സ്ത്രീകള്‍ അന്പലത്തില്‍ പോകണം.
സ്ത്രീകള്‍ അന്പലത്തില്‍ പോകുന്നില്ലേ?
സ്ത്രീകള്‍ അയ്യപ്പാ ക്ഷേത്രത്തില്‍ പോകണം
സ്ത്രീകള്‍ അയ്യപ്പാ ക്ഷേത്രത്തില്‍ പോകുന്നില്ലേ?
വിധിയെ സ്വാഗതം ചെയ്യുന്നു. അതില്‍ പുതുതായി
ഒന്നുമില്ല. ശബരിമലയിലെ നിലവിലുള്ള ചിട്ടവട്ടങ്ങളില്‍
വിശ്വസിക്കുന്നവര്‍ ഇനിയും മലചവിട്ടില്ല. സമയമെടുക്കും.
അതേ സമയം,
ഇത് ലിംഗവിവേചനമാണെന്ന് ചിന്തിക്കുന്നവര്‍
തീര്‍ച്ചയായും മലകയറാന്‍ ശ്രമിക്കും. അവരെ തടയേണ്ട
കാര്യമൊന്നും ഇല്ല. അധികപേര്‍ കാണില്ല.
ചെല്ലുന്നവര്‍ക്ക് ഭക്തന്മാര്‍ ‘സ്വീകരണം’
നല്‍കാനുള്ള സാധ്യതയും ഉണ്ട്.
41 ദിവസം വ്രതമെടുത്ത്
വരുന്നവര്‍ക്ക് മാത്രമേ 18ാം പടി കയറാനാകൂ.
അതും തെളിയിക്കാനാകുന്നതല്ല. അതുകൊണ്ട്
ഇതെല്ലാം വിശ്വാസവുമായി ബന്ധപ്പെട്ടതാണ്.
ആചാരങ്ങള്‍ പാലിക്കാതെ എത്തുന്നവര്‍
ശരിയ്ക്കും ടൂറിസ്റ്റുകളാണ്. കഴിഞ്ഞ തവണ
മലചവിട്ടിയത് ആറു കോടി പേരാണ്.
വരുമാനം 255 കോടിയും.
കയറുന്നവര്‍ കയറട്ടെ. അന്പലങ്ങളില്‍ മുണ്ടുടുക്കണം. ഷര്‍ട്ടൂരണം,
സാരിയുടുക്കണം. ഇതെല്ലാം ഒന്നു മാറി കിട്ടിയാല്‍
നന്നായിരുന്നു.. ആചാരങ്ങള്‍, വിശ്വാസം ഇവയുടെ
പ്യൂരിറ്റി ആര്‍ക്കും നിശ്ചയിക്കാനാകില്ല. അതു
കാലഘട്ടങ്ങളായി മാറ്റപ്പെടുന്നതാണ്. അതാണല്ലോ
സെമിറ്റിക് മതങ്ങളും ഹിന്ദു ജീവിതരീതിയും തമ്മിലുള്ള
വ്യത്യാസവും. മാറേണ്ടത് മാറണം. അതേ സമയം
ഇതൊന്നും നിയമം മൂലം മാറ്റുക അത്ര എളുപ്പമല്ല. അല്ലെങ്കില്‍ അതൊരു വന്‍ ഭൂരിപക്ഷത്തിന്റെ ആവശ്യമായിരിക്കണം.
പത്തുവര്‍ഷങ്ങള്‍ മുമ്പ് ഒരു പത്രത്തിന്റെ വെബ് എഡിറ്റര്‍ ജോലി ചെയ്യുന്ന കാലം. (ഡോട്ട് കോം ബൂമിന്റെ കാലത്ത് തലയില്‍ കയറി പോയ ഒരു പാഷനായിരുന്നു വെബ് ) കോര്‍ഡിനേറ്റിങ് എഡിറ്ററുടെ ജോലി വേണ്ടെന്ന് വെച്ച് എഡിറ്ററോട് ചോദിച്ചുവാങ്ങിയതായിരുന്നു ഈ പോസ്റ്റ്. പകലും രാത്രിയും ഓണ്‍ലൈനില്‍ വേണം. പലപ്പോഴും വീട്ടില്‍ നിന്നായിരുന്നു വര്‍ക്ക്.
പതുക്കെ ഓരോരുത്തരായി വരാന്‍ തുടങ്ങും. ”അല്ലാ മോന് പണിയൊന്നും ഇല്ല അല്ലേ.. ഫുള്‍ ടൈം വീട്ടില്‍ കാണും. കാര്യങ്ങളൊക്കെ എങ്ങനെ നടക്കുന്നു.’.. ഒന്നു രണ്ടു പേരോട് അമ്മ പറഞ്ഞു, ”അവന്‍ വീട്ടില്‍ നിന്നാണ് ജോലി ചെയ്യുന്നത്. എല്ലാം കംപ്യുട്ടറിലാണ് ചെയ്യേണ്ടത്.”.
”അപ്പോ അവന് പത്രത്തിലോ ജോലി പോയോ? എത്ര ശമ്പളം കിട്ടും?”, ഇതായിരിക്കും അടുത്ത ചോദ്യം. ഒരു ദിവസം സഹിക്കെട്ട് അമ്മ എന്നോട് പറഞ്ഞൂ. ” മോനെ, ചുറ്റുവട്ടത്തുള്ളവരെല്ലാം പലതും പറയുന്നു. നിനക്ക് ഈ പണി ഓഫിസിയില്‍ പോയി എടുത്തൂടെ”. ഒരു പക്ഷേ, അതു പറയാന്‍ അമ്മ ഏറെ ആലോചിച്ചിട്ടുണ്ടാകും. കാരണം നാട്ടുകാരല്ല എനിക്ക് ചെലവിനു തരുന്നതെന്ന ആദ്യ ഡയലോഗ് എന്റെ അടുത്തു നിന്നുണ്ടാകും. ഞാനൊന്നും മിണ്ടിയില്ല. നമ്മുടെതായ ഒരു സംവിധാനമുണ്ടാക്കി അവിടേക്ക് മാറി. വര്‍ഷങ്ങള്‍ ഏറെ പോയിട്ടും ഈ ഓണ്‍ലൈന്‍ പരിപാടി അങ്ങോട്ട് ആളുകള്‍ക്ക് ദഹിച്ചുവരുന്നില്ലെന്നാണ് മനസ്സിലാകുന്നത്.
വാല്‍ക്കഷണം: വര്‍ക്ക് ഫ്രം ഹോം ചെയ്യുന്ന സബ് എഡിറ്ററോട് ”നീ വെറുതെ കംപ്യൂട്ടറിന് മുന്നിലിരുന്ന് കൊട്ടാതെ പോയി പാലു വാങ്ങി വാ..വരുമ്പോ ആ പലചരക്കുകടയില്‍ നിന്ന് ഈ സാധനങ്ങളും കൂടി വാങ്ങിക്കോ” എന്നു പറയുന്ന രീതിയിലാണ് വീട്ടുകാരും നാട്ടുകാരും. ”രാവിലെ തന്നെ ഹാര്‍മോണിയ പെട്ടിയും തുറന്നു തുടങ്ങും നിനക്കൊന്നും വേറെ പണിയില്ലെടാ” Prajitha Shinod ഇവളായതുകൊണ്ട് വലിയ കുഴപ്പമില്ലാതെ ജീവിച്ചു പോകുന്നു..
‘ഉളിദവരു കണ്ടംതേ..എന്ന സിനിമയുടെ റീമേക്കാണ് എന്നു കേട്ടതുകൊണ്ടു തന്നെ..ആദ്യം കന്നഡക്കാരോട് അഭിപ്രായം ചോദിച്ചതിനു ശേഷമാണ് റിച്ചി എന്ന സിനിമ കാണാന്‍ പോയത്.. . ആദ്യം അഭിപ്രായം പറഞ്ഞ മഹേഷും പിന്നെ റിവ്യൂവിലൂടെ ശൈലനും പറഞ്ഞത് ഒരേ കാര്യങ്ങളായിരുന്നു..ഒരു മാസ് പടമൊന്നുമല്ല..ഒരു പരീക്ഷണ സിനിമയാണ്.
സംഗതി ഇങ്ങനെയൊക്കെയാണെന്ന് മുന്‍വിധിയുള്ളതുകൊണ്ട് തന്നെ സിനിമ കാണല്‍ ഇത്തിരി ആരോഗ്യപരമാക്കാമെന്നു കരുതി. അഭിപ്രായം രേഖപ്പെടുത്തിയപ്പോള്‍ ശ്രീജിത്തിനും ( താമസിക്കുന്നിടത്ത് ആകെയുള്ള കൂട്ട്) സമ്മതം. അങ്ങനെ രണ്ടു പേരും കൂടി മൂന്നു കിലോമീറ്ററോളം നടന്ന് തിയേറ്ററിലെത്തി.
ബുക്ക് മൈ ഷോയില്‍ ടിക്കറ്റ് നോക്കിയപ്പോള്‍ ഭൂരിഭാഗം സീറ്റും കാലിയായതിനാല്‍ അവിടെ ചെന്ന് ടിക്കറ്റ് എടുക്കാമെന്നു രണ്ടു പേരും നേരത്തെ ധാരണയിലെത്തിയിരുന്നു. സിനിമ തുടങ്ങുന്നതിന് തൊട്ടുമുന്പാണ് എത്തിയതെങ്കിലും ഏറ്റവും പിറകിലെ സോഫാ സീറ്റു തന്നെ ലഭിച്ചുവെന്നതില്‍ നിന്നും തിയേറ്ററിലെ തിരക്ക് ഊഹിക്കാമല്ലോ? ഞായറാഴ്ചയായിട്ടും ആ ഭാഗം പോലും നിറഞ്ഞിരുന്നില്ല.
വ്യത്യസ്ത കാഴ്ചപ്പാടുകളിലൂടെ ഇഴഞ്ഞു നീങ്ങുന്ന ഒരു പടം..എന്തോ എവിടെയോ ഒരു ഇഷ്ടം.. എന്‍റെ ഇടതുവശത്തിരുന്നവന്‍ ഇന്‍റര്‍വെല്‍ വരെ ഇരുന്നു കണ്ടു. അതിനു ശേഷം സ്ഥലം കാലിയാക്കി. വാസ്തവത്തില്‍ എന്‍റെ ടേസ്റ്റിനു യോജിച്ചതല്ലെങ്കിലും എന്തോ ഒരു കൗതുകം തോന്നിയതുകൊണ്ട് കണ്ടിരുന്നു. സിനിമ കണ്ടിറങ്ങി.(ഇല്ലെങ്കിലും എത്ര മോശം സിനിമയായാലും തിയേറ്റര്‍ വിട്ടു പോരുന്ന ശീലം നമുക്കില്ല) .ശ്രീജിത്ത് ഉള്ള കാര്യം തുറന്നു പറഞ്ഞു..”എന്തോന്ന് പടമാണിത്.. ഒരു സന്ദേശവുമില്ലാത്ത സിനിമ”..ഞങ്ങളുടെ സംഭാഷണം കേട്ടുകൊണ്ടിരുന്ന ആള്‍..തിരിഞ്ഞു നിന്ന് You saw, Richie.. Its a beautiful movie,,Good Movie..ഞാന്‍ നോക്കിയത് പുള്ളിയുടെ ഭാര്യയുടെ റിയാക്ഷനാണ്..മുഖഭാവം കണ്ടാലറിയാം പുള്ളിക്കാരത്തിക്ക് ഇഷ്ടപ്പെട്ടിട്ടില്ലെന്ന്.. വീണ്ടും മൂന്നു കിലോമീറ്ററോളം നടന്ന് ഞങ്ങള്‍ വീട്ടിലെത്തി..ഒന്നുമില്ലെങ്കിലും നടത്തമെങ്കിലും കിട്ടിയല്ലോ എന്ന് രണ്ടു പേരും സമാധാനിച്ചു..
റിച്ചിയെ മുന്‍വിധിയോടെ കാണുന്നവര്‍ക്ക് അക്കിടി പറ്റും എന്ന കാര്യത്തില്‍ സംശയമില്ല. പക്കാ കച്ചവട സിനിമ മാത്രം ആര്‍ത്തിയോടെ കാണുന്ന എനിക്ക് എന്തോ ഒരു ഇന്പം തോന്നി..അതേ സമയം ശ്രീജിത്തിന് ഇഷ്ടപ്പെട്ടില്ല.. പക്ഷേ, വളരെ നല്ല അഭിപ്രായം പറയുന്ന ആളുകളും ഉണ്ട്.. അതുകൊണ്ട് നിവിന്‍ പോളിയെ കൊന്നു കൊലവിളിക്കരുത്…പ്ലീസ്..എല്ലാവര്‍ക്കും എപ്പോഴും പ്രേമിക്കാനൊന്നും പറ്റില്ല. ചിലപ്പോള്‍ കിട്ടുന്ന വെടിയില്‍ അങ്ങു ചത്തു പോകും.
ആരെ ജോലിക്കെടുക്കണമെന്നത് 100 ശതമാനവും മുതലാളിയുടെ വിവേചനാധികാരത്തിന് വിധേയമാണ്. തൊഴില്‍ നിയമങ്ങള്‍ അനുസരിച്ചു തന്നെ ഒരു ജീവനക്കാരനെ മുതലാളിക്ക് എളുപ്പത്തില്‍ പിരിച്ചു വിടാന്‍ സാധിക്കുമെന്നിരിക്കെ അവകാശങ്ങളെ ഇനി നമുക്ക് അധികം പൊക്കിപിടിയ്ക്കാനാകില്ല.. നാളെ ഇതു തന്നെയായിരിക്കും കേരളത്തിലെയും തൊഴില്‍ സംസ്കാരം. വീണ്ടും കൊടിപിടിച്ച് നേടാമെന്ന് സ്വപ്നം കാണണ്ട.
ഒരു തൊഴിലാളിക്ക് ജോലിയില്‍ പിടിച്ചു നില്‍ക്കാന്‍ കഴിവു മാത്രം പോരാ എന്നതാണ് സ്ഥിതി. അതോടൊപ്പം കഠിനാധ്വാനം ചെയ്യാനുള്ള ഒരു പോസിറ്റീവ് മനസ്സും വേണം. മുതലാളി ഓരോ വര്‍ഷവും കൂട്ടിവെയ്ക്കുന്ന ലാഭകണക്കില്‍ പരാതിയില്ലാതെ സമയം നോക്കാതെ ജോലി ചെയ്തു കൊണ്ടിരിക്കാനുള്ള ഒരു ആറ്റിറ്റ്യൂഡ് വേണം. കഴിഞ്ഞ പേജിലെ കണക്കുകള്‍ എളുപ്പം മറക്കുന്ന മൂരാച്ചിമാരാണ് മുതലാളിമാര്‍. പുതിയ കണക്ക് എത്തിക്കാന്‍ നമ്മളെ കൊണ്ട് പറ്റില്ലെന്നു കണ്ടാല്‍ കറിവേപ്പില പോലെ വലിച്ചെറിയും. നമ്മുടെ അത്രയും കാലത്തെ അധ്വാനമൊന്നും അവരുടെ ലാഭ സ്വപ്‌നത്തിനു മുന്നില്‍ വിലങ്ങ് തടി തീര്‍ക്കില്ല. ഇവിടെ മാനേജര്‍മാര്‍ പോലും ലാഭകണക്കിലെത്തിക്കാനുള്ള ടൂളുകള്‍ മാത്രമാണ്. അതുകൊണ്ട് എപ്പോഴും അപ് ഡേറ്റായിരിക്കുക. ബുദ്ധിപരമായി ജോലി ചെയ്യുക.
കോര്‍പ്പറേറ്റ് കമ്പനികളിലെ ജോലി
ഒരാളെ ജോലിക്കെടുക്കും. ആദ്യ വര്‍ഷം അയാളെ ആവുന്നത്ര പ്രോത്സാഹിപ്പിക്കും. കൂടെ ഒരു പ്രമോഷനും. രണ്ടു വര്‍ഷമാകുമ്പോഴേക്കും കമ്പനിയെ കുറിച്ച് അല്ലാതെ മറ്റൊന്നും ചിന്തിക്കാനാവാതെ കെട്ടിയിടും. ഇതിനിടയില്‍ ടാര്‍ജറ്റ് ഇരട്ടിയാക്കിയിരിക്കും. അടുത്ത വര്‍ഷമാകുമ്പോഴേക്കും വീണ്ടും ഇരട്ടി. മുതലാളി രാത്രി ഉറങ്ങി കിടക്കുമ്പോള്‍ സ്വപ്‌നം കാണുന്ന ലാഭത്തിനനുസരിച്ച് നമ്മുടെ ടാര്‍ജറ്റും കൂടി കൊണ്ടേയിരിക്കും. അവസാനം ജോലി നഷ്ടപ്പെടുന്ന ആധിയും ജോലിയുടെ ഭാരവും കുടുംബസംബന്ധമായ മറ്റു ടെന്‍ഷനും ചേര്‍ന്നുണ്ടാക്കുന്ന വ്യാധികളില്‍ കിതച്ചു നില്‍ക്കുമ്പോള്‍ ടെര്‍മിനേഷന്‍ ലെറ്റര്‍ നമുക്ക് മുന്നിലേക്ക് നീട്ടി തരും. ഈ ബോധത്തോടെ ജോലിയെ സമീപിക്കുന്പോള്‍ എല്ലാം ശരിയാകും. .
അസെസ്സ്‌മെന്റ് കലാപരിപാടി
എല്ലാ വര്‍ഷവും മുതലാളിയുടെ നിര്‍ദ്ദേശപ്രകാരം നടക്കുന്ന കലാപരിപാടിയാണ് അസെസ്‌മെന്റ്. ഒരു കൊല്ലത്തെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തുകയാണ് ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഏറ്റവും മോശം പ്രകടനം നടത്തുന്നവര്‍ക്ക് ടെര്‍മിനേഷന്‍ ലെറ്റര്‍ കൊടുക്കാനാണ് മുതലാളി പറയുക. ഇത് അനുസരിക്കുക മാത്രമായിരിക്കും അതാത് ടീമിനെ നയിക്കുന്ന മാനേജര്‍മാര്‍ക്ക് മുന്നിലുള്ള വഴി.. കാരണം അയാള്‍ക്ക് അയാളുടെ ജോലി സംരക്ഷിക്കേണ്ടതുണ്ട്.
എന്നാല്‍ കേരളത്തിലെ തൊഴില്‍ മേഖലയില്‍ ഇപ്പോഴും യൂനിയന്‍ സംസ്‌കാരവും അവകാശവാദവും ശക്തമാണെന്ന് പറയാം. കേരളത്തിനുള്ളില്‍ നിന്നു നോക്കുമ്പോള്‍ ന്യൂസ് 18ലെ പിരിച്ചുവിടല്‍ അധാര്‍മികമാണെന്ന് തോന്നിയേക്കാം. എന്നാല്‍ കേരളത്തിനു പുറത്തുള്ള തൊഴില്‍ സംസ്‌കാരത്തില്‍ ഇത്തരം പുറത്താക്കലുകള്‍ പുത്തരിയല്ല. ഇനി മറ്റൊരു കാര്യം. പുറത്താക്കപ്പെട്ടവര്‍ കോടതിയെ സമീപിച്ചാല്‍ പോലും രക്ഷയില്ല. കാരണം എല്ലാം നിലവിലുള്ള നിയമങ്ങള്‍ അനുസൃതമായിരിക്കും. കാരണം കാണിക്കല്‍ നോട്ടീസ്, പിരിച്ചുവിടുന്നതിനുള്ള മുന്‍കൂര്‍ നോട്ടീസ്, ശമ്പളം എല്ലാം കൃത്യമായിരിക്കും. പിന്നെ ആകെയുള്ള വഴി ചില ക്രിമിനല്‍ കേസുകളും തൊഴില്‍ കേസുകളും തമ്മില്‍ കൂട്ടികുഴയ്ക്കുകയാണ്.
വാല്‍ക്കഷണം: കേരളത്തില്‍ 15 വര്‍ഷം വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്തിട്ടാണ് പുതിയ താവളത്തിലെത്തിയത്. തുടക്കത്തില്‍ ശരിയ്ക്കും ശ്വാസം മുട്ടിയിരുന്നു. പൊരുത്തപ്പെടാനാകാത്ത ഒട്ടേറെ കാര്യങ്ങള്‍. ഏഴു വര്‍ഷങ്ങള്‍ക്ക് മുന്പ് ജോയിന്‍ ചെയ്യുമ്പോഴുള്ള ടാര്‍ജറ്റിന്റെ എത്രയോ മടങ്ങ് അധികമാണ് ഇപ്പോഴുള്ളത്. ഒരിക്കലും സ്വന്തം ജോലി പോകുന്നതിനെ കുറിച്ച് വേവലാതിപ്പെട്ടിരുന്നില്ല. കൂടെയുള്ളവരെ സംരക്ഷിക്കാനാണ് ശ്രമിക്കാറുള്ളത്. ഈ വര്‍ഷത്തെ അസെസ്‌മെന്റ് പൂര്‍ത്തിയായപ്പോള്‍ മൂന്നു പേര്‍ക്ക് ടെര്‍മിനേഷന്‍ ലെറ്റര്‍ കൊടുക്കാനാണ് മാനേജ്‌മെന്റ് അറിയിച്ചത്. ഇക്കാര്യം അവരെ ഞാന്‍ അറിയിക്കുക പോലും ചെയ്തിട്ടില്ലെന്നതാണ് സത്യം. കാരണം ആറ്റിറ്റ്യൂഡിന് പ്രാധാന്യം കൊടുക്കുന്ന ഒരു മാനേജരാണ് ഞാന്‍. അവരെ മുന്നോട്ടുകൊണ്ടുവരാനും ഗ്യാപ്പ് നികത്താനും കഴിയുമെന്ന എന്‍റെ വിശ്വാസം ജയിക്കുക തന്നെ ചെയ്യും.
ടാര്‍ജറ്റ് എന്റെ ബാധ്യതയാണ് അതു ഞാന്‍ എത്തിക്കുക തന്നെ ചെയ്യുമെന്ന വാദമാണ് അവര്‍ക്ക് മുന്നില്‍ വെച്ചത്. ഇതിന്റെ മുഴുവന്‍ സമ്മര്‍ദ്ദവും നമുക്കു മുന്നിലുണ്ടാകും. അത് അനുഭവിക്കാന്‍ തയ്യാറായിട്ടു തന്നെയാണ് ആ റിസ്ക് ഏറ്റെടുത്തത്. തീര്‍ച്ചയായും ഒരു രക്ഷയുമില്ലെങ്കില്‍ മാത്രമേ കൂടെയുള്ളവരെ കൈവിടാവൂവെന്നു മാത്രമേ ന്യൂസ് 18 വിഷയത്തില്‍ പറയാനുള്ളൂ. അതേ സമയം നിരക്കാത്ത രീതിയില്‍ സംരക്ഷിക്കേണ്ട കാര്യവും ഇല്ല. നമ്മുടെ പൊസിഷന്‍ മാന്യമായി തന്നെ അവരെ അറിയിക്കുകയും അവരില്‍ നിന്നു തന്നെ രാജി വാങ്ങുകയുമാണ് അതിന്‍റെ മര്യാദ. അതിനിടയില്‍ പൊളിറ്റിക്സ് കളിയ്ക്കുന്നതിനോട് യോജിപ്പില്ല..മാനേജര്‍മാരും ജീവനക്കാര്‍ മാത്രമാണ്.
ടീം വര്‍ക്കിലാണ് കാര്യം. അതേ സമയം കൊള്ളരുതാത്ത ഒരു ജീവനക്കാരനോട് വളരെ സ്നേഹത്തോടെ തന്നെ നമ്മള്‍ മാച്ചായി വരില്ല. താങ്കള്‍ക്ക് പുതിയ മേച്ചില്‍പ്പുറം തേടാമെന്ന് പറയുന്നതിനും ഇത്രയും കാലത്തിനിടയില്‍ മടി കാണിച്ചിട്ടില്ല. എന്നാല്‍ എല്ലാ വ്യക്തികള്‍ക്കും കഴിവുണ്ടെന്ന് വിശ്വസിക്കുന്നതിനാല്‍ ഇതുവരെ രണ്ടു മൂന്നു പേരോട് മാത്രമേ പറയേണ്ടി വന്നിട്ടുള്ളൂ.
ഒരു പ്രമുഖ ചാനലില്‍ ആര്‍ത്തവത്തിന്‍റെ ആദ്യ ദിവസം അവധി കൊടുത്തതിനെ ചിലര്‍ ആഘോഷിക്കുന്നതു കണ്ടു. തീര്‍ച്ചയായും ഈ ദിവസങ്ങളില്‍ ചില പെണ്‍കുട്ടികള്‍ക്ക് ശാരീരികമായ അസ്വസ്ഥതകള്‍ ഉണ്ടാകാറുണ്ട്. അവര്‍ക്ക് ആവശ്യമായ ലീവ് ലഭിക്കുന്നത് നല്ല കാര്യം തന്നെയാണ്. അതിനെ പിന്തുണയ്ക്കുന്നു. എന്നാല്‍ ഇത് ഭൂരിഭാഗം കന്പനികളും ഫോളോ ചെയ്യാന്‍ സാധ്യതയില്ല. കാരണം ചില കാര്യങ്ങള്‍ നമുക്കൊന്നു നോക്കാം..
——————————————————————————————————————————-
കുറഞ്ഞ ശമ്പളത്തിനെ ജീവനക്കാരെ കിട്ടാനാണ് മുതലാളി ആദ്യം പറയുക. പെണ്‍കുട്ടികളാണ് നല്ലത്. ചുരുങ്ങിയത് കല്യാണം വരെയെങ്കിലും അവരെ കിട്ടുമല്ലോ? നല്ലതുപോലെ ജോലിയും ചെയ്തോളും. പിന്നെ സ്വകാര്യം പറയും.. കല്യാണം ഉടന്‍ ഉണ്ടാകുമോ? എന്താണ് പരിപാടിയെന്ന് ഒന്നു സൂത്രത്തില്‍ തിരക്കണേ…!!!!! അല്ലെങ്കില്‍ ചോദിക്കും..കല്യാണം കഴിഞ്ഞ് കുട്ടികളൊക്കെ ആയതല്ലേ..ജോലി OK ആണെങ്കില്‍ കുഴപ്പമില്ല, ശന്പളം ഇത്രയേ കൊടുക്കാന്‍ പറ്റൂ…
ഇത്തരം സമീപനം എടുക്കുന്ന സ്ഥാപനത്തില്‍ പെണ്‍കുട്ടികളുടെ എണ്ണം ഇത്തിരി കൂടുകയും ചെയ്യും. പെണ്‍കുട്ടികളുടെതായ പല പ്രശ്‌നങ്ങള്‍ കൊണ്ട് അവര്‍ ലീവെടുക്കുമ്പോള്‍..മുതലാളി കൂളായി പറയും..ആണ്‍കുട്ടികളാണ് നല്ലത്.. പെണ്‍കുട്ടികള്‍ എപ്പോഴും തലവേദനയാണെന്ന്.. ആണ്‍കുട്ടികളാണെങ്കില്‍ ഒരു കുഴപ്പവുമില്ല.. ഇതേ മുതലാളിയാണ് കുറഞ്ഞ ശന്പളം മാത്രമേ കൊടുക്കാന്‍ കഴിയൂവെന്ന് പറയുന്നത്..
കല്യാണമെത്തിയാല്‍ മുതലാളി മാനേജരോട് സ്വകാര്യം ചോദിക്കും..അല്ലെ പോകില്ലേ? പോകുന്നില്ലെങ്കില്‍ മുതലാളിക്ക് ആധിയാണ്. കാരണം മുതലാളി പേടിയ്ക്കുന്നത് കല്യാണത്തിന്റെ ലീവിനെയാണ്. പേടി അവിടെ തീരുന്നില്ല.. എങ്ങാനും പ്രെഗ്നന്റായി പോയി.. ബെഡ് റെസ്റ്റ്.. പിന്നെ പ്രസവാവധി…അതു കഴിഞ്ഞ് കുട്ടിയെ നോക്കാന്‍ അവധി..ഇതൊക്കെ മറികടക്കാന്‍ മുതലാളി കാണുന്ന സൂത്രപ്പണിയാണ്. സൂത്രത്തില്‍ അങ്ങ് പറഞ്ഞു വിടുക.അതിന് ഓരോ കാരണമുണ്ടാക്കാന്‍ മാനേജരുടെ ചെവികടിയ്ക്കും. അയാളെ ഭീഷണിപ്പെടുത്തും.
ഇതിന് മുതലാളിമാര്‍ സ്ഥിരമെടുക്കുന്ന നമ്പറാണ്. കല്യാണത്തിന് പത്തുദിവസമേ അവധി തരൂ. ലക്ഷ്യം പോയി കിട്ടുമല്ലോ? ചില ദുഷ്ടന്മാര്‍ പറയും..അഞ്ചു ദിവസം മാത്രം…. അതു കഴിഞ്ഞ് അവധിയില്ലെന്ന് ആദ്യമേ പറഞ്ഞേക്കും. ബെഡ് റെസ്റ്റ് എങ്ങാനും പറഞ്ഞ് ലീവ് ചോദിച്ചാല്‍… കമ്പനി പോളിസി അനുസരിച്ച് ലീവ് കൂടുതല്‍ തരാന്‍ സാധിക്കില്ല.ഞാന്‍ ഒരു പതിനഞ്ച് ദിവസം ലീവ് തരാം. അതു കഴിഞ്ഞും പറ്റിയില്ലെങ്കില്‍ രാജിവെയ്ക്കുന്നതാണ് നല്ലത്. ഇവിടെ മാക്‌സിമം മുറുക്കി പിടിയ്ക്കും. കാരണം ഇതോടെ പോയില്ലെങ്കില്‍ പിന്നീട് ഒന്നര കൊല്ലത്തിന് ആ മാന്‍ പവറിനെ നോക്കണ്ട.ഇനി ആ ഘട്ടവും കടന്നാല്‍ കുട്ടിയുണ്ടെന്ന് കരുതി എക്‌സ്‌ക്യൂസൊന്നും തരാന്‍ പറ്റില്ല..ഈ രീതിയില്‍ ബുദ്ധിമുട്ടാക്കി കൊണ്ടേയിരിക്കും. എന്നാല്‍ ആണ്‍കുട്ടികള്‍ കല്യാണം കഴിഞ്ഞാല്‍ കുറച്ചു കൂടി ‘ഉത്തരവാദിത്വത്തോടെ’ ജോലിക്കു വന്നു തുടങ്ങും…പ്രശ്നം മുഴുവന്‍ പാവം പെണ്‍കുട്ടികള്‍ക്കും.
… പ്രസവാവധി കൂട്ടിയിട്ടോ…ആര്‍ത്തവ അവധി നല്‍കിയിട്ടോ കാര്യമില്ല. നമ്മുടെ തൊഴില്‍ സംസ്‌കാരമാണ് നന്നാകേണ്ടത്. സ്ത്രീകളോടുള്ള സമീപനമാണ് മാറേണ്ടത്. ചുരുക്കത്തില്‍ മുതലാളി ചിന്തിക്കുക ഇങ്ങനെയായിരിക്കും. മാസത്തില്‍ ഒരു അവധി അധികം നല്‍കേണ്ട, ആറു മാസം പ്രസവാവധിയും അതിനു ശേഷം മാസങ്ങളോളം കുട്ടിയെ നോക്കാനും(ഇതെല്ലാം കഴിഞ്ഞ് വരുമെന്ന് യാതൊരു ഉറപ്പുമില്ലാത്ത) അവധി വേണ്ട പെണ്ണിനെ വേണോ അതോ ആണിനെ വേണോ എന്നായിരിക്കും. സ്ത്രീകള്‍ക്കുള്ള തൊഴിലവസരങ്ങളാണ് നഷ്ടപ്പെടുക. ലാഭം മാത്രം വെച്ചായിരിക്കും മുതലാളി കണക്കു കൂട്ടുക. അതു മറന്നു പോകരുത്.. സോഷ്യലിസത്തില്‍ നിന്നു നമ്മള്‍ അകന്നാണ് പോകുന്നത്..
————————————————————————————————————————————–
”ആര്‍ത്തവം എന്നതു നാണക്കേടല്ല. അത് ആരോടു പറയാനും എനിക്ക് മടിയില്ല. എന്നാല്‍ അത് കന്പനിയിലെ മുതലാളിയോട് വിളിച്ചു പറഞ്ഞ് അതിന്‍റെ പേരിലുള്ള പരിഗണന വേണ്ട. അതിന്‍റെ പേരില്‍ ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടെങ്കില്‍ ലീവെടുക്കും. അത് മറ്റേത് അസുഖത്തിന്‍റെയും ലാഘവത്തോടെ തന്നെ. ആര്‍ത്തവ സംവരണത്തോട് യോജിപ്പില്ല. ഇത്തരം സംവരണം ഏര്‍പ്പെടുത്തി പിറകോട്ട് തള്ളാന്‍ അനുവദിക്കുകയുമില്ല. അവനൊപ്പം ഒരു പക്ഷേ, അവനേക്കാള്‍ നന്നായി തിളങ്ങുക തന്നെ ചെയ്യും. ”. എന്ന മുദ്രാവാക്യം ചില പെണ്‍കുട്ടികള്‍ ഉയര്‍ത്തുന്നുണ്ട്. അതേ സമയം മുതലാളി ചിന്തിക്കുന്നത്. ആ ആഴ്ച എപ്പോഴോ ആണ് അവളുടെ ഡേറ്റ്…ഈ ജോലി അവള്‍ക്ക് കൊടുക്കണ്ട…അത് അവന്‍ ചെയ്തോട്ടെ..അവള് ലീവാകും…അല്ലെങ്കില്‍ ഈ പ്രൊജക്ടില്‍ നിന്ന് അവളെ മാറ്റിക്കളയൂ.. അതേ അവള് രാജിക്കത്ത് തന്നാല്‍ സ്വീകരിച്ചേക്ക്….പകരം ഒരു ആണ്‍കുട്ടിയെ നോക്ക്….ഇതാണ് മുതലാളിയുടെ സമീപനം വരിക….എന്തായാലും ആ ചാനല്‍ എത്രമാത്രം ഇതു നടപ്പാക്കുമെന്ന് കണ്ടുതന്നെ അറിയാം..
വാല്‍ക്കഷണം: ആര്‍ത്തവദിവസം ബുദ്ധിമുട്ടുള്ളവര്‍ക്ക് ലീവ് പോലും കൊടുക്കാതെ നിര്‍ബന്ധിച്ച് ജോലി ചെയ്യിക്കുന്ന സ്ഥാപനമാണ് ചാനലെന്നും ഇത് മാറ്റി വായിക്കാം. ആര്‍ത്തവും ഉള്ളവരും ഇല്ലാത്തവരും എന്ന പരിഗണനയ്ക്കപ്പുറം വയ്യാത്തവര്‍ക്കു ലീവ് കിട്ടുന്ന സാഹചര്യം ഉണ്ടാകണം. ഇത്തരം സംവരണ കലാപരിപാടി വേണ്ടെന്നാണ് ഒരിത്..
കളി കാര്യമാക്കരുത്.. കളിയില്‍ ജയിച്ച പാകിസ്താന് ജയ് വിളിക്കാം. കളി കാണുന്പോള്‍ ഗ്യാലറിയില്‍ പാക് പതാകയേന്താം. കളി കഴിഞ്ഞ് കളിക്കാരും പോയി…ചുമ്മാ പാകിസ്താനു സിന്ദാബാദും വിളിച്ചു നടക്കുന്നവന്‍റെ ലക്ഷ്യം വേറെയാണ്. ഇത്തരക്കാര്‍ ബോധപൂര്‍വം പ്രശ്നമുണ്ടാക്കാന്‍ ശ്രമിക്കുകയാണ്.
സിനിമ തുടങ്ങുന്നതിനു മുന്പ് ദേശീയഗാനം ഇടുന്നതിനോട് വ്യക്തിപരമായി യോജിപ്പില്ല. അവിടെ ഒരു പൊതുചടങ്ങല്ല നടക്കാന്‍ പോകുന്നത്. എങ്കിലും എല്ലാവര്‍ക്കുമൊപ്പം എഴുന്നേറ്റ് നില്‍ക്കാറുണ്ട്. പക്ഷേ, സിനിമയ്ക്കുള്ളില്‍, സിനിമയുടെ ഭാഗമായി പാട്ട് വന്നാല്‍ അത് ആ കലാസൃഷ്ടിയുടെ ഭാഗമാണെന്ന് ചിന്തിക്കാനാണ് ഇഷ്ടം.. എഴുന്നേല്‍ക്കാന്‍ ശ്രമിക്കാറില്ല. പക്ഷേ, ദംഗല്‍ കാണാന്‍ പോയപ്പോള്‍..ഈ പോളിയിസിയിലും വെള്ളം ചേര്‍ക്കേണ്ടി വന്നു.(അല്ലെങ്കില്‍ ആ പൊട്ടന്മാരുടെ അടുത്തു നിന്ന് തല്ലു കിട്ടുമായിരുന്നു) ചാംപ്യന്‍സ് ലീഗ് നടക്കുന്പോള്‍, ഇന്ത്യയുടെ കളി ടിവിയില്‍ വന്നാല്‍..അന്ന് ഓഫിസ് മുഴുവന്‍ എഴുന്നേറ്റ് നില്‍ക്കുന്നത് കാണാം.. ഇതിനോടും വ്യക്തിപരമായി യോജിപ്പില്ല. എന്നാല്‍ ഗ്യാലറിയിലിരുന്ന് കളി കാണുകയാണെങ്കില്‍ നിര്‍ബന്ധമായും ദേശീയ ഗാനത്തെ മാനിക്കണം. എല്ലാവരും എഴുന്നേറ്റ് നില്‍ക്കണം. . അതേ പോലെ ആളുകൂടുന്ന പൊതുപരിപാടികളില്‍ ഏതെങ്കിലും ദൈവസ്തുതി പാടുന്നതിനേക്കാള്‍ നല്ലത് ദേശീയഗാനം പാടുന്നതാണെന്ന് കരുതുന്നു.
ടിവിയില്‍ ഗാനം വന്നപ്പോള്‍ എഴുന്നേല്‍ക്കാതിരുന്നപ്പോള്‍ ”നിങ്ങള്‍ മലയാളികള്‍ അങ്ങനെയാണെന്നാണ്” ഒരു അന്യഭാഷക്കാരന്‍ ഇതിനോട് പ്രതികരിച്ചത്. ഞാന്‍ അയാളോട് കാര്യങ്ങള്‍ വിശദമായി പറഞ്ഞു. ഇന്ത്യ കളിയ്ക്കുന്നുണ്ടെങ്കില്‍ മനസ്സില്‍ ഇന്ത്യ ജയിക്കണമെന്നു തന്നെയാണ് ആഗ്രഹിക്കുക. ഓരോ കാര്യത്തിലും ഇന്ത്യന്‍ പതാക ആവോളം ഉയരത്തില്‍ പറക്കണമെന്നാണ് സ്വപ്നം കാണുന്നത്. പൊതു സ്ഥലങ്ങളില്‍ എവിടെ ദേശീയഗാനം പാടിയാലും അതേറ്റു പാടികൊണ്ടു തന്നെയാണ് എഴുന്നേറ്റ് നില്‍ക്കാറുള്ളത്. പക്ഷേ, എന്തായാലും ഓവറാക്കരുത്..
പക്ഷേ, പാകിസ്താന്‍കാരന്‍ നന്നായി കളിച്ചാല്‍ അതിനെ അഭിനന്ദിക്കാനും സൂപ്പര്‍ വിജയം നേടിയാല്‍ അതിനെ പ്രകീര്‍ത്തിക്കാനും മടിയ്ക്കാറില്ല. ഞാന്‍ കാണുന്നത് വിനോദമാണെന്നും രണ്ടു രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധമല്ലെന്നും തിരിച്ചറിയുന്നതുകൊണ്ടാണ്. ഈ സ്പോര്‍ട്സ് മാന്‍ സ്പിരിറ്റ് അധിക മലയാളികള്‍ക്കുമുണ്ടാകും. . പക്ഷേ, നിങ്ങളുടെ പ്രശ്നം, കേരളത്തിലെ മുസ്ലിം മതമൗലികവാദികളായ ചിലരും ആവിഷ്കാരസ്വാതന്ത്ര്യത്തെ കുറിച്ച് ‘തെറ്റിദ്ധാരണ’ വെച്ചുപുലര്‍ത്തുന്ന ചില അരാഷ്ട്രീയ വാദികളും കാട്ടിക്കൂട്ടുന്ന കോപ്രായങ്ങള്‍ മൊത്തം മലയാളികളുടെ അഭിപ്രായമാണെന്ന് തെറ്റിദ്ധരിക്കുന്നതാണ്. ഞങ്ങളും രാജ്യസ്നേഹികളാടോ….
വാല്‍ക്കഷണം: മൗലികവാദികളുടെ ലക്ഷ്യം ഭിന്നിപ്പിച്ചു നിര്‍ത്തുകയെന്നതാണ്. കൂട്ടുകൂടാന്‍ സമ്മതിക്കാതിരിക്കുകയെന്നത് അവരുടെ തന്ത്രമാണ്. സ്പോര്‍ട്സ് എന്ന വികാരത്തില്‍ എല്ലാവരും യോജിക്കരുത്. അതിര്‍ത്തികള്‍ ഇല്ലാതാകരുത്. വേറിട്ടു നില്‍ക്കുന്പോള്‍ മാത്രമാണ് അവര്‍ക്കു കാര്യമുള്ളത്. അരാഷ്ട്രീയവാദികളുടെ നിലപാടുകളും മൗലികവാദികള്‍ക്ക് ചൂട്ടുപിടിയ്ക്കുന്നതാണെന്നതാണ് സത്യം.
വിഷകലം പറയാൻ ശ്രമിച്ചത് മറ്റൊന്നാണെന്ന് തോന്നുന്നു. മഹാഭാരതം എന്നു പറയുന്നത് ഭൂരിഭാഗം ഉൾകൊണ്ടതും വിശ്വസിക്കുന്നതുമായ രീതിക്ക് വിരുദ്ധമാണ് രണ്ടാമൂഴം. അത് എംടിയെന്ന എഴുത്തുകാരന്റെ വീക്ഷണകോണാണ്. ഇതാണ് മഹാഭാരതം എന്ന മട്ടിൽ ഇംഗ്ലീഷ് അടക്കം വിവിധ ഭാഷകളിലേക്ക് വിവർത്തനം ചെയ്യുന്നത് പൊതുവായ മഹാഭാരത വിശ്വാസത്തിന് വിരുദ്ധമാണ്.
ബൈബിളിനെയോ ഖുറാനെയോ അടിസ്ഥാനമാക്കി വേറിട്ട കാഴ്ചപ്പാടുമായി സിനിമയുണ്ടാക്കി അതിന് ബൈബിളെന്നോ ഖുറാനെന്നോ പേര് കൊടുക്കാൻ ധൈര്യമുണ്ടോ എന്നതാണ് പുള്ളിയുടെ ചോദ്യം.
ഇവിടെ രണ്ടുകാര്യം.. മഹാഭാരതം എന്നത് ഒരു ഇതിഹാസകാവ്യമാണ്. അതിനെ മറ്റൊരു വീക്ഷണകോണിൽ സമീപിക്കുന്നതും സൃഷ്ടിപരമാണ്. അതിനെ ഇത്തരത്തിൽ ചോദ്യം ചെയ്യാനുള്ള അധികാരം ആർക്കും തീറെഴുതി കൊടുത്തിട്ടില്ലെന്നതു തന്നെയാണ് മഹാഭാരതത്തിന്റെയും രാമായണത്തിന്റെയും ഏറ്റവും വലിയ പ്രത്യേകത. ഇവിടെ താരതമ്യം ചെയ്യേണ്ടത് ഗ്രീക്ക് ഇതിഹാസങ്ങളുമായാണ്.(ഇലിയഡ്, ഒഡിസി).അല്ലാതെ ഖുറാനും ബൈബിളുമായിട്ടല്ല.
ഗ്രീക്ക് ഇതിഹാസ കാവ്യങ്ങളെ ആധാരമാക്കി എത്ര സിനിമകൾ..എത്ര പുസ്തകങ്ങൾ ഇറങ്ങി….ആരുടെയെങ്കിലും കുരു പൊട്ടിയോ… അതുകൊണ്ട് മഹാഭാരത്തെ ബൈബിളും ഖുറാനുമായി താരതമ്യം ചെയ്യുന്ന തട്ടിപ്പ് പരിപാടി നിർത്തണം..
1 ലോക്കൽ വാർത്തകളും ചരമപേജും പ്രസ് ക്ലബ്ബും പ്രസ് മീറ്റുമായി ഉരുണ്ട് പോകുന്നവർ. ഇവർക്ക് പോളിസിപരമായ പ്രശ്നങ്ങളൊന്നും ഇല്ല. ഇവരുടെ ഏറ്റവും വലിയ ക്രിയേറ്റിവിറ്റി സ്വന്തം ഗ്രൂപ്പിന്റെ തന്നെ പിരിയോഡിക്കൽസിലേക്കും സപ്ലിമെന്റിലേക്കും ആർട്ടിക്കിൾ എഴുതുകയെന്നതാണ്. വലിയ വലിയ കാര്യങ്ങളിൽ ഇവർക്ക് താത്പര്യം കാണില്ല. വലിയ ആദർശം പറഞ്ഞു വരില്ല. പിന്നെ ഇനി ആദർശം പറഞ്ഞാലും വലിയ കുഴപ്പമില്ല. കാരണം അവർക്ക് അത്തരം വലിയ വലിയ കാര്യങ്ങളിൽ ഇടപെടേണ്ട സാഹചര്യം കുറവായിരിക്കും.
2 മാനേജ്മെന്റുമായി ഒട്ടി ജീവിക്കുന്ന ചിലർ. സ്പെഷ്യൽ സ്റ്റോറികളും സ്ഥാനങ്ങളും മാനേജ്മെന്റിന്റെ കാതു കടിച്ചു തിന്ന് വാങ്ങും. മാധ്യമപ്രവർത്തകർ എന്ന നിലയിൽ പൊതു സമൂഹം ശ്രദ്ധിക്കും. വലിയ വലിയ കാര്യങ്ങളിൽ വലിയ വലിയ അഭിപ്രായം പറയും. പക്ഷേ, അടിസ്ഥാന പ്രവർത്തനം കുത്തിത്തിരിപ്പും കുതികാൽവെട്ടും മണിയടിയും. നിർഭാഗ്യവശാൽ ഇക്കൂട്ടരാണ് കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. എവിടെയും ഇവരുടെ ലക്ഷ്യം അധികാരമാണ്. പ്രസ് ക്ലബ്ബിലാണെങ്കിൽ പോലും. നല്ല കളിക്കാരാണിവർ. പേരിനും പ്രശസ്തിക്കുമായി ഇവർ എന്തും ചെയ്യും.
3 ആദർശത്തിന്റെ സൂക്കേടുള്ള അപൂർവം ചില ജന്മങ്ങളുണ്ട്. പണ്ട് കാലത്ത് ഇവരായിരുന്നു റോൾ മോഡൽസ്. എന്നാൽ ഇക്കാലത്ത് അവർ പണിക്ക് കൊള്ളാത്തവരാണെന്ന ലേബലാണുണ്ടാവുക.. വംശനാശം വന്നു കൊണ്ടിരിക്കുന്ന ഈ വിഭാഗം ഇന്ന് നവ മാധ്യമങ്ങളിൽ ഏറെ സജീവമാണ്. ഒരു സ്ഥാപനത്തിലും ഉറച്ചു നിൽക്കാത്ത ഇത്തരക്കാർക്ക് ഈഗോ വളരെ കൂടുതലായിരിക്കും. സിസ്റ്റവുമായി സമരസപ്പെട്ടു പോകുന്ന ഒരു മനസ്സായിരിക്കില്ല ഇവരുടെത്. മാനേജ്മെന്റിന്റെ കണ്ണിലെ കരടും ടെർമിനേറ്റ് ചെയ്യാൻ കമ്പനി ആഗ്രഹിക്കുന്നവരുടെ ലിസ്റ്റിലെ മുൻനിരക്കാരും ആയിരിക്കും. ചിലരൊക്കെ സ്വന്തം ബ്ലോഗുകളും പോർട്ടലുകളുമായി കഴപ്പ് തീർക്കുന്നു.
എന്നാൽ രസകരമായ കാര്യം. ഈ മൂന്നാം വിഭാഗമല്ല മംഗളം വിഷയത്തിൽ ഏറെ ഉറഞ്ഞു തുള്ളിയത്.