ആര്‍ത്തവ സംവരണം പെണ്ണിന് ഗുണമോ ദോഷമോ?

ഒരു പ്രമുഖ ചാനലില്‍ ആര്‍ത്തവത്തിന്‍റെ ആദ്യ ദിവസം അവധി കൊടുത്തതിനെ ചിലര്‍ ആഘോഷിക്കുന്നതു കണ്ടു. തീര്‍ച്ചയായും ഈ ദിവസങ്ങളില്‍ ചില പെണ്‍കുട്ടികള്‍ക്ക് ശാരീരികമായ അസ്വസ്ഥതകള്‍ ഉണ്ടാകാറുണ്ട്. അവര്‍ക്ക് ആവശ്യമായ ലീവ് ലഭിക്കുന്നത് നല്ല കാര്യം തന്നെയാണ്. അതിനെ പിന്തുണയ്ക്കുന്നു. എന്നാല്‍ ഇത് ഭൂരിഭാഗം കന്പനികളും ഫോളോ ചെയ്യാന്‍ സാധ്യതയില്ല. കാരണം ചില കാര്യങ്ങള്‍ നമുക്കൊന്നു നോക്കാം..
——————————————————————————————————————————-
കുറഞ്ഞ ശമ്പളത്തിനെ ജീവനക്കാരെ കിട്ടാനാണ് മുതലാളി ആദ്യം പറയുക. പെണ്‍കുട്ടികളാണ് നല്ലത്. ചുരുങ്ങിയത് കല്യാണം വരെയെങ്കിലും അവരെ കിട്ടുമല്ലോ? നല്ലതുപോലെ ജോലിയും ചെയ്തോളും.  പിന്നെ സ്വകാര്യം പറയും.. കല്യാണം ഉടന്‍ ഉണ്ടാകുമോ? എന്താണ് പരിപാടിയെന്ന് ഒന്നു സൂത്രത്തില്‍ തിരക്കണേ…!!!!! അല്ലെങ്കില്‍ ചോദിക്കും..കല്യാണം കഴിഞ്ഞ് കുട്ടികളൊക്കെ ആയതല്ലേ..ജോലി OK ആണെങ്കില്‍ കുഴപ്പമില്ല, ശന്പളം ഇത്രയേ കൊടുക്കാന്‍ പറ്റൂ…
 
ഇത്തരം സമീപനം എടുക്കുന്ന സ്ഥാപനത്തില്‍ പെണ്‍കുട്ടികളുടെ എണ്ണം ഇത്തിരി കൂടുകയും ചെയ്യും. പെണ്‍കുട്ടികളുടെതായ പല പ്രശ്‌നങ്ങള്‍ കൊണ്ട് അവര്‍ ലീവെടുക്കുമ്പോള്‍..മുതലാളി കൂളായി പറയും..ആണ്‍കുട്ടികളാണ് നല്ലത്.. പെണ്‍കുട്ടികള്‍ എപ്പോഴും തലവേദനയാണെന്ന്.. ആണ്‍കുട്ടികളാണെങ്കില്‍ ഒരു കുഴപ്പവുമില്ല.. ഇതേ മുതലാളിയാണ് കുറഞ്ഞ ശന്പളം മാത്രമേ കൊടുക്കാന്‍ കഴിയൂവെന്ന് പറയുന്നത്..
 
കല്യാണമെത്തിയാല്‍ മുതലാളി മാനേജരോട് സ്വകാര്യം ചോദിക്കും..അല്ലെ പോകില്ലേ? പോകുന്നില്ലെങ്കില്‍ മുതലാളിക്ക് ആധിയാണ്. കാരണം മുതലാളി പേടിയ്ക്കുന്നത് കല്യാണത്തിന്റെ ലീവിനെയാണ്. പേടി അവിടെ തീരുന്നില്ല.. എങ്ങാനും പ്രെഗ്നന്റായി പോയി.. ബെഡ് റെസ്റ്റ്.. പിന്നെ പ്രസവാവധി…അതു കഴിഞ്ഞ് കുട്ടിയെ നോക്കാന്‍ അവധി..ഇതൊക്കെ മറികടക്കാന്‍ മുതലാളി കാണുന്ന സൂത്രപ്പണിയാണ്. സൂത്രത്തില്‍ അങ്ങ് പറഞ്ഞു വിടുക.അതിന് ഓരോ കാരണമുണ്ടാക്കാന്‍ മാനേജരുടെ ചെവികടിയ്ക്കും. അയാളെ ഭീഷണിപ്പെടുത്തും.
 
ഇതിന് മുതലാളിമാര്‍ സ്ഥിരമെടുക്കുന്ന നമ്പറാണ്. കല്യാണത്തിന് പത്തുദിവസമേ അവധി തരൂ. ലക്ഷ്യം പോയി കിട്ടുമല്ലോ? ചില ദുഷ്ടന്മാര്‍ പറയും..അഞ്ചു ദിവസം മാത്രം…. അതു കഴിഞ്ഞ് അവധിയില്ലെന്ന് ആദ്യമേ പറഞ്ഞേക്കും. ബെഡ് റെസ്റ്റ് എങ്ങാനും പറഞ്ഞ് ലീവ് ചോദിച്ചാല്‍… കമ്പനി പോളിസി അനുസരിച്ച് ലീവ് കൂടുതല്‍ തരാന്‍ സാധിക്കില്ല.ഞാന്‍ ഒരു പതിനഞ്ച് ദിവസം ലീവ് തരാം. അതു കഴിഞ്ഞും പറ്റിയില്ലെങ്കില്‍ രാജിവെയ്ക്കുന്നതാണ് നല്ലത്. ഇവിടെ മാക്‌സിമം മുറുക്കി പിടിയ്ക്കും. കാരണം ഇതോടെ പോയില്ലെങ്കില്‍ പിന്നീട് ഒന്നര കൊല്ലത്തിന് ആ മാന്‍ പവറിനെ നോക്കണ്ട.ഇനി ആ ഘട്ടവും കടന്നാല്‍ കുട്ടിയുണ്ടെന്ന് കരുതി എക്‌സ്‌ക്യൂസൊന്നും തരാന്‍ പറ്റില്ല..ഈ രീതിയില്‍ ബുദ്ധിമുട്ടാക്കി കൊണ്ടേയിരിക്കും. എന്നാല്‍ ആണ്‍കുട്ടികള്‍ കല്യാണം കഴിഞ്ഞാല്‍ കുറച്ചു കൂടി ‘ഉത്തരവാദിത്വത്തോടെ’ ജോലിക്കു വന്നു തുടങ്ങും…പ്രശ്നം മുഴുവന്‍ പാവം പെണ്‍കുട്ടികള്‍ക്കും.
 
… പ്രസവാവധി കൂട്ടിയിട്ടോ…ആര്‍ത്തവ അവധി നല്‍കിയിട്ടോ കാര്യമില്ല. നമ്മുടെ തൊഴില്‍ സംസ്‌കാരമാണ് നന്നാകേണ്ടത്. സ്ത്രീകളോടുള്ള സമീപനമാണ് മാറേണ്ടത്. ചുരുക്കത്തില്‍ മുതലാളി ചിന്തിക്കുക ഇങ്ങനെയായിരിക്കും. മാസത്തില്‍ ഒരു അവധി അധികം നല്‍കേണ്ട, ആറു മാസം പ്രസവാവധിയും അതിനു ശേഷം മാസങ്ങളോളം കുട്ടിയെ നോക്കാനും(ഇതെല്ലാം കഴിഞ്ഞ് വരുമെന്ന് യാതൊരു ഉറപ്പുമില്ലാത്ത) അവധി വേണ്ട പെണ്ണിനെ വേണോ അതോ ആണിനെ വേണോ എന്നായിരിക്കും. സ്ത്രീകള്‍ക്കുള്ള തൊഴിലവസരങ്ങളാണ് നഷ്ടപ്പെടുക. ലാഭം മാത്രം വെച്ചായിരിക്കും മുതലാളി കണക്കു കൂട്ടുക.  അതു മറന്നു പോകരുത്.. സോഷ്യലിസത്തില്‍ നിന്നു നമ്മള്‍ അകന്നാണ് പോകുന്നത്..
————————————————————————————————————————————–
  ”ആര്‍ത്തവം എന്നതു നാണക്കേടല്ല.  അത് ആരോടു പറയാനും എനിക്ക് മടിയില്ല. എന്നാല്‍ അത് കന്പനിയിലെ മുതലാളിയോട് വിളിച്ചു പറഞ്ഞ് അതിന്‍റെ പേരിലുള്ള പരിഗണന വേണ്ട. അതിന്‍റെ പേരില്‍ ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടെങ്കില്‍ ലീവെടുക്കും. അത് മറ്റേത് അസുഖത്തിന്‍റെയും ലാഘവത്തോടെ തന്നെ. ആര്‍ത്തവ സംവരണത്തോട് യോജിപ്പില്ല. ഇത്തരം സംവരണം ഏര്‍പ്പെടുത്തി പിറകോട്ട് തള്ളാന്‍ അനുവദിക്കുകയുമില്ല. അവനൊപ്പം ഒരു പക്ഷേ, അവനേക്കാള്‍ നന്നായി തിളങ്ങുക തന്നെ ചെയ്യും. ”. എന്ന മുദ്രാവാക്യം ചില  പെണ്‍കുട്ടികള്‍ ഉയര്‍ത്തുന്നുണ്ട്. അതേ സമയം മുതലാളി ചിന്തിക്കുന്നത്. ആ ആഴ്ച എപ്പോഴോ ആണ് അവളുടെ ഡേറ്റ്…ഈ ജോലി അവള്‍ക്ക് കൊടുക്കണ്ട…അത് അവന്‍ ചെയ്തോട്ടെ..അവള് ലീവാകും…അല്ലെങ്കില്‍ ഈ പ്രൊജക്ടില്‍ നിന്ന് അവളെ മാറ്റിക്കളയൂ.. അതേ അവള് രാജിക്കത്ത് തന്നാല്‍ സ്വീകരിച്ചേക്ക്….പകരം ഒരു ആണ്‍കുട്ടിയെ നോക്ക്….ഇതാണ് മുതലാളിയുടെ സമീപനം വരിക….എന്തായാലും ആ ചാനല്‍ എത്രമാത്രം ഇതു നടപ്പാക്കുമെന്ന് കണ്ടുതന്നെ അറിയാം..
വാല്‍ക്കഷണം: ആര്‍ത്തവദിവസം ബുദ്ധിമുട്ടുള്ളവര്‍ക്ക്  ലീവ് പോലും കൊടുക്കാതെ നിര്‍ബന്ധിച്ച് ജോലി ചെയ്യിക്കുന്ന സ്ഥാപനമാണ് ചാനലെന്നും ഇത് മാറ്റി വായിക്കാം. ആര്‍ത്തവും ഉള്ളവരും ഇല്ലാത്തവരും എന്ന പരിഗണനയ്ക്കപ്പുറം വയ്യാത്തവര്‍ക്കു ലീവ് കിട്ടുന്ന സാഹചര്യം ഉണ്ടാകണം. ഇത്തരം സംവരണ കലാപരിപാടി വേണ്ടെന്നാണ് ഒരിത്..

ഹോട്ടല്‍ ബില്‍ ഇനി മുതല്‍ കൗണ്ടറില്‍ തിരിച്ചു കൊടുക്കാതിരിക്കുക

ജിഎസ്ടിയും ഹോട്ടല്‍ ബില്ലും.

1 ബില്‍ നന്പര്‍ തുടര്‍ച്ചയായിട്ടുള്ളതല്ലെങ്കില്‍ ഇക്കാര്യം ബില്‍ വാങ്ങിയതിനു ശേഷം കടക്കാരനോട് പറയുക. ഓരോ ദിവസവും അല്ല ജിഎസ്ടി പ്രകാരം നന്പര്‍ വരേണ്ടത്. അത് തുടര്‍ച്ചയായ നന്പറുകളായിരിക്കണം. നല്ല തിരക്കുള്ള ഹോട്ടലുകളില്‍ നന്പര്‍ പ്രതിദിനം ആയിരം കടന്നേക്കും. ഇക്കാര്യം മറക്കരുത്. അപ്പോള്‍ തുടര്‍ച്ചയായ നന്പറുകളാണെങ്കില്‍ എത്രയുണ്ടാകുമെന്ന് ഊഹിക്കാമല്ലോ.. ഉച്ചയ്ക്ക് ഭക്ഷണം കഴിയ്ക്കുന്പോള്‍ 100ല്‍ താഴെയുള്ള നന്പര്‍ കണ്ടാല്‍ ഓര്‍ത്തോ..ഈ ഹോട്ടല്‍ നടത്തിപ്പുക്കാരന്‍ കള്ളനാണ്.

2 18 ശതമാനം ജിഎസ് ടി എടുക്കുന്ന ഹോട്ടലുകാരോട് തമാശയായിട്ടാണെങ്കിലും നിങ്ങള്‍ക്ക് 75 ലക്ഷത്തിന് മുകളില്‍ കച്ചവടം ഉണ്ടല്ലേ… അപ്പോ ജിഎസ്ടി ഇനത്തില്‍ പ്രതിമാസം നിങ്ങള്‍ ഏറ്റവും ചുരുങ്ങിയത് 13.5 ലക്ഷം രൂപ സര്‍ക്കാറിന് നല്‍കുന്നുണ്ടല്ലേ..നമുക്കറിയാം..ഇത്രയും കാലം ആവറേജ് ടാക്സ് അടച്ചു പോന്നവന്‍ ഈ പണം കൂടി പോക്കറ്റിലിടാമെന്നു കരുതിയിരിക്കുകയാണ്. സമ്മതിക്കരുത്.

3 അപ്പോ നിങ്ങളുടെ മുതലാളിയുടെ വരുമാനവും പ്രതിമാസം 10 ലക്ഷത്തോളം കാണില്ലേ. അയാള്‍ ഇന്‍കം ടാക്സ് ഇനത്തിലും നല്ല സംഖ്യ കൊടുക്കുമായിരിക്കും അല്ലേ… കാരണം ഇവന്‍ തന്നെ അല്ലേ വളണ്ടിയറായി വന്ന് 18 ശതമാനം ടാക്സ് എടുക്കുന്നത്.. കച്ചവടം കുറവാണെങ്കില്‍ അവന്‍ 12 ശതമാനവും അഞ്ച് ശതമാനവും അല്ലേ വാങ്ങേണ്ടത്..അപ്പോ നല്ല കച്ചവടമാണ്.

4 ബില്ലുകളില്‍ നിന്നു പിടിയ്ക്കുന്ന ടാക്സ് സര്‍ക്കാറിലേക്ക് അടയ്ക്കുന്നില്ലെന്ന് സംശയമുണ്ടെങ്കില്‍ facebook.com/postbillshere/ എന്ന പേജില്‍ അത് പോസ്റ്റ് ചെയ്യൂ. സംസ്ഥാന സര്‍ക്കാറും ഇക്കാര്യത്തില്‍ ഉറച്ച് തന്നെയാണ്.

5 കൂടാതെ ജിഎസ്ടി നന്പറും ബില്‍ നന്പറും എന്‍റര്‍ ചെയ്താല്‍ ടാക്സ് ക്രെഡിറ്റായോ എന്ന് അറിയാനുള്ള സംവിധാനം സര്‍ക്കാര്‍ ഒരുക്കുമായിരിക്കും. ഒരു മാസം കഴിഞ്ഞ് ബില്‍ ഈ രീതിയില്‍ ചെക് ചെയ്തു നോക്കാം. അതുകൊണ്ട് ബില്‍ സൂക്ഷിക്കുക. പണി കൊടുക്കേണ്ടവന് പണി കൊടുക്കാം..

എല്ലാം ഒരു കൊച്ചു പെട്ടിയിലേക്ക്, സോഷ്യല്‍ മീഡിയ, ന്യൂസില്‍ പിടി മുറുക്കുന്പോള്‍

ഇപ്പോള്‍ തന്നെ ഭൂരിഭാഗം പേരുടെയും ലോകം ആറിഞ്ചിൽ താഴെ മാത്രം നീളമുള്ള ഒരു ചതുരപ്പെട്ടിയിലേക്ക് ഒതുങ്ങിയിരിക്കുകയാണ്. ടിവിയും വാര്‍ത്തയും വിനോദവും ബന്ധങ്ങളും ഈ കൊച്ചു പെട്ടിക്കുള്ളിലേക്ക് ചുരുങ്ങി കൊണ്ടിരിക്കുകയാണ്. സോഷ്യല്‍മീഡിയയും വാര്‍ത്തയും പരസ്പരം പൂരകങ്ങളായി നില്‍ക്കുന്നതിനു പകരം ഒന്നായി ഒരേ സ്വരത്തില്‍ വായനക്കാരുടെ ഇടപെടലോടെ ഒഴുകുന്ന കാലം എത്തിയിരിക്കുകയാണ്.

റോയിട്ടേഴ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ദ സ്റ്റഡി ഓഫ് ജേര്‍ണലിസം പുറത്തുവിട്ട ഡിജിറ്റല്‍ ന്യൂസ് റിപ്പോര്‍ട്ടിലെ കണക്കുകള്‍ ഇത് സാധൂകരിക്കുന്നു. വിവിധ രാജ്യങ്ങളില്‍ നടത്തിയെ സര്‍വെ അനുസരിച്ച് ഓണ്‍ലൈനിലുളള 60 ശതമാനത്തോളം ആളുകള്‍ വാര്‍ത്തകള്‍ക്കായി ഫേസ് ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളെയാണ് കാര്യമായി ആശ്രയിക്കുന്നത്.

പണ്ട് ഓരോ ജില്ലയിലും പത്രത്തിന്റെ എഡിഷന്‍ തുടങ്ങുന്നത് കൗതുകത്തോടെയാണ് നമ്മള്‍ നോക്കി കണ്ടത്. പിന്നീട് മത്സരത്തിന്റെ ഭാഗമായി ഇത് ഓരോ പഞ്ചായത്ത് വരെയെത്തി. എന്നാല്‍ ഡിജിറ്റല്‍ മീഡിയയിലെത്തിയപ്പോള്‍ ഇത് ഓരോ വ്യക്തിയ്ക്കും ഓരോ എഡിഷന്‍ നിലയിലേക്ക് മാറി. അതേ, വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളും അവയുടെ അല്‍ഗൊരിതങ്ങളും തന്നെയാണ് വരാനിരിക്കുന്ന നാളുകളിലെ വാര്‍ത്ത വില്‍പ്പനയെ നിര്‍ണയിക്കാന്‍ പോകുന്നത്.

നേരത്തെ മൂലധന താത്പര്യത്തിനും എഡിറ്റോറിയല്‍ നിലപാടുകള്‍ക്കും ഭൂമിശാസ്ത്ര പരിഗണനകള്‍ക്കും അനുസരിച്ചാണ് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നതെങ്കില്‍ ഇന്ന് ഈ പരിഗണനകളെല്ലാം തന്നെ 50 ശതമാനത്തിന് താഴേ പോയിരിക്കുകയാണ്. യൂസര്‍ ബിഹേവിയര്‍ അനുസരിച്ച് തയ്യാറാക്കുന്ന അല്‍ഗൊരിതം ഉപയോഗിച്ചാണ് വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയകളിലും വെബ് സൈറ്റുകളിലും എത്തുന്നത്. അതുകൊണ്ട് തന്നെ കൂടുതല്‍ വായനയും വാണിജ്യപരമായ വിജയവും സാധ്യമാകുന്നു.

പല പ്രമുഖ മാധ്യമങ്ങളും ഈ പുതിയ മാറ്റത്തെ ഉള്‍കൊള്ളാനാകാതെ പകച്ചു നില്‍ക്കുകയാണ്. വിതരണ സമ്പ്രദായത്തിലെ പുത്തന്‍ പ്രവണതകള്‍ മുതലാക്കി തുടക്കക്കാര്‍ കുതിച്ചുകയറുമ്പോള്‍ വര്‍ഷങ്ങളുടെ പാരമ്പര്യം പറയുന്ന മാധ്യമഗ്രൂപ്പുകള്‍ പലതും കിതയ്ക്കുകയാണ്.

എങ്ങനെ കൂടുതല്‍ പരിഗണന നേടാം? വായനക്കാരെ എങ്ങനെ തിരിച്ചു കൊണ്ടുവരാം? ഈ ചിന്തയിലാണ് പല സ്ഥാപനങ്ങളും. കാരണം വരുമാനമില്ലാതെ ആര്‍ക്കും പിടിച്ചു നില്‍ക്കാനാകില്ല. ഡിസ്‌പ്ലേ പരസ്യ രീതിയില്‍ നിന്നും കണ്ടന്റ് പരസ്യങ്ങളിലേക്ക് വരുമാന മേഖലയും പതുക്കെ ചുവട് മാറ്റുകയാണ്. സാധാരണ പരസ്യങ്ങളേക്കാളും 53 ശതമാനം അധികം സാധ്യതയാണ് കണ്ടന്റ് പരസ്യങ്ങളിലൂടെ ലഭിക്കുന്നത്.

ഡിജിറ്റല്‍ മീഡിയയുടെ വളര്‍ച്ചയ്ക്ക് ചെറിയൊരു ഉദാഹരണം പറയാം. 2017ല്‍ അമേരിക്കയിലെ മൊത്തം മീഡിയ പരസ്യ നിക്ഷേപത്തിന്റെ 40 ശതമാനവും ഡിജിറ്റല്‍ മീഡിയ കൊണ്ടു പോകും. 35.8 ശതമാനം ടിവിയ്ക്കും ബാക്കിയുള്ളത് മാത്രമാണ് പ്രിന്റ് മാധ്യമങ്ങള്‍ക്ക് ലഭിക്കുക. ഡിജിറ്റല്‍ പരസ്യ മേഖലയില്‍ ഗൂഗിളിന്റെയും ഫേസ്ബുക്കിന്റെ ആധിപത്യം തന്നെയാണ്. മൊത്തം പരസ്യങ്ങളുടെ 57.6 ശതമാനവും ഇവര്‍ തന്നെയാണ് സ്വന്തമാക്കുന്നത്.

അതിവേഗ ഇന്റര്‍നെറ്റും പുതിയ സാങ്കേതിക വിദ്യകളും മൊബൈല്‍ ട്രാഫിക് ഗണ്യമായി ഉയര്‍ത്തിയിട്ടുണ്ട്. 2016ല്‍ തന്നെ ഡെസ്‌ക് ടോപ്പിനെ മൊബൈല്‍ മറികടന്നു കഴിഞ്ഞു. അതുകൊണ്ട് തന്നെ ഓണ്‍ലൈന്‍ പ്രമോഷനായി മാറ്റിവെയ്ക്കുന്ന ഫണ്ടില്‍ 21 ശതമാനവും മൊബൈലിനു മുന്തിയ പരിഗണന നല്‍കുന്നു. 2010ല്‍ഇത് വെറും നാലു ശതമാനം മാത്രമായിരുന്നുവെന്ന് ഓര്‍ക്കണം. ഇന്‍സ്റ്റന്റ് ആര്‍ട്ടിക്കിളിലൂടെ ഫേസ് ബുക്കും കണ്ടന്റ് പരസ്യങ്ങളിലൂടെ ഗൂഗിളും മറ്റു പ്ലാറ്റ് ഫോമുകളും സജീവമായി രംഗത്തിറങ്ങി കഴിഞ്ഞു.

ആദ്യകാലത്ത് കൗതുകത്തിനും സൗഹൃദത്തിനുമാണ് പലരും സോഷ്യല്‍ മീഡിയയിലെത്തിയത്. എന്നാല്‍ കാലക്രമേണ അത് കാര്യങ്ങള്‍ അറിയാനുള്ള അല്ലെങ്കില്‍ അറിയിക്കാനുള്ള ഒരു പ്ലാറ്റ് ഫോമുകൂടിയായി മാറി. വാര്‍ത്തകളുടെ കടന്നുവരവോടു കൂടിയാണ് സോഷ്യല്‍ മീഡിയ എക്കൗണ്ടുകള്‍ക്ക് ഒരു ഗൗരവബോധം കടന്നുവന്നത്. എന്നാല്‍ ആധികാരികമല്ലാത്തതും നിലവാരമില്ലാത്തതുമായ വാര്‍ത്തകളുടെയും വിവരങ്ങളുടെയും കുത്തൊഴുക്ക് വലിയ പ്രതിസന്ധി സൃഷ്ടിച്ചു. ഇതിനെ മറികടക്കാന്‍ വേണ്ടിയുള്ള പുതിയ ശ്രമങ്ങളാണ് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത്.


സെന്‍സര്‍ ഷിപ്പും എഡിറ്റോറിയല്‍ റെസ്‌പോണ്‍സിബിലിറ്റിയുമാണ് സോഷ്യല്‍ മീഡിയ ന്യൂസുകള്‍ നേരിടുന്ന പ്രധാന വെല്ലുവിളി. വാസ്തവത്തില്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ നേരത്തെ ടാര്‍ജറ്റ് ചെയ്യാതിരുന്ന ഒരു ബിസിനസ് മേഖലയിലേക്ക് വഴുതി വീഴുകയായിരുന്നു. എന്നാല്‍ ഇതിന്റെ വാണിജ്യപ്രാധാന്യം തിരിച്ചറിഞ്ഞ കമ്പനികള്‍ ഉള്ളടക്കങ്ങളില്‍ ആധികാരികതയും ഉത്തരവാദിത്വവും ഉറപ്പാക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങി കഴിഞ്ഞു.

സോഷ്യല്‍മീഡിയയുടെ അതിപ്രസരം വാര്‍ത്താ ഉപഭോഗത്തെ വന്‍തോതില്‍ സ്വാധീനിച്ചിട്ടുണ്ടെന്ന കാര്യത്തില്‍ സംശയമില്ല. പത്രവായനയുടെ രീതിയിലും ടെലിവിഷന്‍ വാര്‍ത്ത കാണുന്നതിലും വന്ന മാറ്റം നിങ്ങള്‍ക്ക് ഓരോരുത്തരും അനുഭവിച്ചു കൊണ്ടിരിക്കുന്ന കാര്യമാണ്. വരാനിരിക്കുന്നത് സ്മാകിന്റെ കാലമാണ്. (സോഷ്യല്‍, മൊബൈല്‍, അനാലിറ്റിക്‌സ് ആന്റ് ക്ലൗഡ്).

ഈ നാല് സാങ്കേതിക വിദ്യകളാണ് വാര്‍ത്താ ലോകത്തെയും നിയന്ത്രിക്കാന്‍ പോകുന്നത്. കുറഞ്ഞ ചെലവില്‍ പരമാവധി നേടിയെടുക്കുകയെന്ന ബിസിനസ് തന്ത്രം. പ്രസും നാടുനീളെ ഓഫിസുകളും ട്രാന്‍സ്‌പോണ്ടറുകളും വിലയേറിയ ഉപകരണങ്ങളും വേണ്ട. കുറഞ്ഞ മുതല്‍മുടക്കില്‍ പരമാവധി ലാഭം. വായനക്കാരന് പരിഗണനയും വാര്‍ത്തയില്‍ ഇടപെടാനുള്ള സ്വാതന്ത്ര്യവും ലഭിക്കുന്നതുകൊണ്ടു തന്നെ ‘സോഷ്യല്‍ ന്യൂസ്’ സങ്കല്‍പ്പം കൂടുതല്‍ ജനപ്രിയമാകും.