നിങ്ങള്‍ നിങ്ങളെ മറ്റുള്ളവരുമായി താരതമ്യം ചെയ്യാറുണ്ടോ?

“Enjoy your own life without comparing it with that of another.” – Marquis de Condorcet

നമ്മുടെ ജീവിതം നമ്മൾ തിരഞ്ഞെടുക്കുന്നതാണ്. അല്ലാതെ മറ്റുള്ളവരോ ചുറ്റുപ്പാടോ തീരുമാനിക്കുന്നതല്ല. ആത്മാര്‍ത്ഥമായി വിചാരിച്ചാൽ ജീവിതത്തിൽ നിങ്ങൾക്കു എന്തും നേടിയെടുക്കാൻ സാധിക്കും. എന്നാൽ ഈ ലോകത്തിലെ എല്ലാ കാര്യങ്ങളും നേടിയെടുക്കാൻ സാധിക്കില്ല. പലതും നമുക്ക് തീർച്ചയായും നഷ്ടപ്പെടും..

മറ്റുള്ളവരോട് നമ്മളെ താരതമ്യം ചെയ്യുമ്പോൾ നിങ്ങൾ ആദ്യം ആലോചിക്കേണ്ട കാര്യവും ഇതാണ്. നമ്മൾ ജീവിതത്തിൽ ചിലതെല്ലാം നേടിയിട്ടുണ്ട്. മറ്റുള്ളവരും. അവരുടെ ഏറ്റവും മികച്ച സം​​ഗതികളെ നമ്മുടെ ശരാശരി കാര്യങ്ങളുമായി താരതമ്യം ചെയ്യുന്പോഴാണ് പ്രശ്നങ്ങൾ തുടങ്ങുന്നത്. ഇടംകൈകൊണ്ട് നന്നായി ബാഡ്മിന്റൺ കളിയ്ക്കുന്ന ഒരാളെ നമ്മൾ നിർബന്ധിച്ച് വലം കൈകൊണ്ട് മറ്റൊരു വലംകൈയ്യനുമായി കളിയ്ക്കാൻ വിട്ടാൽ എങ്ങനെയിരിക്കും. തീർച്ചയായും അതു തന്നെയാണ് നമ്മൾ നമ്മളെ മറ്റുള്ളവരെ താരതമ്യം ചെയ്യുമ്പോൾ നടക്കുന്നത്. വ്യക്തികളെ വ്യക്തികളുമായി താരതമ്യം ചെയ്യുന്നത് തീര്‍ത്തും അശാസ്ത്രീയമായ കാര്യമാണ്.

രണ്ടു വ്യക്തികളെ താരതമ്യം ചെയ്യാൻ ശ്രമിക്കുന്നത് എപ്പോഴും സന്തോഷമില്ലായ്മയ്ക്ക് കാരണമാകുമെന്ന് തിരിച്ചറിയണം. നിങ്ങൾ നിങ്ങളായിരിക്കുമ്പോൾ, മറ്റുള്ളവരോട് താരതമ്യം ചെയ്യുന്നത് തീർത്തും യുക്തിപരമല്ല. മറ്റുള്ളവരുമായി താരതമ്യം ചെയ്യുമ്പോൾ നമ്മൾ എവിടെയാണ് നിൽക്കുന്നതെന്നു മാത്രമാണ് തിരിച്ചറിയേണ്ടത്. അതിനു ശേഷം ശ്രദ്ധിക്കേണ്ടത്. ഇപ്പോൾ നിങ്ങൾക്ക് എന്തു ചെയ്യാൻ സാധിക്കും? നിങ്ങളെ നിങ്ങൾക്ക് എങ്ങനെ മെച്ചപ്പെടുത്താൻ സാധിക്കും അല്ലാതെ അവരെ പോലെ ആകണമെന്നല്ല ചിന്തിക്കേണ്ടത്. അത്തരം അനുകരണ ചിന്തകളും വാശികളും കടന്നു വന്നാൽ അത് നമ്മുടെ ജീവിതത്തെ ഏറെ ബുദ്ധിമുട്ടിലേക്ക് കൊണ്ടു പോകും.

മറ്റുള്ളവരുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരുന്നില്ലെന്ന തോന്നൽ നിങ്ങൾക്കുണ്ടോ? എങ്കിൽ അതു വളരെ മോശം ചിന്തയാണ്. അവർ ചിന്തിക്കുന്നതു പോലെ നിങ്ങൾ ചിന്തിക്കാൻ ശ്രമിക്കുമ്പോഴാണ് ഈ പ്രശ്നം ഉയർന്നു വരുന്നത്. അവരുടെ പരിചയസമ്പത്തും പ്രതീക്ഷകളും ചേർത്തു കാഴ്ചമങ്ങിപ്പിച്ച ഒരു കണ്ണടയിലൂടെ തന്നെ നിങ്ങളും നോക്കാൻ ശ്രമിക്കുമ്പോഴാണ് പ്രശ്നങ്ങൾ ഉണ്ടാകുന്നത്. ഇവിടെയാണ് നിങ്ങൾക്ക് ഒരു നിലപാട് ഉണ്ടായിരിക്കേണ്ടത്. മറ്റുള്ളവരെ ബോധ്യപ്പെടുത്താനോ മത്സരിക്കാനോ ഉള്ളതല്ല എൻറെ ജീവിതം എന്നു തിരിച്ചറിയാൻ സാധിക്കണം.

ഇതിനർത്ഥം നല്ല ഉപദേശങ്ങൾ നൽകുന്നവരെ നിരാകരിക്കണം എന്നല്ല. നിങ്ങളുടെ ജീവിതത്തിന് മുതൽക്കൂട്ടാകുന്ന കാര്യങ്ങളെ തിരിച്ചറിയാൻ സാധിക്കണം. കാരണം നിങ്ങളുടെ ജീവിതം നിങ്ങളുടെ മാത്രമാണ്. അതുകൊണ്ട് മനസ്സിൽ വ്യക്തികളുമായി നിങ്ങളെ താരതമ്യം ചെയ്യുന്നത് അവസാനിപ്പിക്കണം. നിങ്ങൾ നിങ്ങളുടെ ഉള്ളിലേക്ക് ഇറങ്ങി ചെന്ന്, അവിടെ എന്താണ് ആവശ്യമെന്ന് തിരിച്ചറിയാൻ ശ്രമിക്കണം. മറ്റുള്ളവരുടെ ജീവിതത്തിൽ ഇടപെടാനും കളിയ്ക്കാനും എളുപ്പമാണ്.

എന്നാൽ സ്വന്തം ജീവിതത്തിൽ ഒരു പ്ലാനുണ്ടാക്കുകയെന്നത് നിങ്ങൾക്കു മാത്രം ചെയ്യാൻ കഴിയുന്ന കാര്യമാണ്. ആ പ്ലാനിൽ വേണം നിങ്ങൾ ജീവിയ്ക്കാൻ. ജീവിതത്തിലെ പ്രധാനപ്പെട്ട കാര്യങ്ങളെല്ലാം സംഭവിക്കുന്നത് നമ്മുടെ മനസ്സിനുള്ളിൽ നിന്നു തന്നെയാണ്. നിങ്ങൾക്ക് മാത്രം നന്നായി ചെയ്യാൻ കഴിയുന്ന ഒട്ടേറെ കാര്യങ്ങളുണ്ടെന്ന് തിരിച്ചറിയണം. നിങ്ങൾ നിങ്ങളെ താരതമ്യം ചെയ്യേണ്ടത്..നിങ്ങളുടെ തന്നെ ഇന്നലെയുമായാണ്. എന്തു വ്യത്യാസം നിങ്ങളിൽ ഉണ്ടായെന്നും എന്തൊക്കെ മാറ്റങ്ങളാണ് വരുത്തേണ്ടതെന്നും ഈ താരതമ്യത്തിലൂടെയാണ് കണ്ടെത്തേണ്ടത്. അല്ലാതെ മറ്റേതെങ്കിലും വ്യക്തിയെ നോക്കിയായിരിക്കരുത് നമ്മുടെ ജീവിതം മുന്നോട്ടു കൊണ്ടു പോകേണ്ടത്. നിങ്ങൾ നിങ്ങളായിരിക്കുക. താരതമ്യം നിങ്ങളെ ദുഖത്തിലേക്കു മാത്രമേ നയിക്കൂ..

ഇത്രയും കാലം ജീവിച്ചതിനും ഇങ്ങനെ ജീവിയ്ക്കാൻ സാധിച്ചതിനും അഭിമാനിക്കുന്ന ഒരാളാണ് ഞാൻ. ഇങ്ങനെയൊക്കെ ജീവിയ്ക്കാൻ കഴിയുന്നതിൽ ആശ്വസിക്കാറുണ്ട്. കാരണം ഇത്രയും കാലം ജീവിച്ചതെല്ലാം എന്റെ സ്വന്തം ഇഷ്ടത്തിനാണ്. .നൂറു ശതമാനവും എന്റെ തീരുമാനങ്ങൾ തന്നെയാണ് എന്നെ മുന്നോട്ട് നയിച്ചിരുന്നത്. പോളിസികളിൽ തെറ്റുകൾ വന്നിട്ടുണ്ടെങ്കിൽ കാലാ കാലങ്ങളിൽ തിരുത്തലുകളും വരുത്താറുണ്ട്. അറിവ് നേടാനുള്ള അവസരങ്ങളൊന്നും തന്നെ നഷ്ടപ്പെടുത്താറുമില്ല. പറഞ്ഞു വരുന്നത്..നിങ്ങള്‍ നിങ്ങളെ മെച്ചപ്പെടുത്തി കൂടുതൽ ഉയരങ്ങളിലേക്ക് കുതിക്കാനാണ് നോക്കേണ്ടത് എന്നാണ്..തളര്‍ന്നിരിക്കരുത്.. പോരാടൂ.. തോല്‍ക്കാന്‍ എല്ലാവര്‍ക്കും സാധിക്കും. എന്നാല്‍ തോല്‍വികളില്‍ നിന്നും ഫീനിക്സ് പക്ഷിയെ പോലെ കുതിച്ചുയരുന്നിടത്താണ് മിടുക്ക്..

ഇത്തവണ ഒരേ ഒരു റസല്യൂഷൻ, ഇതെങ്കിലും നടന്നാ മതിയായിരുന്നു

ഒട്ടേറെ റസല്യൂഷൻസ് എടുത്ത് ഒന്നും നടക്കാതിരിക്കുന്നതിനേക്കാൾ നല്ലതാണല്ലോ ഒരു റസല്യൂഷൻ മാത്രമെടുത്ത് അത് നടപ്പാക്കുന്നത്. അത് എന്തായിരിക്കണം? ഏറെ നേരത്തെ ആലോചനയ്ക്ക് ശേഷം അതിനുള്ള ഉത്തരം കിട്ടി. വർഷങ്ങളായി ലിസ്റ്റിൽ സ്ഥിരമായി സ്ഥാനം പിടിച്ചിരുന്ന സംഗതിയാണെങ്കിലും ഓരോ വർഷം കൂടുന്തോറും അതിന്റെ പ്രാധാന്യം കൂടി വരികയാണ്..

എന്താണ് വർക്ക് ലൈഫ് ബാലൻസ്?

ജീവിതവും ജോലിയും തമ്മിൽ ഒരു ബാലൻസിൽ കൊണ്ടു പോവുകയെന്നതു തന്നെയാണ് ഇതുകൊണ്ട് അർത്ഥമാക്കുന്നത്. കോർപ്പറേറ്റ് അന്തരീക്ഷത്തിൽ ലൈഫിന് കൂടുതൽ പ്രാധാന്യം നൽകിയാൽ ജോലി പോകുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ? ജോലിക്ക് കൂടുതൽ പ്രാധാന്യം നൽകിയാൽ കടുത്ത മാനസിക സംഘർഷത്തിലേക്കും ഒട്ടനവധി ആരോഗ്യ പ്രശ്‌നങ്ങളിലേക്കും അത് നമ്മളെ നയിക്കും.
ഹൈപ്പർ ടെൻഷൻ തന്നെയാണ് ഏറ്റവും വലിയ വെല്ലുവിളി. ഇരിയ്ക്കുന്ന ജോലി ചെയ്യുന്നവരെയാണ് ഏറ്റവും കൂടുതൽ ബാധിക്കുന്നത്. ദഹന പ്രക്രിയയിലുള്ള പ്രശ്‌നങ്ങൾ, ശരീരത്തിന്റെ പല ഭാഗങ്ങളിലും വേദനകൾ, ഹൃദയസംബന്ധമായ അസുഖങ്ങൾ എന്നിവ അലട്ടാൻ തുടങ്ങും. വിഷാദരോഗത്തിലേക്കും ഉത്കണ്ഠയിലേക്കും ഉറക്കമില്ലായ്മയിലേക്കും നീങ്ങാൻ തുടങ്ങുന്നതോടെ ജോലി ശരീരത്തെ ബാധിച്ചു തുടങ്ങിയെന്നു വേണം മനസ്സിലാക്കാൻ. അപ്പോ ഈ വർക്കിനെയും ലൈഫിനെയും സുന്ദരമായി ബാലൻസ് ചെയ്യുകയെന്നതാണ് വർക്ക് ലൈഫ് ബാലൻസ്.

എങ്ങനെ നടപ്പാക്കും?
അഡിക്ഷൻ ആയ അവസ്ഥ മാറ്റുകയെന്നതാണ് ഒന്നാമത്തെ കാര്യം. ഞാൻ കംപ്യൂട്ടറിന് മുന്നിൽ നിന്ന് എണീറ്റാൽ ലോകം ഇടിഞ്ഞു വീഴുമെന്ന് ചിന്തിക്കുന്ന രീതിയങ്ങ് മാറ്റണം. ഡിസംബറിൽ തന്നെ ഇക്കാര്യത്തിൽ പരീക്ഷണങ്ങൾ നടത്തിയിരുന്നു. അതിൽ നിന്നും പോസിറ്റീവായ ഒട്ടേറെ പാഠങ്ങൾ ലഭിച്ചിരുന്നു. വീടിനുള്ളിലിരുന്നാൽ കംപ്യൂട്ടറിന് മുന്നിൽ തന്നെയാകുമെന്നുറപ്പാണ്.

1 യാത്രകൾ എന്നും ഇഷ്ടമാണ്. വെറുതെ യാത്ര ചെയ്യുക. തനിച്ചോ ഫ്രീക്വൻസി മാച്ചാകുമെന്ന് വിശ്വസിക്കുന്നവരുടെ കൂടെയോ മാത്രം. ഇതാണ് ഏറ്റവും എളുപ്പവും നടക്കാൻ സാധ്യതയുള്ളതുമായ മാർഗ്ഗം. കാരണം യാത്ര എന്നും ത്രില്ലാണ്.
2 വീട്ടിലാണെങ്കിലും ഞാനെന്റെ ലോകത്തായിരിക്കും. ഇതിനു പകരം ഫാമിലി ടൈം കൂട്ടുക. ഇക്കാര്യത്തിൽ ഒരു പോസിറ്റീവ് സംഗതിയുണ്ട്. കുട്ടികൾ വലുതാകുന്നതിന് അനുസരിച്ച് ഇത് ഓട്ടോമാറ്റിക്കായി വരുന്നുണ്ട്. അവർ സമയം ഡിമാന്റ് ചെയ്തു തുടങ്ങിയിട്ടുണ്ട്. മാസത്തിലൊരിക്കലെങ്കിലും ഇവരുമായി യാത്ര ചെയ്യുക.
3 ഡിജിറ്റൽ വായനയ്ക്കു പകരം പുസ്തക വായനയ്ക്കു വേണ്ടി ശ്രമിക്കുക.
4 നടത്തം, സൈക്ക്‌ളിങ് എന്ന ആക്ടിവിറ്റികൾ ആരോഗ്യത്തിന് എന്നതിനേക്കാൾ പുറത്തേക്ക് ഇറങ്ങാനുള്ള കാരണങ്ങാക്കി മാറ്റുക. നിശ്ചിത ഇടവേളകൾ നിർബന്ധമായും എടുക്കുക.
5 അത്യാവശ്യം ഫാമിലി ഫങ്ഷനുകളിലും പ്രോഗ്രാമുകളിലും പങ്കെടുക്കുക. തുരുത്തായി മാറാനുള്ള ടെൻഡൻസി ഒഴിവാക്കുകയും കുട്ടികളെ ഇത്തരം കൂട്ടായ്മകൾ പരിചയപ്പെടുത്തുകയും ചെയ്യുക.

അപ്പോ ഒരേ ഒരു റസല്യൂഷൻ..ഇത് നടക്കുമെന്ന് തോന്നുന്നു. അതിനു കാരണം ഡിസംബറിൽ നടത്തിയ ടെസ്റ്റ് ഡോസ് വൻ സക്‌സസായിരുന്നു. നടന്നാൽ എനിക്ക് നന്ന്….അത്ര മാത്രം.

നമ്മൾ അവരെ വിളിക്കാറുണ്ട്, പക്ഷേ, അവർ നമ്മളെ വിളിക്കാറില്ല

സോഷ്യൽ മീഡിയയിൽ ഇത്തിരി അച്ചടക്കം പാലിച്ചു തുടങ്ങിയതിനു ശേഷമാണ് ഫോൺ കോളുകളുടെ എണ്ണത്തിൽ കൂടി മിതത്വം ആവാമെന്ന ചിന്ത കടന്നുവന്നത്. ഔദ്യോ​ഗിക കോളുകൾ എന്തായാലും ഒഴിവാക്കാനാകില്ല. പിന്നെ, ഒഴിവാക്കാനുള്ളത് പേഴ്സണൽ കോളുകളാണ്. ഇത്തരം കോളുകൾ വിശകലനം ചെയ്തു നോക്കിയപ്പോഴാണ് വിചിത്രമായ ഒരു സംഗതി കണ്ടെത്തിയത്.

വിളിക്കുന്ന ഒട്ടേറെ കോളുകൾ ഏകപക്ഷീയമാണ്. ഭൂരിഭാ​ഗം സമയത്തും ഞാനാണ് അങ്ങോട്ട് വിളിക്കുന്നത്. തിരിച്ച് ഇങ്ങോട്ട് വിളിച്ചിട്ടുള്ളത് അപൂർവ സമയങ്ങളിൽ മാത്രം. ഇതിനർത്ഥം അവർക്ക് നമ്മളോട് സ്നേഹമില്ല എന്നൊന്നുമല്ല. പക്ഷേ, അവരുടെ പ്രയോറിറ്റികൾ മാറിയെന്നതാണ്. എന്നാൽ മറ്റൊരു രീതിയിൽ ആലോചിക്കുമ്പോൾ ആ സൗഹൃദത്തിന്റെ ചരടിനെ വൺവേ ട്രാഫിക്കിലൂടെ ഘടിപ്പിച്ചിടുന്നുവെന്നതല്ലേ സത്യം. അവർക്ക് നമ്മൾ പ്രിയപ്പെട്ടതാണെങ്കിൽ അവർ നമ്മളെ വിളിക്കില്ലേ… അപ്പോൾ നമ്മുടെ കോളുകൾ അവർക്ക് ശല്യപ്പെടുത്തലായി മാറുകയല്ലേ ചെയ്യുന്നത്.

ഇന്റർനെറ്റും ഫോൺ കോളുമില്ലാതെ ഒരു കാട്ടിനുള്ളിൽ രണ്ടു ദിവസം തനിച്ചിരിക്കുമ്പോൾ മനസ്സിലേക്ക് വന്ന പ്രധാനപ്പെട്ട ചോദ്യങ്ങളിൽ ഒന്നായിരുന്നു ഇത്. ചിലർ പറയാറുണ്ട്. ഫോൺ എന്നത് ഒരു അതിക്രമിച്ചു കടക്കലാണെന്ന്. ഒരാളുടെ സ്വകാര്യതയിലേക്ക് കടന്നു ചെന്ന് അയാളോട് സംസാരിക്കാനും ചോദ്യങ്ങൾക്ക് മറുപടി പറയാനും ആവശ്യപ്പെടുകയല്ലേ നമ്മൾ ചെയ്യുന്നത്. അവർ എന്താണോ അത്രയും നേരം ചെയ്തു കൊണ്ടിരിക്കുന്നത് അതെല്ലാം നിർത്തിവെച്ച് താരതമ്യേന അപ്രധാനമായ നമ്മുടെ ചോദ്യങ്ങൾക്ക് മറുപടി പറയാൻ ശ്രമിക്കുകയല്ലേ ചെയ്യുന്നത്.

തീർച്ചയായും പഴയകാല സൗഹൃദം നിലനിർത്താൻ വേണ്ടി നടത്തുന്ന കോളുകളുടെ എണ്ണം ഇനി ക്രമാതീതമായി വെട്ടിക്കുറയ്ക്കണം. അതേ സമയം ഇങ്ങോട്ട് കൃത്യമായ ഇടവേളകളിൽ വിളിച്ചു കൊണ്ടിരിക്കുന്നവരെ തിരിച്ചും വിളിക്കാം. ചിലരോട് സംസാരിക്കാൻ തോന്നിയാൽ അവർക്ക് ഒരു എസ്എംഎസോ വാട്സ് ആപ്പ് മെസ്സേജോ അയച്ച് ചോദിക്കാം. ഫ്രീയാകുന്പോൾ അറിയിച്ചാൽ നമുക്ക് സംസാരിക്കാം. അതിനു മറുപടി കിട്ടുകയാണെങ്കിൽ മാത്രം അത്തരം സൗഹൃദങ്ങളുമായി ഫോണിലൂടെ കണക്ട് ചെയ്താൽ മതി. എന്നാൽ ചിലർ നമ്മൾ ബിസിയായിരിക്കുമെന്ന് കരുതി വിളിക്കാത്തവരുണ്ട്. അവരെ തിരിച്ചറിയാനും പറ്റണം.

ആരൊക്കെയാണ് ശരിയായ ഫ്രണ്ട്സ് എന്നത് പ്രതിസന്ധി കാലത്ത് തിരിച്ചറിഞ്ഞതാണ്. പലപ്പോഴും നമ്മൾ വിചാരിക്കും അവർ നമ്മുടെ ക്ലോസ് ഫ്രണ്ട്സാണെന്ന്. അത് അവരുടെ അന്നത്തെ ആവശ്യവും ശരിയുമായിരുന്നു. ഇന്ന് അവർക്ക് പുതിയ ആവശ്യങ്ങളും സൗഹൃദങ്ങളും ഉണ്ട്. തീർച്ചയായും പ്രയോറിറ്റിയിൽ വന്നിട്ടുള്ള ഈ വ്യത്യാസം അംഗീകരിക്കാൻ നമ്മൾ തയ്യാറാകണം.

ചിലർ പറയുന്നത് മറ്റൊരു കാര്യമാണ്. ക്ലോസ് ഫ്രണ്ട്സ് ഇല്ലാത്തവരാണ് ഇത്തരത്തിൽ നിരന്തരം കോളുകൾ ചെയ്യുകയെന്നതാണ്. അവർക്ക് ആരോടെങ്കിലും സംസാരിക്കണം. അതിനായിട്ടുള്ള ശ്രമമാണ് അവർ നടത്തുന്നത്. മറുഭാഗത്ത് ഇരിയ്ക്കുന്നവരുടെ മാനസിക വ്യാപാരം എന്താണെന്നോ അവർ തിരിച്ചു വിളിക്കുന്നുണ്ടോ എന്നും ഇത്തരക്കാർ ചിന്തിക്കുന്നില്ല. നമ്മൾ ഇതിൽ ഏത് കാറ്റഗറിയിൽ വരുമെന്നതിനേക്കാളും അനാവശ്യമായ കോളുകൾ ഒഴിവാക്കണം. മണിക്കൂറോളം നീണ്ട സംസാരങ്ങൾ കുറയ്ക്കണം, എന്നീ പോയിൻറുകൾക്കാണ് പ്രസക്തി.. (ഇതെല്ലാം പേഴ്സണൽ കോളുകളുടെ കാര്യത്തിലാണ്. ഓഫീസ് കാര്യത്തിൽ നമ്മൾ ആവശ്യക്കാരാണ്. നമ്മൾ ഔചിത്യം കാണിക്കേണ്ട കാര്യമില്ല).

എന്താണ് നിങ്ങളുടെ സോഷ്യല്‍മീഡിയ സ്ട്രാറ്റജി?

ഈ ചോദ്യം നിങ്ങള്‍ നിങ്ങളോട് തന്നെ ചോദിച്ചിട്ടുണ്ടോ? ഞാന്‍ പല തവണ ചോദിച്ചിട്ടുണ്ട്? ഞാന്‍ ഏതെങ്കിലും ഒരു ഫോട്ടോ എടുക്കുന്നത് കണ്ടാല്‍..ഓ..അച്ഛന് ഫേസ് ബുക്കിലേക്ക് ഒരു ഐറ്റമായി..ഇതാണ് പാറുവിന്റെ പോലും ഫസ്റ്റ് ഡയലോഗ്… (ചിലപ്പോ നമ്മള്‍ വെറുതെ എടുത്തതാകും. എങ്കിലും ഈ ചോദ്യം പ്രതീക്ഷിക്കണം. .വൈഫിന് സോഷ്യല്‍ മീഡിയ ക്രേസൊന്നുമില്ല. പലപ്പോഴും ഞാന്‍ ടാഗ് ചെയ്തു കൊണ്ടു വരുന്നതാണ്.. തീര്‍ച്ചയായും ഇതിലൊരു പ്ലാനിങ് വേണമെന്ന് കുറെ കാലമായി ആഗ്രഹിക്കാറുണ്ട്.

കണക്ടഡായ ഒരു ലോകം.

ഭൂമിശാസ്ത്രപരമായ പരിമിതികളില്ലാത്ത ഒരു കൂടിച്ചേരലാണ് സോഷ്യല്‍ മീഡിയയിലൂടെ നടക്കുന്നത്.  തുല്യതയും ആശയസംവാദവും സാധ്യമാക്കുന്ന ഒരു റിയല്‍ ടൈം ടൂള്‍ എന്ന രീതിയില്‍ സോഷ്യല്‍ മീഡിയയെ വ്യക്തിപരമായി ഇഷ്ടപ്പെട്ടിരുന്നുവെന്നത് സത്യമാണ്. എന്നാല്‍ ഇന്നത് മൊത്തം കാര്യങ്ങളെ പ്രതികൂലമായി ബാധിക്കുന്ന തരത്തിലേക്ക് വളര്‍ന്നിരിക്കുന്നു.

പലപ്പോഴും നമ്മുടെ സമയം കളയുന്നതില്‍ ഇത് നിര്‍ണായക പങ്കു വഹിക്കുന്നുണ്ടുവെന്നത് മറ്റൊരു യാഥാര്‍ത്ഥ്യമാണ്. ചിലരെല്ലാം സോഷ്യല്‍ മീഡിയകളില്‍ നിന്ന് ബ്രെയ്ക്ക് എടുക്കുന്നത് കണ്ടിട്ടുണ്ട്. എന്നാല്‍ ഡിജിറ്റല്‍ മീഡിയ എഡിറ്റര്‍ എന്ന രീതിയില്‍ എനിക്ക് സോഷ്യല്‍ മീഡിയയില്‍ നിന്ന് പരിപൂര്‍ണമായും പിന്‍വാങ്ങാനാകില്ല. കാരണം അതെന്റെ ജോലിയാണ്. ഈ സാഹചര്യത്തില്‍ സോഷ്യല്‍ മീഡിയയെ എങ്ങനെ ഉപയോഗപ്പെടുത്തണം എന്നതിനെ കുറിച്ച് ഒരു ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കാന്‍ ആലോചിക്കുകയായിരുന്നു. നടക്കുമോ എന്നത് വേറെ കാര്യം..


ഈ പ്രൊഫൈലില്‍ രാഷ്ട്രീയം പറയില്ലെന്നതാണ് ഒന്നാമത്തെ തീരുമാനം.  കുടുംബപരം ആയ പോസ്റ്റുകളെ വെട്ടിച്ചുരുക്കുകയെന്നതാണ് മറ്റൊരു തീരുമാനം. മൊത്തം പോസ്റ്റുകളുടെ എണ്ണവും ഇന്‍ട്രാക്ഷനും ഗണ്യമായി കുറയ്ക്കും. തീര്‍ത്തും വ്യക്തിപരമല്ലാത്ത വീഡിയോകള്‍ ചെയ്യും.

https://www.facebook.com/shinodedakkad/ ഇതാണ് സ്വന്തം പേരിലുള്ള പേജ്. ഇതില്‍ കൂടുതല്‍ ആക്ടീവാകും. ഇതിലും പേഴ്‌സണല്‍ കാര്യങ്ങള്‍ ഇടില്ല. പോസ്റ്റ് ചെയ്യാന്‍ വല്ലതും ഉണ്ടെങ്കില്‍ മാത്രം പോസ്റ്റ് ചെയ്യും. തയ്യാറാക്കുന്ന വീഡിയോകള്‍ ഇവിടെ അപ്പാക്കും. പ്രൊഫൈലില്‍ അപ്പാക്കില്ല.

കുറെ പേജുകളും ഗ്രൂപ്പുകളും ഉണ്ട്. അത് നഷ്ടപ്പെട്ടു പോകാതിരിക്കാന്‍ അതില്‍ വേണ്ട അപ് ഡേറ്റ്‌സ് തുടരും. തീര്‍ച്ചയായും അതിലൊന്നും പേഴ്‌സണല്‍ കാര്യങ്ങള്‍ കടന്നു വരുന്നില്ല. കൂടാതെ ഭൂരിഭാഗവും നിലനിന്നുപോകാന്‍ ആഴ്ചയില്‍ ഒന്നോ രണ്ടോ പോസ്റ്റുകള്‍ മതിയാകും.

https://www.linkedin.com/in/shinod/ പ്രൊഫഷണല്‍ നെറ്റ് വര്‍ക്ക് ആയതുകൊണ്ട് തന്നെ ഇതില്‍ യാതൊരു മാറ്റവും വരുത്തേണ്ട കാര്യമില്ല

https://twitter.com/eshinod ഭൂരിഭാഗം മലയാളികളെയും പോലെ ട്വിറ്ററില്‍ ആക്ടീവാകാന്‍ മടിയാണ്. എങ്കിലും ഇവിടെ ഇത്തിരി അധികം ആക്ടീവായാല്‍ കൊള്ളാമെന്നുണ്ട്.. പ്രതിദിനം ഒരു പോസ്‌റ്റെങ്കിലും. സ്വാഭാവികമായും ഇവിടെ പേഴ്‌സണല്‍ കാര്യങ്ങള്‍ കടന്നു വരുന്നില്ല. വീഡിയോ അപ്പാക്കും.

https://www.instagram.com/life_with_digital/ ഏകദേശം എട്ടു വര്‍ഷം മുമ്പ് എക്കൗണ്ട് ഉണ്ടാക്കിയിരുന്നെങ്കിലും ആക്ടീവായിരുന്നില്ല. മാസങ്ങള്‍ കൂടുമ്പോള്‍ വല്ല പോസ്റ്റിട്ടാലും ആയി. സമീപകാലത്താണ് ഇതിന്റെ പ്രവര്‍ത്തന രീതികള്‍ പഠിയ്ക്കാന്‍ ശ്രമിച്ചത്. ഇതില്‍ നിന്ന് പേഴ്‌സണല്‍ സംഗതി വേര്‍തിരിയ്ക്കുക ബുദ്ധിമുട്ടാണ്. കാരണം ഇതിന്റെ സ്വാഭാവം അങ്ങനെയാണ്. സജീവമായിരിക്കും. ദിവസം ഒരു പോസ്റ്റിടാന്‍ ശ്രമിക്കും. വീഡിയോകള്‍ അപ്പാക്കാന്‍ ശ്രമിക്കും.

https://www.youtube.com/c/shinodedakkad/ ഏറ്റവും കൂടുതല്‍ സമയം കളയുന്നത് ഇവിടെയാണ്. പല യുട്യൂബ് ചാനലുകളിലെയും വീഡിയോ കാണാനും അത് പഠിയ്ക്കാനും ശ്രമിക്കുന്നതാണ് ഇതിനു കാരണം. പിന്നെ തെലുങ്ക്, കന്നഡ ഹിന്ദി സിനിമകളോടുള്ള ക്രേസും. രാത്രി പത്തുമണിയ്ക്ക് ശേഷം ഒരു സിനിമ യുട്യൂബില്‍ കണ്ടിട്ടായിരിക്കും ഉറക്കം. യുട്യൂബില്‍ ഈ ചുമ്മാ കാണുന്ന പരിപാടി നിര്‍ത്തും. അതേ സമയം മാക്‌സിമം വീഡിയോ ഇതില്‍ അപ് ലോഡ് ചെയ്യാന്‍ ശ്രമിക്കും. പ്രത്യേകിച്ചും ഷോര്‍ട്‌സ്.

Whatsapp: വാട്സ് ആപ്പ് ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് വന്‍തോതില്‍ ഉപയോഗിക്കുന്നതിനാല്‍ രക്ഷപ്പെടുക സാധ്യമല്ല. പക്ഷേ, ലൈവായി മറുപടി പറയണമെന്ന വാശി കളയും. നിശ്ചിത ഇടവേളകളില്‍ മാത്രം ചെക്ക് ചെയ്യും. മറ്റൊരു മെസ്സഞ്ചര്‍ സംവിധാനവും തത്കാലം ഉപയോഗിക്കാന്‍ പരിപാടിയില്ല.

പ്രധാനപ്പെട്ടതാണ് ഉറക്കം, അതു കളഞ്ഞുള്ള ജോലി അപകടകരമാണ്

ലോകത്തിലെ 40 ശതമാനം പേരും ഉറക്കവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ നേരിടുന്നുണ്ട്. തീര്‍ച്ചയായും ഉറക്കത്തിന്റെ പ്രാധാന്യം മനസ്സിലാകണമെങ്കില്‍ നമുക്ക് ഉറക്കമില്ലാതാവുക തന്നെ വേണം. കൂടുതല്‍ ജോലി ചെയ്യുന്നതിനാല്‍ എനിക്ക് അധികം ഉറങ്ങാന്‍ കഴിയുന്നില്ല, ഇന്നലെ രാത്രി മുഴുവന്‍ പഠിച്ച് ഉറക്കം ശരിയായില്ല എന്നെല്ലാം ഇത്തിരി അഭിമാനത്തോടെ പറയുന്നവരെ നമുക്ക് കാണാനാകും.

തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെയാണ് ഉറക്കമില്ലായ്മ ഏറ്റവും കൂടുതല്‍ പ്രതികൂലമായി ബാധിക്കുന്നത്. രാത്രി നിങ്ങള്‍ ഫോണ്‍ ഉപയോഗിക്കുന്നില്ല. പക്ഷേ, നിങ്ങളുടെ മൊബൈല്‍ ഫോണ്‍ ബാറ്ററി കുറയുന്നില്ലേ. അതിനുകാരണം  വെറുതെയിരിക്കുകയാണെങ്കിലും അത് ആക്ടീവാണെന്നതാണ്. ഉറങ്ങുമ്പോള്‍ നിങ്ങളുടെ ശരീരം മുഴുവന്‍ സ്റ്റാന്റ് ബൈ മോഡിലേക്ക് പോകുമ്പോഴും ബ്രെയിന്‍ പ്രവര്‍ത്തിക്കുന്നുണ്ടാകും.

വാസ്തവത്തില്‍ നിങ്ങള്‍ ഉറങ്ങുന്ന സമയത്താണ് ബ്രെയിന്‍ ‘ഓട്ടോ ഡിലിറ്റ്’ പ്രോസസ് നടത്തി നിങ്ങളുടെ പ്രോസസിങ് സ്പീഡ് കൂട്ടാന്‍ സഹായിക്കുന്നത്. അനാവശ്യമായ സംഗതികളെ ഡിലിറ്റ് ചെയ്ത് റീസൈക്കിള്‍ ബിന്നിനുള്ളിലാക്കും. വേസ്റ്റ് എലിമിനേഷന്‍ അല്ലെങ്കില്‍ ഈ ക്ലീനിങ് പ്രോസസ് നിങ്ങളുടെ പഠനത്തെയും ഓര്‍മശക്തിയെയും വൈകാരിക അവസ്ഥയെയും നിര്‍ണയിക്കുന്നതില്‍ പ്രധാന പങ്കു വഹിക്കുന്നു. കൂടുതല്‍ ഉറങ്ങുന്നതും പ്രശ്‌നങ്ങള്‍ സൃഷ്ടിയ്ക്കും. അതും മറക്കരുത്.

ചെറിയ കാര്യങ്ങള്‍ പോലും മറന്നു പോകും. ഒരു ദിവസം ഉറക്കമൊഴിച്ചാല്‍ തന്നെ അത് നമ്മുടെ പകല്‍ ജീവിതത്തെ കാര്യമായി മാറ്റി മറിയ്ക്കാറുണ്ട്. തലച്ചോറിലെ ഹിപ്പോകാംപസ് ഓര്‍മയും പഠനങ്ങളും രേഖപ്പെടുത്തി വെയ്ക്കുന്ന ഭാഗമാണ്. നിങ്ങളുടെ ഷോര്‍ട്ട് ടേം മെമ്മറിയും ലോങ് ടേം മെമ്മറിയും ഇതുമായി ബന്ധപ്പെട്ടാണിരിക്കുന്നത്. ചുരുക്കത്തില്‍ വേണ്ടത്ര ഉറക്കം കിട്ടിയിട്ടില്ലെങ്കില്‍ കാര്യങ്ങള്‍ മറന്നു പോകാനും ശ്രദ്ധ നഷ്ടപ്പെടാനുമുള്ള സാധ്യതകളുണ്ട്. തീര്‍ച്ചയായും ഇത്തരം കാര്യങ്ങള്‍ നിങ്ങളുടെ ജോലിയെ തന്നെ പ്രതികൂലമായി ബാധിച്ചേക്കും.

വിവിധ പഠനങ്ങളില്‍ നിന്നു വ്യക്തമാകുന്നത് കൃത്യമായി ഉറങ്ങുന്നവര്‍ക്ക് കാര്യങ്ങള്‍ ശരിയായി ഉള്‍കൊള്ളാനും ജോലി സ്ഥലത്ത് നന്നായി പെര്‍ഫോം ചെയ്യാനും സാധിക്കുന്നുണ്ടെന്നതാണ്. കൂടുതല്‍ ഉറക്കം മാത്രം പോര, നല്ല ഉറക്കം കൂടിയായിരിക്കണം ലഭിക്കേണ്ടത് എന്നു കൂടി ഇതോടൊപ്പം വായിക്കണം.

ഉറക്കം തലച്ചോറിനുള്ളില്‍ ഒരു രാസ പ്രതിപ്രവര്‍ത്തനം നടത്തുന്നുണ്ട്. നിങ്ങളുടെ മൂഡിനെയും ഇമോഷന്‍സിനെയും നിയന്ത്രിക്കുന്നതില്‍ ഇത് നിര്‍ണായക പങ്കു വഹിക്കുന്നുണ്ടെന്ന് നേരത്തെ പറഞ്ഞല്ലോ? വെറുതെ ദേഷ്യം വരുന്നതും പേടിയും ഉത്കണ്ഠയും ഉണ്ടാകുന്നതും അതുകൊണ്ടാണ്.

മാത്രമല്ല, ഉറക്കമില്ലായ്മ നിങ്ങളുടെ വ്യക്തിബന്ധങ്ങളെ പോലും പ്രതികൂലമായി ബാധിക്കും. ഉറക്കവും വ്യക്തിബന്ധവും തമ്മില്‍ ഒഴിവാക്കാനാകാത്ത ഒരു കണക്ഷനുണ്ടെന്ന് ഈ മേഖലയില്‍ നടത്തിയ എല്ലാ പഠനങ്ങളും വ്യക്തമാക്കിയിട്ടുണ്ട്. നല്ല ഉറക്കം നിങ്ങള്‍ക്ക് നല്ല ബന്ധങ്ങളും സമ്മാനിക്കുമെന്ന് ചുരുക്കം.

ഓവർ ഇൻഫർമേഷൻ ബിസിനസ്സിനെ എങ്ങനെ ബാധിക്കും?

എംപ്ലോയീസ് എക്‌സ്പീരിയൻസ് എന്നത് ഏതൊരു ബിസിനസ്സിന്റെയും അടിസ്ഥാനമാണ്. നമുക്ക് ലഭിച്ചിരിക്കുന്ന റിസോഴ്‌സിന് പരമാവധി വിവരങ്ങൾ നൽകി അവരെ പെട്ടെന്നു തന്നെ മികച്ചവരാക്കി മാറ്റാൻ ഓരോ ബിസിനസ് ഓണേഴ്‌സും ശ്രമിക്കുന്നത് സ്വാഭാവികമാണ്. എന്നാൽ ലോകത്തെ 36 ശതമാനം പേരും ഇതിൽ പരാജയപ്പെടുകയാണ് ചെയ്യാറുള്ളത്. കേരളത്തിൽ അത് 55 ശതമാനത്തിനു മുകളിലാണ്. ഇൻഫർമേഷൻ ഓവർ ലോഡാകുന്നതാണ് പ്രശ്‌നം. അത് അവരെ ശാരീരികമായും മാനസികമായും തകർക്കും.

ഇൻഫർമേഷൻ ഓവർലോഡ് എന്നത് ലോകം മുഴുവൻ നേരിടുന്ന ഒരു ബിസിനസ് ചലഞ്ച് തന്നെയാണ്. ഇത് ജീവനക്കാരുടെ പെർഫോമൻസിനെയും പ്രതികൂലമായി ബാധിക്കും. നമ്മുടെ ഏറ്റവും മികച്ച റിസോഴ്‌സിനെ പോലും കൺഫ്യൂഷനാക്കുകയും മൊത്തം ബിസിനസ് തന്നെ താറുമാറാക്കുകയും ചെയ്യും. ഇതുവരെ വ്യക്തമായ പരിഹാരം കാണാനാത്ത ഒരു പ്രശ്‌നം കൂടിയാണിത്.

എന്നാൽ ഈ ഇൻഫർമേഷൻ സപ്ലൈ നമുക്ക് ഒഴിവാക്കി നിർത്താനാകില്ല. കാരണം  അങ്ങനെ ചെയ്തില്ലെങ്കില്‍ ഒരു ടീം വർക്ക് എന്നതിൽ നിന്നും വ്യത്യസ്തമായി വൺ മാൻ ഷോ അല്ലെങ്കിൽ ലീഡേഴ്‌സ് ഷോ എന്ന രീതിയിലേക്ക് ഒതുങ്ങും. ഇൻഫർമേഷന് വിലയുണ്ട്. ഒരു പക്ഷേ, അടുത്ത വർഷം ചെയ്യുന്ന കാര്യം, അതുമായി ബന്ധപ്പെട്ട നമ്പറുകൾ, ആക്ഷൻ പ്ലാൻ എന്നിവ ടീമിന് ഷെയർ ചെയ്യുമ്പോൾ മാനേജർ ആലോചിക്കുന്നത് അവരെ ഇത് സഹായിക്കുമെന്നാണ്. എന്നാൽ ഫ്യൂച്ചറും പ്രസന്റും വേർതിരിച്ച് കാണാനാകാതെ പോകുന്നത് കൺഫ്യൂഷനിലേക്കും ഡാറ്റയുടെ തിരസ്‌കരണത്തിലേക്കുമാണ് നയിക്കുന്നത്. ഒരു പക്ഷേ, വ്യത്യസ്ത ഫ്രീക്വന്‍സികളായിരിക്കുന്നതും ഇതിനു കാരണമായേക്കും. എന്നുവെച്ചാൽ നിങ്ങൾ ടീമിനയച്ച പ്രധാനപ്പെട്ട സന്ദേശങ്ങൾ പലതും അവർ വായിക്കാതെ പോകും. ഡാറ്റയെ ഒരേ അളവ് കോൽ വെച്ച് അളക്കുന്നതാണ്  ഇതിലേക്ക് നയിക്കുന്നത്.  പ്രധാനപ്പെട്ട സന്ദേശങ്ങൾ പോലും ഇത്തരത്തിൽ കാണാതെ പോകുമ്പോള്‍ പ്രശ്നങ്ങള്‍ തുടങ്ങുകയും ചെയ്യും.

എന്താണ് പരിഹാരം?

ഇതിൽ നിന്ന് ഞാനെന്ത് ഉൾകൊള്ളണം. ഇത് എന്റെ ഇന്നത്തെ ജോലിക്ക് എത്രമാത്രം പ്രധാനപ്പെട്ടതാണ്? ഇതിൽ എവിടെയെങ്കിലും കൺഫ്യൂഷൻ വരുന്നുണ്ടോ? അതിന്റെ ക്ലാരിഫിക്കേഷൻ ചോദിക്കണ്ടേ..? തുടങ്ങിയ രീതിയിൽ സ്വയം ചിന്തിക്കുന്ന റിസോഴ്‌സുകൾക്ക് മാത്രമാണ് ഡാറ്റ അനലൈസ് ചെയ്യാൻ പറ്റൂ. റിലവന്റ് ഇൻഫർമേഷൻ മാത്രം ഷെയർ ചെയ്യുകയെന്നതാണ് ഇതിനുള്ള പരിഹാര മാർഗ്ഗം.
1 ടീമംഗങ്ങൾക്കിടയിൽ കൂടുതൽ ഇൻഫർമേഷൻ ഷെയർ ചെയ്യുന്നത് നല്ലതായിരിക്കില്ല.
2 വേണ്ടാത്ത അല്ലെങ്കിൽ അപ്രധാന ഇൻഫർമേഷനുകൾ പങ്കു വെയ്ക്കരുത്.
3 ചർച്ചകൾ വ്യത്യസ്ത ഫ്രീക്വൻസിയിലാവുകയും ഇൻഫർമേഷൻ വ്യത്യസ്ത റേഞ്ചുകളിൽ സപ്ലൈ ചെയ്യുകയും ചെയ്യുമ്പോൾ കൺഫ്യൂഷൻ ഉണ്ടാകും.
4 ലീഡർഷിപ്പ് സ്ട്രാറ്റജി തെറ്റായി ഉൾകൊള്ളുമ്പോൾ കൂടുതൽ ഇൻഫർമേഷൻ ലഭിക്കുന്നത് ആ തെറ്റിദ്ധാരണ ശക്തമാക്കാനാണ് സഹായിക്കുക.

എങ്ങനെയാണിത് നമ്മുടെ ബിസിനസ്സിനെ ബാധിക്കുക?

മൂന്നു തലത്തിലാണ് ഇൻഫർമേഷൻ ഓവർ ലോഡിങ് നമ്മളെ ബാധിക്കുക. 1 ജീവനക്കാർ, 2 ടീം, 3 സ്ഥാപനം എന്ന രീതിയിൽ. തീർച്ചയായും ഇത് മൂന്നും ചേരുമ്പോൾ ബിസിനസ്സില്‍ പ്രതികൂലമായി അനുഭവപ്പെടാന്‍ തുടങ്ങും. ടീമിലെ 25 ശതമാനം പേരും കടുത്ത മാനസിക സമ്മർദ്ദത്തിലേക്ക് നീങ്ങും കേരളത്തിലാണെങ്കിൽ ഇത് 40 ശതമാനത്തിലധികം വരുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇൻഫർമേഷൻ ഓവർ ലോഡ് കൊണ്ട് ഗ്രൂപ്പ് ലീഡ്സും സ്വാഭാവികമായും  കൺഫ്യൂഷനിലാകും. 70 ശതമാനം പേരും ചിന്തിക്കുന്ന രീതികൾ മാറും. അവരുടെ വ്യക്തിബന്ധങ്ങളിലും പ്രൊഫഷൽ റിലേഷൻ ഷിപ്പുകളിലും പ്രശ്‌നങ്ങൾ വരും.

ബേൺഡ് ഔട്ട് എന്ന സങ്കൽപ്പമുണ്ട്. ഞാൻ കത്തിതീരുകയാണ്. അല്ലെങ്കിൽ ഞാൻ കത്തിതീർന്നുവെന്ന് ചിന്തിക്കുന്ന രീതിയിലേക്ക് കാര്യങ്ങൾ പോകും. ഏറ്റവും രസകരമായ കാര്യം 40 ശതമാനം പേർക്കെങ്കിലും ഏത് ഡാറ്റയാണ് എനിക്ക് വേണ്ടതെന്ന് തിരിച്ചറിയാൻ കഴിയുന്നില്ലെന്നതാണ്. അതിനേക്കാൾ സങ്കടമുള്ളത് 25 ശതമാനം പേർക്ക് തങ്ങൾക്ക് ലഭിക്കുന്ന ഡാറ്റയുടെ പ്രാധാന്യം പോലും അറിയില്ല.

ഇൻഫർമേഷൻ ഓവർ ലോഡിങ് ജീവനക്കാരുടെ പ്രൊഡക്ടിവിറ്റിയെ മാത്രമല്ല ബാധിക്കുക. അത് പലപ്പോഴും കൃത്യമായ തീരുമാനങ്ങളെടുക്കാനുള്ള അവരുടെ കഴിവിനെ പോലും ഇല്ലാതാക്കും. കൺഫ്യൂഷൻ, സ്‌ട്രെസ്സ്, ഫ്രസ്‌ട്രേഷൻ എന്നിവയെല്ലാം ചേർന്ന് അവരെ കൊണ്ട് തെറ്റുകൾ ചെയ്യിക്കാൻ തുടങ്ങും. ചുരുക്കത്തിൽ ഇൻഫർമേഷൻ ഓവർ ലോഡിങ് അവരുടെ ലോജിക്കോടെയുള്ള ചിന്തയെ ഇല്ലാതാക്കും.

അതേ സമയം ഇത്തരം ഇൻഫർമേഷനെ തിരിച്ചറിയാനും അതിനെ കംപാർട്ട്‌മെന്റായി അടുക്കി വെയ്ക്കാനും ഉചിതമായത് ഉപയോഗിക്കാനും അറിയുന്ന 15 ശതമാനം പേർ എല്ലാ ടീമിലും കാണും. ഇവരെ തിരിച്ചറിയാൻ ഒരു പരിധി വരെ ലീഡേഴ്‌സ് ഡാറ്റ ഓവർ ലോഡിങ് നടത്തും. തീർച്ചയായും അതിന് ഒരു നെഗറ്റീവ് ഇംപാക്ട് കാണും. എന്നാൽ ആ 15 ശതമാനത്തെ തിരിച്ചറിയേണ്ടത് ലീഡറെ സംബന്ധിച്ചിടത്തോളം നിർണായകമാണ്. പ്രശ്‌നങ്ങളുണ്ടാക്കാനല്ല, പ്രശ്‌നങ്ങളുണ്ടാകുമ്പോൾ പരിഹാരമുണ്ടാക്കാനാണ് ഡാറ്റ ഉപയോഗിക്കേണ്ടതെന്ന ചിന്ത ചിലരുടെ മനസ്സിലെങ്കിലും കടന്നു കിട്ടിയാൽ അത് ലീഡറെ സംബന്ധിച്ചിടത്തോളം ടീം പ്ലാനിങിൽ നിർണായകമാണ്.

പുതിയ യുട്യൂബ് വസന്തം കാണുന്പോള്‍

മലയാളിയുടെ മാത്രം പ്രത്യേകതയാണ്. ഒരു സാധനം ക്ലിക്കായാൽ അതുപോലെ പത്തെണ്ണം ഉണ്ടാക്കും. എന്നാൽ വേറിട്ടൊരു സാധനം അല്ലെങ്കിൽ വേറിട്ടൊരു ബിസിനസ്സിനായി ശ്രമിക്കില്ല.

ന്യൂസ് പോർട്ടൽ ബിസിനസ്സും ഇങ്ങനെയായിരുന്നു. ഡൊമെയ്നും ബുക്ക് ചെയ്ത് പലരും തട്ടിക്കൂട്ടി വെബ് സൈറ്റ് തുടങ്ങി.ഞാനും പത്രക്കാരനായെന്ന് ബഡായി വിട്ടു നടന്നു.. ഒടുവിൽ. പൂട്ടിക്കെട്ടി പോയി. ചിലർ ഇപ്പോഴും ശ്വാസം വിടാതെ, കടവും കടത്തിന്മേൽ കടവുമായി മുന്നോട്ട് കൊണ്ടു പോകുന്നു. എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ..എന്നു പറയുന്ന പോലെയാണ് ഇവരുടെ പോർട്ടൽ പ്രവർത്തനം. അവിടന്നും ഇവിടന്നും ഓരോ പരസ്യം കിട്ടും അത്ര മാത്രം. അപ് ചെയ്യുന്നതും പരസ്യം പിടിയ്ക്കുന്നതും എഡിറ്ററും എല്ലാം അവർ തന്നെ..ശ്രദ്ധിക്കണം..ഇവരും ന്യൂസ് പോർട്ടലാണ്.(അതാണ് നാട്ടുനടപ്പ്).. എന്നാൽ ഇതിലൊന്നും പെടാത്ത ചിലരുണ്ട്.

1 പോളിസിയുടെയും പാഷന്റെയും ഭാ​ഗമായി ഇതിലേക്ക് വന്നവർ, 2 കച്ചവട സാധ്യതകൾ പരമാവധി ചൂഷണം ചെയ്ത് അതിവേ​ഗം യൂസേഴ്സിനെ നേടിയവർ.3 കോർപ്പറേറ്റ് പിന്തുണയുള്ളതോ മാധ്യമ സ്ഥാപനങ്ങളുടെ ഭാ​ഗമോ ആയ പോർട്ടലുകൾ.. ഇവർ മാത്രമേ ഇവിടെ നിലനിൽക്കൂവെന്ന കാര്യം ന്യൂസ് പോർട്ടൽ തുടങ്ങാൻ ആ​ഗ്രഹിക്കുന്ന ഓരോരുത്തരും മനസ്സിൽ വെയ്ക്കേണ്ടതാണ്.

വാണിജ്യപരമായി സക്സസ് ആകുന്ന രീതിയിൽ ഒരു ന്യൂസ് പോർട്ടലിനെ മുന്നോട്ടു കൊണ്ടു പോകാൻ ലക്ഷ കണക്കിന് രൂപയുടെ നിക്ഷേപം വേണ്ടി വരുമെന്ന് പറഞ്ഞാൽ ചിലർ ചിരിക്കും. 12-20 പേരെയെങ്കിലും ജോലിയ്ക്കു വെയ്ക്കാതെ ഒരു ന്യൂസ് പോർട്ടൽ തുടങ്ങുന്നത് ബുദ്ധിപരമല്ലെന്നു പറഞ്ഞാൽ ചിലരുടെ നെറ്റിചുളിയും. അല്ലെങ്കിലും നടത്തി കൊണ്ടു പോകാം. രണ്ടു വർഷം കൊണ്ട് എത്തേണ്ട സ്ഥലത്ത് എട്ടു വർഷം കഴിഞ്ഞാലും എത്തില്ലെന്ന് ചുരുക്കം.

​ഗൂ​ഗിൾ ആഡ്സെൻസിനെ പറ്റിച്ച് പൈസയുണ്ടാക്കിയ മലയാളിക്ക് അടുത്തതായി കിട്ടിയ ലോട്ടറിയായിരുന്നു യുട്യൂബ് റവന്യുവും ഫേസ്ബുക്ക് ഇൻസ്റ്റന്‍റും. തുടക്കം ​ഗംഭീരമായിരുന്നു. ഇൻസ്റ്റന്റ് പൈസ കിട്ടാൻ പലരും സൈറ്റുകൾ തട്ടിക്കൂട്ടാനും അവിടെ നിന്നും ഇവിടെ നിന്നും അടിച്ചു മാറ്റി പബ്ലിഷ് ചെയ്യാനും തുടങ്ങി. ഫേസ് ബുക്ക് ഇൻസ്റ്റന്റിനുള്ള ​ഗൈഡ് ലൈൻസ് കർശനമാക്കുകയും പണം വെട്ടിക്കുറയ്ക്കുകയും ചെയ്തതോടെ ആ കച്ചവടവും ഏതാണ്ട് തീർന്ന മട്ടായി.

ചിലര്‍ ചാടി യുട്യൂബിലും വീണു. ചേട്ടന്മാര്‍ പൈസയുണ്ടാക്കുന്ന വീരഗാഥകള്‍ കേട്ടായിരുന്നു തുടക്കം. സ്വന്തമായി ഒരു ശൈലിയും ഇല്ലാതെ മറ്റുള്ളവരെ അന്ധമായി തന്നെ അനുകരിയ്ക്കാന്‍ തുടങ്ങി. യുട്യൂബും ഫേസ് ബുക്കും വീഡിയോയ്ക്ക് പണം കൊടുക്കുന്നത് ഇപ്പോള്‍ കുറച്ചു. അവര്‍ക്കും പരസ്യം കുറവാണ്. ഇനിയെന്ത് ചെയ്യും?

വീഡിയോയുടെ കാലമാണ് വരാനിരിക്കുന്നത്. ഇഷ്ടം പോലെ യുട്യൂബ് ചാനലുകളാണ് തുറക്കുന്നത്. എനിക്ക് പറയാനുള്ളത് യുട്യൂബിലെയും ഫേസ് ബുക്കിലെയും ഗൂഗിളിലെയും റവന്യു കണ്ടിട്ട് നടത്താവുന്ന ബിസിനസ് അല്ല ഇതെന്നാണ്. ഒരു പരീക്ഷണം നടത്തി പോകാനാണെങ്കില്‍ ഒക്കെ.. എല്ലാം വിറ്റു പൊറുക്കി..ഇപ്പോള്‍ ഡിജിറ്റല്‍ മീഡിയയില്‍ ശാസ്ത്രീയമല്ലാതെ നിക്ഷേപിക്കുന്നത് ആത്മഹത്യാപരമാണ്. ഈ മേഖല പതുക്കെ പതുക്കെ കൈയൂക്കുള്ളവന്‍റെ (കൂടുതൽ പണമുള്ളവന്റെ) ബിസിനസ്സായി മാറി കൊണ്ടിരിക്കുകയാണ്. അതേ സമയം സ്വന്തം പോളിസിയിലും കഴിവിലും വിശ്വാസമുണ്ട്…ക്ഷമയുമുണ്ടെങ്കില്‍ ആര്‍ക്കു വേണമെങ്കിലും ഡിജിറ്റല്‍ മീഡിയയില്‍ ചുവടുറിപ്പിക്കാന്‍ സാധിക്കും. അതേ ചുവട് ഉറപ്പിക്കാൻ മാത്രം…ശ്രദ്ധിക്കപ്പെടാൻ മാത്രം പറ്റും. അവരും കമേഴ്സ്യലായി സക്സസ് ആകുമെന്ന് ഉറപ്പില്ല. ഇന്നത്തെ സാഹചര്യത്തിൽ മീഡിയ സ്ഥാപനങ്ങളുടെ ഭാ​ഗമായവർക്ക് വളരാൻ എളുപ്പമാണ്. അതേ സമയം സ്വതന്ത്രബ്രാൻഡുകൾക്ക് നന്നായി കഷ്ടപ്പെടേണ്ടി വരുമെന്ന കാര്യം ഉറപ്പാണ്. പുതുതായി രൂപപ്പെട്ടുവരുന്ന യുട്യൂബ് വസന്തം കാണുന്പോള്‍.. തോന്നിയ ചില ചിന്തകള്‍…

എഡിറ്റർ+ പ്രൊഡക്ട് മാനേജർ+ ലീഡർ..‍‍‍‍‍‍‍

രസകരമായ ഒരു കോംപിനേഷനാണിത്. ഇതെല്ലാം ഒരാൾ തന്നെയാണ്.. വ്യത്യസ്ത റോളുകളാണ് ഒരാൾ എടുക്കേണ്ടത്. നിങ്ങളിൽ ചിലരെങ്കിലും കരിയറിൽ വലിയ സ്വപ്നങ്ങൾ കാണുന്നവരായിരിക്കും. അവർക്ക് ഉപകാരപ്പെടാൻ വേണ്ടി…ചുമ്മാ കുറിച്ചിടുന്നു.

എഡിറ്റർ ഓരോ വാർത്തയും വായിക്കാൻ ശ്രമിക്കണം. കണ്ടന്റ് സ്ട്രാറ്റജി നിരന്തരം ചെക്ക് ചെയ്തു കൊണ്ടിരിക്കണം. കണ്ടന്റ് ട്രീറ്റ്മെന്റിലുള്ള പ്രശ്നങ്ങൾ വിലയിരുത്തി കൊണ്ടേയിരിക്കണം. അതോടൊപ്പം മിസ്സിങ് വരുന്നുണ്ടോയെന്ന് ഡബിൾ ചെക്ക് ചെയ്യുകയും വേണം. എവിടെയെങ്കിലും വരുന്ന ചില പിഴവുകൾക്ക് വലിയ വില കൊടുക്കേണ്ടി വരും. ഓരോ വാർത്തയും എഡിറ്റർ അറിയുകയെന്നത് പ്രായോഗികമായി ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്. അതുകൊണ്ട് വിശ്വസിക്കാവുന്ന മികച്ച ഒരു ടീമിനെ വാർത്തെടുക്കുക മാത്രമാണ് എഡിറ്ററുടെ മുന്നിലുള്ള വഴി. പ്രൂഫ് റീഡിങും സൂപ്പർ എഡിറ്റിങും ഇല്ലാത്ത ഓൺലൈൻ കാലത്ത് അക്ഷരത്തെറ്റ് കുറച്ചുകൊണ്ടുവരാനും വസ്തുതാപരമായ പിഴവുകൾ ഒഴിവാക്കാനും ഇതു മാത്രമേ മാർഗ്ഗമുള്ളൂ.

പുതിയ ഡിജിറ്റൽ ലോകത്ത് ഓരോ എഡിറ്ററും മാനേജർ കൂടിയാണ്. ഇൻഡസ്ട്രിയിൽ വരുന്ന ഓരോ മാറ്റങ്ങളും ഉൾകൊള്ളാൻ ഇയാൾ തയ്യാറാകണം. സൈറ്റിന്റെയും ആപ്പിന്റെയും സോഷ്യൽമീഡിയകളുടെയും പ്രവർത്തനങ്ങൾ സസൂക്ഷ്മം വിലയിരുത്തണം. കൂടുതൽ ഉയരങ്ങളിലേക്കെത്താൻ സാങ്കേതിക വിദ്യയെ എങ്ങനെ ഉപയോഗപ്പെടുത്താം, പ്രൊഡക്ടിനെ എങ്ങനെ കൂടുതൽ മെച്ചപ്പെട്ടതാക്കാം തുടങ്ങിയ കാര്യങ്ങളിൽ ടെക് ടീമുമായി സഹകരിച്ച് നിരന്തരം മാറ്റങ്ങൾ വരുത്താൻ തയ്യാറാകണം. വായനക്കാരന്റെ ആംഗിളിൽ നിന്നും പ്രൊഡക്ടിനെ നോക്കി കാണാനും അതിനെ അപ്ഡേറ്റ് ചെയ്യാനും തയ്യാറാകുന്ന പ്രൊഡക്ട് മാനേജർ കൂടിയാണ് ഇദ്ദേഹം.. ഇത് കൂടാതെ ടീമിന്റെ മൊത്തം ഹ്യൂമൻ റിസോഴ്സ് പരിപാലനവും ഈ എഡിറ്ററുടെ ചുമതലയാണ്. ബ്രാൻഡ് വാല്യു സംരക്ഷിക്കേണ്ടതും ലീഗൽ ഇഷ്യൂസിനെ നേരിടേണ്ടതും റിക്രൂട്ട്മെന്റ് നടത്തേണ്ടതും സെയിൽസ് മാർക്കറ്റിങ് ടീമുകളെ കൂട്ടിയോജിപ്പിക്കേണ്ടതും ഇയാളാണ്. വ്യത്യസ്ത ഫ്രീക്വൻസിയിൽ നിന്നെത്തുന്നവരെ കൃത്യമായ മാർഗ്ഗ നിർദ്ദേശങ്ങളിലൂടെയും ആർക്കും പക്ഷപാതമുണ്ടെന്ന് തോന്നാത്ത വിധത്തിലും ഒറ്റക്കെട്ടായി മുന്നോട്ടു കൊണ്ടു പോകാനുള്ള സാമർത്ഥ്യവും ഈ മാനേജർ കാണിയ്ക്കണം.

പത്രങ്ങളിലും ചാനലുകളിലും കൂട്ടിനുള്ളിലിരുന്ന് ഭരണം നടത്തുന്ന എഡിറ്റർമാരാണ് ഉള്ളത്. എന്നാൽ നമ്മുടെ ഏരിയയിൽ അത് പ്രായോഗികമല്ല. ഉഗ്രശാസനകളിലൂടെയോ പേടിപ്പിക്കലിലൂടെയോ നീങ്ങേണ്ട ഒന്നല്ല ഡിജിറ്റൽ മീഡിയ മാനേജ്മെന്റ്. വ്യക്തമായ ബോധവത്കരണത്തിലൂടെ, വാത്സല്യം നിറഞ്ഞ ശാസനകളിലൂടെ, സ്വയം തീർക്കുന്ന മാതൃകകളിലൂടെ മുന്നിൽ നിന്നു നയിക്കുന്ന പടത്തലവൻ കൂടിയാകണം എഡിറ്റർ. അവർക്കൊപ്പം നിന്ന് അവരെ നയിക്കണം. അവരിലൊരാളായി മാറണം. അതേ സമയം അങ്ങനെ മാറുമ്പോഴും എഡിറ്റർ എന്ന സ്വത്വം നിലനിർത്തുകയും വേണം. അവരിൽ ലയിച്ച് ചേർന്ന് അവരിലൊരാളായി മാറാനും എഡിറ്റർക്ക് അവകാശമില്ലെന്ന് ചുരുക്കം.

ഇതിൽ മാനേജർ എന്ന റോളിൽ ഒരു എഡിറ്റർക്ക് ചിലപ്പോൾ ആരച്ചാരുടെ വേഷവും കെട്ടേണ്ടി വരും. കാരണം നിശ്ചിത നമ്പറുകളെത്തിയിട്ടില്ലെങ്കിൽ, വ്യക്തിഗത പെർഫോമൻസ് താഴെയാണെങ്കിൽ, കോർപ്പറേറ്റ് മാനേജ്മെന്റ് തീരുമാനങ്ങൾ വേദനയോടെയാണെങ്കിലും നടപ്പിലാക്കേണ്ടതും ഇതേ കക്ഷി തന്നെ. ലാഭം മാത്രം കൊതിക്കുന്ന മുതലാളിമാർ എല്ലാം അളക്കുന്നത് നമ്പറുകളിലായിരിക്കും. ഭാവിയിൽ സ്ഥിരം, താത്കാലികം എന്നീ കാര്യങ്ങൾക്ക് വലിയ പ്രസക്തിയില്ലെന്ന് ചുരുക്കം. നന്നായി പണിയെടുക്കുന്ന കാലത്തോളം നമുക്ക് പിടിച്ചു നിൽക്കാം. അത്ര തന്നെ.

Digital Story Teller

Exit mobile version