ഫേസ് ബുക്ക് ഇൻസ്റ്റന്റ് ആർട്ടിക്കിൾ, വേണമോ, വേണ്ടയോ?

വേഗതയ്ക്കാണ് ഓൺലൈനിൽ കാര്യം. പ്രത്യേകിച്ചും മൊബൈൽ യൂസേഴ്സ് കൂടി വരുന്ന ഈ കാലത്ത്. ഒരു പേജ് ലോഡ് ചെയ്യാൻ ശരാശരി അഞ്ച് സെക്കന്റ് എടുക്കുന്നുവെന്നാണ് കണക്ക്. പക്ഷേ, അപ്പോൾ നിങ്ങൾക്ക് മറ്റൊരു സത്യമറിയുമോ? ഈ അഞ്ച് സെക്കന്റ് എത്തുന്നതിന് മുമ്പ് തന്നെ നിങ്ങളുടെ 74 ശതമാനത്തോളം ട്രാഫിക് ബൗൺസ് ചെയ്തു പോകാനുള്ള സാധ്യതയുണ്ട്. ഈ പ്രശ്നത്തിന് പരിഹാരമായിട്ടാണ് ഫേസ്ബുക്ക് ഇൻസ്റ്റന്റ് ആർട്ടിക്കിൾ സംവിധാനം മുന്നോട്ടു വെച്ചത്. പബ്ലിഷേഴ്സിന് വളരെ എളുപ്പത്തിലും വേഗത്തിലും വാർത്തകൾ പബ്ലിഷ് ചെയ്യാനുള്ള ഒരു സൗകര്യം. ഇത് എൻഗേജ്മെന്റ് ലെവൽ ഉയർത്തുകയും കൂടുതൽ വായന നടക്കുകയും ചെയ്യും.

നല്ല ക്വാളിറ്റിയുള്ള ഇമേജുകളും വീഡിയോകളും വരുമ്പോൾ പേജ് സ്വാഭാവികമായും സ്ലോ ആകും. ഇതിനെ മറികടക്കാൻ പണ്ട് ചെയ്തിരുന്ന മാർഗ്ഗങ്ങൾ. ഇമേജുകളെ കംപ്രസ് ചെയ്യുകയും സിഡിഎൻ അഥവാ കണ്ടന്റ് ഡെലിവറി സൗകര്യം ഉപയോഗപ്പെടുത്തുകയുമായിരുന്നു. ഇത് ചെലവേറിയതും ബുദ്ധിമുട്ടേറിയതുമായ ജോലിയായിരുന്നു.


ഇപ്പോ കാലം മാറി. ടെക്സ്റ്റിന്റെ കാലമല്ലിത്. ഇമേജുകളുടെയും വീഡിയോകളുടെയും കുത്തൊഴുക്ക് തന്നെയാണ്. വീഡിയോ ഉള്ള, നല്ല ഇമേമജുകൾ ഉള്ള വാർത്തകൾ ഷെയർ ചെയ്യപ്പെടാനുള്ള സാധ്യത പതിന്മടങ്ങാണ്.
വേഗത കുറഞ്ഞ സൈറ്റുകൾ വായനക്കാർ നിരാശ സമ്മാനിക്കുക മാത്രമല്ല, എസ്ഇഒ ആംഗിളിലും വലിയ പ്രശ്നങ്ങൾ ഉണ്ടാക്കും.
ഗൂഗിളാണ് ഈ പ്രശ്നം ആദ്യം തിരിച്ചറിഞ്ഞതും പരിഹാരം കണ്ടെത്തിയതും. അഞ്ച് മില്ലി സെക്കന്റിന്റെ ഡിലേ പോലും 20 ശതമാനം ട്രാഫിക് നഷ്ടമുണ്ടാകുമെന്ന തിരിച്ചറിവിന്റെ ഭാഗമായി ഗൂഗിൾ എഎംപി പ്രൊജക്ട് ആരംഭിച്ചു. എന്താണ് ആക്സലറേറ്റഡ് മൊബൈൽ പേജസ് അല്ലെങ്കിൽ എഎംപി. മൊബൈൽ വായന ഈസിയാക്കുന്ന ഒരു ഫ്രെയിം വർക്കാണിത്.

മെച്ചങ്ങൾ നമുക്ക് ചുരുങ്ങി പറയാം
ഫേസ് ബുക്ക് ഇൻസ്റ്റന്റ് കൊണ്ട് ഗുണമുള്ളത് വായനക്കാരനാണ്. നല്ലൊരു വായനാ അനുഭവമാണ് ഇൻസ്റ്റന്റ് സമ്മാനിക്കുന്നത്. കൂടാതെ നമ്മുടെ സ്റ്റോറികൾ കൂടുതൽ ആളുകളിലെത്താനും കൂടുതൽ ആളുകൾ ഫേസ് ബുക്ക് ഉപയോഗിക്കുന്നതുകൊണ്ട് കൂടുതൽ വരുമാനം ലഭിക്കാനും സഹായിക്കുന്നു.

ഇനി ഇതുകൊണ്ടുള്ള ദോഷങ്ങൾ പറയാം. ഒരു സൈറ്റുകളിലേക്ക് പലരീതിയിൽ ട്രാഫിക് വരും. ഇത്തരം റഫറലുകൾ നഷ്ടപ്പെടുത്താൻ ഇൻസ്റ്റന്റ് കാരണമാകും. ഉദാഹരണത്തിന് നമ്മുടെ വെബ് സൈറ്റിൽ നിന്നാണ് ഒരാൾ വാർത്ത വായിക്കുന്നതെങ്കിൽ അത് വായിച്ചതിനു ശേഷം അയാൾ മറ്റു വാർത്തകൾ വായിക്കാനുള്ള സാധ്യത കൂടുതലാണ്.. എന്നാൽ ഇൻസ്റ്റന്റ് കേസിൽ അയാൾ മറ്റൊരു പബ്ലിഷറുടെ വാർത്തയിലേക്കാണ് പോവുക.
ഫോട്ടോകൾ ആഡ് ചെയ്യാൻ നിങ്ങളെ അനുവദിക്കുന്നുണ്ടെങ്കിലും നമുക്ക് ഒരു സ്റ്റോറിയുടെ പരിപൂർണതയ്ക്കായി ആഡ് ചെയ്യാവുന്ന വീഡിയോ, സ്ലൈഡ് ഷോ, മറ്റു ലിങ്കുകൾ എന്നിവ മിസ്സാകുന്നു.

പരസ്യവും നമുക്ക് തോന്നുന്ന പോലെ കൊടുക്കാനാകില്ല. ഫേസ്ബുക്കിന്റെ പരിമിതമായ സൗകര്യത്തിനുള്ളിൽ വേണം കാര്യങ്ങൾ ചെയ്യാൻ. പരസ്യവരുമാനത്തിലും കാര്യമായ നേട്ടം ഉണ്ടാക്കാൻ ഇൻസ്റ്റന്റ് സഹായിക്കില്ല.

വളരെ ബുദ്ധിമുട്ടേറിയ അൽഗൊരിതമാണ് ഫേസ് ബുക്കിനുള്ളത്. പണ്ട് നമ്പൂതിരി പശുവിനെ അടിയ്ക്കാൻ പോയ പോലെയാണ്. എല്ലായിടത്തും മർമമാണ്. ന്യൂസ് വാല്യ ഉള്ള സംഗതികൾ ചെയ്യുന്ന ഒരു പോർട്ടലിന് പലപ്പോഴും നിലപാടെടുക്കാൻ ഇത് തടസ്സമാകാറുണ്ട്. ബോൾഡായ സ്റ്റോറികൾ ചെയ്യാനും ഇത് പ്രതിബന്ധമാകും. ഇതിൽ നിന്നും നിങ്ങൾക്ക് ഉചിതമായ തീരുമാനം എടുക്കാവുന്നതാണ്. ആത്മവിശ്വാസം ഉണ്ടെങ്കിൽ ഫേസ്ബുക്ക് ഇൻസ്റ്റന്റ് ഇല്ലാത്തതായിരിക്കും വളരാൻ നല്ലത്.

ബെംഗലൂരു നഗരത്തിനോട് വിട..

ഒരിക്കലും മടുക്കാത്ത നഗരമാണ് ബെംഗലൂരു. പത്തു വര്‍ഷത്തോളം താങ്ങും തണലുമായ നഗരം. വിട്ടുപോരുക അത്ര എളുപ്പമായിരുന്നില്ല. പക്ഷേ, അങ്ങനെ ചെയ്യുന്നത് പുതിയ വാതായനങ്ങള്‍ തുറക്കുമെന്ന തിരിച്ചറിവിനെ അവഗണിക്കാനും പറ്റില്ലായിരുന്നു.

24 വര്‍ഷത്തോളം നീണ്ട കരിയറിന്റെ പകുതിയോളം കാലഘട്ടം ഡിജിറ്റല്‍ മീഡിയയിലായിരുന്നു. തുടര്‍ച്ചയായി ഒരേ രീതിയില്‍ ജോലി ചെയ്യുന്നത് ബോറടിപ്പിക്കുമെന്ന ചിന്തയില്‍ നിന്നാണ് ഒന്നു മാറ്റിപിടിയ്ക്കാമെന്നു കരുതിയത്. സെയില്‍സ്, മാര്‍ക്കറ്റിങ്, പബ്ലിക് റിലേഷന്‍ മേഖലകളെ കൂടി കണ്ടന്റിന്റെ കോര്‍ഡിനേഷനോട് കൂട്ടിച്ചേര്‍ക്കുകയാണ് ദൗത്യം. കേരളമെന്ന കൊച്ചു മാര്‍ക്കറ്റില്‍ നിന്നും മാക്‌സിമം നേട്ടമുണ്ടാക്കാനാകുമോ എന്ന പരീക്ഷണവും. ചോദിച്ചു വാങ്ങിയ മാറ്റം.

രണ്ടുവര്‍ഷം മുന്നെ തുടങ്ങിയ പ്ലാനിങാണ്. ‘വിഷന്‍ 2020’ എന്ന പ്രൊപ്പോസല്‍ കമ്പനി അംഗീകരിച്ചതോടെ കൊച്ചിയിലേക്കുള്ള സ്ഥലമാറ്റം യാഥാര്‍ത്ഥ്യമായി. ഈ പറിച്ചു നടല്‍ അത്ര എളുപ്പമായിരുന്നില്ല. കഴിഞ്ഞ 20-25 ദിവസം തുടര്‍ച്ചയായ ഓട്ടമായിരുന്നു. ബാംഗ്ലൂര്‍-കോഴിക്കോട്-കൊച്ചി… ഒന്നൊ രണ്ടോ തവണ ഈ പരിപാടി തന്നെ വേണ്ടിയിരുന്നില്ലെന്ന് തോന്നി.

സ്‌കൂള്‍ അഡ്മിഷനായിരുന്നു ഏറ്റവും വലിയ കടമ്പ. സിറ്റില്‍ നിന്ന് ഇത്തിരി വിട്ട് തൃപ്പുണിത്തുറയാണ് ആസ്ഥാനമായി തിരഞ്ഞെടുത്തത്..കാക്കനാടും ഇടപ്പള്ളിയും കറങ്ങി തിരിഞ്ഞ എനിക്ക് ഈ സ്ഥലം എന്തോ കൂടുതല്‍ ഇഷ്ടപ്പെട്ടു.

പുതുവർഷം, പുതുപ്രതീക്ഷകൾ

ജനുവരി ഒന്നിന് സ്വിച്ചിട്ടതുപോലെ നന്നാവുകയെന്നത് പ്രായോഗികമല്ല. താഴെ പറയുന്ന പല കാര്യങ്ങളും നേരത്തെ തന്നെ നടപ്പാക്കി തുടങ്ങിയതാണ്. പക്ഷേ, ഒരു പുതുവര്‍ഷമൊക്കെ വരികയല്ലേ.. ഒരു നാട്ടുനടപ്പിന്റെ ഭാഗമായി അടുത്ത വര്‍ഷത്തേക്കുള്ള ചിന്തകള്‍ സമര്‍പ്പിക്കുന്നു.

1 ബിസിനസ്, സ്‌പോര്‍ട്‌സ്, സിനിമ എന്നിവ പ്രിയപ്പെട്ട മൂന്നു മേഖലകളാണ്. കൂടുതല്‍ ശ്രദ്ധ ഇവിടേയ്ക്ക് തിരിയ്ക്കാന്‍ പുതുവര്‍ഷം വഴിയൊരുക്കുമെന്ന് കരുതുന്നു. 23 വര്‍ഷത്തോളമായി ചെയ്യുന്ന ജോലിയോടുള്ള സമീപനത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തണമെന്ന് ആഗ്രഹിക്കുന്നു. ക്രിയാത്മകമായ ഇടപെടലുകളിലൂടെ ചില അടയാളപ്പെടുത്തലുകള്‍ നടത്താന്‍ ആഗ്രഹിക്കുന്നു. കരിയറുമായി ബന്ധപ്പെട്ട പുതിയ പുതിയ സാങ്കേതിക വിദ്യകളില്‍ അതിവേഗം നൈപുണ്യം നേടുകയെന്നതും ലക്ഷ്യത്തിലുണ്ട്.

2 കണ്ടന്റ്, മാനേജ്‌മെന്റ് പരിചയത്തിനപ്പുറം സെയില്‍സിന്റെയും മാര്‍ക്കറ്റിങിന്റെയും രസതന്ത്രം കൂടുതല്‍ മനസ്സിലാക്കണമെന്ന് ആഗ്രഹിക്കുന്നു. ഒരു നല്ല മാനേജിങ് എഡിറ്ററാകാന്‍ ഇതെല്ലാം അത്യാവശ്യമാണെന്ന് ചിന്തിക്കുന്നു. കൂടാതെ മേഖലയിലെ ഒരു ഓള്‍റൗണ്ടറാവുകയെന്നതാണ് സ്വപ്നം.

3 ഒമ്പത് വര്‍ഷത്തോളം നീണ്ട ബാംഗ്ലൂര്‍ ജീവിതത്തിന് പുതുവര്‍ഷത്തോടെ അവസാനമാകുമെന്നാണ് കരുതുന്നത്. നാടിന്റെ ചൂടിലേക്ക് ചാടുന്നതിനെ ചിലരെങ്കിലും പൊട്ടത്തരം എന്നു പറയുന്നുണ്ടെങ്കിലും വളരെ ആലോചിച്ചെടുത്ത തീരുമാനമാണ്. കാരണം കംഫര്‍ട്ട് സോണില്‍ ഇരിയ്ക്കുന്നത് പലപ്പോഴും മടിയനാക്കുന്നു. എപ്പോഴും ആക്ടീവായിരിക്കണമെന്ന് ആഗ്രഹിക്കുന്നു. ഒന്നോ രണ്ടോ വര്‍ഷത്തിനുശേഷം കമ്പനി മറ്റൊരു ദൗത്യമേല്‍പ്പിച്ചാല്‍ അതുമായി പോകാന്‍ മടിയില്ലെന്ന് ചുരുക്കം.

4 ഹരിതാഭയും പച്ചപ്പും–ഈ സെന്റിമെന്റെിലൊന്നിലും വിശ്വാസമില്ലെങ്കിലും നമ്മുടെ കുട്ടികള്‍ക്ക് നാട്ടിലെ വിദ്യാഭ്യാസമാണ് നല്ലതെന്ന് കരുതുന്നു. മോശമല്ലാത്ത ബേസിക് രണ്ടു പേര്‍ക്കും ആയിട്ടുള്ളതിനാല്‍ നാട്ടിലെത്തിയാല്‍ ബുദ്ധിമുട്ടുണ്ടാകില്ലെന്നാണ് കരുതുന്നത്. വലിയ ക്ലാസ്സിലേക്ക് മാറുന്നതിന് അനുസരിച്ച് മൂവിങ് എളുപ്പമാകില്ല. കാരണം മലയാളം, കൂടാതെ കുട്ടികളും വരാന്‍ മടി കാണിച്ചു തുടങ്ങും. കുട്ടികളെ നാട്ടിലേക്ക് മാറ്റുന്നു.

5 സെറ്റില്‍മെന്റ് എന്ന കണ്‍ഫ്യൂഷനും 2019 എന്തെങ്കിലും ഉത്തരം തരുമെന്ന പ്രതീക്ഷയുണ്ട്. മനസ്സില്‍ ചില പദ്ധതികളും ഉണ്ട്. കുടുംബവീട് എന്നതിനേക്കാളും സ്വന്തമായൊരു വീട്, അത് എല്ലാവരുടെയും സ്വപ്നമാണല്ലോ. ഒരു വർഷം കൊണ്ടൊന്നും നടക്കില്ലെങ്കിലും ആ ലക്ഷ്യത്തിലേക്ക് കുറച്ച് ദൂരം നടക്കാനാകണം.

6 ജോലിയും ജീവിതവും വേറെ വേറെയാക്കാന്‍ ശ്രമിക്കും. ഇതിനായി പ്രത്യേക ആസൂത്രണം മനസ്സിലുണ്ട്. (നടന്നാല്‍ മതിയായിരുന്നു). ആറു മണിക്കൂര്‍ മിനിമം ഉറക്കം ഉറപ്പാക്കും. കുട്ടികളോടൊത്ത് കൂടുതല്‍ സമയം ചെലവഴിക്കാന്‍ ശ്രമിക്കും.

7 വേട്ടയാടുന്ന ചില ബാധ്യതകളെ 2019ഓടെ പരിപൂര്‍ണമായും ക്ലോസ്സാക്കാനാകുമെന്നാണ് പ്രതീക്ഷ. അതിന് പ്രഥമ പ്രയോറിറ്റി നല്‍കിയിട്ടുണ്ട്. 2009ല്‍ തുടങ്ങിയ പോരാട്ടം. ഇതിനെ പോസിറ്റീവായി നോക്കി കാണാനാണ് ആഗ്രഹിക്കാറുള്ളത്. പോരാട്ട വീര്യത്തിന് ഇന്ധനമായത് പലപ്പോഴും ഈ പ്രതിസന്ധിയാണ്.

8 കൂടുതല്‍ യാത്രകള്‍ നടത്തണമെന്ന് ആഗ്രഹിക്കുന്നു. 2018ല്‍ ഇക്കാര്യത്തില്‍ നല്ല പുരോഗതിയുണ്ടായിരുന്നു. 2019ല്‍ അത് കൂടുതല്‍ ദൂരത്തേക്ക് വ്യാപിപ്പിക്കണമെന്ന് ആഗ്രിഹിക്കുന്നു.

9 ജോലിയുടെ ആവശ്യത്തിനോ പഠിയ്ക്കുന്നതിനോ വേണ്ട ഡിജിറ്റല്‍ വായന മാത്രമേ ഉള്ളൂ. പുസ്തക വായന കൂട്ടണമെന്ന് ആഗ്രഹിക്കുന്നു.

10 പ്രജിയുടെ ഡിജിറ്റല്‍ കണ്‍സള്‍ട്ടിങ് കമ്പനിയെ കേരളത്തിലെ നമ്പര്‍ വണ്‍ ബ്രാന്‍ഡുകളിലൊന്നാക്കി മാറ്റുകയും അതിലൂടെ അവളെ സ്വയം പര്യാപ്തമാക്കുകയും ചെയ്യുകയെന്നതും പുതുവര്‍ഷ ലക്ഷ്യത്തിന്റെ ഭാഗമാണ്. ഈ ലക്ഷ്യത്തിനുവേണ്ടി പ്രജിയ്ക്ക് കൂടുതല്‍ പ്രചോദനം നല്‍കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.

#NewYearResolution, #HappyNewYear, #Welcome2019, #YearEnd2018

കണ്ണട പുരാണം: കിഷന് ലോട്ടറിയടിച്ച സന്തോഷം, നമുക്കോ ടെൻഷനും

നാലാം ക്ളാസ്സിൽ പഠിയ്ക്കുമ്പോൾ നിർമല ടീച്ചറാണ് അതു കണ്ടു പിടിച്ചത്. ബോർഡിലേക്ക് നോക്കുമ്പോൾ എന്റെ കണ്ണിൽ നിന്നും കണ്ണീർ ഒലിച്ചിറങ്ങുന്നു. ” ഇവന്റെ കണ്ണൊന്ന് പരിശോധിപ്പിക്കണം” ടീച്ചർ അമ്മയോട് നിർദ്ദേശിച്ചു.. അന്ന് മൂന്നച്ഛൻ(അച്ഛന്റെ ഏട്ടൻ) ജോലി ചെയ്യുന്നത് ബീച്ച് ആശുപത്രിയിലാണ്. പരിശോധന അവിടെ വെച്ചായിരുന്നു. സംഗതി ശരിയാണ്. രണ്ടു കണ്ണിനും ഇത്തിരി കാഴ്ച കുറവുണ്ട്.
 
അങ്ങനെ നല്ല കറുത്ത ഫ്രെയിമോടു കൂടിയ കുപ്പിഗ്ളാസ് റെഡി. ഏഴാം ക്ളാസുവരെ അതു വെച്ചുവെന്നാണ് ഓർമ. ഹൈസ്കൂളിലെത്തിയതോടെ കണ്ണാടി, സോഡാകുപ്പി ചെല്ലപ്പേരുകളെ പേടിച്ചും ആ പ്രായത്തിന്റെ ഇത്തിരി സൗന്ദര്യബോധത്തിന് ക്ഷീണമാകുമെന്നതിനാലും കണ്ണട വെയ്ക്കുന്ന പരിപാടിയങ്ങ് നിർത്തി.(കണ്ണു കാണാത്ത പ്രശ്നമൊന്നും നമുക്കില്ല, ദൂരത്തുള്ളത് വായിക്കാൻ ഇത്തിരി ബുദ്ധിമുട്ടാണ് അത്ര മാത്രമേ ഉള്ളൂ.)
 
പക്ഷേ, ആ നിർത്തൽ വലിയ തിരിച്ചടിയുണ്ടാക്കി. അടുത്ത തവണ പരിശോധിച്ചപ്പോൾ അത് 1.75ലേക്ക് എത്തിപ്പോയി (ആദ്യം .25ഉം .75ഉം ആയിരുന്നെന്നാണ് ഓർമ). കണ്ണട സ്ഥിരമായി വെയ്ക്കാൻ ഡോക്ടർ പറഞ്ഞിരുന്നു. എങ്ങനെയെങ്കിലും കണ്ണട ഒഴിവാക്കണമെന്ന ചിന്തയിൽ മാമനാണ് എന്നെ മണ്ണൂരിലെ പ്രസിദ്ധമായ വൈദ്യരുടെ അടുത്ത് കൊണ്ടുപോയത്. രാവിലെ പാൽക്കഷായം, മുരിങ്ങ ഇലയുടെ നീരെടുത്ത് ചെറുതേനിൽ ചാലിച്ച് മൂന്നുനേരം കണ്ണിൽ ഇറ്റിക്കണം, പിന്നെ മറ്റു പഥ്യങ്ങളും. മരുന്നു കൊണ്ട് ഫലമുണ്ടായിരുന്നു. പക്ഷേ, മാമന് നല്ലൊരു തുക പ്രതിമാസം ചെലവാകുന്നുവെന്ന തിരിച്ചറിവിൽ നിന്നും..ഞാൻ കണ്ണട വെയ്ക്കാൻ പോവുകയാണെന്ന് പ്രഖ്യാപിച്ചു. പിന്നീട് കണ്ണട ശീലമായി. ഏകദേശം 25 വർഷമായി…
 
വലുതായതോടെ കണ്ണട ഒരു അലങ്കാരവും ഒരു സ്വകാര്യ ‘അഹങ്കാരവുമായി’ മാറി. ഇപ്പോ ഷോർട്ട് സൈറ്റും ലോങ് സൈറ്റും ചേർന്ന പ്രോഗ്രസ്സീവ് ലെൻസാണ്. വിശ്രമമില്ലാതെ കണ്ണിന് ജോലി കൊടുത്തതുകൊണ്ട് ‘പവറിന്’ യാതൊരു കുറവുമില്ല. രണ്ടു വർഷം കൂടുമ്പോൾ കൃത്യമായി കണ്ണ് പരിശോധിക്കുകയും കണ്ണട മാറ്റുകയും ചെയ്യാറുണ്ട്. കഴിഞ്ഞ മാസവും ഏകദേശം നല്ലൊരു തുക ഈ വകുപ്പിൽ ചെലവാക്കേണ്ടിയും വന്നിട്ടുണ്ട്. പുതിയ കോംപിനേഷൻ ലെൻസിന് നല്ല വിലയാണ്. കാരണം വലതു കണ്ണ് -5ഉം ഇടത് കണ്ണ് -4ഉം ആണ്.
 
കുട്ടികളായപ്പോൾ ആർക്കെങ്കിലും ഷോർട്ട് സൈറ്റ് ഉണ്ടാകുമോ എന്ന ആശങ്കയുണ്ടായിരുന്നു. രണ്ടു പേരുടെയും കണ്ണ് പരിശോധിക്കണമെന്ന് കരുതും. പിന്നെ ചിന്തിക്കും..എന്തെങ്കിലും പ്രശ്നം കാണിയ്ക്കുമ്പോൾ നോക്കാമെന്ന്… ഞാൻ പണ്ടേ ടിവി മുന്നിൽ ഇരുന്നാണ് കാണുക.. എനിക്ക് ആദ്യം കാണണം എന്ന് പറഞ്ഞ് കൂട്ടുകാരും വീട്ടുകാരും കളിയാക്കാറുണ്ട്. പക്ഷേ, അങ്ങനെ ശീലമായി പോയി. പിറകിലിരുന്നാലും കാണും..പക്ഷേ, ഒരു മനസ്സുഖം കിട്ടില്ല.(ഒരു പക്ഷേ, ഷോർട്ട് സൈറ്റ് കൊണ്ടായിരിക്കണം ആ സംതൃപ്തി കുറവുണ്ടാകുന്നത്). കിഷൻ ടിവിയുടെ തൊട്ടുമുന്നിൽ കസേരയിട്ടു കാണുമ്പോൾ അതുകൊണ്ട് തന്നെ യാതൊരു പ്രത്യേകതയും തോന്നിയില്ല. അച്ഛനെ കണ്ടു പഠിച്ചതാകുമെന്ന് കരുതി.
 
എന്നാൽ ഇത്തിരി ബലം പ്രയോഗിച്ച് കിഷനെ പിറകിലേക്ക് മാറ്റാൻ നോക്കിയപ്പോഴാണ് എന്തോ ഒരു പന്തികേട് തോന്നിയത്. അങ്ങനെ ഈ ഞായറാഴ്ച സംശയം തീർക്കാനായി മാറ്റി വെച്ചു. ആദ്യം വാസൻ ഐ കെയറിലാണ് പോയത്..രണ്ടു സെന്ററിൽ പോയിട്ടും സംഗതി നടന്നില്ല.(ആദ്യ സെന്ററിൽ-ജയനഗർ, ക്യാഷേ സ്വീകരിക്കൂവെന്ന ധാഷ്ട്യം ഇഷ്ടപ്പെട്ടില്ല. ആറ്റിറ്റ്യൂഡ് വെച്ചു പൊറുപ്പിക്കുന്ന ശീലം പണ്ടേ ഇല്ല. വാസ്തവത്തിൽ ഇതേ സെന്ററിലാണ് സ്ഥിരമായി ഞാൻ പോകാറുള്ളത്. എല്ലാ തവണയും ഡിജിറ്റൽ പേയ്മെന്റാണ് സ്വീകരിച്ചത്. ഇന്ന് ഞായറാഴ്ചയായതുകൊണ്ട് ഫിനാൻസ് ടീം ഇല്ലാത്തതുകൊണ്ടായിരിക്കും. എന്നാൽ അക്കാര്യം സൗമ്യമായി പറയുന്നതിനു പകരം ക്യാഷ് തന്നെ വേണമെന്ന് ആവശ്യപ്പെട്ടത് ഇഷ്ടപ്പെട്ടില്ല. ഹുളിമാവിലുള്ള രണ്ടാമത്തെ സെന്റർ ഒരു മണിയ്ക്ക് ക്ലോസാക്കുമെന്ന് 12.55ന് പ്രഖ്യാപിച്ചതോടെ അതും വിട്ടു). അങ്ങനെ നാരായണ നേത്രാലയത്തിലെത്തി. മൂന്നു മണിക്കൂറോളം നീണ്ട പരിശോധനയ്ക്കൊടുവിൽ ആ സത്യം തിരിച്ചറിഞ്ഞു. കിഷനു ചെറിയ തോതിൽ ഷോർട്ട് സൈറ്റുണ്ട്.(ശരിയ്ക്കും എന്റേതു പോലെ തന്നെ). പാറുവിന് ക്ളീൻ സർട്ടിഫിക്കറ്റും കിട്ടി.
 
ഇതറിഞ്ഞതു മുതൽ കിഷൻ നല്ല ത്രില്ലിലാണ്. അച്ഛനെ പോലെ കണ്ണട വെയ്ക്കാലോ…കുട്ടിക്കുറുമ്പന്മാരുടെ ക്ളാസ്സിലാണ് പഠിയ്ക്കുന്നത്.. പൊട്ടിയ്ക്കുമെന്ന് പേടിച്ച് അത്യാവശ്യം വിലയുള്ള ഫ്രെയിമും ടിവിയും കംപ്യൂട്ടറും ഉപയോഗിക്കുന്നതിനാൽ ബ്ളുകട്ട് ലെൻസും വാങ്ങേണ്ടി വന്നു. പഴയ നമ്മുടെ ഗാന്ധി കണ്ണടയെ ഈ സമയത്ത് വെറുതെ ആലോചിച്ചു. കണ്ണട പൊട്ടുമെന്ന് പേടിച്ച് കളിയ്ക്കാൻ പോലും പോകാതിരുന്നത്. പിന്നീട് ആക്ടിവിറ്റികളിൽ നിന്നു പതുക്കെ പിറകോട്ട് പോയത്..എന്തായാലും ഇതൊന്നും കിഷന്റെ കാര്യത്തിൽ ഉണ്ടാകില്ലെന്ന് ഉറപ്പ് വരുത്തണം.
വാൽക്കഷണം: ഇത്തിരി നീളം കൂടിപോയെന്നറിയാം. പക്ഷേ, ഇത്തരം അനുഭവങ്ങൾ ചിലർക്കെങ്കിലും ഉണ്ടാകുമെന്നതിനാലാണ് നീളം കൂട്ടിയത്.

ജോലിയും ജീവിതവും ബാലൻസാക്കേണ്ടതിന്റെ ആവശ്യകത

നമ്മൾ ഏത് കമ്പനിക്കു വേണ്ടിയാണോ ജോലി ചെയ്യുന്നത് ആ കമ്പനിക്കു വേണ്ടി ഒാരോ ദിവസവും ഏറ്റവും മികച്ച രീതിയിൽ ജോലി ചെയ്യാൻ ശ്രമിക്കണം. അതേ സമയം, നിങ്ങളുടെ വ്യക്തി ജീവിതം, ആരോഗ്യം, മൂല്യങ്ങൾ എന്നിവ ഒരിക്കലും ആ കമ്പനിയുടെ മാനേജ്മെന്റിന് അടിയറവ് വെയ്ക്കരുത്.

പലപ്പോഴും പലരും പറഞ്ഞു കേൾക്കുന്ന ഒരു കാര്യമാണ്. അവന് ജോലിയാണ് എല്ലാം. ജോലിയാണ് ജീവിതം. വർക്ക് ഹോളിക്കാണ്. ഇങ്ങനെയെല്ലാം ജോലി ചെയ്യുന്ന ഒരാൾക്ക് ജോലി നഷ്ടപ്പെട്ടാലുള്ള സ്ഥിതി ആലോചിച്ചിട്ടുണ്ടോ? റിട്ടയർ ചെയ്താലുള്ള ജീവിതത്തെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ?

ജോലി എന്നത് നിങ്ങളുടെ ജീവിതമല്ല, അത് ജീവിക്കാനുള്ള ഒരു മാർഗ്ഗം മാത്രമാണ്. നിങ്ങളുടെ ആത്മാഭിമാനം, സന്തോഷം എന്നിവ നിർണയിക്കാനുള്ള അവകാശം ഏതെങ്കിലും ഒരു ജോലിക്കോ മുതലാളിക്കോ ഇല്ല. മറ്റൊരു രീതിയിൽ പറഞ്ഞാൽ നമ്മുടെ ജീവിതത്തിൽ ചില വേലിക്കെട്ടലുകൾ ആവശ്യമുണ്ടെന്ന് ചുരുക്കം. ജോലി, വ്യക്തിജീവിതം, ആരോഗ്യം, മൂല്യങ്ങൾ എന്നിവയെ വ്യക്തമായി വേർതിരിച്ചു നിർത്താൻ സാധിക്കുന്നിടത്താണ് വിജയം.

പല കമ്പനികളിലും ലക്ഷ്യത്തിലെത്താനുള്ള ഒരു ടൂൾ മാത്രമായാണ് ജീവനക്കാരെ കാണുന്നത്. ഒരിക്കലും അവരെ മനുഷ്യ ജീവികളായി പരിഗണിക്കുക പോലും ഇല്ല. നിങ്ങളെ ഒാരോ ഒൗൺസായി ഉൗറ്റിയെടുക്കുക മാത്രമായിരിക്കും അവരുടെ ലക്ഷ്യം. ഇത്തരമൊരു സാഹചര്യത്തിൽ ജോലി ചെയ്യുന്നത് തീർത്തും ആത്മഹത്യാപരമാണ്. അതേ സമയം നിങ്ങളുടെ കഴിവിനെ അംഗീകരിക്കുകയും നിങ്ങൾക്ക് കൂടുതൽ ഉയരങ്ങളിലേക്ക് വളരാനുള്ള അവസരങ്ങൾ ഒരുക്കുകയും ഉചിതമായ സമയത്ത് അഭിനന്ദിക്കുയും ചെയ്യുന്ന മാനേജ്മെന്റിനു കീഴിൽ എത്ര കാലം വേണമെങ്കിലും ജോലി ചെയ്യാൻ സാധിക്കും.

ജീവനക്കാരെ ഒരു കുടുംബമായാണ് കാണേണ്ടത്. അവരെ വിശ്വസിക്കുകയും ബഹുമാനിക്കുകയും അഭിനന്ദിക്കുകയും സംരക്ഷിക്കുകയും വേണം. ഒരു നല്ല തൊഴിൽ അന്തരീക്ഷത്തിന് വേണ്ട കാര്യങ്ങൾ എന്തെല്ലാമാണ്.

1 ഒരു നല്ല തൊഴിൽ അന്തരീക്ഷം പ്രദാനം ചെയ്യുകയെന്നതു തന്നെയാണ് ഏറ്റവും വലിയ കാര്യം. അവർക്ക് അവരുടെ മികച്ച പ്രകടനം പുറത്തെടുക്കാനുള്ള സാഹചര്യവും സൗകര്യവും ഒരുക്കണം.

2 നിങ്ങൾക്ക് നിങ്ങളുടെ ജീവനക്കാരെ വിശ്വാസമാണെങ്കിൽ ഒരിക്കലും മൈക്രോ മാനേജ് ചെയ്യാൻ പോകരുത്.

3 തൊഴിലാളികളെ ബഹുമാനിക്കുന്നുവെങ്കിൽ കഴിയുന്നതും അവരുടെ വ്യക്തിപരമായ സമയങ്ങളിൽ കൈകടത്താൻ നോക്കരുത്. അവരോട് അധിക സമയം ഇരുന്ന് ജോലി ചെയ്യാനോ, ജോലി സമയത്തിനു ശേഷം വിളിച്ച് ബുദ്ധിമുട്ടിക്കാനോ പാടില്ല.

4 ജീവനക്കാരെ മാനിക്കുന്നുവെങ്കിൽ അവരുടെ സംഭാവനകളെ അഭിനന്ദിക്കാനും തയ്യാറാകണം.

5 ജീവനക്കാരെ സ്നേഹിക്കുന്നുവെങ്കിൽ വ്യക്തിപരമായ അവരുടെ വികാസത്തിനുവേണ്ടിയും പരിശ്രമിക്കണം.

കമ്പനി ജീവനക്കാരോട് ആത്മാർത്ഥത കാണിക്കുന്നില്ലെങ്കിൽ തീർച്ചയായും ജീവനക്കാരിൽ നിന്നും തിരിച്ച് അത് പ്രതീക്ഷിക്കരുത്. ഇളകികൊണ്ടിരിക്കുന്ന ഒരു പ്രതലത്തിൽ നിന്നു ജോലി ചെയ്യാൻ ഒരു ജീവനക്കാരനും ഇഷ്ടപ്പെടില്ല. ഇനി അവൻ ജോലി ചെയ്യുന്നുണ്ടെങ്കിൽ തന്നെ അത് അവന്റെ ബെസ്റ്റ് പെർഫോമൻസ് ഒന്നും ആകില്ല.

സെറ്റില്‍മെന്‍റ് കണ്‍ഫ്യൂഷന്‍, അഥവാ ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍

”സെറ്റിലാകണം”, ഞാന്‍ അധികസമയവും കേള്‍ക്കുന്ന വാക്കാണിത്. ”എന്ത് അങ്ങനെ ജീവിച്ചു പോയാല്‍ മതി. ഇങ്ങനെ ജീവിക്കാന്‍ കഴിയുന്നതില്‍ ആഹ്ലാദിക്കാം”. എന്ന നിലപാടിലായിരുന്നു ഞാന്‍ മുന്നോട്ടു പോയിരുന്നത്. പക്ഷേ, പിള്ളേരുടെ ചോദ്യങ്ങള്‍ക്കു മുന്നില്‍ ചിലപ്പോഴൊക്കെ നമ്മള്‍ വട്ടം കറങ്ങി പോകുന്നു.

1രണ്ടു പേര്‍ക്കും ഒരു നായ്ക്കുട്ടിയെ വേണം. പറയുമ്പോഴെല്ലാം ഞാന്‍ പറയും. അച്ഛന്റെ ജോലി ഇങ്ങനെ മാറി കൊണ്ടിരിക്കും. നായകുട്ടിയെ വാങ്ങിയാല്‍ നമുക്ക് നാട്ടില്‍ പോകാന്‍ കഴിയില്ല. സാരമില്ല, നാട്ടില്‍ പോകണ്ട..എന്നായിരിക്കും ഉടന്‍ വരുന്ന മറുപടി. അപ്പോ ഞാന്‍ പറയും. നമുക്ക് വീട് വാങ്ങിയിട്ട് നായ്ക്കുട്ടിയെ വാങ്ങാം. അപ്പോ പിന്നെ അതെന്നാണെന്നായിരിക്കും ചോദ്യം.. പൂച്ചട്ടി വെയ്ക്കാന്‍ പോലും ഇതേ ഡയലോഗായിരിക്കും.

2 സ്‌കൂട്ടറിലാണ് നാലുപേരുടെയും യാത്ര. പക്ഷേ, നിലവിലെ അവസ്ഥയില്‍ യാത്ര പ്രായോഗികമല്ല. ” അച്ഛാ നമുക്ക് കാറു വേണം. ശരിയാണ്. നാലു പേര്‍ക്കും ഇനി ഒരുമിച്ച് യാത്ര ചെയ്യണമെങ്കില്‍ കാറ് വാങ്ങണം അല്ലെങ്കില്‍ ഓല, യൂബര്‍, പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് സംവിധാനങ്ങളെ ആശ്രയിക്കണം. തീര്‍ച്ചയായും നമ്മുടെ ചോയ്‌സ് രണ്ടാമത്തെതാണ്. അപ്പോഴും പിള്ളേരോട് പറയും.. ആദ്യം നമുക്ക് വേണ്ടത് വീടല്ലേ.. പിന്നെയല്ലേ കാറ്.. അതില്‍ അവര്‍ പറയും. ശരിയാ ആദ്യം വേണ്ടത് വീടാണ്..

3 എളുപ്പത്തില്‍ ഇളക്കി മാറ്റാവുന്ന ഭാരം കുറഞ്ഞ ഫര്‍ണിച്ചറുകളാണ് വീട്ടിലുള്ളത്. ഭാര്യയുടെ പലപ്പോഴുമുള്ള പരാതിയാണ്. അലമാരയില്‍ സ്ഥലമില്ലെന്നത്. പക്ഷേ, അധികം വെയ്റ്റുള്ളത് വാങ്ങിയാല്‍ മൂവ് ചെയ്യുമ്പോള്‍ ബുദ്ധിമുട്ടാണ്. അതുകൊണ്ട് വാങ്ങാറില്ല. അതിനും മറുപടി വീട് വാങ്ങട്ടെ..എന്നാല്‍ പിന്നെ ഇത് കൊണ്ട് ഓടി നടക്കണ്ടല്ലോ?

4 പിന്നെ പിള്ളേര് കണ്ടെത്തിയ സൂത്രമാണ്. നമുക്ക് നാട്ടില്‍ വീടെടുക്കാം. നാട്ടിലെ സ്‌കൂളില്‍ പോകാം. നാട്ടിലേക്ക് മാറാം. നായ്കുട്ടിയെ വാങ്ങാം എന്നത്. രണ്ടു പേര്ക്കും‍ നാട് നല്ല ക്രേസാണ്. അപ്പോ ഞാന്‍ മനസ്സില്‍ ആലോചിക്കും..നാട്ടിലേക്ക് മാറിയാല്‍ ആരു പണി തരും? ആരു ശമ്പളം തരും..നിലവിലുള്ള അവസ്ഥയില്‍ ബാംഗ്ലൂര്‍, ഹൈദരാബാദ് , നോയിഡ എന്നിവിടങ്ങളില്‍ മാത്രമാണ് നമുക്ക് ഭാവിയുള്ളത്. (അതേ സമയം ഇവിടത്തെ സാലറി തന്നെ തരാമെന്നു പറഞ്ഞ നാട്ടിലെ രണ്ടു പ്രമുഖ മാധ്യമ സ്ഥാപനങ്ങളെ ഞാന്‍ മറക്കുന്നുമില്ല.)

പറഞ്ഞു വരുന്നത്..സെറ്റില്‍മെന്റ് എന്ന ചിന്ത ഇടക്കിടെ തലയിലേക്ക് കയറി വരുന്നത് ഇത്തരം സംഭവങ്ങളിലൂടെയാണ്. 2008-2010 കാലത്ത് ഓഹരി വിപണിയിലെ പ്രതിസന്ധി ജീവിതമാകെ മാറ്റി മറിച്ചതുകൊണ്ട് റിസ്‌കെടുക്കാന്‍ പേടിയാണ്. അതിനു മുമ്പുള്ള കാര്യമാണെങ്കില്‍ രസകരമാണ്…. രാവിലെ സ്‌കൂട്ടര്‍ വാങ്ങാന്‍ തീരുമാനിക്കുന്നു, ഉച്ചയ്ക്ക് റെഡിക്യാഷ് കൊടുത്ത് സ്‌കൂട്ടറും വാങ്ങി വീട്ടിലെത്തുന്നു. ലാപ്പ് ടോപ്പിന് വലിയ ഭാരം..നേരെ പോയി അടുത്ത കംപ്യൂട്ടര്‍ കടയില്‍ നിന്നും ഒരു ലൈറ്റ് വെയ്റ്റ് മോഡലും വാങ്ങി വീട്ടിലേക്ക്.. ഇതായിരുന്നു നമ്മുടെ സ്റ്റൈല്‍. ഓഹരി വിപണിയില്‍ നിന്നു തന്നെ നല്ലതുപോലെ പണം കിട്ടിയിരുന്നു. രാത്രി മാത്രമുള്ള പത്രപ്രവര്‍ത്തന ജോലി കഴിഞ്ഞാല്‍ ഫുള്‍ ടൈം ഷെയര്‍മാര്‍ക്കറ്റ് കച്ചവടത്തിലായിരുന്നു. പക്ഷേ, ഇന്നും വേട്ടയാടി കൊണ്ടിരിക്കുന്ന ആ രണ്ടു വര്‍ഷം ജീവിതത്തില്‍ ചില തിരിച്ചറിവുകളെല്ലാം നല്‍കിയിട്ടുണ്ട്. ഇപ്പോഴും പരിപൂര്‍ണമായി പഠിച്ചു തീരാത്ത പാഠങ്ങള്‍..

എന്തായാലും വീട് വേണം. പക്ഷേ, എവിടെ എന്ന ചോദ്യം നിര്‍ണായകമാണ്. കാരണം നമ്മുടെ ജോലി എവിടെയാണെന്നത് വലിയ ഉറപ്പില്ലാത്ത കാര്യമാണ്. കഴിഞ്ഞ എട്ടു വര്‍ഷമായി ബാംഗ്ലൂരാണുള്ളത്. കൈയില്‍ കാശൊന്നുമില്ലെങ്കിലും ലോണെല്ലാം എടുത്ത് ചെറിയ തോതില്‍ ബാംഗ്ലൂരില്‍ ഒന്നു വാങ്ങാമെന്നു വെച്ചാലോ? അപ്പോ നാളെ സ്ഥലമാറ്റം കിട്ടിയാല്‍.. അപ്പോ കരുതും നാട്ടില്‍ വാങ്ങിയാലോ? നാട്ടില്‍ വാങ്ങിയിട്ട് ജോലി ഇവിടെ തന്നെ ആയാലോ? ചിലര്‍ പറയുന്നത് വീടൊന്നും വെയ്ക്കുന്നില്ലെങ്കില്‍ നിനക്ക് സ്ഥലം വാങ്ങിക്കൂടെന്നാണ്. സ്ഥലം വാങ്ങാന്‍ ആരുടെ കൈയില്‍ വെറുതെ പണം കിടക്കുന്നു. അതേ സമയം സ്ഥലം വാങ്ങി വീടു വെയ്ക്കാന്‍ ലോണ്‍ കിട്ടും. ഇതെല്ലാം നമ്മുടെ പിള്ളേരോട് പറയാന്‍ പറ്റ്വോ? എന്തായാലും കണ്‍ഫ്യൂഷന്‍ പിരിയഡ് തന്നെയാണ്.. അതു തുടരുന്നു.. ടൈംസ് ഓഫ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വായിക്കുന്നത് റിയല്‍ എസ്റ്റേറ്റ് പരസ്യങ്ങളാണ്. അതു വായിക്കുമ്പോള്‍ വല്ലാത്തൊരു സന്തോഷവും സുഖവുമാണ്…അല്ലെങ്കിലും ആ പത്രം ഞാന്‍ വാങ്ങുന്നത് പരസ്യം വായിക്കാന്‍ വേണ്ടിയാണ്. വാര്‍ത്തകളെല്ലാം ഓണ്‍ലൈനില്‍ വായിച്ചു കഴിഞ്ഞിരിക്കും.

ശബരിമല: കയറുന്നവര്‍ കയറട്ടേന്ന്..നിങ്ങള്‍ക്കെന്താ?

സ്ത്രീകള്‍ അന്പലത്തില്‍ പോകണം.
സ്ത്രീകള്‍ അന്പലത്തില്‍ പോകുന്നില്ലേ?
സ്ത്രീകള്‍ അയ്യപ്പാ ക്ഷേത്രത്തില്‍ പോകണം
സ്ത്രീകള്‍ അയ്യപ്പാ ക്ഷേത്രത്തില്‍ പോകുന്നില്ലേ?
വിധിയെ സ്വാഗതം ചെയ്യുന്നു. അതില്‍ പുതുതായി
ഒന്നുമില്ല. ശബരിമലയിലെ നിലവിലുള്ള ചിട്ടവട്ടങ്ങളില്‍
വിശ്വസിക്കുന്നവര്‍ ഇനിയും മലചവിട്ടില്ല. സമയമെടുക്കും.

അതേ സമയം,
ഇത് ലിംഗവിവേചനമാണെന്ന് ചിന്തിക്കുന്നവര്‍
തീര്‍ച്ചയായും മലകയറാന്‍ ശ്രമിക്കും. അവരെ തടയേണ്ട
കാര്യമൊന്നും ഇല്ല. അധികപേര്‍ കാണില്ല.
ചെല്ലുന്നവര്‍ക്ക് ഭക്തന്മാര്‍ ‘സ്വീകരണം’
നല്‍കാനുള്ള സാധ്യതയും ഉണ്ട്.
41 ദിവസം വ്രതമെടുത്ത്
വരുന്നവര്‍ക്ക് മാത്രമേ 18ാം പടി കയറാനാകൂ.
അതും തെളിയിക്കാനാകുന്നതല്ല. അതുകൊണ്ട്
ഇതെല്ലാം വിശ്വാസവുമായി ബന്ധപ്പെട്ടതാണ്.
ആചാരങ്ങള്‍ പാലിക്കാതെ എത്തുന്നവര്‍
ശരിയ്ക്കും ടൂറിസ്റ്റുകളാണ്. കഴിഞ്ഞ തവണ
മലചവിട്ടിയത് ആറു കോടി പേരാണ്.
വരുമാനം 255 കോടിയും.

കയറുന്നവര്‍ കയറട്ടെ. അന്പലങ്ങളില്‍ മുണ്ടുടുക്കണം. ഷര്‍ട്ടൂരണം,
സാരിയുടുക്കണം. ഇതെല്ലാം ഒന്നു മാറി കിട്ടിയാല്‍
നന്നായിരുന്നു.. ആചാരങ്ങള്‍, വിശ്വാസം ഇവയുടെ
പ്യൂരിറ്റി ആര്‍ക്കും നിശ്ചയിക്കാനാകില്ല. അതു
കാലഘട്ടങ്ങളായി മാറ്റപ്പെടുന്നതാണ്. അതാണല്ലോ
സെമിറ്റിക് മതങ്ങളും ഹിന്ദു ജീവിതരീതിയും തമ്മിലുള്ള
വ്യത്യാസവും. മാറേണ്ടത് മാറണം. അതേ സമയം
ഇതൊന്നും നിയമം മൂലം മാറ്റുക അത്ര എളുപ്പമല്ല. അല്ലെങ്കില്‍ അതൊരു വന്‍ ഭൂരിപക്ഷത്തിന്റെ ആവശ്യമായിരിക്കണം.

Work From Home: ഇനിയും മാറാത്ത മലയാളി മനസ്സുകള്‍

പത്തുവര്‍ഷങ്ങള്‍ മുമ്പ് ഒരു പത്രത്തിന്റെ വെബ് എഡിറ്റര്‍ ജോലി ചെയ്യുന്ന കാലം. (ഡോട്ട് കോം ബൂമിന്റെ കാലത്ത് തലയില്‍ കയറി പോയ ഒരു പാഷനായിരുന്നു വെബ് ) കോര്‍ഡിനേറ്റിങ് എഡിറ്ററുടെ ജോലി വേണ്ടെന്ന് വെച്ച് എഡിറ്ററോട് ചോദിച്ചുവാങ്ങിയതായിരുന്നു ഈ പോസ്റ്റ്. പകലും രാത്രിയും ഓണ്‍ലൈനില്‍ വേണം. പലപ്പോഴും വീട്ടില്‍ നിന്നായിരുന്നു  വര്‍ക്ക്.

പതുക്കെ ഓരോരുത്തരായി വരാന്‍ തുടങ്ങും. ”അല്ലാ മോന് പണിയൊന്നും ഇല്ല അല്ലേ.. ഫുള്‍ ടൈം വീട്ടില്‍ കാണും. കാര്യങ്ങളൊക്കെ എങ്ങനെ നടക്കുന്നു.’.. ഒന്നു രണ്ടു പേരോട് അമ്മ പറഞ്ഞു, ”അവന്‍ വീട്ടില്‍ നിന്നാണ് ജോലി ചെയ്യുന്നത്. എല്ലാം കംപ്യുട്ടറിലാണ് ചെയ്യേണ്ടത്.”.

”അപ്പോ അവന് പത്രത്തിലോ ജോലി പോയോ? എത്ര ശമ്പളം കിട്ടും?”, ഇതായിരിക്കും അടുത്ത ചോദ്യം. ഒരു ദിവസം സഹിക്കെട്ട് അമ്മ എന്നോട് പറഞ്ഞൂ. ” മോനെ, ചുറ്റുവട്ടത്തുള്ളവരെല്ലാം പലതും പറയുന്നു. നിനക്ക് ഈ പണി ഓഫിസിയില്‍ പോയി എടുത്തൂടെ”. ഒരു പക്ഷേ, അതു പറയാന്‍ അമ്മ ഏറെ ആലോചിച്ചിട്ടുണ്ടാകും. കാരണം നാട്ടുകാരല്ല എനിക്ക് ചെലവിനു തരുന്നതെന്ന ആദ്യ ഡയലോഗ് എന്റെ അടുത്തു നിന്നുണ്ടാകും. ഞാനൊന്നും മിണ്ടിയില്ല. നമ്മുടെതായ ഒരു സംവിധാനമുണ്ടാക്കി അവിടേക്ക് മാറി. വര്‍ഷങ്ങള്‍ ഏറെ പോയിട്ടും ഈ ഓണ്‍ലൈന്‍ പരിപാടി അങ്ങോട്ട് ആളുകള്‍ക്ക് ദഹിച്ചുവരുന്നില്ലെന്നാണ് മനസ്സിലാകുന്നത്.

വാല്‍ക്കഷണം: വര്‍ക്ക് ഫ്രം ഹോം ചെയ്യുന്ന സബ് എഡിറ്ററോട് ”നീ വെറുതെ കംപ്യൂട്ടറിന് മുന്നിലിരുന്ന് കൊട്ടാതെ പോയി പാലു വാങ്ങി വാ..വരുമ്പോ ആ പലചരക്കുകടയില്‍ നിന്ന് ഈ സാധനങ്ങളും കൂടി വാങ്ങിക്കോ” എന്നു പറയുന്ന രീതിയിലാണ് വീട്ടുകാരും നാട്ടുകാരും. ”രാവിലെ തന്നെ ഹാര്‍മോണിയ പെട്ടിയും തുറന്നു തുടങ്ങും നിനക്കൊന്നും വേറെ പണിയില്ലെടാ” Prajitha Shinod ഇവളായതുകൊണ്ട് വലിയ കുഴപ്പമില്ലാതെ ജീവിച്ചു പോകുന്നു..