ആടിയുലഞ്ഞ വിപണി ഒടുവില്‍ ലാഭത്തില്‍, ബാങ്കിങ് മേഖല ഇടിഞ്ഞു

മുംബൈ: ലാഭത്തിനും നഷ്ടത്തിനുമിടയില്‍ കരണം മറിഞ്ഞു കളിച്ച ഇന്ത്യന്‍ ഓഹരി വിപണി ഒടുവില്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 65.50 ഉയര്‍ന്ന് 19930.64ലും നിഫ്റ്റി 10.10 പോയിന്റ് വര്‍ധിച്ച് 5998.80ലുമാണ് വില്‍പ്പന അവസാനിപ്പിച്ചത്. മെറ്റല്‍, ഓട്ടോ സ്‌റ്റോക്കുകള്‍ മുന്നേറ്റം നടത്തിയപ്പോള്‍ ബാങ്കിങ്,ടെലികോം മേഖല കനത്ത തിരിച്ചടിയാണ് നേരിട്ടത്.
പണം വഴിവിട്ടുചെലവാക്കുന്നുവെന്ന പരാതിവ്യാപകമായതിനെ തുടര്‍ന്ന് മൈക്രോഫിനാന്‍സ് സ്ഥാപനങ്ങള്‍ക്ക് പണം കടം കൊടുക്കേണ്ടന്ന ബാങ്കുകളുടെ നിലപാട് എസ്.കെ.എസ് മൈക്രോഫിനാന്‍സിനെയാണ് ഏറ്റവും ഗുരുതരമായി ബാധിച്ചത്. ഇന്നു മാത്രം ഏകദേശം 20 പോയിന്റിന്റെ ഇടിവാണ് ഈ ഓഹരിക്കുണ്ടായത്. 2 ജി സ്‌പെക്ട്രം അനുവദിക്കുന്നതില്‍ ഗുരുതരമായ ക്രമക്കേടുണ്ടായതായി കണ്‍ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ റിപോര്‍ട്ട് ചെയ്തതാണ് ടെലികോം മേഖലയില്‍ സമ്മര്‍ദ്ദമുണ്ടാക്കിയത്. അതിനിടെ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് രാജിവയ്ക്കുമെന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയതോടെ വിപണി താഴേക്ക് പതിക്കാന്‍ തുടങ്ങി. 19615.51 വരെ താഴ്ന്ന വിപണി തിരിച്ചുകയറുകയായിരുന്നു. ജനതാപാര്‍ട്ടി പ്രസിഡന്റ് സുബ്രഹ്മണ്യം സ്വാമി ഫയല്‍ ചെയ്ത കേസില്‍ മുന്‍ ടെലികോം മന്ത്രി എ രാജക്കെതിരേ എന്തുകൊണ്ട് പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിച്ചില്ലെന്ന് സത്യവാങ്മൂലം നല്‍കാന്‍ പ്രധാമമന്ത്രി മന്‍മോഹന്‍സിങിനോട് സുപ്രിംകോടതി ആവശ്യപ്പെട്ടതായിരുന്നു കിംവദന്തി പരക്കാന്‍ കാരണമായത്. അഴിമതി നടന്നുവെന്ന് വ്യക്തമായിട്ടും കഴിഞ്ഞ 11 മാസം കേന്ദ്രസര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിക്കാത്തതിന് ശനിയാഴ്ചയ്ക്കകം വിശദീകരണം നല്‍കാനും രാജ്യത്തെ പരമോന്നത കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. കോടതി ഉത്തരവ് പുറത്തുവന്ന ഉടന്‍ തന്നെ റിലയന്‍സ് കമ്യൂണിക്കേഷന്‍, യൂനിടെക്, റിലയന്‍സ് കാപിറ്റല്‍ അടക്കമുള്ള ഓഹരികളുടെ വില താഴേക്കു വരാന്‍ തുടങ്ങിയിരുന്നു.
സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും ഇന്ന് നേട്ടമുണ്ടാക്കിയ ഓഹരി ഹീറോ ഹോണ്ട മോട്ടോഴ്‌സാണ്. 99.10 രൂപ വര്‍ധിച്ച് 1912.85ലാണ് ഹോണ്ട ഓഹരികള്‍ അവസാനം വിറ്റത്. ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, ഭൂഷണ്‍ സ്റ്റീല്‍, ജെറ്റ് എയര്‍വെയ്‌സ്, സിപ്ല, ടി.വി.എസ് മോട്ടോഴ്‌സ്, ഭാരതി എയര്‍ടെല്‍ കമ്പനികള്‍ക്കും ഇന്നു നല്ല ദിവസമായിരുന്നു. എസ്.കെ.എസ്, റിലയന്‍സ് ഓഹരികളെ കൂടാതെ ഡി ബി റിയാലിറ്റി, യൂനിടെക് കമ്പനികളും നഷ്ടക്കാരുടെ പട്ടികയുടെ മുന്‍പന്തിയില്‍ സ്ഥാനംപിടിച്ചു. ബാങ്കിങ്, റിയാലിറ്റി.ടെലികോം മേഖലയിലാണ് ഇന്ന് ഏറ്റവും കൂടുതല്‍ വിറ്റൊഴിക്കല്‍ നടന്നത്.
ആഗോളവിപണി പരിശോധിക്കുകയാണെങ്കില്‍ തിരിച്ചുവരവിന്റെ പാതയിലാണെന്നു വേണം വിശ്വസിക്കാന്‍. കടുത്ത സാമ്പത്തിക പ്രതിസന്ധിലായ അയര്‍ലന്റിനായി പ്രത്യേക ആശ്വാസപാക്കേജ് നല്‍കാന്‍ യൂറോപ്യന്‍ യൂനിയനും ഐ.എം.എഫും തീരുമാനിച്ചിട്ടുണ്ട്. ഏഷ്യയിലെ ഒട്ടുമിക്ക വിപണികളും മികച്ച നേട്ടത്തോടെയാണ് ക്ലോസ് ചെയ്തത്.
വിദഗ്ധര്‍ക്ക് ഇന്ത്യന്‍ വിപണിയുടെ കാര്യത്തില്‍ ഇപ്പോഴും ശുഭപ്രതീക്ഷയാണുള്ളത്. ഇത് സ്വാഭാവികമായ തിരുത്തലാണ്. താഴേക്കുള്ള യാത്രയില്‍ 5500-5700 ലെവല്‍ അത്ര എളുപ്പത്തില്‍ തകര്‍ക്കാനാവില്ല, വിപണി 2011ല്‍ പുതിയ ഉയരത്തിലെത്തുമെന്ന കാര്യത്തില്‍ സംശയമില്ല-അമാന്‍സാ കാപ്പിറ്റലിന്റെ ആകാശ് പ്രകാശ് പറഞ്ഞു.
അതേ സമയം വിപണി 5950നെ ചുറ്റിപ്പറ്റി നില്‍ക്കുന്നത് അത്ര നല്ലതിനല്ലെന്നാണ് എയ്ഞ്ചല്‍ ബ്രോക്കിങിലെ ലളിത് തക്കറിന്റെ അഭിപ്രായം.  5-8 ശതമാനം വരെ തിരുത്തല്‍ വരുന്നതില്‍ അദ്ഭുതപ്പെടേണ്ട കാര്യമില്ല. ഇത് സ്വാഭാവികമാണ് അദ്ദേഹം വ്യക്തമാക്കി. അതിനിടെ സപ്തംബര്‍ മാസത്തില്‍ ഇന്ത്യയിലേക്കൊഴുകിയ വിദേശപണത്തിന്റെ കണക്കുകള്‍ പുറത്തുവന്നു.2.1 ബില്യണ്‍ ഡോളറാണ് ഒരൊറ്റ മാസം കൊണ്ട് ഇന്ത്യയിലെത്തിയത്. കഴിഞ്ഞ വര്‍ഷം ഇതേ മാസത്തേക്കാള്‍ 40 ശതമാനം കൂടുതലാണിത്. പക്ഷേ, ഇന്നത്തെ വിറ്റൊഴിവാക്കലിന് മുന്നിട്ടിറങ്ങിയതും ഫോറിന്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇന്‍വെസ്‌റ്റേഴ്‌സ് തന്നെയാണ്. 452.71 കോടിയുടെ ഓഹരികള്‍ എഫ്.ഐ.ഐ സ്ഥാപനങ്ങള്‍ വിറ്റൊഴിച്ചു. ഇക്വിറ്റി ബ്രോക്കിങ് സ്ഥാപനമായ ഇനാമിനെ സ്വന്തമാക്കാനുള്ള ആക്‌സിസ് ബാങ്കിന്റെ ശ്രമം ഓഹരികളെ പ്രതികൂലമായാണ് ബാധിച്ചത്. ഇന്ന് 2.72 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തി.
വാങ്ങാവുന്ന ഓഹരികള്‍: ലാന്‍കോ ഇന്‍ഫ്രാ, ജെ.ബി.എഫ്, കുമ്മിന്‍സ്, ആക്‌സിസ്,സ്‌പൈസ് ജെറ്റി, സെസാ ഗോവ,അലോക് ഇന്‍ഡസ്ട്രീസ്, ഭാരത് പെട്രോളിയം, ത്രിവേണി എന്‍ജിനീയറിങ്.
Posted in Uncategorized

ഇത്തിസലാത്ത്, യൂനിനോര്‍, വീഡിയോകോണ്‍ മൊബൈല്‍ ലൈസന്‍സുകള്‍ റദ്ദാക്കണമെന്ന് ട്രായ്

ന്യൂഡല്‍ഹി: ഇന്ത്യയിലെ പുതിയ മൊബൈല്‍ സേവനദാതാക്കളായ സ്വാന്‍(ഇത്തിസലാത്ത്), യൂനിനോര്‍, വീഡിയോകോണ്‍ അടക്കം 64 കമ്പനികളുടെ ലൈസന്‍സ് റദ്ദാക്കണമെന്ന് ടെലികോം റഗുലേറ്ററി അഥോറിറ്റിയായ ട്രായ് ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ടു.
Posted in Uncategorized

അര്‍ജന്റീന-ബ്രസീല്‍ പോരാട്ടം ഇന്ന്

ഖത്തര്‍ ഇന്ന് തീപാറുന്ന ഫുട്‌ബോള്‍ പോരാട്ടത്തിന് വേദിയാവും. ലോകത്ത് ഏറ്റവും കൂടുതല്‍ ആരാധാകരുള്ള ബ്രസീലും അര്‍ജന്റീനയും ഒരു സൗഹൃദപോരാട്ടത്തിനായി ഇന്ന് കളത്തിലിറങ്ങും. ഇന്ത്യന്‍ സമയം രാത്രി 10.30 മുതല്‍ livestreamingsport.comഎന്ന വെബ്‌സൈറ്റില്‍ കളി കാണാവുന്നതാണ്.
Posted in Uncategorized

ഹോസ്റ്റിങ് അതികായരുടെ ലയനം

വെബ് സെര്‍വര്‍ ലോകത്തെ രാജാക്കന്മാരാണ് സോഫ്റ്റ്‌ലെയറും, ദ പ്ലാനറ്റും. മാസങ്ങളായി പുകഞ്ഞുകൊണ്ടിരിക്കുന്ന ലയനവാര്‍ത്ത സ്ഥിരീകരിച്ചുകൊണ്ട് പ്ലാനറ്റ് ഇമെയില്‍ അയയ്ക്കാന്‍ തുടങ്ങി കഴിഞ്ഞു. പുതിയ കരാര്‍ പ്രകാരം പ്ലാനറ്റ് ഇനി മുതല്‍ സോഫ്റ്റ്‌ലെയര്‍ എന്ന പേരിലാണ് അറിയപ്പെടുക. 48000 സെര്‍വറുകളും 20000 ഉപഭോക്താക്കളും 15.7 മില്യന്‍ വെബ്‌സൈറ്റും സ്വന്തമായുള്ള പ്ലാനറ്റ് സ്വകാര്യമേഖലയിലെ ഏറ്റവും വലിയ സെര്‍വര്‍ കമ്പനിയായിരുന്നു. ഇപ്പോള്‍ സോഫ്റ്റ് ലെയറിന്റെ സി.ഇ.ഒ ആയ ലാന്‍സ് ക്രോസ്ബി പോലും ഒരു കാലത്ത് പ്ലാനറ്റിന്റെ ജീവനക്കാരനായിരുന്നു. രണ്ടു കമ്പനികളും ഒന്നു ചേരുന്നതോടെ സോഫ്റ്റ്‌ലെയര്‍ 80000 സെര്‍വറുകളുള്ള കൂറ്റന്‍ കമ്പനിയായി മാറും.
ഇന്ത്യയിലെ പ്രമുഖ പോര്‍ട്ടലുകളും ഹോസ്റ്റിങ് റിസെല്ലേഴ്‌സും ഡെഡിക്കേറ്റഡ് സ്‌പെഷ്യലിസ്റ്റായ പ്ലാനറ്റിന്റെ സേവനമാണ് ഉപയോഗിക്കുന്നത്.കുറഞ്ഞ ചാര്‍ജ്ജും വിശ്വാസത്യതയുമായിരുന്നു ഇതിനു കാരണം. പ്ലാനറ്റുമായി താരതമ്യം ചെയ്യുമ്പോള്‍ സോഫ്റ്റ്‌ലെയര്‍ ചാര്‍ജ്ജുകള്‍ കൂടുതലാണെന്നത് ഉപഭോക്താക്കളെ അലട്ടുന്നുണ്ട്.
Posted in Uncategorized

ചൈനീസ് ഫോബിയ, വിപണി താഴോട്ട്

മുംബൈ: പണപ്പെരുപ്പം തടയുന്നതിന് ചൈന നിരക്ക് വര്‍ധനയടക്കമുള്ള കര്‍ശന നടപടികളുമായി മുന്നോട്ടുപോവുമെന്ന റിപോര്‍ട്ടുകള്‍ സജീവമായതിനെ തുടര്‍ന്ന് ഓഹരി വിപണിയില്‍ തകര്‍ച്ച. 20372ല്‍ വില്‍പ്പന തുടങ്ങിയ സെന്‍സെക്‌സ് 19832 പോയിന്റ് വരെ താഴ്ന്നതിനുശേഷം രണ്ടു ശതമാനം നഷ്ടത്തോടെ(445 പോയിന്റ്) 19865.14ല്‍ ക്ലോസ് ചെയ്തു. കഴിഞ്ഞ 11 സെഷനുകളിലായി ഏറ്റവും മികച്ചതെന്ന് കരുതിയിരുന്ന സപ്പോര്‍ട്ടിങ് ലെവലുകളെല്ലാം തകര്‍ത്തായിരുന്നു നിഫ്റ്റിയുടെ പതനം. 133 പോയിന്റ് കുറഞ്ഞ് 5988.70ലാണ് ദേശീയ ഓഹരി സൂചിക വില്‍പ്പന നിര്‍ത്തിയത്.
ലക്ഷ്യബോധമില്ലാത്ത അമേരിക്ക, യൂറോപ്പ് വിപണിക്കൊപ്പം ചൈനീസ് മാര്‍ക്കറ്റിലെ സമ്മര്‍ദ്ദവും ചേര്‍ന്നതോടെ ഒട്ടുമിക്ക ഏഷ്യന്‍വിപണികളും കൂപ്പുകുത്തി. വിപണി അതിന്റെ ഉന്നതികളിലാണ്. തീര്‍ച്ചയായും ഇത് ഒരു തിരുത്തല്‍ മാത്രമാവാനാണ് സാധ്യത. 5900ഉം കടന്ന് നിഫ്റ്റി താഴേക്ക് വരികയാണെങ്കില്‍ അത് 5700 വരെ താഴാനുള്ള സാധ്യത തള്ളികളയാനാവില്ല.
മികച്ച സാമ്പത്തിക അവലോകന റിപോര്‍ട്ടും പണപ്പെരുപ്പത്തിന്റെ തോതും ആഴ്ചയുടെ തുടക്കം ഗംഭീരമാക്കിയെങ്കിലും ആ മികവില്‍ നിന്ന് ലാഭം നേടാന്‍ കരടികള്‍ നടത്തിയ ശ്രമം എല്ലാ മേഖലകളെയും തളര്‍ത്തി. ബുധനാഴ്ച ഇന്ത്യന്‍ വിപണി അവധിയാണെന്ന ഘടകവും ചെറിയതോതിലെങ്കിലും ലാഭമെടുക്കാന്‍ ആളുകളെ പ്രേരിപ്പിച്ചുവെന്നുവേണം കരുതാന്‍. കാരണം ചൈനീസ് മാര്‍ക്കറ്റിലും യൂറോപ്പ്, അമേരിക്ക വിപണികളിലും എന്തു നടക്കുമെന്ന് പ്രവചിക്കാനാവുന്നില്ലെന്നതാണ് കരടികളുടെ ആശങ്ക. സമ്മര്‍ദ്ദമൊക്കെയുണ്ടായിരുന്നെങ്കിലും ഇന്ന് വിപണിയില്‍ അരങ്ങേറ്റം കുറിച്ച ഗ്രാവിറ്റ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. 255 വരെ ഉയര്‍ന്ന ഓഹരി ക്ലോസ് ചെയ്തത് 85.40 ലാഭത്തില്‍ 210.40ലാണ്.
educomp solutions, Bosch, Cadila Healthcare, Lanco infratech, Dish tv ഓഹരികളാണ് ഇന്നു നേട്ടമുണ്ടാക്കിവരില്‍ പ്രമുഖര്‍. അതേ സമയം രാഷ്ട്രീയ കെമിക്കല്‍സ്, നാഷണല്‍ ഫെര്‍ട്ടിലൈസേഴ്‌സ്, യെസ് ബാങ്ക്, ഹിന്ദ് കണ്‍സ്ട്രക്ഷന്‍, യൂനിടെക് ഓഹരികളൂടെ മൂല്യത്തില്‍ ഇന്ന് കാര്യമായ കുറവുണ്ടായി.
വിപണിയില്‍ തിരുത്തല്‍ സജീവമായ സാഹചര്യത്തില്‍ മൂന്ന് ഓഹരികളെ കുറിച്ച് പറയാതെ വയ്യ. സത്യം കംപ്യൂട്ടേഴ്‌സ്(മഹീന്ദ്ര സത്യം), സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ടാറ്റാ സ്റ്റീല്‍ എന്നിവയാണവ.
ഇപ്പോള്‍ 605 രൂപയുള്ള ടാറ്റാ സ്റ്റീല്‍ സുരക്ഷിതമായ ഒരു നല്ല ഓഹരിയായാണ് വിലയിരുത്തുന്നത്. മാസങ്ങള്‍ക്കുള്ളില്‍ 759 എന്ന ലക്ഷ്യത്തിലെത്താന്‍ ഈ ഓഹരിക്ക് അധികം പണിപ്പെടേണ്ടി വരില്ല. മഹീന്ദ്ര സത്യം 17 മാസത്തിനിടയിലെ അതിന്റെ ഏറ്റവും താഴ്ന്ന ലെവലിലാണ്. രണ്ടാം പാദ സാമ്പത്തികഫലമാണ് കമ്പനിക്ക് തിരിച്ചടിയായത്. ജീവനക്കാര്‍ക്കു വരുത്തിയ ശമ്പളവര്‍ധന ലാഭം 97.5 കോടിയില്‍ നിന്ന് 23.30 കോടിയിലേക്ക് താഴ്ത്തി. ദീര്‍ഘകാലനിക്ഷേപത്തിന് സത്യം വാങ്ങി സൂക്ഷിക്കുന്നത് നല്ലതാണ്. പ്രതിസന്ധികള്‍ കടന്ന് സത്യം മുന്നേറുമ്പോള്‍ അത് ഭീമമായ ലാഭം നിക്ഷേപകന് സമ്മാനിക്കും. മഹീന്ദ്രടെക്കും സത്യം കംപ്യൂട്ടേഴ്‌സും ഒന്നായി തീരാനുള്ള സാധ്യതയും തള്ളികളയാനാവില്ല. മഹീന്ദ്രയുടെ മറ്റൊരു ഓഹരിയായ മഹീന്ദ്ര ആന്റ് മഹീന്ദ്ര 894 എന്ന ടാര്‍ജറ്റില്‍ സൂക്ഷിക്കാവുന്നതാണ്. ഇപ്പോഴത്തെ വില 778 രൂപയാണ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണെങ്കില്‍ ഇപ്പോള്‍ 3081.55ലാണ് വില്‍പ്പന നടത്തുന്നത്. റിസര്‍ച്ച് റിപോര്‍ട്ടുകളനുസരിച്ച് എസ്.ബി.ഐ 3504 എന്ന ലക്ഷ്യത്തില്‍ സൂക്ഷിക്കാവുന്നതാണ്. ഓഹരി വില കൂടുതലായതിനാല്‍ പേടിയുള്ളവര്‍ അടുത്ത മുന്നേറ്റത്തില്‍ വിറ്റൊഴിവാക്കി വിജയബാങ്ക് പോലുള്ള ഓഹരികളില്‍ നിക്ഷേപിച്ച് പെട്ടെന്ന് ലാഭം നേടാന്‍ ശ്രമിക്കുന്നതില്‍ തെറ്റില്ല. വിജയ ബാങ്കിന് 100 മികച്ച സപ്പോര്‍ട്ടീവ് ലെവലായി കണക്കാക്കുന്നത്. അതുകൊണ്ട് അതിനടുത്തുള്ള ഏത് തുകയ്ക്ക് ഈ ഓഹരികള്‍ സ്വന്തമാക്കാം. 114-115 ടാര്‍ജറ്റില്‍ വിറ്റൊഴിവാക്കാം. ഈ ലെവല്‍ തകര്‍ത്താല്‍ അടുത്ത ടാര്‍ജറ്റ് 128 ആണ്. എന്തായാലും വിപണി താഴേക്ക് വരുന്നതിന് നിക്ഷേപത്തിനുള്ള അനുകൂല സാഹചര്യമായി മുതലാക്കാന്‍ ഓരോ നിക്ഷേപകനും തയ്യാറാവണം.
വാങ്ങാവുന്ന ഓഹരികള്‍: വിവിമെഡ് ലാബ്‌സ്, ഗ്രാവിറ്റ, സിന്‍ഡിക്കേറ്റ് ബാങ്ക്, സിറ്റി യൂനിയന്‍ ബാങ്ക്, വി.ഐപി., സിപ്ല, കനറാ ബാങ്ക്, ടാറ്റാ സ്റ്റീല്‍, ഡി.എല്‍.എഫ്.
Posted in Uncategorized

ഗൂഗിള്‍ ഹോട്ട്‌പോട്ട് പുറത്തിറക്കി

പ്രാദേശികമായ സേവനങ്ങളെയും ഉല്‍പ്പന്നങ്ങളെയും പരിചയപ്പെടുത്തുന്ന ഹോട്ട്‌പോട്ട് ഗൂഗിള്‍ പുറത്തിറക്കി. powered by you and your friends എന്ന മുദ്രാവാക്യവുമായാണ് ഇത്തവണ ഗൂഗിളിന്റെ വരവ്. സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചുള്ള വിപണനതന്ത്രങ്ങളാണ് ഓണ്‍ലൈന്‍ മേഖലയില്‍ ഇപ്പോള്‍ അതിവേഗം പ്രചാരം നേടികൊണ്ടിരിക്കുന്നത്. പ്രാദേശികപോര്‍ട്ടലുകളും ചാനലുകളും സ്ഥാപനങ്ങളും ഇന്ന് ഓണ്‍ലൈന്‍ വിപണിയില്‍ ശക്തമായ സ്വാധീനമുറപ്പിച്ചുകൊണ്ടിരിക്കുകയാണ്. സ്ഥലങ്ങള്‍, ചിത്രങ്ങള്‍,അക്ഷാംശ-രേഖാംശങ്ങള്‍എന്നീ വിവരങ്ങളെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്നതാണ് ഹോട്ട്‌പോട്ട്.
ഗൂഗിള്‍ പ്ലേസസിനെ കൂടുതല്‍ ജനകീയമാക്കുകയാണ് ഗൂഗിള്‍ ചെയ്തിരിക്കുന്നത്. ഓരോ സ്ഥാപനത്തെയും റിവ്യും ചെയ്യാനും അത് രേഖപ്പെടുത്താനും ഈ സംവിധാനത്തിലൂടെ സാധിക്കും. ഗൂഗിള്‍ നിക്ക് നെയിമില്‍ നിന്നു വ്യത്യസ്തമായ ഒരു പേര് ഹോട്ട്‌പോട്ടില്‍ സ്വീകരിക്കാന്‍ സാധിക്കുമെന്നതിനാല്‍ സ്വതന്ത്ര്യമായ റിവ്യു സാധ്യമാവും.

ഗൂഗിള്‍ ഹോട്ട്‌പോട്ട് പുറത്തിറക്കിപ്രാദേശികമായ സേവനങ്ങളെയും ഉല്‍പ്പന്നങ്ങളെയും പരിചയപ്പെടുത്തുന്ന ഹോട്ട്‌പോട്ട് ഗൂഗിള്‍ പുറത്തിറക്കി. powered by you and your friends എന്ന മുദ്രാവാക്യവുമായാണ് ഇത്തവണ ഗൂഗിളിന്റെ വരവ്. സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചുള്ള വിപണനതന്ത്രങ്ങളാണ് ഓണ്‍ലൈന്‍ മേഖലയില്‍ ഇപ്പോള്‍ അതിവേഗം പ്രചാരം നേടികൊണ്ടിരിക്കുന്നത്. പ്രാദേശികപോര്‍ട്ടലുകളും ചാനലുകളും സ്ഥാപനങ്ങളും ഇന്ന് ഓണ്‍ലൈന്‍ വിപണിയില്‍ ശക്തമായ സ്വാധീനമുറപ്പിച്ചുകൊണ്ടിരിക്കുകയാണ്. സ്ഥലങ്ങള്‍, ചിത്രങ്ങള്‍,അക്ഷാംശ-രേഖാംശങ്ങള്‍എന്നീ വിവരങ്ങളെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്നതാണ് ഹോട്ട്‌പോട്ട്. ഗൂഗിള്‍ പ്ലേസസിനെ കൂടുതല്‍ ജനകീയമാക്കുകയാണ് ഗൂഗിള്‍ ചെയ്തിരിക്കുന്നത്. ഓരോ സ്ഥാപനത്തെയും റിവ്യും ചെയ്യാനും അത് രേഖപ്പെടുത്താനും ഈ സംവിധാനത്തിലൂടെ സാധിക്കും. ഗൂഗിള്‍ നിക്ക് നെയിമില്‍ നിന്നു വ്യത്യസ്തമായ ഒരു പേര് ഹോട്ട്‌പോട്ടില്‍ സ്വീകരിക്കാന്‍ സാധിക്കുമെന്നതിനാല്‍ സ്വതന്ത്ര്യമായ റിവ്യു സാധ്യമാവും.

Posted in Uncategorized

ഒടുവില്‍ ഫേസ് ബുക്ക് പ്രഖ്യാപിച്ചു; ‘it’s not email’

സാന്‍ഫ്രാന്‍സിസ്‌കോ: ഏറ്റവും പുതിയ സന്ദേശസംവിധാനം ഒരുക്കുന്ന തിരക്കിലാണ് ഞങ്ങള്‍-സാന്‍ഫ്രാന്‍സിസ്‌കോയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു മുന്നില്‍ ഫേസ് ബുക്ക് സി.ഇ.ഒ മാര്‍ക്ക് സുക്കെര്‍ബര്‍ഗ് വെളിപ്പെടുത്തി. നിലവിലുള്ള രീതിയില്‍ നിന്ന് വ്യത്യസ്തമായ ഒരു മെസ്സേജിങ് രീതിയാണ് ഉദ്ദേശിക്കുന്നത്. ഇതെന്തായാലും ഇപ്പോഴുള്ള ഇമെയില്‍ രീതിയല്ല. ഇപ്പോള്‍ പ്രതിദിനം നാലു ബില്യണ്‍ സന്ദേശങ്ങളാണ് ഫേസ്ബുക്കിലൂടെ കൈമാറുന്നത്-അദ്ദേഹം വ്യക്തമാക്കി. മെസ്സേജസ് എന്നു പേരിട്ടിരിക്കുന്ന ഇതില്‍ ലോഗിന്‍ ചെയ്യാനായി താഴെ പറയുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യൂ..നിങ്ങള്‍ക്ക് ആക്ടിവേറ്റ് ചെയ്യാനുള്ള ഇന്‍വിറ്റേഷന്‍ ലഭിക്കും.
http://www.facebook.com/about/messages/

more details

http://www.facebook.com/help/?topic=new_messages

Posted in Uncategorized

ബാങ്കിങ് ഓഹരികളുടെ കരുത്തില്‍ സെന്‍സെക്‌സ് 152 പോയിന്റ് മുന്നേറി

മുംബൈ: ഇന്ന് ഏറെ കയറ്റിറക്കങ്ങള്‍ കണ്ട ഇന്ത്യന്‍ ഓഹരി വിപണി അവസാന മണിക്കൂറിലെ തകര്‍പ്പന്‍ പ്രകടനത്തോടെ നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് .76 ശതമാനം(152.80) ഉയര്‍ന്ന് 20309.69ലും നിഫ്റ്റി .82 ശതമാനം(49.91) വര്‍ധിച്ച്  6121.60ലുമാണ് വില്‍പ്പന നിര്‍ത്തിയത്. ബാങ്കിങ്, ഹെല്‍ത്ത്‌കെയര്‍ മേഖലകളുടെ മികച്ച മുന്നേറ്റാണ് വിപണിയില്‍ പച്ചക്കത്തിച്ചത്. അതേ സമയം റിയാലിറ്റി സ്റ്റോക്കുകള്‍ ഇന്നും കനത്ത തിരിച്ചടി നേരിട്ടു.
6030-5970 ലെവല്‍ നിഫ്റ്റിക്ക് നല്ലൊരു സപ്പോര്‍ട്ടിങ് ലെവലാണെന്ന് ഇന്നത്തെ വില്‍പ്പനയില്‍ നിന്നു മനസ്സിലായി. കൂടാതെ വിപണിയുടെ മുന്നോട്ടുള്ള കുതിപ്പിന് യാതൊരു ക്ഷീണവും സംഭവിച്ചിട്ടില്ല. ഈ തിരുത്തലില്‍ നിന്ന് ഊര്‍ജ്ജം സമാഹരിച്ച് അത് മുന്നേറുക തന്നെ ചെയ്യും. നിക്ഷേപത്തിന് ആഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും മികച്ച സമയം ഇതാണ്- ജെ.എം ഫിനാന്‍ഷ്യല്‍ സര്‍വീസിന്റെ ഗൗതം ഷാ അഭിപ്രായപ്പെട്ടു.
സെന്‍സെക്‌സില്‍ ലാഭത്തോടെ വില്‍പ്പന ആരംഭിച്ചെങ്കിലും പിന്നീട് 20047 ലെവല്‍ വരെ താഴ്ന്നത് കുറച്ചുനേരത്തേക്കെങ്കിലും ആശങ്ക സൃഷ്ടിച്ചു. എസ്.ബി.ഐ, സിപ്ല, മഹീന്ദ്ര ആന്റ് മഹീന്ദ്ര, ഐ.ഡി.എഫ്.സി, എച്ച്.ഡി.എഫ്.സി ബാങ്ക് ഓഹരികളാണ് ഇന്നു ഏറെ നേട്ടമുണ്ടാക്കിയത്. വോക്കാര്‍ഡ് ലിമിറ്റഡ്, ഫെഡറല്‍ ബാങ്ക്, ടാറ്റാ സ്റ്റീല്‍ തുടങ്ങിയ പോപ്പുലര്‍ ഓഹരികളുടെ കാര്യം എടുത്തു പറയേണ്ടതാണ്.
വോക്കാര്‍ഡ് 39.80 അധിക മൂല്യം നേടി 409.65ലും  ഫെഡറല്‍ ബാങ്ക് 23.35 രൂപ വര്‍ധിച്ച് 461.90ലും ടാറ്റാ സ്റ്റീല്‍ 10.85ന്റെ വര്‍ധനവോടെ ടാറ്റാ സ്റ്റീല്‍ 617.15ലുമാണ് കച്ചവടം അവസാനിപ്പിച്ചത്. നഷ്ടത്തിന്റെ കണക്കില്‍ റിലയന്‍സ് കാപ്പിറ്റല്‍, റിലയന്‍സ് ഇന്‍ഫ്രാ, അംബുജാ സിമന്റ്‌സ്, റാന്‍ബാക്‌സി, സുസ്‌ലോണ്‍ ഓഹരികളാണ് ഏറ്റവും മുന്നില്‍ ഇടം പിടിച്ചത്.
വിപണി കൂടുതല്‍ താഴേക്ക് പോവാനുള്ള സാധ്യത കുറവാണ്. മികച്ച വളര്‍ച്ചാനിരക്കും മെച്ചപ്പെട്ട രണ്ടാം പാദ റിപോര്‍ട്ടുകളും വിദേശപണത്തിന്റെ ഒഴുക്കും ചേര്‍ന്ന് ഇന്ത്യന്‍ വിപണിയെ മുന്നോട്ടു നയിക്കുക തന്നെ ചെയ്യും-എസ്.എം.സി ഗ്ലോബല്‍ സെക്യൂരിറ്റീസിന്റെ സുഭാഷ് സി അഗര്‍വാള്‍ അഭിപ്രായപ്പെട്ടു.
യൂറോപ്യന്‍ വിപണി തുടര്‍ച്ചയായ നാലാം ദിവസവും തകര്‍ച്ചയെ നേരിടുകയും ഒട്ടുമിക്ക ഏഷ്യന്‍ വിപണികളും സമ്മര്‍ദ്ദം ശക്തമായി തുടരുമ്പോഴും ഇന്ത്യന്‍ മാര്‍ക്കറ്റിന് നേട്ടമുണ്ടാക്കാനായിയെന്നത് ശ്രദ്ധേയമാണ്. അതിനിടെ പൊതുമേഖലയിലുള്ള ഷിപ്പിങ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, മാംഗനീസ് തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ ഈ മാസം ഒടുവില്‍ വില്‍പ്പനയ്‌ക്കെത്തുമെന്ന റിപോര്‍ട്ടുകള്‍ സജീവമാണ്.
വാങ്ങാവുന്ന ഓഹരികള്‍: ഹിന്ദുസ്ഥാന്‍ കണ്‍സ്ട്രക്ഷന്‍, ലൂപിന്‍, മദ്രാസ് സിമന്റ്, റോള്‍ട്ടാ, എക്‌സൈഡ്, ഐഡിയ, ഹിമാദ്‌സിങ്കാ, സ്പാര്‍ക് സിസ്റ്റംസ്, ടാറ്റാ സ്റ്റീല്‍, സിന്റെക്‌സ് കാളിന്ദി റെയില്‍ നിര്‍മാണ്‍
Posted in Uncategorized