കുട്ടികള്‍ ടെന്‍ഷനടിയ്ക്കുന്നത് ചന്ദനമഴിയിലെ അമൃതയെ ഓര്‍ത്താണ്

ഡിങ്കന്‍ അവരെ രക്ഷിക്കുമോ? മായാവിയെ കുട്ടൂസന്‍ പിടിയ്ക്കുമോ? കപീഷ് വാലു നീട്ടുമോ? പൂച്ച പോലിസ് കേസ് തെളിയിക്കുമോ? ഇത്തരം ടെന്‍ഷനുകളൊക്കെ നിറഞ്ഞതായിരുന്നു നമ്മുടെ കുട്ടിക്കാലം…പക്ഷേ, അവിടെ വായന എന്ന പ്രക്രിയ ഉണ്ടായിരുന്നു.

എന്നാല്‍ ഇപ്പോഴോ? ചന്ദനമഴയിലെ അമൃതയ്ക്ക് ഭര്‍ത്താവിനെ കിട്ടുമോ? തട്ടികൊണ്ടു പോകല്‍, മോഷണം, പാരവെപ്പ്, അമ്മായിമ്മ പോര്, ദേഷ്യം, പക…… കൊച്ചു മക്കളുടെ പോലും ചിന്ത ഇത്തരം കാര്യങ്ങളിലാണ്. കുശുന്പും കുന്നായ്മയും പ്രതികാരവുമാണ് അവര്‍ ദിവസവും കണ്ടു വരുന്നത്. അതും തീര്‍ത്തും ഏകപക്ഷീയമായി അവരുടെ മനസ്സിലേക്ക് ഇറങ്ങി ചെല്ലുകയാണ്.

വാസ്തവത്തില്‍ വളര്‍ന്നു വരുന്ന പുതിയ തലമുറ അങ്ങേയറ്റം അപകടകരമായ മാനസികാവസ്ഥയിലേക്കാണ് നീങ്ങുന്നത്. ഇതാണ് ജീവിതമെന്നാണ് അവര്‍ മനസ്സിലാക്കി വെയ്ക്കുന്നത്. അതാണ് അവരുടെ മനസ്സില്‍ ഉറച്ചു പോകുന്നത്. അതേ സമയം മക്കളെ എന്‍ജിനീയറും ഡോക്ടറുമാക്കാനുള്ള തിരക്കില്‍ പുറംലോകവുമായുള്ള ഇന്‍ട്രാക്ഷന്‍ പരിപൂര്‍ണമായി കൊട്ടിയടയ്ക്കുകയും ചെയ്യും.

ഇക്കാര്യത്തില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കേണ്ടത് വീട്ടിലെ പ്രായമായവരാണ്.. കാരണം, ഒരു പക്ഷേ, അവര്‍ ഇക്കാര്യത്തില്‍ കുട്ടികളേക്കാള്‍ സീരിയസ്സാണ്.. അവരറിയുന്നില്ല..ഇത് വരാനിരിക്കുന്ന തലമുറയെ മാറ്റി മറിയ്ക്കുന്നുണ്ട്.. നാളെ അവരെയും നിങ്ങളെയും തന്നെയാണ് ഇത് തിരിഞ്ഞു കൊത്താന്‍ തുടങ്ങുന്നത്. മുതിര്‍ന്നവര്‍ സീരിയല്‍ കാണുന്നത് അത്ര വലിയ പാതകമല്ല, പക്ഷേ, കുട്ടികളെ മടിയിലിരുത്തി കാണാതിരിക്കാന്‍ ശ്രമിക്കുക.