എഡിറ്റർ+ പ്രൊഡക്ട് മാനേജർ+ ലീഡർ..‍‍‍‍‍‍‍

രസകരമായ ഒരു കോംപിനേഷനാണിത്. ഇതെല്ലാം ഒരാൾ തന്നെയാണ്.. വ്യത്യസ്ത റോളുകളാണ് ഒരാൾ എടുക്കേണ്ടത്. നിങ്ങളിൽ ചിലരെങ്കിലും കരിയറിൽ വലിയ സ്വപ്നങ്ങൾ കാണുന്നവരായിരിക്കും. അവർക്ക് ഉപകാരപ്പെടാൻ വേണ്ടി…ചുമ്മാ കുറിച്ചിടുന്നു.

എഡിറ്റർ ഓരോ വാർത്തയും വായിക്കാൻ ശ്രമിക്കണം. കണ്ടന്റ് സ്ട്രാറ്റജി നിരന്തരം ചെക്ക് ചെയ്തു കൊണ്ടിരിക്കണം. കണ്ടന്റ് ട്രീറ്റ്മെന്റിലുള്ള പ്രശ്നങ്ങൾ വിലയിരുത്തി കൊണ്ടേയിരിക്കണം. അതോടൊപ്പം മിസ്സിങ് വരുന്നുണ്ടോയെന്ന് ഡബിൾ ചെക്ക് ചെയ്യുകയും വേണം. എവിടെയെങ്കിലും വരുന്ന ചില പിഴവുകൾക്ക് വലിയ വില കൊടുക്കേണ്ടി വരും. ഓരോ വാർത്തയും എഡിറ്റർ അറിയുകയെന്നത് പ്രായോഗികമായി ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്. അതുകൊണ്ട് വിശ്വസിക്കാവുന്ന മികച്ച ഒരു ടീമിനെ വാർത്തെടുക്കുക മാത്രമാണ് എഡിറ്ററുടെ മുന്നിലുള്ള വഴി. പ്രൂഫ് റീഡിങും സൂപ്പർ എഡിറ്റിങും ഇല്ലാത്ത ഓൺലൈൻ കാലത്ത് അക്ഷരത്തെറ്റ് കുറച്ചുകൊണ്ടുവരാനും വസ്തുതാപരമായ പിഴവുകൾ ഒഴിവാക്കാനും ഇതു മാത്രമേ മാർഗ്ഗമുള്ളൂ.

പുതിയ ഡിജിറ്റൽ ലോകത്ത് ഓരോ എഡിറ്ററും മാനേജർ കൂടിയാണ്. ഇൻഡസ്ട്രിയിൽ വരുന്ന ഓരോ മാറ്റങ്ങളും ഉൾകൊള്ളാൻ ഇയാൾ തയ്യാറാകണം. സൈറ്റിന്റെയും ആപ്പിന്റെയും സോഷ്യൽമീഡിയകളുടെയും പ്രവർത്തനങ്ങൾ സസൂക്ഷ്മം വിലയിരുത്തണം. കൂടുതൽ ഉയരങ്ങളിലേക്കെത്താൻ സാങ്കേതിക വിദ്യയെ എങ്ങനെ ഉപയോഗപ്പെടുത്താം, പ്രൊഡക്ടിനെ എങ്ങനെ കൂടുതൽ മെച്ചപ്പെട്ടതാക്കാം തുടങ്ങിയ കാര്യങ്ങളിൽ ടെക് ടീമുമായി സഹകരിച്ച് നിരന്തരം മാറ്റങ്ങൾ വരുത്താൻ തയ്യാറാകണം. വായനക്കാരന്റെ ആംഗിളിൽ നിന്നും പ്രൊഡക്ടിനെ നോക്കി കാണാനും അതിനെ അപ്ഡേറ്റ് ചെയ്യാനും തയ്യാറാകുന്ന പ്രൊഡക്ട് മാനേജർ കൂടിയാണ് ഇദ്ദേഹം.. ഇത് കൂടാതെ ടീമിന്റെ മൊത്തം ഹ്യൂമൻ റിസോഴ്സ് പരിപാലനവും ഈ എഡിറ്ററുടെ ചുമതലയാണ്. ബ്രാൻഡ് വാല്യു സംരക്ഷിക്കേണ്ടതും ലീഗൽ ഇഷ്യൂസിനെ നേരിടേണ്ടതും റിക്രൂട്ട്മെന്റ് നടത്തേണ്ടതും സെയിൽസ് മാർക്കറ്റിങ് ടീമുകളെ കൂട്ടിയോജിപ്പിക്കേണ്ടതും ഇയാളാണ്. വ്യത്യസ്ത ഫ്രീക്വൻസിയിൽ നിന്നെത്തുന്നവരെ കൃത്യമായ മാർഗ്ഗ നിർദ്ദേശങ്ങളിലൂടെയും ആർക്കും പക്ഷപാതമുണ്ടെന്ന് തോന്നാത്ത വിധത്തിലും ഒറ്റക്കെട്ടായി മുന്നോട്ടു കൊണ്ടു പോകാനുള്ള സാമർത്ഥ്യവും ഈ മാനേജർ കാണിയ്ക്കണം.

പത്രങ്ങളിലും ചാനലുകളിലും കൂട്ടിനുള്ളിലിരുന്ന് ഭരണം നടത്തുന്ന എഡിറ്റർമാരാണ് ഉള്ളത്. എന്നാൽ നമ്മുടെ ഏരിയയിൽ അത് പ്രായോഗികമല്ല. ഉഗ്രശാസനകളിലൂടെയോ പേടിപ്പിക്കലിലൂടെയോ നീങ്ങേണ്ട ഒന്നല്ല ഡിജിറ്റൽ മീഡിയ മാനേജ്മെന്റ്. വ്യക്തമായ ബോധവത്കരണത്തിലൂടെ, വാത്സല്യം നിറഞ്ഞ ശാസനകളിലൂടെ, സ്വയം തീർക്കുന്ന മാതൃകകളിലൂടെ മുന്നിൽ നിന്നു നയിക്കുന്ന പടത്തലവൻ കൂടിയാകണം എഡിറ്റർ. അവർക്കൊപ്പം നിന്ന് അവരെ നയിക്കണം. അവരിലൊരാളായി മാറണം. അതേ സമയം അങ്ങനെ മാറുമ്പോഴും എഡിറ്റർ എന്ന സ്വത്വം നിലനിർത്തുകയും വേണം. അവരിൽ ലയിച്ച് ചേർന്ന് അവരിലൊരാളായി മാറാനും എഡിറ്റർക്ക് അവകാശമില്ലെന്ന് ചുരുക്കം.

ഇതിൽ മാനേജർ എന്ന റോളിൽ ഒരു എഡിറ്റർക്ക് ചിലപ്പോൾ ആരച്ചാരുടെ വേഷവും കെട്ടേണ്ടി വരും. കാരണം നിശ്ചിത നമ്പറുകളെത്തിയിട്ടില്ലെങ്കിൽ, വ്യക്തിഗത പെർഫോമൻസ് താഴെയാണെങ്കിൽ, കോർപ്പറേറ്റ് മാനേജ്മെന്റ് തീരുമാനങ്ങൾ വേദനയോടെയാണെങ്കിലും നടപ്പിലാക്കേണ്ടതും ഇതേ കക്ഷി തന്നെ. ലാഭം മാത്രം കൊതിക്കുന്ന മുതലാളിമാർ എല്ലാം അളക്കുന്നത് നമ്പറുകളിലായിരിക്കും. ഭാവിയിൽ സ്ഥിരം, താത്കാലികം എന്നീ കാര്യങ്ങൾക്ക് വലിയ പ്രസക്തിയില്ലെന്ന് ചുരുക്കം. നന്നായി പണിയെടുക്കുന്ന കാലത്തോളം നമുക്ക് പിടിച്ചു നിൽക്കാം. അത്ര തന്നെ.

യൂസേഴ്സിനു വേണ്ടിയുള്ള പോരാട്ടം..ഒരു തുടർക്കഥ

പലപ്പോഴും മുന്നിലൂടെ കടന്നു പോയ യൂസേഴ്സിനെ അല്ലെങ്കിൽ കസ്റ്റമേഴ്സിനെ കുറിച്ച് ചിന്തിക്കാറുണ്ട്..
പത്രവിതരണം: അതാണല്ലോ ആദ്യം ചെയ്ത ജോലി…പത്തോളം കിലോമീറ്റർ സൈക്കിൾ ചവിട്ടി വിതരണം കഴിഞ്ഞെത്തിയാൽ 5 രൂപ കിട്ടും. അത് അത്ര ചെറിയ പൈസയൊന്നുമല്ല. കോളജിൽ പോകാൻ 25 പൈസ മതി. ഉച്ചയ്ക്ക് അവിൽ മിൽക്ക് കഴിയ്ക്കാൻ 1.5 രൂപ..ഇനി ഇത്തിരി ആർഭാടമായി ഒരു സിനിമയ്ക്ക് പോകാനാണെങ്കിലും ആ ക്യാഷ് ധാരാളം. നമ്മുടെ കാര്യങ്ങളെല്ലാം നടക്കും. ഈ കാലത്ത് രണ്ട് അനുഭവങ്ങൾ എപ്പോഴും ഓർമയിലുണ്ട്..

ഇന്ത്യൻ എക്സ്പ്രസ് പത്രം വിതരണം ചെയ്യുന്ന കാലത്ത്..മഴക്കാലത്ത് പത്രം വിതരണം ചെയ്യുമ്പോൾ..കുട പിടിച്ചോടിയ്ക്കാനാകില്ല. റെയിൻ കോട്ട് അതെല്ലാം ഒരു സ്വപ്നം മാത്രം.. ആകെയുള്ള മാർ​ഗ്​ഗം പത്രം ഒരു പ്ലാസ്റ്റിക് കവർ കൊണ്ട് പൊതിയുകയും നമ്മൾ നന്നായി മഴകൊണ്ട് ഓടിയ്ക്കുകയുമാണ്. കടലുണ്ടി റെയിൽവേ സ്റ്റേഷനു പിറകിലുള്ള ഒരു വീട്ടിൽ പത്രം കൊടുക്കാനായി അത്യാവശ്യം നല്ല വേ​ഗതയിൽ പോവുകയാണ്.. ആകെ നനഞ്ഞിട്ടുണ്ട്.. പ്ലാസ്റ്റിക് കെട്ടിൽ നിന്ന് പത്രമെടുത്ത് വീടിന്റെ കോലായിലേക്ക് ഇടുന്നതിനിടെ സ്വാഭാവികമായും ചില തുള്ളി ആ പത്രത്തിലും വീണു… അയാളിൽ നിന്നു കേട്ട തെറിക്ക് കൈയും കണക്കുമില്ല..ശരിയ്ക്കും സങ്കടമായി..

എന്നാൽ മാതൃഭൂമി വിതരണം ചെയ്യുന്ന കാലത്ത് രസകരമായ ഒരു സംഭവം ഉണ്ടായി..വീട്ടുടമസ്ഥൻ എല്ലാ ദിവസവും കാണുമ്പോൾ ചിരിയ്ക്കും…പക്ഷേ, ഒരു ദിവസം പത്രം ഇട്ടു തിരിഞ്ഞപ്പോൾ..അയാൾ പറഞ്ഞു പോകല്ലേ.. മോളേ…ഷിനോദിന് മിഠായി കൊടുക്കൂ.. ഞാൻ ഞെട്ടി..അയാൾക്ക് എന്റെ പേരറിയാം.. ഇന്നു മോളുടെ ബെർത്ത് ഡേ ആണ്…..പിന്നെ എന്നോട് പറഞ്ഞു.. നന്നായി പഠിയ്ക്കണം.. നിന്റെ സ്കൂളിലെ മാർക്കും വിവരങ്ങളുമെല്ലാം എനിക്കറിയാം.. ഒരു യുദ്ധം കീഴടക്കിയ സന്തോഷമായിരുന്നു അന്ന്… കാരണം സാധാരണ പത്രം വിതരണം ചെയ്യാൻ വരുന്ന പിള്ളേരെ..ഏതോ തലതിരിഞ്ഞ ചെറുക്കൻ എന്നു ചിന്തിക്കുന്നതാണ് നാട്ടിലെ പ്രകൃതം..

ഇവിടെ രണ്ട് യൂസേഴ്സ് രണ്ടു രീതിയിലാണ് ബിഹേവ് ചെയ്തത്.. പഠിയ്ക്കുമ്പോൾ പല പണികളും എടുത്തിട്ടുണ്ട്….
സ്റ്റുഡിയോയിൽ അസിസ്റ്റന്റായും മെഡിക്കൽ ഷോപ്പിൽ സെയിൽസ്മാനായും ഐസ്ക്രീം പാർലറിൽ വിൽപ്പനക്കാരനായും മരക്കമ്പനിയിലെ കണക്കെഴുത്തുപിള്ളയായും കോളജിൽ അധ്യാപകനായും ജോലി ചെയ്തതിനുശേഷമാണ് ഡ്രീം ജോബായ ജേർണലിസത്തിലേക്ക് കാലെടുത്തുവെയ്ക്കുന്നത്. വേറൊരു ജോലിയും സ്വപ്നത്തിലില്ലായിരുന്നു. എല്ലാ ജോലിയും ചെയ്തത് ഈ ലക്ഷ്യത്തിലേക്കെത്താൻ വേണ്ടിയായിരുന്നു. പിജിയും ജേർണലിസവും കഴിഞ്ഞ് ഉടൻ ജോലിയും കിട്ടി.. അതിനിടയിൽ പിജിയ്ക്ക് പഠിയ്ക്കുന്ന കാലത്ത് കേരളകൗമുദിയിൽ പ്രൂഫ് റീഡറുടെ പണിയും നോക്കിയിരുന്നു…ഇത് പാഷന്റെ തീവ്രത കൂട്ടുകയാണ് ചെയ്തത്. പലരീതിയിലുള്ള യൂസേഴ്സുമായി ഇക്കാലത്ത് ഇടപെടാൻ സാധിച്ചു.

എന്നാൽ ആദ്യത്തെ പത്രത്തിൽ എട്ടിന്റെ പണി കിട്ടി. മൂന്നു മാസം ശമ്പളം കിട്ടി..പിന്നെ കിട്ടിയത് ആ പത്രം തന്നെയായിരുന്നു. അതിന്റെ എല്ലാ നടത്തിപ്പും എന്റെയും പ്രദീപേട്ടന്റെയും തലയിൽ വീണു.. റിപ്പോർട്ടിങ്, ടൈപ്പിങ്, ഡിസൈനിങ്, പ്രിന്റിങ്, പരസ്യം പിടിയ്ക്കൽ..എല്ലാം കൂടി എട്ടുമാസം വണ്ടിയോടിച്ചു.. വാസ്തവത്തിൽ ആ പോരാട്ടമായിരുന്നു…പിന്നീട് കരിയറിലെ ഊർജ്ജമായി മാറിയത്.. ഇൻഡസ്ട്രിയിലെ വിവിധ ടൈപ്പിലുള്ള ആളുകളെ അഭിമുഖീകരിക്കാൻ പഠിച്ചു.. അതിനുശേഷം അഞ്ചോളം പത്രങ്ങൾ മാറി… 2002ഓടെ തന്നെ ഡിജിറ്റൽ മീഡിയയിൽ ശ്രദ്ധയൂന്നി തുടങ്ങി. 2010 ആകുമ്പോഴേക്കും പരിപൂർണമായും ഡിജിറ്റൽ മീഡിയ ജേർണലിസ്റ്റ് എന്ന രീതിയിലേക്ക് കൺവെർട്ട് ആയി.. ഏറ്റവും രസകരമായ കാര്യം ഞാനിപ്പോൾ ഏറ്റവും കൂടുതൽ കേൾക്കുന്ന വാക്കുകളിലൊന്ന് യൂസേഴ്സ് എന്നതാണ്.. മുന്നോട്ടു കുതിയ്ക്കാനും എതിരാളിയുടെ മനസ്സിലുള്ള കാര്യങ്ങളിലേക്ക് ഇറങ്ങി ചെല്ലാനും പലപ്പോഴും എനിക്ക് വെളിച്ചമാകുന്നത് ഈ വ്യത്യസ്ത മേഖലയിലുള്ള യൂസേഴ്സ് അല്ലെങ്കിൽ കസ്റ്റമേഴ്സ് നൽകിയ അനുഭവങ്ങൾ തന്നെയാണ്… പോരാട്ടം തുടരുന്നു….