ഇത്തവണ ഒരേ ഒരു റസല്യൂഷൻ, ഇതെങ്കിലും നടന്നാ മതിയായിരുന്നു

ഒട്ടേറെ റസല്യൂഷൻസ് എടുത്ത് ഒന്നും നടക്കാതിരിക്കുന്നതിനേക്കാൾ നല്ലതാണല്ലോ ഒരു റസല്യൂഷൻ മാത്രമെടുത്ത് അത് നടപ്പാക്കുന്നത്. അത് എന്തായിരിക്കണം? ഏറെ നേരത്തെ ആലോചനയ്ക്ക് ശേഷം അതിനുള്ള ഉത്തരം കിട്ടി. വർഷങ്ങളായി ലിസ്റ്റിൽ സ്ഥിരമായി സ്ഥാനം പിടിച്ചിരുന്ന സംഗതിയാണെങ്കിലും ഓരോ വർഷം കൂടുന്തോറും അതിന്റെ പ്രാധാന്യം കൂടി വരികയാണ്..

എന്താണ് വർക്ക് ലൈഫ് ബാലൻസ്?

ജീവിതവും ജോലിയും തമ്മിൽ ഒരു ബാലൻസിൽ കൊണ്ടു പോവുകയെന്നതു തന്നെയാണ് ഇതുകൊണ്ട് അർത്ഥമാക്കുന്നത്. കോർപ്പറേറ്റ് അന്തരീക്ഷത്തിൽ ലൈഫിന് കൂടുതൽ പ്രാധാന്യം നൽകിയാൽ ജോലി പോകുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ? ജോലിക്ക് കൂടുതൽ പ്രാധാന്യം നൽകിയാൽ കടുത്ത മാനസിക സംഘർഷത്തിലേക്കും ഒട്ടനവധി ആരോഗ്യ പ്രശ്‌നങ്ങളിലേക്കും അത് നമ്മളെ നയിക്കും.
ഹൈപ്പർ ടെൻഷൻ തന്നെയാണ് ഏറ്റവും വലിയ വെല്ലുവിളി. ഇരിയ്ക്കുന്ന ജോലി ചെയ്യുന്നവരെയാണ് ഏറ്റവും കൂടുതൽ ബാധിക്കുന്നത്. ദഹന പ്രക്രിയയിലുള്ള പ്രശ്‌നങ്ങൾ, ശരീരത്തിന്റെ പല ഭാഗങ്ങളിലും വേദനകൾ, ഹൃദയസംബന്ധമായ അസുഖങ്ങൾ എന്നിവ അലട്ടാൻ തുടങ്ങും. വിഷാദരോഗത്തിലേക്കും ഉത്കണ്ഠയിലേക്കും ഉറക്കമില്ലായ്മയിലേക്കും നീങ്ങാൻ തുടങ്ങുന്നതോടെ ജോലി ശരീരത്തെ ബാധിച്ചു തുടങ്ങിയെന്നു വേണം മനസ്സിലാക്കാൻ. അപ്പോ ഈ വർക്കിനെയും ലൈഫിനെയും സുന്ദരമായി ബാലൻസ് ചെയ്യുകയെന്നതാണ് വർക്ക് ലൈഫ് ബാലൻസ്.

എങ്ങനെ നടപ്പാക്കും?
അഡിക്ഷൻ ആയ അവസ്ഥ മാറ്റുകയെന്നതാണ് ഒന്നാമത്തെ കാര്യം. ഞാൻ കംപ്യൂട്ടറിന് മുന്നിൽ നിന്ന് എണീറ്റാൽ ലോകം ഇടിഞ്ഞു വീഴുമെന്ന് ചിന്തിക്കുന്ന രീതിയങ്ങ് മാറ്റണം. ഡിസംബറിൽ തന്നെ ഇക്കാര്യത്തിൽ പരീക്ഷണങ്ങൾ നടത്തിയിരുന്നു. അതിൽ നിന്നും പോസിറ്റീവായ ഒട്ടേറെ പാഠങ്ങൾ ലഭിച്ചിരുന്നു. വീടിനുള്ളിലിരുന്നാൽ കംപ്യൂട്ടറിന് മുന്നിൽ തന്നെയാകുമെന്നുറപ്പാണ്.

1 യാത്രകൾ എന്നും ഇഷ്ടമാണ്. വെറുതെ യാത്ര ചെയ്യുക. തനിച്ചോ ഫ്രീക്വൻസി മാച്ചാകുമെന്ന് വിശ്വസിക്കുന്നവരുടെ കൂടെയോ മാത്രം. ഇതാണ് ഏറ്റവും എളുപ്പവും നടക്കാൻ സാധ്യതയുള്ളതുമായ മാർഗ്ഗം. കാരണം യാത്ര എന്നും ത്രില്ലാണ്.
2 വീട്ടിലാണെങ്കിലും ഞാനെന്റെ ലോകത്തായിരിക്കും. ഇതിനു പകരം ഫാമിലി ടൈം കൂട്ടുക. ഇക്കാര്യത്തിൽ ഒരു പോസിറ്റീവ് സംഗതിയുണ്ട്. കുട്ടികൾ വലുതാകുന്നതിന് അനുസരിച്ച് ഇത് ഓട്ടോമാറ്റിക്കായി വരുന്നുണ്ട്. അവർ സമയം ഡിമാന്റ് ചെയ്തു തുടങ്ങിയിട്ടുണ്ട്. മാസത്തിലൊരിക്കലെങ്കിലും ഇവരുമായി യാത്ര ചെയ്യുക.
3 ഡിജിറ്റൽ വായനയ്ക്കു പകരം പുസ്തക വായനയ്ക്കു വേണ്ടി ശ്രമിക്കുക.
4 നടത്തം, സൈക്ക്‌ളിങ് എന്ന ആക്ടിവിറ്റികൾ ആരോഗ്യത്തിന് എന്നതിനേക്കാൾ പുറത്തേക്ക് ഇറങ്ങാനുള്ള കാരണങ്ങാക്കി മാറ്റുക. നിശ്ചിത ഇടവേളകൾ നിർബന്ധമായും എടുക്കുക.
5 അത്യാവശ്യം ഫാമിലി ഫങ്ഷനുകളിലും പ്രോഗ്രാമുകളിലും പങ്കെടുക്കുക. തുരുത്തായി മാറാനുള്ള ടെൻഡൻസി ഒഴിവാക്കുകയും കുട്ടികളെ ഇത്തരം കൂട്ടായ്മകൾ പരിചയപ്പെടുത്തുകയും ചെയ്യുക.

അപ്പോ ഒരേ ഒരു റസല്യൂഷൻ..ഇത് നടക്കുമെന്ന് തോന്നുന്നു. അതിനു കാരണം ഡിസംബറിൽ നടത്തിയ ടെസ്റ്റ് ഡോസ് വൻ സക്‌സസായിരുന്നു. നടന്നാൽ എനിക്ക് നന്ന്….അത്ര മാത്രം.

നമ്മൾ അവരെ വിളിക്കാറുണ്ട്, പക്ഷേ, അവർ നമ്മളെ വിളിക്കാറില്ല

സോഷ്യൽ മീഡിയയിൽ ഇത്തിരി അച്ചടക്കം പാലിച്ചു തുടങ്ങിയതിനു ശേഷമാണ് ഫോൺ കോളുകളുടെ എണ്ണത്തിൽ കൂടി മിതത്വം ആവാമെന്ന ചിന്ത കടന്നുവന്നത്. ഔദ്യോ​ഗിക കോളുകൾ എന്തായാലും ഒഴിവാക്കാനാകില്ല. പിന്നെ, ഒഴിവാക്കാനുള്ളത് പേഴ്സണൽ കോളുകളാണ്. ഇത്തരം കോളുകൾ വിശകലനം ചെയ്തു നോക്കിയപ്പോഴാണ് വിചിത്രമായ ഒരു സംഗതി കണ്ടെത്തിയത്.

വിളിക്കുന്ന ഒട്ടേറെ കോളുകൾ ഏകപക്ഷീയമാണ്. ഭൂരിഭാ​ഗം സമയത്തും ഞാനാണ് അങ്ങോട്ട് വിളിക്കുന്നത്. തിരിച്ച് ഇങ്ങോട്ട് വിളിച്ചിട്ടുള്ളത് അപൂർവ സമയങ്ങളിൽ മാത്രം. ഇതിനർത്ഥം അവർക്ക് നമ്മളോട് സ്നേഹമില്ല എന്നൊന്നുമല്ല. പക്ഷേ, അവരുടെ പ്രയോറിറ്റികൾ മാറിയെന്നതാണ്. എന്നാൽ മറ്റൊരു രീതിയിൽ ആലോചിക്കുമ്പോൾ ആ സൗഹൃദത്തിന്റെ ചരടിനെ വൺവേ ട്രാഫിക്കിലൂടെ ഘടിപ്പിച്ചിടുന്നുവെന്നതല്ലേ സത്യം. അവർക്ക് നമ്മൾ പ്രിയപ്പെട്ടതാണെങ്കിൽ അവർ നമ്മളെ വിളിക്കില്ലേ… അപ്പോൾ നമ്മുടെ കോളുകൾ അവർക്ക് ശല്യപ്പെടുത്തലായി മാറുകയല്ലേ ചെയ്യുന്നത്.

ഇന്റർനെറ്റും ഫോൺ കോളുമില്ലാതെ ഒരു കാട്ടിനുള്ളിൽ രണ്ടു ദിവസം തനിച്ചിരിക്കുമ്പോൾ മനസ്സിലേക്ക് വന്ന പ്രധാനപ്പെട്ട ചോദ്യങ്ങളിൽ ഒന്നായിരുന്നു ഇത്. ചിലർ പറയാറുണ്ട്. ഫോൺ എന്നത് ഒരു അതിക്രമിച്ചു കടക്കലാണെന്ന്. ഒരാളുടെ സ്വകാര്യതയിലേക്ക് കടന്നു ചെന്ന് അയാളോട് സംസാരിക്കാനും ചോദ്യങ്ങൾക്ക് മറുപടി പറയാനും ആവശ്യപ്പെടുകയല്ലേ നമ്മൾ ചെയ്യുന്നത്. അവർ എന്താണോ അത്രയും നേരം ചെയ്തു കൊണ്ടിരിക്കുന്നത് അതെല്ലാം നിർത്തിവെച്ച് താരതമ്യേന അപ്രധാനമായ നമ്മുടെ ചോദ്യങ്ങൾക്ക് മറുപടി പറയാൻ ശ്രമിക്കുകയല്ലേ ചെയ്യുന്നത്.

തീർച്ചയായും പഴയകാല സൗഹൃദം നിലനിർത്താൻ വേണ്ടി നടത്തുന്ന കോളുകളുടെ എണ്ണം ഇനി ക്രമാതീതമായി വെട്ടിക്കുറയ്ക്കണം. അതേ സമയം ഇങ്ങോട്ട് കൃത്യമായ ഇടവേളകളിൽ വിളിച്ചു കൊണ്ടിരിക്കുന്നവരെ തിരിച്ചും വിളിക്കാം. ചിലരോട് സംസാരിക്കാൻ തോന്നിയാൽ അവർക്ക് ഒരു എസ്എംഎസോ വാട്സ് ആപ്പ് മെസ്സേജോ അയച്ച് ചോദിക്കാം. ഫ്രീയാകുന്പോൾ അറിയിച്ചാൽ നമുക്ക് സംസാരിക്കാം. അതിനു മറുപടി കിട്ടുകയാണെങ്കിൽ മാത്രം അത്തരം സൗഹൃദങ്ങളുമായി ഫോണിലൂടെ കണക്ട് ചെയ്താൽ മതി. എന്നാൽ ചിലർ നമ്മൾ ബിസിയായിരിക്കുമെന്ന് കരുതി വിളിക്കാത്തവരുണ്ട്. അവരെ തിരിച്ചറിയാനും പറ്റണം.

ആരൊക്കെയാണ് ശരിയായ ഫ്രണ്ട്സ് എന്നത് പ്രതിസന്ധി കാലത്ത് തിരിച്ചറിഞ്ഞതാണ്. പലപ്പോഴും നമ്മൾ വിചാരിക്കും അവർ നമ്മുടെ ക്ലോസ് ഫ്രണ്ട്സാണെന്ന്. അത് അവരുടെ അന്നത്തെ ആവശ്യവും ശരിയുമായിരുന്നു. ഇന്ന് അവർക്ക് പുതിയ ആവശ്യങ്ങളും സൗഹൃദങ്ങളും ഉണ്ട്. തീർച്ചയായും പ്രയോറിറ്റിയിൽ വന്നിട്ടുള്ള ഈ വ്യത്യാസം അംഗീകരിക്കാൻ നമ്മൾ തയ്യാറാകണം.

ചിലർ പറയുന്നത് മറ്റൊരു കാര്യമാണ്. ക്ലോസ് ഫ്രണ്ട്സ് ഇല്ലാത്തവരാണ് ഇത്തരത്തിൽ നിരന്തരം കോളുകൾ ചെയ്യുകയെന്നതാണ്. അവർക്ക് ആരോടെങ്കിലും സംസാരിക്കണം. അതിനായിട്ടുള്ള ശ്രമമാണ് അവർ നടത്തുന്നത്. മറുഭാഗത്ത് ഇരിയ്ക്കുന്നവരുടെ മാനസിക വ്യാപാരം എന്താണെന്നോ അവർ തിരിച്ചു വിളിക്കുന്നുണ്ടോ എന്നും ഇത്തരക്കാർ ചിന്തിക്കുന്നില്ല. നമ്മൾ ഇതിൽ ഏത് കാറ്റഗറിയിൽ വരുമെന്നതിനേക്കാളും അനാവശ്യമായ കോളുകൾ ഒഴിവാക്കണം. മണിക്കൂറോളം നീണ്ട സംസാരങ്ങൾ കുറയ്ക്കണം, എന്നീ പോയിൻറുകൾക്കാണ് പ്രസക്തി.. (ഇതെല്ലാം പേഴ്സണൽ കോളുകളുടെ കാര്യത്തിലാണ്. ഓഫീസ് കാര്യത്തിൽ നമ്മൾ ആവശ്യക്കാരാണ്. നമ്മൾ ഔചിത്യം കാണിക്കേണ്ട കാര്യമില്ല).

എന്താണ് നിങ്ങളുടെ സോഷ്യല്‍മീഡിയ സ്ട്രാറ്റജി?

ഈ ചോദ്യം നിങ്ങള്‍ നിങ്ങളോട് തന്നെ ചോദിച്ചിട്ടുണ്ടോ? ഞാന്‍ പല തവണ ചോദിച്ചിട്ടുണ്ട്? ഞാന്‍ ഏതെങ്കിലും ഒരു ഫോട്ടോ എടുക്കുന്നത് കണ്ടാല്‍..ഓ..അച്ഛന് ഫേസ് ബുക്കിലേക്ക് ഒരു ഐറ്റമായി..ഇതാണ് പാറുവിന്റെ പോലും ഫസ്റ്റ് ഡയലോഗ്… (ചിലപ്പോ നമ്മള്‍ വെറുതെ എടുത്തതാകും. എങ്കിലും ഈ ചോദ്യം പ്രതീക്ഷിക്കണം. .വൈഫിന് സോഷ്യല്‍ മീഡിയ ക്രേസൊന്നുമില്ല. പലപ്പോഴും ഞാന്‍ ടാഗ് ചെയ്തു കൊണ്ടു വരുന്നതാണ്.. തീര്‍ച്ചയായും ഇതിലൊരു പ്ലാനിങ് വേണമെന്ന് കുറെ കാലമായി ആഗ്രഹിക്കാറുണ്ട്.

കണക്ടഡായ ഒരു ലോകം.

ഭൂമിശാസ്ത്രപരമായ പരിമിതികളില്ലാത്ത ഒരു കൂടിച്ചേരലാണ് സോഷ്യല്‍ മീഡിയയിലൂടെ നടക്കുന്നത്.  തുല്യതയും ആശയസംവാദവും സാധ്യമാക്കുന്ന ഒരു റിയല്‍ ടൈം ടൂള്‍ എന്ന രീതിയില്‍ സോഷ്യല്‍ മീഡിയയെ വ്യക്തിപരമായി ഇഷ്ടപ്പെട്ടിരുന്നുവെന്നത് സത്യമാണ്. എന്നാല്‍ ഇന്നത് മൊത്തം കാര്യങ്ങളെ പ്രതികൂലമായി ബാധിക്കുന്ന തരത്തിലേക്ക് വളര്‍ന്നിരിക്കുന്നു.

പലപ്പോഴും നമ്മുടെ സമയം കളയുന്നതില്‍ ഇത് നിര്‍ണായക പങ്കു വഹിക്കുന്നുണ്ടുവെന്നത് മറ്റൊരു യാഥാര്‍ത്ഥ്യമാണ്. ചിലരെല്ലാം സോഷ്യല്‍ മീഡിയകളില്‍ നിന്ന് ബ്രെയ്ക്ക് എടുക്കുന്നത് കണ്ടിട്ടുണ്ട്. എന്നാല്‍ ഡിജിറ്റല്‍ മീഡിയ എഡിറ്റര്‍ എന്ന രീതിയില്‍ എനിക്ക് സോഷ്യല്‍ മീഡിയയില്‍ നിന്ന് പരിപൂര്‍ണമായും പിന്‍വാങ്ങാനാകില്ല. കാരണം അതെന്റെ ജോലിയാണ്. ഈ സാഹചര്യത്തില്‍ സോഷ്യല്‍ മീഡിയയെ എങ്ങനെ ഉപയോഗപ്പെടുത്തണം എന്നതിനെ കുറിച്ച് ഒരു ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കാന്‍ ആലോചിക്കുകയായിരുന്നു. നടക്കുമോ എന്നത് വേറെ കാര്യം..


ഈ പ്രൊഫൈലില്‍ രാഷ്ട്രീയം പറയില്ലെന്നതാണ് ഒന്നാമത്തെ തീരുമാനം.  കുടുംബപരം ആയ പോസ്റ്റുകളെ വെട്ടിച്ചുരുക്കുകയെന്നതാണ് മറ്റൊരു തീരുമാനം. മൊത്തം പോസ്റ്റുകളുടെ എണ്ണവും ഇന്‍ട്രാക്ഷനും ഗണ്യമായി കുറയ്ക്കും. തീര്‍ത്തും വ്യക്തിപരമല്ലാത്ത വീഡിയോകള്‍ ചെയ്യും.

https://www.facebook.com/shinodedakkad/ ഇതാണ് സ്വന്തം പേരിലുള്ള പേജ്. ഇതില്‍ കൂടുതല്‍ ആക്ടീവാകും. ഇതിലും പേഴ്‌സണല്‍ കാര്യങ്ങള്‍ ഇടില്ല. പോസ്റ്റ് ചെയ്യാന്‍ വല്ലതും ഉണ്ടെങ്കില്‍ മാത്രം പോസ്റ്റ് ചെയ്യും. തയ്യാറാക്കുന്ന വീഡിയോകള്‍ ഇവിടെ അപ്പാക്കും. പ്രൊഫൈലില്‍ അപ്പാക്കില്ല.

കുറെ പേജുകളും ഗ്രൂപ്പുകളും ഉണ്ട്. അത് നഷ്ടപ്പെട്ടു പോകാതിരിക്കാന്‍ അതില്‍ വേണ്ട അപ് ഡേറ്റ്‌സ് തുടരും. തീര്‍ച്ചയായും അതിലൊന്നും പേഴ്‌സണല്‍ കാര്യങ്ങള്‍ കടന്നു വരുന്നില്ല. കൂടാതെ ഭൂരിഭാഗവും നിലനിന്നുപോകാന്‍ ആഴ്ചയില്‍ ഒന്നോ രണ്ടോ പോസ്റ്റുകള്‍ മതിയാകും.

https://www.linkedin.com/in/shinod/ പ്രൊഫഷണല്‍ നെറ്റ് വര്‍ക്ക് ആയതുകൊണ്ട് തന്നെ ഇതില്‍ യാതൊരു മാറ്റവും വരുത്തേണ്ട കാര്യമില്ല

https://twitter.com/eshinod ഭൂരിഭാഗം മലയാളികളെയും പോലെ ട്വിറ്ററില്‍ ആക്ടീവാകാന്‍ മടിയാണ്. എങ്കിലും ഇവിടെ ഇത്തിരി അധികം ആക്ടീവായാല്‍ കൊള്ളാമെന്നുണ്ട്.. പ്രതിദിനം ഒരു പോസ്‌റ്റെങ്കിലും. സ്വാഭാവികമായും ഇവിടെ പേഴ്‌സണല്‍ കാര്യങ്ങള്‍ കടന്നു വരുന്നില്ല. വീഡിയോ അപ്പാക്കും.

https://www.instagram.com/life_with_digital/ ഏകദേശം എട്ടു വര്‍ഷം മുമ്പ് എക്കൗണ്ട് ഉണ്ടാക്കിയിരുന്നെങ്കിലും ആക്ടീവായിരുന്നില്ല. മാസങ്ങള്‍ കൂടുമ്പോള്‍ വല്ല പോസ്റ്റിട്ടാലും ആയി. സമീപകാലത്താണ് ഇതിന്റെ പ്രവര്‍ത്തന രീതികള്‍ പഠിയ്ക്കാന്‍ ശ്രമിച്ചത്. ഇതില്‍ നിന്ന് പേഴ്‌സണല്‍ സംഗതി വേര്‍തിരിയ്ക്കുക ബുദ്ധിമുട്ടാണ്. കാരണം ഇതിന്റെ സ്വാഭാവം അങ്ങനെയാണ്. സജീവമായിരിക്കും. ദിവസം ഒരു പോസ്റ്റിടാന്‍ ശ്രമിക്കും. വീഡിയോകള്‍ അപ്പാക്കാന്‍ ശ്രമിക്കും.

https://www.youtube.com/c/shinodedakkad/ ഏറ്റവും കൂടുതല്‍ സമയം കളയുന്നത് ഇവിടെയാണ്. പല യുട്യൂബ് ചാനലുകളിലെയും വീഡിയോ കാണാനും അത് പഠിയ്ക്കാനും ശ്രമിക്കുന്നതാണ് ഇതിനു കാരണം. പിന്നെ തെലുങ്ക്, കന്നഡ ഹിന്ദി സിനിമകളോടുള്ള ക്രേസും. രാത്രി പത്തുമണിയ്ക്ക് ശേഷം ഒരു സിനിമ യുട്യൂബില്‍ കണ്ടിട്ടായിരിക്കും ഉറക്കം. യുട്യൂബില്‍ ഈ ചുമ്മാ കാണുന്ന പരിപാടി നിര്‍ത്തും. അതേ സമയം മാക്‌സിമം വീഡിയോ ഇതില്‍ അപ് ലോഡ് ചെയ്യാന്‍ ശ്രമിക്കും. പ്രത്യേകിച്ചും ഷോര്‍ട്‌സ്.

Whatsapp: വാട്സ് ആപ്പ് ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് വന്‍തോതില്‍ ഉപയോഗിക്കുന്നതിനാല്‍ രക്ഷപ്പെടുക സാധ്യമല്ല. പക്ഷേ, ലൈവായി മറുപടി പറയണമെന്ന വാശി കളയും. നിശ്ചിത ഇടവേളകളില്‍ മാത്രം ചെക്ക് ചെയ്യും. മറ്റൊരു മെസ്സഞ്ചര്‍ സംവിധാനവും തത്കാലം ഉപയോഗിക്കാന്‍ പരിപാടിയില്ല.