ആര്‍ത്തവ സംവരണം പെണ്ണിന് ഗുണമോ ദോഷമോ?

ഒരു പ്രമുഖ ചാനലില്‍ ആര്‍ത്തവത്തിന്‍റെ ആദ്യ ദിവസം അവധി കൊടുത്തതിനെ ചിലര്‍ ആഘോഷിക്കുന്നതു കണ്ടു. തീര്‍ച്ചയായും ഈ ദിവസങ്ങളില്‍ ചില പെണ്‍കുട്ടികള്‍ക്ക് ശാരീരികമായ അസ്വസ്ഥതകള്‍ ഉണ്ടാകാറുണ്ട്. അവര്‍ക്ക് ആവശ്യമായ ലീവ് ലഭിക്കുന്നത് നല്ല കാര്യം തന്നെയാണ്. അതിനെ പിന്തുണയ്ക്കുന്നു. എന്നാല്‍ ഇത് ഭൂരിഭാഗം കന്പനികളും ഫോളോ ചെയ്യാന്‍ സാധ്യതയില്ല. കാരണം ചില കാര്യങ്ങള്‍ നമുക്കൊന്നു നോക്കാം..
——————————————————————————————————————————-
കുറഞ്ഞ ശമ്പളത്തിനെ ജീവനക്കാരെ കിട്ടാനാണ് മുതലാളി ആദ്യം പറയുക. പെണ്‍കുട്ടികളാണ് നല്ലത്. ചുരുങ്ങിയത് കല്യാണം വരെയെങ്കിലും അവരെ കിട്ടുമല്ലോ? നല്ലതുപോലെ ജോലിയും ചെയ്തോളും.  പിന്നെ സ്വകാര്യം പറയും.. കല്യാണം ഉടന്‍ ഉണ്ടാകുമോ? എന്താണ് പരിപാടിയെന്ന് ഒന്നു സൂത്രത്തില്‍ തിരക്കണേ…!!!!! അല്ലെങ്കില്‍ ചോദിക്കും..കല്യാണം കഴിഞ്ഞ് കുട്ടികളൊക്കെ ആയതല്ലേ..ജോലി OK ആണെങ്കില്‍ കുഴപ്പമില്ല, ശന്പളം ഇത്രയേ കൊടുക്കാന്‍ പറ്റൂ…
 
ഇത്തരം സമീപനം എടുക്കുന്ന സ്ഥാപനത്തില്‍ പെണ്‍കുട്ടികളുടെ എണ്ണം ഇത്തിരി കൂടുകയും ചെയ്യും. പെണ്‍കുട്ടികളുടെതായ പല പ്രശ്‌നങ്ങള്‍ കൊണ്ട് അവര്‍ ലീവെടുക്കുമ്പോള്‍..മുതലാളി കൂളായി പറയും..ആണ്‍കുട്ടികളാണ് നല്ലത്.. പെണ്‍കുട്ടികള്‍ എപ്പോഴും തലവേദനയാണെന്ന്.. ആണ്‍കുട്ടികളാണെങ്കില്‍ ഒരു കുഴപ്പവുമില്ല.. ഇതേ മുതലാളിയാണ് കുറഞ്ഞ ശന്പളം മാത്രമേ കൊടുക്കാന്‍ കഴിയൂവെന്ന് പറയുന്നത്..
 
കല്യാണമെത്തിയാല്‍ മുതലാളി മാനേജരോട് സ്വകാര്യം ചോദിക്കും..അല്ലെ പോകില്ലേ? പോകുന്നില്ലെങ്കില്‍ മുതലാളിക്ക് ആധിയാണ്. കാരണം മുതലാളി പേടിയ്ക്കുന്നത് കല്യാണത്തിന്റെ ലീവിനെയാണ്. പേടി അവിടെ തീരുന്നില്ല.. എങ്ങാനും പ്രെഗ്നന്റായി പോയി.. ബെഡ് റെസ്റ്റ്.. പിന്നെ പ്രസവാവധി…അതു കഴിഞ്ഞ് കുട്ടിയെ നോക്കാന്‍ അവധി..ഇതൊക്കെ മറികടക്കാന്‍ മുതലാളി കാണുന്ന സൂത്രപ്പണിയാണ്. സൂത്രത്തില്‍ അങ്ങ് പറഞ്ഞു വിടുക.അതിന് ഓരോ കാരണമുണ്ടാക്കാന്‍ മാനേജരുടെ ചെവികടിയ്ക്കും. അയാളെ ഭീഷണിപ്പെടുത്തും.
 
ഇതിന് മുതലാളിമാര്‍ സ്ഥിരമെടുക്കുന്ന നമ്പറാണ്. കല്യാണത്തിന് പത്തുദിവസമേ അവധി തരൂ. ലക്ഷ്യം പോയി കിട്ടുമല്ലോ? ചില ദുഷ്ടന്മാര്‍ പറയും..അഞ്ചു ദിവസം മാത്രം…. അതു കഴിഞ്ഞ് അവധിയില്ലെന്ന് ആദ്യമേ പറഞ്ഞേക്കും. ബെഡ് റെസ്റ്റ് എങ്ങാനും പറഞ്ഞ് ലീവ് ചോദിച്ചാല്‍… കമ്പനി പോളിസി അനുസരിച്ച് ലീവ് കൂടുതല്‍ തരാന്‍ സാധിക്കില്ല.ഞാന്‍ ഒരു പതിനഞ്ച് ദിവസം ലീവ് തരാം. അതു കഴിഞ്ഞും പറ്റിയില്ലെങ്കില്‍ രാജിവെയ്ക്കുന്നതാണ് നല്ലത്. ഇവിടെ മാക്‌സിമം മുറുക്കി പിടിയ്ക്കും. കാരണം ഇതോടെ പോയില്ലെങ്കില്‍ പിന്നീട് ഒന്നര കൊല്ലത്തിന് ആ മാന്‍ പവറിനെ നോക്കണ്ട.ഇനി ആ ഘട്ടവും കടന്നാല്‍ കുട്ടിയുണ്ടെന്ന് കരുതി എക്‌സ്‌ക്യൂസൊന്നും തരാന്‍ പറ്റില്ല..ഈ രീതിയില്‍ ബുദ്ധിമുട്ടാക്കി കൊണ്ടേയിരിക്കും. എന്നാല്‍ ആണ്‍കുട്ടികള്‍ കല്യാണം കഴിഞ്ഞാല്‍ കുറച്ചു കൂടി ‘ഉത്തരവാദിത്വത്തോടെ’ ജോലിക്കു വന്നു തുടങ്ങും…പ്രശ്നം മുഴുവന്‍ പാവം പെണ്‍കുട്ടികള്‍ക്കും.
 
… പ്രസവാവധി കൂട്ടിയിട്ടോ…ആര്‍ത്തവ അവധി നല്‍കിയിട്ടോ കാര്യമില്ല. നമ്മുടെ തൊഴില്‍ സംസ്‌കാരമാണ് നന്നാകേണ്ടത്. സ്ത്രീകളോടുള്ള സമീപനമാണ് മാറേണ്ടത്. ചുരുക്കത്തില്‍ മുതലാളി ചിന്തിക്കുക ഇങ്ങനെയായിരിക്കും. മാസത്തില്‍ ഒരു അവധി അധികം നല്‍കേണ്ട, ആറു മാസം പ്രസവാവധിയും അതിനു ശേഷം മാസങ്ങളോളം കുട്ടിയെ നോക്കാനും(ഇതെല്ലാം കഴിഞ്ഞ് വരുമെന്ന് യാതൊരു ഉറപ്പുമില്ലാത്ത) അവധി വേണ്ട പെണ്ണിനെ വേണോ അതോ ആണിനെ വേണോ എന്നായിരിക്കും. സ്ത്രീകള്‍ക്കുള്ള തൊഴിലവസരങ്ങളാണ് നഷ്ടപ്പെടുക. ലാഭം മാത്രം വെച്ചായിരിക്കും മുതലാളി കണക്കു കൂട്ടുക.  അതു മറന്നു പോകരുത്.. സോഷ്യലിസത്തില്‍ നിന്നു നമ്മള്‍ അകന്നാണ് പോകുന്നത്..
————————————————————————————————————————————–
  ”ആര്‍ത്തവം എന്നതു നാണക്കേടല്ല.  അത് ആരോടു പറയാനും എനിക്ക് മടിയില്ല. എന്നാല്‍ അത് കന്പനിയിലെ മുതലാളിയോട് വിളിച്ചു പറഞ്ഞ് അതിന്‍റെ പേരിലുള്ള പരിഗണന വേണ്ട. അതിന്‍റെ പേരില്‍ ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടെങ്കില്‍ ലീവെടുക്കും. അത് മറ്റേത് അസുഖത്തിന്‍റെയും ലാഘവത്തോടെ തന്നെ. ആര്‍ത്തവ സംവരണത്തോട് യോജിപ്പില്ല. ഇത്തരം സംവരണം ഏര്‍പ്പെടുത്തി പിറകോട്ട് തള്ളാന്‍ അനുവദിക്കുകയുമില്ല. അവനൊപ്പം ഒരു പക്ഷേ, അവനേക്കാള്‍ നന്നായി തിളങ്ങുക തന്നെ ചെയ്യും. ”. എന്ന മുദ്രാവാക്യം ചില  പെണ്‍കുട്ടികള്‍ ഉയര്‍ത്തുന്നുണ്ട്. അതേ സമയം മുതലാളി ചിന്തിക്കുന്നത്. ആ ആഴ്ച എപ്പോഴോ ആണ് അവളുടെ ഡേറ്റ്…ഈ ജോലി അവള്‍ക്ക് കൊടുക്കണ്ട…അത് അവന്‍ ചെയ്തോട്ടെ..അവള് ലീവാകും…അല്ലെങ്കില്‍ ഈ പ്രൊജക്ടില്‍ നിന്ന് അവളെ മാറ്റിക്കളയൂ.. അതേ അവള് രാജിക്കത്ത് തന്നാല്‍ സ്വീകരിച്ചേക്ക്….പകരം ഒരു ആണ്‍കുട്ടിയെ നോക്ക്….ഇതാണ് മുതലാളിയുടെ സമീപനം വരിക….എന്തായാലും ആ ചാനല്‍ എത്രമാത്രം ഇതു നടപ്പാക്കുമെന്ന് കണ്ടുതന്നെ അറിയാം..
വാല്‍ക്കഷണം: ആര്‍ത്തവദിവസം ബുദ്ധിമുട്ടുള്ളവര്‍ക്ക്  ലീവ് പോലും കൊടുക്കാതെ നിര്‍ബന്ധിച്ച് ജോലി ചെയ്യിക്കുന്ന സ്ഥാപനമാണ് ചാനലെന്നും ഇത് മാറ്റി വായിക്കാം. ആര്‍ത്തവും ഉള്ളവരും ഇല്ലാത്തവരും എന്ന പരിഗണനയ്ക്കപ്പുറം വയ്യാത്തവര്‍ക്കു ലീവ് കിട്ടുന്ന സാഹചര്യം ഉണ്ടാകണം. ഇത്തരം സംവരണ കലാപരിപാടി വേണ്ടെന്നാണ് ഒരിത്..

ഹോട്ടല്‍ ബില്‍ ഇനി മുതല്‍ കൗണ്ടറില്‍ തിരിച്ചു കൊടുക്കാതിരിക്കുക

ജിഎസ്ടിയും ഹോട്ടല്‍ ബില്ലും.

1 ബില്‍ നന്പര്‍ തുടര്‍ച്ചയായിട്ടുള്ളതല്ലെങ്കില്‍ ഇക്കാര്യം ബില്‍ വാങ്ങിയതിനു ശേഷം കടക്കാരനോട് പറയുക. ഓരോ ദിവസവും അല്ല ജിഎസ്ടി പ്രകാരം നന്പര്‍ വരേണ്ടത്. അത് തുടര്‍ച്ചയായ നന്പറുകളായിരിക്കണം. നല്ല തിരക്കുള്ള ഹോട്ടലുകളില്‍ നന്പര്‍ പ്രതിദിനം ആയിരം കടന്നേക്കും. ഇക്കാര്യം മറക്കരുത്. അപ്പോള്‍ തുടര്‍ച്ചയായ നന്പറുകളാണെങ്കില്‍ എത്രയുണ്ടാകുമെന്ന് ഊഹിക്കാമല്ലോ.. ഉച്ചയ്ക്ക് ഭക്ഷണം കഴിയ്ക്കുന്പോള്‍ 100ല്‍ താഴെയുള്ള നന്പര്‍ കണ്ടാല്‍ ഓര്‍ത്തോ..ഈ ഹോട്ടല്‍ നടത്തിപ്പുക്കാരന്‍ കള്ളനാണ്.

2 18 ശതമാനം ജിഎസ് ടി എടുക്കുന്ന ഹോട്ടലുകാരോട് തമാശയായിട്ടാണെങ്കിലും നിങ്ങള്‍ക്ക് 75 ലക്ഷത്തിന് മുകളില്‍ കച്ചവടം ഉണ്ടല്ലേ… അപ്പോ ജിഎസ്ടി ഇനത്തില്‍ പ്രതിമാസം നിങ്ങള്‍ ഏറ്റവും ചുരുങ്ങിയത് 13.5 ലക്ഷം രൂപ സര്‍ക്കാറിന് നല്‍കുന്നുണ്ടല്ലേ..നമുക്കറിയാം..ഇത്രയും കാലം ആവറേജ് ടാക്സ് അടച്ചു പോന്നവന്‍ ഈ പണം കൂടി പോക്കറ്റിലിടാമെന്നു കരുതിയിരിക്കുകയാണ്. സമ്മതിക്കരുത്.

3 അപ്പോ നിങ്ങളുടെ മുതലാളിയുടെ വരുമാനവും പ്രതിമാസം 10 ലക്ഷത്തോളം കാണില്ലേ. അയാള്‍ ഇന്‍കം ടാക്സ് ഇനത്തിലും നല്ല സംഖ്യ കൊടുക്കുമായിരിക്കും അല്ലേ… കാരണം ഇവന്‍ തന്നെ അല്ലേ വളണ്ടിയറായി വന്ന് 18 ശതമാനം ടാക്സ് എടുക്കുന്നത്.. കച്ചവടം കുറവാണെങ്കില്‍ അവന്‍ 12 ശതമാനവും അഞ്ച് ശതമാനവും അല്ലേ വാങ്ങേണ്ടത്..അപ്പോ നല്ല കച്ചവടമാണ്.

4 ബില്ലുകളില്‍ നിന്നു പിടിയ്ക്കുന്ന ടാക്സ് സര്‍ക്കാറിലേക്ക് അടയ്ക്കുന്നില്ലെന്ന് സംശയമുണ്ടെങ്കില്‍ facebook.com/postbillshere/ എന്ന പേജില്‍ അത് പോസ്റ്റ് ചെയ്യൂ. സംസ്ഥാന സര്‍ക്കാറും ഇക്കാര്യത്തില്‍ ഉറച്ച് തന്നെയാണ്.

5 കൂടാതെ ജിഎസ്ടി നന്പറും ബില്‍ നന്പറും എന്‍റര്‍ ചെയ്താല്‍ ടാക്സ് ക്രെഡിറ്റായോ എന്ന് അറിയാനുള്ള സംവിധാനം സര്‍ക്കാര്‍ ഒരുക്കുമായിരിക്കും. ഒരു മാസം കഴിഞ്ഞ് ബില്‍ ഈ രീതിയില്‍ ചെക് ചെയ്തു നോക്കാം. അതുകൊണ്ട് ബില്‍ സൂക്ഷിക്കുക. പണി കൊടുക്കേണ്ടവന് പണി കൊടുക്കാം..

എല്ലാം ഒരു കൊച്ചു പെട്ടിയിലേക്ക്, സോഷ്യല്‍ മീഡിയ, ന്യൂസില്‍ പിടി മുറുക്കുന്പോള്‍

ഇപ്പോള്‍ തന്നെ ഭൂരിഭാഗം പേരുടെയും ലോകം ആറിഞ്ചിൽ താഴെ മാത്രം നീളമുള്ള ഒരു ചതുരപ്പെട്ടിയിലേക്ക് ഒതുങ്ങിയിരിക്കുകയാണ്. ടിവിയും വാര്‍ത്തയും വിനോദവും ബന്ധങ്ങളും ഈ കൊച്ചു പെട്ടിക്കുള്ളിലേക്ക് ചുരുങ്ങി കൊണ്ടിരിക്കുകയാണ്. സോഷ്യല്‍മീഡിയയും വാര്‍ത്തയും പരസ്പരം പൂരകങ്ങളായി നില്‍ക്കുന്നതിനു പകരം ഒന്നായി ഒരേ സ്വരത്തില്‍ വായനക്കാരുടെ ഇടപെടലോടെ ഒഴുകുന്ന കാലം എത്തിയിരിക്കുകയാണ്.

റോയിട്ടേഴ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ദ സ്റ്റഡി ഓഫ് ജേര്‍ണലിസം പുറത്തുവിട്ട ഡിജിറ്റല്‍ ന്യൂസ് റിപ്പോര്‍ട്ടിലെ കണക്കുകള്‍ ഇത് സാധൂകരിക്കുന്നു. വിവിധ രാജ്യങ്ങളില്‍ നടത്തിയെ സര്‍വെ അനുസരിച്ച് ഓണ്‍ലൈനിലുളള 60 ശതമാനത്തോളം ആളുകള്‍ വാര്‍ത്തകള്‍ക്കായി ഫേസ് ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളെയാണ് കാര്യമായി ആശ്രയിക്കുന്നത്.

പണ്ട് ഓരോ ജില്ലയിലും പത്രത്തിന്റെ എഡിഷന്‍ തുടങ്ങുന്നത് കൗതുകത്തോടെയാണ് നമ്മള്‍ നോക്കി കണ്ടത്. പിന്നീട് മത്സരത്തിന്റെ ഭാഗമായി ഇത് ഓരോ പഞ്ചായത്ത് വരെയെത്തി. എന്നാല്‍ ഡിജിറ്റല്‍ മീഡിയയിലെത്തിയപ്പോള്‍ ഇത് ഓരോ വ്യക്തിയ്ക്കും ഓരോ എഡിഷന്‍ നിലയിലേക്ക് മാറി. അതേ, വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളും അവയുടെ അല്‍ഗൊരിതങ്ങളും തന്നെയാണ് വരാനിരിക്കുന്ന നാളുകളിലെ വാര്‍ത്ത വില്‍പ്പനയെ നിര്‍ണയിക്കാന്‍ പോകുന്നത്.

നേരത്തെ മൂലധന താത്പര്യത്തിനും എഡിറ്റോറിയല്‍ നിലപാടുകള്‍ക്കും ഭൂമിശാസ്ത്ര പരിഗണനകള്‍ക്കും അനുസരിച്ചാണ് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നതെങ്കില്‍ ഇന്ന് ഈ പരിഗണനകളെല്ലാം തന്നെ 50 ശതമാനത്തിന് താഴേ പോയിരിക്കുകയാണ്. യൂസര്‍ ബിഹേവിയര്‍ അനുസരിച്ച് തയ്യാറാക്കുന്ന അല്‍ഗൊരിതം ഉപയോഗിച്ചാണ് വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയകളിലും വെബ് സൈറ്റുകളിലും എത്തുന്നത്. അതുകൊണ്ട് തന്നെ കൂടുതല്‍ വായനയും വാണിജ്യപരമായ വിജയവും സാധ്യമാകുന്നു.

പല പ്രമുഖ മാധ്യമങ്ങളും ഈ പുതിയ മാറ്റത്തെ ഉള്‍കൊള്ളാനാകാതെ പകച്ചു നില്‍ക്കുകയാണ്. വിതരണ സമ്പ്രദായത്തിലെ പുത്തന്‍ പ്രവണതകള്‍ മുതലാക്കി തുടക്കക്കാര്‍ കുതിച്ചുകയറുമ്പോള്‍ വര്‍ഷങ്ങളുടെ പാരമ്പര്യം പറയുന്ന മാധ്യമഗ്രൂപ്പുകള്‍ പലതും കിതയ്ക്കുകയാണ്.

എങ്ങനെ കൂടുതല്‍ പരിഗണന നേടാം? വായനക്കാരെ എങ്ങനെ തിരിച്ചു കൊണ്ടുവരാം? ഈ ചിന്തയിലാണ് പല സ്ഥാപനങ്ങളും. കാരണം വരുമാനമില്ലാതെ ആര്‍ക്കും പിടിച്ചു നില്‍ക്കാനാകില്ല. ഡിസ്‌പ്ലേ പരസ്യ രീതിയില്‍ നിന്നും കണ്ടന്റ് പരസ്യങ്ങളിലേക്ക് വരുമാന മേഖലയും പതുക്കെ ചുവട് മാറ്റുകയാണ്. സാധാരണ പരസ്യങ്ങളേക്കാളും 53 ശതമാനം അധികം സാധ്യതയാണ് കണ്ടന്റ് പരസ്യങ്ങളിലൂടെ ലഭിക്കുന്നത്.

ഡിജിറ്റല്‍ മീഡിയയുടെ വളര്‍ച്ചയ്ക്ക് ചെറിയൊരു ഉദാഹരണം പറയാം. 2017ല്‍ അമേരിക്കയിലെ മൊത്തം മീഡിയ പരസ്യ നിക്ഷേപത്തിന്റെ 40 ശതമാനവും ഡിജിറ്റല്‍ മീഡിയ കൊണ്ടു പോകും. 35.8 ശതമാനം ടിവിയ്ക്കും ബാക്കിയുള്ളത് മാത്രമാണ് പ്രിന്റ് മാധ്യമങ്ങള്‍ക്ക് ലഭിക്കുക. ഡിജിറ്റല്‍ പരസ്യ മേഖലയില്‍ ഗൂഗിളിന്റെയും ഫേസ്ബുക്കിന്റെ ആധിപത്യം തന്നെയാണ്. മൊത്തം പരസ്യങ്ങളുടെ 57.6 ശതമാനവും ഇവര്‍ തന്നെയാണ് സ്വന്തമാക്കുന്നത്.

അതിവേഗ ഇന്റര്‍നെറ്റും പുതിയ സാങ്കേതിക വിദ്യകളും മൊബൈല്‍ ട്രാഫിക് ഗണ്യമായി ഉയര്‍ത്തിയിട്ടുണ്ട്. 2016ല്‍ തന്നെ ഡെസ്‌ക് ടോപ്പിനെ മൊബൈല്‍ മറികടന്നു കഴിഞ്ഞു. അതുകൊണ്ട് തന്നെ ഓണ്‍ലൈന്‍ പ്രമോഷനായി മാറ്റിവെയ്ക്കുന്ന ഫണ്ടില്‍ 21 ശതമാനവും മൊബൈലിനു മുന്തിയ പരിഗണന നല്‍കുന്നു. 2010ല്‍ഇത് വെറും നാലു ശതമാനം മാത്രമായിരുന്നുവെന്ന് ഓര്‍ക്കണം. ഇന്‍സ്റ്റന്റ് ആര്‍ട്ടിക്കിളിലൂടെ ഫേസ് ബുക്കും കണ്ടന്റ് പരസ്യങ്ങളിലൂടെ ഗൂഗിളും മറ്റു പ്ലാറ്റ് ഫോമുകളും സജീവമായി രംഗത്തിറങ്ങി കഴിഞ്ഞു.

ആദ്യകാലത്ത് കൗതുകത്തിനും സൗഹൃദത്തിനുമാണ് പലരും സോഷ്യല്‍ മീഡിയയിലെത്തിയത്. എന്നാല്‍ കാലക്രമേണ അത് കാര്യങ്ങള്‍ അറിയാനുള്ള അല്ലെങ്കില്‍ അറിയിക്കാനുള്ള ഒരു പ്ലാറ്റ് ഫോമുകൂടിയായി മാറി. വാര്‍ത്തകളുടെ കടന്നുവരവോടു കൂടിയാണ് സോഷ്യല്‍ മീഡിയ എക്കൗണ്ടുകള്‍ക്ക് ഒരു ഗൗരവബോധം കടന്നുവന്നത്. എന്നാല്‍ ആധികാരികമല്ലാത്തതും നിലവാരമില്ലാത്തതുമായ വാര്‍ത്തകളുടെയും വിവരങ്ങളുടെയും കുത്തൊഴുക്ക് വലിയ പ്രതിസന്ധി സൃഷ്ടിച്ചു. ഇതിനെ മറികടക്കാന്‍ വേണ്ടിയുള്ള പുതിയ ശ്രമങ്ങളാണ് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത്.


സെന്‍സര്‍ ഷിപ്പും എഡിറ്റോറിയല്‍ റെസ്‌പോണ്‍സിബിലിറ്റിയുമാണ് സോഷ്യല്‍ മീഡിയ ന്യൂസുകള്‍ നേരിടുന്ന പ്രധാന വെല്ലുവിളി. വാസ്തവത്തില്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ നേരത്തെ ടാര്‍ജറ്റ് ചെയ്യാതിരുന്ന ഒരു ബിസിനസ് മേഖലയിലേക്ക് വഴുതി വീഴുകയായിരുന്നു. എന്നാല്‍ ഇതിന്റെ വാണിജ്യപ്രാധാന്യം തിരിച്ചറിഞ്ഞ കമ്പനികള്‍ ഉള്ളടക്കങ്ങളില്‍ ആധികാരികതയും ഉത്തരവാദിത്വവും ഉറപ്പാക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങി കഴിഞ്ഞു.

സോഷ്യല്‍മീഡിയയുടെ അതിപ്രസരം വാര്‍ത്താ ഉപഭോഗത്തെ വന്‍തോതില്‍ സ്വാധീനിച്ചിട്ടുണ്ടെന്ന കാര്യത്തില്‍ സംശയമില്ല. പത്രവായനയുടെ രീതിയിലും ടെലിവിഷന്‍ വാര്‍ത്ത കാണുന്നതിലും വന്ന മാറ്റം നിങ്ങള്‍ക്ക് ഓരോരുത്തരും അനുഭവിച്ചു കൊണ്ടിരിക്കുന്ന കാര്യമാണ്. വരാനിരിക്കുന്നത് സ്മാകിന്റെ കാലമാണ്. (സോഷ്യല്‍, മൊബൈല്‍, അനാലിറ്റിക്‌സ് ആന്റ് ക്ലൗഡ്).

ഈ നാല് സാങ്കേതിക വിദ്യകളാണ് വാര്‍ത്താ ലോകത്തെയും നിയന്ത്രിക്കാന്‍ പോകുന്നത്. കുറഞ്ഞ ചെലവില്‍ പരമാവധി നേടിയെടുക്കുകയെന്ന ബിസിനസ് തന്ത്രം. പ്രസും നാടുനീളെ ഓഫിസുകളും ട്രാന്‍സ്‌പോണ്ടറുകളും വിലയേറിയ ഉപകരണങ്ങളും വേണ്ട. കുറഞ്ഞ മുതല്‍മുടക്കില്‍ പരമാവധി ലാഭം. വായനക്കാരന് പരിഗണനയും വാര്‍ത്തയില്‍ ഇടപെടാനുള്ള സ്വാതന്ത്ര്യവും ലഭിക്കുന്നതുകൊണ്ടു തന്നെ ‘സോഷ്യല്‍ ന്യൂസ്’ സങ്കല്‍പ്പം കൂടുതല്‍ ജനപ്രിയമാകും.

കളി കാര്യമാക്കരുത് – കളിയില്‍ പാകിസ്താനു വേണ്ടിയും കൈയടിയ്ക്കാം

കളി കാര്യമാക്കരുത്.. കളിയില്‍ ജയിച്ച പാകിസ്താന് ജയ് വിളിക്കാം. കളി കാണുന്പോള്‍ ഗ്യാലറിയില്‍ പാക് പതാകയേന്താം. കളി കഴിഞ്ഞ് കളിക്കാരും പോയി…ചുമ്മാ പാകിസ്താനു സിന്ദാബാദും വിളിച്ചു നടക്കുന്നവന്‍റെ ലക്ഷ്യം വേറെയാണ്. ഇത്തരക്കാര്‍ ബോധപൂര്‍വം പ്രശ്നമുണ്ടാക്കാന്‍ ശ്രമിക്കുകയാണ്.

സിനിമ തുടങ്ങുന്നതിനു മുന്പ് ദേശീയഗാനം ഇടുന്നതിനോട് വ്യക്തിപരമായി യോജിപ്പില്ല. അവിടെ ഒരു പൊതുചടങ്ങല്ല നടക്കാന്‍ പോകുന്നത്. എങ്കിലും എല്ലാവര്‍ക്കുമൊപ്പം എഴുന്നേറ്റ് നില്‍ക്കാറുണ്ട്. പക്ഷേ, സിനിമയ്ക്കുള്ളില്‍, സിനിമയുടെ ഭാഗമായി പാട്ട് വന്നാല്‍ അത് ആ കലാസൃഷ്ടിയുടെ ഭാഗമാണെന്ന് ചിന്തിക്കാനാണ് ഇഷ്ടം.. എഴുന്നേല്‍ക്കാന്‍ ശ്രമിക്കാറില്ല. പക്ഷേ, ദംഗല്‍ കാണാന്‍ പോയപ്പോള്‍..ഈ പോളിയിസിയിലും വെള്ളം ചേര്‍ക്കേണ്ടി വന്നു.(അല്ലെങ്കില്‍ ആ പൊട്ടന്മാരുടെ അടുത്തു നിന്ന് തല്ലു കിട്ടുമായിരുന്നു) ചാംപ്യന്‍സ് ലീഗ് നടക്കുന്പോള്‍, ഇന്ത്യയുടെ കളി ടിവിയില്‍ വന്നാല്‍..അന്ന് ഓഫിസ് മുഴുവന്‍ എഴുന്നേറ്റ് നില്‍ക്കുന്നത് കാണാം.. ഇതിനോടും വ്യക്തിപരമായി യോജിപ്പില്ല. എന്നാല്‍ ഗ്യാലറിയിലിരുന്ന് കളി കാണുകയാണെങ്കില്‍ നിര്‍ബന്ധമായും ദേശീയ ഗാനത്തെ മാനിക്കണം. എല്ലാവരും എഴുന്നേറ്റ് നില്‍ക്കണം. . അതേ പോലെ ആളുകൂടുന്ന പൊതുപരിപാടികളില്‍ ഏതെങ്കിലും ദൈവസ്തുതി പാടുന്നതിനേക്കാള്‍ നല്ലത് ദേശീയഗാനം പാടുന്നതാണെന്ന് കരുതുന്നു.

ടിവിയില്‍ ഗാനം വന്നപ്പോള്‍ എഴുന്നേല്‍ക്കാതിരുന്നപ്പോള്‍ ”നിങ്ങള്‍ മലയാളികള്‍ അങ്ങനെയാണെന്നാണ്” ഒരു അന്യഭാഷക്കാരന്‍ ഇതിനോട് പ്രതികരിച്ചത്. ഞാന്‍ അയാളോട് കാര്യങ്ങള്‍ വിശദമായി പറഞ്ഞു. ഇന്ത്യ കളിയ്ക്കുന്നുണ്ടെങ്കില്‍ മനസ്സില്‍ ഇന്ത്യ ജയിക്കണമെന്നു തന്നെയാണ് ആഗ്രഹിക്കുക. ഓരോ കാര്യത്തിലും ഇന്ത്യന്‍ പതാക ആവോളം ഉയരത്തില്‍ പറക്കണമെന്നാണ് സ്വപ്നം കാണുന്നത്. പൊതു സ്ഥലങ്ങളില്‍ എവിടെ ദേശീയഗാനം പാടിയാലും അതേറ്റു പാടികൊണ്ടു തന്നെയാണ് എഴുന്നേറ്റ് നില്‍ക്കാറുള്ളത്. പക്ഷേ, എന്തായാലും ഓവറാക്കരുത്..

പക്ഷേ, പാകിസ്താന്‍കാരന്‍ നന്നായി കളിച്ചാല്‍ അതിനെ അഭിനന്ദിക്കാനും സൂപ്പര്‍ വിജയം നേടിയാല്‍ അതിനെ പ്രകീര്‍ത്തിക്കാനും മടിയ്ക്കാറില്ല. ഞാന്‍ കാണുന്നത് വിനോദമാണെന്നും രണ്ടു രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധമല്ലെന്നും തിരിച്ചറിയുന്നതുകൊണ്ടാണ്. ഈ സ്പോര്‍ട്സ് മാന്‍ സ്പിരിറ്റ് അധിക മലയാളികള്‍ക്കുമുണ്ടാകും. . പക്ഷേ, നിങ്ങളുടെ പ്രശ്നം, കേരളത്തിലെ മുസ്ലിം മതമൗലികവാദികളായ ചിലരും ആവിഷ്കാരസ്വാതന്ത്ര്യത്തെ കുറിച്ച് ‘തെറ്റിദ്ധാരണ’ വെച്ചുപുലര്‍ത്തുന്ന ചില അരാഷ്ട്രീയ വാദികളും കാട്ടിക്കൂട്ടുന്ന കോപ്രായങ്ങള്‍ മൊത്തം മലയാളികളുടെ അഭിപ്രായമാണെന്ന് തെറ്റിദ്ധരിക്കുന്നതാണ്. ഞങ്ങളും രാജ്യസ്നേഹികളാടോ….

വാല്‍ക്കഷണം: മൗലികവാദികളുടെ ലക്ഷ്യം ഭിന്നിപ്പിച്ചു നിര്‍ത്തുകയെന്നതാണ്. കൂട്ടുകൂടാന്‍ സമ്മതിക്കാതിരിക്കുകയെന്നത് അവരുടെ തന്ത്രമാണ്. സ്പോര്‍ട്സ് എന്ന വികാരത്തില്‍ എല്ലാവരും യോജിക്കരുത്. അതിര്‍ത്തികള്‍ ഇല്ലാതാകരുത്. വേറിട്ടു നില്‍ക്കുന്പോള്‍ മാത്രമാണ് അവര്‍ക്കു കാര്യമുള്ളത്. അരാഷ്ട്രീയവാദികളുടെ നിലപാടുകളും മൗലികവാദികള്‍ക്ക് ചൂട്ടുപിടിയ്ക്കുന്നതാണെന്നതാണ് സത്യം.

മഹാഭാരതം ഇതിഹാസ കാവ്യമാണ്, മതഗ്രന്ഥമല്ല

 വിഷകലം പറയാൻ ശ്രമിച്ചത് മറ്റൊന്നാണെന്ന് തോന്നുന്നു. മഹാഭാരതം എന്നു പറയുന്നത് ഭൂരിഭാഗം ഉൾകൊണ്ടതും വിശ്വസിക്കുന്നതുമായ രീതിക്ക് വിരുദ്ധമാണ് രണ്ടാമൂഴം. അത് എംടിയെന്ന എഴുത്തുകാരന്റെ വീക്ഷണകോണാണ്. ഇതാണ് മഹാഭാരതം എന്ന മട്ടിൽ ഇംഗ്ലീഷ് അടക്കം വിവിധ ഭാഷകളിലേക്ക് വിവർത്തനം ചെയ്യുന്നത് പൊതുവായ മഹാഭാരത വിശ്വാസത്തിന് വിരുദ്ധമാണ്.

ബൈബിളിനെയോ ഖുറാനെയോ അടിസ്ഥാനമാക്കി വേറിട്ട കാഴ്ചപ്പാടുമായി സിനിമയുണ്ടാക്കി അതിന് ബൈബിളെന്നോ ഖുറാനെന്നോ പേര് കൊടുക്കാൻ ധൈര്യമുണ്ടോ എന്നതാണ് പുള്ളിയുടെ ചോദ്യം.

ഇവിടെ രണ്ടുകാര്യം.. മഹാഭാരതം എന്നത് ഒരു ഇതിഹാസകാവ്യമാണ്. അതിനെ മറ്റൊരു വീക്ഷണകോണിൽ സമീപിക്കുന്നതും സൃഷ്ടിപരമാണ്. അതിനെ ഇത്തരത്തിൽ ചോദ്യം ചെയ്യാനുള്ള അധികാരം ആർക്കും തീറെഴുതി കൊടുത്തിട്ടില്ലെന്നതു തന്നെയാണ് മഹാഭാരതത്തിന്റെയും രാമായണത്തിന്റെയും ഏറ്റവും വലിയ പ്രത്യേകത. ഇവിടെ താരതമ്യം ചെയ്യേണ്ടത് ഗ്രീക്ക് ഇതിഹാസങ്ങളുമായാണ്.(ഇലിയഡ്, ഒഡിസി).അല്ലാതെ ഖുറാനും ബൈബിളുമായിട്ടല്ല.

ഗ്രീക്ക് ഇതിഹാസ കാവ്യങ്ങളെ ആധാരമാക്കി എത്ര സിനിമകൾ..എത്ര പുസ്തകങ്ങൾ ഇറങ്ങി….ആരുടെയെങ്കിലും കുരു പൊട്ടിയോ… അതുകൊണ്ട് മഹാഭാരത്തെ ബൈബിളും ഖുറാനുമായി താരതമ്യം ചെയ്യുന്ന തട്ടിപ്പ് പരിപാടി നിർത്തണം..

വൻകിട കമ്പനികളിലെ മൂന്നു തരം ജീവനക്കാർ.

1 മിസ്റ്റർ വിധേയൻ/വിധേയ:.. ഇയാൾ റേറ്റിങിനെ കുറിച്ചോ ഇംക്രിമെന്റിനോ കുറിച്ചോ ആശങ്കപ്പെടുന്നില്ല. ഇയാൾ കൊടുക്കുന്ന പണി ചെയ്യും. കിട്ടുന്ന ശമ്പളവും ഇംക്രിമെന്റും കൈപറ്റും. മിണ്ടാതെ പണിയെടുത്ത് ജീവിയ്ക്കും. ഇത്തരം വിധേയന്മാരായ ജോലിക്കാർക്ക് ഒരു കോർപ്പറേറ്റ് സംവിധാനത്തിൽ പിടിച്ചു നിൽക്കാം. സാമ്പത്തികമായി വലിയ വളർച്ചയൊന്നും കാണില്ല. പക്ഷേ, ജോലിക്ക് യാതൊരു ഭീഷണിയും കാണില്ല.അങ്ങനെ ജീവിച്ചു പോകാം. പരാതിയും കാണില്ല.

2 മണിയടി വീരൻ/വീരത്തി: രണ്ടാമത്തെ ചില വിഭാഗക്കാരുണ്ട്. ഇവർ എപ്പോഴും മാനേജരെ അല്ലെങ്കിൽ ടീം ലീഡിന്റെ സ്തുതിപാഠകരായിരിക്കും. മാനേജർ എന്ത് അറുബോറൻ സംഗതി പറഞ്ഞാലും അത് കേട്ട് ചാടി ചാടി ചിരിക്കും. ഇവർക്ക് നല്ല ഇംക്രിമെന്റ് കിട്ടും. കാര്യമായ ജോലിയും കാണില്ല..പെട്ടെന്ന് പ്രമോഷനും കിട്ടും. മാനേജർ ഉള്ളിടത്തോളം കാലം ജോലിക്ക് ഭീഷണിയും കാണില്ല. പക്ഷേ, കമ്പനി ഇത്തരക്കാരെ മോണിറ്റർ ചെയ്യുന്നുണ്ടാകും. ആ മാനേജരെ വലിച്ചെറിയുന്ന കൂട്ടത്തിൽ ഈ കൂട്ടരെയും വലിച്ചെറിയും..കഴിവും സ്വന്തം ലീഡിനെ പുകഴ്ത്താനും കഴിയുന്ന ഇത്തരം വീരന്മാരെ സൂക്ഷിക്കണം.

3 റിബൽ മാൻ അല്ലെ റിബൽ വുമൻ-. തുടർച്ചയായി വ്യവസ്ഥിതിയെ ചോദ്യം ചെയ്തു കൊണ്ടിരിക്കും. മാനേജർ പൊട്ടത്തരം പറഞ്ഞാൽ അപ്പോ വിളിച്ചു പറയും. വാക്കു തർക്കത്തിലേർപ്പെടും.. ഭീഷണിയ്ക്ക് മുന്നിലൊന്നും ഇവർ വീഴില്ല. കഠിനപ്രയത്നം ചെയ്യും. ഇംക്രിമെന്റ് വേണ്ടത്ര കിട്ടിയില്ലെങ്കിൽ അതിനു ബഹളം വെയ്ക്കും. താരതമ്യം ചെയ്യും. . തുടർച്ചയായി രാജി ഭീഷണി മുഴക്കും. ചിലപ്പോൾ രാജിവെച്ച് പോവുകയും ചെയ്യും. എന്നാൽ പുതിയിടത്തും ഇയാൾ ഇതേ ജോലി തന്നെ ആവർത്തിക്കും. കാരണം കമ്പനി മാറുന്നുവെന്നതുകൊണ്ട് ടാർജറ്റും പ്രഷറും പക്ഷപാതവും ഇല്ലാതാകുന്നില്ല. ഈ ഗ്രൂപ്പിൽ പെട്ടവർ ചിലപ്പോൾ കമ്പനികൾ ചാടി ചാടി ഗതികിട്ടാതെ അങ്ങനെ ജീവിക്കും. അല്ലെങ്കിൽ പതുക്കെ ഒന്നാം ഗ്രൂപ്പിലേക്കോ രണ്ടാം ഗ്രൂപ്പിലേക്കോ മാറും.. സ്ഥിരം അസംതൃപ്തരാകും ഇവർ… ശ്രദ്ധിക്കേണ്ട കാര്യം: റിബലായി നിൽക്കുന്നവരെ കമ്പനി ചിലപ്പോൾ നിങ്ങൾ പറയുന്ന നല്ല കാര്യങ്ങൾ തിരിച്ചറിയാനുള്ള ടീം ലീഡോ ടോപ്പ് മാനേജ്മെന്റോ വേണം.എങ്കിൽ മാത്രം.. അല്ലെങ്കിൽ കണ്ണിലെ കരടായി മാറും.. രണ്ടു കൂട്ടരും നിങ്ങളുടെ ഫ്രീക്വൻസിയിൽ നിൽക്കുന്നില്ലെന്ന് കണ്ടാൽ റിബലിനേക്കാളും നല്ലത് ഒന്നും രണ്ടും മാർഗ്ഗങ്ങളാണ്..
ഇതിൽ തീർച്ചയായും ഞാനൊക്കെ കുറെയെങ്കിലും മാച്ചാവുക മൂന്നാം ഗ്രൂപ്പിലാണ് പക്ഷേ, പൈസയ്ക്ക് വേണ്ടി ഞാനൊരിക്കലും കമ്പനിയിൽ സംസാരിക്കാറില്ല.. സിസ്റ്റത്തിലെ പ്രശ്നങ്ങളെ കുറിച്ചാണ് സംസാരിക്കാറുള്ളത്…. നിങ്ങൾ ഏത് ഗ്രൂപ്പിലാണ് ടീംസ്..

‘മാധ്യമ ജീവികൾ’, അത് എത്രതരം?

1 ലോക്കൽ വാർത്തകളും ചരമപേജും പ്രസ് ക്ലബ്ബും പ്രസ് മീറ്റുമായി ഉരുണ്ട് പോകുന്നവർ. ഇവർക്ക് പോളിസിപരമായ പ്രശ്നങ്ങളൊന്നും ഇല്ല. ഇവരുടെ ഏറ്റവും വലിയ ക്രിയേറ്റിവിറ്റി സ്വന്തം ഗ്രൂപ്പിന്റെ തന്നെ പിരിയോഡിക്കൽസിലേക്കും സപ്ലിമെന്റിലേക്കും ആർട്ടിക്കിൾ എഴുതുകയെന്നതാണ്. വലിയ വലിയ കാര്യങ്ങളിൽ ഇവർക്ക് താത്പര്യം കാണില്ല. വലിയ ആദർശം പറഞ്ഞു വരില്ല. പിന്നെ ഇനി ആദർശം പറഞ്ഞാലും വലിയ കുഴപ്പമില്ല. കാരണം അവർക്ക് അത്തരം വലിയ വലിയ കാര്യങ്ങളിൽ ഇടപെടേണ്ട സാഹചര്യം കുറവായിരിക്കും.

2 മാനേജ്മെന്റുമായി ഒട്ടി ജീവിക്കുന്ന ചിലർ. സ്പെഷ്യൽ സ്റ്റോറികളും സ്ഥാനങ്ങളും മാനേജ്മെന്റിന്റെ കാതു കടിച്ചു തിന്ന് വാങ്ങും. മാധ്യമപ്രവർത്തകർ എന്ന നിലയിൽ പൊതു സമൂഹം ശ്രദ്ധിക്കും. വലിയ വലിയ കാര്യങ്ങളിൽ വലിയ വലിയ അഭിപ്രായം പറയും. പക്ഷേ, അടിസ്ഥാന പ്രവർത്തനം കുത്തിത്തിരിപ്പും കുതികാൽവെട്ടും മണിയടിയും. നിർഭാഗ്യവശാൽ ഇക്കൂട്ടരാണ് കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. എവിടെയും ഇവരുടെ ലക്ഷ്യം അധികാരമാണ്. പ്രസ് ക്ലബ്ബിലാണെങ്കിൽ പോലും. നല്ല കളിക്കാരാണിവർ. പേരിനും പ്രശസ്തിക്കുമായി ഇവർ എന്തും ചെയ്യും.

3 ആദർശത്തിന്റെ സൂക്കേടുള്ള അപൂർവം ചില ജന്മങ്ങളുണ്ട്. പണ്ട് കാലത്ത് ഇവരായിരുന്നു റോൾ മോഡൽസ്. എന്നാൽ ഇക്കാലത്ത് അവർ പണിക്ക് കൊള്ളാത്തവരാണെന്ന ലേബലാണുണ്ടാവുക.. വംശനാശം വന്നു കൊണ്ടിരിക്കുന്ന ഈ വിഭാഗം ഇന്ന് നവ മാധ്യമങ്ങളിൽ ഏറെ സജീവമാണ്. ഒരു സ്ഥാപനത്തിലും ഉറച്ചു നിൽക്കാത്ത ഇത്തരക്കാർക്ക് ഈഗോ വളരെ കൂടുതലായിരിക്കും. സിസ്റ്റവുമായി സമരസപ്പെട്ടു പോകുന്ന ഒരു മനസ്സായിരിക്കില്ല ഇവരുടെത്. മാനേജ്മെന്റിന്റെ കണ്ണിലെ കരടും ടെർമിനേറ്റ് ചെയ്യാൻ കമ്പനി ആഗ്രഹിക്കുന്നവരുടെ ലിസ്റ്റിലെ മുൻനിരക്കാരും ആയിരിക്കും. ചിലരൊക്കെ സ്വന്തം ബ്ലോഗുകളും പോർട്ടലുകളുമായി കഴപ്പ് തീർക്കുന്നു.

എന്നാൽ രസകരമായ കാര്യം. ഈ മൂന്നാം വിഭാഗമല്ല മംഗളം വിഷയത്തിൽ ഏറെ ഉറഞ്ഞു തുള്ളിയത്.

ഇന്നത്തെ മാധ്യമ അന്തരീക്ഷത്തിൽ അന്നത്തെ മാധ്യമ സങ്കൽപ്പവുമായി ചിലർ…

 
എഡിറ്റർ എല്ലാമെല്ലാമായിരുന്ന കാലമുണ്ടായിരുന്നു. കരിയറിന്റെ തുടക്കകാലത്തും ഞാൻ എഡിറ്റോറിയലിന്റെ പവർ തിരിച്ചറിഞ്ഞിരുന്നു.
എന്നാൽ മത്സരവും അമിത വാണിജ്യവത്കരണവും ഈ കൺട്രോൾ സെയിൽസ് ടീമിന്റെ കൈയിലേക്കും അതിലൂടെ മാനേജ്മെന്റിന്റെ കൈകളിലേക്കുമെത്തിയത് അനുഭവിച്ച് അറിഞ്ഞവരാണ് നമ്മൾ.
 
വാർത്താ മൂല്യത്തിൽ വിയോജിപ്പ്
മംഗളം വാർത്തയോട് സാങ്കേതികപരമായി ഒരു യോജിപ്പുമില്ല. അതേ സമയം ആ വാർത്ത കൊടുത്തതി്ന‍റെ പേരിൽ മംഗളത്തിനെ കല്ലെറിയുന്ന മാധ്യമപ്രവർത്തകരോട് യോജിക്കാനാകില്ല. ഒരു മാധ്യമപ്രവർത്തകന് ഇത്തരം വാർത്തകളിൽ എത്രമാത്രം ഇടപെടാൻ പറ്റും എന്നത് അതിനുള്ളിൽ ജോലി ചെയ്യുന്നവർക്ക് അറിയാം. ആകെ ചെയ്യാവുന്നത്..എങ്ങനെ അവതരിപ്പിക്കണം എന്ന കാര്യം മാത്രമാണ്.. പറ്റാത്തത് ചെയ്യാൻ നിൽക്കരുത് എന്നു പറയാൻ പറ്റിയ സാഹചര്യമാണോ ഇന്ന് മാധ്യമമേഖലയിൽ നിലനിൽക്കുന്നത്. പട്ടിണിയായി പോകും മക്കളെ.
 
മൂലധന താത്പര്യങ്ങൾ
മാനേജ്മെന്റോ സെയിൽസ് ടീമോ കൊടുക്കാൻ തീരുമാനിച്ച വാർത്ത ആദർശത്തിന് വിരുദ്ധമായതുകൊണ്ട് നിങ്ങൾക്ക് കൊടുക്കാതിരിക്കാനാകില്ല. അതുപോലെ അവരുടെ താത്പര്യം കൊണ്ട് കൊടുക്കണ്ട എന്നു പറഞ്ഞ വാർത്ത കൊടുത്താലുള്ള സമ്മർദ്ദം എത്രമാത്രമായിരിക്കുമെന്ന് വൻകിട മീഡിയാ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്ക് അറിയാം. വാർത്ത അവതരിപ്പിച്ചവരെ പോലും തെറി വിളിച്ചു കൊണ്ട് ചില ആദർശക്കുട്ടന്മാർ ഇറങ്ങിയിട്ടുണ്ട്. അത്രയ്ക്ക് വേണോ.. നാട്ടുകാർ കല്ലെറിയട്ടെ.. അവർക്ക് അതിന് അവകാശമുണ്ട്. കാരണം നമ്മൾ ഈ ചെയ്യുന്നതെല്ലാം അത്ര ശരിയല്ലെന്ന് നമുക്ക് തന്നെ അറിയാം.
 
ചാരിത്രപ്രസംഗം നടത്താൻ  എളുപ്പം
പക്ഷേ, ഇത്തരം ഒരു ഓഡിയോ കിട്ടിയാൽ, അതിലെ ശബ്ദം കൃത്യമാണെന്ന് ബോധ്യമുണ്ടെങ്കിൽ(സോഴ്സ് കാണുമല്ലോ), ഇന്നത്തെ എത്ര മുഖ്യധാരാ മാധ്യമങ്ങൾ അത് കൊടുക്കാതിരിക്കും. പരാതിക്കാരിയുണ്ടോ എന്നതല്ല നമ്മുടെ വിഷയം, ശബ്ദം ഉണ്ടോ, ഓഡിയോ ഉണ്ടോ എന്നതാണ് ..കിട്ടിയ സാധനം മാന്യമായി അവരെ അറിയിക്കുന്നത് കമേഴ്സ്യൽ ആംഗിളിൽ(ഇന്നത്തെ) നമ്മുടെ കടമയാണ്. മാനേജ്മെന്റ് സമ്മതിക്കുകയാണെങ്കിലോ നിർദ്ദേശിക്കുകയാണെങ്കിലോ സാങ്കേതികമായി വിയോജിക്കുന്ന ഈ വാർത്ത ലീഡാക്കേണ്ടി വരും. അതിനെ പരമാവധി മുതലാക്കുകയും ചെയ്യും. വെയിലുള്ളപ്പോൾ വൈക്കോൽ ഉണക്കുമെന്ന് ചുരുക്കം. ഇവിടെ നല്ല കച്ചവടക്കാരനാകാനേ ഇന്നത്തെ മാധ്യമപ്രവർത്തകന് പറ്റൂ.
എ‍ഡിറ്റർ സുകുമാർ അഴിക്കോട് എന്നിട്ടും.
ഇന്ത്യാ വിഷനിലൂടെ രജീനയുടെ വെളിപ്പെടുത്തൽ. വർത്തമാനം മാനേജ്മെന്റ് ആ വാർത്ത കൊടുക്കരുതെന്ന് നിർദ്ദേശിക്കുന്നു. ചാനലുകളെല്ലാം കുഞ്ഞാലിക്കുട്ടിക്കെതിരേയുള്ള ആ വാർത്ത ആഘോഷിക്കുമ്പോൾ..ഞങ്ങൾ നോക്കിയിരിക്കുന്നു. ഈ വാർത്തയിൽ പറയുന്ന ആരോപണങ്ങൾ തെറ്റാണെന്ന കുഞ്ഞാലിക്കുട്ടിയുടെ  പ്രസ്താവനയെങ്കിലും കൊടുക്കണമെന്ന് ഞങ്ങൾ.. പക്ഷേ, ഒന്നും ചെയ്യാനായില്ല. പിറ്റേ ദിവസം ചന്ദ്രികയിൽ പോലും കുഞ്ഞാലിക്കുട്ടിയുടെ പ്രസ്താവനയുണ്ടായിരുന്നു. പറഞ്ഞു വരുന്നത് സംഗതികൾ ഇപ്പോൾ പത്രപ്രവർത്തകരുടെ കൈയിലല്ലെന്നും..അവർ വെറും ഉപകരണങ്ങൾ മാത്രമാണെന്നും.. ചെയ്യാൻ ഏൽപ്പിച്ച ജോലി നന്നായി ചെയ്യുക മാത്രമാണ് അവരുടെ ധർമമെന്നു ചിന്തിക്കുന്നവരാണ് ഭൂരിഭാഗമെന്നും പറയുക മാത്രം ചെയ്യുന്നു.  കടുത്ത ജീവിത പ്രതിസന്ധിക്കിടയിലും ഇത്തരം മാനേജ്മെന്റ് നിലപാടുകൾക്കെതിരേ മുട്ടുമടക്കാതിരിക്കുകയും ജോലിയില്ലാതെ തെണ്ടി നടക്കുകയും ചെയ്യുന്നവരെ ആരാധനയോടു കൂടിയേ നോക്കൂ.. കാരണം നമുക്ക് ഉറപ്പുള്ള ശരി ചെയ്യുന്നവരാണവർ..
 
വാൽക്കഷണം: പുറത്തുനിന്നുള്ളവർക്ക് ഈ ഫീലിങ് മനസ്സിലാകില്ല. സംഘടനാ മാധ്യമങ്ങളെ ഇതിൽ നിന്നും മാറ്റി നിർത്താം. അവർക്ക് ആദർശം കാത്തുസൂക്ഷിക്കാൻ സംഘടന പണം തന്നോളും.

Digital Story Teller

Exit mobile version