ഇന്നത്തെ മാധ്യമ അന്തരീക്ഷത്തിൽ അന്നത്തെ മാധ്യമ സങ്കൽപ്പവുമായി ചിലർ…

 
എഡിറ്റർ എല്ലാമെല്ലാമായിരുന്ന കാലമുണ്ടായിരുന്നു. കരിയറിന്റെ തുടക്കകാലത്തും ഞാൻ എഡിറ്റോറിയലിന്റെ പവർ തിരിച്ചറിഞ്ഞിരുന്നു.
എന്നാൽ മത്സരവും അമിത വാണിജ്യവത്കരണവും ഈ കൺട്രോൾ സെയിൽസ് ടീമിന്റെ കൈയിലേക്കും അതിലൂടെ മാനേജ്മെന്റിന്റെ കൈകളിലേക്കുമെത്തിയത് അനുഭവിച്ച് അറിഞ്ഞവരാണ് നമ്മൾ.
 
വാർത്താ മൂല്യത്തിൽ വിയോജിപ്പ്
മംഗളം വാർത്തയോട് സാങ്കേതികപരമായി ഒരു യോജിപ്പുമില്ല. അതേ സമയം ആ വാർത്ത കൊടുത്തതി്ന‍റെ പേരിൽ മംഗളത്തിനെ കല്ലെറിയുന്ന മാധ്യമപ്രവർത്തകരോട് യോജിക്കാനാകില്ല. ഒരു മാധ്യമപ്രവർത്തകന് ഇത്തരം വാർത്തകളിൽ എത്രമാത്രം ഇടപെടാൻ പറ്റും എന്നത് അതിനുള്ളിൽ ജോലി ചെയ്യുന്നവർക്ക് അറിയാം. ആകെ ചെയ്യാവുന്നത്..എങ്ങനെ അവതരിപ്പിക്കണം എന്ന കാര്യം മാത്രമാണ്.. പറ്റാത്തത് ചെയ്യാൻ നിൽക്കരുത് എന്നു പറയാൻ പറ്റിയ സാഹചര്യമാണോ ഇന്ന് മാധ്യമമേഖലയിൽ നിലനിൽക്കുന്നത്. പട്ടിണിയായി പോകും മക്കളെ.
 
മൂലധന താത്പര്യങ്ങൾ
മാനേജ്മെന്റോ സെയിൽസ് ടീമോ കൊടുക്കാൻ തീരുമാനിച്ച വാർത്ത ആദർശത്തിന് വിരുദ്ധമായതുകൊണ്ട് നിങ്ങൾക്ക് കൊടുക്കാതിരിക്കാനാകില്ല. അതുപോലെ അവരുടെ താത്പര്യം കൊണ്ട് കൊടുക്കണ്ട എന്നു പറഞ്ഞ വാർത്ത കൊടുത്താലുള്ള സമ്മർദ്ദം എത്രമാത്രമായിരിക്കുമെന്ന് വൻകിട മീഡിയാ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്ക് അറിയാം. വാർത്ത അവതരിപ്പിച്ചവരെ പോലും തെറി വിളിച്ചു കൊണ്ട് ചില ആദർശക്കുട്ടന്മാർ ഇറങ്ങിയിട്ടുണ്ട്. അത്രയ്ക്ക് വേണോ.. നാട്ടുകാർ കല്ലെറിയട്ടെ.. അവർക്ക് അതിന് അവകാശമുണ്ട്. കാരണം നമ്മൾ ഈ ചെയ്യുന്നതെല്ലാം അത്ര ശരിയല്ലെന്ന് നമുക്ക് തന്നെ അറിയാം.
 
ചാരിത്രപ്രസംഗം നടത്താൻ  എളുപ്പം
പക്ഷേ, ഇത്തരം ഒരു ഓഡിയോ കിട്ടിയാൽ, അതിലെ ശബ്ദം കൃത്യമാണെന്ന് ബോധ്യമുണ്ടെങ്കിൽ(സോഴ്സ് കാണുമല്ലോ), ഇന്നത്തെ എത്ര മുഖ്യധാരാ മാധ്യമങ്ങൾ അത് കൊടുക്കാതിരിക്കും. പരാതിക്കാരിയുണ്ടോ എന്നതല്ല നമ്മുടെ വിഷയം, ശബ്ദം ഉണ്ടോ, ഓഡിയോ ഉണ്ടോ എന്നതാണ് ..കിട്ടിയ സാധനം മാന്യമായി അവരെ അറിയിക്കുന്നത് കമേഴ്സ്യൽ ആംഗിളിൽ(ഇന്നത്തെ) നമ്മുടെ കടമയാണ്. മാനേജ്മെന്റ് സമ്മതിക്കുകയാണെങ്കിലോ നിർദ്ദേശിക്കുകയാണെങ്കിലോ സാങ്കേതികമായി വിയോജിക്കുന്ന ഈ വാർത്ത ലീഡാക്കേണ്ടി വരും. അതിനെ പരമാവധി മുതലാക്കുകയും ചെയ്യും. വെയിലുള്ളപ്പോൾ വൈക്കോൽ ഉണക്കുമെന്ന് ചുരുക്കം. ഇവിടെ നല്ല കച്ചവടക്കാരനാകാനേ ഇന്നത്തെ മാധ്യമപ്രവർത്തകന് പറ്റൂ.
എ‍ഡിറ്റർ സുകുമാർ അഴിക്കോട് എന്നിട്ടും.
ഇന്ത്യാ വിഷനിലൂടെ രജീനയുടെ വെളിപ്പെടുത്തൽ. വർത്തമാനം മാനേജ്മെന്റ് ആ വാർത്ത കൊടുക്കരുതെന്ന് നിർദ്ദേശിക്കുന്നു. ചാനലുകളെല്ലാം കുഞ്ഞാലിക്കുട്ടിക്കെതിരേയുള്ള ആ വാർത്ത ആഘോഷിക്കുമ്പോൾ..ഞങ്ങൾ നോക്കിയിരിക്കുന്നു. ഈ വാർത്തയിൽ പറയുന്ന ആരോപണങ്ങൾ തെറ്റാണെന്ന കുഞ്ഞാലിക്കുട്ടിയുടെ  പ്രസ്താവനയെങ്കിലും കൊടുക്കണമെന്ന് ഞങ്ങൾ.. പക്ഷേ, ഒന്നും ചെയ്യാനായില്ല. പിറ്റേ ദിവസം ചന്ദ്രികയിൽ പോലും കുഞ്ഞാലിക്കുട്ടിയുടെ പ്രസ്താവനയുണ്ടായിരുന്നു. പറഞ്ഞു വരുന്നത് സംഗതികൾ ഇപ്പോൾ പത്രപ്രവർത്തകരുടെ കൈയിലല്ലെന്നും..അവർ വെറും ഉപകരണങ്ങൾ മാത്രമാണെന്നും.. ചെയ്യാൻ ഏൽപ്പിച്ച ജോലി നന്നായി ചെയ്യുക മാത്രമാണ് അവരുടെ ധർമമെന്നു ചിന്തിക്കുന്നവരാണ് ഭൂരിഭാഗമെന്നും പറയുക മാത്രം ചെയ്യുന്നു.  കടുത്ത ജീവിത പ്രതിസന്ധിക്കിടയിലും ഇത്തരം മാനേജ്മെന്റ് നിലപാടുകൾക്കെതിരേ മുട്ടുമടക്കാതിരിക്കുകയും ജോലിയില്ലാതെ തെണ്ടി നടക്കുകയും ചെയ്യുന്നവരെ ആരാധനയോടു കൂടിയേ നോക്കൂ.. കാരണം നമുക്ക് ഉറപ്പുള്ള ശരി ചെയ്യുന്നവരാണവർ..
 
വാൽക്കഷണം: പുറത്തുനിന്നുള്ളവർക്ക് ഈ ഫീലിങ് മനസ്സിലാകില്ല. സംഘടനാ മാധ്യമങ്ങളെ ഇതിൽ നിന്നും മാറ്റി നിർത്താം. അവർക്ക് ആദർശം കാത്തുസൂക്ഷിക്കാൻ സംഘടന പണം തന്നോളും.

ആധാറിനെ എല്ലായിടത്തും ഘടിപ്പിച്ചാൽ എന്താ കുഴപ്പം?

ആധാര്‍ എന്നത് കോണ്‍ഗ്രസ് സര്‍ക്കാര്‍ കൊണ്ടു വന്ന സംഗതിയാണ്. ചില അന്തം കമ്മികളെയും സംഘികളെയും പോലെ അതുകൊണ്ടു മാത്രം അതിനെ എതിര്‍ത്തിരുന്നില്ല. ബിജെപിക്കാര്‍ ഒരു കാലത്ത് എതിർ പ്രചാരണം പോലും നടത്തിയിരുന്നെങ്കിലും ഭരണമേറ്റെടുത്ത ഉടനെ അവരും ആധാറിന്റെ ആളുകളായി.
 
ആധാര്‍ എന്നത് നമുക്ക് പുതിയ കാര്യമായിരിക്കും. പക്ഷേ, അനേകം രാജ്യങ്ങളില്‍ ഇതിനു സമാനമായ സംവിധാനമുണ്ട്.. ആധാറിനെ അന്നും ഇന്നും പിന്തുണയ്ക്കുന്നു. അതിനെ എല്ലാ സംവിധാനങ്ങളുമായി ഘടിപ്പിക്കുന്നത് നല്ലതാണെന്ന് വിശ്വസിക്കുന്നു. ബാങ്കുമായും പാന്‍കാര്‍ഡുമായും ക്ഷേമപദ്ധതികളുമായും എല്ലാം..
 
പതുക്കെ പതുക്കെയാണെങ്കിലും ഓരോ ഇന്ത്യക്കാരനും ഒരു യൂനിക് നമ്പര്‍ എന്ന ആശയം നടപ്പാക്കണം. അതിലെ തെറ്റുകൾ തിരുത്തപ്പെടണം. ഇത്തരം ഘടിപ്പിക്കലിലൂടെ മാത്രമേ ആധാറിനെ ശുദ്ധീകരിച്ചെടുക്കാന്‍ സാധിക്കൂ.. വാസ്തവത്തില്‍ ഒരോ ആഡിങും ചെക്കിങാണ്. സാധാരണക്കാരനായ എനിക്ക് ആധാര്‍ എവിടെയെങ്കിലും ഘടിപ്പിക്കുന്നതുകൊണ്ട് എന്തെങ്കിലും നഷ്ടമുള്ളതായി തോന്നുന്നില്ല. ശമ്പളം കിട്ടുന്നതിന് കൃത്യമായി നികുതിയും കൊടുക്കുന്നുണ്ട്.

വേർഡ് പ്രസ്സിന്റെ സഹായത്തോടെ എങ്ങനെ ന്യൂസ് പോർട്ടൽ ഉണ്ടാക്കാം?

വേർഡ്പ്രസ് ബ്ലോഗുകൾ രണ്ടു രീതിയിൽ ഉണ്ടാക്കാം. വേർഡ് പ്രസ് ഡോട്ട് കോം എന്ന സൈറ്റ് കാണാം. ഇത് ബ്ലോഗർ പോലെ തന്നെയാണ്. വേർഡ് പ്രസ് തന്നെ ഒരുക്കുന്ന ഹോസ്റ്റിങാണ്. ഇത്തരം സൈറ്റുകളുടെ വെബ് അഡ്രസ് kerala.wordpress.com എന്ന രീതിയിലായിരിക്കും. നിങ്ങൾക്കു വേണമെങ്കിൽ ഒരു ഡൊമെയ്ൻ വാങ്ങി ആ പേര് കൊടുക്കാനുള്ള സൗകര്യവും ഉണ്ടാകും.

എന്താണ് ബ്ലോഗർ, വേർഡ്പ്രസ് ഡോട്ട് കോം എന്നിവയുടെ പോരായ്മ?
ഇതിലെ ഡാറ്റ(നിങ്ങൾ അപ് ലോഡ് ചെയ്യുന്ന ഉള്ളടക്കം)യുടെ കൺട്രോൾ നമ്മുടെ കൈവശമായിരിക്കില്ല. അതിന്റെ യഥാർത്ഥ ഉടമകൾ ബ്ലോഗറും വേർഡ്പ്രസ്സും തന്നെയാണ്. കൂടാതെ അതിനെ നമുക്ക് മാനേജ് ചെയ്യുക അത്ര എളുപ്പമല്ല. ഏതെങ്കിലും ഒരു ദിവസം ഈ സേവനം നിർത്തുകയാണെന്ന് ഗൂഗിളോ വേർഡ്പ്രസ് കമ്പനിയോ പ്രഖ്യാപിച്ചാൽ വെള്ളം കുടിയ്ക്കുമെന്ന കാര്യത്തിൽ സംശയം വേണ്ട. ഡിസൈൻ മാറ്റുന്നതിനും പ്ലഗിനുകൾ ഉപയോഗിക്കുന്നതിനും ഏറെ പരിമിതിയുണ്ട്. നിങ്ങൾക്ക് പരിപൂർണമായും നിങ്ങളുടെ ഉടമസ്ഥതയിലുള്ള നിങ്ങളുടെ നിയന്ത്രണത്തിലുള്ള സൈറ്റാണ് ലക്ഷ്യമെങ്കിൽ ഫ്രീ സേവനം ഉപയോഗിക്കുന്നത് ബുദ്ധിയാകില്ല.

കോഡുകൾ അടിയ്ക്കാൻ വേണ്ടത്ര പരിചയം ഇല്ല, അതേ സമയം മുകളിൽ പറഞ്ഞ ബ്ലോഗുകളുടെ എല്ലാ സൗകര്യവും വേണമെന്നാണ് ആഗ്രഹമെങ്കിൽ നിങ്ങൾക്ക് വേർഡ് പ്രസ്, ദ്രുപാൽ, ജൂംല എന്നീ ഓപ്പൺ സിഎംഎസ് ഉപയോഗിച്ച് മനോഹരമായ സൈറ്റുകൾ ഉണ്ടാക്കാം. ഇതിൽ താരതമ്യേന എളുപ്പം വേർഡ്പ്രസ് കോഡുകൾ ഡൗൺ ലോഡ് ചെയ്യാൻ wordpress.org ലാണ് പോകേണ്ടത്. ഏത് ലെവലിലുള്ള സൈറ്റും നമുക്ക് വേർഡ്പ്രസ്സിലൂടെ ഉണ്ടാക്കിയെടുക്കാം. കേരളത്തിൽ ഇന്ന് കൂണുകൾ പോലെ മുളച്ചു പൊന്തുന്ന അധിക ന്യൂസ് പോർട്ടലുകളും വേർഡ്പ്രസ്സിലാണെന്നതാണ് സത്യം. അപ്പോൾ നമുക്ക് വേർഡ് പ്രസ് ഉപയോഗിച്ച് ഒരു സൈറ്റ് ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

ചേരുവകൾ
1 ഡൊമെയ്ൻ
2 വേർഡ്പ്രസ് കോഡ്
3 ഹോസ്റ്റിങ്

വേർഡ് പ്രസ് ഉപയോഗിച്ച് ഒരു സൈറ്റ് ഉണ്ടാക്കുന്നതിന് ഒരു ഡൊമെയ്നും ഹോസ്റ്റിങും ആദ്യം സ്വന്തമാക്കണം. നിലവിൽ അധിക ഹോസ്റ്റിങ് ദാതാക്കളും വേർഡ് പ്രസ് ഒറ്റക്ലിക്കിൽ ഇൻസ്റ്റാൾ ചെയ്യാനുള്ള സൗകര്യം ഒരുക്കുന്നുണ്ട്. അങ്ങനെ ചെയ്യുമ്പോൾസംഗതി എളുപ്പമാണ്. മാനുവലായി ചെയ്യേണ്ടി വരുമ്പോൾ വേർഡ്പ്രസ് ഡോട്ട് ഓർഗ് എന്ന സൈറ്റിൽ നിന്നും സോഫ്റ്റ് വെയർ ഡൗൺ ലോഡ് ചെയ്യണം. അതിനു ശേഷം കൺട്രോൾ പാനലിലൂടെ ഈ റാർ ഫയലിനെ ബ്രൗസ് ചെയ്ത് സെർവറിനുള്ളിൽ എത്തിക്കണം. ഇതിനു മുമ്പ് ചെയ്യേണ്ട ഒരു ജോലിയുണ്ട്. സെർവറിൽ ഡാറ്റാ ബേസ് ക്രിയേറ്റ് ചെയ്യണം. യൂസർനെയിം ഉണ്ടാക്കി ഡാറ്റാ ബേസുമായി ഘടിപ്പിക്കണം. ഡാറ്റാ ബേസ് നെയിം, യൂസർ നെയിം, പാസ് വേർഡ് എന്നിവ ഒരു നോട്ട് പാഡിൽ സൂക്ഷിച്ചുവെയ്ക്കുന്നത് നല്ലതാണ്.
ഇനി നേരത്തെ അപ് ലോഡ് ചെയ്തുവെച്ചിരിക്കുന്ന വേർഡ് പ്രസ് റാർ ഫയലിനെ അവിടെ വെച്ച് തന്നെ എക്സ്ട്രാക്ട് ചെയ്യാം. ഇത്തരത്തിൽ എക്സ്ട്രാക്ട് ചെയ്യുന്നത് വേർഡ്പ്രസ് എന്ന ഫോൾഡറിനുള്ളിൽ തന്നെയായിരിക്കും. ആ ഫോൾഡർ തുറന്ന് എല്ലാ ഫയലും സെലക്ട് ചെയ്ത് അവയെ റൂട്ടിലേക്ക് മൂവ് ചെയ്യണം.(എവിടെയാണോ വേർഡ്പ്രസ് ഫോൾഡർ ഉള്ളത്). അതോടെ വേർഡ് പ്രസ് എന്ന ഫോൾഡറും നേരത്തെ അപ് ലോഡ് ചെയ്ത റാർ ഫയലും നമുക്ക് ഡിലിറ്റ് ചെയ്യാം. വേർഡ്പ്രസ് എന്ന ഫോൾഡറിലെ കാര്യങ്ങളെല്ലാം റൂട്ടിലേക്ക് മൂവ് ചെയ്തുവെന്ന് ഉറപ്പാക്കണേ..
നിങ്ങളുടെ ഡൊമെയ്ൻ നെയിം നേരത്തെ തന്നെ ഹോസ്റ്റിങിലേക്ക് പോയിന്റ് ചെയ്തിട്ടുണ്ടാവണം. ഇനി നിങ്ങളുടെ വെബ് അഡ്രസ് (ഡൊമെൻ നെയിം) അടിച്ച് തുറക്കാൻ നോക്കൂ. സ്ക്രീനിൽ ഡാറ്റാ ബേസ് നെയിം തുടങ്ങിയ ചില കള്ളികൾ പൂരിപ്പിക്കാൻ പറയും. നിങ്ങൾ നേരത്തെ നോട്ട് പാഡിൽ സൂക്ഷിച്ചുവെച്ച കാര്യങ്ങൾ അവിടെ കൊടുക്കുക. വേർഡ്പ്രസ് കൺട്രോൾ ചെയ്യാനായി യൂസർ നെയിമും പാസ് വേർഡും ഉണ്ടാക്കാനുള്ള ഓപ്ഷൻ കാണിയ്ക്കും. ഈ യൂസർ നെയിമും പാസ് വേർഡുമാണ് ഇനി നിങ്ങൾ സ്ഥിരമായി ഉപയോഗിക്കേണ്ടത്. നേരത്തെയുള്ള ഡാറ്റാ ബേസ് ഡീറ്റെയിൽസ് ഭദ്രമായി എവിടെയെങ്കിലും എടുത്തുവെച്ചാൽ മതി. ഓർമയിൽ വെയ്ക്കേണ്ട കാര്യമില്ല. നിങ്ങളുടെ സൈറ്റ് റെഡിയായി…

എന്താണ് വേർഡ് പ്രസ് ഉപയോഗിച്ച് ന്യൂസ് പോർട്ടലുണ്ടാക്കുമ്പോഴുള്ള ദോഷങ്ങൾ?
വേർഡ് പ്രസ് സ്വതവേ ലോഡുള്ള കോഡാണ്. നിങ്ങളുടെ ന്യൂസ് പോർട്ടൽ പോപ്പുലർ ആയി വരുന്നതിനനുസരിച്ച് നിങ്ങളുടെ ഹോസ്റ്റിങ് ചാർജ് കൂടി കൊണ്ടേയിരിക്കും. അവസാനം ആമസോൺ ക്ലൗഡ് പോലുള്ള പ്ലാറ്റ് ഫോമിലേക്ക് നീങ്ങേണ്ടി വരും. ഡാറ്റ വർധിക്കുന്തോറും വേർഡ്പ്രസ് ന്യൂസ് പോർട്ടലുകൾ പ്രശ്നങ്ങൾ കാണിയ്ക്കും. ഇതെല്ലാം ട്രാഫിക്കുള്ളവരുടെ കാര്യമാണ്.. പക്ഷേ, എല്ലാവരും തുടങ്ങുന്നത് ട്രാഫിക്കിനുവേണ്ടിയും വരുമാനത്തിനുവേണ്ടിയുമാണല്ലോ? സീരിയസ്സായി ന്യൂസ് പോർട്ടലോ അല്ലെങ്കിൽ ഏതെങ്കിലും രീതിയിലുള്ള വാണിജ്യ വെബ് സൈറ്രുകളോ തുടങ്ങാനാണ് പരിപാടിയെങ്കിൽ വേർഡ്പ്രസ് പോലുള്ള ഓപൺ സിഎംഎസ് പരിപാടിക്ക് പോകാതിരിക്കുന്നതാണ് നല്ലത്. അതല്ല, ചെറിയ തോതിൽ, അങ്ങനെ തട്ടിമുട്ടി പോയാൽ മതിയെങ്കിൽ വേർഡ്പ്രസും ദ്രുപാലും ജൂംലയും നല്ല ഓപ്ഷനാണ്.

എങ്ങനെ ഒരു ബ്ലോഗ് ഉണ്ടാക്കി അതിനെ ഇഷ്ടമുള്ള ഡൊമെയ്നിലേക്ക് മാറ്റാം?

ആദ്യം നമുക്ക് ബ്ലോഗ് എന്താണെന്ന് നോക്കാം. തീർച്ചയായും ഇന്റർനെറ്റ് ലോകത്ത് നിങ്ങൾ ഏറ്റവും കൂടുതൽ കേട്ട വാക്കുകളിൽ ഒന്നായിരിക്കും ബ്ലോഗ്. ഓൺലൈനിൽ തുടർച്ചയായി അപ് ഡേറ്റ് ചെയ്തുകൊണ്ടിരിക്കുന്ന പേഴ്സണൽ ജേർണലിനെയോ ഡയറിയെയോ നമുക്ക് എളുപ്പത്തിൽ ബ്ലോഗ് എന്നു വിളിയ്ക്കാം. നിങ്ങൾക്ക് ലോകത്തോട് കാര്യങ്ങൾ പറയാനുള്ള ഒരിടം. നിങ്ങളുടെ ചിന്തകളും വികാരങ്ങളും വിചാരങ്ങളും പങ്കുവെയ്ക്കാനുള്ള ഒരു സ്ഥലം. മറ്റൊരു ഭാഷയിൽ പറഞ്ഞാൽ നിങ്ങൾക്കായി നിങ്ങളാൽ അപ് ഡേറ്റ് ചെയ്യപ്പെടുന്ന ഒരു വെബ് സൈറ്റ്. വേൾഡ് വെബ് ലോഗ് എന്നതിന്റെ ചുരുക്കെഴുത്തായാണ് ബ്ലോഗ് എന്ന വാക്കു കടന്നു വരുന്നത്.

ഒരു കാലത്ത് ബ്ലോഗ് ഒരു ഫാഷനായിരുന്നു. സ്ഥിരമായി ബ്ലോഗിൽ അപ് ഡേറ്റ് ചെയ്യുന്നയാളെ ബ്ലോഗർ എന്നാണ് വിളിക്കുന്നത്. ഇന്ന് സോഷ്യൽമീഡിയയിൽ ആക്ടീവായ പലരും ഒരു കാലത്തെ പ്രശസ്തരായ ബ്ലോഗർമാരായിരുന്നു. വേർഡ് പ്രസ് ഡോട്ട് കോം, ബ്ലോഗർ, ടംബ്ലർ, മീഡിയം, സ്ക്വയർ സ്പേസ്, വിക്സ് അങ്ങനെ ബ്ലോഗുണ്ടാക്കാൻ ഒട്ടേറെ പ്ലാറ്റു ഫോമുകൾ ലഭ്യമാണ്. ഇതിൽ വേർഡ്പ്രസ് ഡോട്ട് കോമും ബ്ലോഗറുമാണ് ഏറെ പ്രശസ്തം. ഇന്നു കാലം മാറി, ബ്ലോഗ് എന്നതിന്റെ അർത്ഥത്തിലും വ്യത്യാസം വന്നു. ഇന്ന് പലരും ബ്ലോഗ് സൗകര്യങ്ങൾ ഉപയോഗിച്ച് വലിയ ന്യൂസ് പോർട്ടലുകൾ തന്നെ റൺ ചെയ്യുന്നുണ്ട്. അപ്പോൾ പറഞ്ഞു വരുന്നത് കൈയിൽ കാശില്ലെങ്കിൽ ബ്ലോഗ് സൗകര്യം ഉപയോഗിച്ച് എളുപ്പത്തിൽ ഒരു വെബ് സൈറ്റ് ഉണ്ടാക്കാൻ സാധിക്കുമെന്നു തന്നെയാണ്.

ബ്ലോഗുണ്ടാക്കാൻ വേണ്ടി ഗൂഗിൾ ഒരുക്കിയിട്ടുള്ള പ്ലാറ്റ് ഫോമാണ് ബ്ലോഗ്ഗർ(www.blogger.com). തീർത്തും സൗജന്യമാണ് ഈ സേവനം.

1 ആദ്യം ഇടതുവശത്തുള്ള ന്യൂ ബ്ലോഗ് ബട്ടൺ അമർത്തുക. തുടർന്ന് വരുന്ന വിൻഡോയിൽ. ടൈറ്റിൽ എന്ന കള്ളി കാണാം. അവിടെ നിങ്ങൾക്ക് ഇഷ്ടമുള്ള പേര് കൊടുക്കാം. അതിനു താഴെ അഡ്രസ് എന്ന കള്ളി. അവിടെ എന്ത് യുആർഎല്ലിലാണ് നിങ്ങളുടെ ബ്ലോഗ് അറിയപ്പെടേണ്ടത് ആ പേര് നൽകണം. ഉദാഹരണത്തിന് കോഴിക്കോടിനെ കുറിച്ചുള്ള ബ്ലോഗാണെങ്കിൽ kozhikode എന്ന് അവിടെ അടിച്ചു കൊടുത്താൽ മതി. എപ്പോഴും ചെറിയ, അർത്ഥമുള്ള, പരിചയമുള്ള പേര് നോക്കുന്നതാണ് നല്ലത്. പേര് ലഭ്യമാണെങ്കിൽ അത് താഴെ കാണിയ്ക്കും. ഉദാഹരണത്തിന് kozhikode എന്ന പേര് ലഭ്യമാണെങ്കിൽ നിങ്ങളുടെ ബ്ലോഗിന്റെ അഡ്രസ് kozhikode.blogspot.in എന്നായിരിക്കും. തൊട്ടു താഴെ ഇഷ്ടമുള്ള തീം(നിങ്ങളുടെ ബ്ലോഗിന്റെ കാഴ്ച) സെലക്ട് ചെയ്യാനുള്ള ഓപ്ഷൻ കാണും. ക്രിയേറ്റ് ബ്ലോഗ് എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക. ബ്ലോഗ് റെഡിയായി.

2 ബ്ലോഗിൽ പോസ്റ്റ് ചെയ്യാൻ new post എന്ന ബട്ടൺ കാണാം. അതിൽ ക്ലിക് ചെയ്ത് പോസ്റ്റ് ടൈറ്റിൽ എന്നിടത്ത് ഹെഡ്ഡിങും അതിനു താഴെയുള്ള വലിയ ഏരിയയിൽ കണ്ടന്റും പേസ്റ്റ് ചെയ്യുക. ഇതിലേക്ക് ആവശ്യമായ ചിത്രങ്ങളും വീഡിയോകളും ഇൻസെർട്ട് ചെയ്യാനുള്ള സൗകര്യം കണ്ടന്റ് ഏരിയക്ക് തൊട്ടുമുകളിലായി കാണാം. വലതു വശത്ത്, ലേബൽ, പെർമാലിങ്ക് തുടങ്ങിയ ബട്ടനുകൾ കാണാം.. ഇവിടെ കുറിച്ച് പിന്നീട് പറയാം. അങ്ങനെ ആദ്യത്തെ പോസ്റ്റും റെഡിയായി.

3 ഇനി നിങ്ങൾക്ക് തോന്നുകയാണ് ബ്ലോഗിന്റെ പേരിൽ നിന്നും blogspot എന്ന വാല് ഒഴിവാക്കണം. ഒരു ഡൊമെയ്ൻ വാങ്ങി ആ പേര് ബ്ലോഗിന് കൊടുക്കണമെന്ന് ആഗ്രഹമുണ്ടെങ്കിൽ അതും ആകാം. സെറ്റിങ്സിൽ പോയി basic എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക. എന്നിട്ട് അവിടെ തേർഡ് പാർട്ടി യുആർഎൽ ആഡ് ചെയ്യാനുള്ള ഓപ്ഷൻ കാണാം. അതിൽ ക്ലിക്ക് ചെയ്യുക. അവിടെ http എന്ന കള്ളിയിൽ www.നിങ്ങൾ വാങ്ങിയ ഡൊമെയ്നിന്റെ പേര് കൊടുക്കുക. (ഇതിനു മുമ്പ് ചെയ്യേണ്ട ഒരു കാര്യമുണ്ട്)
4 ഡൊമെയ്ൻ ആഡ് ചെയ്യുന്നതിന് മുമ്പ് അതിന്റെ നെയിം സെർവർ വാല്യൂസിനെ ഡിഫാൾട്ടിലേക്ക് മാറ്റണം. ബ്ലോഗിന്റെ മേൽപ്പറഞ്ഞ സെറ്റിങ്സിൽ ഡൊമെയ്ൻ ആഡ് ചെയ്ത് സേവ് ചെയ്യുന്നതോടെ രണ്ടു വാല്യൂസ് പോയിന്റ് ചെയ്യാൻ പറഞ്ഞ് റെഡ്ഡിൽ കാണിയ്ക്കും. ഡൊമെയ്നിന്റെ കൺട്രോൾ പാനൽ തുറന്ന് ഈ സി പാനൽ വാല്യൂസ് നൽകണം.
5 ഓരോ ഡൊമെയ്ൻ പ്രൊവൈഡറും ഡിഎൻഎസ് ചെയ്ഞ്ച് ചെയ്യുന്നതിന് ഓരോ രീതികളാണ് ഒരുക്കിയിട്ടുണ്ടാവുക. ഡിഎൻഎസിൽ മാറ്റം വരുത്തുന്നതോടെ നിങ്ങളുടെ ജോലി പൂർത്തിയായി. ഈ ഡിഎൻഎസ് മാറ്റം എല്ലായിടത്തും റിഫ്ളക്ട് ആയി വരുന്ന മുറയ്ക്ക് നിങ്ങൾക്ക് ഇഷ്ടമുള്ള പേരിലുള്ള ബ്ലോഗ് ഉപയോഗിച്ച് തുടങ്ങാം. ടെംപ്ലേറ്റുകൾ മാറ്റാനുള്ള സൗകര്യവും ഉണ്ട്. ഡൊമെയ്നിന്റെ പണം മാത്രം ചെലവാക്കി..നിങ്ങൾക്ക് ചെറിയ സൈറ്റുകളും ഈ രീതിയിൽ ഉണ്ടാക്കാം.. ചുരുക്കി പറഞ്ഞാൽ 200 രൂപയ്ക്ക് വരെ സ്വന്തം ഡൊമെയ്നിൽ വെബ് സൈറ്റ് ഉണ്ടാക്കാമെന്ന്..

ആ ഫോട്ടോയ്ക്കും ചിലതു പറയാനുണ്ട്

ഇന്നലെ ഓഫീസ് വിട്ട് വീട്ടിലേക്ക് പോകുമ്പോഴാണ് ആ കോൾ വന്നത്…ഷിനോദ് മനസ്സിലായോ….സൗണ്ട് കേട്ടപ്പോൾ പരിചയം തോന്നിയില്ല. വാസ്തവത്തിൽ ഇങ്ങനെ ചോദിക്കുന്നത് എനിക്കിഷ്ടമല്ല. പക്ഷേ, ആ ശബ്ദത്തിലെ കോൺഫിഡൻസിൽ നിന്നും ആൾക്ക് എന്നിലുള്ള അധികാരവും സ്നേഹവും മനസ്സിലായി… രജനി ചേച്ചി.. ഒടുവിൽ ആ പേര് തെളിഞ്ഞു വന്നു… നീയറിഞ്ഞോ? എന്ത് എന്ന് ചോദിക്കും മുമ്പെ.. ഒരു കുഞ്ഞു മോളുടെ രൂപം നിറഞ്ഞു വന്നു…’ മോളുടെ കല്യാണമാണോ?’ അതേ, ഏപ്രിൽ പത്തിനാണ്..നീ വരണം, ഭാര്യയെയും കുട്ടികളെയും കൂട്ടി.. പിന്നെ നീ വരുമ്പോ അതും കൊണ്ടു വരണം…അത്രയേ മൂപ്പത്തി പറഞ്ഞുള്ളൂ…എന്താണ് അത് ? എനിക്ക് അധികം ആലോചിക്കേണ്ടി വന്നില്ല..

ചേച്ചിയുടെ മോള്..ഞങ്ങളുടെ ഭാഗത്തെ ആദ്യത്തെ കുഞ്ഞാവയായിരുന്നു..എല്ലാവരുടെയും കുഞ്ഞാവ.. രാവിലെ എന്റെ കൂടെ വന്നാൽ ചിലപ്പോൾ എല്ലാ കറക്കവും കഴിഞ്ഞ് ഉച്ചയോടു കൂടിയാണ് വാവ വീട്ടിലെത്തുക. തൊട്ടടുത്തുള്ള അമ്മയുടെ അനിയത്തിയുടെ വീട്ടിലോ മാമന്റെ വീട്ടിലോ മറ്റു കുട്ടികളോടൊപ്പം കളിയ്ക്കും. ഞങ്ങളുടെ തോളിൽ കരഞ്ഞുപിടിച്ച് കയറി പോരും. വാവയുടെ ചിരിയും കളിയും നിറഞ്ഞതായിരുന്നു ഞങ്ങളുടെ അധിക ദിവസങ്ങളും. സ്വാഭാവികമായും ഒട്ടേറെ ഫോട്ടോകളും ഞങ്ങളുടെ കുടുംബത്തിലെ എല്ലാവരുടെ ആൽബത്തിലും കാണുമായിരുന്നു. ഇന്നത്തെ പോലെ ഡിജിറ്റൽ രൂപത്തിൽ സൂക്ഷിക്കാൻ കഴിയാത്തതുകൊണ്ട് ഭൂരിഭാഗവും നഷ്ടപ്പെട്ടു.

മോൾക്ക്.എകദേശം രണ്ടു വയസ്സ് മാത്രം പ്രായമുള്ള സമയത്ത് ഒരു ഫോട്ടോയെടുത്ത് ലാമിനേറ്റ് ചെയ്തെടുത്തിരുന്നു.. ഇപ്പോഴും ബാംഗ്ലൂരിലെ ഞങ്ങളുടെ ആൽബത്തിൽ ആ പടം ഉണ്ട്. 20 വർഷത്തിലേറെ പഴക്കമുള്ള ഈ ഫോട്ടോയാണ് രജനിയേച്ചി..ചോദിക്കുന്നത്. കല്യാണ പെണ്ണിന് സമ്മാനമായി ആ ഫോട്ടോ തന്നെ കൊടുക്കണം.. ബോർഡ് ലാമിനേഷനാക്കി..ഇത്തിരി പത്രാസിൽ..(കല്യാണത്തിന് പോയാലും ഇല്ലെങ്കിലും)…

ഐസിഎസ്ഇയും സിബിഎസ്ഇയും പിന്നെ, അംഗനവാടി സിലബസും

നഴ്സറിയും എൽകെജിയും യുകെജിയുമൊന്നും നമ്മൾ പഠിച്ചിട്ടില്ല. നേരിട്ട് ഒന്നാം ക്ലാസ്സിലേക്കായിരുന്നു. അന്ന് ഇമ്മാതിരി പുന്നാര പരിപാടിയൊന്നുമില്ല. വീട്ടിൽ വല്ലാണ്ട് കുറുമ്പു കാണിയ്ക്കുന്നുണ്ടെങ്കിൽ സ്കൂളിൽ കൊണ്ടു പോയി ചേർക്കും. ചേർക്കുമ്പോ..മെയ് മാസത്തിലെ ഒരു ഡേറ്റ് അങ്ങ് ഡേറ്റ് ഓഫ് ബെർത്തായി ഫിക്സാക്കും. ഇന്നത്തെ പോലെ ബെർത്ത് സർട്ടിഫിക്കറ്റും ആധാറും ഒന്നില്ലായിരുന്നു..

മോളെ ആദ്യം ചേർത്തിയത് നാട്ടിലെ ഒരു ഐസിഎസ്ഇ സ്കൂളിലായിരുന്നു. കുറെ താരതമ്യം ചെയ്താണ് ഐസിഎസ്ഇ തിരഞ്ഞെടുത്തത്. രണ്ടു മാസം മാത്രമാണ് അവൾ അവിടെ പോയത്..അപ്പോഴേക്കും ബാംഗ്ലൂരിലേക്ക് പറിച്ചു നട്ടു..എല്ലാവരും നല്ലതെന്നു പറഞ്ഞ തൊട്ടടുത്ത സ്കൂളിൽ മകളെ ചേർത്തു.. . പാറു അതിവേഗം കാര്യങ്ങൾ പഠിച്ചു.. ഹിന്ദിക്കാരെയും കന്നഡക്കാരെയും മറികടന്ന് ക്ലാസ്സിലെ ആദ്യ മൂന്നിൽ ഒന്ന് എപ്പോഴും പാറുവായിരുന്നു. ആ സ്കൂൾ ഫോളോ ചെയ്തിരുന്നത് ഐഎസിഎസ് ഇ സിലബസ്സായിരുന്നു. കന്നഡയും ഹിന്ദിയും പഠിയ്ക്കാനുണ്ടായിരുന്നു.

പാറുവിന്റെ മൂന്നാമത്തെ സ്കൂൾ കെആർ പുരത്തിനടുത്തുള്ള ന്യു ഇൻഡസ് വാലി റെസിഡൻഷ്യൽ സ്കൂൾ.. അത് ഐസിഎസ്ഇ സിലബസ് ഫോളോ ചെയ്യുന്ന സ്കൂളായിരുന്നു. പിന്നീട് ഓഫിസിനടുത്തേക്ക് താമസം മാറിയപ്പോൾ തൊട്ടടുത്തുള്ള ഹോളിസ്പിരിറ്റ് സ്കൂളിൽ… ഇപ്പോ അവിടെ രണ്ടു വർഷമായി.. നാലാം ക്ലാസ്സിൽ.. പാറു ഇപ്പോഴും ക്ലാസ്സിൽ അതേ പ്രകടനം തുടരുന്നുണ്ട്.. ഇതുവരെ പഠിച്ചത് ഐസിഎസ്ഇ സിലബസ് അടിസ്ഥാനമാക്കിയാണ്.

ട്വിസ്റ്റ്

പല കാരണങ്ങളാൽ കിഷനെ നഴ്സറിയിൽ വിടാൻ പറ്റിയില്ല. എൽകെജിയിലേക്കാണ് നേരിട്ട് വിട്ടത്. വീടിന് തൊട്ടടുത്തുള്ള മോണ്ടിസോറി സിലബസ് സ്കൂളിലാണ് എൽകെജിയും യുകെജിയും പൂർത്തിയാക്കിയത്.(ഫീസിന് യാതൊരു കുറവുമില്ലായിരുന്നു. ഒരു വർഷത്തെ ഫീസ് 50000നു മുകളിലായിരുന്നു-ഇനി കഷ്ടി 15 ദിവസം കൂടിയേ ഉള്ളൂ യുകെജി പൂർത്തിയാകാൻ).

മോണ്ടിസോറി സിസ്റ്റത്തിന് യാതൊരു കുഴപ്പവുമില്ല. പക്ഷേ, നഴ്സറിയിൽ വിടാതെ എൽകെജിയിലും യുകെജിയിലും നേരിട്ട് വിട്ടാൽ ബാംഗ്ലൂരിലാണ് തുടർന്നു പഠിയ്ക്കുന്നതെങ്കിൽ ഇത്തിരി കുഴപ്പമുണ്ടെന്ന് പിന്നീട് മനസ്സിലായി. മോണ്ടിസോറിയ്ക്ക് മൂന്നു ഗ്രേഡുള്ള സിസ്റ്റത്തിലൂടെ തന്നെ കടന്നു വരണം എന്നാൽ മാത്രമേ കാര്യമുള്ളൂ..

ഒന്നാം ക്ലാസ്

സ്വാഭാവികമായും മോള് പഠിയ്ക്കുന്ന സ്കൂളിൽ തന്നെയാണ് (അടുത്ത അക്കാദമിക് ഇയറിലേക്ക്) മോനും ഒന്നാം ക്ലാസ് അഡ്മിഷനുവേണ്ടി ശ്രമിച്ചത്. എൻട്രൻസ് ഉണ്ട് പോലും. ഇംഗ്ലീഷിലും ഹിന്ദിയിലും കന്നഡയിലും ചോദ്യങ്ങൾ.. കാരണം… പറ‍ഞ്ഞത്…നിങ്ങളുടെ മകൻ ഐസിഎസ്ഇ സിലബസ് അല്ല ഫോളോ ചെയ്തത്.. ഞങ്ങൾ അക്കമഡേറ്റ് ചെയ്യണമെങ്കിൽ ഞങ്ങളുടെ സ്റ്റാൻഡേർഡ് വേണം..

അങ്ങനെ ഞാൻ ആദ്യമായി ആ സത്യം അറിഞ്ഞു.എൽകെജിയ്ക്കും യുകെജിയ്ക്കും പോലും സിലബസ് ഉണ്ടു പോലും… പിള്ളേര് ഒന്നാം ക്ലാസ്സിലെത്തുമ്പോഴേക്കും കന്നഡയും ഹിന്ദിയും നിർബന്ധമായും എഴുതാനും വായിക്കാനും പഠിപ്പിക്കുന്ന രീതിയിലുള്ളതാണ് ഈ സിലബസ്. നാലാം ക്ലാസ് മുതലാണ് നമ്മളൊക്കെ ഇംഗ്ലീഷ് പഠിച്ചു തുടങ്ങിയത്. അഞ്ചിൽ നിന്നാണ് ഹിന്ദി തുടങ്ങിയത്. ഇതാരോട് പറയാൻ.ഐസിഎസ്ഇ പോലെ സിബിഎസ്ഇ സിലബസ്സിനെയും അടിസ്ഥാനമാക്കി എൽകെജി യുകെജി ക്ലാസ്സുകൾ നടക്കുന്നുണ്ട്.. എല്ലാം കച്ചവടം.

.ഈ പിള്ളേരുടെ ഒരു കാര്യമെന്ന് മനസ്സിൽ പറഞ്ഞെങ്കിലും അഡ്മിഷൻ കിട്ടാതിരുന്നാൽ പണി പാളുമല്ലോ. (പെണ്ണുങ്ങൾ ഇക്കാര്യത്തിൽ ഇത്തിരി ഇമോഷണൽ ആയിരിക്കും. കൂടാതെ മക്കളെ എന്നിൽ നിന്ന് അകറ്റി നാട്ടിൽ പഠിപ്പിക്കാൻ മനസ്സും വരുന്നില്ല.). ടീച്ചറോട് എത്ര സംസാരിച്ചിട്ടും എൻട്രൻസ് അല്ലാതെ മറ്റൊരു മാർഗ്ഗവുമില്ല. അപ്പോ സംഗതി ഗോവിന്ദ..

എന്തായാലും ആ പ്രതീക്ഷ വിട്ടു.. പക്ഷേ, ഏറ്റവും രസകരമായ കാര്യം ഈ സ്കൂളിൽ ടീച്ചർ അവനോട് ചോദിച്ച ഒരു ചോദ്യത്തിനും അവൻ ഉത്തരം പറയാതിരുന്നില്ല.. അതേ..മോണ്ടിസോറിയുടെ പ്രായോഗികതയ്ക്ക് മുന്നിൽ ടീച്ചർ പോലും പകച്ചു.. പക്ഷേ, ശാഠ്യം ഒഴിവാക്കാൻ തയ്യാറായില്ല..

പുതിയ അഡ്മിഷൻ
എന്തായാലും മോളുടെ സ്കൂളിൽ മോന് അഡ്മിഷൻ കിട്ടില്ലെന്ന് ബോധ്യമായതോടെ മറ്റു സ്കൂളുകൾ തിരയാൻ തുടങ്ങി. അതിന്റെ ഭാഗമായി വീടിന് തൊട്ടടുത്തുള്ള പല സ്കൂളുകളിലും പോയി നോക്കി. അവിടെ 50 ശതമാനത്തോളം സ്ഥലത്തും മേൽപ്പറഞ്ഞ ന്യായങ്ങൾ നിരത്തി. ചിലർ പറഞ്ഞ ഫീസ്..ആ സ്ഥാപനത്തിന്റെ നിലവാരത്തിനും യോജിക്കുന്നതായിരുന്നില്ല.. നല്ല ഡോണേഷൻ..

അങ്ങനെയിരിക്കെയാണ് വീടിന് തൊട്ടടുത്തുള്ള, ഇന്ത്യയൊട്ടാകെ നെറ്റ് വർക്കുള്ള സ്കൂളിനെ കുറിച്ച് ആലോചിച്ചത്.. രണ്ടു വർഷം മുമ്പ് പുതിയ സ്ഥലത്ത് എത്തിയപ്പോൾ ഈ സ്കൂളിന്റെ അടുത്തേക്കേ പോയിരുന്നില്ല..കാരണം ആ സ്കൂളിന്റെ പേരിനു കൂടെ ടെക്നോ എന്ന വാക്കുണ്ടായിരുന്നു. എന്തോ അതിനോട് ഇപ്പോഴും പൊരുത്തപ്പെടാനാകില്ല. എന്തായാലും ടെക്നോ തുടങ്ങുന്നത് ആറു മുതലാണ്. അതുവരെ ഇത് സാധാരണ സിബിഎസ്ഇ സ്കൂളാണ്). പുതിയ തിരച്ചിലിനിടയിൽ ഒരുദിവസം വെറുതെ ഒന്നുകയറി നോക്കി.. ഫീസ് മോളുടെ സ്കൂളിന്റെ ഡബിൾ വരും.. ഡൊണേഷൻ കാര്യമായി ഇല്ല.. മോണ്ടി സോറി സ്കൂളിന്റെ കാര്യം പറഞ്ഞപ്പോൾ..അവർ കുട്ടിയോട് സംസാരിച്ചു..അവർ കൺവിൻസ്ഡ്.. അഡ്മിഷൻതരാമെന്ന് സമ്മതിക്കുകയും ചെയ്തു.. അന്നു തന്നെ കിഷനെ ആ സ്കൂളിൽ ചേർത്തി..(അടുത്ത വർഷത്തേക്ക്)

നമ്മുടെ ഐസിഎസ്ഇ പ്രേമവും പതുക്കെ ചോർന്നു തുടങ്ങിയിരുന്നു. അതിനു പ്രധാനകാരണം സർക്കാർ ഐസിഎസ്ഇയെയും സിബിഎസ്ഇയെയും ലയിപ്പിക്കും എന്ന വാർത്തയും നാട്ടിലേക്ക് പോകേണ്ട സാഹചര്യം വന്നാൽ വേണ്ടത്ര ഐസിഎസ്ഇ സ്കൂൾ ഉണ്ടാകില്ലെന്ന തിരിച്ചറിവുമാണ്.. അങ്ങനെ ഐസിഎസ്ഇ വാദക്കാരനായ എന്റെ മോൻ സിബിഎസ്ഇയായി. എന്തുകൊണ്ട് ഐസിഎസ്ഇ വാദക്കാരനായി എന്നത്..പിന്നീട് വിശദമാക്കാം..നീണ്ടകഥയാണ്. വാസ്തവത്തിൽ കേരള സ്റ്റേറ്റ് സിലബസ്സി്ന‍റെ ആളാണ് നമ്മൾ. ഐസിഎസ്ഇയും സിബിഎസ്ഇയും താരതമ്യം ചെയ്യുമ്പോൾ എന്ന ചോദ്യത്തിന് ഞാൻ ഓപ്റ്റ് ചെയ്തതത് ഐസിഎസ്ഇയാണെന്നു മാത്രം..

 പ്രശ്നം
മോളുടെ സ്കൂൾ ഒരു ഭാഗത്ത്..മകന്റെ സ്കൂൾ മറ്റൊരു അറ്റത്ത്.. ശനിയാഴ്ച പിടിഎ മീറ്റിങ് വിളിച്ചാൽ അച്ഛൻ ഒരു ഭാഗത്തേക്കും അമ്മ ഒരു ഭാഗത്തേക്കും പോകേണ്ടി വരും.രണ്ട് സ്കൂളിലെയും അവധി ദിവസങ്ങലും വ്യത്യാസമുണ്ട്…നിലവാരത്തിലും വ്യത്യാസമുണ്ട്. നാളെ ഒരാൾ എന്നെ മോശം സ്കൂളിൽ ചേർത്തിയെന്ന ആരോപണവുമായി വരരുതല്ലോ..?

പക്ഷേ, നിലവിലെ സ്കൂൾ വിട്ടു വരാൻ മോൾക്ക് മനസ്സില്ല.. അവസാനം നാലഞ്ച് ദിവസം അവളുമായി നിരന്തരം ഇൻട്രാക്ഷൻ നടത്തി…അങ്ങനെ ആ തീരുമാനത്തോട് അവളും യോജിച്ചു…അവളുടെ അഡ്മിഷനും കിഷന്റെ സ്കൂളിലേക്ക്.(അടുത്ത അക്കാദമിക് ഇയർ).. അങ്ങനെ ആറു വർഷത്തോളമായി ഐസിഎസ്ഇ സിലബസ് ഫോളോ ചെയ്യുന്ന മകൾ സിബിഎസ്ഇ സ്കൂളിലേക്ക്.. വീണ്ടും ബജറ്റ് പാളുന്നു..

സങ്കടവും ദേഷ്യവും ഒന്നിച്ച്
അക്കാദമിക് ഇയർ കഴിഞ്ഞാൽ മോളുടെ ടിസി വാങ്ങുന്ന കാര്യം സംസാരിക്കാനാണ് ഇന്നു സ്കൂളിലെത്തിയത്. ടിസിയുടെ കാര്യം പറഞ്ഞപ്പോൾ രണ്ടു തവണയും സംസാരിച്ച സ്വരമല്ല.. മകന് വേണമെങ്കിൽ സ്കൂളിൽ അഡ്മിഷൻ തരാമെന്ന് ടീച്ചർ. ഞാൻ പറഞ്ഞു. മറ്റേ സ്കൂളിൽ. ഡോണേഷൻ കൊടുത്തു പോയി..ഒടുവിൽ ടിസി തരാമെന്ന ഉറപ്പിലൂടെ പടിയിറങ്ങി.

അത് എന്തായാലും തരേണ്ട സംഗതിയാണെങ്കിലും… സങ്കടം വരാൻ കാരണമുണ്ട്. മകളെ ചേർത്തിയ സ്കൂൾ ഞങ്ങളുടെ പ്രദേശത്ത് നിലവാരവും ചെലവും കൂടി താരതമ്യം ചെയ്യുമ്പോൾ ഏറ്റവും മികച്ചതാണെന്ന് വേണമെങ്കിൽ പറയാം. ചെലവ് ഇരട്ടിയാക്കിയതിനു ശേഷമാണ് ഈ ഔദാര്യമേ.. പക്ഷേ ഏറ്റവും വലിയ മെച്ചം.. വീട്ടിൽ നിന്നും കഷ്ടി 250 മീറ്റർ മാത്രമേ ഇനി മക്കളുടെ സ്കൂളിലേക്ക് ഉള്ളൂവെന്നതാണ്.. അടുത്ത അക്കാദമിക് ഇയറിൽ കുട്ടികൾക്ക് സ്കൂൾ ബസ്സിന്റെ കാത്തിരിപ്പുണ്ടാകില്ലെന്ന് ചുരുക്കം.

എന്തിനാണ് ഈ സിലബസ്? എൽകെജി, യുകെജി, ഒന്നാം ക്ലാസ് പ്രവേശനങ്ങൾ കൂടുതൽ സുതാര്യമാകണം.. ഈ സിലബസ് തട്ടിപ്പിൽ നിന്നും കുട്ടികളെ രക്ഷിക്കണം. ആദ്യം ഒന്നാം ക്ലാസ്സിലെത്തട്ടെ….അമിത ലോഡാണ് ഇന്ന് കുട്ടികൾക്ക്… ഇങ്ങനെ പോസ്റ്റിടാനെ നമുക്കും പറ്റൂ..അല്ലാതെന്ത് ചെയ്യാൻ..സിസ്റ്റം അല്ലേ..സിസ്റ്റം.. നാട്ടിലായിരുന്നെങ്കിൽ നല്ല ഗവൺമെന്റ് സ്കൂളിൽ ചേർത്തിയാൽ അതിനോളം വരില്ല ഒന്നും..ഇവിടെ അങ്ങനെ ചെയ്താൽ പണി പാളും.. കാരണം ഇപ്പോ കന്നഡ ഭാഷ എന്ന രീതിയിൽ പഠിച്ചാൽ മതി.. അങ്ങനെ ചെയ്താൽ എല്ലാം കന്നഡയാകും..ആർക്കും ഒന്നും പറഞ്ഞു കൊടുക്കാൻ സാധിക്കില്ല..

പാറുവിന് മലയാളം ഒപ്പിച്ചു വായിക്കാനറിയാം. പക്ഷേ, കിഷനെ സംബന്ധിച്ചിടത്തോളം മലയാളം നമ്മുടെ ഭാഷ മാത്രമാണ്. നമ്മൾ സംസാരിക്കുന്ന ഭാഷ… ഹിന്ദി അക്ഷരങ്ങളും കന്നഡ അക്ഷരങ്ങളും അറിയാം. അവൻ ഒന്നു താളത്തിലായി വന്നിട്ടു വേണം മലയാളം പഠിപ്പിക്കാൻ.. എനിക്ക് പ്രവാസി സുഹൃത്തുക്കളോട് പറയാനുള്ളത്..പിള്ളേരെ എങ്ങനെയെങ്കിലും മലയാളം എഴുതാനും വായിക്കാനും പഠിപ്പിക്കണമെന്നാണ്..ഇല്ലെങ്കിൽ ഒന്നുമില്ല.. പക്ഷേ, ഉണ്ടെങ്കിലോ?…അതിന്റെ മെച്ചം..അതു വാക്കുകളിൽ ഒതുങ്ങുന്നതല്ല..അനുഭവിച്ചു തന്നെ അറിയണം…നീണ്ട സ്കൂൾ അവധിക്കാലം മലയാളം പഠനത്തിനായി ഉപയോഗിക്കൂ…