എം.എല്‍എം കമ്പനികളുടെ ബാങ്കിടപാടുകള്‍ നിരീക്ഷിക്കുന്നു

എം.എല്‍.എം കമ്പനികള്‍ വന്‍കിട ബാങ്കുകളില്‍ എക്കൗണ്ടുകള്‍ തുറന്ന് കൊടുത്ത് വന്‍തോതില്‍ നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നത് സര്‍ക്കാര്‍ ഏജന്‍സികള്‍ അതീവഗൗരവത്തോടെയാണ് കാണുന്നതെന്ന് വ്യക്തമായി. ഒരു പ്രത്യേക എക്കൗണ്ടിലേക്ക് വന്‍തോതില്‍ പണം ഒഴുകിയെത്തുന്നതും പിന്നീട് അത് മറ്റു ചില എക്കൗണ്ടുകളിലേക്ക് വഴിമാറി ഒഴുകുന്നതും സ്ഥിരസംഭവമായി മാറിയിരിക്കുകയാണ്.
വന്‍ പലിശ അല്ലെങ്കില്‍ സാമ്പത്തികനേട്ടമാണ് ഇത്തരം നിക്ഷേപത്തിന് കമ്പനികള്‍ ഓഫര്‍ ചെയ്യുന്നത.് വന്‍തോതില്‍ ചെക് ലീഫുകള്‍ സ്വന്തമാക്കി പലിശയ്ക്കും മുതലിനും പോസ്റ്റ് ഡേറ്റഡ് ചെക്കുകള്‍ നല്‍കി നിക്ഷേപകരുടെ മനസ്സില്‍ കൃത്രിമമായ സുരക്ഷിതത്വം സൃഷ്ടിക്കുകയാണ് ഈ കമ്പനികളുടെ രീതി.
അന്താരാഷ്ട്ര എം.എല്‍.എം കമ്പനികളുടെ പേരിലോ അല്ലെങ്കില്‍ അതിനുസമാനമായ പേരിലോ സ്ഥാപനങ്ങള്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനികള്‍ ഉണ്ടാക്കിയാണ് തട്ടിപ്പ് തുടങ്ങുന്നത്. രജിസ്‌ട്രേഷനുള്ള കമ്പനി, അടിപൊളി ഓഫിസ് സെറ്റ്അപ് എന്നിവയെല്ലാം വിശ്വാസം ഊട്ടിയുറപ്പിക്കും.
ഇത്തരം കമ്പനികളുടെ പേരില്‍ വാങ്ങുന്ന പണം. പതുക്കെ വ്യക്തിഗത എക്കൗണ്ടിലേക്കോ അല്ലെങ്കില്‍ മറ്റൊരു അസോസിയേറ്റ് സ്ഥാപനത്തിന്റെ കറന്റ് എക്കൗണ്ടിലേക്കോ മാറ്റും. ചിലര്‍ കമ്പനിയില്‍ നിന്നു മാറിനിന്നു ഇത്തരം ബാങ്ക് എക്കൗണ്ടുകള്‍ മാത്രം ഓപറേറ്റ് ചെയ്യും. ഇത്തരത്തിലുള്ള 15 പ്രമുഖ കമ്പനികളെ കണ്ടെത്തി കഴിഞ്ഞു. 11 ബാങ്കുകളിലായി 35 എക്കൗണ്ടുകളാണ് ഈ കമ്പനികള്‍ ഓപറേറ്റ് ചെയ്യുന്നത്.. ഇത്രയധികം എക്കൗണ്ടിലേക്ക് ഫണ്ട് ഒഴുകുന്നതിനാല്‍ ഇതിന്റെ കണക്കുകള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സികള്‍ക്ക് പിടുത്തം കിട്ടില്ല. ഇനി ഒരു ഞെട്ടിക്കുന്ന കണക്കു പറയട്ടെ…ഇത്തരത്തിലുള്ള ഒരു കമ്പനി എക്കൗണ്ടില്‍ നിന്നും 130 കോടി രൂപയാണ് 16 മാസം കൊണ്ട് മറ്റൊരു എക്കൗണ്ടിലേക്ക് ഒഴുകിയത്. ഇതുമായി ബന്ധപ്പെട്ട് ഒരു കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
കമ്പനികളില്‍ ചേരുന്നതോടെ ഒരു ബാങ്ക് എക്കൗണ്ട് ഫ്രീയാണ് എന്നു ഓഫറുമായി രംഗത്തെത്തുന്നവരെ ശ്രദ്ധിക്കണമെന്ന് ചുരുക്കം. പിന്നെ പണത്തിന് അത്യാര്‍ത്തിയുള്ളവരാണ് പലപ്പോഴും ഇത്തരത്തില്‍ കബളിപ്പിക്കപ്പെടുന്നത്. ശ്രദ്ധിക്കേണ്ട കാര്യം വിയര്‍പ്പൊഴുകാതെ കിട്ടുന്ന പണത്തിന് ഒരു പരിധിയുണ്ട്. അതിലധികം ആരെങ്കിലും ഓഫര്‍ ചെയ്യുന്നുണ്ടെങ്കില്‍ അത് ഒരു തട്ടിപ്പിലേക്കുള്ള ടിക്കറ്റാണെന്ന് തിരിച്ചറിയാന്‍ സാധിക്കണം.

Posted in Uncategorized

നേട്ടങ്ങള്‍ നിലനിര്‍ത്താനായില്ല, സെന്‍സെക്‌സ് ഫ്ളാറ്റ്‌

മുംബൈ: തുടക്കത്തിലെ നേട്ടം അവസാന ഒരു മണിക്കൂറിലെ ലാഭമെടുക്കലില്‍ കുത്തിയൊലിച്ചുപോയപ്പോള്‍ വിപണിയുടെ ക്ലോസിങ് ഫ് ളാറ്റ്‌. ഏഷ്യന്‍ വിപണികളെല്ലാം തന്നെ താരതമ്യേന മെച്ചപ്പെട്ട പ്രകടനം കാഴ്ചവച്ചതിനെ തുടര്‍ന്ന് ഇന്ത്യന്‍മാര്‍ക്കറ്റിന്റെയും നിയന്ത്രണം രാവിലെ തന്നെ കാളക്കൂറ്റന്മാര്‍ ഏറ്റെടുത്തിരുന്നു. എന്നാല്‍ യൂറോപ്യന്‍ വിപണിയില്‍ നെഗറ്റീവ് സ്വഭാവം ശക്തമായതിനെ തുടര്‍ന്ന് ഉച്ചയ്ക്കുശേഷം വിറ്റൊഴിവാക്കല്‍ വര്‍ധിച്ചതോടെ സൂചികകള്‍ താഴേക്കിറങ്ങാന്‍ തുടങ്ങി.
75 പോയിന്റ് നേട്ടത്തില്‍ വില്‍പ്പന ആരംഭിച്ച സെന്‍സെക്‌സ് ഉച്ചയ്ക്കുമുമ്പ് 20217.86 പോയിന്റുവരെ ഉയര്‍ന്നെങ്കിലും ക്ലോസ് ചെയ്യുമ്പോഴേക്കും 19981.31 പോയിന്റിലെത്തി. അതേ സമയനം നിഫ്റ്റി 6069.45 പോയി 0.55 പോയിന്റ് നഷ്ടത്തില്‍ 5992.25ലാണ് വില്‍പ്പന അവസാനിപ്പിച്ചത്.
മെറ്റല്‍ ഓഹരികള്‍ ദിവസം മുഴുവന്‍ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. പക്ഷേ, ഉച്ചയ്ക്കുശേഷമുള്ള വില്‍പ്പന തിരക്കില്‍ ബാങ്കിങ്, പൊതുമേഖലാ, എഫ്.എം.സി.ജി, റിയാലിറ്റി, കണ്‍സ്യൂമര്‍ ഓഹരികള്‍ക്ക് വന്‍തിരിച്ചടി നേരിട്ടു. റിയോ ടിന്റോ ഗ്രൂപ്പിന്റെ ടേക്ക് ഓവര്‍ പ്രൊപ്പോസല്‍ ടാറ്റാ സ്റ്റീല്‍ ഓഹരികളുടെ മൂല്യത്തില്‍ 3.4 ശതമാനം വര്‍ധനവ് നല്‍കി.
കഴിഞ്ഞ കുറെ ദിവസമായി നഷ്ടത്തെ നേരിടുന്ന വെല്‍സ്പണ്‍ കോര്‍പാണ് ഇന്ന് ഏറ്റവുമധികം ലാഭമുണ്ടാക്കിയത്. ജെ.എസ്.ഡബ്ല്യു, ഹാവെല്‍സ് ഇന്ത്യ, സ്റ്റെര്‍ലൈറ്റ് ഇന്‍ഡസ് എന്നീ കമ്പനികളും നേട്ടക്കാരുടെ പട്ടികയില്‍ മുന്നിലെത്തി. കനറാ ബാങ്ക്, കോര്‍പ്പറേഷന്‍ ബാങ്ക്, ജെയ്പീ ഇന്‍ഫ്രാടെക്, ബാങ്ക് ഓഫ് ഇന്ത്യ, ഒറിയന്റല്‍ ബാങ്ക് ഓഹരികള്‍ക്ക് ഇന്നു കാര്യമായ ക്ഷീണം പറ്റി.
നിര്‍ണായകമായ സപ്പോര്‍ട്ടിങ് ലെവലിനു താഴെ വിപണി ക്ലോസ് ചെയ്തത് അല്‍പ്പം ഗൗരവത്തോടെയാണ് നിക്ഷേപകര്‍ കാണുന്നത്. പക്ഷേ, അവസാനമിനിറ്റില്‍ നഷ്ടം നികത്താന്‍ നടത്തിയ ശ്രമങ്ങളിലാണ് അവരുടെ പ്രതീക്ഷ. വിപണിയില്‍ വരുന്ന കുറച്ചുദിവസം കൂടി പെട്ടെന്നുള്ള ഉയര്‍ച്ച,താഴ്ചകള്‍ ഉണ്ടാവും. പക്ഷേ, ഈ മാസം പകുതിയോടെ വിപണി ബുള്ളിഷ് ട്രെന്‍ഡിലേക്ക് തിരിച്ചുവരുമെന്നാണ് കരുതുന്നത്- എയ്ഞ്ചല്‍ ബ്രോക്കിങിലെ ശാര്‍ദുല്‍ കുല്‍ക്കര്‍ണി അഭിപ്രായപ്പെട്ടു.
നിഫ്റ്റി കുറച്ചുകാലം കൂടി 5900-6100 റേഞ്ചില്‍ കളിയ്ക്കാനുള്ള സാധ്യതയുണ്ട്-ക്വാന്റ് റിസര്‍ച്ചിലെ ആനന്ദ് അറിയിച്ചു.
ബാങ്കിങ് മേഖലയിലെ തകര്‍ച്ച വാങ്ങാനുള്ള ഒരവസരമായി കരുതണം- ജെ വി കാപ്പിറ്റലിന്റെ അഷിത് സൂരി നിര്‍ദ്ദേശിച്ചു.
വാങ്ങാവുന്ന ഓഹരികള്‍: ടാറ്റാ മോട്ടോഴ്‌സ്, ത്രിവേണി എന്‍ജിനീയറിങ്, പൊളാരിസ് സോഫ്റ്റ്‌വെയര്‍, എച്ച്.യു.എല്‍, സിപ്ല, അപോളോ ടയേഴ്‌സ്, സി.ഇ.എ.ടി, അരേവ ടി ആന്റ് ഡി, നവിന്‍ ഫ്‌ളോറിന

Posted in Uncategorized