നിഫ്റ്റി 5500 ലെവല്‍ നിലനിര്‍ത്തി

മുംബൈ: ഇന്ത്യന്‍ ഓഹരി വിപണിയില്‍ ചില അദ്ഭുതങ്ങള്‍ നടന്ന ദിവസമാണിന്ന്. അമേരിക്കന്‍ വിപണിയും യൂറോപ്യന്‍ വിപണിയും ഏറെ നഷ്ടത്തോടെ ക്ലോസ് ചെയ്തതില്‍ നിന്നായിരുന്നു ഇന്ത്യന്‍ വിപണിയുടെ തുടക്കം. മേമ്പൊടിയായി ഈജിപ്തിലെ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായെന്ന വാര്‍ത്തകളും എത്തിയിരുന്നു. ആഭ്യന്തരമായി പ്രത്യേകിച്ച് യാതൊരു പ്രചോദനമില്ലാതിരുന്നിട്ടും വിപണി ഇന്നു മികച്ച പ്രകടനം നടത്തിയത് നിക്ഷേപകര്‍ക്ക് അല്‍പ്പം ആശ്വാസം നല്‍കി.
നഷ്ടത്തിലായ 300 പോയിന്റുകള്‍ സെന്‍സെക്‌സ് തിരിച്ചുപിടിച്ചതും നിഫ്റ്റി 5500 ലെവലില്‍ ക്ലോസ് ചെയ്തതും ശ്രദ്ധേയമായി. സെന്‍സെക്‌സ് ചെറിയ നഷ്ടത്തോടെ 18327.76ലും നിഫ്റ്റി 5505.90ലുമാണ് വില്‍പ്പന അവസാനിപ്പിച്ചത്. എന്നാല്‍ ഈ ഷോര്‍ട്ട് കവറിങ് പ്രോഫിറ്റ് ബുക്കിങിനുവേണ്ടിയുള്ളതാണോയെന്ന് തിരിച്ചറിയേണ്ടതുണ്ട്. അങ്ങനെ വന്നാല്‍ നിഫ്റ്റി 5200 വരെ താഴാനുള്ള സാധ്യത തുടരുകയും ചെയ്യും.

മറ്റുള്ളവര്‍ തിരക്കുകൂട്ടുമ്പോള്‍ നിങ്ങള്‍ പേടിക്കണം, മറ്റുള്ളവര്‍ പേടിക്കുമ്പോള്‍ നിങ്ങള്‍ നേടിയെടുക്കണം

മുംബൈ: ഓഹരി വിപണി താഴേക്കു താഴേക്കു വന്നുകൊണ്ടിരിക്കുകയാണ്. നിലവിലുള്ള നിക്ഷേപകരെല്ലാം ആശങ്കയിലാണെങ്കിലും വിപണിയിലേക്ക് പുതുതായി ഇറങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇത് ഏറ്റവും നല്ല സമയമാണ്. ഈ വര്‍ഷം വിപണി 40 ശതമാനത്തോളം ഇടിവ് നേരിട്ടതിനുശേഷവും ഓഹരി വിപണിയെ വിശ്വസിക്കണമെന്നു പറയുന്നതിലെ യുക്തി ചിലര്‍ക്കെങ്കിലും മനസ്സിലാവുന്നുണ്ടാവില്ല.
ഇങ്ങനെ ചിന്തിച്ചുനോക്കൂ… നിങ്ങള്‍ ഒരു സാധനം വാങ്ങാന്‍ ഉദ്ദേശിക്കുന്നു. ആ സാധനത്തിന് ഒരു ഫെസ്റ്റിവല്‍ ഓഫറായി 40 ശതമാനം കിഴിവുണ്ട്.. തീര്‍ച്ചയായും നിങ്ങള്‍ അത് വാങ്ങുമെന്ന കാര്യം തീര്‍ച്ചയാണ്.
നിക്ഷേപത്തിനു താല്‍പ്പര്യമുണ്ട്. പക്ഷേ, റിസ്‌കെടുക്കാന്‍ താല്‍പ്പര്യമില്ല. ഇപ്പോള്‍ വിപണിയില്‍ പണം നിക്ഷേപിച്ചു കുടുങ്ങി കിടക്കുന്നവരെ കുറിച്ച് ഒന്നും പറയാനില്ലെന്ന് നിങ്ങള്‍ ആലോചിക്കുന്നുണ്ടാവും.. ബാങ്കിലെ പലിശയും ബിസിനസ്സിലെ ലാഭവും നിങ്ങള്‍ കണക്കുകൂട്ടുന്നത് അധികവും വാര്‍ഷികാടിസ്ഥാനത്തിലായിരിക്കും. ഓഹരി വിപണയിലെ നിക്ഷേപവും നമ്മള്‍ ആ രീതിയില്‍ കണക്കുകൂട്ടിനോക്കിയാല്‍ കാര്യം മനസ്സിലാവും.
അല്‍പ്പം സമയം ചെലവഴിച്ചാല്‍ വാര്‍ഷികാടിസ്ഥാനത്തില്‍ ചുരുങ്ങിയത് 15 ശതമാനം ലാഭം നേടാന്‍ ഒരു പ്രയാസവുമില്ല. കൂടുതല്‍ അറിവും താല്‍പ്പര്യവുമുള്ളവര്‍ 30ഉം 40 ഉം ശതമാനം സ്വന്തമാക്കും.. ഒരു കുന്നിന് ഒരു കയറ്റവും ഇറക്കവും ഉള്ളതുപോലെ വിപണിക്ക് താഴ്ചയും ഉയര്‍ച്ചയും സ്വാഭാവികമാണ്. എന്ന കാര്യവും ഇതിനോടൊപ്പം കൂട്ടിചിന്തിക്കണം.
ഏത് കച്ചവടത്തിലും ലാഭം കിട്ടണമെങ്കില്‍ ഏറ്റവും കുറഞ്ഞ വിലയ്ക്ക് സാധനം ലഭിക്കണം. ഇവിടെ ഓഹരിയുടെ വിലകുറയുന്ന ദിവസങ്ങളാണ് നിങ്ങളുടെ മുന്നിലൂടെ കടന്നുപോവുന്നത്. മുന്നോട്ടുകുതിക്കുന്ന ഒരു വിപണിയില്‍ നിന്ന് എല്ലാവര്‍ക്കും ലാഭമുണ്ടാക്കാനാവും..എന്നാല്‍ അതിന് ഒരു പരിധിയിയുണ്ട്.
ഇപ്പോഴത്തെ വിപണിയില്‍ നിക്ഷേപകര്‍ അറച്ചുനില്‍ക്കുകയാണ്. ഇവിടെയാണ് നിങ്ങളുടെ ബുദ്ധി ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടത്. ഇതിനര്‍ഥം അന്ധമായി വാങ്ങികൂട്ടണമെന്നല്ല. വ്യക്തമായ പദ്ധതികളോടെ വാങ്ങി വയ്ക്കണം. ഓരോ പര്‍ച്ചേസിനും വസ്തുതകളുടെ പിന്‍ബലം വേണം.
ഒരു പക്ഷേ, ഉടന്‍ ഒരു തിരിച്ചുവരവ് ഈ പണത്തില്‍ നിന്ന് നിങ്ങള്‍ക്കുണ്ടാവില്ല. പക്ഷേ, അത് തിരിച്ചുവരുമ്പോള്‍ നിങ്ങളുടെ മറ്റേത് നിക്ഷേപമാര്‍ഗ്ഗത്തിനേക്കാളും വലിയൊരു തുക നിങ്ങള്‍ ലാഭമുണ്ടാക്കി തരുമെന്ന കാര്യം തീര്‍ച്ചയാണ്.
കഴിഞ്ഞ ആറുവര്‍ഷമായി ട്രേഡിങ് നടത്തുന്ന എനിക്ക് നഷ്ടങ്ങളുണ്ടായിയെന്ന് ഞാന്‍ ഒരിക്കലും പറയില്ല. ചില സ്‌ക്രിപ്റ്റുകള്‍ മാസങ്ങളോളം കെട്ടികിടന്നിട്ടുണ്ട്. പക്ഷേ. ഒരു വര്‍ഷത്തെ കണക്കു നോക്കുമ്പോള്‍ അതെല്ലാം ലാഭത്തില്‍ തന്നെയാണ് ഞാന്‍ വിറ്റൊഴിവാക്കിയിട്ടുണ്ട്. നല്ല ഓഹരികളും വിപണികളെ കുറിച്ചും സ്വന്തം തീരുമാനത്തെ കുറിച്ചുമുള്ള വിശ്വാസവും നിര്‍ണായകമാണ്. ആരെങ്കിലും പറയുന്നതുകേട്ട് ഓഹരികള്‍ വാങ്ങുകയും മറ്റാരെങ്കിലും പറയുന്നതുകേട്ട് അത് വിറ്റൊഴിവാക്കി…അയ്യോ..നഷ്ടം വന്നേ എന്ന് അലറികരയുന്നവരും ഈ മേഖലയിലേക്ക് വരാത്തതാണ് നല്ലത്. ഈ കാര്യത്തില്‍ സ്വന്തം നിലപാടുകളാണ് വേണ്ടത്.

കുഞ്ഞാലിക്കുട്ടി എന്തിനാണ് വെടിക്കെട്ടിനു തിരികൊളുത്തിയത്

അയ്യോ…അറിയാന്‍ മേലാഞ്ഞിട്ടു ചോദിയ്ക്കാണ്…
ഇന്നു രാവിലെ അത്തരമൊരു പ്രസ്താവന ഇറക്കാന്‍ കുഞ്ഞാലിക്കുട്ടിയെ പ്രേരിപ്പിച്ചതെന്താ?

1 തിരഞ്ഞെടുപ്പ് വരികയാണ്. ഞാനെന്തെങ്കിലും ചൊറിഞ്ഞാല്‍ റൗഫ് അതിലും വലുതുമായെത്തുമെന്ന സാമാന്യബോധം കുഞ്ഞാപ്പയ്ക്കില്ലേ?

2 അയ്യേ…ഇവന്‍ കണ്ണരുട്ടുന്നു..എന്നു കരയേണ്ട ഒരാളാണോ…കുഞ്ഞാലിക്കുട്ടി…

3 ഇനി പാലക്കാട്ടെ സംഭവത്തില്‍ നിന്നു ശ്രദ്ധതിരിക്കാനാണെങ്കില്‍…ആ വിഷയം അത്രമാത്രം കുഞ്ഞാലിക്കുട്ടിയിലേക്കെത്തിയിരുന്നില്ല. ചാക്കുവരെയെത്തി നില്‍ക്കുകയല്ലേ.. നിഷേധിക്കാനും അപലപിക്കാനും കുറേ സമയമുണ്ടായിരുന്നു..

പിന്നെ എന്തിനാണ് കുഞ്ഞാലിക്കുട്ടി ഈ വെടിക്ക് തിരികൊളുത്തിയത്.

വിദേശനിക്ഷേപസ്ഥാപനങ്ങള്‍ പിന്‍വലിയുന്നു, മൂന്നാം ദിവസവും റെഡ്‌സോണില്‍, സെന്‍സെക്‌സ് 18395.97, നിഫ്റ്റി 5512.15

മുംബൈ: ഇന്ത്യന്‍ വിപണിയില്‍ നിന്ന് വിദേശനിക്ഷേപസ്ഥാപനങ്ങള്‍ പിന്‍വാങ്ങുന്നതിനുള്ള വേഗത വര്‍ധിച്ചതോടെ തുടര്‍ച്ചയായ മൂന്നാം ദിവസവും ഇന്ത്യന്‍ ഓഹരി വിപണി നഷ്ടത്തിലേക്ക് കൂപ്പുകുത്തി. ദീപാവലിക്കുശേഷമുള്ള കണക്കു പരിശോധിക്കുകയാണെങ്കില്‍ നിക്ഷേപകര്‍ക്ക് ഇതുവരെ 11 ലക്ഷം കോടിയുടെ നഷ്ടമാണുണ്ടായിട്ടുള്ളത്. വിപണി കഴിഞ്ഞ അഞ്ചുമാസത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തിയപ്പോള്‍ സെന്‍സെക്‌സ് 18395.97ലും(നഷ്ടം 288.46), നിഫ്റ്റി 5512.15ലും(നഷ്ടം 92.15) നില്‍ക്കുകയാണ്. നിഫ്റ്റി ഒരു സമയത്ത് 5459 വരെ താഴ്ന്നിരുന്നു.
വിദേശനിക്ഷേപ സ്ഥാപനങ്ങളുടെ പിന്‍വാങ്ങലിനൊപ്പം പണപ്പെരുപ്പം, വര്‍ധിച്ച പലിശനിരക്ക് എന്നിവയും വിപണിക്ക് തിരിച്ചടിയാവുന്നുണ്ട്.
പണപ്പെരുപ്പം തടയുന്നതിന് റിസര്‍വ് ബാങ്ക് പലിശനിരക്ക് വര്‍ധനയെന്ന ഒറ്റനിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഇത് വളര്‍ച്ചാ നിരക്കിനെ പ്രതികൂലമായി ബാധിക്കുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ വിലക്കയറ്റവും പണപ്പെരുപ്പവും തടയുന്നതിന് ബഹുമുഖപരിപാടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ ഒരുക്കമല്ലാത്തതാണ് കാര്യം.
കഴിഞ്ഞ വര്‍ഷം 28 ബില്യന്‍ ഡോളര്‍ ഇന്ത്യന്‍ വിപണിയില്‍ നിക്ഷേപിച്ച വിദേശസ്ഥാപനങ്ങള്‍ ജനുവരില്‍ മാത്രം 3400 കോടി രൂപയാണ് പിന്‍വലിച്ചത്. അതിനര്‍ഥം ഇനിയും പിന്‍വലിക്കല്‍ തുടര്‍ന്നാല്‍ വിപണിയും താഴോട്ട് വീഴുമെന്നു തന്നെയാണ്. ചില ഇ.ടി.എഫ് ഫണ്ടുകളുടെ ഭാവി പോലും ഇരുട്ടിലാക്കിയാണ് വിദേശനിക്ഷേപ സ്ഥാപനങ്ങള്‍ പിന്‍വാങ്ങുന്നത്. 5450-5350 എന്ന റേഞ്ച് നിഫ്റ്റിയെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ്. തിങ്കളാഴ്ച ഇതു തകര്‍ത്ത് താഴോട്ടിറങ്ങുകയാണെങ്കില്‍ പിന്നെ ചുരുങ്ങിയത് ആറുമാസത്തേക്ക് വിപണിയുടെ തിരിച്ചുവരവ് പ്രതീക്ഷിക്കേണ്ടതില്ല. അമേരിക്കന്‍ വിപണി മെച്ചപ്പെടുന്നതും ഡോളറിന്റെ മൂല്യം വര്‍ധിക്കുന്നതും ഇതിനോടൊപ്പം കൂട്ടിവായിക്കണം. കൂടാതെ വിപണി താഴോട്ടുള്ള യാത്ര തുടരുന്നതില്‍ ഒരു വലിയ വിഭാഗം നിക്ഷേപകര്‍ കൂടുതല്‍ ഇടിവിനായി പണം മാറ്റി കാത്തിരിക്കുന്നതും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. ഓഹരി വിദഗ്ധരുടെ അഭിപ്രായത്തില്‍ വരുന്ന ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ നിഫ്റ്റി 5200 ലെവലിലേക്ക് താഴും. അതേ സമയം ആഗോള റേറ്റിങ് ഏജന്‍സിയായ എസ് ആന്റ് പിയുടെ കണക്കനുസരിച്ച് ജപ്പാന്‍ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങികൊണ്ടിരിക്കുകയാണെന്ന റിപോര്‍ട്ടുകളും ഇന്നു പ്രതികൂലമായി ബാധിച്ചു. റിയല്‍ എസ്റ്റേറ്റ് മേഖലയിലാണ് നഷ്ടം ഏറ്റവും കൂടുതല്‍ അനുഭവപ്പെട്ടത്. എച്ച്. ഡി.ഐ.എള്‍, ഐ.വി.ആര്‍.സി എല്‍, ബി.ജി.ആര്‍ എനര്‍ജി, ജെ.എസ്.ഡബ്ല്യു സ്റ്റീല്‍, ഡി.എല്‍.എഫ് ലിമിറ്റഡ് ഓഹരികള്‍ക്ക് ഇന്നു കനത്ത തിരിച്ചടിയേറ്റു. പ്രതിസന്ധിക്കിടയിലും ആന്ധ്ര ബാങ്ക്, സിന്‍ഡിക്കേറ്റ് ബാങ്ക്, ഒ.എന്‍.ജി.സി, ഗ്ലാക്‌സോ, കോര്‍പ്പറേഷന്‍ ഓഹരികള്‍ തിളങ്ങി.
ഇപ്പോഴത്തെ നിലയില്‍ ഐ.സി.സി.ഐ, എസ്.ബി.ഐ ഓഹരികള്‍ വാങ്ങുന്നത് ഏറെ നല്ലതാണ്. സൗത്ത് ഇന്ത്യന്‍ ബാങ്ക് ഓഹരികളുടെ വിലകുറയുന്നതുകണ്ട് ആശങ്കപ്പെടേണ്ട. ദീര്‍ഘകാല അടിസ്ഥാനത്തില്‍ വാങ്ങി സൂക്ഷിക്കാവുന്ന മികച്ച ഓഹരികളിലൊന്നാണിത്. മഹീന്ദ്ര ആന്റ് മഹീന്ദ്ര, ബജാജ് ഓട്ടോ വാങ്ങുന്നതിനുള്ള അനുകൂലസമയമാണ്. അതേ സമയം ടാറ്റാ മോട്ടോര്‍സ്, എ.സി.സി എന്നിവ വിറ്റൊഴിവാക്കാന്‍ പറ്റുമെങ്കില്‍ അതാണ് നല്ലത്. 600 താഴെ ടാറ്റാ സ്റ്റീല്‍ എത്തിയാല്‍ വാങ്ങാവുന്നതാണ്.

നിരക്ക് വര്‍ധനവിനെ കുറിച്ചുള്ള ആശങ്ക, വില്‍പ്പന സമ്മര്‍ദ്ദം രൂക്ഷം, വിപണി നാലുമാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍

മുംബൈ: വിപണിയില്‍ വില്‍പ്പന സമ്മര്‍ദ്ദം വര്‍ധിച്ചതോടെ സൂചികള്‍ താഴോട്ട് പതിക്കാന്‍ തുടങ്ങി. സെന്‍സെക്‌സ് 285.02 പോയിന്റ് താഴ്ന്ന് 18684.43ലും നിഫ്റ്റി 83.10 പോയിന്റ് കുറഞ്ഞ് 5604.30ലും ക്ലോസ് ചെയ്തു. നിഫ്റ്റിയ്ക്ക് 5600എന്ന സപ്പോര്‍ട്ടിങ് ലെവല്‍ കാത്തുസൂക്ഷിയ്ക്കാന്‍ സാധിച്ചില്ലെങ്കില്‍ കൂടുതല്‍ കടുത്ത നഷ്ടത്തിലേക്ക് വിപണി കൂപ്പുകുത്താന്‍ സാധ്യതയുണ്ട്. ഫ്യൂച്ചര്‍ ഓപ്ഷനുകളുടെ കാലാവധി തീരുന്ന ദിവസമായതുകൊണ്ട് വിപണിയില്‍ ഒരു തിരിച്ചുവരവ് എല്ലാവരും പ്രതീക്ഷിച്ചിരുന്നെങ്കില്‍ അവസാന മണിക്കൂറുകളില്‍ വന്‍തോതില്‍ വിറ്റൊഴിക്കലാണ് നടന്നത്. പണപ്പെരുപ്പം തുടരുന്നതിനാല്‍ ഇനിയും നിരക്ക് വര്‍ധനവടക്കമുള്ള കടുത്ത നടപടികള്‍ തുടരുമെന്ന ആശങ്കകളാണ് നിക്ഷേപകരെ ഇത്തരമൊരു തീരുമാനത്തിലേക്ക് നയിച്ചത്.
പക്ഷേ, സെന്‍ട്രം വെല്‍ത്ത് മാനേജ്‌മെന്റിലെ ജി ചൊക്കലിംഗത്തിന്റെ അഭിപ്രായത്തില്‍ വിദേശഫണ്ടിന്റെ ഒഴുക്കുകുറഞ്ഞതാണ് വിപണിയെ തകര്‍ക്കുന്നത്. വികസ്വരരാജ്യങ്ങളില്‍ നിക്ഷേപിച്ചിട്ടുള്ള പണം വന്‍തോതില്‍ പിന്‍വലിച്ച് അത് വികസിത രാജ്യങ്ങളിലേക്ക് വഴിമാറ്റിവിടാനുള്ള വിദേശനിക്ഷേപസ്ഥാപനങ്ങളുടെ ശ്രമങ്ങള്‍ സമ്മര്‍ദ്ദം സൃഷ്ടിക്കുന്നുണ്ട്-അദ്ദേഹം പറഞ്ഞു.
വിപണി 5450-5500 ലെവലിലേക്ക് പോകുവാനുള്ള സാധ്യത കൂടുതലായതിനാല്‍ ചുരുങ്ങിയത് ആറുമാസത്തെ ടാര്‍ജറ്റില്‍ നിക്ഷേപിക്കാന്‍ തയ്യാറാവണം. ഷോര്‍ട്ട് ടേം ടാര്‍ജറ്റില്‍ ലാഭം നേടല്‍ ലക്ഷ്യമാക്കി നിക്ഷേപത്തിനിറങ്ങുന്നവര്‍ ശ്രദ്ധിക്കണമെന്ന് ചുരുക്കം.
തകര്‍ച്ചക്കിടയിലും റെലിഗെയര്‍ എന്റര്‍പ്രൈസ്, ജി.ടി.എല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍, മദര്‍ സണ്‍ സുമി സിസ്റ്റംസ്, മാരികോ ലിമിറ്റഡ്, ടാറ്റാ മോട്ടോഴ്‌സ് എന്നീ കമ്പനികള്‍ നേട്ടമുണ്ടാക്കി. അതേ സമയം ലാന്‍കോ ഇന്‍ഫ്രാടെക്, ടാറ്റാ കെമിക്കല്‍സ്, ഐ.ഡി.ബി.ഐ ബാങ്ക്, ഐ.വി.ആര്‍.സി.എല്‍ ഇന്‍ഫ്രാ, ടാറ്റാ കമ്യൂണിക്കേഷന്‍ ഓഹരികള്‍ക്ക് ഇന്നു കനത്ത നഷ്ടത്തിന്റെ ദിവസമായിരുന്നു. ഓട്ടോ, ബാങ്കിങ്, കണ്‍സ്യൂമര്‍ ഗൂഡ്‌സ് മേഖലകളിലാണ് വില്‍പ്പന സമ്മര്‍ദ്ദം ഏറ്റവും പ്രകടമായത്. അതേ സമയം ഐ.ടി, എഫ്.എം.സി.ജി മേഖലകിലെ ചില കമ്പനികള്‍ നേട്ടമുണ്ടാക്കി.
ചില ടിപ്പുകള്‍:
1.ഡി.എല്‍.എഫ് ഓഹരിയില്‍ ഇനിയും ഇടിവ് തുടരും.
2 സ്റ്റെര്‍ലൈറ്റ് ഓഹരികള്‍ 160ല്‍ താഴെയെത്തുകയാണെങ്കില്‍ ധൈര്യത്തില്‍ വാങ്ങാം
3 ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന്റെ ഓഹരികള്‍ വാങ്ങാന്‍ പറ്റിയ സമയമാണ്.
4 ഇപ്പോള്‍ 204 രൂപയുള്ള ഗീതാജ്ഞലി ഒരാഴ്ചയ്ക്കുള്ളില്‍ 10 ശതമാനത്തിലേറെ ലാഭം തരാനുള്ള സാധ്യത കൂടുതലാണ്.

Posted in Uncategorized

റിസര്‍വ് ബാങ്ക് നയം:,സെന്‍സെക്‌സ് 19000നു താഴെ

മുംബൈ: മികച്ച നേട്ടത്തോടെയാണ് ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഇന്നു വില്‍പ്പന ആരംഭിച്ചത്. ആഗോളവിപണികള്‍ അനുകൂലമായതിനാല്‍ നിരക്കുകള്‍ പുതുക്കി നിശ്ചയിച്ചുകൊണ്ടുള്ള റിസര്‍വ് ബാങ്കിന്റെ മൂന്നാം പാദ സാമ്പത്തിക അവലോകനറിപോര്‍ട്ട് പുറത്തുവന്നപ്പോഴും ഈ കുതിപ്പിനു മാറ്റമുണ്ടായില്ല. കാരണം റിപോ, റിവേഴ്‌സ് റിപോ നിരക്കുകളില്‍ .25 ശതമാനം വ്യത്യാസം വരുത്തുമെന്ന് ഏറെക്കുറെ ഉറപ്പായിരുന്നു. എന്നാല്‍ പണപ്പെരുപ്പം മാര്‍ച്ചോടെ 7 ശതമാനത്തിലെത്തിക്കാന്‍ കൂടുതല്‍ നിരക്ക് വര്‍ധനവ് ആവശ്യമെങ്കില്‍ അതിനും അമാന്തിക്കില്ലെന്ന കേന്ദ്രബാങ്കിന്റെ തീരുമാനം വിപണിയെ പ്രതികൂലമായി ബാധിച്ചു. വിശദമായ റിപോര്‍ട്ട് പുറത്തുവരുന്നതിനനുസരിച്ച് വിപണിയില്‍ വില്‍പ്പന സമ്മര്‍ദ്ദം പ്രകടമായി. സെന്‍സെക്‌സ് 181.83 പോയിന്റ് നഷ്ടത്തില്‍ 18969.45ലും നിഫ്റ്റി 55.85 പോയിന്റ് കുറഞ്ഞ് 5687.40ലും വില്‍പ്പന അവസാനിപ്പിച്ചു.
ബാങ്കിങ് മേഖല 2.3 ശതമാനവും എഫ്.എം.സി.ജി 1.8 ശതമാനവും നഷ്ടം രേഖപ്പെടുത്തി.
ഇതോടെ കേന്ദ്രബാങ്കില്‍ നിന്ന് മറ്റുബാങ്കുകള്‍ കടമെടുക്കുമ്പോള്‍ നല്‍കുന്ന പലിശനിരക്കായ റിപോ നിരക്ക് 6.5 ശതമാനവും ബാങ്കുകള്‍ റിസര്‍വ് ബാങ്കില്‍ സൂക്ഷിക്കുന്ന പണത്തിനു നല്‍കുന്ന റിവേഴ്‌സ് റിപോ 5.50 ശതമാനവുമായി മാറി. അതേ സമയം ബാങ്കുകളുടെ കരുതല്‍ ധനാനുപാതത്തില്‍ മാറ്റമൊന്നും വരുത്തിയിട്ടില്ല. നിരക്കുവര്‍ധിച്ചതോടെ വാഹന, ഭവന വായ്പാനിരക്കുകള്‍ വര്‍ധിപ്പിക്കാന്‍ ബാങ്കുകള്‍ നിര്‍ബന്ധിതരാവും.
ഹിന്ദുസ്ഥാന്‍ യൂനിലിവര്‍, ജെയ്പീ ഇന്‍ഫ്രാടെക്, ഐ.സി.ഐ.സി.ഐ, റൂറല്‍ ഇലക്ട്രോണിക്‌സ്, ലാന്‍കോ ഇന്‍ഫ്രാടെക്, ഗോദ്‌റേജ് കണ്‍സ്യൂമര്‍ പ്രൊഡക്ടസ്, ടി.വി.എസ് മോട്ടോഴ്‌സ്, പവര്‍ ഫിനാന്‍സ്, യൂനിടെക്, ഡോ റെഡ്ഡീസ് ലാബ്, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, എച്ച്.ഡി.എഫ്.സി ബാങ്ക് ഓഹരികള്‍ക്ക് ഇന്നു നല്ല ദിവസമായിരുന്നില്ല.
അതേ സമയം ഭാരത് പെട്രോളിയം, മദര്‍സണ്‍ സുമി സിസ്റ്റംസ്, ഐ.ആര്‍.ബി ഇന്‍ഫ്രാ, ഐഡിയ, ഐ.എല്‍.എഫ്.എസ് ഓഹരികള്‍ ഇന്നു മികച്ച നേട്ടമുണ്ടാക്കി.
വാങ്ങാവുന്ന ഓഹരികള്‍: യൂനിടെക് ഫോസ്ഫറസ്, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, അശോക് ലെയ്‌ലന്റ്, ഗ്ലെന്‍മാര്‍ക് ഫാര്‍മസ്യൂട്ടിക്കല്‍സ്, പെട്രോനെറ്റ ് എല്‍.എന്‍.ജി, ക്രോംപ്റ്റന്‍ ഗ്രീവ്‌സ്, രേണുകാ ഷുഗേഴ്‌സ്, ഇന്‍ഫോസിസ്‌
Posted in Uncategorized

സെന്‍സെക്‌സ് 19000നുമുകളിലെത്തി

മുംബൈ:ഏറെ നാളുകള്‍ക്കുശേഷം ദലാല്‍ സ്ട്രീറ്റില്‍ സന്തോഷം നിറഞ്ഞ ദിവസമായിരുന്നു ഇന്ന്. കോര്‍പ്പറേറ്റ് കമ്പനികളുടെ മികച്ച പ്രവര്‍ത്ത റിപോര്‍ട്ടുകള്‍ പുറത്തുവന്നതും അമേരിക്കയിലെയും യൂറോപ്പിലെയും വിപണികള്‍ സ്ഥിരതപുലര്‍ത്തുന്നതുമാണ് ഇതിലേക്ക് നയിച്ചത്. അതേ സമയം ഓയില്‍ ഗ്യാസ് മേഖലയില്‍ മാന്ദ്യം തുടരുകയാണ്. സെന്‍സെക്‌സ് 209.80 പോയിന്റുയര്‍ന്ന് 19092.05ലും നിഫ്റ്റി 69.30 വര്‍ധിച്ച് 5724.05ലും ക്ലോസ് ചെയ്തു.
ഓപ്‌റ്റോ സര്‍ക്യൂട്ട്‌സ് ഇന്ത്യ, ടാറ്റാ കണ്‍സള്‍ട്ടന്‍സി, ബജാജ് ഫിന്‍സെര്‍വ്, സ്റ്റെര്‍ലൈറ്റ് ഇന്‍ഡസ്, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് ഓഹരികളാണ് ഇന്നു ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത്. അതേ സമയം എക്‌സൈഡ് ഇന്‍ഡസ്ട്രീസ്, സീ എന്റര്‍ടെയ്ന്‍മെന്‍ര്, ഗ്ലെന്‍മാര്‍ക്ക്, റിലയന്‍സ് ഇന്‍ഫ്ര, കോറമൊണ്ടല്‍ ഇന്റര്‍നാഷണല്‍ എന്നീ ഓഹരികള്‍ക്ക് ഇന്നു നല്ല ദിവസമായിരുന്നില്ല.
അതേ സമയം നിക്ഷേപകര്‍ക്ക് ആശ്വസിക്കാന്‍ സമയമായിട്ടില്ലെന്നാണ് സൂചന. ഡോളറിന്റെ സൂചിക മുകളിലോട്ട് തന്നെ ഉയര്‍ന്നാല്‍ വിദേശനിക്ഷേപസ്ഥാപനങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ നിന്ന് വന്‍തോതില്‍ പണം പിന്‍വലിക്കുമെന്നുറപ്പാണ്.

Posted in Uncategorized

പത്തുദിവസത്തിനുശേഷം പച്ചകത്തി

മുംബൈ: നേട്ടങ്ങളൊന്നും കാത്തുസൂക്ഷിക്കാനായില്ലെങ്കിലും ഇന്ത്യന്‍ ഓഹരി വിപണി ഇന്നു വില്‍പ്പന നിര്‍ത്തിയത് ഗ്രീന്‍ സോണിലായിരുന്നു. തുടര്‍ച്ചയായ 10 സെഷനുകളില്‍ നഷ്ടത്തില്‍ നീങ്ങിയതിനുശേഷമാണ് ഈ നേട്ടമെന്നതിനാല്‍ അതിന്റെ മാറ്റു വര്‍ധിച്ചു. സെന്‍സെക്‌സ് 21.81 പോയിന്റുയര്‍ന്ന് 18882.25ലും നിഫ്റ്റി നിലവിലുള്ള സ്ഥിതി നിലനിര്‍ത്തുകയുംചെയ്തു.
ഐ.ടി, ടെക്‌നിക്കല്‍ മേഖലകള്‍ കാര്യമായ നേട്ടമുണ്ടാക്കി. യഥാക്രമം 1.73ന്റെയും 1.33ന്റെയും വളര്‍ച്ചയാണുണ്ടായത്.
ശതമാനക്കണക്കില്‍ നോക്കിയാല്‍ ശ്രീരാം ട്രാന്‍സ്‌പോര്‍ട്ട്, ഒറാക്കിള്‍ ഫിനാന്‍ഷ്യല്‍ സര്‍വീസ്, പെട്രോനെറ്റ് എല്‍.എന്‍.ജി, മാരികോ ലിമിറ്റഡ്, പാറ്റ്‌നി കംപ്യൂട്ടേഴ്സ്സിസ്റ്റംസ് എന്നീ കമ്പനികളാണ് ഇന്നു ഏറ്റവുമധികം ലാഭമുണ്ടാക്കിയത്. അതേ സമയം പാന്റലൂണ്‍ റീട്ടെയ്ല്‍, സീ എന്റര്‍ടെയ്ന്‍മെന്റ്, ജെറ്റ് എയര്‍വെയ്‌സ്, സ്റ്റീല്‍ അഥോറിറ്റി, നാഗാര്‍ജുന കണ്‍സ്ട്രക്ഷന്‍ കമ്പനികള്‍ക്ക് ഇന്നു കനത്ത തിരിച്ചടിയേറ്റു.

Posted in Uncategorized