വിക്കിലീക്‌സിനെ കൊന്നു, ചാരത്തില്‍ നിന്ന് വീണ്ടും

അമേരിക്കന്‍ ഭരണകൂടത്തിന്റെ ഉറക്കം കെടുത്തുന്ന വിക്കിലീക്‌സ് വെബ്‌സൈറ്റ് തകര്‍ന്നു. എന്നാല്‍ wikileaks.org എന്ന ഡൊമെയ്ന്‍ ഡൗണ്‍ ആയി മണിക്കൂറുകള്‍ക്കുള്ളില്‍ wikileaks.ch എന്ന സൈറ്റുമായി ജൂലിയന്‍ അസാന്‍ജ്‌ ഫീനിക്‌സ് പക്ഷിയെ പോലെ ഉയര്‍ത്തെഴുന്നേറ്റു. wikileaks.org എന്ന ഡൊമെയ്ന്‍ തകര്‍ക്കുന്നതിനുവേണ്ടി വ്യാപകമായ ശ്രമങ്ങള്‍ നടന്നതിനെ തുടര്‍ന്ന് സേവനദാതാവായ everydns.net ഡൊമെയ്ന്‍ ഓഫ്‌ലൈനിലേക്ക് മാറ്റുകയായിരുന്നു. മള്‍ട്ടിപ്പിള്‍ ഡിസ്ട്രിബ്യൂട്ടഡ് ഡിനൈല്‍ സര്‍വീസ്(ഡി.ഡി.ഒ.എസ്) അറ്റാക്കിനുവിധേയമായതാണ് ഇത്തരമൊരു കടുത്ത തീരുമാനത്തിലേക്ക് നയിച്ചതെന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. വിക്കിലീക്‌സിനെ ഓഫ്‌ലൈനിലേക്ക് മാറ്റിയില്ലെങ്കില്‍ ഞങ്ങളുടെ മറ്റു ഡൊമെയ്‌നുകളുടെ പ്രവര്‍ത്തനം താറുമാറാകുമെന്ന അവസ്ഥവരെയെത്തി-എവരി ഡി.എന്‍.എസ് തുടര്‍ന്നു.
എന്നാല്‍ ഇത് അമേരിക്കന്‍ ഭരണകൂടത്തിന്റെ കടുത്ത സമ്മര്‍ദ്ദത്തെ തുടര്‍ന്നാണെന്ന ആരോപണം ശക്തമായിട്ടുണ്ട്. കഴിഞ്ഞ ദിവസം വിക്കിലീക്‌സിനെ ഹോസ്റ്റ് ചെയ്യുന്നതിന് അമേരിക്കയിലെ പ്രമുഖ കമ്പനിയായ ആമസോണ്‍ വിസമ്മതിച്ചിരുന്നു. ഇപ്പോള്‍ സ്വീഡനിലും ഫ്രാന്‍സിലുമായാണ് സൈറ്റ് ഹോസ്റ്റ് ചെയ്തിട്ടുള്ളത്. .ch സ്വിറ്റ്‌സര്‍ലന്റ് ഡൊമെയ്‌നാണ്. ഇപ്പോള്‍ വിക്കിലീക്‌സ്. സി.എച്ച് എന്ന ഡൊമെയ്ന്‍ ടൈപ്പ് ചെയ്താല്‍ 213.251.145.96 എന്ന ഐ.പിയിലേക്കാണ് പോവുന്നത്.

Posted in Uncategorized

സെന്‍സെക്‌സിന്റെ ആഴ്ചയിലെ നേട്ടം 831 പോയിന്റ്

മുംബൈ: തുടര്‍ച്ചയായി നാലുദിവസം ലാഭത്തില്‍ ക്ലോസ് ചെയ്ത ഇന്ത്യന്‍ ഓഹരി വിപണി ഇന്ന് നേരിയ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. ആഴ്ചയിലെ മൊത്തം പ്രകടനം വിലയിരുത്തുകയാണെങ്കില്‍ സെന്‍സെക്‌സ് 831 പോയിന്റും നിഫ്റ്റി 241 പോയിന്റും വര്‍ധിച്ചു. ഇന്ന് മുംബൈ ഓഹരി സൂചിക 25.77 പോയിന്റിന്റെയും നിഫ്റ്റി 18.90 പോയിന്റിന്റെയും നഷ്ടമാണ് രേഖപ്പെടുത്തിയത്.
സ്‌ട്രെയ്റ്റ് ടൈംസ്, ഹാങ്‌സെങ്, ഷാങ്ഗായി, യൂറോപ്പ്യന്‍ മാര്‍ക്കറ്റുകളില്‍ ചുവപ്പ് കത്തിയതും നിഫ്റ്റി 6000നു മുകളിലേക്കുയരുന്നതിന് കടുത്ത പ്രതിരോധത്തെ നേരിടുന്നതുമാണ് ഇന്ന് വിപണിയെ ആട്ടിയുലച്ചത്. കൂടാതെ അമേരിക്കയുടെ നവംബറിലെ നോണ്‍ ഫാം പേറോള്‍ പുറത്തുവരുന്നതിനെ കുറിച്ചുള്ള ആശങ്കയും കച്ചവടത്തെ സ്വാധീനിച്ചു.5750-6000 ലെവലില്‍ നിഫ്റ്റി സ്ഥിരത കാണിക്കുന്നതുകൊണ്ട് ഇതില്‍ ആശങ്കപ്പെടാനൊന്നുമില്ല.
റിയാലിറ്റി ഓഹരികള്‍ ഈയാഴ്ച ഗംഭീരതിരിച്ചുവരവാണ് നടത്തിയത്. 7,59 ശതമാനം വര്‍ധനവ് നേടിയെങ്കിലും ഇന്നു മാത്രം 4.29 ന്റെ ഇടിവുണ്ടായി. അതേ സമയം ഇന്ന് മെറ്റല്‍,ബാങ്കിങ്, ഗ്യാസ് മേഖലയ്ക്ക് ഇന്നു കാര്യമായ നേട്ടമുണ്ടാക്കാനായില്ല. ഐ.ടി ഓഹരികള്‍ 0.66 ശതമാനം വര്‍ധനവ് സ്വന്തമാക്കി.
ഡിബി റിയാലിറ്റിയെ കൂടാതെ എന്‍.എം.ഡി.സി ലിമിറ്റഡ്, ഹീറോ ഹോണ്ട മോട്ടോര്‍സ്, ശ്രീ രേണുകാ ഷുഗേര്‍സ്, ജെറ്റ് എയര്‍വെയ്‌സ് ഓഹരികളും ഇന്നു നിലമെച്ചപ്പെടുത്തി. ഏറ്റവും കൂടുതല്‍ നഷ്ടം നേരിട്ടത് ലൈറ്റ് എന്‍ജിനിയറിങ് കാപിറ്റല്‍ ഗൂഡ്‌സ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വെല്‍സ്പണ്‍ കോര്‍പ്പറേഷനാണ്. ഒറ്റ ദിവസം കൊണ്ട് 26.98 ശതമാനം(59.20) നഷ്ടമാണുണ്ടായത്. ചില മിഡ്കാപ് കമ്പനികളും സ്റ്റോക്ക് മാര്‍ക്കറ്റ് ഓപറേറ്റേഴ്‌സും ചേര്‍ന്നുള്ള അവിശുദ്ധകൂട്ടുകെട്ടിനെ തുടര്‍ന്ന് വെല്‍സ്പണ്‍, ackruti city, murli industries, ബ്രഷ്മാന്‍ ഇന്ത്യ തുടങ്ങിയ കമ്പനികളുടെ ഓഹരി വില്‍പ്പനയ്ക്ക് സെബി നിയന്ത്രമേര്‍പ്പെടുത്തിയിരുന്നു.
വീഡിയോകോണ്‍ ഇന്‍ഡസ്ട്രീസ്, ഇന്ത്യ ബുള്‍ റിയല്‍ എസ്‌റ്റേറ്റ്, ജെയ്പീ ഇന്‍ഫ്രാടെക്, പുഞ്ച് ല്യോയ്ഡ് കമ്പനികളും ഇന്നു നഷ്ടത്തിലാണ് കച്ചവടം നിര്‍ത്തിയത്.
വാങ്ങാവുന്ന ഓഹരികള്‍:
Navin Fluorine International Ltd ഈ ഓഹരി ഇന്ന് 8.55 രൂപ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. 340 എന്ന ടാര്‍ജറ്റില്‍ വാങ്ങി സൂക്ഷിക്കാവുന്ന ഓഹരിയാണിത്. 52 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന വില 397.30 ആണ്. ഇന്നു തന്നെ 283.60 വരെ ഉയര്‍ന്നിരുന്നു. മാര്‍ച്ച് 2010ലെ ലാഭം 74.36 കോടിയായിരുന്നു. തൊട്ടുമുമ്പത്തെ വര്‍ഷം 45.29ഉം അതിനു മുമ്പ് 7.88ഉം ആയിരുന്നു.
ജെ.എം ഫിനാല്‍ഷ്യല്‍ ലിമിറ്റഡ്, ഭാരതി എയര്‍ടെല്‍, സെസാ ഗോവ, അര്‍ഷിയ ഇന്റര്‍നാഷണല്‍, ജെയിന്‍ ഇറിഗേഷന്‍,റിലയന്‍സ് കാപ്പിറ്റല്‍, ഡി വി ലാബറട്ടറീസ്, ഐ.ഡി.ബി.ഐ ബാങ്ക്, എ.സി.സി, സിപ്ല എന്നിവയും വാങ്ങാവുന്ന സമയമാണ്.

Posted in Uncategorized