമില്ല.
129.25ന് 1000 മണപ്പുറം ഓഹരികള്‍ വാങ്ങിയ ഒരാള്‍ക്ക് ഇന്ന് 137.50 ലെത്തിനില്‍ക്കുമ്പോള്‍ വിറ്റൊഴിവാക്കിയിരുന്നെങ്കില്‍ കളികൂടാതെ 7500ല്‍ അധികം രൂപ കിട്ടുമായിരുന്നു. പറഞ്ഞു വരുന്നത് നിക്ഷേപത്തിന് ഏറ്റവും അനുയോജ്യമായ സമയമാണ്. മണപ്പുറം ഇപ്പോള്‍(130.25) വാങ്ങി 160.00 എന്ന ടാര്‍ജറ്റിലും ടാറ്റാ സ്റ്റീല്‍ 618.10 രൂപയ്ക്ക് വാങ്ങി(640-675-700) എന്ന ടാര്‍ജറ്റുകളില്‍ വിറ്റൊഴിവാക്കാവുന്നതാണ്. ടാറ്റാ മോട്ടോര്‍സ്,ജയ്പ്രകാശ് അസോസിയേറ്റ്‌സ്(ടാര്‍ജറ്റ് 115) എന്നിവ വാങ്ങാന്‍ അനുയോജ്യമായ സമയമാണ്.
കുറച്ചുദിവസം കാത്തിരിക്കാന്‍(മാസങ്ങള്‍ വേണ്ട) തയ്യാറുള്ളവര്‍ക്ക് പറ്റിയ രണ്ട് ചെറുകിട ഓഹരികളാണ് അലോക് ഇന്‍ഡസ്ട്രീസും സൗത്ത് ഇന്ത്യന്‍ ബാങ്കും. അലോക് ഇന്‍ഡസ്ട്രീസ് 24.25 എന്ന ഇപ്പോഴത്തേ വിലയില്‍ വാങ്ങി 30 രൂപയെന്ന ടാര്‍ജറ്റിലും 24.05ലുള്ള സൗത്ത് ഇന്ത്യന്‍ ബാങ്ക് 28.25 എന്ന ടാര്‍ജറ്റിലും വിറ്റൊഴിവാക്കാവുന്നതാണ്. താല്‍പ്പര്യമുള്ളവര്‍ അത് ഹോള്‍ഡ് ചെയ്യുന്നതിലും കുഴപ്പമില്ല. ബാങ്കിങ് മേഖലയില്‍ ഫെഡറല്‍ ബാങ്ക്, വിജയ ബാങ്ക്, ആക്‌സിസ് ബാങ്ക്, അലഹാബാദ് ബാങ്ക് എന്നിവയും വോള്‍ട്ടാസ്, സിപ്ല, ഹാവെല്‍സ്,വോക്കാര്‍ഡ്, വിഗാര്‍ഡ് തുടങ്ങിയ കമ്പനികളും ഇപ്പോഴത്തെ അവസ്ഥയില്‍ വാങ്ങാവുന്നതാണ്. യൂറോപ്യന്‍ മാര്‍ക്കറ്റും അമേരിക്കന്‍ മാര്‍ക്കറ്റും മറ്റു ഏഷ്യന്‍ വിപണികളും സമ്മിശ്രപ്രതികരണം പ്രകടിപ്പിക്കുന്നതിനാല്‍ തിങ്കളാഴ്ച മുതല്‍ വിപണി മുന്നോട്ടു തന്നെ കുതിക്കുമെന്ന് നമുക്ക് ഉറപ്പിക്കാനാവില്ല. പക്ഷേ, ഡിസംബര്‍ മധ്യത്തോടെ വിപണി കൂടുതല്‍ കരുത്താര്‍ജിക്കാനുള്ള സാധ്യത കൂടുതലാണ്. ജനുവരി മുതല്‍ ഇന്ത്യന്‍ ബജറ്റ് വരെയുള്ള സമയവും പിന്നീട് ബജറ്റിനുശേഷവും വിപണി മുന്നോട്ടു തന്നെ സഞ്ചരിയ്ക്കുമെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.

സെന്‍സെക്‌സില്‍ ആറുമാസത്തെ ഏറ്റവും വലിയ തകര്‍ച്ച

മുംബൈ: സെന്‍സെക്‌സും നിഫ്റ്റിയും സപ്പോര്‍ട്ടീവ് തടയണകളെല്ലാം തട്ടിതകര്‍ത്ത് താഴേക്ക് പതിക്കുന്നു. മുംബൈ ഓഹരി സൂചികയില്‍ 454.12 പോയിന്റിന്റെയും ദേശീയ സൂചികയില്‍ 137.20 പോയിന്റിന്റെയും ഇടിവാണ് ഇന്നു ഒറ്റ ദിവസം കൊണ്ടുണ്ടായത്. സെന്‍സെക്: 19242.36, നിഫ്റ്റി: 5766.50
വിദേശഫണ്ടുകള്‍ ഇന്ത്യന്‍ വിപണിയില്‍ നിന്നു പിന്‍വലിക്കപ്പെടുമെന്ന ആശങ്ക, ചില സ്‌ക്രിപ്റ്റുകളുടെ വില്‍പ്പനയില്‍ കൃത്രിമം നടക്കുന്നുണ്ടെന്ന റിപോര്‍ട്ടുകള്‍, മൊബൈല്‍ കുംഭകോണവുമായി ബന്ധപ്പെട്ട അന്വേഷണം വ്യാപിക്കുന്നത്, തുടര്‍ച്ചയായ തിരിച്ചടിയില്‍ മാര്‍ജിന്‍ നഷ്ടമാവുന്നത് എന്നിവയാണ് തകര്‍ച്ചയെ വിലയിരുത്തുമ്പോള്‍ നമ്മുടെ മനസ്സിലേക്ക് പെട്ടെന്ന് ഓടിയെത്തുന്നത്.
വില്‍പ്പന ഇനിയും തുടരാനാണ് സാധ്യത. പ്രധാനപ്പെട്ട ഓഹരികളുടെ ടെക്‌നിക്കല്‍ സപ്പോര്‍ട്ട് ലെവലുകളെല്ലാം പഴങ്കഥയായി കഴിഞ്ഞു. വിപണി തിരിച്ചുവരാന്‍ ഒന്നോ രണ്ടോ ആഴ്ചകള്‍ കൂടിയെടുക്കും. ഈ പശ്ചാത്തലത്തില്‍ ദീര്‍ഘനിക്ഷേപത്തിന് താല്‍പ്പര്യമില്ലാത്ത ചെറുകിട നിക്ഷേപകര്‍ വിറ്റൊഴിയാനാണ് സാധ്യത. വില്‍പ്പന സമ്മര്‍ദ്ദത്തെ കൂടാതെ ഭക്ഷ്യസാധനങ്ങളിലുണ്ടായ വിലവര്‍ധനവും വിപണിയെ സ്വാധീനിച്ചു. ഇപ്പോഴത്തെ സ്ഥിതി വച്ച് 5400 വരെ നിഫ്റ്റി താഴേക്കു വന്നാലും അദ്ഭുതപ്പെടേണ്ടതില്ല. പക്ഷേ, ഈ തളര്‍ച്ചയ്ക്ക് കുറച്ചുദിവസം കൂടിയേ ആയുസുള്ളൂവെന്ന കാര്യത്തില്‍ സംശയമില്ല.
ഇന്ന് ഐ.ആര്‍.ബി ഇന്‍ഫ്രാസ്ട്രക്ചര്‍, ജി.ടി.എല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍, കണ്ടെയ്‌നര്‍ കോര്‍പ്പറേഷന്‍, വിപ്രോ ലിമിറ്റഡ്, ഇന്‍ഫോസിസ് ടെക്‌നോ എന്നീ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്. ഹിന്ദ് ഓയില്‍ കോര്‍പ്പറേഷന്‍, പാന്റലൂണ്‍ റീട്ടെയില്‍, യൂകോ ബാങ്ക്, ഡിഷ് ടിവി, രാഷ്ട്രീയ കെമിക്കല്‍സ് ഓഹരികള്‍ക്കാണ് ഇന്നു ഏറ്റവും നഷ്ടമുണ്ടായത്. അതിനിടെ പുതിയ സാമ്പത്തിക അവലോകന റിപോര്‍ട്ടില്‍ കരുതല്‍ ധനാനുപാതത്തില്‍ ഒരു ശതമാനത്തിന്റെയെങ്കിലും കുറവുണ്ടാകുമെന്നാണ് ബാങ്കുകള്‍ കണക്കുകൂട്ടുന്നത്. ഇപ്പോള്‍ ലിക്വിഡിറ്റ് പൊസിഷന്‍ കടുത്ത സമ്മര്‍ദ്ദത്തിലാണ് നീങ്ങുന്നത്.
വാങ്ങാവുന്ന ഓഹരികള്‍: ടാറ്റാ സ്റ്റീല്‍, മണപ്പുറം ഫിനാന്‍സ്, സെസാ ഗോവ, ടി.സി.എസ്, സണ്‍ ഫാര്‍മ,

Digital Story Teller

Exit mobile version