എന്തുകൊണ്ട് ഓഹരി വിപണി ഇടിഞ്ഞു? ഇപ്പോള്‍ നിക്ഷേപിക്കാമോ?

ചൈന തന്നെയാണോ? ഓഹരി വിപണിയിലെ ഈ വന്‍ തകര്‍ച്ചയ്ക്കു കാരണം? അല്ലെന്നാണ് ഓഹരി വിപണിയിലെ വിദഗ്ധരുടെ അഭിപ്രായം. എന്തൊക്കെയായിരിക്കും മറ്റു കാരണങ്ങള്‍?

1 അമിത വില- പല ഓഹരികളും ഊതിവീര്‍പ്പിച്ച ബലൂണ്‍ പോലെയാണെന്നതാണ് പ്രധാന കാര്യം. വില കുറയുമ്പോള്‍ വാങ്ങുകയും വില കൂടുമ്പോള്‍ വില്‍ക്കുകയും ചെയ്യുകയെന്ന സാമാന്യ തന്ത്രത്തില്‍ നിന്നും വിഭിന്നമായി ആളുകള്‍ ഏതു സമയത്തും വാങ്ങാനെത്തിയപ്പോള്‍ പല ഓഹരികളുടെയും വില യുക്തിരഹിതമായി വര്‍ദ്ധിച്ചുവെന്നതാണ് വാസ്തവം.
2 വികസനത്തിന്റെ അഭാവം. ആഗോള നിക്ഷേപകര്‍ക്ക് ഇന്ത്യയില്‍ വന്‍ പ്രതീക്ഷയാണുണ്ടായിരുന്നത്. എന്നാല്‍ അതിന്റെ ഏഴയലത്തു പോലും എത്താന്‍ സാധിച്ചിട്ടില്ലെന്നതാണ് വാസ്തവം.

3 കമ്പനികളുടെ മോശം പ്രകടനങ്ങള്‍-കഴിഞ്ഞ രണ്ട് പാദങ്ങളിലെയും സാമ്പത്തിക ഫലം വിശകലനം ചെയ്യുകയാണെങ്കില്‍ എടുത്തു പറയാവുന്ന പ്രകടനം നടത്തിയ കമ്പനികള്‍ അപൂര്‍വമാണ്.

4 ചൈനീസ് എക്‌സ്‌ക്യൂസ്-വാസ്തവത്തില്‍ ചൈനയിലെ തകര്‍ച്ച ഇന്ത്യയെ കാര്യമായി ബാധിക്കേണ്ട സംഗതിയല്ല. എന്നാല്‍ ഇതിനെ രക്ഷപ്പെടാനുള്ള ഒരു പഴുതാക്കിയെടുക്കുകയായിരുന്നു പലരും.

5 ഈസി മണി-വാസ്തവത്തില്‍ വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ അശാസ്ത്രീയമായി പണം ഒഴുക്കിയതാണ് ഇന്ത്യയിലെ പല പ്രമുഖ കമ്പനികളുടെയും വില വര്‍ദ്ധിപ്പിച്ചത്. അനുകൂല സമയത്ത് അവര്‍ പണം പിന്‍വലിക്കും. വീണ്ടും കുറഞ്ഞ വിലയില്‍ തിരിച്ചു കയറും. അവര്‍ക്ക് പണം സ്റ്റോക്ക് ചെയ്യാനുള്ള ഒരിടം മാത്രമാണ് ഇന്ത്യന്‍ വിപണി.

ഇപ്പോള്‍ നിക്ഷേപിക്കാമോ?

സെന്‍സെക്‌സില്‍ ഇനിയും ഒരു പത്തു ശതമാനത്തോളം ഇടിവുണ്ടാവുകയാണെങ്കില്‍ തീര്‍ച്ചയായും നിക്ഷേപിക്കാം. കാരണം അപ്പോഴാണ് ഇന്ത്യന്‍ വിപണി യഥാര്‍ത്ഥ്യ മൂല്യത്തിലേക്ക് തിരിച്ചെത്തുന്നത്.

ഗോവിന്ദച്ചാമിയുടെ വധശിക്ഷയ്ക്കെതിരേയും വിപ്ലവപാര്‍ട്ടി

വധശിക്ഷയ്ക്ക് എല്ലാവരും എതിരാണ്..സിപിഎമ്മും എതിരാണ്. സാധാരണക്കാരനായ ഞാനും എതിരാണ്. പക്ഷേ, നിലവിലുള്ള നിയമം അനുസരിച്ച് ഗുരുതരമായ കുറ്റങ്ങള്‍ക്ക് കോടതികള്‍ വധശിക്ഷ വിധിക്കാറുണ്ട്. ഇതു മതം നോക്കിയാണെന്ന് വിശ്വസിക്കാന്‍ എനിക്കു ബുദ്ധിമുട്ടാണ്.

കോടതി പരിഗണിക്കുന്നത് മുന്നിലെത്തുന്ന തെളിവുകളും സാക്ഷി മൊഴികളുമാണ്. ഇതിന്‍റെ ഏറ്റക്കുറച്ചിലിന് അനുസരിച്ചാണ് വിധികള്‍ വധശിക്ഷയും ജീവപര്യന്തവുമായി മാറുന്നത്. മേമന്‍ തെറ്റു ചെയ്തോ എന്ന് എനിക്കറിയില്ല. പക്ഷേ, 20 കൊല്ലത്തോളം കേസ് പരിഗണിച്ച കോടതികള്‍ക്ക് അയാള്‍ തെറ്റുകാരനാണ്. ഇക്കാര്യത്തില്‍ എന്നേക്കാള്‍ വിവരം കോടതിക്കുണ്ടെന്നും അതുകൊണ്ട് തന്നെ കോടതിക്കു ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള വിധിയായിരുന്നെന്നും വിശ്വസിക്കുന്നു.

മറ്റു പല കേസിലും മറ്റു പലരെയും കോടതി വധശിക്ഷയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെങ്കില്‍, അതിനും കോടതിയുടെ തലയില്‍ കയറിയിട്ട് കാര്യമില്ല. രാഷ്ട്രീയ തീരുമാനങ്ങളും അതിനോടനുബന്ധിച്ച് സര്‍ക്കാര്‍ അഭിഭാഷകര്‍ കോടതിയില്‍ എടുത്ത നിലപാടുമാണ് അത്തരം വിധികള്‍ പുറത്തുവരാന്‍ കാരണം. ചുരുക്കത്തില്‍ ഇത്രയും കാലം കേന്ദ്രം ഭരിച്ച, മഹാരാഷ്ട്ര ഭരിച്ച കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ കേസിനോടുള്ള നിലപാടുകളാണ് മേമന് വധശിക്ഷ ഉറപ്പാക്കിയത്.

പറഞ്ഞു വരുന്നത് നിങ്ങള്‍ നിന്ദിക്കേണ്ടത് ഭരണകൂട നിലപാടുകളെയാണ്, നീതിപീഠത്തെയല്ല.. മലേഗാവ് സ്ഫോടനവും ഗുജറാത്ത് കലാപവും സിഖ് കലാപവും രാജീവ് ഗാന്ധി വധവുമെല്ലാം ..ഇത്തരത്തില്‍ സര്‍ക്കാര്‍ നിലപാടുകൊണ്ടാണ് ലഘൂകരിക്കപ്പെട്ടത്. ബിജെപിയും കോണ്‍ഗ്രസും ഇക്കാര്യത്തില്‍ ഒരേ പോലെ കുറ്റക്കാരാണ്.

ഗോവിന്ദച്ചാമിയുടെ വധശിക്ഷ ഒഴിവാക്കാന്‍ സിപിഎം കോടതിയില്‍ അഭിഭാഷകനെ വെയ്ക്കാന്‍ സാധ്യതയുണ്ടെന്ന സോഷ്യല്‍ മീഡിയ പരിഹാസത്തെ ഉള്‍കൊള്ളാന്‍ പാര്‍ട്ടി തയ്യാറായാല്‍ മതിയായിരുന്നു. മേമനെ തൂക്കികൊല്ലരുതെന്നും മുസ്ലീമായതുകൊണ്ടാണ് മേമനെ തൂക്കി കൊന്നതെന്നും പാര്‍ട്ടി പറയരുതായിരുന്നു. പകരം വധശിക്ഷയ്ക്കെതിരേയും അനീതിക്കെതിരേയുമാണ് പാര്‍ട്ടി ശബ്ദിക്കേണ്ടിയിരുന്നത്. അതായിരിക്കണം സിപിഎം. മേമന്‍ മുസ്ലീമായതുകൊണ്ടു മാത്രമാണ് സിപിഎം ശബ്ദിച്ചതെന്നു പറഞ്ഞാല്‍ അദ്ഭുതപ്പെടേണ്ടതില്ല. സല്‍മാന്‍ ഖാനും സിപിഎമ്മുമാണ് ഈ അനീതിയെ വര്‍ഗ്ഗീയ വത്കരിച്ച് ചെറുതാക്കി കളഞ്ഞത്.