എല്ലാവരും എവിടെയൊക്കെയോ…..

വര്‍ത്തമാനത്തിന്റെ തുടക്കകാലം… സംസാരിക്കുന്നത് എന്‍പി മുഹമ്മദോ സുകുമാര്‍ അഴീക്കോടോ പിജെ മാത്യുസാറോ എന്‍പി ഹാഫിസ് മുഹമ്മദോ ആണ്… ക്ലാസ്സിലിരിക്കുന്നവര്‍ ഇന്ന് കേരളത്തിലെ വിവിധ മാധ്യമങ്ങളില്‍.. സ്വന്തമായി ബിസിനസ്സ് നടത്തുന്നവരും സര്‍ക്കാര്‍ ജോലിയിലിരിക്കുന്നവരും ഉണ്ട്.

അഷ്‌റഫ് തൂണേരി, ഗീന, സ്മിത, രഹ്ന അന്‍വര്‍ അബ്ദുള്ള, കബനി, അജീഷ്, ബിജുകുമാര്‍, സതീഷ് ഇത്തിക്കാട്, എന്‍പി സക്കീര്‍, ദീജു ശിവദാസ്, പ്രസാദ് രാമചന്ദ്രന്‍, സുരേഷ് സക്കീര്‍ ഹുസൈന്‍, അഫ്‌സല്‍, പ്രദീപ്, ജോര്‍ജ്, അബി, ജയകുമാര്‍, രഞ്ജിത്, ജാബിര്‍, ഷനില്‍, സമദ്, ഫൈസല്‍, ചിത്ര, പ്രദീപ്, മഹേഷ് ഗുപ്തന്‍, നന്ദകുമാര്‍, മിസ്റ്റര്‍ അരീക്കോട്, ജീമോന്‍ ജേക്കബ്…അങ്ങനെ ചിത്രത്തില്‍ ചിലരെയൊക്കെ തെളിഞ്ഞു കാണുന്നു.

വര്‍ത്തമാനത്തിന് മുമ്പും ശേഷവും നിരവധി പത്രങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്. എന്നാല്‍ ഇന്നും അവിടെ നിന്നു ലഭിച്ച സൗഹൃദങ്ങള്‍ നിലനില്‍ക്കുന്നു. ആ പുട്ടുകടയും ചൂടുള്ള കറിയും ലാസ്റ്റ് എഡിഷന്‍ കഴിഞ്ഞ് ദീവാര്‍ഹോട്ടലിലേക്കുള്ള യാത്രയും പന്തീരങ്കാവിലെ പുലര്‍ച്ചെ നാലു മണിയ്ക്ക് തുറക്കുന്ന കടയില്‍ നിന്നുള്ള നെയ്യപ്പവും….ഇല്ലായ്മയും പങ്കുവെയ്ക്കലും…..സൗഹൃദത്തിന്റെ വര്‍ത്തമാനമല്ലാതെ മറ്റൊന്നുമില്ലാതിരുന്ന കാലം… ഫോട്ടോ ഓര്‍മ്മിയ്ക്കാന്‍ ഇന്ന് പ്രത്യേകിച്ചൊരു കാര്യമുണ്ടായി.

ഇതാണോ കേന്ദ്രമന്ത്രി?

വയലാര്‍ രവി മാധ്യമപ്രവര്‍ത്തകയോട് സംസാരിക്കുന്ന രീതിയൊന്ന് കണ്ടു നോക്കൂ. അയാളുടെ മകളുടെ മകളാകാന്‍ മാത്രം പ്രായമുള്ള കുട്ടിയോടാണ് ചോദ്യം.. ഇതു ശരിയായ ഒരു പ്രവണതയല്ല. ഇതിനെ എതിര്‍ക്കുക തന്നെ വേണം.

പെണ്‍കുട്ടിയുടെ ഫോട്ടോ പുറത്തുവിടണം

ദില്ലിയില്‍ കൂട്ടമാനഭംഗത്തിനിരയായ പെണ്‍കുട്ടിയുടെ ഒരു ഫോട്ടോയെങ്കിലും എത്രയും വേഗം പുറത്തുവിടണം. ആരെങ്കിലും ഫേസ്ബുക്കും ട്വിറ്ററും ഗൂഗിള്‍ പ്ലസും പരിശോധിച്ചാല്‍ ഇതെന്തിനാണെന്ന് മനസ്സിലാകും. കേന്ദ്രമന്ത്രി ശശി തരൂര്‍ മാത്രമാണ് ഇക്കാര്യത്തില്‍ ധീരമായ അഭിപ്രായം പറഞ്ഞത്.

അറിയാനുളള ത്വര മനുഷ്യന്റെ കൂടെപിറപ്പാണ്. അതുകൊണ്ട് തന്നെ ദില്ലി പെണ്‍കുട്ടിയെന്ന പേരില്‍ ആയിരകണക്കിന് വ്യാജ ഫോട്ടോകളാണ് നെറ്റിലൂടെ ഒഴുകുന്നത്. ജ്യോതി എന്ന പെണ്‍കുട്ടിയുടെ മാനം രക്ഷിക്കാന്‍ വേണ്ടിയാണ് ഫോട്ടോയും വിവരങ്ങളും പ്രസിദ്ധീകരിക്കുന്നത് വിലക്കിയിട്ടുള്ളതെന്ന് അറിയുന്നു. എന്നാല്‍ ഒരു വിലക്ക് നിലനില്‍ക്കുന്നതുകൊണ്ട് ആയിരകണക്കിന് മറ്റു പെണ്‍കുട്ടികളുടെ മാനമാണ് നഷ്ടപ്പെടുന്നത്. ലൈക്ക് ചെയ്തവര്‍ക്കും ഷെയര്‍ ചെയ്തവര്‍ക്കുമെതിരേ കേസെടുത്താല്‍ അവരെ മുഴുവന്‍ ഉള്‍കൊള്ളാനും കേസ് നടത്താനും സര്‍ക്കാര്‍ ഏറെ പണിപ്പെടും.

ദില്ലി പെണ്‍കുട്ടിയുടെയോ അവരുടെ കുടുംബത്തിന്റെയോ മാനത്തിന് യാതൊരു കോട്ടവും വന്നിട്ടില്ല. ലോകത്തിനു മുന്നില്‍ തലതാഴ്ത്തിയ ഓരോ ഇന്ത്യക്കാരനുമാണ്. കിരാതമായ ഈ നടപടിയുടെ പേരില്‍ പെണ്‍കുട്ടിയോ അവരുടെ വീട്ടുകാരോ ചെറുതായി പോകേണ്ട കാര്യമില്ല. മറിച്ച് ഒരു രാജ്യത്തെ ജീര്‍ണാവസ്ഥയെ തുറന്നുകാട്ടിയ ധീരക്തസാക്ഷിയാണ് മകളെന്ന് അഭിമാനിക്കുകയാണ് വേണ്ടത്.

പ്രതികളെ കുറിച്ചുള്ള വിവരങ്ങളും പുറത്തുവിടുന്നതിനും സര്‍ക്കാര്‍ തയ്യാറാകുന്നില്ല. ഒരു വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുമെന്ന് പറയുന്നുണ്ട്. അറസ്റ്റിലായ മുഴുവന്‍ പേരുടെയും ഫോട്ടോ ഒന്നിച്ച് മാധ്യമങ്ങള്‍ നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. അവരുടെ സുരക്ഷയെ കരുതിയാണ് ഇത്തരമൊരു തീരുമാനമെങ്കില്‍ അതില്‍ കാര്യമില്ല. കാരണം ആ ചെകുത്താന്മാരെ ആരെങ്കിലും വെടിവെച്ചുകൊന്നാലോ വെട്ടിക്കൊന്നാലോ അതിനെ ചോദ്യം ചെയ്യാന്‍ ആരും പോകില്ലെന്ന് ഉറപ്പാണ്… ചില മനുഷ്യവകാശ കോപ്രായങ്ങളെ കണ്ടില്ലെന്നു വെച്ചല്ല ഇതു പറയുന്നത്.

മദനിക്കെതിരേയുള്ള നിയമ നടപടികള്‍ വലിച്ചുനീട്ടരുത്

ഐഎസ്എസിന്റെ കാസറ്റ് പ്രസംഗം ഏറെ കേട്ടതാണ്. കേരളത്തില്‍ വിഭാഗിയതയുടെ വിത്തുകള്‍ പാകി എന്‍ഡിഎഫിനും ആര്‍എസ്എസിനും വളക്കൂറുള്ള മണ്ണുണ്ടാക്കി കൊടുത്തത് മറ്റാരുമല്ല. നിസ്‌കാര തയമ്പും ചന്തനകുറിയും അസഹിഷ്ണുതയുടെ അടയാളങ്ങളായി മാറിയതും ഈ കാലയളവിലാണ്. മദനി തുറന്നുവെച്ച പാതയ്ക്ക് വീതി കൂട്ടേണ്ട ജോലി മാത്രമേ എന്‍ഡിഎഫിനുണ്ടായിരുന്നുള്ളൂ.
വോട്ടിനുവേണ്ടി ഇടതും വലതും മദനിക്കുവേണ്ടി തെരുവിലിറങ്ങി. എന്നിട്ടും മദനി ജയിലില്‍ തന്നെ. എന്തുകൊണ്ടാണിത് എന്നു ചിന്തിച്ചു നോക്കിയിട്ടുണ്ടോ? എന്താണ് ഇയാളോട് മാത്രം ഇന്ത്യന്‍ നീതി പീഠം ഇങ്ങനെ ചെയ്യുന്നുവെന്ന് ചിന്തിച്ചിട്ടുണ്ടോ? ഒരു സ്വകാര്യ സംഭാഷണത്തില്‍ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞ മറുപടി ഞെട്ടിയ്ക്കുന്നതായിരുന്നു. അയാളെ ഇങ്ങനെ പിടിച്ചുകെട്ടിയില്ലെങ്കില്‍ സംഗതികള്‍ പിടിവിട്ടുപോവുമായിരുന്നു. തമിഴ്‌നാട് സര്‍ക്കാറിനും കര്‍ണാടക സര്‍ക്കാറിനും ഒരേ പോലെ മദനി പിടിയിലാവേണ്ടത് ആവശ്യമായതെങ്ങനെയെന്ന് ചിന്തിച്ചുനോക്കിയിട്ടുണ്ടോ? അവര്‍ക്ക് എന്ത് രാഷ്ട്രീയലാഭമാണുള്ളത്?
കേന്ദ്രം ഭരിയ്ക്കുന്നത് കോണ്‍ഗ്രസാണ്. ഒന്ന് ആഞ്ഞുപിടിച്ചാല്‍ അവര്‍ക്ക് മദനിയെ പുറത്തിറക്കാന്‍ സാധിക്കും. നാലുമണിക്കൂര്‍ കൊണ്ട് സിംഗിള്‍ ബെഞ്ചിന്റെ വിധി ഡിവിഷന്‍ ബെഞ്ചിനെ കൊണ്ട് പരിഗണിപ്പിക്കാന്‍ കഴിയുന്നവര്‍ക്ക് മദനിയുടെ കാര്യത്തില്‍ ഒരു കൊല്ലം കൊണ്ടെങ്കിലും തീരുമാനമുണ്ടാക്കികൂടെ? പിന്നെ എന്തുകൊണ്ട് ചെയ്യുന്നില്ല? അവര്‍ക്ക് ആത്മാര്‍ത്ഥത ഇല്ലാഞ്ഞിട്ടാണൊന്നും പറയരുത്. ഓരോ തിരഞ്ഞെടുപ്പിനു മുമ്പും അവരെല്ലാം ശ്രമിച്ചിട്ടുണ്ട്. പക്ഷേ, അയാളെ വിട്ടുകൊടുക്കരുതെന്ന് എന്തിനാണ് ഏജന്‍സികള്‍ വാശിപിടിക്കുന്നത്. കുറ്റപത്രത്തില്‍ കുറെയേറെ കാര്യങ്ങള്‍ എഴുതിചേര്‍ത്തുപോയി. അതുകൊണ്ട് അതുകൊണ്ടാണ് എന്നൊക്കെ പറഞ്ഞാല്‍ ആരു വിശ്വസിക്കും. ഇതിലും വലിയ കുറ്റപ്പത്രങ്ങളില്‍ നിന്നും പലരും പുഷ്പം പോലെ ഇറങ്ങിപ്പോന്നിട്ടുണ്ട്.

കേവലം ഒരു പ്രതിക്കുവേണ്ടിയാണെങ്കില്‍ ആയിരങ്ങളെ അവര്‍ക്കുണ്ടാക്കാം. എന്തുകൊണ്ടാണ് മദനി തന്നെ വേണമെന്ന് നിര്‍ബന്ധം പിടിയ്ക്കുന്നത്. കോയമ്പത്തൂര്‍ സ്‌ഫോടനത്തില്‍ ഉള്ളതുകൊണ്ട് ബാംഗ്ലൂര്‍ സ്‌ഫോടനത്തിലും കിടക്കട്ടെയെന്ന് കരുതിയിട്ടോ? ചുരുക്കത്തില്‍ കൈയിലിരിപ്പ് അല്‍പ്പം മോശമായിരുന്നതുകൊണ്ടാണ് മാറി മാറി ജയിലിലിട്ടിരിക്കുന്നത്. അല്ലാതെ അവര്‍ക്ക് രാഷ്ട്രീയ വിരോധമുള്ളതുകൊണ്ടല്ല. പക്ഷേ, ഇപ്പോള്‍ രോഗിയാണ്. അവശനാണ്. കേസ് നടപടികള്‍ എത്രയും വേഗം പൂര്‍ത്തീകരിക്കണം. അതിന് മദനിക്ക് നൂറു ശതമാനവും അവകാശമുണ്ട്. കര്‍ണാടകയില്‍ ബിജെപി ഭരിയ്ക്കുന്നതുകൊണ്ടാണെന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല. തമിഴ്‌നാട്ടില്‍ മദനി കിടക്കുമ്പോള്‍ പലരും ഭരിച്ചിരുന്നു.

വാസ്തവത്തില്‍ യുഡിഎഫിനും എല്‍ഡിഎഫിനും മദനിയുടെ പാര്‍ട്ടിക്കും അദ്ദേഹം അകത്തിരിക്കുന്നതാണ് നല്ലത്. ബിജെപിയുടെ വളര്‍ച്ച ബാബറി മസ്ജിദോളം എന്നു പറഞ്ഞതുപോലെ പിഡിപിയുടെ സാമ്പത്തികവും രാഷ്ട്രീയവുമായ നിലനില്‍പ്പ് മദനി ഉള്ളില്‍ കിടക്കുന്നതുവരെയാണ്. ഇരുമുന്നണികളും മതമൗലികവാദികളും ഇത് മുതലെടുക്കുക മാത്രമാണ് ചെയ്യുന്നത്. മതഭ്രാന്ത് പിടിച്ച ക്ഷുഭിത യൗവനങ്ങള്‍ എന്നും ഓര്‍ക്കേണ്ട പേരാണ് മദനിയുടെതാണ്. വിതച്ചതാണ് കൊയ്യുന്നത്. മദനി അവശനായെന്നു പറഞ്ഞാലും അദ്ദേഹം കേരളമനസ്സില്‍ ഉഴുതുമറിച്ചുണ്ടാക്കിയ കാര്യങ്ങള്‍ക്ക് ഇന്നും ഒരു ക്ഷീണവും സംഭവിച്ചിട്ടില്ല. അതും ഇതോടൊപ്പം കൂട്ടിവായിക്കണം. വിചാരണ പൂര്‍ത്തിയായി മദനി എത്രയും വേഗം ‘പുറത്തുവരട്ടെയെന്ന് നമുക്ക് സര്‍വേശ്വരനോട് പ്രാര്‍ത്ഥിക്കാം.

വിഎസിന്റെ കുമ്പസാരം പാര്‍ട്ടിയെ പ്രതികൂട്ടിലാക്കും

തിരുവനന്തപുരം: കേന്ദ്രകമ്മിറ്റി നിര്‍ദ്ദേശത്തെ തുടര്‍ന്ന് സംസ്ഥാനസമിതിയില്‍ തെറ്റുകള്‍ ഏറ്റുപറഞ്ഞത് വിഎസിന്റെ പതിവ് തന്ത്രം മാത്രമാണെന്ന് രാഷ്ട്രീയ നീരീക്ഷകര്‍ വിലയിരുത്തുന്നു. ചര്‍ച്ചകള്‍ പൂര്‍ത്തിയായ ശേഷം നടത്തിയ പ്രസംഗത്തിലാണ് തനിക്ക് ‘തെറ്റ്’ പറ്റിയെന്ന് വിഎസ് സമ്മതിച്ചത്. പാര്‍ട്ടി സെക്രട്ടറിയെ ഡാങ്കെയോട് ഉപമിച്ചതും ടിപി ചന്ദ്രശേഖരന്റെ വീട് സന്ദര്‍ശിച്ചതും പാര്‍ട്ടി വിലക്ക് ലംഘിച്ച് കുടംകുളത്തേക്ക് പോയതും ‘ശരിയായില്ലെ’ന്നാണ് വിഎസ് പ്രസംഗത്തില്‍ വ്യക്തമാക്കിയത്.

പല നിലപാടുകളും പാര്‍ട്ടിയുടെ ഔദ്യോഗികനിലപാടുകള്‍ക്ക് വിരുദ്ധമായിരുന്നെങ്കിലും ഭൂരിഭാഗം ജനങ്ങള്‍ ആഗ്രഹിക്കുന്നും വിശ്വസിക്കുന്നതുമായ കാര്യങ്ങളാണ് വിഎസ് പറഞ്ഞിരുന്നത്. ജനകീയ നിലപാടുകള്‍ക്കൊപ്പം നിന്ന വിഎസ് ഇപ്പോഴും പരോക്ഷമായി വിജയിക്കുകയാണ് ചെയ്യുന്നത്. കാരണം ഞാന്‍ നിസ്സഹായനാണ്. പാര്‍ട്ടി എന്നെ അനുവദിക്കുന്നില്ല. പാര്‍ട്ടിയാണ് അല്ലെങ്കില്‍ പാര്‍ട്ടിയെ ഇപ്പോള്‍ നയിക്കുന്നവരാണ് വില്ലന്മാര്‍. എന്ന ഇമേജ് ഊട്ടിയുറപ്പിക്കാന്‍ വീണ്ടും അദ്ദേഹത്തിന് സാധിച്ചിരിക്കുന്നു.

ടിപി ചന്ദ്രശേഖരന്റെ കൊലപാതകത്തിനുശേഷം ‘ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമന്‍ തന്നെ’ എന്ന നയസമീപനങ്ങളാണ് സിപിഎം ഔദ്യോഗിക നേതൃത്വം കൈകൊണ്ടത്. കൊല്ലപ്പെട്ട ടിപി എന്ന കമ്യൂണിസ്റ്റുുകാരന്റെ വീട്ടിലേക്ക് വിഎസിനെയും പ്രദീപ് കുമാറിനെയും പോലെ അപൂര്‍വം നേതാക്കള്‍ക്കേ കയറി ചെല്ലാന്‍ സാധിക്കുമായിരുന്നുള്ളൂ. വിഎസിന്റെ ഈ യാത്ര പാര്‍ട്ടിപരമായ ‘അന്ധവിശ്വാസം’ ഇല്ലാത്ത സാമാന്യജനം അംഗീകരിച്ചതാണ്. മരിച്ചുകിടക്കുന്നത് ശത്രുവായാലും ആദരിക്കപ്പെടേണ്ടതാണ് എന്ന പാരമ്പര്യമാണ് വിഎസ് ഇവിടെ കാത്തുസൂക്ഷിച്ചത്. അതിന് വിഭാഗീയതയുടെ രാഷ്ട്രീയമുണ്ടെങ്കില്‍ അതിനെ കണ്ടില്ലെന്ന് വെയ്ക്കുകയാണ് പാര്‍ട്ടി ചെയ്യേണ്ടിയിരുന്നത്. ആ നീക്കം പാര്‍ട്ടിയുടെ നീക്കമാക്കി വ്യാഖ്യാനിക്കാനുള്ള സാമാന്യതന്ത്രം പോലും സ്വീകരിക്കാതെ വിഎസിനെതിരേ തിരിയുകയാണ് ഔദ്യോഗിക നേതൃത്വം ചെയ്തത്.

ടിപിയുടെ കൊലപാതകം മാധ്യമങ്ങള്‍ ആഘോഷിക്കുകയായിരുന്നു. ആഗോളതലത്തില്‍ തന്നെ സിപിഎമ്മിനെതിരേയുള്ള വികാരം ശക്തമായി കൊണ്ടിരിക്കെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കൊല്ലപ്പെട്ടയാളെ നിരന്തരം മോശക്കാരനായി ചിത്രീകരിക്കാന്‍ ശ്രമിച്ചത് തീര്‍ച്ചയായും ന്യായീകരിക്കാനാവുന്ന ഒന്നായിരുന്നില്ല. ഇത്തരം ഒരു സാഹചര്യത്തിലാണ് ഡാങ്കെയുമായി വിഎസ് ഉപമിച്ചത്. സെക്രട്ടറിയുടെ ആവര്‍ത്തിച്ചുള്ള ‘കുലംകുത്തി’ പ്രയോഗങ്ങള്‍ കൊണ്ടും കളിയാക്കല്‍ കൊണ്ടും അലോസരമപ്പെട്ട ആയിരകണക്കിന് മനസ്സുകളെ തണുപ്പിക്കാന്‍ വിഎസിന്റെ ഈ പ്രയോഗം കൊണ്ട് സാധിച്ചു.

മറ്റു മാര്‍ഗ്ഗങ്ങള്‍ ലഭ്യമല്ലാത്ത സാഹചര്യത്തില്‍ മാത്രമാണ് ആണവ ഊര്‍ജ്ജം ഉപയോഗിക്കേണ്ടതെന്ന നിലപാടാണ് സിപിഎമ്മിനുള്ളത്. പക്ഷേ, കൂടംകുളം വിഷയം പരിഗണിക്കുമ്പോള്‍ തമിഴ്‌നാട് ഘടകം ഒറ്റക്കെട്ടായി മുന്നോട്ടുവെച്ച നിലപാടുകളെ പാര്‍ട്ടി അംഗീകരിക്കുകയാണ് ചെയ്യുന്നത്. ആണവ റിയാക്ടറിനെതിരേ ഉയരുന്ന ജനരോഷത്തെ കണ്ടില്ലെന്ന് നടിയ്ക്കാനാണ് പാര്‍ട്ടി തീരുമാനിച്ചത്. ഇരകള്‍ക്കൊപ്പം നില്‍ക്കുമെന്ന് പ്രതീക്ഷിയ്ക്കുന്ന പാര്‍ട്ടിയുടെ നിലപാട് ഏറെ പേരെ ഞെട്ടിച്ചിരുന്നു.

സുരക്ഷാപരമായി ഒട്ടേറെ സംശയങ്ങള്‍ നിലനിര്‍ത്തികൊണ്ടാണ് കൂടംകുളം നിലയം പണിപൂര്‍ത്തിയാക്കി കൊണ്ടിരിക്കുന്നത്. പ്രദേശത്തുള്ള ജനങ്ങളുടെ ആശങ്ക ദുരീകരിക്കുന്നതിനോ അവര്‍ക്ക് വ്യക്തമായ മറുപടി നല്‍കുന്നതിനോ ഇന്നേ വരെ അധികൃതര്‍ക്ക് സാധിച്ചിട്ടില്ല. വികസിത രാജ്യങ്ങള്‍ കാറ്റും കല്‍ക്കരിയും സൗരോര്‍ജ്ജവും തിരമാലകളും ഉപയോഗിച്ച് വൈദ്യുതി ഉണ്ടാക്കുമ്പോള്‍ ആണവ ഇന്ധനം വേണമെന്ന് ഇന്ത്യ എന്തിനാണ് വാശിപിടിക്കുന്നത്? എന്ന് ചോദിക്കുന്ന ഇരകള്‍ക്കൊപ്പമാണ് വിഎസ്. മനുഷ്യനെ വെറും കമ്പോളവസ്തുവായി കണ്ട് പ്രകൃതിയെ ചൂഷണം ചെയ്യുന്ന അമേരിക്ക,ജപ്പാന്‍ തുടങ്ങിയ സാമ്രാജത്വശക്തികളെ ചൂണ്ടിക്കാട്ടി ആണവറിയാക്ടറുകള്‍ സ്വീകരിക്കാമെന്ന് സിപിഎം പറഞ്ഞത് പാര്‍ട്ടിയെ സ്‌നേഹിക്കുന്നവരെയെല്ലാം വേദനിപ്പിച്ചിരുന്നു.

മുകളില്‍ പറഞ്ഞ എല്ലാ വിഷയത്തിലും വിഎസിന് വ്യക്തമായ നിലപാടുണ്ട്. പക്ഷേ, അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകന്‍ എന്ന നിലയില്‍ പാര്‍ട്ടിയുടെ ജനവിരുദ്ധ നിലപാടുകളെ അംഗീകരിക്കുന്നുവെന്നാണ് വിഎസ് പ്രഖ്യാപിച്ചിരിക്കുന്നത്. മുതിര്‍ന്ന നേതാവെന്ന നിലയില്‍ കേന്ദ്രകമ്മിറ്റിയുടെ നിര്‍ദ്ദേശം അനുസരിക്കാനുള്ള ബാധ്യതയാണ് വിഎസ് നിറവേറ്റിയത്. ചില നിലപാടുകളില്‍ അഭിപ്രായം വ്യത്യാസമുണ്ടെങ്കിലും അടിസ്ഥാന പ്രത്യയശാസ്ത്ര മൂല്യങ്ങളില്‍ ഇപ്പോഴും വിശ്വാസമുള്ളതുകൊണ്ട് പാര്‍ട്ടി വിടുന്നില്ലെന്നാണ് സിപിഎം സ്ഥാപകനേതാക്കളിലൊരാളായ വിഎസ് പറയാതെ പറയുന്നത്.

ടിപി വധത്തില്‍ സിബിഐ അന്വേഷണം വേണ്ടായെന്ന വിവേകശൂന്യമായ പ്രസ്താവന പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന്റെ ഭാഗത്തുനിന്നുണ്ടായതോടെയാണ് സ്വന്തം പാര്‍ട്ടിയിലെ അപചയത്തിന്റെ ആഴം പലരും അടുത്തറിഞ്ഞത്. പല അടവ് നയങ്ങളും അവസരവാദങ്ങളും ഇതോടൊപ്പം കൂട്ടിവായിക്കുമ്പോള്‍ പാര്‍ട്ടിയുടെ നാശത്തിന്റെ തുടക്കം മനസ്സിലാകും. ‘പാര്‍ട്ടിയിലെ അവശേഷിക്കുന്ന നന്മ’ എന്ന ലേബല്‍ വിഎസിനുണ്ട്. അത് സ്വന്തം പ്രതിച്ഛായ വളര്‍ത്താന്‍ അദ്ദേഹം ഉപയോഗപ്പെടുത്തുന്നുവെന്ന കാര്യത്തിലും സംശയമില്ല. പക്ഷേ, ആശയങ്ങളില്‍ വെള്ളം ചേര്‍ത്ത് ഇടതും വലതും തമ്മില്‍ വ്യത്യാസമില്ലാതാക്കിയ പാര്‍ട്ടി ഭാരവാഹികളോട് ശക്തമായി വിയോജിക്കുന്ന വിഭാഗങ്ങള്‍ സിപിഎമ്മിനകത്തും പുറത്തും സജീവമാണെന്ന കാര്യമാണ് വിഎസിനെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കാതിരിക്കാനുള്ള പ്രധാനകാരണം.

 

Story Published in oneindia

Link: http://malayalam.oneindia.in/feature/2012/vs-cpm-pinarayi-playing-leadership-trapped-105241.html

വിഎസിനെതിരേ നടപടി ഏഴാംതവണ

1962ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പിളര്‍പ്പിന് മുമ്പ് ഇന്ത്യ-ചൈന യുദ്ധകാലത്ത് കമ്യൂണിസ്റ്റ് പ്രവര്‍ത്തകരെ ചൈനീസ് ചാരന്മാരായി വിശേഷിപ്പിച്ച് ജയിലിലടച്ചിരുന്നു. ആ വിധത്തില്‍ വിഎസ് അച്യുതാനന്ദനും ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വന്നു. പക്ഷേ, അറസ്റ്റ് ചെയ്ത് ജയലിലടച്ചിട്ടും പാര്‍ട്ടി നയത്തിന് വിരുദ്ധമായി ഇന്ത്യന്‍ പട്ടാളത്തിന് അനുകൂല സമീപനമാണ് വിഎസ് സ്വീകരിച്ചത്.

ജയിലിലെ ഭക്ഷണസാമഗ്രികള്‍ മിച്ചം പിടിച്ച് വിറ്റ് ആ പണം ഇന്ത്യന്‍ യുദ്ധഫണ്ടിലേക്ക് സംഭാവന നല്‍കാനും ഇന്ത്യന്‍ പട്ടാളക്കാര്‍ക്ക് രക്തം ദാനം ചെയ്യണമെന്നുമുള്ള വിഎസിന്റെ ആഹ്വാനം അന്നേറെ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് കേന്ദ്രകമ്മിറ്റിയില്‍ നിന്ന് ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി നടപടിയുണ്ടായത്.

1998ല്‍ പാലക്കാട് നടന്ന സംസ്ഥാന സമ്മേളനത്തിലെ വ്യാപകമായ വെട്ടിനിരത്തല്‍ നടപടി വിഎസിനെതിരേ കേന്ദ്രകമ്മിറ്റിയുടെ താക്കീതിന് വഴിയൊരുക്കി. 2007ല്‍ എഡിബി വായ്പയുമായി ബന്ധപ്പെട്ട് പാര്‍ട്ടി നയത്തിനു വിരുദ്ധമായ സമീപനം സ്വീകരിച്ചുവെന്നതിനാല്‍ വീണ്ടും വിഎസിന് താക്കീത് ഏറ്റുവാങ്ങേണ്ടി വന്നു.

2007ല്‍ തന്നെ പിണറായിയും വിഎസും തമ്മിലുള്ള രൂക്ഷമായ വാഗ്വാദത്തെ തുടര്‍ന്ന് വിഎസിനെ പിബിയില്‍ നിന്നു സസ്‌പെന്റ് ചെയ്തു. വിഎസിനൊപ്പം പിണറായി വിജയനും ഈ നടപടിയേറ്റു വാങ്ങി. നാലുമാസത്തിനുശേഷം ഇരുവരെയും പിബിയില്‍ തിരിച്ചെടുത്തു.

പക്ഷേ, തന്റെ നിലപാട് തിരുത്താതെ ലാവ്‌ലിന്‍ പിണറായിക്കെതിരേ തുടര്‍ച്ചയായി പരസ്യപ്രസ്താവനകള്‍ വിഎസ് നടത്തി. തുടര്‍ന്ന് 2009 ജൂലായ് 12ന് വിഎസ് വീണ്ടും പോളിറ്റ് ബ്യൂറോയില്‍ നിന്ന് പുറത്തായി

കേരളത്തില്‍ പാര്‍ട്ടി കോണ്‍ഗ്രസ് നടന്നപ്പോള്‍ വിഎസ് അച്യുതാനന്ദനെ പിബിയില്‍ തിരിച്ചെടുക്കുമെന്ന് കരുതിയിരുന്നെങ്കിലും ആ നീക്കം ഉണ്ടായില്ല. അന്ന് പൊതുസമ്മേളനം വിഎസ് ബഹിഷ്‌കരിച്ചതും ഏറെ ചര്‍ച്ചവിഷയമായിരുന്നു.

ടിപി ചന്ദ്രശേഖരന്‍ കൊലപാതകവുമായി ബന്ധപ്പെട്ട് പാര്‍ട്ടി നയത്തിന് വിരുദ്ധമായ സമീപനം കൈകൊണ്ടതും സംസ്ഥാന സെക്രട്ടറിയെ ഡാങ്കെയോട് ഉപമിച്ചതും വീണ്ടും വിവാദങ്ങള്‍ക്ക് തിരികൊളുത്തി. തുടര്‍ന്ന് പാര്‍ട്ടി വിരുദ്ധ നിലപാടിന്റെ പേരില്‍ പിബി വിഎസിനെ പരസ്യമായി ശാസിച്ചു.

 

ഷെയര്‍ ട്രേഡിങ് വിവരങ്ങള്‍ എസ്എംഎസിലൂടെ

ഓഹരി വ്യാപാരവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ യഥാസമയം എസ്എംഎസിലൂടെ ഡിപി എക്കൗണ്ട് ഉടമയെ അറിയിക്കാനുള്ള സംവിധാനം വരുന്നു. മുംബൈ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചായ ബിഎസ്ഇ ഒക്ടോബര്‍ 12 മുതല്‍ ഈ സേവനം നടപ്പാക്കുന്നുണ്ട്.

നിലവില്‍ പല ബ്രോക്കര്‍മാരും എസ്എംഎസ് സേവനം നല്‍കുന്നുണ്ട്. പക്ഷേ, ഇത് ഓരോ ട്രേഡിങിനുമായി നിഷ്‌കര്‍ഷിക്കുന്നത് ആദ്യമായാണ്. കൂടാതെ സാധാരണക്കാരായ നിക്ഷേപകര്‍ക്ക് മനസ്സിലാകാത്ത രീതിയിലാണ് .More story