‘മാധ്യമ ജീവികൾ’, അത് എത്രതരം?

1 ലോക്കൽ വാർത്തകളും ചരമപേജും പ്രസ് ക്ലബ്ബും പ്രസ് മീറ്റുമായി ഉരുണ്ട് പോകുന്നവർ. ഇവർക്ക് പോളിസിപരമായ പ്രശ്നങ്ങളൊന്നും ഇല്ല. ഇവരുടെ ഏറ്റവും വലിയ ക്രിയേറ്റിവിറ്റി സ്വന്തം ഗ്രൂപ്പിന്റെ തന്നെ പിരിയോഡിക്കൽസിലേക്കും സപ്ലിമെന്റിലേക്കും ആർട്ടിക്കിൾ എഴുതുകയെന്നതാണ്. വലിയ വലിയ കാര്യങ്ങളിൽ ഇവർക്ക് താത്പര്യം കാണില്ല. വലിയ ആദർശം പറഞ്ഞു വരില്ല. പിന്നെ ഇനി ആദർശം പറഞ്ഞാലും വലിയ കുഴപ്പമില്ല. കാരണം അവർക്ക് അത്തരം വലിയ വലിയ കാര്യങ്ങളിൽ ഇടപെടേണ്ട സാഹചര്യം കുറവായിരിക്കും.

2 മാനേജ്മെന്റുമായി ഒട്ടി ജീവിക്കുന്ന ചിലർ. സ്പെഷ്യൽ സ്റ്റോറികളും സ്ഥാനങ്ങളും മാനേജ്മെന്റിന്റെ കാതു കടിച്ചു തിന്ന് വാങ്ങും. മാധ്യമപ്രവർത്തകർ എന്ന നിലയിൽ പൊതു സമൂഹം ശ്രദ്ധിക്കും. വലിയ വലിയ കാര്യങ്ങളിൽ വലിയ വലിയ അഭിപ്രായം പറയും. പക്ഷേ, അടിസ്ഥാന പ്രവർത്തനം കുത്തിത്തിരിപ്പും കുതികാൽവെട്ടും മണിയടിയും. നിർഭാഗ്യവശാൽ ഇക്കൂട്ടരാണ് കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. എവിടെയും ഇവരുടെ ലക്ഷ്യം അധികാരമാണ്. പ്രസ് ക്ലബ്ബിലാണെങ്കിൽ പോലും. നല്ല കളിക്കാരാണിവർ. പേരിനും പ്രശസ്തിക്കുമായി ഇവർ എന്തും ചെയ്യും.

3 ആദർശത്തിന്റെ സൂക്കേടുള്ള അപൂർവം ചില ജന്മങ്ങളുണ്ട്. പണ്ട് കാലത്ത് ഇവരായിരുന്നു റോൾ മോഡൽസ്. എന്നാൽ ഇക്കാലത്ത് അവർ പണിക്ക് കൊള്ളാത്തവരാണെന്ന ലേബലാണുണ്ടാവുക.. വംശനാശം വന്നു കൊണ്ടിരിക്കുന്ന ഈ വിഭാഗം ഇന്ന് നവ മാധ്യമങ്ങളിൽ ഏറെ സജീവമാണ്. ഒരു സ്ഥാപനത്തിലും ഉറച്ചു നിൽക്കാത്ത ഇത്തരക്കാർക്ക് ഈഗോ വളരെ കൂടുതലായിരിക്കും. സിസ്റ്റവുമായി സമരസപ്പെട്ടു പോകുന്ന ഒരു മനസ്സായിരിക്കില്ല ഇവരുടെത്. മാനേജ്മെന്റിന്റെ കണ്ണിലെ കരടും ടെർമിനേറ്റ് ചെയ്യാൻ കമ്പനി ആഗ്രഹിക്കുന്നവരുടെ ലിസ്റ്റിലെ മുൻനിരക്കാരും ആയിരിക്കും. ചിലരൊക്കെ സ്വന്തം ബ്ലോഗുകളും പോർട്ടലുകളുമായി കഴപ്പ് തീർക്കുന്നു.

എന്നാൽ രസകരമായ കാര്യം. ഈ മൂന്നാം വിഭാഗമല്ല മംഗളം വിഷയത്തിൽ ഏറെ ഉറഞ്ഞു തുള്ളിയത്.

മോദിയുടെ സോമാലിയ ചാണ്ടിക്ക് അനുഗ്രഹമാകുന്പോള്‍

മോദി ആദിവാസി-ദളിത് കുട്ടികളുടെ മരണനിരക്കിനെ സോമാലിയയോട് താരതമ്യം ചെയ്തത് ഇത്തിരി കൂടി പോയെന്ന് എല്ലാവര്‍ക്കുമറിയാം. ഇത് ഇങ്ങനെ വേര്‍തിരിച്ചു പറയാതെ ഉമ്മന്‍ചാണ്ടിയുടെ ആവേശത്തില്‍ സഖാക്കളും അണി ചേര്‍ന്നത് മോദിയായതുകൊണ്ടു മാത്രമാണ്. കേരളത്തിലെ ഭൂരിഭാഗത്തിനും മോദിയേ പണ്ടേ ഇഷ്ടമല്ല. കേരളത്തെ സോമാലിയയുമായി മോദി താരതമ്യം ചെയ്തിട്ടില്ലെന്ന സത്യം ഉയര്‍ത്തിക്കാട്ടാന്‍ ഇടതുപക്ഷ സോഷ്യല്‍ മീഡിയക്കാര്‍ ശ്രമിച്ചതുമില്ല.

മോദിയുടെ പ്രസംഗത്തിലെ ഭാഗം

“Yahan Kerala ki janjaati, janta, ST Scheduled Tribe, usmey jo child death ratio hai, Somalia se bhi sthiti khatarnaak hai… Abhi kuchh din pehle… media mein dardnaak chitra dekhney ko mila…Jo Communist party ka qila maana jaata hai, jahaan voh hamesha jeet-ti hai, us Peravoor mein Scheduled Tribe ke baalak koode ke dher mein bhojan talaash kar rahe hain, yeh media mein prakaashit hua hai,” 

മീഡിയയിലൂടെ പുറത്തുവന്നുവെന്ന് മോദി പ്രസംഗത്തില്‍ പരാമര്‍ശിച്ച കാര്യം. 

തെറ്റാണെങ്കില്‍  കൃത്യമായി മോദിയെ കുറ്റപ്പെടുത്താം. പറയാത്തത് അയാളുടെ തലയില്‍ കെട്ടിവെയ്ക്കുന്നത് എന്തിനാണ്?. മോദി കേരളത്തെ മൊത്തത്തില്‍ സോമാലിയയുമായി താരതമ്യം ചെയ്തിട്ടില്ല. പകരം കേരളത്തിലെ ട്രൈബല്‍ മേഖലയിലെ ദയനീയ അവസ്ഥ വിളിച്ചു പറയുകയാണ് ചെയ്തത്. മുഖ്യധാരാ മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ച ചില റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കി കേരള നേതാക്കള്‍ നല്‍കിയ നോട്സായിരിക്കാം ഒരു പക്ഷേ, ഇതിനു കാരണം. എന്നാല്‍ രാജ്യത്തിന്‍റെ പ്രധാനമന്ത്രി തെറ്റായ കണക്കുകള്‍ പറയുന്നത് ശരിയല്ല.

വാസ്തവത്തില്‍ അതിനെ(മോദി പറഞ്ഞതുപോലെ) ആ രീതിയില്‍ തന്നെ ഇടതുപക്ഷം ഉയര്‍ത്തി കാട്ടിയിരുന്നെങ്കില്‍ ഇത്തിരി മൈലേജ് കിട്ടുമായിരുന്നു. ഇത് ചാണ്ടി കിട്ടിയ അവസരം മുതലാക്കി. കേരള ദേശീയതയെയും അന്ധമായ മോദി വെറുപ്പിനെയും ആളിക്കത്തിച്ചു. ഇതില്‍ നിന്നും തിരഞ്ഞെടുപ്പിനെ സഹായിക്കുന്ന രീതിയില്‍ ഇടതുപക്ഷത്തിന് കാര്യമായ നേട്ടമുണ്ടാക്കാനാകില്ലെന്നതാണ് കാര്യം.. അതേ സമയം ബിജെപിക്ക് നഷ്ടപ്പെടാനൊന്നുമില്ലെന്ന് തിരിച്ചറിയണം. ഇപ്പോ തിരഞ്ഞെടുപ്പും അതിലെ ഭൂരിപക്ഷവും തന്നെയാണ് വിഷയം. കേരളത്തിലെ ട്രൈബല്‍ മേഖലയിലെ സ്ഥിതി മോശമാണെന്നു പറയാനാണ് മോദി ശ്രമിച്ചത്. റേഷ്യോ എന്ന പദം പ്രയോഗിച്ചതുകൊണ്ട് ആ താരതമ്യം തെറ്റാണെന്നു നമുക്കു പറയാം.  പക്ഷേ, താരതമ്യം ഒരിക്കലും കേരളം എന്ന സംസ്ഥാനവും സോമാലിയ എന്ന രാജ്യവുമായിട്ടായിരുന്നില്ല. കേരളത്തിലെ ആദിവാസി മേഖലയും സോമാലിയയും തമ്മിലായിട്ടായിരുന്നു.

വാല്‍ക്കഷണം-ഇതുപോലെ തന്നെയുള്ള മറ്റൊരു കാര്യമാണ്. സോളാര്‍ വിവാദം. ഇനി സരിത വല്ലതും വിളിച്ചു പറഞ്ഞാലോ പുറത്തുവിട്ടാലോ…അത് മുഖ്യ അജണ്ടയായി ഇടതുപക്ഷം ഏറ്റെടുക്കരുതെന്നാണ് അഭിപ്രായം. ആ പിണറായിയുടെ ഫേസ് ബുക്കുകാരനോട് ആദ്യം പറയണം.. കഷ്ടി നാലു ദിവസം മാത്രമേ മുന്നിലുള്ളൂ. മോദിക്കെതിരേ ആഞ്ഞടിച്ചതില്‍ ആത്മസംതൃപ്തി കൊണ്ട സഖാക്കള്‍ അറിയാതെ പോകുന്ന ഒരു സത്യമുണ്ട്. മോദിയെയും സരിതയെയും ഇടതുപക്ഷം ഏറ്റെടുത്താല്‍ വിജയിക്കുന്നത് ചാണ്ടിയുടെ തന്ത്രമാണ്. .

300 രൂപയുടെ ഓട്ടം 900 രൂപയ്‌ക്കേ പോകൂവെന്ന് നമ്മുടെ നാട്ടുകാര്‍

ഈ മാസം രണ്ടാം വാരം നടന്ന സംഭവം പറയാം. ആറ്റിങലില്‍ നിന്നും തിരുവനന്തപുരം സിറ്റിയിലേക്ക് പോകാന്‍ ഒരു ടാക്‌സിക്കാരനോട് ചാര്‍ജ് ചോദിച്ചു. കഷ്ടി 30 കിലോമീറ്റര്‍. വിലപേശലെല്ലാം കഴിഞ്ഞപ്പോള്‍ നമ്മുടെ ടാക്‌സിക്കാരന്‍ പറഞ്ഞ ചാര്‍ജ് 900 രൂപ. ബാംഗ്ലൂര്‍ ഞങ്ങള്‍ 350-375 രൂപ കൊടുക്കുന്ന ദൂരം.

ആദ്യം കല്ലെറിഞ്ഞാണ് ഇത്തരം ഓണ്‍ലൈന്‍ ടാക്‌സിക്കാരെ കേരളം സ്വീകരിച്ചത്..ഇപ്പോള്‍ സമരം നടത്തി പൊളിപ്പിക്കാന്‍ നോക്കുന്നു. നമ്മുടെ പോയിന്റ് വളരെ സിംപിളാണ്.

ഇതില്‍ ജോലി ചെയ്യുന്നവരും തൊഴിലാളികളാണ്. മറ്റു സംസ്ഥാനങ്ങളില്‍ ഓലയിലും യൂബറിലും മെരു കാബിലും ജോലി ചെയ്യുന്ന നിരവധി ഡ്രൈവര്‍മാരുമായി സംസാരിച്ചതാണ്. അവരെല്ലാം പറഞ്ഞത്, ജോലിയെടുക്കാന്‍ തയ്യാറുള്ളവര്‍ക്ക് നല്ല വരുമാനമുണ്ടാക്കാന്‍ സാധിക്കുന്ന സംവിധാനമാണെന്നാണ്.. കുത്തക വത്കരണം എന്നൊക്കെ പറഞ്ഞ് കല്ലെറിയാന്‍ വരട്ടെ.. ഇത്തരം ടാക്‌സികള്‍ ഏറെ ഉപകാരപ്രദമാണെന്ന് അനുഭവമുള്ള ഞങ്ങളും പറയുന്നു.

ഇപ്പോള്‍ കേരളത്തിലെ ഓണ്‍ ലൈന്‍ ടാക്‌സി ഡ്രൈവര്‍മാര്‍ സമരത്തിലാണു പോലും. ഇതില്‍ നിന്നും എന്താണ് നമ്മള്‍ മനസ്സിലാക്കേണ്ടത്. ഒരു കാര്യം ഉറപ്പാണ് ഓലയും യൂബറും കേരളത്തില്‍ വരും. ഒരു പക്ഷേ, അത് ഓടിക്കുന്ന ഉത്തരേന്ത്യന്‍ ഡ്രൈവര്‍മാരാകുമെന്നു മാത്രം.

പണം പോലും ഡ്രൈവര്‍ക്ക് കൊടുക്കേണ്ട കാര്യമില്ല. ഈ വാലറ്റില്‍ നിന്നും ഡെബിറ്റ് ആകും.. അപ്പോ 300 രൂപയുടെ ഓട്ടം 900 രൂപയ്‌ക്കേ പോകൂവെന്ന് നമ്മുടെ നാട്ടുകാര്‍ വാശിപിടിച്ചാല്‍ ഒരു രക്ഷയുമില്ല. ഈ തൊഴില്‍ സംസ്കാരം നമ്മുടെ നാടിന് ആപത്താണ്.

സുരേഷ് ഗോപിയെ ബിജെപി വിളിച്ചു!

തിരുവനന്തപുരം: സൂപ്പര്‍ സ്റ്റാര്‍ സുരേഷ് ഗോപിയുടെ രാഷ്ട്രീയ പ്രവേശന വാര്‍ത്ത സത്യമാകുമോ?. പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള അനുകൂല നിലപാടുകളും ചില വിവാദ പ്രസ്താവനകളും രാഷ്ട്രീയ പ്രവേശനത്തിന്റെ ഭാഗമാണെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ബിജെപി ക്ഷണിക്കുകയാണെങ്കില്‍ എതിര് പറയില്ലെന്ന് സുരേഷ് ഗോപി ആദ്യമേ തന്നെ പ്രഖ്യാപിച്ചതാണ്. വ്യാഴാഴ്ച പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്‍ തന്നെ സുരേഷ് ഗോപിയെ ഔദ്യോഗികമായി പാര്‍ട്ടിയിലേക്ക് ക്ഷണിക്കുകയായിരുന്നു.

സുരേഷ് ഗോപിയെ ബിജെപിയിലേക്ക് സ്വാഗതം ചെയ്യുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമതീരുമാനം എടുക്കേണ്ടത് താരം തന്നെയാണെന്ന് മുരളീധരന്‍ വ്യക്തമാക്കി. ഇതുവരെ സുരേഷ് ഗോപി പാര്‍ട്ടിയില്‍ ചേര്‍ന്നിട്ടു പോലുമില്ല. അതുകൊണ്ടു തന്നെ എവിടെയെങ്കിലും സ്ഥാനാര്‍ത്ഥിയാകുമോയെന്ന കാര്യങ്ങളെ കുറിച്ചൊന്നും ഇപ്പോള്‍ പറയാന്‍ പറ്റില്ല. പാര്‍ട്ടി ഇക്കാര്യത്തെ കുറിച്ച് ചര്‍ച്ച തുടങ്ങിയിട്ടില്ല- പാര്‍ട്ടി കേരള അധ്യക്ഷന്‍ വ്യക്തമാക്കി.