Category Archives: Views

ഇന്നത്തെ മാധ്യമ അന്തരീക്ഷത്തിൽ അന്നത്തെ മാധ്യമ സങ്കൽപ്പവുമായി ചിലർ…

 
എഡിറ്റർ എല്ലാമെല്ലാമായിരുന്ന കാലമുണ്ടായിരുന്നു. കരിയറിന്റെ തുടക്കകാലത്തും ഞാൻ എഡിറ്റോറിയലിന്റെ പവർ തിരിച്ചറിഞ്ഞിരുന്നു.
എന്നാൽ മത്സരവും അമിത വാണിജ്യവത്കരണവും ഈ കൺട്രോൾ സെയിൽസ് ടീമിന്റെ കൈയിലേക്കും അതിലൂടെ മാനേജ്മെന്റിന്റെ കൈകളിലേക്കുമെത്തിയത് അനുഭവിച്ച് അറിഞ്ഞവരാണ് നമ്മൾ.
 
വാർത്താ മൂല്യത്തിൽ വിയോജിപ്പ്
മംഗളം വാർത്തയോട് സാങ്കേതികപരമായി ഒരു യോജിപ്പുമില്ല. അതേ സമയം ആ വാർത്ത കൊടുത്തതി്ന‍റെ പേരിൽ മംഗളത്തിനെ കല്ലെറിയുന്ന മാധ്യമപ്രവർത്തകരോട് യോജിക്കാനാകില്ല. ഒരു മാധ്യമപ്രവർത്തകന് ഇത്തരം വാർത്തകളിൽ എത്രമാത്രം ഇടപെടാൻ പറ്റും എന്നത് അതിനുള്ളിൽ ജോലി ചെയ്യുന്നവർക്ക് അറിയാം. ആകെ ചെയ്യാവുന്നത്..എങ്ങനെ അവതരിപ്പിക്കണം എന്ന കാര്യം മാത്രമാണ്.. പറ്റാത്തത് ചെയ്യാൻ നിൽക്കരുത് എന്നു പറയാൻ പറ്റിയ സാഹചര്യമാണോ ഇന്ന് മാധ്യമമേഖലയിൽ നിലനിൽക്കുന്നത്. പട്ടിണിയായി പോകും മക്കളെ.
 
മൂലധന താത്പര്യങ്ങൾ
മാനേജ്മെന്റോ സെയിൽസ് ടീമോ കൊടുക്കാൻ തീരുമാനിച്ച വാർത്ത ആദർശത്തിന് വിരുദ്ധമായതുകൊണ്ട് നിങ്ങൾക്ക് കൊടുക്കാതിരിക്കാനാകില്ല. അതുപോലെ അവരുടെ താത്പര്യം കൊണ്ട് കൊടുക്കണ്ട എന്നു പറഞ്ഞ വാർത്ത കൊടുത്താലുള്ള സമ്മർദ്ദം എത്രമാത്രമായിരിക്കുമെന്ന് വൻകിട മീഡിയാ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്ക് അറിയാം. വാർത്ത അവതരിപ്പിച്ചവരെ പോലും തെറി വിളിച്ചു കൊണ്ട് ചില ആദർശക്കുട്ടന്മാർ ഇറങ്ങിയിട്ടുണ്ട്. അത്രയ്ക്ക് വേണോ.. നാട്ടുകാർ കല്ലെറിയട്ടെ.. അവർക്ക് അതിന് അവകാശമുണ്ട്. കാരണം നമ്മൾ ഈ ചെയ്യുന്നതെല്ലാം അത്ര ശരിയല്ലെന്ന് നമുക്ക് തന്നെ അറിയാം.
 
ചാരിത്രപ്രസംഗം നടത്താൻ  എളുപ്പം
പക്ഷേ, ഇത്തരം ഒരു ഓഡിയോ കിട്ടിയാൽ, അതിലെ ശബ്ദം കൃത്യമാണെന്ന് ബോധ്യമുണ്ടെങ്കിൽ(സോഴ്സ് കാണുമല്ലോ), ഇന്നത്തെ എത്ര മുഖ്യധാരാ മാധ്യമങ്ങൾ അത് കൊടുക്കാതിരിക്കും. പരാതിക്കാരിയുണ്ടോ എന്നതല്ല നമ്മുടെ വിഷയം, ശബ്ദം ഉണ്ടോ, ഓഡിയോ ഉണ്ടോ എന്നതാണ് ..കിട്ടിയ സാധനം മാന്യമായി അവരെ അറിയിക്കുന്നത് കമേഴ്സ്യൽ ആംഗിളിൽ(ഇന്നത്തെ) നമ്മുടെ കടമയാണ്. മാനേജ്മെന്റ് സമ്മതിക്കുകയാണെങ്കിലോ നിർദ്ദേശിക്കുകയാണെങ്കിലോ സാങ്കേതികമായി വിയോജിക്കുന്ന ഈ വാർത്ത ലീഡാക്കേണ്ടി വരും. അതിനെ പരമാവധി മുതലാക്കുകയും ചെയ്യും. വെയിലുള്ളപ്പോൾ വൈക്കോൽ ഉണക്കുമെന്ന് ചുരുക്കം. ഇവിടെ നല്ല കച്ചവടക്കാരനാകാനേ ഇന്നത്തെ മാധ്യമപ്രവർത്തകന് പറ്റൂ.
എ‍ഡിറ്റർ സുകുമാർ അഴിക്കോട് എന്നിട്ടും.
ഇന്ത്യാ വിഷനിലൂടെ രജീനയുടെ വെളിപ്പെടുത്തൽ. വർത്തമാനം മാനേജ്മെന്റ് ആ വാർത്ത കൊടുക്കരുതെന്ന് നിർദ്ദേശിക്കുന്നു. ചാനലുകളെല്ലാം കുഞ്ഞാലിക്കുട്ടിക്കെതിരേയുള്ള ആ വാർത്ത ആഘോഷിക്കുമ്പോൾ..ഞങ്ങൾ നോക്കിയിരിക്കുന്നു. ഈ വാർത്തയിൽ പറയുന്ന ആരോപണങ്ങൾ തെറ്റാണെന്ന കുഞ്ഞാലിക്കുട്ടിയുടെ  പ്രസ്താവനയെങ്കിലും കൊടുക്കണമെന്ന് ഞങ്ങൾ.. പക്ഷേ, ഒന്നും ചെയ്യാനായില്ല. പിറ്റേ ദിവസം ചന്ദ്രികയിൽ പോലും കുഞ്ഞാലിക്കുട്ടിയുടെ പ്രസ്താവനയുണ്ടായിരുന്നു. പറഞ്ഞു വരുന്നത് സംഗതികൾ ഇപ്പോൾ പത്രപ്രവർത്തകരുടെ കൈയിലല്ലെന്നും..അവർ വെറും ഉപകരണങ്ങൾ മാത്രമാണെന്നും.. ചെയ്യാൻ ഏൽപ്പിച്ച ജോലി നന്നായി ചെയ്യുക മാത്രമാണ് അവരുടെ ധർമമെന്നു ചിന്തിക്കുന്നവരാണ് ഭൂരിഭാഗമെന്നും പറയുക മാത്രം ചെയ്യുന്നു.  കടുത്ത ജീവിത പ്രതിസന്ധിക്കിടയിലും ഇത്തരം മാനേജ്മെന്റ് നിലപാടുകൾക്കെതിരേ മുട്ടുമടക്കാതിരിക്കുകയും ജോലിയില്ലാതെ തെണ്ടി നടക്കുകയും ചെയ്യുന്നവരെ ആരാധനയോടു കൂടിയേ നോക്കൂ.. കാരണം നമുക്ക് ഉറപ്പുള്ള ശരി ചെയ്യുന്നവരാണവർ..
 
വാൽക്കഷണം: പുറത്തുനിന്നുള്ളവർക്ക് ഈ ഫീലിങ് മനസ്സിലാകില്ല. സംഘടനാ മാധ്യമങ്ങളെ ഇതിൽ നിന്നും മാറ്റി നിർത്താം. അവർക്ക് ആദർശം കാത്തുസൂക്ഷിക്കാൻ സംഘടന പണം തന്നോളും.

ആധാറിനെ എല്ലായിടത്തും ഘടിപ്പിച്ചാൽ എന്താ കുഴപ്പം?

ആധാര്‍ എന്നത് കോണ്‍ഗ്രസ് സര്‍ക്കാര്‍ കൊണ്ടു വന്ന സംഗതിയാണ്. ചില അന്തം കമ്മികളെയും സംഘികളെയും പോലെ അതുകൊണ്ടു മാത്രം അതിനെ എതിര്‍ത്തിരുന്നില്ല. ബിജെപിക്കാര്‍ ഒരു കാലത്ത് എതിർ പ്രചാരണം പോലും നടത്തിയിരുന്നെങ്കിലും ഭരണമേറ്റെടുത്ത ഉടനെ അവരും ആധാറിന്റെ ആളുകളായി.
 
ആധാര്‍ എന്നത് നമുക്ക് പുതിയ കാര്യമായിരിക്കും. പക്ഷേ, അനേകം രാജ്യങ്ങളില്‍ ഇതിനു സമാനമായ സംവിധാനമുണ്ട്.. ആധാറിനെ അന്നും ഇന്നും പിന്തുണയ്ക്കുന്നു. അതിനെ എല്ലാ സംവിധാനങ്ങളുമായി ഘടിപ്പിക്കുന്നത് നല്ലതാണെന്ന് വിശ്വസിക്കുന്നു. ബാങ്കുമായും പാന്‍കാര്‍ഡുമായും ക്ഷേമപദ്ധതികളുമായും എല്ലാം..
 
പതുക്കെ പതുക്കെയാണെങ്കിലും ഓരോ ഇന്ത്യക്കാരനും ഒരു യൂനിക് നമ്പര്‍ എന്ന ആശയം നടപ്പാക്കണം. അതിലെ തെറ്റുകൾ തിരുത്തപ്പെടണം. ഇത്തരം ഘടിപ്പിക്കലിലൂടെ മാത്രമേ ആധാറിനെ ശുദ്ധീകരിച്ചെടുക്കാന്‍ സാധിക്കൂ.. വാസ്തവത്തില്‍ ഒരോ ആഡിങും ചെക്കിങാണ്. സാധാരണക്കാരനായ എനിക്ക് ആധാര്‍ എവിടെയെങ്കിലും ഘടിപ്പിക്കുന്നതുകൊണ്ട് എന്തെങ്കിലും നഷ്ടമുള്ളതായി തോന്നുന്നില്ല. ശമ്പളം കിട്ടുന്നതിന് കൃത്യമായി നികുതിയും കൊടുക്കുന്നുണ്ട്.

കണ്ണടച്ച് കേരളത്തെ കണ്ണൂരാക്കരുത്.

കേരള പോലിസ് ആക്ട് 73ാം വകുപ്പ് അനുസരിച്ച് ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ ശാഖാ പ്രവര്‍ത്തനം നിരോധിക്കുന്ന ഉത്തരവ് തയ്യാറാക്കുന്നുണ്ട് പോലും. മുഖ്യമന്ത്രി കണ്ണ് കാട്ടിയാല്‍ നിയമം പ്രാബല്യത്തില്‍ വരും. എന്താ അല്ലേ…എന്നാല്‍ എന്താണ് ഇത്തരം ഒരു ഉത്തരവിന്‍റെ പ്രസക്തി?

സ്വാഭാവികമായും പല സംശയങ്ങളും ഉയരും. കേരളത്തില്‍ എവിടെയൊക്കെയാണ് ശാഖകള്‍ ക്ഷേത്ര കോമ്പൗണ്ടിനുള്ളില്‍ പ്രവര്‍ത്തിക്കുന്നത്? ദേവസ്വം ബോര്‍ഡിന്റെ നിയന്ത്രണത്തിലുള്ള ക്ഷേത്രങ്ങളില്‍ ആര്‍എസ്എസിന്റെ ശാഖകള്‍ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയത് ആരാണ്? ഏതൊക്കെ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ ശാഖകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

കണ്ണടച്ച് കേരളത്തെ കണ്ണൂരാക്കരുത്. ദേവസ്വം ക്ഷേത്രങ്ങളില്‍ ശാഖകള്‍ പ്രവര്‍ത്തിക്കുന്നത് വളരെ കുറവാണ്. കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങളില്‍ ക്ഷേത്രങ്ങളെ ചുറ്റിപ്പറ്റി ആര്‍എസ്എസ് ശക്തി പ്രാപിച്ചുവരുന്നുണ്ടെന്ന് മുറവിളി കൂട്ടുന്നത് സിപിഎമ്മുകാരനല്ല, കോണ്‍ഗ്രസുകാരാണ്്. അവര്‍ പറയുന്നത് സത്യമാണു താനും. ഈ സാഹചര്യത്തെ സമാന്യവത്കരിച്ച് കണ്ണൂരിനെ കേരളമാക്കാനുള്ള ശ്രമമാണിത്. അധിക ശാഖകളും പ്രവര്‍ത്തിക്കുന്നത് കുടുംബ ക്ഷേത്രങ്ങളിലോ ആര്‍എസ്എസുകാര്‍ക്ക് നിയന്ത്രണമുള്ള ക്ഷേത്രങ്ങളോട് അനുബന്ധിച്ച സ്ഥലങ്ങളിലോ ആര്‍എസ്എസുകാരുടെ തന്നെ സ്ഥലങ്ങളിലോ ആണ്.. പിന്നെ എന്തിനാണ് ഈ കാടടച്ച വെടിയെന്നു മാത്രം മനസ്സിലാകുന്നില്ല.

സര്‍ക്കാറിന്റെ ഇത്തരം നടപടികള്‍ ആര്‍എസ്എസിനെ തഴച്ചു വളരാന്‍ മാത്രമേ സഹായിക്കൂ. കൗമാരക്കാരുടെയും യുവാക്കളുടെയും ഒരു ഒഴുക്ക് തന്നെ ആര്‍എസ്എസ് പാളയത്തിലേക്കുണ്ടെന്ന യാഥാര്‍ത്ഥ്യം ഉള്‍കൊണ്ടു വേണം ഇത്തരം കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍. പ്രത്യേകിച്ചും കമ്യൂണിസ്റ്റ് പാര്‍ട്ടി നയിക്കുന്ന ഒരു സര്‍ക്കാറിന് നിലവിലുള്ള ട്രെന്‍ഡ് പല പഴയ സംഭവങ്ങളും ഓര്‍മയിലെത്തിക്കും.. ഇത്തരം ഒരു ഒഴുക്കില്‍ നിന്നാണ് ഇന്നത്തെ സിപിഎം പോലും ശക്തി പ്രാപിച്ചത്.

ആര്‍ക്കാണ് ശാഖയില്‍ പോകാന്‍ നേരം?
ഒരു കാര്യം ഉറപ്പ് പറയാം. കേരളം ആകെ നോക്കുകയാണെങ്കില്‍ ശാഖകള്‍ ക്ഷയിച്ചു വരികയാണ്. പക്ഷേ, കണ്ണൂര്‍, കാസര്‍ക്കോട് ബെല്‍റ്റിലാണ് ഇത് കൂടുതല്‍ കരുത്താര്‍ജ്ജിച്ചു വരുന്നത്. ഈ പ്രദേശങ്ങളെ മാത്രം ലക്ഷ്യമാക്കി ഒരു ഉത്തരവിറക്കിയാല്‍ അത് ഉറങ്ങി കിടക്കുന്ന പല ശാഖകളെയും ഉയര്‍ത്തെഴുന്നേല്‍പ്പിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. സംഘടനാപരമായി ആര്‍എസ്എസിനെ കൂടുതല്‍ കരുത്താര്‍ജ്ജിക്കാന്‍ ഈ ഉത്തരവ് സഹായിക്കും.

സംഭവം വര്‍ഗ്ഗീയമാകുമ്പോള്‍

സിപിഎമ്മിന്റെ മതനിരപേക്ഷത ന്യൂനപക്ഷ പ്രീണനമാണെന്ന് സംഘപരിവാര സംഘടനകള്‍ പണ്ടേ പരാതി പറയുന്ന കാര്യമാണ്. ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട സംഘടനാപ്രവര്‍ത്തനവും ആയുധനപരിശീലനവുമാണ് പിണറായി സര്‍ക്കാര്‍ നിരോധിക്കാന്‍ നോക്കുന്നത്. അത് ഉണ്ടെന്ന് അംഗീകരിക്കുന്നത് മറ്റു ചിലത് ഇല്ലെന്ന അംഗീകരിക്കല്‍ കൂടിയാണെന്നതാണ് വാസ്തവം.

നിങ്ങള്‍ക്ക് മുസ്ലീം പള്ളികളില്‍ കയറാന്‍ ധൈര്യമുണ്ടോ? ഇത്തരമൊരു ഉത്തരവ് മുസ്ലീം ക്രിസ്ത്യന്‍ പള്ളികളെ ലക്ഷ്യമാക്കി ഇറക്കാന്‍ ധൈര്യമുണ്ടോ? എന്നിട്ടല്ലേ അവിടെ നിന്ന് ഒരുത്തനെ അറസ്റ്റ് ചെയ്യുന്നത്. അതേ, ഹിന്ദുക്കള്‍ സംഘടിതമായി നില്‍ക്കാത്തതാണ് ഇത്തരം കുതിരകയറലിനു കാരണമെന്ന് സംഘികള്‍ക്ക് മുറവിളി കൂട്ടാനുള്ള ഒരു അവസരമാണിത് നല്‍കുന്നത്. ഇത്തരം വിഷയങ്ങളെ കൂടുതല്‍ ഗൗരവബോധത്തോടെ സമീപിക്കാന്‍ പിണറായി സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ ബിജെപി ഒരു സീറ്റില്‍ നിന്നും പത്തുസീറ്റിലേക്ക് എളുപ്പത്തില്‍ വളരുമെന്ന കാര്യത്തില്‍ സംശയം വേണ്ട.

അസംഘടിത മേഖലയിലുള്ള അന്യസംസ്ഥാനക്കാര്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കണം

അന്യസംസ്ഥാന തൊഴിലാളികളെ പറഞ്ഞു വിടാനുള്ള ധാര്‍മികമായ ഒരു അവകാശവും മലയാളികള്‍ക്കില്ല. പക്ഷേ,നിലവിലുള്ള അവസ്ഥ തുടര്‍ന്നാല്‍ എല്ലാം അടിഞ്ഞുകൂടാനുള്ള ഒരു സ്ഥലമായി കേരളം മാറും. ഏറ്റവും എളുപ്പ വഴി വരുന്നവര്‍ക്കെല്ലാം ആധാര്‍കാര്‍ഡ് ഉണ്ടെന്ന് ഉറപ്പാക്കിയാല്‍ മാത്രം മതി. ഏറ്റവും ചുരുങ്ങിയത് അസംഘടിത മേഖലയില്‍ ജോലിയെടുക്കാന്‍ വരുന്നവരിലെങ്കിലും.

ആധാര്‍കാര്‍ഡോ പാസ് പോര്‍ട്ടോ ഇല്ലാത്തവനെ ജോലിക്കു വെച്ചാല്‍ മുതലാളി കുടുങ്ങും എന്നാക്കണം. ഒരു കന്പനിയില്‍ പുതുതായി ജോയിന്‍ ചെയ്യുന്ന ഓരോരുത്തര്‍ക്കും ആധാര്‍കാര്‍ഡ് ഉണ്ടെന്ന് ഉറപ്പ് വരുത്തണം. ഇല്ലാത്തവര്‍ക്ക് അത് ഇവിടെ നിന്നു തന്നെ എടുത്തു കൊടുക്കാനുള്ള സംവിധാനം കന്പനി തന്നെ ഉണ്ടാക്കി കൊടുക്കണം. ഇതോടെ വരുന്നത് ബംഗ്ലാദേശി ആണെങ്കിലും അവന്‍റെ വിരലടയാളവും മറ്റും റെക്കോര്‍ഡിലാകും.

വാലിഡ് ആയ എന്തെങ്കിലും ഐഡി കാര്‍ഡെങ്കിലും ഇല്ലാതെ കേരളത്തിലേക്ക് പോകാന്‍ സാധിക്കില്ലെന്ന് ബോധ്യപ്പെടണം. വാലിഡ് ആയ ഐഡി കാര്‍ഡുള്ള ഏതൊരാള്‍ക്കും ആധാര്‍ കാര്‍ഡ് കേരളത്തില്‍ നിന്നും ഉണ്ടാക്കാം. ഇപ്പോള്‍ കേരളത്തിലെത്തുന്ന അസം, ബംഗാള്‍ മേഖലയില്‍ നിന്നുള്ള പലരുടെയും കൈവശമുള്ളത് ഒറിജിനല്‍ ഇലക്ഷന്‍ ഐഡി കാര്‍ഡ് അല്ലെന്ന് ഉറപ്പാണ്. ഇനി എല്ലാം ആധാര്‍ എന്ന യൂനിക് നന്പറില്‍ ഘടിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. പോലിസ് കേസുണ്ടെങ്കില്‍ അതും ഇനി ആധാര്‍ കാര്‍ഡിലൂടെ തിരിച്ചറിയാനാകും.

ഓരോരുത്തര്‍ക്കും ഓരോ യൂനിക് നന്പറായതിനാല്‍ ആധാര്‍ വ്യാജമായി ഉണ്ടാക്കുന്നതിന് സാങ്കേതികമായി ഏറെ ബുദ്ധിമുട്ടുണ്ട്. മൊബൈലില്‍ പോലും ആധാര്‍ നന്പര്‍ ചെക്ക് ചെയ്യാന്‍ ഉദ്യോഗസ്ഥന്മാര്‍ക്ക് സാധിക്കുന്ന സംവിധാനം റെഡിയായി വരുന്നുണ്ട്. ആധാര്‍ നന്പര്‍ മാത്രം പറഞ്ഞു കൊടുത്താല്‍ മതി.. കാര്‍ഡ് പോലും വേണ്ട…

മലയാളി ഗള്‍ഫില്‍ പോകുന്നതിനെയും ഇതിനെയും താരതമ്യം ചെയ്യരുത്. പാസ് പോര്‍ട്ട് എന്ന രേഖയുമായാണ് നമ്മള്‍ അവിടെ എത്തുന്നത്. ഇവന്‍ ചാത്തനാണോ പോത്തനാണോ, തിരിച്ചറിയാനുള്ള എല്ലാ സംവിധാനവും ഉണ്ട്. അസമിലേക്ക് നുഴഞ്ഞു കയറി അവിടെ നിന്നും ഉത്തരേന്ത്യക്കാരന്‍ എന്ന വ്യാജേന ഒരു കെട്ട് കള്ള നോട്ടുമായെത്തുന്നവരെ ആധാറില്‍ കുടുക്കിയിട്ടേ പറ്റൂ.  എല്ലാവിധ ഗുണ്ടായിസവും നടത്തി കേരളത്തിലേക്ക് രക്ഷപ്പെടുന്ന പ്രവണത കൂടി വരികയാണ്. ആധാര്‍കാര്‍ഡ് ഉണ്ടെങ്കില്‍ ഇവിടം മുതല്‍ ട്രാക്കിങിലാകുമല്ലോ?  കേരളത്തിലെ ആവശ്യത്തിന് ആധാര്‍കാര്‍ഡിനെ ഔദ്യോഗിക രേഖയാക്കാന്‍ പ്രേരിപ്പിക്കുക. അതു മാത്രമേ മാര്‍ഗ്ഗമുള്ളൂ.

ചുരുങ്ങിയത് അയാളെ കൊന്നത് ഈ കന്പനിയില്‍ ഈ പേരില്‍ പ്രവര്‍ത്തിച്ചിരുന്ന ആ ആധാര്‍ കാര്‍ഡിന് ഉടയാണെന്നെങ്കിലും തിരിച്ചറിയാമല്ലോ? അസംഘടിത മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ പ്രവാസിമലയാളികള്‍ക്കും ഇത് ബാധകമാണ്. കന്പനി ജോലികളില്‍ ഇതിന‍്റെ കാര്യമില്ല. അവിടത്തെ ഐഡി കാര്‍ഡ് തന്നെ ധാരാളം. കാരണം രേഖകള്‍ പരിശോധിച്ചിട്ടാണ് അവര്‍ ജോലിക്കെടുക്കുന്നത്.

 

മോദിയുടെ സോമാലിയ ചാണ്ടിക്ക് അനുഗ്രഹമാകുന്പോള്‍

മോദി ആദിവാസി-ദളിത് കുട്ടികളുടെ മരണനിരക്കിനെ സോമാലിയയോട് താരതമ്യം ചെയ്തത് ഇത്തിരി കൂടി പോയെന്ന് എല്ലാവര്‍ക്കുമറിയാം. ഇത് ഇങ്ങനെ വേര്‍തിരിച്ചു പറയാതെ ഉമ്മന്‍ചാണ്ടിയുടെ ആവേശത്തില്‍ സഖാക്കളും അണി ചേര്‍ന്നത് മോദിയായതുകൊണ്ടു മാത്രമാണ്. കേരളത്തിലെ ഭൂരിഭാഗത്തിനും മോദിയേ പണ്ടേ ഇഷ്ടമല്ല. കേരളത്തെ സോമാലിയയുമായി മോദി താരതമ്യം ചെയ്തിട്ടില്ലെന്ന സത്യം ഉയര്‍ത്തിക്കാട്ടാന്‍ ഇടതുപക്ഷ സോഷ്യല്‍ മീഡിയക്കാര്‍ ശ്രമിച്ചതുമില്ല.

മോദിയുടെ പ്രസംഗത്തിലെ ഭാഗം

“Yahan Kerala ki janjaati, janta, ST Scheduled Tribe, usmey jo child death ratio hai, Somalia se bhi sthiti khatarnaak hai… Abhi kuchh din pehle… media mein dardnaak chitra dekhney ko mila…Jo Communist party ka qila maana jaata hai, jahaan voh hamesha jeet-ti hai, us Peravoor mein Scheduled Tribe ke baalak koode ke dher mein bhojan talaash kar rahe hain, yeh media mein prakaashit hua hai,” 

മീഡിയയിലൂടെ പുറത്തുവന്നുവെന്ന് മോദി പ്രസംഗത്തില്‍ പരാമര്‍ശിച്ച കാര്യം. 

തെറ്റാണെങ്കില്‍  കൃത്യമായി മോദിയെ കുറ്റപ്പെടുത്താം. പറയാത്തത് അയാളുടെ തലയില്‍ കെട്ടിവെയ്ക്കുന്നത് എന്തിനാണ്?. മോദി കേരളത്തെ മൊത്തത്തില്‍ സോമാലിയയുമായി താരതമ്യം ചെയ്തിട്ടില്ല. പകരം കേരളത്തിലെ ട്രൈബല്‍ മേഖലയിലെ ദയനീയ അവസ്ഥ വിളിച്ചു പറയുകയാണ് ചെയ്തത്. മുഖ്യധാരാ മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ച ചില റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കി കേരള നേതാക്കള്‍ നല്‍കിയ നോട്സായിരിക്കാം ഒരു പക്ഷേ, ഇതിനു കാരണം. എന്നാല്‍ രാജ്യത്തിന്‍റെ പ്രധാനമന്ത്രി തെറ്റായ കണക്കുകള്‍ പറയുന്നത് ശരിയല്ല.

വാസ്തവത്തില്‍ അതിനെ(മോദി പറഞ്ഞതുപോലെ) ആ രീതിയില്‍ തന്നെ ഇടതുപക്ഷം ഉയര്‍ത്തി കാട്ടിയിരുന്നെങ്കില്‍ ഇത്തിരി മൈലേജ് കിട്ടുമായിരുന്നു. ഇത് ചാണ്ടി കിട്ടിയ അവസരം മുതലാക്കി. കേരള ദേശീയതയെയും അന്ധമായ മോദി വെറുപ്പിനെയും ആളിക്കത്തിച്ചു. ഇതില്‍ നിന്നും തിരഞ്ഞെടുപ്പിനെ സഹായിക്കുന്ന രീതിയില്‍ ഇടതുപക്ഷത്തിന് കാര്യമായ നേട്ടമുണ്ടാക്കാനാകില്ലെന്നതാണ് കാര്യം.. അതേ സമയം ബിജെപിക്ക് നഷ്ടപ്പെടാനൊന്നുമില്ലെന്ന് തിരിച്ചറിയണം. ഇപ്പോ തിരഞ്ഞെടുപ്പും അതിലെ ഭൂരിപക്ഷവും തന്നെയാണ് വിഷയം. കേരളത്തിലെ ട്രൈബല്‍ മേഖലയിലെ സ്ഥിതി മോശമാണെന്നു പറയാനാണ് മോദി ശ്രമിച്ചത്. റേഷ്യോ എന്ന പദം പ്രയോഗിച്ചതുകൊണ്ട് ആ താരതമ്യം തെറ്റാണെന്നു നമുക്കു പറയാം.  പക്ഷേ, താരതമ്യം ഒരിക്കലും കേരളം എന്ന സംസ്ഥാനവും സോമാലിയ എന്ന രാജ്യവുമായിട്ടായിരുന്നില്ല. കേരളത്തിലെ ആദിവാസി മേഖലയും സോമാലിയയും തമ്മിലായിട്ടായിരുന്നു.

വാല്‍ക്കഷണം-ഇതുപോലെ തന്നെയുള്ള മറ്റൊരു കാര്യമാണ്. സോളാര്‍ വിവാദം. ഇനി സരിത വല്ലതും വിളിച്ചു പറഞ്ഞാലോ പുറത്തുവിട്ടാലോ…അത് മുഖ്യ അജണ്ടയായി ഇടതുപക്ഷം ഏറ്റെടുക്കരുതെന്നാണ് അഭിപ്രായം. ആ പിണറായിയുടെ ഫേസ് ബുക്കുകാരനോട് ആദ്യം പറയണം.. കഷ്ടി നാലു ദിവസം മാത്രമേ മുന്നിലുള്ളൂ. മോദിക്കെതിരേ ആഞ്ഞടിച്ചതില്‍ ആത്മസംതൃപ്തി കൊണ്ട സഖാക്കള്‍ അറിയാതെ പോകുന്ന ഒരു സത്യമുണ്ട്. മോദിയെയും സരിതയെയും ഇടതുപക്ഷം ഏറ്റെടുത്താല്‍ വിജയിക്കുന്നത് ചാണ്ടിയുടെ തന്ത്രമാണ്. .

300 രൂപയുടെ ഓട്ടം 900 രൂപയ്‌ക്കേ പോകൂവെന്ന് നമ്മുടെ നാട്ടുകാര്‍

ഈ മാസം രണ്ടാം വാരം നടന്ന സംഭവം പറയാം. ആറ്റിങലില്‍ നിന്നും തിരുവനന്തപുരം സിറ്റിയിലേക്ക് പോകാന്‍ ഒരു ടാക്‌സിക്കാരനോട് ചാര്‍ജ് ചോദിച്ചു. കഷ്ടി 30 കിലോമീറ്റര്‍. വിലപേശലെല്ലാം കഴിഞ്ഞപ്പോള്‍ നമ്മുടെ ടാക്‌സിക്കാരന്‍ പറഞ്ഞ ചാര്‍ജ് 900 രൂപ. ബാംഗ്ലൂര്‍ ഞങ്ങള്‍ 350-375 രൂപ കൊടുക്കുന്ന ദൂരം.

ആദ്യം കല്ലെറിഞ്ഞാണ് ഇത്തരം ഓണ്‍ലൈന്‍ ടാക്‌സിക്കാരെ കേരളം സ്വീകരിച്ചത്..ഇപ്പോള്‍ സമരം നടത്തി പൊളിപ്പിക്കാന്‍ നോക്കുന്നു. നമ്മുടെ പോയിന്റ് വളരെ സിംപിളാണ്.

ഇതില്‍ ജോലി ചെയ്യുന്നവരും തൊഴിലാളികളാണ്. മറ്റു സംസ്ഥാനങ്ങളില്‍ ഓലയിലും യൂബറിലും മെരു കാബിലും ജോലി ചെയ്യുന്ന നിരവധി ഡ്രൈവര്‍മാരുമായി സംസാരിച്ചതാണ്. അവരെല്ലാം പറഞ്ഞത്, ജോലിയെടുക്കാന്‍ തയ്യാറുള്ളവര്‍ക്ക് നല്ല വരുമാനമുണ്ടാക്കാന്‍ സാധിക്കുന്ന സംവിധാനമാണെന്നാണ്.. കുത്തക വത്കരണം എന്നൊക്കെ പറഞ്ഞ് കല്ലെറിയാന്‍ വരട്ടെ.. ഇത്തരം ടാക്‌സികള്‍ ഏറെ ഉപകാരപ്രദമാണെന്ന് അനുഭവമുള്ള ഞങ്ങളും പറയുന്നു.

ഇപ്പോള്‍ കേരളത്തിലെ ഓണ്‍ ലൈന്‍ ടാക്‌സി ഡ്രൈവര്‍മാര്‍ സമരത്തിലാണു പോലും. ഇതില്‍ നിന്നും എന്താണ് നമ്മള്‍ മനസ്സിലാക്കേണ്ടത്. ഒരു കാര്യം ഉറപ്പാണ് ഓലയും യൂബറും കേരളത്തില്‍ വരും. ഒരു പക്ഷേ, അത് ഓടിക്കുന്ന ഉത്തരേന്ത്യന്‍ ഡ്രൈവര്‍മാരാകുമെന്നു മാത്രം.

പണം പോലും ഡ്രൈവര്‍ക്ക് കൊടുക്കേണ്ട കാര്യമില്ല. ഈ വാലറ്റില്‍ നിന്നും ഡെബിറ്റ് ആകും.. അപ്പോ 300 രൂപയുടെ ഓട്ടം 900 രൂപയ്‌ക്കേ പോകൂവെന്ന് നമ്മുടെ നാട്ടുകാര്‍ വാശിപിടിച്ചാല്‍ ഒരു രക്ഷയുമില്ല. ഈ തൊഴില്‍ സംസ്കാരം നമ്മുടെ നാടിന് ആപത്താണ്.

ഗോവിന്ദച്ചാമിയുടെ വധശിക്ഷയ്ക്കെതിരേയും വിപ്ലവപാര്‍ട്ടി

വധശിക്ഷയ്ക്ക് എല്ലാവരും എതിരാണ്..സിപിഎമ്മും എതിരാണ്. സാധാരണക്കാരനായ ഞാനും എതിരാണ്. പക്ഷേ, നിലവിലുള്ള നിയമം അനുസരിച്ച് ഗുരുതരമായ കുറ്റങ്ങള്‍ക്ക് കോടതികള്‍ വധശിക്ഷ വിധിക്കാറുണ്ട്. ഇതു മതം നോക്കിയാണെന്ന് വിശ്വസിക്കാന്‍ എനിക്കു ബുദ്ധിമുട്ടാണ്.

കോടതി പരിഗണിക്കുന്നത് മുന്നിലെത്തുന്ന തെളിവുകളും സാക്ഷി മൊഴികളുമാണ്. ഇതിന്‍റെ ഏറ്റക്കുറച്ചിലിന് അനുസരിച്ചാണ് വിധികള്‍ വധശിക്ഷയും ജീവപര്യന്തവുമായി മാറുന്നത്. മേമന്‍ തെറ്റു ചെയ്തോ എന്ന് എനിക്കറിയില്ല. പക്ഷേ, 20 കൊല്ലത്തോളം കേസ് പരിഗണിച്ച കോടതികള്‍ക്ക് അയാള്‍ തെറ്റുകാരനാണ്. ഇക്കാര്യത്തില്‍ എന്നേക്കാള്‍ വിവരം കോടതിക്കുണ്ടെന്നും അതുകൊണ്ട് തന്നെ കോടതിക്കു ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള വിധിയായിരുന്നെന്നും വിശ്വസിക്കുന്നു.

മറ്റു പല കേസിലും മറ്റു പലരെയും കോടതി വധശിക്ഷയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെങ്കില്‍, അതിനും കോടതിയുടെ തലയില്‍ കയറിയിട്ട് കാര്യമില്ല. രാഷ്ട്രീയ തീരുമാനങ്ങളും അതിനോടനുബന്ധിച്ച് സര്‍ക്കാര്‍ അഭിഭാഷകര്‍ കോടതിയില്‍ എടുത്ത നിലപാടുമാണ് അത്തരം വിധികള്‍ പുറത്തുവരാന്‍ കാരണം. ചുരുക്കത്തില്‍ ഇത്രയും കാലം കേന്ദ്രം ഭരിച്ച, മഹാരാഷ്ട്ര ഭരിച്ച കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ കേസിനോടുള്ള നിലപാടുകളാണ് മേമന് വധശിക്ഷ ഉറപ്പാക്കിയത്.

പറഞ്ഞു വരുന്നത് നിങ്ങള്‍ നിന്ദിക്കേണ്ടത് ഭരണകൂട നിലപാടുകളെയാണ്, നീതിപീഠത്തെയല്ല.. മലേഗാവ് സ്ഫോടനവും ഗുജറാത്ത് കലാപവും സിഖ് കലാപവും രാജീവ് ഗാന്ധി വധവുമെല്ലാം ..ഇത്തരത്തില്‍ സര്‍ക്കാര്‍ നിലപാടുകൊണ്ടാണ് ലഘൂകരിക്കപ്പെട്ടത്. ബിജെപിയും കോണ്‍ഗ്രസും ഇക്കാര്യത്തില്‍ ഒരേ പോലെ കുറ്റക്കാരാണ്.

ഗോവിന്ദച്ചാമിയുടെ വധശിക്ഷ ഒഴിവാക്കാന്‍ സിപിഎം കോടതിയില്‍ അഭിഭാഷകനെ വെയ്ക്കാന്‍ സാധ്യതയുണ്ടെന്ന സോഷ്യല്‍ മീഡിയ പരിഹാസത്തെ ഉള്‍കൊള്ളാന്‍ പാര്‍ട്ടി തയ്യാറായാല്‍ മതിയായിരുന്നു. മേമനെ തൂക്കികൊല്ലരുതെന്നും മുസ്ലീമായതുകൊണ്ടാണ് മേമനെ തൂക്കി കൊന്നതെന്നും പാര്‍ട്ടി പറയരുതായിരുന്നു. പകരം വധശിക്ഷയ്ക്കെതിരേയും അനീതിക്കെതിരേയുമാണ് പാര്‍ട്ടി ശബ്ദിക്കേണ്ടിയിരുന്നത്. അതായിരിക്കണം സിപിഎം. മേമന്‍ മുസ്ലീമായതുകൊണ്ടു മാത്രമാണ് സിപിഎം ശബ്ദിച്ചതെന്നു പറഞ്ഞാല്‍ അദ്ഭുതപ്പെടേണ്ടതില്ല. സല്‍മാന്‍ ഖാനും സിപിഎമ്മുമാണ് ഈ അനീതിയെ വര്‍ഗ്ഗീയ വത്കരിച്ച് ചെറുതാക്കി കളഞ്ഞത്.

ജാതകം, കല്യാണം, വിശ്വാസം..

വിശ്വാസത്തിന്റെ കാര്യത്തില്‍ എനിക്ക് എന്റെതായ രീതികളുണ്ടായിരുന്നു. കല്യാണം കഴിയ്ക്കുന്ന സമയത്ത് ഇക്കാര്യത്തില്‍ കുറെ കടുംപിടുത്തങ്ങളും. ജാതകം നോക്കണ്ട, ആളെ വിളിക്കണ്ട. ജാതകത്തിന്റെ കാര്യത്തില്‍ ഞാന്‍ കോംപ്രമൈസ് ചെയ്തില്ല. പക്ഷേ, കള്ള കൂട്ടുകാര്‍ ആദ്യമേ നോക്കിയിട്ടാണ് എന്നെ കൊണ്ടുപോയതെന്ന് പിന്നീടാണ് അറിഞ്ഞത്. ആളെ വിളിച്ചില്ലെങ്കിലും തലേന്ന് ആയിരം പേരാണ് എത്തിയത്. അടിച്ച കത്ത് 150, കൊടുത്തത് 40, ഇവിടെയും എനിക്കു പിഴച്ചു.

കല്യാണം കഴിഞ്ഞാല്‍ പിറ്റേ ദിവസം അമ്പലത്തില്‍ പോകണം പോലും… ഞാന്‍ പറഞ്ഞു പറ്റില്ലാ….അവള്‍ അമ്മയെ വിളിയ്ക്കുന്നു. എന്റെ അമ്മ ഇടപെടുന്നു…അവസാനം സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം മൂലം അമ്പലത്തിലേക്ക്. പക്ഷേ, അവള്‍ തനിച്ച് അമ്പലത്തിനുള്ളിലേക്ക്…ഞാന്‍ പുറത്ത് കാത്തു നില്‍ക്കുന്നു. അന്നു നമ്മുടെ വിശ്വാസമായിരുന്നു വലുത്. ഞാന്‍ ആ വിശ്വാസം മുറുകെ പിടിച്ചു… തീര്‍ച്ചയായും അന്നവളുടെ കണ്ണ് നിറഞ്ഞു കാണും.

കഴിഞ്ഞ ദിവസം, ക്ലാസിലെ ഒരു കുട്ടിയെ പറ്റി പറയുമ്പോള്‍ പാറുവിന്റെ ആദ്യത്തെ ഡയലോഗ് ക്രിസ്ത്യനാണ്…. അതു കേട്ടപ്പോള്‍ ഞാനും ഭാര്യയും പകച്ചു.. കൂട്ടുകാരിയുടെ പേരിനേക്കാളും പ്രാധാന്യം അവളുടെ മതത്തിന്… ഞങ്ങള്‍ രണ്ടു പേരും അവളെ സാവധാനം പറഞ്ഞു മനസ്സിലാക്കി. മതമെന്നു പറയുന്നത് മനുഷ്യനുണ്ടാക്കിയ സംഗതിയാണ്. നമ്മളും അവരും പ്രാര്‍ത്ഥിക്കുന്നത് ഒരേ കാര്യത്തിനുവേണ്ടിയാണ്. മോള്‍ക്കും അങ്ങനെ ചെയ്യാം. ദൈവം എന്നത് വിശ്വാസമാണ്. മനുഷ്യന്റെ നല്ല ജീവിതത്തിന് ഇത്തരം വിശ്വാസങ്ങള്‍ നല്ലതാണ്. നിര്‍ബന്ധമാണെന്ന് പറയില്ല. വിശ്വസിക്കാതിരിക്കാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട്. മതത്തിലും ദൈവത്തിലും നല്ലതും ചീത്തയുമില്ല. എല്ലാം നമ്മളുണ്ടാക്കിയതാണ്.

അറിയാത്ത കാര്യങ്ങളെ ദൈവമാക്കുന്നതായിരുന്നു നമ്മുടെ രീതിയെന്നും പണ്ട് വെള്ളവും അഗ്നിയും വായുവും സൂര്യനും ചന്ദ്രനും ദൈവങ്ങളായിരുന്നുവെന്നും പറഞ്ഞു കൊടുത്തു. ദൈവത്തിനെ ഓരോ രൂപങ്ങളില്‍ നമ്മള്‍ അമ്പലങ്ങളില്‍ കാണുന്നുണ്ടെങ്കിലും അതെല്ലാം ഒരേ സങ്കല്‍പ്പമാണെന്നും ഹിന്ദുവും മുസ്ലീമും ക്രിസ്ത്യനും ഒരേ കാര്യം വ്യത്യസ്തരീതിയില്‍ ചെയ്യുകയാണെന്നും പറഞ്ഞു കൊടുത്തു.

പറഞ്ഞു വരുന്നത്, ഭാര്യയുടെ വിശ്വാസ രീതികളിലും എന്റെ സമീപനങ്ങളിലും ഏറെ മാറ്റം വന്നു. അന്ന് അമ്പലത്തിനുള്ളില്‍ കയറാതിരുന്ന ഞാന്‍ പിന്നീട് പല അമ്പലങ്ങളിലും കയറി, രണ്ടു കുട്ടികളുടെയും ചോറൂണ് ഗുരുവായൂര്‍ വെച്ചായിരുന്നു. പക്ഷേ, അതിനര്‍ത്ഥം ഞാന്‍ നേരത്തെ ഊട്ടിയുറപ്പിച്ച വിശ്വാസപ്രമാണങ്ങളില്‍ മാറ്റം വന്നുവെന്നല്ല, മറിച്ച് സമീപനത്തില്‍ മാറ്റം വന്നു. ഞങ്ങളുടെ വിശ്വാസത്തെ ഇനിയും തേച്ചു മിനുക്കിയെടുക്കേണ്ടതുണ്ട്. അതിന്റെ സത്ത പാറുവിനും കിച്ചനും പകര്‍ന്നു കൊടുക്കണം. മതവെറിയന്മാര്‍ക്കിടയില്‍ വേറിട്ട് തലയുയര്‍ത്തി തന്നെ അവര്‍ക്ക് നില്‍ക്കാനാകണം. യഥാര്‍ത്ഥ വിശ്വാസത്തിന്റെ മഹത്വം ഉയര്‍ത്തി പിടിച്ച്….സംഘിയും സുഡാപ്പിയും മതത്തിന്റെ കൃഷിക്കാരനുമല്ലാത്ത നല്ല മനുഷ്യരായി മക്കള്‍ ജീവിക്കട്ടെ. ഇഷ്ടപ്പെട്ട വിശ്വാസരീതികള്‍ സ്വീകരിക്കട്ടെ, ലക്ഷ്യം സമാധാനം മാത്രമായിരിക്കട്ടെ..