മോദിയുടെ സോമാലിയ ചാണ്ടിക്ക് അനുഗ്രഹമാകുന്പോള്‍

മോദി ആദിവാസി-ദളിത് കുട്ടികളുടെ മരണനിരക്കിനെ സോമാലിയയോട് താരതമ്യം ചെയ്തത് ഇത്തിരി കൂടി പോയെന്ന് എല്ലാവര്‍ക്കുമറിയാം. ഇത് ഇങ്ങനെ വേര്‍തിരിച്ചു പറയാതെ ഉമ്മന്‍ചാണ്ടിയുടെ ആവേശത്തില്‍ സഖാക്കളും അണി ചേര്‍ന്നത് മോദിയായതുകൊണ്ടു മാത്രമാണ്. കേരളത്തിലെ ഭൂരിഭാഗത്തിനും മോദിയേ പണ്ടേ ഇഷ്ടമല്ല. കേരളത്തെ സോമാലിയയുമായി മോദി താരതമ്യം ചെയ്തിട്ടില്ലെന്ന സത്യം ഉയര്‍ത്തിക്കാട്ടാന്‍ ഇടതുപക്ഷ സോഷ്യല്‍ മീഡിയക്കാര്‍ ശ്രമിച്ചതുമില്ല.

മോദിയുടെ പ്രസംഗത്തിലെ ഭാഗം

“Yahan Kerala ki janjaati, janta, ST Scheduled Tribe, usmey jo child death ratio hai, Somalia se bhi sthiti khatarnaak hai… Abhi kuchh din pehle… media mein dardnaak chitra dekhney ko mila…Jo Communist party ka qila maana jaata hai, jahaan voh hamesha jeet-ti hai, us Peravoor mein Scheduled Tribe ke baalak koode ke dher mein bhojan talaash kar rahe hain, yeh media mein prakaashit hua hai,” 

മീഡിയയിലൂടെ പുറത്തുവന്നുവെന്ന് മോദി പ്രസംഗത്തില്‍ പരാമര്‍ശിച്ച കാര്യം. 

തെറ്റാണെങ്കില്‍  കൃത്യമായി മോദിയെ കുറ്റപ്പെടുത്താം. പറയാത്തത് അയാളുടെ തലയില്‍ കെട്ടിവെയ്ക്കുന്നത് എന്തിനാണ്?. മോദി കേരളത്തെ മൊത്തത്തില്‍ സോമാലിയയുമായി താരതമ്യം ചെയ്തിട്ടില്ല. പകരം കേരളത്തിലെ ട്രൈബല്‍ മേഖലയിലെ ദയനീയ അവസ്ഥ വിളിച്ചു പറയുകയാണ് ചെയ്തത്. മുഖ്യധാരാ മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ച ചില റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കി കേരള നേതാക്കള്‍ നല്‍കിയ നോട്സായിരിക്കാം ഒരു പക്ഷേ, ഇതിനു കാരണം. എന്നാല്‍ രാജ്യത്തിന്‍റെ പ്രധാനമന്ത്രി തെറ്റായ കണക്കുകള്‍ പറയുന്നത് ശരിയല്ല.

വാസ്തവത്തില്‍ അതിനെ(മോദി പറഞ്ഞതുപോലെ) ആ രീതിയില്‍ തന്നെ ഇടതുപക്ഷം ഉയര്‍ത്തി കാട്ടിയിരുന്നെങ്കില്‍ ഇത്തിരി മൈലേജ് കിട്ടുമായിരുന്നു. ഇത് ചാണ്ടി കിട്ടിയ അവസരം മുതലാക്കി. കേരള ദേശീയതയെയും അന്ധമായ മോദി വെറുപ്പിനെയും ആളിക്കത്തിച്ചു. ഇതില്‍ നിന്നും തിരഞ്ഞെടുപ്പിനെ സഹായിക്കുന്ന രീതിയില്‍ ഇടതുപക്ഷത്തിന് കാര്യമായ നേട്ടമുണ്ടാക്കാനാകില്ലെന്നതാണ് കാര്യം.. അതേ സമയം ബിജെപിക്ക് നഷ്ടപ്പെടാനൊന്നുമില്ലെന്ന് തിരിച്ചറിയണം. ഇപ്പോ തിരഞ്ഞെടുപ്പും അതിലെ ഭൂരിപക്ഷവും തന്നെയാണ് വിഷയം. കേരളത്തിലെ ട്രൈബല്‍ മേഖലയിലെ സ്ഥിതി മോശമാണെന്നു പറയാനാണ് മോദി ശ്രമിച്ചത്. റേഷ്യോ എന്ന പദം പ്രയോഗിച്ചതുകൊണ്ട് ആ താരതമ്യം തെറ്റാണെന്നു നമുക്കു പറയാം.  പക്ഷേ, താരതമ്യം ഒരിക്കലും കേരളം എന്ന സംസ്ഥാനവും സോമാലിയ എന്ന രാജ്യവുമായിട്ടായിരുന്നില്ല. കേരളത്തിലെ ആദിവാസി മേഖലയും സോമാലിയയും തമ്മിലായിട്ടായിരുന്നു.

വാല്‍ക്കഷണം-ഇതുപോലെ തന്നെയുള്ള മറ്റൊരു കാര്യമാണ്. സോളാര്‍ വിവാദം. ഇനി സരിത വല്ലതും വിളിച്ചു പറഞ്ഞാലോ പുറത്തുവിട്ടാലോ…അത് മുഖ്യ അജണ്ടയായി ഇടതുപക്ഷം ഏറ്റെടുക്കരുതെന്നാണ് അഭിപ്രായം. ആ പിണറായിയുടെ ഫേസ് ബുക്കുകാരനോട് ആദ്യം പറയണം.. കഷ്ടി നാലു ദിവസം മാത്രമേ മുന്നിലുള്ളൂ. മോദിക്കെതിരേ ആഞ്ഞടിച്ചതില്‍ ആത്മസംതൃപ്തി കൊണ്ട സഖാക്കള്‍ അറിയാതെ പോകുന്ന ഒരു സത്യമുണ്ട്. മോദിയെയും സരിതയെയും ഇടതുപക്ഷം ഏറ്റെടുത്താല്‍ വിജയിക്കുന്നത് ചാണ്ടിയുടെ തന്ത്രമാണ്. .

ഇന്നും ആറൂ രുപ പോയി, പക്ഷേ, എനിക്ക് സന്തോഷമായി

പണ്ട് നമ്മള്‍ കടയില്‍ പോവുക ഒരു സഞ്ചിയുമായാണ്. വാങ്ങിയ സാധനങ്ങളെല്ലാം അതിലിട്ട് തൂക്കി പിടിച്ചോ തോളില്‍ വെച്ചോ തിരിച്ചു പോരും. സഞ്ചിയെടുക്കാന്‍ മറന്നാല്‍ പലപ്പോഴും നമ്മള്‍ തിരിച്ചു പോകും. തുറക്കാന്‍ കഴിയാത്ത റെയ്‌നോള്‍ഡ് പെന്‍ ഉപയോഗിക്കുമ്പോഴും നമ്മള്‍ കടയില്‍ പോകുമ്പോള്‍ സഞ്ചിയെടുത്തിരുന്നു. യൂസ് ആന്റ് ത്രോ രീതി എന്നു മുതലാണ് ഒരു “ഫാഷനായി’ മാറിയതെന്ന് അറിയില്ല.

ബാംഗ്ലൂര്‍ നഗരത്തിലെത്തിയതോടെ പൈസയെടുക്കുന്ന ശീലവും മാറി. പഴ്‌സില്‍ ഒരു നൂറു രൂപ നോട്ടുണ്ടെങ്കില്‍ ആഴ്ചകളോളം അത് അനങ്ങാതെ അവിടെ ഇരിയ്ക്കുന്നുണ്ടാകും.. എല്ലാത്തിനും കാര്‍ഡായി. ചുരുക്കത്തില്‍ സാധനം വാങ്ങാന്‍ പോകുന്നത് കൈയില്‍ സഞ്ചിയോ പൈസയോ ഇല്ലാതായി മാറി.

ടണ്‍ കണക്കിന് പ്ലാസ്റ്റിക് കവറുകള്‍ കുമിഞ്ഞു കൂടാന്‍ തുടങ്ങിയതോടെയാണ് ബാംഗ്ലൂര്‍ കോര്‍പ്പറേഷന്‍ ആ കടുത്ത തീരുമാനമെടുത്തത്. എല്ലാ രൂപത്തിലുള്ള പ്ലാസ്റ്റിക് കവറുകളും ഡിസ്‌പോസിബിള്‍ പാത്രങ്ങളും തെര്‍മോകോള്‍ പാത്രങ്ങളും നിരോധിച്ചു. തിക്ക്‌നസ് നോക്കിയുള്ള വിലക്കല്ല. പരിപൂര്‍ണമായ നിരോധനമാണ് ലക്ഷ്യമിടുന്നത്. നഗരത്തിലെ പ്രമുഖ സ്ഥാപനങ്ങളെല്ലാം തന്നെ ഇതിനോട് അനുകൂലമായാണ് പ്രതികരിക്കുന്നത്.

സഞ്ചിയെടുക്കാതെയുള്ള യാത്ര ശീലമായതിനാല്‍ തുണി സഞ്ചി പലപ്പോഴും പണം കൊടുത്തു വാങ്ങേണ്ടി വരുന്നു.. ആറു രൂപ.. പക്ഷേ, ഇത് കൊടുക്കുമ്പോള്‍ ഒരു സന്തോഷമുണ്ട്.. നാളെയെ കുറിച്ച് ഒരു പ്രതീക്ഷയുണ്ട്. സഞ്ചിയെടുത്ത് വണ്ടിയില്‍ വെയ്ക്കണമെന്ന തീരുമാനമുണ്ട്. ബിബിഎംപിക്ക് നന്ദി..ധീരതയോടെ നടപ്പാക്കൂ…ദീര്‍ഘവീക്ഷണമുള്ള നല്ലൊരു നീക്കം…

വാല്‍ക്കഷണം-പ്ലാസ്റ്റിക് കവറുമായി പിടിച്ചാല്‍ ബാംഗ്ലൂരില്‍ 500 രൂപയാണ് പിഴ . വാങ്ങുന്നവരും വില്‍ക്കുന്നവരും ഒരു പോലെ കുറ്റക്കാരാണ്. വീണ്ടും പിടിച്ചാല്‍ പിഴ ആയിരം രൂപയാകും. കേരളം പോലെയല്ല, കവര്‍ ഉണ്ടാക്കുന്നവര്‍ക്കും പിഴയുണ്ട്. ചെറുതൊന്നുമല്ല, അഞ്ച് ലക്ഷത്തോളം.

300 രൂപയുടെ ഓട്ടം 900 രൂപയ്‌ക്കേ പോകൂവെന്ന് നമ്മുടെ നാട്ടുകാര്‍

ഈ മാസം രണ്ടാം വാരം നടന്ന സംഭവം പറയാം. ആറ്റിങലില്‍ നിന്നും തിരുവനന്തപുരം സിറ്റിയിലേക്ക് പോകാന്‍ ഒരു ടാക്‌സിക്കാരനോട് ചാര്‍ജ് ചോദിച്ചു. കഷ്ടി 30 കിലോമീറ്റര്‍. വിലപേശലെല്ലാം കഴിഞ്ഞപ്പോള്‍ നമ്മുടെ ടാക്‌സിക്കാരന്‍ പറഞ്ഞ ചാര്‍ജ് 900 രൂപ. ബാംഗ്ലൂര്‍ ഞങ്ങള്‍ 350-375 രൂപ കൊടുക്കുന്ന ദൂരം.

ആദ്യം കല്ലെറിഞ്ഞാണ് ഇത്തരം ഓണ്‍ലൈന്‍ ടാക്‌സിക്കാരെ കേരളം സ്വീകരിച്ചത്..ഇപ്പോള്‍ സമരം നടത്തി പൊളിപ്പിക്കാന്‍ നോക്കുന്നു. നമ്മുടെ പോയിന്റ് വളരെ സിംപിളാണ്.

ഇതില്‍ ജോലി ചെയ്യുന്നവരും തൊഴിലാളികളാണ്. മറ്റു സംസ്ഥാനങ്ങളില്‍ ഓലയിലും യൂബറിലും മെരു കാബിലും ജോലി ചെയ്യുന്ന നിരവധി ഡ്രൈവര്‍മാരുമായി സംസാരിച്ചതാണ്. അവരെല്ലാം പറഞ്ഞത്, ജോലിയെടുക്കാന്‍ തയ്യാറുള്ളവര്‍ക്ക് നല്ല വരുമാനമുണ്ടാക്കാന്‍ സാധിക്കുന്ന സംവിധാനമാണെന്നാണ്.. കുത്തക വത്കരണം എന്നൊക്കെ പറഞ്ഞ് കല്ലെറിയാന്‍ വരട്ടെ.. ഇത്തരം ടാക്‌സികള്‍ ഏറെ ഉപകാരപ്രദമാണെന്ന് അനുഭവമുള്ള ഞങ്ങളും പറയുന്നു.

ഇപ്പോള്‍ കേരളത്തിലെ ഓണ്‍ ലൈന്‍ ടാക്‌സി ഡ്രൈവര്‍മാര്‍ സമരത്തിലാണു പോലും. ഇതില്‍ നിന്നും എന്താണ് നമ്മള്‍ മനസ്സിലാക്കേണ്ടത്. ഒരു കാര്യം ഉറപ്പാണ് ഓലയും യൂബറും കേരളത്തില്‍ വരും. ഒരു പക്ഷേ, അത് ഓടിക്കുന്ന ഉത്തരേന്ത്യന്‍ ഡ്രൈവര്‍മാരാകുമെന്നു മാത്രം.

പണം പോലും ഡ്രൈവര്‍ക്ക് കൊടുക്കേണ്ട കാര്യമില്ല. ഈ വാലറ്റില്‍ നിന്നും ഡെബിറ്റ് ആകും.. അപ്പോ 300 രൂപയുടെ ഓട്ടം 900 രൂപയ്‌ക്കേ പോകൂവെന്ന് നമ്മുടെ നാട്ടുകാര്‍ വാശിപിടിച്ചാല്‍ ഒരു രക്ഷയുമില്ല. ഈ തൊഴില്‍ സംസ്കാരം നമ്മുടെ നാടിന് ആപത്താണ്.

എന്തുകൊണ്ട് ഓഹരി വിപണി ഇടിഞ്ഞു? ഇപ്പോള്‍ നിക്ഷേപിക്കാമോ?

ചൈന തന്നെയാണോ? ഓഹരി വിപണിയിലെ ഈ വന്‍ തകര്‍ച്ചയ്ക്കു കാരണം? അല്ലെന്നാണ് ഓഹരി വിപണിയിലെ വിദഗ്ധരുടെ അഭിപ്രായം. എന്തൊക്കെയായിരിക്കും മറ്റു കാരണങ്ങള്‍?

1 അമിത വില- പല ഓഹരികളും ഊതിവീര്‍പ്പിച്ച ബലൂണ്‍ പോലെയാണെന്നതാണ് പ്രധാന കാര്യം. വില കുറയുമ്പോള്‍ വാങ്ങുകയും വില കൂടുമ്പോള്‍ വില്‍ക്കുകയും ചെയ്യുകയെന്ന സാമാന്യ തന്ത്രത്തില്‍ നിന്നും വിഭിന്നമായി ആളുകള്‍ ഏതു സമയത്തും വാങ്ങാനെത്തിയപ്പോള്‍ പല ഓഹരികളുടെയും വില യുക്തിരഹിതമായി വര്‍ദ്ധിച്ചുവെന്നതാണ് വാസ്തവം.
2 വികസനത്തിന്റെ അഭാവം. ആഗോള നിക്ഷേപകര്‍ക്ക് ഇന്ത്യയില്‍ വന്‍ പ്രതീക്ഷയാണുണ്ടായിരുന്നത്. എന്നാല്‍ അതിന്റെ ഏഴയലത്തു പോലും എത്താന്‍ സാധിച്ചിട്ടില്ലെന്നതാണ് വാസ്തവം.

3 കമ്പനികളുടെ മോശം പ്രകടനങ്ങള്‍-കഴിഞ്ഞ രണ്ട് പാദങ്ങളിലെയും സാമ്പത്തിക ഫലം വിശകലനം ചെയ്യുകയാണെങ്കില്‍ എടുത്തു പറയാവുന്ന പ്രകടനം നടത്തിയ കമ്പനികള്‍ അപൂര്‍വമാണ്.

4 ചൈനീസ് എക്‌സ്‌ക്യൂസ്-വാസ്തവത്തില്‍ ചൈനയിലെ തകര്‍ച്ച ഇന്ത്യയെ കാര്യമായി ബാധിക്കേണ്ട സംഗതിയല്ല. എന്നാല്‍ ഇതിനെ രക്ഷപ്പെടാനുള്ള ഒരു പഴുതാക്കിയെടുക്കുകയായിരുന്നു പലരും.

5 ഈസി മണി-വാസ്തവത്തില്‍ വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ അശാസ്ത്രീയമായി പണം ഒഴുക്കിയതാണ് ഇന്ത്യയിലെ പല പ്രമുഖ കമ്പനികളുടെയും വില വര്‍ദ്ധിപ്പിച്ചത്. അനുകൂല സമയത്ത് അവര്‍ പണം പിന്‍വലിക്കും. വീണ്ടും കുറഞ്ഞ വിലയില്‍ തിരിച്ചു കയറും. അവര്‍ക്ക് പണം സ്റ്റോക്ക് ചെയ്യാനുള്ള ഒരിടം മാത്രമാണ് ഇന്ത്യന്‍ വിപണി.

ഇപ്പോള്‍ നിക്ഷേപിക്കാമോ?

സെന്‍സെക്‌സില്‍ ഇനിയും ഒരു പത്തു ശതമാനത്തോളം ഇടിവുണ്ടാവുകയാണെങ്കില്‍ തീര്‍ച്ചയായും നിക്ഷേപിക്കാം. കാരണം അപ്പോഴാണ് ഇന്ത്യന്‍ വിപണി യഥാര്‍ത്ഥ്യ മൂല്യത്തിലേക്ക് തിരിച്ചെത്തുന്നത്.

ഗോവിന്ദച്ചാമിയുടെ വധശിക്ഷയ്ക്കെതിരേയും വിപ്ലവപാര്‍ട്ടി

വധശിക്ഷയ്ക്ക് എല്ലാവരും എതിരാണ്..സിപിഎമ്മും എതിരാണ്. സാധാരണക്കാരനായ ഞാനും എതിരാണ്. പക്ഷേ, നിലവിലുള്ള നിയമം അനുസരിച്ച് ഗുരുതരമായ കുറ്റങ്ങള്‍ക്ക് കോടതികള്‍ വധശിക്ഷ വിധിക്കാറുണ്ട്. ഇതു മതം നോക്കിയാണെന്ന് വിശ്വസിക്കാന്‍ എനിക്കു ബുദ്ധിമുട്ടാണ്.

കോടതി പരിഗണിക്കുന്നത് മുന്നിലെത്തുന്ന തെളിവുകളും സാക്ഷി മൊഴികളുമാണ്. ഇതിന്‍റെ ഏറ്റക്കുറച്ചിലിന് അനുസരിച്ചാണ് വിധികള്‍ വധശിക്ഷയും ജീവപര്യന്തവുമായി മാറുന്നത്. മേമന്‍ തെറ്റു ചെയ്തോ എന്ന് എനിക്കറിയില്ല. പക്ഷേ, 20 കൊല്ലത്തോളം കേസ് പരിഗണിച്ച കോടതികള്‍ക്ക് അയാള്‍ തെറ്റുകാരനാണ്. ഇക്കാര്യത്തില്‍ എന്നേക്കാള്‍ വിവരം കോടതിക്കുണ്ടെന്നും അതുകൊണ്ട് തന്നെ കോടതിക്കു ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള വിധിയായിരുന്നെന്നും വിശ്വസിക്കുന്നു.

മറ്റു പല കേസിലും മറ്റു പലരെയും കോടതി വധശിക്ഷയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെങ്കില്‍, അതിനും കോടതിയുടെ തലയില്‍ കയറിയിട്ട് കാര്യമില്ല. രാഷ്ട്രീയ തീരുമാനങ്ങളും അതിനോടനുബന്ധിച്ച് സര്‍ക്കാര്‍ അഭിഭാഷകര്‍ കോടതിയില്‍ എടുത്ത നിലപാടുമാണ് അത്തരം വിധികള്‍ പുറത്തുവരാന്‍ കാരണം. ചുരുക്കത്തില്‍ ഇത്രയും കാലം കേന്ദ്രം ഭരിച്ച, മഹാരാഷ്ട്ര ഭരിച്ച കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ കേസിനോടുള്ള നിലപാടുകളാണ് മേമന് വധശിക്ഷ ഉറപ്പാക്കിയത്.

പറഞ്ഞു വരുന്നത് നിങ്ങള്‍ നിന്ദിക്കേണ്ടത് ഭരണകൂട നിലപാടുകളെയാണ്, നീതിപീഠത്തെയല്ല.. മലേഗാവ് സ്ഫോടനവും ഗുജറാത്ത് കലാപവും സിഖ് കലാപവും രാജീവ് ഗാന്ധി വധവുമെല്ലാം ..ഇത്തരത്തില്‍ സര്‍ക്കാര്‍ നിലപാടുകൊണ്ടാണ് ലഘൂകരിക്കപ്പെട്ടത്. ബിജെപിയും കോണ്‍ഗ്രസും ഇക്കാര്യത്തില്‍ ഒരേ പോലെ കുറ്റക്കാരാണ്.

ഗോവിന്ദച്ചാമിയുടെ വധശിക്ഷ ഒഴിവാക്കാന്‍ സിപിഎം കോടതിയില്‍ അഭിഭാഷകനെ വെയ്ക്കാന്‍ സാധ്യതയുണ്ടെന്ന സോഷ്യല്‍ മീഡിയ പരിഹാസത്തെ ഉള്‍കൊള്ളാന്‍ പാര്‍ട്ടി തയ്യാറായാല്‍ മതിയായിരുന്നു. മേമനെ തൂക്കികൊല്ലരുതെന്നും മുസ്ലീമായതുകൊണ്ടാണ് മേമനെ തൂക്കി കൊന്നതെന്നും പാര്‍ട്ടി പറയരുതായിരുന്നു. പകരം വധശിക്ഷയ്ക്കെതിരേയും അനീതിക്കെതിരേയുമാണ് പാര്‍ട്ടി ശബ്ദിക്കേണ്ടിയിരുന്നത്. അതായിരിക്കണം സിപിഎം. മേമന്‍ മുസ്ലീമായതുകൊണ്ടു മാത്രമാണ് സിപിഎം ശബ്ദിച്ചതെന്നു പറഞ്ഞാല്‍ അദ്ഭുതപ്പെടേണ്ടതില്ല. സല്‍മാന്‍ ഖാനും സിപിഎമ്മുമാണ് ഈ അനീതിയെ വര്‍ഗ്ഗീയ വത്കരിച്ച് ചെറുതാക്കി കളഞ്ഞത്.

ജാതകം, കല്യാണം, വിശ്വാസം..

വിശ്വാസത്തിന്റെ കാര്യത്തില്‍ എനിക്ക് എന്റെതായ രീതികളുണ്ടായിരുന്നു. കല്യാണം കഴിയ്ക്കുന്ന സമയത്ത് ഇക്കാര്യത്തില്‍ കുറെ കടുംപിടുത്തങ്ങളും. ജാതകം നോക്കണ്ട, ആളെ വിളിക്കണ്ട. ജാതകത്തിന്റെ കാര്യത്തില്‍ ഞാന്‍ കോംപ്രമൈസ് ചെയ്തില്ല. പക്ഷേ, കള്ള കൂട്ടുകാര്‍ ആദ്യമേ നോക്കിയിട്ടാണ് എന്നെ കൊണ്ടുപോയതെന്ന് പിന്നീടാണ് അറിഞ്ഞത്. ആളെ വിളിച്ചില്ലെങ്കിലും തലേന്ന് ആയിരം പേരാണ് എത്തിയത്. അടിച്ച കത്ത് 150, കൊടുത്തത് 40, ഇവിടെയും എനിക്കു പിഴച്ചു.

കല്യാണം കഴിഞ്ഞാല്‍ പിറ്റേ ദിവസം അമ്പലത്തില്‍ പോകണം പോലും… ഞാന്‍ പറഞ്ഞു പറ്റില്ലാ….അവള്‍ അമ്മയെ വിളിയ്ക്കുന്നു. എന്റെ അമ്മ ഇടപെടുന്നു…അവസാനം സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം മൂലം അമ്പലത്തിലേക്ക്. പക്ഷേ, അവള്‍ തനിച്ച് അമ്പലത്തിനുള്ളിലേക്ക്…ഞാന്‍ പുറത്ത് കാത്തു നില്‍ക്കുന്നു. അന്നു നമ്മുടെ വിശ്വാസമായിരുന്നു വലുത്. ഞാന്‍ ആ വിശ്വാസം മുറുകെ പിടിച്ചു… തീര്‍ച്ചയായും അന്നവളുടെ കണ്ണ് നിറഞ്ഞു കാണും.

കഴിഞ്ഞ ദിവസം, ക്ലാസിലെ ഒരു കുട്ടിയെ പറ്റി പറയുമ്പോള്‍ പാറുവിന്റെ ആദ്യത്തെ ഡയലോഗ് ക്രിസ്ത്യനാണ്…. അതു കേട്ടപ്പോള്‍ ഞാനും ഭാര്യയും പകച്ചു.. കൂട്ടുകാരിയുടെ പേരിനേക്കാളും പ്രാധാന്യം അവളുടെ മതത്തിന്… ഞങ്ങള്‍ രണ്ടു പേരും അവളെ സാവധാനം പറഞ്ഞു മനസ്സിലാക്കി. മതമെന്നു പറയുന്നത് മനുഷ്യനുണ്ടാക്കിയ സംഗതിയാണ്. നമ്മളും അവരും പ്രാര്‍ത്ഥിക്കുന്നത് ഒരേ കാര്യത്തിനുവേണ്ടിയാണ്. മോള്‍ക്കും അങ്ങനെ ചെയ്യാം. ദൈവം എന്നത് വിശ്വാസമാണ്. മനുഷ്യന്റെ നല്ല ജീവിതത്തിന് ഇത്തരം വിശ്വാസങ്ങള്‍ നല്ലതാണ്. നിര്‍ബന്ധമാണെന്ന് പറയില്ല. വിശ്വസിക്കാതിരിക്കാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട്. മതത്തിലും ദൈവത്തിലും നല്ലതും ചീത്തയുമില്ല. എല്ലാം നമ്മളുണ്ടാക്കിയതാണ്.

അറിയാത്ത കാര്യങ്ങളെ ദൈവമാക്കുന്നതായിരുന്നു നമ്മുടെ രീതിയെന്നും പണ്ട് വെള്ളവും അഗ്നിയും വായുവും സൂര്യനും ചന്ദ്രനും ദൈവങ്ങളായിരുന്നുവെന്നും പറഞ്ഞു കൊടുത്തു. ദൈവത്തിനെ ഓരോ രൂപങ്ങളില്‍ നമ്മള്‍ അമ്പലങ്ങളില്‍ കാണുന്നുണ്ടെങ്കിലും അതെല്ലാം ഒരേ സങ്കല്‍പ്പമാണെന്നും ഹിന്ദുവും മുസ്ലീമും ക്രിസ്ത്യനും ഒരേ കാര്യം വ്യത്യസ്തരീതിയില്‍ ചെയ്യുകയാണെന്നും പറഞ്ഞു കൊടുത്തു.

പറഞ്ഞു വരുന്നത്, ഭാര്യയുടെ വിശ്വാസ രീതികളിലും എന്റെ സമീപനങ്ങളിലും ഏറെ മാറ്റം വന്നു. അന്ന് അമ്പലത്തിനുള്ളില്‍ കയറാതിരുന്ന ഞാന്‍ പിന്നീട് പല അമ്പലങ്ങളിലും കയറി, രണ്ടു കുട്ടികളുടെയും ചോറൂണ് ഗുരുവായൂര്‍ വെച്ചായിരുന്നു. പക്ഷേ, അതിനര്‍ത്ഥം ഞാന്‍ നേരത്തെ ഊട്ടിയുറപ്പിച്ച വിശ്വാസപ്രമാണങ്ങളില്‍ മാറ്റം വന്നുവെന്നല്ല, മറിച്ച് സമീപനത്തില്‍ മാറ്റം വന്നു. ഞങ്ങളുടെ വിശ്വാസത്തെ ഇനിയും തേച്ചു മിനുക്കിയെടുക്കേണ്ടതുണ്ട്. അതിന്റെ സത്ത പാറുവിനും കിച്ചനും പകര്‍ന്നു കൊടുക്കണം. മതവെറിയന്മാര്‍ക്കിടയില്‍ വേറിട്ട് തലയുയര്‍ത്തി തന്നെ അവര്‍ക്ക് നില്‍ക്കാനാകണം. യഥാര്‍ത്ഥ വിശ്വാസത്തിന്റെ മഹത്വം ഉയര്‍ത്തി പിടിച്ച്….സംഘിയും സുഡാപ്പിയും മതത്തിന്റെ കൃഷിക്കാരനുമല്ലാത്ത നല്ല മനുഷ്യരായി മക്കള്‍ ജീവിക്കട്ടെ. ഇഷ്ടപ്പെട്ട വിശ്വാസരീതികള്‍ സ്വീകരിക്കട്ടെ, ലക്ഷ്യം സമാധാനം മാത്രമായിരിക്കട്ടെ..

ലിംഗചലനം

ഹാഫ് ബ്ളസും കുട്ടിപ്പാവാടയും ഇട്ട് നടന്നിരുന്ന കാലത്ത് ‘ലിംഗചലന’മുണ്ടായതായി കേട്ടിട്ടില്ല, എന്തിനേറെ മാറു മറയ്ക്കാതെ നടന്ന കാലത്തു പോലും….ഇപ്പോ ലെഗ്ഗിങ്സിനാണ് കുഴപ്പം, അതേ ലെഗ്ഗിനാണ് കുഴപ്പം,,,,പെണ്ണിനാണ് കുഴപ്പം പോലും….
എന്റെ അഭിപ്രായത്തില്‍ കുഴപ്പം ആണിന്റെ കണ്ണിനാണ്. മനസ്സിനാണ്. സിനിമയിലും സീരിയലിലും സൂം ചെയ്തു ശീലിച്ച ക്യാമറകണ്ണുകളാണ് ഇന്ന് ഒട്ടു മിക്ക ആണുങ്ങള്‍ക്കുമുള്ളത്. അവളുടെ മാറിടത്തിന്റെ മുഴുപ്പിലേക്കും വിടവിലേക്കും, വസ്ത്രത്തിനിടയിലൂടെ തെളിഞ്ഞു കാണുന്ന മാംസ കഷണത്തിലേക്കും…പിറകിലേക്കും,,,ഈ പറഞ്ഞ ലെഗ്ഗിലേക്കും..ലെഗ്ഗിങ്സിലൂടെ തെളിയുന്ന കൊഴുപ്പിലേക്കും..അവന്‍ ഫോക്കസ് ചെയ്യുന്നത് പലപ്പോഴും ഇവിടേക്കൊക്കെയായിരിക്കും.
നിരുപദ്രവകരമായി നോക്കുന്ന പുരുഷന്മാരുമുണ്ട്. അവര്‍ ചില ഗോപാലകൃഷ്ണന്മാരും ചന്ദ്രകുമാര്‍മാരും ശശിമാരും ഫിറ്റ് ചെയ്തുകൊടുത്ത ക്യാമറയിലൂടെ നോക്കുന്നുവെന്നേ ഉള്ളൂ. കണ്ട് ശീലിച്ച, കൈവശമുള്ള ക്യാമറ, അത്രയേ ഉള്ളൂ. ഇവര്‍ .അവരുടെ മനസ്സ് വേറെ എവിടെയെങ്കിലും ആവും. അത് അവര്‍ അവിടെ തന്നെ വിട്ടു പോവുകയും ചെയ്യും. അതിനെ തലയിലെടുത്ത് നടക്കാറില്ല.
പക്ഷേ, ഇത്തരം നോട്ടത്തെ ചില ആക്ഷനുകളിലൂടെ സാധൂകരിക്കുന്ന പെണ്‍കുട്ടികളുണ്ട്. ഉദാഹരണത്തിന് നോട്ടത്തിന്റെ മുന മനസ്സിലാക്കി മാറിടം ശരിയാക്കുന്നവര്‍..ഈ ശരിയാക്കല്‍ കൊണ്ട് പ്ളിങായി പോകുന്നത് വെറുതെ നോക്കി പോകുന്നവരാണ്. കാരണം ആ ശരിയാക്കലിലാണ് അവര്‍ സ്വന്തം ക്യാമറയുടെ ഫോക്കസ് തിരിച്ചറിയുന്നത്. പര്‍ദ്ദയിട്ടിട്ട് പോലും രക്ഷയില്ലെന്ന് ചുരുക്കം. അപ്പോള്‍ ഉയര്‍ച്ച താഴ്ചയുടെ പ്രായം പോലും നോക്കാതെയായിരിക്കും അവന്റെ സൂമിങ്..
എന്നാല്‍ ആ കാഴ്ചയെ മനസ്സിലേക്കെടുത്ത് അതുമായി അഭിരമിക്കുന്നവരുണ്ട്. അവര്‍ അത്യന്തം അപകടകാരികളാണ്. മൊബൈലില്‍ ത്രിജി ഡാറ്റ നിരന്തരം നിറയ്ക്കുകയും പോണ്‍ സിനിമകള്‍ കണ്ട് ആസ്വദിക്കുകയും അതില്‍ മുങ്ങി താഴുകയും ചെയ്യുന്നവര്‍..ഇവരില്‍ ചിലരാണ് സമൂഹത്തിനു തന്നെ അപകടകാരികളായി മാറുന്നത്.
ആണുങ്ങള്‍ അല്‍പ്പ വസ്ത്രധാരിയാകുന്നതിനെതിരേ ഏതെങ്കിലും പെണ്ണ് പ്രതികരിച്ചത് കേട്ടിട്ടില്ല. രണ്ടു പേരും ജീവിക്കുന്നത് ഒരേ സമൂഹത്തിലാണ്. അപ്പോള്‍ രണ്ടു പേരുടെയും ലൈംഗിക ചിന്ത എങ്ങനെ വ്യത്യസ്തമാകുന്നത്.
സ്ത്രീയും പുരുഷനും ശാരീരികമായും വൈകാരികമായും വ്യത്യാസപ്പെട്ടിരിക്കുന്നുവെന്ന് നമുക്ക് വേണമെങ്കില്‍ പറയാം. എത്ര സിനിമയില്‍ ട്രൗസറിട്ട പുരുഷനെ ലൈംഗികമായ രീതിയില്‍ അവതരിപ്പിച്ചിട്ടുണ്ട്. എത്ര സിനിമയില്‍ ആണിന്റെ മാറിടമോ പൊക്കിളോ കാട്ടി ലൈംഗികത ഉണര്‍ത്തിയിട്ടുണ്ട്. അപ്പോള്‍ നമ്മുടെ സമൂഹത്തിന്റെ തന്നെ ലൈംഗികതയെ കുറിച്ചുള്ള കാഴ്ചപ്പാടില്‍ പ്രശ്നങ്ങളുണ്ട്..
പറഞ്ഞു വരുന്നത് കുട്ടിക്കാലം മുതലേ കുട്ടികള്‍ക്ക് മികച്ച ലൈംഗിക വിദ്യാഭ്യാസം ലഭിക്കണം. ഈ വരി വായിക്കുമ്പോള്‍ തന്നെ ചിലരുടെ മനസ്സില്‍ കടന്നു വരിക സെക്സാണ്. ഇതു തന്നെയാണ് നമ്മുടെ പ്രശ്നവും ഒരു ആണും പെണ്ണും സംസാരിക്കുന്നത് കണ്ടാല്‍ സെക്സ്, അവളുടെ മുഴുപ്പ് കണ്ടാല്‍ സെക്സ് ..എന്തിനേറെ സ്കൂള്‍ യൂനിഫോമിട്ട് പോകുന്ന കൊച്ചുകുട്ടികളെ കണ്ടാല്‍ പോലും സെക്സ്…
ഇതിനെ മാറ്റി മറിയ്ക്കാന്‍ നമ്മുടെ വിദ്യാഭ്യാസ രീതികളില്‍, നമ്മുടെ കുട്ടികളോടുള്ള സമീപനത്തില്‍ എല്ലാം മാറ്റം വരണം. ഓരോ പ്രായത്തിനനുസരിച്ച് കാര്യങ്ങള്‍ അവരെ ബോധ്യപ്പെടുത്തി കൊടുക്കണം. ഇപ്പോള്‍ അവര്‍ക്ക് കാര്യങ്ങള്‍ അറിയാം..പക്ഷേ, അതില്‍ പലതും തെറ്റായ കാര്യങ്ങളാണ്. ഇവിടെയാണ് ഇടപെടല്‍ വേണ്ടത്. സെക്സ് പാപമാണെന്നല്ല, അതു പരിപാവനമാണെന്നാണ് പഠിപ്പിക്കേണ്ടത്.
വാല്‍ക്കഷണം: ഇപ്പോള്‍ പ്രായം 30 കഴിഞ്ഞവര്‍ക്കെല്ലാം ആ പഴയ ക്യാമറ തന്നെയായിരിക്കും. ഇതിനു താഴെ പ്രായമുള്ളവരുടെ ക്യാമറ ഇതിലും അപകടം പിടിച്ചതായി കൊണ്ടിരിക്കുകയാണ്.

ക്രെഡിറ്റ് കാര്‍ഡ് വേണോ? ഒരു എളുപ്പവഴിയുണ്ട്

വളരെ ശ്രദ്ധിച്ച് ഉപയോഗിക്കുകയാണെങ്കില്‍ ഏറ്റവും ഉപകാരപ്രദമായ ഒന്നാണ് ക്രെഡിറ്റ് കാര്‍ഡ്. ശ്രദ്ധിച്ച് ഉപയോഗിച്ചില്ലെങ്കില്‍ നിങ്ങളുടെ മൊത്തം സാമ്പത്തിക സ്ഥിതിയെ തകിടം മറിയ്ക്കാന്‍ ഈ കാര്‍ഡ് മതി. ബാങ്കുകളും നല്ല കസ്റ്റമേഴ്‌സിനു മാത്രമേ ക്രെഡിറ്റ് കാര്‍ഡുകള്‍ അനുവദിക്കുകയുള്ളൂ. ഭൂരിഭാഗം പേരും ബാങ്കുകളുടെ ക്രെഡിറ്റ് കാര്‍ഡ് യോഗ്യതാ പട്ടികയില്‍ നിന്നു പുറത്തായിരിക്കുമെന്നതാണ് സത്യം.

ക്രെഡിറ്റ് കാര്‍ഡ് സ്വന്തമാക്കുന്നതിനു മുമ്പ് സ്വന്തം സാമ്പത്തിക അച്ചടക്കത്തെ കുറിച്ച് ഓരോരുത്തര്‍ക്കും നല്ല ബോധ്യം വേണം. എലിജിബിലിറ്റി ഇല്ലെങ്കിലും ക്രെഡിറ്റ് കാര്‍ഡ് സ്വന്തമാക്കാന്‍ ഒരു എളുപ്പ മാര്‍ഗ്ഗമുണ്ട്. ഇത് ഏറെ സുരക്ഷിതമാണ്.
ബാങ്കില്‍ ചെറിയൊരു ഫിക്‌സഡ് ഡിപ്പോസിറ്റ് നടത്തുക. അതിന്റെ ഈടില്‍ ബാങ്കുകള്‍ ക്രെഡിറ്റ് കാര്‍ഡ് തരും. ഐസിഐസിഐ ബാങ്ക്, ആക്‌സിസ്, ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്കുകള്‍ ഈ സൗകര്യം നല്‍കുന്നുണ്ട്. ഏറ്റവും ചുരുങ്ങിയത് 20000 രൂപയെങ്കിലും നിക്ഷേപിക്കണം.

ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവര്‍ അറിഞ്ഞിരിക്കേണ്ട പത്തുകാര്യങ്ങള്‍

Digital Story Teller

Exit mobile version