വീണ്ടും റസല്യൂഷന്‍, ആ തേരും തെളിച്ച് വരുന്നുണ്ടേ..Happy New Year

കഴിഞ്ഞ വര്‍ഷം ഒറ്റ റസല്യൂഷന്‍ മാത്രമാണുണ്ടായിരുന്നത്. വര്‍ക്കും ലൈഫും ബാലന്‍സ് ചെയ്യണം. അധികനേരം കംപ്യൂട്ടറിന് മുന്നിലോ മൊബൈലിന് മുന്നിലോ ഇരിയ്ക്കുന്നത് ഒഴിവാക്കണം. കൂടുതല്‍ യാത്രകള്‍ നടത്തണം. ഫാമിലി ടൈം കൂട്ടണം. പുസ്തക വായന വേണം, സൈക്‌ളിങ്..അങ്ങനെ അങ്ങനെ എന്തൊക്കെയോ തീരുമാനിച്ചിരുന്നു. എത്ര ശതമാനം സക്‌സസായെന്ന് ചോദിച്ചാല്‍ അഞ്ച് ശതമാനം മാത്രം. അപ്പോ, ഈ നടക്കാത്ത കാര്യങ്ങള്‍ക്ക് എന്തിനാണ് സമയം കളയുന്നത് എന്ന ചോദ്യമായിരിക്കും ന്യായമായും ഭൂരിപക്ഷം പേരുടെയും മനസ്സില്‍ കടന്നു വരിക. പക്ഷേ, ഇത്തരത്തിലൊരു കുറിപ്പ് തയ്യാറാക്കുമ്പോഴും ഒരു വര്‍ഷം കഴിഞ്ഞ് അതെല്ലാം വിശകലനം ചെയ്യുമ്പോഴും ഒരു രസമുണ്ട്. നമുക്ക് സന്തോഷമുള്ള കാര്യങ്ങള്‍ ചെയ്യുകയെന്നതാണ് എന്റെ ബേസിക് പോളിസി. അതുകൊണ്ട് ഇതെനിക്ക് ഇഷ്ടമാണ്, അതുകൊണ്ട് ഞാന്‍ ചെയ്യുന്നു. അപ്പോള്‍ പുതിയ റസല്യൂഷനിലേക്ക് പോകാം.

കരിയര്‍
ഈ ടാര്‍ജറ്റ് ഫൈറ്റ് നിറഞ്ഞ ജീവിതം ബോറടിച്ചു തുടങ്ങി. ഡിജിറ്റല്‍ മീഡിയയില്‍ കൂടുതല്‍ അറിവ് നല്‍കുന്ന ഏത് ജോലി കിട്ടിയാലും അത് സ്വീകരിക്കുകയെന്നതാണ് ഈ തീരുമാനം നടപ്പാക്കുന്നതിലെ ആദ്യപടി. കൂടാതെ കേരളത്തില്‍ നിന്നും പുറത്തേക്ക് സ്ഥലം മാറി പോകാന്‍ കിട്ടുന്ന ഒരു അവസരവും കളഞ്ഞുകുളിക്കാതിരിക്കാന്‍ ശ്രമിക്കും. അതേ സമയം അനാവശ്യ തിടുക്കം കാണിയ്‌ക്കേണ്ട സാഹചര്യം നിലവിലില്ല(ഇത് എടുത്തുചാട്ടക്കാരനായ എന്നോട് തന്നെ ഞാന്‍ പറയുന്നതാണ്). ബിസിനസും സൗഹൃദവും രണ്ടാണെന്ന അടിസ്ഥാന വിശ്വാസത്തില്‍ മുറുകെ പിടിച്ച് ജീവിക്കും.

ആരോഗ്യം
വാസ്തവത്തില്‍ നിലവിലുള്ള വര്‍ക്കിങ് കള്‍ച്ചറില്‍ ആരോഗ്യത്തിന് തീരെ പരിഗണനയില്ല. ഇത് മറികടക്കാന്‍ യാത്രകള്‍ കൂട്ടുക മാത്രമേ മാര്‍ഗ്ഗമുള്ളൂ. ഒറ്റയ്ക്ക് കൂടുതല്‍ യാത്രകള്‍ 2022ല്‍ നടത്താന്‍ ശ്രമിക്കും. (കൂട്ടായ യാത്രകളാണ് നല്ലതെങ്കിലും അതിനു സമയം എടുക്കുന്നു, ഗ്യാപ്പ് വരുന്നു) കഴിഞ്ഞ വര്‍ഷം നടത്തിയത് ആകെ അഞ്ച് യാത്രകളാണ്. കൊവിഡ് കാലത്തിന്റെ പരിമിതിയുണ്ടായതുകൊണ്ടായിരിക്കാം നമ്പര്‍ കുറഞ്ഞത്. പക്ഷേ പുതിയ വര്‍ഷത്തില്‍ പ്രതിമാസം രണ്ട് യാത്രകളെങ്കിലും നടത്തിയെന്ന് ഉറപ്പാക്കാന്‍ ശ്രമിക്കും. കൂടുതല്‍ സിനിമകള്‍ (തിയേറ്ററില്‍ പോയി) കാണാനും പുസ്തകങ്ങള്‍ വായിക്കാനുമുള്ള ശ്രമങ്ങള്‍ തുടരും. (കഴിഞ്ഞ വര്‍ഷം ഒറ്റ പുസ്തകം പോലും വായിക്കാത്തവന്റെ സ്വപ്‌നമാണെന്ന് നല്ല ബോധ്യമുണ്ട്). നിലവിലുള്ള കൊവിഡ് തിരക്ക് കഴിഞ്ഞാല്‍ ഉടന്‍ തന്നെ വര്‍ക്ക് ഔട്ട് തുടരും. എല്ലാ ദിവസവും നടത്തം അല്ലെങ്കില്‍ സൈക്ലിങ് എന്നിവ ഉറപ്പാക്കും.

കുടുംബം
ഫാമിലി ടൈം കൂട്ടുകയെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. അതേ സമയം ഞാന്‍ ബേസിക്കലി ഒരു ഫാമിലി മാന്‍ അല്ല. എനിക്ക് ഒരു മാതൃകാ ഭര്‍ത്താവോ അച്ഛനോ ആകാനൊന്നും പറ്റില്ല. ഇത്രയും കാലത്തിനിടയില്‍ ഞാന്‍ ഇങ്ങനെയാണെന്ന് പിള്ളേരും പ്രജിയും മനസ്സിലാക്കിയിട്ടുണ്ട്. മറിച്ച് ഞാന്‍ അഭിനയിക്കാന്‍ തുടങ്ങിയാലാണ് പ്രശ്‌നം. അതേ സമയം അവരുടെ ചില അടിസ്ഥാന കാര്യങ്ങളിലും സന്തോഷങ്ങളിലും പങ്കാളിയാവാന്‍ ശ്രമിക്കും. മാസത്തിലെ ഒരു ഞായറാഴ്ച ഇവരുമൊന്നിച്ചുള്ള യാത്രകള്‍ക്കായി മാറ്റിവെയ്ക്കണമെന്ന് കരുതുന്നു.

സൗഹൃദം
കാലാകാലങ്ങളില്‍ മാറി വരുന്ന സൗഹൃദങ്ങളാണ് കഴിഞ്ഞ കുറെ വര്‍ഷങ്ങളായുള്ളത്. വിരലിലെണ്ണാവുന്നവര്‍ മാത്രമാണ് സ്ഥിരമായി കൂട്ടുള്ളത്. അതില്‍ തന്നെ മനസ്സ് തുറക്കുന്നവര്‍ ഒന്നോ രണ്ടോ പേര്‍. ഒരു പക്ഷേ, ഇതിനു കാരണം നമ്മുടെ അടച്ചിട്ട മനസ്സായിരിക്കാം. ഇതിന് എന്തു മാറ്റം വരുത്താമെന്നും പുതുവര്‍ഷത്തില്‍ ആലോചിക്കണം. എന്തായാലും ഈ ഏരിയയില്‍ ഒന്നും കഴിഞ്ഞ വര്‍ഷത്തെ പോലെ പോയാല്‍ പോരാ..ഏറ്റവും കൂടുതല്‍ സൈക്കോളജിക്കല്‍ ഇംബാലന്‍സ് ഉണ്ടാക്കിയ ഏരിയ ആണിത്. അത് 2022ല്‍ ആവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നില്ല.. ഇവിടെ ശക്തമായ കോള്‍ തന്നെ നടത്തേണ്ടി വരും..

“Hey! It’s mine! Back off!” food bowl aggression-ചില ചിന്തകള്‍

“Hey! It’s mine! Back off!”
നായയെ വളർത്തുന്നവർക്ക് പലപ്പോഴും കടി കിട്ടുന്ന കാര്യമാണ് ഫുഡ് അ​ഗ്രഷൻ. അവരുടെ ഭക്ഷണം വെച്ചിരിക്കുന്ന പാത്രത്തിൽ നമ്മൾ കൈ വെയ്ക്കാൻ ശ്രമിച്ചാലോ ചിലപ്പോൾ അടുത്തേക്ക് ചെന്നാലോ പോലും അവർ മുരളുകയും അപൂർവമായി കടിയ്ക്കുകയും ചെയ്യും. ഒരു മാസ്റ്ററെ മാത്രം അം​ഗീകരിക്കുന്ന ബ്രീഡാണെങ്കിൽ അയാളെ മാത്രം ഭക്ഷണം ഇളക്കി കൊടുക്കാനും മറ്റും അനുവദിക്കുന്ന കൂട്ടരുണ്ട്. എന്നാൽ ചിലത് ആരെയും അനുവദിക്കില്ല. എന്നാൽ കൃത്യമായ ട്രെയിനിങിലൂടെ ഈ അധീശത്വം മാറ്റിയെടുക്കാനാകുമെന്ന് നമുക്കറിയാം. എന്നാൽ ചില പ്രത്യേകതരം ബ്രീഡുകൾ എത്ര ട്രെയിനിങ് കൊടുത്താലും ശരിയാകില്ല. അത്തരം നായകളെ മാസ്റ്റര്‍ കൊന്നൊടുക്കുകയോ വിറ്റൊഴിവാക്കുകയോ ചെയ്യും..
 
പണ്ട് കേരളത്തിൽ നിന്നും തൊഴിലിനായി മറ്റൊരു ന​ഗരത്തിലെത്തിയപ്പോൾ എനിക്കും ഉണ്ടായിരുന്നു ഈ അ​ഗ്രഷൻ. ”ഇത് എന്റെ സാമ്രാജ്യമാണ്. ഇവിടെ കൈകടത്താൻ ആർക്കും അവകാശമില്ല.” അന്ന് ഇന്നത്തെ പോലെ അല്ല, പത്രക്കാരന് ഇത്തിരി കൊമ്പും ഉണ്ടായിരുന്ന കാലം.. ഇതൊക്കെ വെച്ച് നമ്മൾ ദൈവങ്ങളോട് ഡയലോ​ഗ് അടിച്ചിരുന്ന കാലം.
 
അവസര സമത്വത്തിനും സോഷ്യലിസത്തിനുമായി വാദിച്ചിരുന്ന കാലം… എന്നാൽ പല ദൈവങ്ങളിൽ ഒരു ദൈവത്തിന് നമ്മുടെ പോസിറ്റീവ് ​ഗുണങ്ങൾ തിരിച്ചറിയാൻ സാധിച്ചു. അതുകൊണ്ട് തന്നെ അയാൾ നമ്മളോട് കൂടുതൽ സംസാരിക്കാൻ തുടങ്ങി…. അയാൾ പഠിപ്പിച്ച ഏറ്റവും വലിയ പാഠം..അഭിപ്രായങ്ങൾ രേഖപ്പെടുത്താം..പക്ഷേ, സിസ്റ്റം കീപ്പ് ചെയ്യണം. അഭിപ്രായങ്ങൾ സ്വീകരിക്കുന്നതോ സ്വീകരിക്കാതിരിക്കുന്നതോടെ നമ്മുടെ വിഷയമാകരുത്. കാരണം നമ്മളറിയുന്ന കാര്യത്തേക്കാൾ…അറിയാത്ത കാര്യങ്ങളാണ് കൂടുതലുള്ളത്. എല്ലാവർക്കും അവരുടെതായ പരിമിതികളുണ്ട്..ആ ദൈവത്തിനു പോലും…

സോഷ്യല്‍മീഡിയ: ഓര്‍ഗാനിക് റീച്ച് കൂട്ടാന്‍ എന്‍ഗേജ്മെന്‍റില്‍ ശ്രദ്ധിച്ചേ പറ്റൂ

മലയാളത്തിലെ ഒട്ടുമിക്ക ഡിജിറ്റല്‍ മാധ്യമങ്ങള്‍ക്കും ഏറ്റവും കൂടുതല്‍ യൂസേഴ്സും പേജ് വ്യൂസും കിട്ടുന്നത് ഫേസ് ബുക്കില്‍ നിന്നാണെന്ന കാര്യത്തില്‍ സംശയമില്ല. അതുകൊണ്ട് എങ്ങനെ ഫേസ് ബുക്കില്‍ കൂടുതല്‍ ഓര്‍ഗാനിച്ച് റീച്ച് നേടാമെന്ന് ഓരോ ന്യൂസ് പബ്ളിഷേഴ്സും തലപുകഞ്ഞാലോചിക്കാറുണ്ട്.

ചില അടിസ്ഥാന കാര്യങ്ങള്‍ നമ്മള്‍ മനസ്സിലാക്കേണ്ടതുണ്ട്. വാര്‍ത്തകള്‍ കൈകാര്യം ചെയ്യുന്ന മാധ്യമങ്ങളുടെ ഫേസ് ബുക്ക് പേജുകള്‍ മാത്രമല്ല, ഒട്ടുമിക്ക പേജുകളുടെയും ഓര്‍ഗാനിക് റീച്ചുകളുടെ കാര്യത്തില്‍ കുറവ് വന്നിട്ടുണ്ട്. ഈ തളര്‍ച്ച തുടരാന്‍ തന്നെയാണ് സാധ്യതയെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

ഇതിനു പ്രധാനകാരണം, സോഷ്യല്‍മീഡിയ കന്പനികളുടെ വാണിജ്യതാത്പര്യങ്ങള്‍ കൂടിയാണ്. ‘പേ ടു പ്ളേ’ മോഡല്‍ ബ്രാന്‍ഡുകള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചതോടെയാണ് ഈ തകര്‍ച്ച കാര്യമായി തുടങ്ങിയത്. ഏതൊരു മാര്‍ക്കറ്റിങിനും ഓര്‍ഗാനിക്കായ ഒരു ഭാഗവും പെയ്ഡായ മറ്റൊരു ഭാഗവും ഉണ്ടാകും. ചുരുക്കത്തില്‍ നിങ്ങളുടെ ബ്രാന്‍ഡ് വളര്‍ത്തുന്നതിന് നിങ്ങള്‍ ഇത്തരം പ്ളാറ്റ് ഫോമുകളില്‍ ഒരു പണവും നിക്ഷേപിക്കാന്‍ തയ്യാറല്ലെങ്കില്‍ നിങ്ങള്‍ക്ക് ഓര്‍ഗാനിക് ട്രാഫിക് തരുന്നതിന് അവര്‍ക്കും താത്പര്യം കുറവായിരിക്കും.

എന്‍ഗേജ്മെന്‍റാണ് ഓര്‍ഗാനിക് ഗ്രോത്തിന്‍റെ അടിസ്ഥാനമെന്ന് മനസ്സിലാക്കണം. നിങ്ങള്‍ക്ക് പെയ്ഡ് കണ്ടന്‍റ് മാര്‍ക്കറ്റിങ് ചെയ്യാനുള്ള കപ്പാസിറ്റിയില്ലെങ്കില്‍ നിങ്ങള്‍ പേജിലും പോസ്റ്റുകളിലും എന്‍ഗേജ്മെന്‍റ് കൂടാനുള്ള കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

എന്‍ഗേജ്മെന്‍റ് കൂട്ടാന്‍ ചെയ്യാവുന്ന കാര്യങ്ങള്‍
1 പേജിലെത്തുന്നവരുടെ കമന്‍റിനും അവരുടെ മെസ്സേജിനും മറുപടി കൊടുക്കുകയെന്നതാണ് നിങ്ങള്‍ക്ക് ചെയ്യാവുന്ന ആദ്യത്തെ കാര്യം. നിങ്ങളുടെ ബ്രാന്‍ഡിലെത്തി കമന്‍റ് ചെയ്യുന്നയാളെ ഉചിതമായ ട്രീറ്റ് ചെയ്യണം. അധിക സോഷ്യല്‍മീഡിയ പ്ളാറ്റ് ഫോമുകളുടെയും അല്‍ഗൊരിതം ഇത്തരം ഇന്‍ട്രാക്ഷനുകള്‍ വരുന്ന പോസ്റ്റുകള്‍ക്ക് പ്രയോറിറ്റി നല്‍കുന്നുണ്ട്.

2 പേജിലെത്തുന്നവര്‍ തമ്മില്‍ തമ്മില്‍ കമ്യൂണിക്കേഷന്‍ നടത്തുന്നത് പ്രോത്സാഹിപ്പിക്കാന്‍ ശ്രമിക്കുക. ഏതെങ്കിലും ഒരു പോസ്റ്റില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടന്നാല്‍ ‘Action bumping logic’ എന്ന അല്‍ഗൊരിതം അപ്ളൈ ആവുകയും ഈ പോസ്റ്റ് യൂസര്‍ക്ക് വീണ്ടും അലെര്‍ട്ട് അടിയ്ക്കുകയും ചെയ്യും. ഇതോടെ യൂസേഴ്സ് ആ ത്രെഡിലേക്ക് തന്നെ തിരിച്ചു വരാനുള്ള സാധ്യത വര്‍ധിക്കുന്നു. യൂസേഴ്സ് ചര്‍ച്ച ചെയ്യാനും കൂട്ടുകാര്‍ക്ക് ഷെയര്‍ ചെയ്യാനും തയ്യാറാകുന്ന ഉള്ളടക്കങ്ങളെ പ്രോത്സാഹിപ്പിക്കുന്ന രീതിയിലാണ് ഫേസ് ബുക്ക് അടക്കമുള്ല സോഷ്യല്‍മീഡിയയുടെ നിര്‍മിതി.

3 തംപുയര്‍ത്തുക.. ലവ് ബട്ടണ്‍ അമര്‍ത്തുക എന്നിവയാണ് സാധാരണ നമ്മള്‍ ചെയ്യാറുള്ള ആക്ഷന്‍സ്. എന്നാല്‍ സോഷ്യല്‍മീഡിയ അല്‍ഗൊരിതത്തില്‍ കാര്യമായ മാറ്റം വന്നിട്ടുണ്ട്. ഓരോ ഇമോഷണല്‍ റിയാക്ഷനും ഡിഫ്രന്‍റ് വാല്യൂസ് വരും. തംപ്, ലവ് എന്നതിനപ്പുറം കണ്ടന്‍റിന്‍റെയും കമന്‍റിന്‍റെയും സ്വഭാവമനുസരിച്ച് ഡിഫ്രന്‍റ് ഇമോഷന്‍സ് വരുന്പോള്‍ അത്തരം പോസ്റ്റുകള്‍ക്ക് കൂടുതല്‍ റീച്ച് കിട്ടാനുള്ള സാധ്യത കൂടുതലാണ്.

4 എന്‍ഗേജ്മെന്‍റ് കൂട്ടാന്‍ വേണ്ടി ബേസിക്കായി ചെയ്യുന്ന കാര്‍ഡ്, വീഡിയോ എന്നിവ തുടരണം. ഓര്‍ഗാനിക് റീച്ച് കാര്യമായി ഉയരാന്‍ എന്‍ഗേജ്മെന്‍റ് അത്യാവശ്യമാണ്. എന്‍ഗേജ്മെന്‍റ് കൂടിയാല്‍ മാത്രമേ പേജ് വ്യൂസ് അല്ലെങ്കില്‍ വീഡിയോ വ്യൂസ് കൂടൂ.

ഫേസ് ബുക്കിലെ പോസ്റ്റുകളുടെ കാര്യത്തില്‍ ഒരു ശതമാനം പോലും റിസ്കെടുക്കാന്‍ തയ്യാറാകരുത്. സംശയമുണ്ടെങ്കില്‍ ആ പോസ്റ്റ് ഇടരുത്. നിങ്ങളുടെ ന്യായീകരണം ആയിരിക്കില്ല ഫേസ് ബുക്കിന്‍റെ കണ്ടന്‍റ് ഗൈഡ് ലൈന്‍. അവരതില്‍ വിട്ടുവീഴ്ചയും ചെയ്യില്ല.  എത്ര വലിയ മാധ്യമ സ്ഥാപനമാണെങ്കിലും സോഷ്യല്‍ മീഡിയ കന്പനികളുടെ കണ്ടന്‍റ് ഗൈഡ് ലൈന്‍സിന് താഴെയേ വരൂ.. ആ ട്രാഫിക് വേണമെങ്കില്‍ അവരുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് തന്നെ പ്രവര്‍ത്തിക്കണം.  വ്യക്തിപരമായ ഈഗോ തീര്‍ക്കാന്‍ വേണ്ടി സംശയമുള്ള കാര്യങ്ങള്‍ ഫേസ്ബുക്കിലിട്ട് പണി വാങ്ങരുത്. മറ്റുള്ളവര്‍ ചെയ്യുന്നുവെന്നത് നമുക്ക് ചെയ്യാനുള്ള ന്യായീകരണമായി മാറരുത്. ഓരോ ദിവസം ഫേസ് ബുക്ക് പോസ്റ്റുകള്‍ ഒരു കേന്ദ്രീകൃത സംവിധാനത്തില്‍ കീഴില്‍ മോണിറ്റര്‍ ചെയ്യേണ്ടതുണ്ട്.  ഇപ്പോഴത്തെ സാഹചര്യത്തില്‍ ഫേസ് ബുക്ക് നിര്‍ണായകമാണ്. അതുകൊണ്ട് എന്‍ഗേജ്മെന്‍റില്‍ കൂടുതല്‍ ശ്രദ്ധിക്കുമല്ലോ..

ആരാണ് നിങ്ങളുടെ ആത്മാർത്ഥ സുഹൃത്ത് ?

ആരാണ് നിങ്ങളുടെ ആത്മാർത്ഥ സുഹൃത്ത് അല്ലെങ്കിൽ സുഹൃത്തുക്കൾ? സ്വന്തം ആവശ്യത്തിനു മാത്രം പ്രാർത്ഥിക്കുന്ന ഇക്കാലത്ത് മുകളിൽ പറഞ്ഞ ഉത്തരവും കൃത്യമായി നൽകുക പലർക്കും ബുദ്ധിമുട്ടായിരിക്കും. സൗഹൃദങ്ങൾ നോക്കിയാൽ നാട്ടിലെ പഴയ കൂട്ടുകാർ, ഓഫീസിലെ ഫ്രണ്ട്സ്, വീടിനടുത്തുള്ള ഫ്രണ്ട്സ്, വീട്ടിലെ ഫ്രണ്ട് …. കസിൻസ്… ലിസ്റ്റ് നോക്കിയാൽ കുറെ കാണും. എന്നാൽ ഇവരെല്ലാം ഓരോ കംപാർട്ട്മെന്റിലാണ് നിങ്ങളുടെ സുഹൃത്തുക്കളാകുന്നത്.. വ്യത്യസ്ത ഫ്രീക്വൻസിയിലാണ് ഇവർ നിങ്ങളോട് സംവദിക്കുന്നത്.
എല്ലാ സാഹചര്യത്തിലും നിങ്ങളുടെ കൂടെ കട്ട സപ്പോർട്ടുമായി നിൽക്കുന്ന ആരെങ്കിലും നിങ്ങൾക്ക് കൂട്ടായുണ്ടോ? ഒരേ ഫ്രീക്വൻസി മാച്ചാകുന്ന, ഒരേ പോലെ ചിന്തിക്കുന്ന..അത്തരം സൗഹൃദങ്ങൾ അല്ലെങ്കിൽ വിശ്വാസങ്ങൾ കെട്ടിപ്പടുക്കാൻ സാധിക്കാതെ വരുമ്പോഴാണ് പലരും ഒറ്റയ്ക്കായി പോകുന്നത്. സുഹൃത്തുക്കളുണ്ടോ എന്ന് ചോദിച്ചാൽ ഇഷ്ടം പോലെ…എന്നാൽ ആർക്കെങ്കിലും മുഴുവനായി അറിയുമോ എന്ന് ചോദിച്ചാൽ ആർക്കും അറിയില്ല. പലർക്കും പലതും അറിയാം. അത്ര മാത്രം.
നിങ്ങളെ പരിപൂർണമായി അറിയുന്ന, എപ്പോഴും നിങ്ങളുടെ സുഹൃത്തായിരിക്കുന്ന ഒരാളോ ഒന്നിലേറെ ആളുകളോ നിങ്ങൾക്കുണ്ടോ? അവരോട് നിങ്ങളുടെ മനസ്സിലെ ചിന്തകൾ അതുപോലെ പറയാൻ നിങ്ങൾക്ക് സാധിക്കാറുണ്ടോ? ആത്മാർത്ഥമായ സൗഹൃദം അല്ലെങ്കിൽ സ്നേഹത്തിലൂന്നിയ വിശ്വാസം എന്നിവ നഷ്ടമാകുന്നതല്ലേ എല്ലാത്തിനും കാരണം. എല്ലാത്തിനെയും ഒരു ഭയത്തോടെ അല്ലെങ്കിൽ ആശങ്കയോടെ സമീപിക്കുന്നത് നമ്മൾ ഇനി എന്നു മാറ്റും.
തീർച്ചയായും വീണ്ടെടുക്കേണ്ടത് ഇത്തരം സൗഹൃദങ്ങളെയാണ്…ഇത്തരം വിശ്വാസങ്ങളെയാണ്. ഇവ ഇല്ലാതാകുന്നതാണ് പല നഷ്ടങ്ങളിലേക്കും നമ്മെ നയിക്കുന്നത്. അച്ഛനോടോ അമ്മയോടോ കൂടെപ്പിറപ്പിനോടോ പറഞ്ഞാൽ കൂടെയുണ്ടാകുമെന്ന വിശ്വാസം വേണം. അല്ലെങ്കിൽ ആത്മാർത്ഥമായ സൗഹൃദത്തിൽ വിശ്വാസം വേണം. ഈ ഡിജിറ്റൽ യു​ഗത്തിൽ നമുക്ക് നഷ്ടപ്പെടുന്നത് ഇത്തരം വിശ്വാസങ്ങളും സൗഹൃദങ്ങളും തന്നെയാണ്. ഉണ്ടോന്ന് ചോദിച്ചാൽ എല്ലാം ഉണ്ട്..എന്നാൽ…ഈ എന്നാലിന് നല്ല വിലയുണ്ട്.. ഹൃദയത്തിൽ തൊട്ട് എത്ര പേർക്ക് പറയാനാകും.. ഇതാണ് എന്റെ ബെസ്റ്റ് ഫ്രണ്ടെന്ന്…(എന്റെ ഭാര്യയാണ് എന്റെ ബെസ്റ്റ് ഫ്രണ്ടെന്ന് പറയുന്ന ചിലരുണ്ട്…നല്ലതു തന്നെ ” …അത്ര മാത്രമേ പറയാനുള്ളൂ..ആരോ​ഗ്യവും സമാധാനവും മുഖ്യം ബി​ഗിലേ !!!)

ഓണ്‍ലൈനിലൂടെ പെട്ടെന്ന് പണക്കാരനാകാമോ?


മില്യനിലധികം സബ്‌സ്‌ക്രൈബേഴ്‌സുള്ള ഒരു വ്‌ളോഗറുടെ ഏറ്റവും പുതിയ വീഡിയോ കണ്ടതാണ് എനിക്ക് എന്റെ ഈ വീഡിയോ എടുക്കാന്‍ പ്രചോദനമായത്. ടെലഗ്രാം ഗ്രൂപ്പില്‍ ചേര്‍ന്ന് നിങ്ങള്‍ക്ക് അതിവേഗം പണമുണ്ടാക്കാമെന്നാണ് പുള്ളി പറയുന്നത്. ഇതിനായി ചില ലിങ്കുകളും നല്‍കുന്നുണ്ട്. ഇത് ശരിയോ തെറ്റോ എന്ന് പരിശോധിക്കുന്നതിനേക്കാളും നല്ലത്. നിങ്ങള്‍ അടിസ്ഥാനപരമായി മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്. ഡിജിറ്റല്‍ ലോകത്ത് സൗജന്യമായി ഒന്നുമില്ല. ആരെങ്കിലും എന്തെങ്കിലും നിങ്ങള്‍ക്ക് തരുന്നുണ്ടെങ്കില്‍ അതിനു പിറകില്‍ എന്തെങ്കിലും കാരണമുണ്ടാകും. ആ കാരണം നിങ്ങള്‍ക്ക് തിരിച്ചറിയാന്‍ കഴിയുന്നില്ലെങ്കില്‍ നിങ്ങള്‍ അതിലേക്ക് ഇറങ്ങി ചെല്ലാതിരിക്കുന്നതാണ് നല്ലത്. കാരണം നിങ്ങളുടെ അറിവില്ലായ്മയാണ് ഇവിടെ ചൂഷണം ചെയ്യപ്പെടുന്നത്.

 

നിങ്ങളുടെ ശ്രദ്ധ ഞാന്‍ ചൈനീസ് ആപ്പ് കുംഭകോണത്തിലേക്ക് നയിക്കുകയാണ്. കഴിഞ്ഞ ദിവസം ഡല്‍ഹി പോലിസ് കണ്ടുപിടിച്ചത് 150കോടിയുടെ തട്ടിപ്പാണ്. ഈ സൈബര്‍ ക്രൈമുമായി ബന്ധപ്പെട്ട് പോലിസ് ഏകദേശം 11 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ആളുകളെ എളുപ്പത്തില്‍ പണക്കാരാക്കാമെന്ന മോഹനവാഗ്ദാനവുമായിട്ടാണ് ഇത്തരക്കാര്‍ വരുന്നത്. ഇതൊരു ആഗോള റാക്കറ്റാണ്. ചൈനക്കാര്‍ ഇതിനെ ഇന്ത്യക്കാരെ തന്നെയാണ് ഉപയോഗപ്പെടുത്തുന്നത്. ഷെല്‍ കമ്പനികള്‍ ഉണ്ടാക്കി അത് ചൈനീസുകാര്‍ക്ക് കൈമാറിയാല്‍ രണ്ടോ മൂന്നോ ലക്ഷം രൂപ കിട്ടും. ഈ പണം കിട്ടാന്‍ വേണ്ടി ഒട്ടേറെ കമ്പനികളാണ് ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്തത്. ഡല്‍ഹിയില്‍ പിടി കൂടിയ ആളുകള്‍ ഏകദേശം അഞ്ച് ലക്ഷം പേരെയാണ് പറ്റിച്ചത്.

സര്‍ക്കാര്‍ സംവിധാനവും ഗൂഗിളും മോണിറ്ററിങ് ശക്തമാക്കിയതോടെ ടെലഗ്രാം, വാട്ട്‌സ് ആപ്പ് പോലുള്ള ആപ്പുകള്‍ ഉപയോഗിച്ചാണ് ഇത്തരം കമ്പനികള്‍ തട്ടിപ്പ് നടത്തുന്നത്. പ്രധാനമായും യുപിഐ, ട്രാന്‍സാക്ഷന്‍ ഐഡികള്‍, ബാങ്ക് എക്കൗണ്ട് വിവരങ്ങളാണ് സ്‌പൈ അപ്ലിക്കേഷനുകളിലൂടെ അടിച്ചു മാറ്റുന്നത്. പണവുമായി ബന്ധപ്പെട്ട കാര്യമായതിനാല്‍ അടിസ്ഥാന വിവരങ്ങളും എല്ലാവരും കൃത്യമായി നല്‍കും. പ്ലേ സ്റ്റോറില്‍ നിന്നും ആദ്യം ഡൗണ്‍ ലോഡ് ചെയ്യുന്ന ആപ്പും സുരക്ഷിതമായിരിക്കും. എന്നാല്‍ മുന്നോട്ടുള്ള യാത്രയില്‍ അവര്‍ നിങ്ങളെ വഴിതെറ്റിച്ച് വിടും. ഇതോടെ വേണ്ട വിവരങ്ങള്‍ അവര്‍ക്ക് ലഭിക്കുകയും ചെയ്യും.

ഉദാഹരണം ആ പ്രമുഖ ബ്ലോഗറുടെ വീഡിയോയില്‍ പറയുന്ന ആപ്പിനെ കുറിച്ചും ഒട്ടേറെ നെഗറ്റീവ് വീഡിയോകള്‍ പുറത്തിറങ്ങിയിട്ടുണ്ട്. റീച്ചാര്‍ജ് ഓപ്ഷനുകളിലൂടെയാണ് പലപ്പോഴും ഇത്തരം ആളുകളെ ആകര്‍ഷിക്കുന്നത്. ലോക്ക് ഡൗണ്‍ സമയത്ത് വീടിനുള്ളില്‍ ഇരിയ്ക്കുന്നവര്‍, ഓണ്‍ലൈനില്‍ കൂടുതല്‍ സജീവമായതുകൊണ്ട്.. റീച്ചാര്‍ജ് എന്ന ഓഫര്‍ ആളുകളെ ആകര്‍ഷിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. നേരത്തെ ഞാന്‍ പറഞ്ഞു..ഡിജിറ്റല്‍ ലോകത്ത് ഒന്നും സൗജന്യമല്ല.

പിന്നെ രണ്ടാമത്തെ കാര്യം..പണമുള്ളവന് കൂടുതല്‍ പണമുണ്ടാക്കാന്‍ എളുപ്പമാണ്. എന്നാല്‍ വരവും ചെലവും കൂട്ടിമുട്ടിയ്ക്കാന്‍ കഷ്ടപ്പെടുന്ന സാധാരണക്കാര്‍ക്ക് പണമുണ്ടാക്കല്‍ അത്ര എളുപ്പമായിരിക്കില്ല. ഇത്തരക്കാരുടെ സ്വപ്‌നങ്ങളെയാണ് ഈ തട്ടിപ്പുകാര്‍ ലക്ഷ്യം വെയ്ക്കുന്നത്. ചെറിയ ചെറിയ അപ്പക്കഷണങ്ങള്‍ എറിഞ്ഞു…വലിയ ചൂണ്ടയിട്ട് അവര്‍ കാത്തിരിക്കും. കരുതിയിരിക്കുക.. വ്‌ളോഗര്‍മാരോടെ എനിക്ക് പറയാനുള്ളത്, ജനങ്ങള്‍ക്ക് നിങ്ങള്‍ക്ക് നല്‍കിയ വിശ്വാസമാണ് നിങ്ങളുടെ സബ്‌സ്‌ക്രൈബേഴ്‌സ് നമ്പര്‍…അതിനെ തകര്‍ക്കുന്ന രീതിയിലുള്ള ആക്ടിവിറ്റികള്‍ നിങ്ങളുടെ ഭാഗത്തു നിന്നുണ്ടാകരുത്.. വിശാസമാണ് എല്ലാം. അഫിലിയേറ്റ് ലിങ്കില്‍ നിന്നു കിട്ടുന്ന ആയിരങ്ങളേക്കാള്‍ വിലയുണ്ടതിന്..പരസ്യങ്ങളില്ലാതെ മുന്നോട്ടുപോകാനാകില്ല. എങ്കിലും ചില പോളിസികള്‍ സ്വീകരിക്കുന്നത് നല്ലതാണ്. അത് ഈ സമൂഹത്തോടുള്ള നിങ്ങളുടെ ഉത്തരവാദിത്വം കൂടിയാണ്.

നെ​ഗറ്റീവ് ചിന്തകളെ മുൻവിധികളൊന്നുമില്ലാതെ സ്വീകരിക്കാൻ തയ്യാറാകണം

ഉത്‌ക്കണ്‌ഠ പലപ്പോഴും ജോലിയുടെ ഒഴിവാക്കാനാകാത്ത ഘടകമാണ്. ഇതിനെ മറികടക്കാൻ ഏറ്റവും നല്ല മാർ​ഗ്​ഗം ആക്സപ്റ്റൻസ് കമ്മിറ്റ്മെന്റ് തെറാപ്പി(എസിടി)യാണെന്ന് വിദ​ഗ്ധർ അഭിപ്രായപ്പെടുന്നുണ്ട്. നെ​ഗറ്റീവ് ചിന്തകളെ തീർത്തും നിഷ്പക്ഷതയോടെ, മുൻവിധികളൊന്നുമില്ലാതെ സ്വീകരിക്കാൻ തയ്യാറാകണം. എന്തിനാണ് നെ​ഗറ്റീവ് ചിന്തകളെ ശത്രുക്കളായി കരുതുന്നത്. അങ്ങനെ കാണുമ്പോൾ നിങ്ങൾ നിങ്ങളോട് തന്നെയാണ് പോരാടുന്നത്. നിങ്ങളെ ഭയപ്പെടുത്തുന്ന കാര്യങ്ങളെ ആട്ടിയകറ്റുന്നതിനു പകരം ഇത്തിരി മാന്യതയോടു കൂടി ട്രീറ്റ് ചെയ്യാൻ ശ്രമിച്ചാൽ ഒരു പരിധി വരെ ഉത്കണ്ഠ കൊണ്ടുള്ള പ്രശ്നങ്ങളിൽ നിന്നും രക്ഷപ്പെടാം.
സ്ട്രെസ്സ് എന്നു പറയുന്നത് ദോഷമായ കാര്യമാണെന്ന് ചിന്തിക്കുന്നതാണ് ആദ്യം ഒഴിവാക്കേണ്ടത്. അതിനു പകരം സ്ട്രെസ്സിനെ എങ്ങനെ ഫലപ്രദമായി ഉപയോ​ഗപ്പെടുത്താമെന്ന രീതിയിലേക്ക് നമ്മുടെ ചിന്തകളെ നയിക്കാൻ സാധിക്കണം. സ്ട്രെസ്സിനുള്ളിൽ കുടുങ്ങി കിടക്കുന്നതിനു പകരം ആ സ്ട്രെസ്സിനെ നമ്മളെ തന്നെ മെച്ചപ്പെടുത്തിയെടുക്കാനുള്ള സൗകര്യമായി ചിന്തിക്കാൻ തുടങ്ങിയാൽ കാര്യങ്ങൾ കുറെ കൂടി എളുപ്പമാകും. മൂന്നു കാര്യങ്ങൾ ശ്രദ്ധിച്ചാൽ കുറെ കൂടി പോസിറ്റീവ് റിസൽറ്റ് കിട്ടും.
1 സ്ട്രെസ്സ് ഉണ്ടെന്ന കാര്യം അം​ഗീകരിക്കാൻ തയ്യാറാകണം. അതിനോടൊപ്പം ജോലി ചെയ്യാൻ അല്ലെങ്കിൽ ജീവിയ്ക്കാൻ ശ്രമിക്കണം.
2 അടിസ്ഥാനപരമായ കാര്യം നിങ്ങൾക്ക് പ്രിയപ്പെട്ട ജോലി അല്ലെെങ്കിൽ പ്രധാനപ്പെട്ട എന്തോ ആണ് നിങ്ങളിൽ സ്ട്രെസ്സുണ്ടാക്കുന്നത്. തീർച്ചയായും നിങ്ങൾ തിരിച്ചറിയേണ്ടത് ആ സ്ട്രെസ്സിനു പിറകിലുള്ള പോസിറ്റീവ് മോട്ടിവേഷനാണ്. അത് നിങ്ങൾക്ക് എത്ര മാത്രം പ്രധാനപ്പെട്ടതാണ്? ഇത് നിങ്ങളെ ഏത് രീതിയിൽ ബാധിക്കുന്നു?
3 മൂന്നാമതായി തിരിച്ചറിയേണ്ടത് ഈ സ്ട്രെസ്സ് അതിന്റെ പ്രാധാന്യത്തേക്കാളും നിങ്ങളുടെ എനർജി കളയുന്നുണ്ടോ എന്ന് കണ്ടെത്തുകയാണ്. നമ്മുടെ ജീവിതത്തിന് ഓരോ ലക്ഷ്യങ്ങൾ ഉണ്ടാകുമല്ലോ, അത്തരം ലക്ഷ്യങ്ങൾക്കും മൂല്യങ്ങൾക്കും എത്രമാത്രം ​സഹായകമാണ് ആ സ്ട്രെസ്സെന്ന് തിരിച്ചറിയാൻ സാധിക്കണം.

മൊബൈൽ ഫോൺ കൂടുതൽ ഉപയോ​ഗിച്ചാൽ എന്തു സംഭവിക്കും?

മൊബൈൽ ഫോണിന്റെ വരവ് എല്ലാ കാര്യങ്ങളും എളുപ്പാക്കിയിട്ടുണ്ട്.  പോസിറ്റീവായ ഒട്ടേറെ കാര്യങ്ങൾക്കൊപ്പം ചില നെ​ഗറ്റീവ് സം​ഗതികളുമുണ്ട്. ഓൺ ലൈൻ ക്ലാസ്സുകളുടെ കാലമാണ്.   കൂട്ടികൾ മൊബൈൽ ഉപയോ​ഗിക്കുന്ന വേ​ഗത കണ്ട് അഭിമാനിക്കുന്ന രക്ഷിതാക്കൾ മനസ്സിലാക്കേണ്ട ചില കാര്യങ്ങളുണ്ട്. കുട്ടികൾ കരയുന്നത് ഒഴിവാക്കാൻ മൊബൈൽ കൊടുക്കുന്ന പ്രിയപ്പെട്ടവർ തിരിച്ചറിയേണ്ട ചില സം​ഗതികളുണ്ട്. താഴെ പറയുന്ന കണ്ടീഷനിൽ എത്തിയാൽ നമ്മൾ അവരിൽ നിന്നും മൊബൈൽ പിടിച്ചു വാങ്ങി മാറ്റിവെയ്ക്കണം. എന്നിട്ട് നിയന്ത്രിതമായ രീതിയിൽ കൊടുക്കാൻ ശ്രമിക്കണം. മുതിര്‍ന്നവരും ഇതിനു സമാനമായ മാനസികാവസ്ഥയിലൂടെ കടന്നുപോകും.

ഏകാ​ഗ്രത കുറയുന്നത്
തുടർച്ചയായി മൊബൈൽ ഉപയോ​ഗിക്കുന്നത് ഏകാ​ഗ്രത നശിപ്പിക്കും. ഹോം വർക്ക് ചെയ്യുന്നതിലും റിവിഷൻ നടത്തുന്നതിലും തുടർച്ചയായി വീഴ്ച വരുത്തുന്നുവെങ്കിൽ സൂക്ഷിക്കേണ്ട സം​ഗതിയാണ്. നിശ്ചിത ഇടവേളകളിൽ മൊബൈൽ കൈയിലെടുക്കുക, ടിവി കാണുമ്പോഴും മൊബൈൽ നോക്കിയിരിക്കുക, മറ്റു കുട്ടികൾ കളിയ്ക്കുമ്പോഴും നിങ്ങളുടെ കുട്ടികളുടെ കൈയിൽ മൊബൈലുമായി ഇരിയ്ക്കുക. .ഇങ്ങനെയൊക്കെയാണെങ്കില്‍.എത്രയും വേ​ഗം മൊബൈലും കുട്ടിയും തമ്മിലുള്ള അകലം കൂട്ടികൊണ്ടു വരേണ്ടതുണ്ട്. ഇത് വലിയവർക്കും ബാധകമാണ്. അവരുടെ കാര്യത്തിൽ ഹോം വർക്ക്, റിവിഷൻ എന്നിവ മാറ്റിപിടിച്ചാൽ മതി.

ഫൊമോ
ഫിയർ ഓഫ് മിസ്സിങ് ഔട്ട് (FOMO). മുതിർന്നവരിലാണ് ഇത് കൂടുതൽ കണ്ടു വരുന്നത്. വെരുതെ ഇരിയ്ക്കുമ്പോൾ ഫോൺ അടിയ്ക്കുന്നുണ്ടോ എന്ന് തോന്നുക. ഇരിയ്ക്കുന്ന അടുത്ത് തന്നെ ഫോൺ കൊണ്ടു വെയ്ക്കുക. എന്നുവെച്ചാൽ ഫോൺ ഇല്ലെങ്കിൽ എന്തൊക്കെയോ നഷ്ടപ്പെടന്നുണ്ടോ എന്നൊരു തോന്നൽ വരിക. ഇത്തരക്കാർ സോഷ്യൽ മീഡിയയിലും ഏറെ സജീവമായിരിക്കും. മറ്റുള്ളവർ എന്താണ് ചെയ്യുന്നത് എന്ന ഉത്കണ്ഠ കൂടുതലായിരിക്കും. ജോലികൾ ചെയ്യുമ്പോഴും സംസാരിക്കുമ്പോഴും ഇത്തരക്കാർ നിരന്തരം ഫോൺ പരിശോധിച്ചു കൊണ്ടിരിക്കും. ഇത്തരം ഫോമോ ഉള്ളവരുടെ മാനസികാവസ്ഥ എപ്പോഴും ഇത്തിരി ഡൗണായിരിക്കും. ഇത് മറികടക്കുക എളുപ്പമാണ്. മൾട്ടി ടാസ്കിങ് ഒഴിവാക്കുകയോ സോഷ്യൽമീഡിയ സമയം ലഘൂകരിക്കുകയോ ചെയ്താൽ മതി.

ഓർമശക്തിയെ ബാധിക്കും
ഫോൺ സന്ദേശങ്ങളും അലെർട്ടുകളും പഠനത്തെ ശല്യപ്പെടുത്തുമെന്ന കാര്യത്തിൽ സംശയമില്ല. പലപ്പോഴും പഠനത്തിന്റെ ഭാ​ഗമായ ആക്ടിവിറ്റികളിൽ പലതും കുട്ടികൾ മറക്കാൻ ഇത് ഇടയാക്കും. മൊബൈല്‍ വികിരണങ്ങൾ ഓർമശക്തിയെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന് ചില പഠനങ്ങൾ പോലും വ്യക്തമാക്കുന്നു. തുടർച്ചയായ മൊബൈൽ ഫോണുകൾ ഉപയോ​ഗിക്കുന്നവരിൽ മറ്റുള്ള കുട്ടികളേക്കാളും മെമ്മറി കുറവായിരിക്കും. ഇവരുടെ റെസ്പോൺസും പതുക്കെയായിരിക്കും. നിങ്ങളുടെ കുട്ടികളെ ഓൺലൈൻ ക്ലാസ്സുകൾ സജീവമായ ഈ കാലത്ത് സൂഷ്മമമായി നിരീക്ഷിക്കുന്നത് നല്ലതാണ്.

വളച്ചൊടിയ്ക്കുന്ന വസ്തുതകൾ
പലപ്പോഴും വികലമാക്കപ്പെട്ട കാഴ്ചയാണ് സോഷ്യൽ മീഡിയകളിലൂടെ കുട്ടികൾക്കു ലഭിക്കുന്നത്. സോഷ്യൽ മീഡിയയിലൂടെ ഒഴുകിയെത്തുന്ന കാര്യങ്ങൾ അതേ പോലെ വിശ്വസിക്കുന്നവരുണ്ട്. തെറ്റായ കാര്യങ്ങളെ യഥാർത്ഥ ജീവിതവുമായി താരതമ്യം ചെയ്യുന്നതോടെ പ്രശ്നങ്ങൾ തുടങ്ങും. പലപ്പോഴും ഭയവും നിരാശയുമാണ് സോഷ്യൽ മീഡിയ പലരുടയും മനസ്സുകളിലേക്ക് പകർത്തുന്നത്. ‘ഫൊമോ’ ക്രിയേറ്റ് ചെയ്യുന്നതിനും ഇതിലൂടെ സാധ്യതയുണ്ട്.

കടുത്ത മാനസിക സമ്മർദ്ദം
തുടർച്ചയായി മൊബൈൽ ഫോണുകൾ ഉപയോ​ഗിക്കുന്നത് നമ്മുടെ മാനസികാരോ​ഗ്യത്തിന് ഏറെ ദോഷം ചെയ്യും. ഏകാന്തത, ആത്മവിശ്വാസമില്ലായ്മ എന്നിവയിലൂടെയായിരിക്കും തുടക്കം. മൊബൈൽ ഉപയോ​ഗിക്കാൻ സാധിക്കാതെ വന്നാൽ ദേഷ്യവും നിരാശയും അക്ഷമയും കാണിയ്ക്കുന്നുണ്ടെങ്കിൽ സൂക്ഷിക്കുക.

ഉറക്കത്തെ ഇല്ലാതാക്കും.
20 മിനിറ്റിലധികം തുടർച്ചയായി ഫോൺ ഉപയോ​ഗിക്കുന്നത് ഉറക്കത്തിന്റെ ക്വാളിറ്റിയിൽ വ്യത്യാസം വരുത്തുമെന്ന് പഠനങ്ങൾ തളിയിച്ചിട്ടുണ്ട്. നല്ല ഉറക്കം കിട്ടാൻ ഉറങ്ങുന്നതിന് തൊട്ടുമുമ്പ് ഫോൺ, ലാപ് ടോപ്പ്, ടിവി പോലുള്ള സ്ക്രീനുകൾക്ക് മുന്നിൽ അധിക സമയം ഇരിയ്ക്കാതിരിക്കുകയാണ് നല്ലത്. ഇത്തരം ബ്രൈറ്റ് സ്ക്രീനുകൾ നിങ്ങളുടെ ഉറക്കത്തെയും ഹൈജാക്ക് ചെയ്യുമെന്ന് തീർച്ച.

വിദേശരാജ്യങ്ങളിലെ സ്കൂളുകളില്‍ മൊബൈല്‍ ഫോണുകള്‍ നിരോധിച്ചപ്പോള്‍ കുട്ടികളുടെ പ്രകടനത്തില്‍ വന്‍ വ്യത്യാസം വന്നിട്ടുള്ളതായി തെളിഞ്ഞിട്ടുണ്ട്. പരിപൂര്‍ണമായും മൊബൈല്‍ ഉപേക്ഷിക്കുക പ്രായോഗികമല്ലെങ്കിലും നമുക്ക് സ്വയം ചില നിയന്ത്രണങ്ങളൊക്കെ  കൊണ്ടുവരുന്നത് നല്ലതാണ്.. ഒരു ഫെയര്‍ യൂസേജ് പോളിസി വേണമെന്ന് ചുരുക്കം.

Digital Story Teller

Exit mobile version