197 FIIകള്‍ക്കും 342 സബ് എക്കൗണ്ടുകള്‍ക്കും സെബിയുടെ വിലക്ക്


മുംബൈ: ഇടപാടുകളില്‍ സുതാര്യത പ്രകടിപ്പിക്കാത്തതിനാല്‍ HSBC, Deutsche Bank and Standard Chartered അടക്കം 197 വിദേശനിക്ഷേപ സ്ഥാപനങ്ങളെയും 342 സബ് എക്കൗണ്ടുകളെയും പുതിയ ഓഹരികള്‍ വാങ്ങുന്നതില്‍ നിന്ന് സെബി വിലക്കി.
കമ്പനികളുടെ ഹോള്‍ഡിങ് ഓഹരികളെ കുറിച്ച് വ്യക്തമായ റിപോര്‍ട്ട് നല്‍കാത്ത foreign institutional investors(FII) ഒക്ടോബര്‍ ഒന്നുമുതല്‍ പുതിയ ഓഹരികള്‍ വാങ്ങാന്‍ പാടില്ല-സെബി ഉത്തരവില്‍ വ്യക്തമാക്കി.
പ്രൊട്ടക്ടഡ് സെല്‍ കമ്പനി(പി.സി.സി), സെഗ്രഗേറ്റഡ് പോര്‍ട്ട് ഫോളിയോ കമ്പനി(എസ്.പി.സി), മള്‍ട്ടി ക്ലാസ് ഷെയര്‍ വെഹിക്കില്‍(എം.സി.വി) എന്നിവയില്‍ ഏതിലാണ് സ്ഥാപനങ്ങള്‍ ഉള്‍പ്പെടുന്നതെന്ന് വ്യക്തമാക്കാന്‍ സെബി നല്‍കിയ അന്ത്യശാസനം ഇന്നലെ അവസാനിച്ചിരുന്നു. ഇന്ത്യയില്‍ നിന്നുള്ള പണം തന്നെ വിദേശ സ്ഥാപനങ്ങളിലൂടെ വിപണിയിലെത്തുന്നതിനെ നിയന്ത്രിക്കുയാണ് ഇതുകൊണ്ട് സെബി ലക്ഷ്യമിടുന്നത്.

സെന്‍സെക്‌സ് അഞ്ചാഴ്ചക്കുള്ളില്‍ 2447 പോയിന്റ് ഉയര്‍ന്നു

മുംബൈ: വിദേശ നിക്ഷേപത്തിന്റെ തടസ്സമില്ലാത്ത ഒഴുക്കിന്റെ കരുത്തില്‍ മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് അഞ്ചാഴ്ച കൊണ്ട് 2447 പോയിന്റും നിഫ്റ്റി 734.7 പോയിന്റും സ്വന്തമാക്കി മുന്നേറുന്നു. ഇന്ന് സെന്‍സെക്‌സ് 375.92 പോയിന്റിന്റെയും നിഫ്റ്റി 113.45 പോയിന്റിന്റെയും മികവോടെ യഥാക്രമം 20445.04ലും 6143.40ലും ക്ലോസ് ചെയ്തു. ഏറെ സമ്മര്‍ദ്ദങ്ങളുണ്ടാകുമെന്ന് പ്രതീക്ഷിച്ച 6100 ലെവല്‍ തകര്‍ത്തു നിഫ്റ്റി  മുന്നേറിയതും ഇന്‍ട്രാഡേയില്‍ 6150.00വരെ എത്താനായതും ശുഭസൂചകമായാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. പ്രധാനായും വിദേശ-ആഭ്യന്തര സ്ഥാപനങ്ങളാണ് വിപണിയിലേക്ക് പണമൊഴുക്കിയതെങ്കിലും സമഗ്ര മേഖലയിലും മുന്നേറ്റം പ്രകടമായി.
ആസന്നമായ ഒരു തകര്‍ച്ചയ്ക്കുവേണ്ടി കാത്തിരിക്കുകയെന്ന മാനസികാവസ്ഥയില്‍ നിന്നും നിക്ഷേപകരെ മാറ്റി ചിന്തിപ്പിക്കാന്‍ പോന്നതാണ് ഇന്നത്തെ വിപണി. ഇത്രയേറെ ഫണ്ട് വിപണിയിലേക്കെത്തിയ നിലയ്ക്ക് ഇനിയും അത് തുടരാനാണ് സാധ്യത. കാരണം ദീര്‍ഘകാല നിക്ഷേപതന്ത്രങ്ങളാണ് പല വിദേശ സ്ഥാപനങ്ങളും പയറ്റുന്നത്. അവര്‍ക്ക് ലാഭം കൊയ്‌തെടുക്കുന്നതിന് ഈ ബുള്ളിഷ് അവസ്ഥ തുടരേണ്ടത് അനിവാര്യമാണ്.
രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക പ്രാധാന്യമുള്ള അയോധ്യ വിധിയും വിപണിയുടെ മുന്നേറ്റത്തില്‍ ചെറുതല്ലാത്ത ഒരു പങ്കുവഹിച്ചു. അതേ സമയം ആഗോളവിപണിയിലെ ആശങ്കകള്‍ അകന്നുവെങ്കിലും വിപണി ഏതവസരത്തിലും 5 മുതല്‍ 7 വരെ ശതമാനം തിരുത്തലിന് വിധേയമാവുമെന്ന് ദിപന്‍ മേഹ്തയെ പോലുള്ള സാമ്പത്തിക വിദഗ്ധര്‍ ഇപ്പോഴും മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
ഇന്ന് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത് സ്റ്റീല്‍ അഥോറിറ്റി ഓഫ് ഇന്ത്യ, റാന്‍ബാക്‌സി ലാബ്‌സ്, മഹീന്ദ്ര ആന്റ് മഹീന്ദ്ര, ഭാരത് ഹെവി ഇലക്ട്രിക്കല്‍സ്, സുസ്‌ലോണ്‍ എനര്‍ജി തുടങ്ങിയ കമ്പനികളാണ്. എടുത്തുപറയാവുന്ന നഷ്ടം അധികം കമ്പനികള്‍ക്കും ഉണ്ടായില്ലെങ്കിലും ഹീറോ ഹോണ്ട, എച്ച്.ഡി.എഫ്.സി ബാങ്ക്, ഭാരതി എയര്‍ ടെല്‍ ഓഹരികളുടെ മൂല്യത്തില്‍ ചെറിയ ഇടിവുണ്ടായി.
വാങ്ങാവുന്ന ഓഹരികള്‍: അപ്പോളോ ടയേഴ്‌സ്, വോള്‍ട്ടാസ്, ഭാരതി എയര്‍ടെല്‍, ഡി.എല്‍.എഫ്, ആര്‍തി ഇന്‍ഡസ്ട്രീസ്, സത്യം കംപ്യൂട്ടേഴ്‌സ്, യൂനിടെക്, ടാറ്റാ കണ്‍സള്‍ട്ടന്‍സി, ഡി.സി.എം, ഭൂഷണ്‍ സ്റ്റീല്‍, സണ്‍ ടിവി, വോക്കാര്‍ഡ് ഫാര്‍മ, ദിവാന്‍ ഹൗസിങ്.

വിപ്ലവവുമായി ഗൂഗിള്‍ വീണ്ടുമെത്തുന്നു; JPEGനു പകരമായി WebP

ചിത്രങ്ങള്‍ക്ക് ഒരു ഗൂഗിള്‍ ഫോര്‍മാറ്റ് വരുന്നു. വെബ്പി. ഇന്നു വൈകുന്നേരം ഇതിന്റെ ഔദ്യോഗികപ്രഖ്യാപനം പുറത്തുവരുമെന്നാണ് cnet റിപ്പോര്‍ട്ട് ചെയ്യുന്നത്. ചെറിയ ഫയല്‍ സൈസ്, അതിവേഗ ലോഡിങ് എന്നിവയാണ് പുതിയ ഫോര്‍മാറ്റിന്റെ ഏറ്റവും വലിയ പ്രത്യേകത. ജെ.പി.ജിയുടെ ഗ്ലോസി സ്വഭാവം തന്നെ വെബ്പിയും കാണിക്കുമെങ്കിലും ഫയല്‍ സൈസ് 40 ശതമാനം കുറവായിരിക്കും. WebM എന്ന പേരില്‍ പുതിയ വീഡിയോ ഫോര്‍മാറ്റ് ഗൂഗിള്‍ നേരത്തെ പുറത്തുവിട്ടിരുന്നു.